Monday, March 12, 2012

ബോണ്‍സായ് (2012 മാര്‍ച്ചു മാസത്തിലെ കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ചത്)



             


തൊടിയില്‍നട്ടു വളര്‍ത്തുന്ന പയറും വെണ്ടയും പച്ചമുളകും ഒക്കെ അവന്‍റെ കാല്‍ പ്പെരുമാറ്റം വരുമ്പോള്‍ഇലപൊഴിച്ച് വിറുങ്ങലിച്ചു നില്‍ക്കും. അശ്വിന്‍റെ കൈയ്യിലെപ്പോഴും ഒരു വടിയുണ്ടായിരിക്കും.ഒന്നുകിലൊരു പെരുമരത്തിന്‍റെ തണ്ട്.അല്ലെങ്കിലൊരു വളച്ചെടിപ്പത്തല്.ആ വടിവെച്ചടിച്ച്  എല്ലാ ചെടിയുടെ തലയും അവന്‍താഴെയിടും.അവനതൊരു ഹരമായിരുന്നുഎത്ര അടികൊണ്ടാലുംഅവനത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.പല പ്രാവശ്യം നാരയണന്‍നായര്‍ മകന്‍റെ കൈയ്യില്‍നിന്നും വടി വാങ്ങി കുത്തിയൊടിച്ചു കളഞ്ഞിട്ടുണ്ട്.എന്നാലും പിറ്റെദിവസം എവിടുന്നെങ്കിലും അടുത്ത വടിയൊപ്പിക്കും. ശരത്കാലവും വസന്തകാലവും വര്‍ഷകാലവും മാറിയും കേറിയും വന്നും പോയുമിരുന്നു. തലപോയത് വീണ്ടും അശ്വിന്‍റെ കണ്ണു വെട്ടിച്ച് കിളിര്‍ത്തു മരമായി.ചിലതെല്ലാം കരിഞ്ഞു. കരിഞ്ഞവയെല്ലാം പറിച്ചു കളഞ്ഞ് നാരായണന്‍നായര്‍  വേറെ നട്ടു പിടിപ്പിച്ചു.
അശ്വിന്‍ എന്ന അശ്വിന്‍ കുമാര്‍വളര്‍ന്നതോടു കൂടി തൊടിയിലെ ചെടികള്‍ ക്കൊരാശ്വാസമായി. അത് തഴച്ചു വളര്‍ന്നു. പൂവിട്ടു പരിലസിച്ചു നിന്നു.കായ് വന്നു കരുത്തോടെ നിന്നു.
      ചെറുപ്പത്തിലെ മോഹം മനസ്സിന്‍റെ അടിത്തട്ടില്‍നിന്നും മുളച്ചുപൊന്തി.അതു വേറൊരു രൂപത്തിലായി.     അശ്വിന്‍ വളര്‍ന്നു, അശ്വിന്‍കുമാര്‍ ഐ..എസ്സ് ആയി.അതോടൊപ്പം ഒരു ബഹുമതികൂടി...ഏറ്റവും      നല്ല ബോണ്‍സായ് തോട്ടം ഉടമ.എല്ലാവരും അത്ഭുതപ്പെട്ടു.  തിരക്കുണ്ടായിട്ടും ഇത്രയും നല്ല ഒരു ബോണ്‍സായ് തോട്ടത്തിന്‍റെ ഉടമയായിരിക്കുന്നുവല്ലോ അശ്വിന്‍കുമാര്‍ഐ..എസ്സ് . അയാളുടെ തോട്ടത്തിലില്ലാത്തതായി ഒന്നുമില്ല. ആല്,മാവ്,പ്ലാവ്,ഓറഞ്ച്  എന്തിനു തെങ്ങുവരെ ബോണ്‍സായ് ആക്കാനുള്ള പരീക്ഷണത്തിലാണ് അശ്വിന്‍കുമാര്‍  ബോണ്‍സായ്  എക്‍സിബിഷന് എപ്പോഴും അശ്വിന്‍കുമാര്‍ തന്നെ ഒന്നാമന്‍.ബോണ്‍സായ് ടെക്‍നിക്‍ അയാളെപ്പോലെ അറിഞ്ഞവരാരും ആ നാട്ടിലില്ലായിരുന്നു. ചെടിച്ചട്ടിയുടെ വലിപ്പം തൊട്ട് ചെടിമുട്ടുകളുടെ ഇടയില്‍ കെട്ടാനുള്ള കമ്പിയുടെ ഡയമീറ്റര്‍വരെ അളവില്‍കിറുകൃത്യതയായിരുന്നു, അശ്വിന്‍കുമാറിന്.
