Thursday, March 20, 2014

കഥവഴികള്‍






 
 ജീവിതഗന്ധിയായ കഥകളെഴുതി  പഴക്കവും തഴക്കവും വന്ന സര്‍ക്കാരു ഗുമസ്തനായ കഥാകാരന്‍റെ  ചിന്താധരണിയിലേക്ക് പെട്ടെന്നാണ് ആ ആശയം കടന്നു വന്നത്. ഇന്നുവരെ ആരും എഴുതാത്ത ഒരു കഥ എഴുതണം.
ആദ്യം ത്രെഡ്ഡാണ്കണ്ടു പിടിയ്ക്കേണ്ടത്.അതാണു പ്രയാസം.ആരും എഴുതാത്തതു വേണമല്ലൊ. ത്രഡ്ഡുകണ്ടുപിടിച്ചാല്‍ പിന്നെ എളുപ്പമാണ്. ക്രാഫ്റ്റ് അതെങ്ങിനേയും ശരിയാക്കാം. പിന്നെവേണ്ടത് മുഖവുരയായി കാടും പടപ്പും തല്ലി കുറച്ചു കൊച്ചു വര്‍ത്തമാനം.
അതും എളുപ്പമാണ്.
  നാരത്തില്‍ അയനം ചെയ്ത നാരായണന്‍റെയും, നീരിലെ അണ്ഡത്തില്‍നിന്നും സ്വയംഭൂവായ ബ്രഹ്മാവിന്‍റെ കഥയും ഒന്നും ഇന്നത്തെ  ആധുനിക യുഗത്തിനു ചേര്‍ന്നതല്ല.
കഥാബീജം തിരക്കി നഗരത്തിലെ മുക്കും മൂലയും എല്ലാം അലഞ്ഞു തിരിഞ്ഞു.
അങ്ങനെ ഏതോ ഒരു നിമിഷത്തില്‍  മഴയുടെ കൂടെവന്ന ആലിപ്പഴം പോലെ മനസ്സിലേക്കു വന്ന ഒരു ആശയത്തിനെ ഊട്ടി വളര്‍ത്തി ഒരു കഥ മെനഞ്ഞെടുത്തു.
കഥയെഴുതുവാന്‍ പതിവായി  കടല്‍ക്കരയെ ശരണം പ്രാപിക്കുന്ന കഥാകാരന്‍
എല്ലാ കഥകളും  എഴുതി തീര്‍ന്നാല്‍ ആദ്യം അഭിപ്രായം ആരായുന്നത് കടല്‍ക്കരയിലെ കപ്പലണ്ടികച്ചവടക്കാരനോടാണ്.വര്‍ഷങ്ങളായി കപ്പലണ്ടിയുടെ രുചിയില്‍ കഥകളെഴുതിയ അയാളുടെ കഥകളുടെ ആരാധകനായി അവനെ  മാറ്റിയത് കേവലം സത്യസന്ധനായ ഒരു നിരൂപകന്‍ മാത്രം ആയതുകൊണ്ടായിരുന്നില്ല.. കപ്പലണ്ടിക്കാരന്‍റെ അഭിപ്രായത്തിന് മുന്‍തൂക്കം കൊടുക്കുന്ന അയാളുടെ പല നല്ല കഥകളും കടലാസ്സില്ലാത്തപ്പോള്‍ കപ്പലണ്ടി പൊതിയാനുള്ള കടലാസ്സായി മാറുന്നത് കഥാകാരനറിയുന്നില്ലായിരുന്നു.

