Tuesday, September 23, 2014

വ്യാഴ ദൃഷ്ടി.(സമഷ്ടി ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കഥ)






കമ്പനിയുടെ പടിയ്ക്കല്‍ പ്രസവിച്ചു കിടക്കുന്ന പട്ടിയുടെ അടുത്തുകൂടെ പോയപ്പോള്‍
അതൊന്നു മുരണ്ടു. കുഞ്ഞുങ്ങളോടുള്ള കരുതല്‍. മൂന്നു പട്ടിക്കുഞ്ഞുങ്ങള്‍ തള്ളയുടെ മുലപ്പാല്‍ മത്സരിച്ചു വലിച്ചുകുടിക്കുന്നു.  എന്നാണ് അതു പ്രസവിച്ചത്? താന്‍ വരാതിരുന്നിട്ട് അഞ്ചു ദിവസമല്ലേ ആയുള്ളു. എന്നും ഗേറ്റിനരുകിലെ വാകയുടെചുവട്ടില്‍ ഗര്‍ഭാലസ്യത്തോടെ കിടക്കുന്ന ആ പെണ്‍ പട്ടിയെ മറികടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. അവള്‍ക്കു കൊടുക്കാനും എന്തെങ്കിലും എന്നും ടിഫിന്‍  ബാഗില്‍ കരുതിയിരുന്നു. വാലാട്ടിക്കൊണ്ട് തന്നെ പ്രതീക്ഷിച്ചു നിന്നിരുന്ന അവള്‍. അവളുടെലക്ഷണം കണ്ടിട്ട് ഉടനെ പ്രസവിക്കുമെന്നു കരുതിയില്ല. ഇല്ലെങ്കിലും ലക്ഷണം കണ്ടിട്ട് ഒന്നും തീര്‍ച്ചപ്പെടുത്താനാകുകയില്ലയെന്ന് മനസ്സിലാരോ പറയുന്നതുപോലെ തോന്നി.
 പട്ടിയെയും കുഞ്ഞുങ്ങളേയും അറിയാതെ നോക്കിനിന്നുപോയി.  ഗായത്രിയുടെ വിളികേട്ടാണ്  തിരിഞ്ഞു നോക്കിയത്.
സുമാ, നീ....
അവളുടെ  നിന്നുപോയ വാചകം ഉചിതമായ ഉത്തരം കൊടുത്ത് പൂരിപ്പിച്ചു.
അതേ ഗായത്രി ഞാന്‍ ഇന്നു ജോയിന്‍ ചെയ്യുന്നു. ആകെ ഉണ്ടായിരുന്ന അഞ്ചു  കാഷ്വല്‍ ലീവായിരുന്നു. അത് ഒരുമിച്ചുകിട്ടാന്‍തന്നെ പ്രോജക്റ്റ് മാനേജരുടെകാലുപിടിയ്ക്കേണ്ടി വന്നു.
നോട്ടത്തിലൊരു ദയനീയത വരുത്തി അവള്‍ വൈകിട്ടു കാണാമെന്നു പറഞ്ഞ്
തൊട്ടടുത്ത മള്‍ട്ടിനാഷണല്‍ കമ്പനിയുടെ വിശാലമായ മുറ്റത്തേയ്ക്ക് ടൂവീലര്‍
ഓടിച്ചു പോയി.
പതിവിലും നേരത്തെ ചെന്ന തന്നെ കണ്ടപ്പോള്‍ പ്രോജക്റ്റ് മാനേജര്‍ക്ക് സന്തോഷമായി. ഹിന്ദിക്കാരനായ അമിതാബ് ചൌധരി. പകുതി ഹിന്ദിയിലും പകുതി ഇംഗ്ലീഷിലുമായി അയാളുടെ കുശലപ്രശ്നങ്ങള്‍.
സുമാ തും ബഹുത്  ടയേര്‍ഡ് ലഗ് രഹെ ഹെ . ആര്‍ യൂ ബീമാര്‍ ഹൈ?.
ജീ നഹീം. സര്‍.ഐ ആം ഓ.കെ.എന്തോ കള്ളം പറഞ്ഞതുപോലെ മനസ്സു കിടന്നു പിടച്ചു.