   കല്യാണം കഴിക്കാനുള്ള പ്രായം ആയിട്ടും അച്ഛനുമമ്മയും കൊണ്ടുവരുന്ന ആലോചനകളൊന്നും ശ്രദ്ധിക്കാന്‍ ജോലിതിരക്കിനിടയില്‍  അശ്വിന്‍കുമാറിന് സമയം കിട്ടിയില്ല.പോരാത്തതിന് ബോണ്‍സായ് കൃഷിയും.

അങ്ങിനെയിരിക്കെയാണ് ആ സംഭവമുണ്ടായത്.ടൌണിലെ വിമന്‍സ് കോളേജിന്‍റെ ആര്‍ട്ട്സ് ക്ലബ് ഉത്ഘാടനം. . സാധാരണ കലാപരമായ ഒരു പരിപാടിക്കും പോകാത്ത അശ്വിന്‍കുമാറിന് ഇതൊരു നിയോഗമായിരുന്നിരിയ്ക്കാം.രേണുകാ മേനോനെന്ന കലാതിലകത്തെ അശ്വിന്‍കുമാറിന്‍റെ ജീവിതപങ്കാളിയാക്കാനായി  വിധിച്ച കണ്ടുമുട്ടല്‍. മോഹിനിയാട്ടം ,ഭരതനാട്യം,കുച്ചിപ്പുടി എന്നുവേണ്ട കഥകളിയില്‍ പോലും വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച രേണുകാ മേനോന് കല ഉപാസന ആയിരുന്നു.ഹരി മേനോന്‍റെയും നിര്‍മ്മലയുടെയും ഏകപുത്രി.മകള്‍ക്കു വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്ന മാതാ പിതാക്കള്‍. രേണുകയുടെ ഏറ്റവും പ്രിയപ്പെട്ടതും പ്രസിദ്ധവുമായ നളചരിതം ആട്ടക്കഥയാണ് അന്ന്  അവതരിപ്പിച്ചത്.
    പുറപ്പാടു കഴിഞ്ഞുള്ള മേളപ്പദം.ആട്ട വിളക്കിനു പിന്നിലായി വന്ന നളചരിതത്തിലെ ദമയന്തിയെ അവതരിപ്പിച്ചത്..അസ്സല്‍'ഭീമസുത' തന്നെയാണോയെന്ന് സംശയിപ്പിക്കും വിധം രേണുകാ മേനോന്‍ആടി തിമര്‍ത്തു. രേണുകയുടെ ലാസ്യത്തില്‍  അശ്വിന്‍കുമാറിന്‍റ  ഹൃദയത്തില്‍ഒരു ശൃംഗാരപ്പദം പൊട്ടിമുളച്ചു..
നളചരിതം രണ്ടാം ദിവസം --  ആട്ടക്കഥ മുഴുവനും കളിച്ചു തീര്‍ന്നപ്പോള്‍,കാണികളുടെ കൂട്ടത്തിലിരുന്ന നളന് ദമയന്തിയുടെ നോക്കിക്കാണല്‍പൂര്‍ണ്ണമായിക്കഴിഞ്ഞിരുന്നു.
                     തികച്ചും ഒറ്റയാനായി കഴിഞ്ഞിരുന്ന അശ്വിന്‍കുമാര്‍ ഐ.എ.എസ്സിന്‍റെ ഹൃദയതാളം തെറ്റിക്കാന്‍    രേണുകാ മേനോനു കഴിഞ്ഞു.