പുതിയ കഥയുമായി  കപ്പലണ്ടി വില്‍പ്പനക്കാരന്‍റെ അരികിലേയ്ക്കാണ്ആദ്യം പോയത്.
വളരെ ശ്രദ്ധാപൂര്‍വ്വം ചുട്ടെടുത്ത കഥയെ നിശ്ശിതമായി വിമര്‍ശിച്ച കപ്പലണ്ടിക്കാരന്‍റെ മനസ്സിന്‍റെ ഉള്ളറകളില്‍ കിടന്ന സ്വാര്‍ത്ഥ താല്‍പ്പര്യം കഥാകാരനറിഞ്ഞില്ല.
വീണ്ടും കഥയുടെ മേച്ചില്‍ പുറം തേടി കടല്‍ക്കരയെശരണം പ്രാപിച്ചപ്പോളാണ്  അയാള്‍       അത്യന്താധുനിക കഥാകാരനായ പുതിയ സുഹൃത്തിനെ പരിചയപ്പെട്ടത്.
എഴുത്ത്   ആദായകരമായ ഒരു തൊഴിലാക്കിയിരുന്ന പുതിയ കഥാകൃത്തില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് കഥാകൃത്ത് അതൊന്നു പരീക്ഷിയ്ക്കുവാന്‍ തന്നെ തീരുമാനിച്ചു.
രണ്ടെണ്ണം പിടിച്ചിട്ട് ആ ലഹരിയില്‍ അനര്‍ഗ്ഗളമായികഥകളൊഴുകി വരുന്നത് . അന്നുവരെ മദ്യം തൊടാതിരുന്ന കഥാകൃത്ത്  പുതിയ രീതിയിലുള്ളകഥയെഴുതുവാനുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ രണ്ടെണ്ണംപിടിക്കുവാന്‍ തന്നെ തീരുമാനിച്ചു.പിറ്റെ ദിവസം കുപ്പിയുമായി കടല്‍ക്കരയിലെത്തിയ കഥാകൃത്തിനെ അത്യന്താധുനികന്‍ സ്നേഹപ്രകടനത്തില്‍ മുക്കിയെടുത്തു.
പുതിയ ആശയ ദാതാവിനെ എങ്ങനെ തുരത്താമെന്നായി കപ്പലണ്ടിക്കാരന്‍റെ ചിന്ത.
തെറിച്ചുവയുള്ള കഥകള്‍ സ്ത്രൈണഭാവത്തിന്‍റെ നവരസങ്ങളില്‍ അലിയിപ്പിച്ച്  പെണ്ണവയവങ്ങളുടെ മുഴുപ്പിനെ എടുത്തു കാണിയ്ക്കത്തക്കവണ്ണം പുതിയകഥകളെഴുതുവാനുള്ള ബാല പാഠങ്ങള്‍ കഥാകാരനെ അയാള്‍ പഠിപ്പിച്ചെടുക്കുമ്പോള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പെറുക്കി പുതിയൊരു ബിസ്സിനസ്സിനും കൂടി  കപ്പലണ്ടിക്കാരന്‍ തുടക്കമിട്ടു കഴിഞ്ഞിരുന്നു.  കപ്പലണ്ടി പൊതിയാനുള്ള   കടലാസ്സിന്‍റെ ദൌര്‍ലഭ്യം നേരിട്ട മനോവിഷമംഅങ്ങനെ അയാള്‍ പരിഹരിച്ചു.
എഴുത്താണിയും കടലാസ്സും  ദുഃഖത്തോടെ  കഥാകൃത്തിന്‍റെ  ബാഗിനുള്ളിലിരുന്ന് പിറുപിറുത്തു.

ദിവസേന കടല്‍ക്കരയിലെ കഥാ ചര്‍ച്ചക്കു ശേഷം  മദ്യ ലഹരിയില്‍ വൈകിയെത്തുന്ന
കഥാകാരന്‍റെ  ദിനചര്യയിലുണ്ടായ താളപ്പിഴകള്‍ സശ്രദ്ധം മനസ്സിലാക്കിയ ഭാര്യ
എന്തുചെയ്യേണ്ടു എന്നറിയാതെ ചിന്താക്കുഴപ്പത്തിലായി.
അങ്ങനെ ഒരു രാത്രി കടല്‍ക്കരയില്‍ നിന്നും വീട്ടിലെത്തിയ ഭര്‍ത്താവിനെ വരവേറ്റത്
നോവലെഴുതാനുള്ള തയ്യാറെടുപ്പിലുള്ള ഭാര്യയെആയിരുന്നു. മുന്നില്‍ മദ്യക്കുപ്പിയും പേപ്പറും പേനയും ആയി ഇരിക്കുന്ന ഭാര്യ.
അയാള്‍ തല കുടഞ്ഞു.  കണ്ണുകള്‍ വലിച്ചു തുറന്നു    . ഒന്നു കൂടി നോക്കി. അതയാളുടെ ഭാര്യതന്നെയെന്ന് ഉറപ്പിച്ചു.
 പിറ്റെന്നു തൊട്ട് വീണ്ടും അയാള്‍ ജീവിതഗന്ധിയുള്ള കഥകളിലേയ്ക്കു തിരിഞ്ഞു.
അത്യന്താധുനികന്‍ കടല്‍ക്കരയില്‍ അടുത്ത ഇരയ്ക്കുവേണ്ടി കാത്തിരുന്നു...
Related Posts Plugin for WordPress, Blogger...