അഛാ. ആര്‍ യുവര്‍ മദര്‍  ബികെയിം നോര്‍മല്‍.അടുത്ത ചോദ്യം.
 പെറ്റമ്മയ്ക്ക് സീരിയസ്സാണെന്നും പറഞ്ഞ് കെഞ്ചിയിട്ടാണ് അവനവന് അര്‍ഹതപ്പെട്ട അവധി എടുക്കാനായത്. മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ കഥകളിക്കാരന്‍റെ നടനചാതുരിയോടെ മന്ദഹാസം വരുത്തി അതിനും ഉത്തരം കൊടുത്തു.
 യെസ് സര്‍, ഷി യീസ് ആള്‍ റൈറ്റ്.
അഛാ..ദെന്‍  ട്രൈ  റ്റു ഫിനിഷ് ദ പ്രൊജക്റ്റ് വിത്തിന്‍ ദിസ് വീക്ക്
അനുകൂലഭാവത്തില്‍  തലയാട്ടിക്കൊണ്ട് ക്യുബിക്കിളിലേയ്ക്ക് പോകുമ്പോള്‍
പ്രോജക്റ്റു തിര്‍ത്തുകൊടുക്കുവാന്‍ രാത്രി വൈകി ഇരിയ്ക്കേണ്ട കാര്യം വ്യംഗ്യാര്‍ഥത്തില്‍ സുചിപ്പിച്ച ഹിന്ദിക്കാരന്‍റെ  ബിസ്സിനസ്സ് തന്ത്രം വ്യക്തമായി.

 തന്‍റെ എല്ലാ കാര്യത്തിനും അനുഭവപ്പെട്ട തടസ്സം. അത് ജോലിയിലും കടന്നു കൂടി. അതിനു തലേ വര്‍ഷംവരെ തൂത്തെടുത്തുകൊണ്ടു പോയ കമ്പനികള്‍.തന്‍റെ ഊഴമായപ്പോള്‍ അപ്രതീക്ഷിതമായി വന്നു പെട്ട റെസ്സിഷന്‍. ഒറ്റ കമ്പനിയും ആ കോളേജിലോട്ട് എത്തി നോക്കിയില്ല.
ഫ്രെഷേഴ്സിന് മാത്രം ഡിമാന്‍റുള്ള സമയത്തു പാസ്സായി മൂന്നു വര്‍ഷമായിട്ടും  തനിക്ക് ജോലിയൊന്നും തരപ്പെടാതെയായതിന്‍റെ പരിഹാസപാത്രമായി മാറിയത് അമ്മയായിരുന്നു. പുറം ലോകം എത്തിനോക്കാതെ വീടിനകത്ത് ഒതുങ്ങി കൂടിയ തന്നെക്കാളും അമ്മയാണ് മോള്‍ക്കു ജോലി കിട്ടാത്തതിന്‍റെ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നത്.
അടിച്ചുതളിക്കാരിയുടെ മകള്‍ വല്ല ടീടീസിക്കും പോകാതെ എന്‍ജിനീയറിംഗിനു ചേര്‍ന്നു പഠിക്കുവാന്‍ പോയപ്പോള്‍ മുതല്‍  കുത്തുവാക്കുകള്‍ കൊണ്ട് ഏറു തുടങ്ങിയതാണ്.
എന്‍റെ ഭാരതിയമ്മേ നിങ്ങക്ക് വേറെ ജോലിയൊന്നുമില്ലായിരുന്നോ . ആ പെണ്ണിനെ വല്ല ട്രെയിനിംഗിനോ മറ്റോ വിടാനുള്ളതിന് എഞ്ചിനീയറാക്കാന്‍ പോകണ്ട വല്ല ആവശ്യമുണ്ടോയിരുന്നോ?
 പഠിക്കാനുള്ള ഫീസിന് വല്ലവരുടേയും മുമ്പില്‍ ചെന്ന് കൈ നീട്ടേണ്ട എന്നു കരുതിയാണ്  ആകെയുണ്ടായിരുന്ന നാലുസെന്‍റു പുരയിടത്തിന്‍റെയും ഓടിട്ട വീടിന്‍റെയും കൂടി പ്രമാണം തൊട്ടടുത്ത പൊതുമേഖലാ ബാങ്കില്‍ പണയം വെച്ചിട്ട് വിദ്യാഭ്യാസവായ്പ തരപ്പെടുത്തിയത്.