അയാളുടെ ആലോചന രേണുകയുടെ അച്ഛനുമമ്മയും വളരെ സന്തോഷത്തിലാണു സ്വീകരിച്ചത്. അവള്‍ക്കും
സന്തോഷമായിരുന്നു.എല്ലാം കൊണ്ടും യോജിച്ച ആലോചനയെന്ന് എല്ലാവരും പറഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളുമടക്കം വലിയൊരു ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചു. പ്രത്യേകിച്ചും രേണുകയുടെ നൃത്ത പഠന ക്ലാസ്സിലെ കുട്ടികള്‍, അല്ലാത്ത ഫാന്‍സ് .. അശ്വിന്‍കുമാര്‍ രേണുകാ വിവാഹം ഒരു വാര്‍ത്ത ആയിരുന്നു.
വിവാഹത്തിനു തൊട്ടു മുമ്പുള്ള ഉത്തരേന്‍ഡ്യന്‍  ടൂറിലാണ് അശ്വിന്‍കുമാര്‍  ആ  പുതിയ കദംബ ചെടി ബോണ്‍സായ് ആക്കാ‍ന്‍  വാങ്ങിക്കൊണ്ടുവന്നത്. അതൊരു പരീക്ഷണം തന്നെയായിരുന്നു, കല്യാണം കഴിഞ്ഞ് പിറ്റെന്നാള്‍കാലത്തു തന്നെ രേണുകയേം കൂട്ടി ബോണ്‍സായ് തോട്ടത്തിലേയ്ക്ക് പോയി, അശ്വിന്‍കുമാര്‍.
പുതിയ കദംബചെടിയുടെ അടുത്തോട്ടാണ് ആദ്യമേ തന്നെ  പോയത്.  അതു കണ്ടപ്പോള്‍  യമുനാതീരത്തെ കദംബവൃക്ഷച്ചുവട്ടില്‍  രാസലീലയാടുന്ന കൃഷ്ണനാണ് രേണുകയുടെ മനസ്സിലോടിയെത്തിയത്.  അവളാരാഞ്ഞു: 'ഇതിവിടെ നമ്മുടെ കാലാവസ്ഥയില്‍വളരുമോ?' അശ്വിന്‍കുമാറിന് അതിലൊട്ടുമേ സംശയമില്ലായിരുന്നു.തീര്‍ച്ചയായും. അല്‍പ്പം കൂടി വലിയ ചട്ടിവേണമെന്നു മാത്രം. അതിനോര്‍ഡര്‍  കൊടുത്തു കഴിഞ്ഞു. ഈ ചട്ടി അതിലോട്ടിറക്കിവെച്ച് പതുക്കെ പൊട്ടിച്ചു മാറ്റണം.അത്രമാത്രം.
രേണുക അവളുടെ സംശയം വീണ്ടുമെടുത്തിട്ടു.ബോണ്‍സായ് വളര്‍ത്തുന്നത് ദോഷമാണെന്നാണ്  ഞാനറിഞ്ഞത്.സ്വതവേ പടര്‍ന്നു പന്തലിച്ച് നില്‍ ക്കേണ്ട വൃക്ഷങ്ങളെ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് വെട്ടി ഒതുക്കുകയല്ലെ ചെയ്യുന്നത്.അതിലൊട്ടും തെറ്റുകാണാത്ത അശ്വിന്‍കുമാര്‍ പറഞ്ഞു.ഏതിനെയും നമ്മുടെ സൌകര്യാര്‍ത്ഥം വളര്‍ത്തുന്നതിനൊരുതെറ്റും ഞാന്‍കാണുന്നില്ല.  ചെറുതായിട്ടാണേലും വളരുന്നുണ്ടല്ലോ.വെള്ളം കൊടുക്കുന്നുണ്ട്, പൂക്കാനനുവദിയ്ക്കുന്നുണ്ട്. പിന്നെ തഴച്ചു വളരാനുള്ള വളം നല്‍കുന്നില്ലയെന്നല്ലേയുള്ളു.അതിലൊരു കാര്യവുമില്ല.
 രേണുകയ്ക്ക് അവയുടെ നില്‍പ്പു കണ്ടു മനസ്സലിഞ്ഞു.  കഷ്ടം എങ്ങിനെ പടര്‍ന്നു പന്തലിച്ചു നില്‍ ക്കേണ്ട  വൃക്ഷങ്ങള്‍.കുള്ളന്മാരെപ്പോലെ..എല്ലാം വെട്ടിയൊതുക്കി..വിരിയാന്‍  വെമ്പി നില്‍ക്കുന്ന ഇലകള്‍.ശ്വാസം മുട്ടി നില്‍ക്കുന്നപോലെ. എല്ലാത്തിന്‍റയും മര്‍മ്മ ഭാഗങ്ങളില്‍കമ്പികെട്ടി മുറുക്കിയിട്ടിരിയ്ക്കുന്നു.തടിയ്ക്ക് വണ്ണം വെയ്ക്കാതിരിക്കുവാന്‍.അവളെ കണ്ട് അവയെല്ലാം നിശബ്ദമായി കേഴുന്നതുപോലെ അവള്‍ക്കു തോന്നി. വീട്ടിലാരോ വന്നതുകൊണ്ട്  അധികനേരം ചെലവഴിയ്ക്കാതെ രണ്ടുപേരും വീട്ടിന്നുള്ളിലേയ്ക്ക് തിരിച്ചു.
വിരുന്നിനു ചെന്നപ്പോള്‍ അവളുടെ ചിലങ്ക ഉള്‍പ്പെടെയുള്ള  നൃത്തത്തിന്‍റ അലങ്കാര സാമഗ്രികള്‍എല്ലാം അടുക്കിവെച്ചു. അയാള് അതുകണ്ടപ്പോള്‍പറഞ്ഞു, അടുക്കിവെച്ചോളു കൊണ്ടു പോകുന്നത് പിന്നീടൊരു ദിവസമാകാം.
മധുവിധു കാലമെല്ലാം  അശ്വിന്‍കുമാര്‍  ജോലിത്തിരക്കുകാരണം ചുരുക്കി .
കദംബ വൃക്ഷത്തിനുള്ള   മൂന്നടി വ്യാസമുള്ള സിമന്‍റു ചട്ടിഅധികം താമസിയാതെ തന്നെ കൊണ്ടുവന്നു.പഴയ ചട്ടിയില്‍നിന്നും പുതിയതിലേയ്ക്ക് അതീവശ്രദ്ധയോടെ മാറ്റിവെച്ചു.ബോണ്‍സായ് തോട്ടത്തിന്‍റ മൂലയ്ക്ക് അതിന് സ്ഥിരം ഇരിപ്പടം ഒരുക്കി  അശ്വിന്‍കുമാര്‍ സന്തോഷവാനായി. അതിവിടെ അയാളുടെ തോട്ടത്തില്‍പിടിച്ചാല്‍വന്‍വിജയമായിരിക്കുമെന്ന് മനസ്സില്‍കണക്കു കൂട്ടി.
 വസന്തകാലത്തിന്‍റ മധു നുകരാന്‍വര്‍ണ്ണ ശലഭങ്ങളും, കരിവണ്ടും തേന്‍കുരുവികളും എല്ലാം ബോണ്‍സായ് തോട്ടത്തില്‍വന്ന് നിരാശരായി തിരിച്ചുപോയി.ബോണ്‍സായ് ചെടികളുടെ നെടുവീര്‍പ്പിന്‍റ നിശ്വാസങ്ങളേറ്റുവാങ്ങി ഇളംകാറ്റ്  അടുത്തതോട്ടത്തിലേക്കിട്ടു കൊടുത്തു.