പാസ്സായിഇറങ്ങിയാല്‍ ഉടനെ കിട്ടുന്ന ജോലിയില്‍ ഒന്നരലക്ഷം കടം വലിയ പ്രയാസമില്ലാതെ വീട്ടി തീര്‍ക്കാം എന്ന കണക്കു കൂട്ടലുകളാണ് ഗ്രഹണ സമയത്തെ ചന്ദ്രനെപ്പോലെ അസ്തമിച്ചു പോയത്. എല്ലാം തകിടം മറിഞ്ഞു. പഠിയ്ക്കാനായി വാങ്ങിയ കംപ്യൂട്ടറില്‍ ഫെയ്സ്ബുക്ക് അക്കൌണ്ട് തുറന്ന് തന്നനം പാടി ഇരുന്ന് സമയം പോക്കി. അമ്മ അയല്‍പക്കത്തെ  തറവാടികളുടെ വീട്ടില്‍  അടിച്ചു തളിച്ചു കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തില്‍ ഒതുങ്ങിയ രണ്ടു വയറുകളുടെ വിശപ്പ്.

അകാലത്തില്‍ യാത്രയായ നിര്‍മ്മാണ തൊഴിലാളിയായിരുന്ന അച്ഛന്‍റെ പടത്തിനു മുമ്പില്‍ ചെന്ന് അമ്മ കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമാകാം ഫെയ്സ് ബുക്ക് അക്കൌണ്ടിലെ തന്‍റെ ഫോട്ടോയുടെ സൌന്ദര്യത്തില്‍  എണ്ണപ്പാടത്ത് പണിയുള്ള ഒരു ഡിപ്ലോമക്കാരന്‍ കണ്ണു നട്ടത്. ചാറ്റിംഗില്‍ കൂടി ഫെയ്ക്ക് ഐ.ഡി. അല്ലെന്ന് ഉറപ്പിച്ച ശേഷമാണ് വടക്കേ മലബാറുകാരനായ അനൂപ് അച്ഛനേയും അമ്മയേയും കല്യാണ ആലോചനയ്ക്കു പറഞ്ഞു വിട്ടത്.
    സ്ത്രീധനമൊന്നും വാങ്ങാതെ ഉറപ്പിച്ച കല്യാണം. കുറച്ചു സ്വര്‍ണ്ണവും ആരും അറിയാതെ അനൂപ് കൂട്ടുകാരന്‍റെടുക്കല്‍ കൊടുത്തുവിട്ടതും കണ്ടപ്പോളാണ് ഈശ്വരന്‍ കൈയയച്ച് സൌന്ദര്യം തന്നതിന്‍റെ ഗുണം മനസ്സിലായത്. അടുത്തവീട്ടിലെ  പാറുവമ്മുമ്മ പറഞ്ഞതിന്‍റെ പൊരുളും അപ്പോള്‍  മനസ്സിലായി.---രാഘവന്‍ പോയങ്കിലെന്താ നിന്‍റെ മോളെ കണ്ടാലേഴാം കടലിനക്കരെ നിന്നും രാജകുമാരന്‍ വന്ന് കൊത്തിക്കൊണ്ടു പോം.
ബാങ്കു മാനേജരുടെ അടുക്കല്‍ പോയി കരഞ്ഞു പറഞ്ഞ് വീടിന്‍റെയും
പറമ്പിന്‍റെയും ആധാരത്തിനു ബാക്കി കൂടി കിട്ടാവുന്നതും വാങ്ങി എങ്ങനെയെങ്കിലും അമ്മകല്യാണം നടത്തി. എഞ്ചിനീയറു പെണ്ണിനെ ഡിപ്ലോമക്കാരന്‍ അടിച്ചെടുത്തു എന്നു പറഞ്ഞ് സമാധാനം കണ്ടെത്തി നാട്ടുകാര്‍.
 ഒരു മാസത്തെ ലീവു കഴിഞ്ഞ് അനൂപ് യാത്രയായി.
മനസ്സില്‍ കെട്ടിപ്പൊക്കിയസ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ല. എണ്ണപ്പാടത്തിന്‍റെ വര്‍ണ്ണങ്ങളില്‍ മതിമയങ്ങിയിരുന്നാല്‍ വീടിന്‍റെ ലോണടയില്ലെന്നു ബോദ്ധ്യമായി.
അടിച്ചു തളിക്കാന്‍ വീടുകളില്‍ പോകാതെ അനൂപ് അയക്കുന്ന പരിമിതമായ തുകയില്‍
രണ്ടുവയറു കഴിഞ്ഞു കൂടി.

ലോണടയ്ക്കണമെങ്കില്‍ ഒരു ജോലി തരപ്പെടുത്താതെ പറ്റില്ലെന്നു വന്നപ്പോഴാണ് തലസ്ഥാന നഗരിയിലെ  കമ്പനി സമുച്ചയങ്ങളുടെ  പറുദീസയില്‍ കയറിയിറങ്ങി എല്ലാ കമ്പനികളുടെ ബോക്‍സിലും കൊണ്ട് ബയോഡേറ്റ നിക്ഷേപിച്ചത്.
വീടിന്‍റെ ആധാരം ബാങ്കിലാണെന്നുള്ള വിവരം അമ്മയ്ക്കും തനിക്കും മാത്രമറിയാവുന്ന രഹസ്യം. ഒരു ജോലി അത്യാവശ്യമായി വന്നു.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍  കൂടിക്കാഴ്ചയ്ക്ക് വിളിച്ചു തുടങ്ങി. തണുത്ത മുറിയിലെ കറങ്ങുന്ന കസേരകളില്‍ ഇരുന്നുകൊണ്ടുള്ള ഇന്‍റെര്‍വ്യൂ ബോര്‍ഡിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കി. അവസാനത്തെ രണ്ടു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ് നെഗറ്റീവ് മാര്‍ക്ക് വീണത്. മൂന്നാമത്തെ കമ്പനിയുടെയും സര്‍ട്ടിഫിക്കറ്റു വെരിഫിക്കേഷനൊക്കെ കഴിഞ്ഞു. ഇന്‍റെര്‍വ്യൂ പാനലിന് നല്ല തൃപ്തിയായി.
 അടുത്ത ചോദ്യം എച്ചാറിന്‍റെതായിരുന്നു.മറ്റുള്ള കമ്പനിക്കാര്‍ ചോദിച്ച അതേ ചോദ്യം.

അവസാനത്തെ ചോദ്യത്തിന്  നെഗറ്റീവ മാര്‍ക്ക് വീഴാതിരിക്കാന്‍ മനഃപൂര്‍വ്വം കളമൊന്നു മാറ്റി ചവിട്ടാന്‍ തന്നെ തീരുമാനിച്ചു..

 ആര്‍ യൂ മാരീഡ്
നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നെവെച്ച് നാലാളറിഞ്ഞു കഴിച്ച കല്യാണം. ധൈര്യ സമേതം പറഞ്ഞു.
എസ്സ്.. .

എച്ചാറിന്‍റെ മുഖത്ത് മ്ലാനത. അനുബന്ധ ചോദ്യവും തൊട്ടു പുറകേ.
ആര്‍ യൂ കാരിയിംഗ്.
നോ..
ബാങ്കു ലോക്കറില്‍ ഇരിക്കുന്ന ജപ്തി നോട്ടീസുവന്ന കിടപ്പാടത്തിന്‍റെ ആധാരമായിരുന്നു
മനസ്സിലപ്പോള്‍.
ഒന്നു കൂടി വിശദീകരിച്ചു. ഹി ഈസ് ആന്‍ എന്‍ ആര്‍ ഐ.
കമ്പനി മേധാവികളുടെ മുഖം പ്രസന്നമായി.
ഒരു വര്‍ഷത്തേയക്ക് പേടിയ്ക്കണ്ടയെന്നും ഇനി ഒരു വര്‍ഷം കഴിഞ്ഞേ വരുകയുള്ളു എന്നും അവര്‍ മനസ്സില്‍ കണക്കു കൂട്ടി. കോഡിംഗും ഡികോഡിംഗുമായി രാവും പകലും വ്യത്യാസമില്ലാതെ നുകത്തില്‍ കെട്ടിയ കാളപോലെ ഉഴുതു മറിപ്പിക്കാനുള്ള യന്ത്രം. മനസ്സു പിറുപിറുത്തു.