വീട്ടിലോട്ടൊന്നുപോയി നൃത്തത്തിന്‍റെയും കഥകളിയുടെയും ചമയ സാമഗ്രികള്‍  കൊണ്ടുവരാന്‍ രേണുക ഒരുദിവസം അശ്വിന്‍കുമാറിനോട്  ആഗ്രഹമുണര്‍ത്തിച്ചു.അതവിടെ സുരക്ഷിതമായിട്ടിരുന്നോട്ടെയെന്നായിരുന്നു അയാളുടെ  പ്രതികരണം. രേണുകയ്ക്ക് സംശയമായി. അപ്പോളതിനിനി ഉപയോഗമില്ലേ?” “ഇവിടെയെന്തുപയോഗം.?” അയാളുടെ സംശയമില്ലാത്ത മറുപടി കേട്ടപ്പോള്‍അവളുടെ ഉള്ളൊന്നു കാളി.

 കമ്പി കെട്ടിയ ബോണ്‍സായ് ചെടികളുടെ കിളിര്‍പ്പു  വന്നതലപ്പ് നറുക്കി.ദിവസങ്ങള്‍കടന്നുപോയി.വളമില്ലെങ്കിലും എല്ലാത്തിനും അശ്വിന്‍കുമാര്‍ വെള്ളം നല്ലവണ്ണം ഒഴിച്ചു കൊടുത്തുകൊണ്ടിരുന്നു.അയാള്‍ തന്നെയാണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്.പുതിയ കദംബയ്ക്ക് വേരു പിടിച്ച ലക്ഷണമെല്ലാം കണ്ടു.അയാള്‍ക്കു സന്തോഷമായി. ഒരു ദിവസം വൈകിട്ടു വന്നപ്പോള്‍പതിവില്ലാതെ കുറച്ചു കുട്ടികളുമായി വരാന്തയില്‍ചുവടുവെയ്ക്കുന്ന രേണുകാ മേനോനെയാണ്    കണ്ടത്.വന്നപാടെ ചോദിച്ചു ഏതാണിവര്‍?”  അവളുടെ പഴയസ്ററുഡന്‍സ് അവളെ കാണാന്‍വന്നതാണെന്നു പറഞ്ഞു രേണുക തടിതപ്പി.ഇനിയും വരേണ്ടയെന്ന് കുട്ടികള്‍ കേള്‍ ക്കെ തന്നെ രേണുകയോടു പറഞ്ഞു വിലക്കി.അവളുടെ മുഖത്തുരുണ്ടുകൂടിയ കാര്‍മേഘചീളുകളെപ്പോള്‍ വേണേലും പെയ്യാവുന്നഅവസ്ഥയിലായിരുന്നു.അതുകണ്ടില്ലെന്ന ഭാവത്തില്‍  അയാള്‍ നേരെ ബോണ്‍സായ് തോട്ടത്തിലേയ്ക്കുപോയി..പ്രത്യേകിച്ചും ആ കദംബചെടിയുടെ അടുത്തേയ്ക്ക്.അതില്‍മുകുളങ്ങള്‍വരാനുള്ള തയ്യാറെടുപ്പ് .അത്  അശ്വിന്‍കുമാറിനെ കൂടുതല്‍  ഉത്സാഹഭരിതനാക്കി.തിരികെ വരുമ്പോള്‍  രേണുക ചായയുമായി അയാളെ കാത്തു നിന്നിരുന്നു.അന്ന് ടൌണിലുള്ള ബോണ്‍സായ് എക്‍സിബിഷന്‍കാണാന്‍ രേണുകയോട് റെഡിയായിക്കൊള്ളാന്‍ അയാള്‍പറഞ്ഞു. മനസ്സിലാഗ്രഹമില്ലെങ്കിലും വൈകിട്ട്  അയാളോടൊത്ത് അവള്‍തിരിച്ചു.
ഓണവും വിഷുവും കാര്‍ത്തികയും ആരോരും കാണാതെ ബോണ്‍സായ് തോട്ടത്തിലെത്തി നോക്കി കടന്നുപോയി.രേണുകാ മേനോന്‍ ഒരുദിവസം വീട്ടില്‍  ചെന്നപ്പോള്‍ പഴയ കഥകളിഡ്രസ്സിലെല്ലാം ഇരട്ടവാലനും വെണ്‍ചിതലും അരിയ്ക്കുന്നതു കണ്ടു. അവളതെല്ലാം വെയിലിലിട്ടു് ഉണക്കി പൊടിതട്ടി വീണ്ടും അലമാരയിലടുക്കി വെച്ചു.അതുകണ്ട്  അശ്വിന്‍കുമാര്‍ പറഞ്ഞു. എന്തിനിതൊക്കെ സൂക്ഷിച്ചു വെയ്ക്കണം.വല്ല കഥകളി സ്ക്കൂളിനു കൊടുത്താലവരത് ഉപയോഗിച്ചോളും.അപ്പോഴാണ് രേണുകയുടെ അച്ഛന്‍ ആ വിവരം അയാളോടു പറഞ്ഞത്,അവള്‍പഠിച്ച സ്ക്കൂളില്‍പുതിയ കഥകളി ക്ലാസ്സ് തുടങ്ങാന്‍  പോകുന്നുവെന്നും ,രേണുകയെ അതിന്‍റ ടീച്ചറായി ആവശ്യപ്പെട്ടുകൊണ്ട് സ്ക്കൂളുകാര്‍സമീപിച്ചിരുന്നുയെന്നും.
                          പിന്നീടാലോചിയ്ക്കാം എന്ന ഒറ്റവാക്കില്‍ അശ്വിന്‍കുമാര്‍ മറുപടി നല്‍കി.
അയാള്‍ക്ക്  സെന്‍ട്രല്‍  സെക്രട്ടേറിയേറ്റിലേയ്ക്ക് സ്ഥലം മാറ്റം വന്നു.അധികം താമസമില്ലാതെ ജോയിന്‍ ചെയ്യണം. രേണുകയെ വിട്ടു പോകുന്നതിലും പ്രയാസം പ്രിയപ്പെട്ട ബോണ്‍സായ് തോട്ടത്തിനെ പിരിയുന്നതിലായിരുന്നു.. തല്‍ക്കാലം രേണുകയെ കൂടെ കൂട്ടേണ്ട  എന്ന ഒരു തീരുമാനവും എടുത്തു. പോകുന്നതിനൊരാഴ്ച മുമ്പുതന്നെ  എല്ലാ  ട്രെയിനിംഗും അയാള്‍ പ്രിയതമയ്ക്കു  കൊടുത്തു കഴിഞ്ഞു.തല കട്ടുചെയ്യുന്നത്,ശിഖരങ്ങള്‍ക്കിടയിലുള്ള  മുട്ടിന്മേല്‍  കമ്പികെട്ടി വരിയുന്നത്. വെള്ളം മാത്രം കൊടുത്ത് ജീവന്‍നില നിര്‍ത്തുന്നതിനെപ്പറ്റി.ചെടിച്ചട്ടിയിലെ കളകള്‍പറിച്ചു മാറ്റുന്നത് അങ്ങിനെയെല്ലാം.       ഏറ്റവും അവസാനം കദംബ വൃക്ഷത്തിനെ പ്രത്യേകം പരിചരിക്കുന്നതും എടുത്തു പറഞ്ഞു. അങ്ങിനെ അശ്വിന്‍കുമാര്‍ ഐ.എ.എസ്സ് ഡല്‍ഹിയിലേയ്ക്ക് യാത്രയായി.          