ചൂരിദാറിന്‍റെ ചുരുക്കുകളില്‍   മൂന്നുമാസം പ്രായമായ വയറ്റിലെ കുട്ടിയെ ഒളിപ്പിച്ചു. അതി ജീവനത്തിനായി ഒരു കള്ളം.
 കോളേജിലെതന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ഗായത്രിപറഞ്ഞാണ്   ആ നഗ്നസത്യങ്ങളറിഞ്ഞത്.
ജോയിന്‍ ചെയ്യുമ്പോള്‍  കല്യാണം കഴിക്കുന്നതേ അനുവദനീയമല്ല  .കഴിച്ചാല്‍ കുട്ടികളായി ലീവായി പിന്നെ പ്രോജക്റ്റു വൈകും. അങ്ങേയറ്റത്തുള്ള ക്ലൈയന്‍റിന് ഇവിടുത്തേ പെണ്‍കുട്ടികള്‍ കല്യാണം കഴിക്കുന്നതും പ്രസവിക്കുന്നതും ഒന്നും വിഷയമല്ല.
അതുകൊണ്ട് കല്യാണംകഴിച്ചതും ഗര്‍ഭിണികളും ആയ ഉദ്യോഗാര്‍ത്ഥികളെ കഴിവതും കമ്പനികള്‍ ജോലിയ്ക്കെടുക്കുകയില്ലത്രെ!
പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം ജോലിക്കുള്ള ഓര്‍ഡര്‍ കിട്ടി. പിറ്റെ ദിവസം ജോയിന്‍ ചെയ്തു.
വയറ്റില്‍ വളരുന്ന കുട്ടിയെ ശ്രദ്ധിക്കുന്നതും മനസ്സ് സന്തോഷമായി ഇരിക്കുന്നതും ഒക്കെ പറഞ്ഞ് അനൂപിന്‍റെ മെയില്‍ ദിവസം പ്രതി വരുന്നത് മിക്കപ്പോഴും വായിക്കാന്‍ തന്നെ സമയം കാണില്ല. ശരീര വലുപ്പവും ചൂരിദാറിന്‍റെ ഷേപ്പും വയറ്റിലെ കുട്ടിയെമറച്ചു.  രാവിലെ ചെന്നിരുന്നാല്‍ രാത്രിവരെയുള്ള ഒരേ ഇരുപ്പും.  വൈകിയെത്തുന്ന മകളെ സഹതാപത്തോടെ നോക്കുന്ന അമ്മ. എന്നാലും ബാങ്കിലെ ലോണടയുമ്പോള്‍
മനസ്സിനാശ്വാസം. മൂന്നുമാസത്തെ മെറ്റേണിറ്റി ലീവിന്‍റെയും കുറച്ചു ദിവസത്തെ ചൈല്‍ഡ് കെയര്‍ ലീവിന്‍റെയും ഒക്കെ കാര്യം പറഞ്ഞ് അനൂപിനെ സന്തോഷിപ്പിച്ചു.
പത്തു മാസത്തേയ്ക്ക് ആകെകിട്ടുന്ന അഞ്ചു കാഷ്വല്‍ ലീവ്. അമ്മയേയും കൂട്ടി ഗൈനക്കോളജിസ്റ്റിന്‍റെടുക്കല്‍ പോയി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ഒരു നോര്‍മല്‍ പ്രസവം ആകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു. കമ്പനിഗേറ്റിലെത്തുമ്പോള്‍ അവശതകളെല്ലാം ഓടിഒളിയ്ക്കും.ചൂരിദാറിന്‍റെ ഷാളില്‍ ശരീരത്തിനു വന്ന മാറ്റം ഒളിപ്പിക്കുകയും ചെയ്യും.

പ്രോജക്റ്റു മാനേജരുടെ സംശയംകലര്‍ന്ന നോട്ടം ഇടയ്ക്കിടയ്ക്ക് അലോസരപ്പെടുത്തി.