പതിവു തെറ്റാതെ രേണുക ഭര്‍ത്താവു പറഞ്ഞതുപോലെയെല്ലാം ചെയ്തു തുടങ്ങി. ആ ചെടികള്‍ക്കെല്ലാം ഒരു പ്രത്യേക ഉത്സാഹം വന്നതുപോലെ.ആ കദംബ വൃക്ഷത്തിന് അവള്‍പ്രത്യേക ഒരു സ്ഥാനം കൊടുത്തു.തോട്ടത്തിന്‍റ ഒരരികിലായി വലിയ ഒരാഞ്ഞിലി മരത്തിന്‍റ മറവില്‍.അതിലെ ആദ്യത്തെ ശിഖരം പൊട്ടി മുളക്കാനുള്ള തയ്യാറെടുപ്പാണ്.ആ കുഞ്ഞിലകളില്‍അവളൊന്നു തൊട്ടു നോക്കി.ഒരു കുരുന്നു കുഞ്ഞിന്‍റ ഇളം  വിരലുകളുടെ മൃദുലത..അവളിലെ മാതൃത്വത്തെ ഉയിര്‍ത്തെഴുന്നേല്പിച്ച നനുത്ത സ്പര്‍ശം.  അത് അവളോട് രക്ഷിയ്ക്കാന്‍ കേഴുന്നതുപോലെ....                                     

            അശ്വിന്‍കുമാര്‍ ഐ.എ.എസ്സ് എല്ലാമാസവും വന്നും പോയുമിരുന്നു.അയാള്‍എത്ര തിരക്കാണെങ്കിലും ബോണ്‍സായ് തോട്ടത്തിന്‍റ പടിവാതുക്കലെത്തി ഒരു നോട്ടമെറിയും.കൂടെ രേണുകയും കാണും. അയാള്‍ക്കു സന്തോഷമായി. ഭാര്യ തോട്ടത്തിനെ നല്ലവണ്ണം സംരക്ഷിക്കുന്നുണ്ട്.വേനലും മഴയും മഞ്ഞും കടന്നുപോയ്ക്കൊണ്ടിരുന്നു.കുള്ളന്മാരെപ്പോലെയാണെങ്കിലും അവയ്ക്കിപ്പോളൊരുപ്രത്യേക ചൈതന്യമുണ്ട്. അവയ്ക്കിടയില്‍പുഷ്പിച്ചവയും ഫലമുള്ളവയും എല്ലാം  പരിമിത സൌകര്യത്തില്‍സന്തോഷത്തോടെ  വിരാജിക്കുന്നു. ആ പേരാലിന്‍ ചെടിയുടെ തലനാരിഴകള്‍മണ്ണിലേയ്ക്കെത്താന്‍ഏന്തി വലിയുന്നതും നോക്കി അവള്‍കുറേ നേരം നിന്നു. അതിനെ കട്ടു ചെയ്തു വിടേണ്ട സമയമായി. അവളതു മുറിയ്ക്കാതെ കത്രികയുമായി തിരികെപ്പോയി.

അടുത്ത കേഡറിലെ ജൂനിയേഴ്സിന്‍റെ സെലക്‍ക്ഷനായപ്പോള്‍   അശ്വിന്‍കുമാര്‍  വീണ്ടും നാട്ടിലേയ്ക്കായി. അങ്ങിനെ  അയാള്‍തിരികെ  വീട്ടിലോട്ടു വന്നു. ദില്ലിയില്‍ നിന്നും മൂര്‍ച്ചയുള്ള രണ്ടു കത്രികകള് വാങ്ങാന്‍ മറന്നില്ല. വന്നപാടെ ബോണ്‍സായ് തോട്ടത്തിലേക്കാണു പോയത്.അയാളുടെ കാല്‍ പ്പെരുമാറ്റം അനുഭവിച്ചപ്പോള്‍ആ ചെടികള്‍ ക്കെല്ലാം എന്തോ മാറ്റം വന്നതുപോലെ..എല്ലാം ഇലകള്‍കൂമ്പി വിറുങ്ങലിച്ചു. അയാള്‍എല്ലാത്തിന്‍റെയും ഇടയില്‍കൂടി  ആ കദംബയെ തിരഞ്ഞു.