അയാള്‍ എന്തെങ്കിലും മനസ്സിലാക്കിയോ?
അയാളടുത്തേക്കു വരുമ്പോളെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള
പേപ്പറ്     കൈയ്യില്‍  തനിക്കു തരാന്‍‍ ഉണ്ടോ   എന്നാണ് നോക്കുന്നത്.
കഴിവതും നേരത്തെ വന്ന് താമസിച്ചു പോകുന്നതുകൊണ്ട് നാഭീ നാളത്തില്‍ ചേക്കേറിയിരിക്കുന്ന  അതിഥിയെആരും അറിഞ്ഞിട്ടും ഇല്ല എന്നാണ് തന്‍റെ വിശ്വാസം.
ഇയാള്‍ക്ക് വല്ലതും പിടികിട്ടിയോ ആവൊ. ധൈര്യം ചോര്‍ന്നു പോകാതെ അയാളെ കാണുമ്പോളെല്ലാം ഒരു ഗുഡ്മോണിംഗും ഒക്കെ പറഞ്ഞ് ഒന്നു കൂടി ഉല്ലാസവതിയായി
അഭിനയിച്ചു കൊണ്ടിരുന്നു.
അകലെയുള്ള ഒരു ആശുപത്രിയാണ് പ്രസവത്തിനായി ഉദ്ദേശിച്ചത്.ഒരു കാരണവശാലും കമ്പനിയിലെ ആരും അറിയരുത്.
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആരും അറിയാതെ ഒളിച്ചിരുന്നവന്‍ പുറത്തു വന്നു.മൊത്തം അഞ്ചു കാഷ്വല്‍ ലീവില്‍ പ്രസവവും മുലയൂട്ടലും എല്ലാം കഴിഞ്ഞ് വന്നവരവിലാണ് ഗായത്രിയെ കണ്ടത്.
മാറിടം വിങ്ങി ടോയിലറ്റില്‍ പോയി മുലപ്പാല്‍ പിഴിഞ്ഞു കളയുമ്പോള്‍
കുപ്പിപാലിലെ നിപ്പിള്‍ വായിലിരിക്കുന്ന മോന്‍റെ നിസ്സാഹയമായ നിഷ്ക്കളങ്കമായ മുഖം മുന്നില്‍ തെളിഞ്ഞു വരും. പിഞ്ചുകുഞ്ഞിന്‍റെ കളങ്കമില്ലാത്ത മുഖത്തിനെ മറികടന്നു കിടപ്പാടം നഷ്ടപ്പെടുന്നവേദന മുന്‍പിലെത്തി.
കണ്ണില്‍കൂടി ഒഴുകിയിറങ്ങുന്നകരളിന്‍റെ പിടച്ചില്‍ മായ്ക്കാന്‍ വാഷ് ബേസിനെ ശരണം പ്രാപിക്കുക പതിവായിരുന്നു.
ഒരുദിവസം മുഖം കഴുകിയിട്ടു വന്നപ്പോള്‍ പ്രോജക്‍റ്റു മാനേജര്‍ ചൌധരിയുടെ മുന്‍പില്‍ പെട്ടുപോയി.
ശരം തൊടുത്തു വിട്ടപോലെയുള്ള അയാളുടെചോദ്യത്തിന് ഉത്തരം തപ്പി പിടിയ്ക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടു.
 ക്യാ തും രോ രഹെ ഹൊ? വാട്ട് ഹാപ്പെന്‍റ് ടു യൂ സുമാ?
കണ്ണില്‍ പൊടി വീണെന്ന് കള്ളം പറഞ്ഞു രക്ഷപ്പെട്ടു.
തൊട്ടകലെയുള്ള ക്യാബിനുകളിലെ ഹിന്ദിക്കാരു  പെണ്‍കുട്ടികളുമായി കഴിവതും അകലം പാലിച്ചു നിന്നു. കാണുമ്പോള്‍ ഒരു ചിരിയിലൊതുക്കി.   കംപ്യൂട്ടര്‍ ലാംഗ്യേജുകളുമായുള്ള മല്‍പ്പിടുത്തത്തില്‍ തൊട്ടടുത്തിരിക്കുന്നവരേപോലും ശ്രദ്ധിക്കുവാന്‍ പറ്റാത്തത് ഒരു വിധത്തിലനുഗ്രഹമായെന്നു തോന്നി.