അവിടെയെങ്ങും കാണുന്നില്ല.അയാളതിരുകള്‍തോറും തിരഞ്ഞു.  അവസാനം  അയാളതു കണ്ടു..ആ വലിയ വൃക്ഷത്തിന്‍റെ മറവില്‍ഏതോ ഒരെണ്ണം പൂവിട്ടു നില്‍ക്കുന്നു..  സ്നോ  ബാള് പോലെയുള്ള പൂവ് ...ചുറ്റിനും സുഗന്ധം പരത്തിക്കൊണ്ട്  ....അയാള്‍ക്കു ദേഷ്യവും സങ്കടവും ഒരേപോലെ വന്നു. വീണ്ടും അടുത്തേയ്ക്കു ചെന്നു.അതെ അതുതന്നെ അയാളാശിച്ചു മോഹിച്ചു വെച്ച കദംബ.--ബോണ്‍സായ് ആക്കാന്‍..അയാള്‍  ദേഷ്യത്തിലടുത്തു. അതിനെ പൊക്കി മാറ്റുവാന്‍.നിരാശനായി.ഇല്ല പറ്റുന്നില്ല.അതാ വലിയ വേരുകള്‍. മണ്ണില്‍പടര്‍ന്നു കഴിഞ്ഞു.ചെടിച്ചട്ടിയില്‍വിള്ളലുകളുണ്ടാക്കി അത് മണ്ണിന്‍റ ആഴം തേടി പൊയ്ക്കഴിഞ്ഞു.തണ്ടുകള്‍ആകാശത്തിനെ ലക്ഷ്യം വെച്ചും.മനോഹരമായ പൂക്കള്‍ആര്‍ത്തുല്ലസിച്ച് നില്‍ക്കുന്നു. സ്നോ  ബാള് പോലെ.. ചുറ്റിനും സുഗന്ധം പരത്തിക്കൊണ്ട്  ...
അയാള്‍ക്കു കോപം അടക്കാനായില്ല.വീട്ടിനുള്ളിലേയ്ക്കു പാഞ്ഞു."രേണുകേ" അയാളുടെ ശബ്ദത്തിലൊരലര്‍ച്ചയുടെ ഭീകരത്വം.ആരേയും കാണുന്നില്ല.അടുക്കളയുടെ ഒരുകോണിലുണ്ടായിരുന്ന വല്യമ്മ അയാളുടെ
വളര്‍ച്ചയുടെ എല്ലാഘട്ടവും കണ്ടു പഴകിയ നാണിയമ്മുമ്മ. പതുക്കെപ്പറഞ്ഞു.കുഞ്ഞു വീട്ടിപ്പോയി.
" ങ്ങേ..എന്നോടൊന്നും പറഞ്ഞില്ലല്ലോ.."
വേഗം തന്നെ വണ്ടിയുമെടുത്തുകൊണ്ട്  അശ്വിന്‍കുമാര്‍  രേണുകയടെ വീട്ടിലേക്കു  പാഞ്ഞു. അപ്പോള്‍മനസ്സു നിറയെ കദംബയെ വീണ്ടും ബോണ്‍സായ് ആക്കുന്ന ചിന്തയായിരുന്നു.

ഗേറ്റിലെത്തിയപ്പോഴെ നരകാസുര വധത്തിലെ യുദ്ധപ്പദം  അകത്തെ മുറിയില്‍  രേണുകാമേനോന്‍, ആടിതിമര്‍ക്കുന്നത്    അയാള്‍ക്കു കേക്കാമായിരുന്നു
അതാ മുറ്റത്ത് നിറയെ കുട്ടികള്‍.അവര്‍കല്യാണ സൌഗന്ധികത്തിലെ അഷ്ട കലാശം അഭ്യസിക്കുന്നു.
ദ്രുത താളത്തിലുള്ള പദത്തിന്‍റ ഗതിയ്ക്കനുസരിച്ച് നരകാസുര വധത്തിലെ യുദ്ധപ്പദം അവതരിപ്പിക്കുന്നതു നോക്കി ഒരു താടി വേഷക്കാരന്‍  പുറപ്പാടിനായി വെളിയില്‍കാത്തുനിന്നിരുന്നു..


Related Posts Plugin for WordPress, Blogger...