ഒരുദിവസം വൈകുന്നേരം തന്നെ നോക്കികൊണ്ട് അമ്മ വരാന്തയില്‍ നില്‍ക്കുകയായിരുന്നു.
കണ്ടപാടെ മോന്‍റെ ജാതകം എഴുതിച്ചെന്നു പറഞ്ഞു. വിശേഷപ്പെട്ടജാതകമാണു പോലും. ഗജകേസരിയോഗമാണത്രെ!
 കുട്ടിയുടെ അമ്മയുടെ ജാതകവശാല്‍ കളത്രകാരകനായ ശുക്രനുമേല്‍ നീചഗ്രഹമായ ശനിയുടെ നോട്ടം  പതിച്ചിരിക്കുന്നത്രേ. അതുകൊണ്ടുള്ള ബാലാരിഷ്ടതയാണുപോലും ഇപ്പോളനുഭവിക്കുന്നത്. പത്തു ദിവസമായ പിഞ്ചു കുഞ്ഞിന്‍റെ ജാതകം എഴുതി ആശ്വാസം കണ്ടെത്തുന്ന അമ്മയുടെ  നിസ്സാഹായവസ്ഥ.
മനസ്സു പറഞ്ഞു. ശരിയായിരിക്കാം. അനുഭവിച്ചു തീര്‍ക്കട്ടെ.
പിറ്റേന്ന് പ്രോജക്റ്റിലെ ഒരു മൊഡ്യൂളിനു പറ്റിയ  എറര്‍  ഡിബെഗ്ഗു ചെയ്തുകൊണ്ടിരുന്നപ്പോഴാണ്  ഞാറ്റുവേല മഴപോലെ   വല്ലപ്പോഴും വന്നും പോയുമിരുന്ന ടീം മാനേജര്‍  കുമാര്‍ അപ്രതീക്ഷിതമായി  സീറ്റിനരുകിലേക്കു വന്നത്. കൈയ്യില്‍ ഒരു കവറും. താന്‍ ഭയന്നു കൊണ്ടിരുന്ന നിമിഷം.  ചൌധരി പണി പറ്റിച്ചിരിക്കുന്നു.പിരിച്ചുവിടലിന്‍റെ പേപ്പറായിരിക്കും. അയാളെല്ലാം മനസ്സിലാക്കിയിരിക്കുന്നു. മനസ്സു പിടച്ചു. കണ്ണിലിരിട്ടു കയറുന്നതുപോലെ... കൈ വിറച്ചുകൊണ്ട് കവര്‍ വാങ്ങി. മന്ദബുദ്ധിയേപ്പോലെ അയാളുടെ മുഖത്തു തന്നെ നോക്കി നിന്നു പോയി.
ഞാനും ഒരു അമ്മയുടെ  മുലപ്പാല്‍ കുടിച്ചാണ് വളര്‍ന്നത്. നിങ്ങളുടെ പ്രയാസം എനിക്കു മനസ്സിലാക്കാന്‍ പറ്റും.  എല്ലാംഅറിയാമായിരുന്ന ചൌധരിയും എന്നോടൊപ്പം നിന്ന് മാനേജുമെന്‍റില്‍ തനിക്കുവേണ്ടി വാദിച്ചു.       കുമാറിന്‍റെ വായില്‍ നിന്നും പ്രവഹിച്ച തെളിനീരുറവപോലത്തെ വാക്കുകളാണ് സ്ഥലകാലബോധം തിരിച്ചുതന്നത്.
പ്രസവാവധി അനുവദിച്ചുകൊണ്ട് കംമ്പനി മേധാവി ഒപ്പിട്ട ഉത്തരവ്.
വീട്ടിലെത്തി കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയില്‍ പൊതിയുമ്പോള്‍ അമ്മയോടു പറഞ്ഞു.
കളത്രകാരകനുമേല്‍  ശുഭ ഗ്രഹമായ   വ്യാഴത്തിന്‍റെ  ദൃഷ്ടി പതിച്ചിരിക്കുന്നു!
Related Posts Plugin for WordPress, Blogger...