Tuesday, November 11, 2014

കാണാമറയത്ത് കരുക്കള്‍ നീക്കുന്നവര്‍







      അകലെയുള്ള നിയന്ത്രണ മുറിയിലിരുന്ന്  കൈകാര്യം ചെയ്യാവുന്ന സംവിധാനത്തോടുകൂടിയ  മുറിയുടെ വാതിലുകള്‍ . പുറത്ത് മുറിയോടുചര്‍ന്നു്  മൂന്ന് കമ്പിവലകളാല്‍ സുരക്ഷിതമാക്കപ്പെട്ടിരിക്കുന്ന വിസ്താരം കുറഞ്ഞ ചെറിയ മുറ്റം . നടുക്കുള്ള കമ്പിവലയില്‍ കൂടി എപ്പോഴും വൈദ്യുതി പ്രവഹിച്ചു കൊണ്ടിരിക്കും.. മുറിയോടുചേര്‍ന്ന് വായനയ്ക്കും പഠനത്തിനും ഉള്ള പുസ്തകങ്ങളുടെ ഒരു നിര. പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സംവിധാനവും മുറിയോടു ചേര്‍ന്നുണ്ട്.
സൂപ്പര്‍മാക്‍സ് ഫെസിലിറ്റിയുള്ള       കൊളറോഡയിലെ    എ.ഡി .എക്‍സ്. ഫ്ലോറന്‍സ്. ജയിലിലെ  ഹോട്ട് ബോക്സ് എന്ന ഓമനപ്പേരിനാല്‍ അറിയപ്പെടുന്ന തടവുമുറി.
തടവുകാരില്‍ ഏറ്റവും അപകടകാരികളായവര്‍ക്ക് ഏര്‍പ്പെടുത്തുന്ന  സംവിധാനമാണ് സൂപ്പര്‍ മാക്സ് പ്രിസണ്‍ ഫെസിലിറ്റി.
ഇരുപത്തിനാലു മണിക്കൂറില്‍ ഒന്നര മണിക്കൂര്‍ പുറത്തെ  കമ്പിവേലിക്കുള്ളിലേക്ക്  ഇറങ്ങാന്‍ അകലെ നിയന്ത്രണമുറിയിലിരുന്ന് കതകു തുറന്നു കൊടുക്കും. കൂട്ടിനകത്തുള്ള വന്യജീവിയെ  നിരീക്ഷിച്ചുകൊണ്ട് എല്ലാ കോണുകളിലും തോക്കുധാരികളായ ജയില്‍ ഉദ്യോഗസ്ഥര്‍ കൂടാതെ നിയന്ത്രണമുറിയില്‍ കൂടി ക്യാമറ നിരീക്ഷണവും.
.ഹഡ്സണ്‍ നദിക്കരയിലുള്ള സിംഗ്സിംഗ് ജയിലില്‍ നിന്നും ലവല്‍ അഞ്ചിലുള്ള ഈ ജയിലിലക്ക് മാറ്റിയത്  കൂടുതല്‍ സുരക്ഷിതമാകാനാണ്. ഡെത്ത് റോയില്‍ കിടക്കുന്ന അതീവ അപകടകാരിയായ കുറ്റവാളി.

  ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമെന്ന് അവകാശപ്പെടുന്ന അമേരിക്കയിലെ ഒരുഏകാംഗതടവുകാരന്‍റെ മുറിയിലിരുന്ന് വികസ്വര രാജ്യത്തിന്‍റെ ഇങ്ങേയറ്റത്തുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പറകൊട്ടി പാട്ടുകാരനായിരുന്ന കുട്ടന്‍ വേലന്‍റെ മകന്‍ കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍ കെ.കെ നാരായണ്‍   ഇന്നലെകളിലെ വഴിത്താരയിലൂടെ    ജീവിതത്തിനെ നോക്കി കാണുകയായിരുന്നു.

വീടു വീടാന്തരം കയറിയിറങ്ങി നാവു ദോഷവും കണ്ണുദോഷവും ശത്രുദോഷവും പറകൊട്ടിയകറ്റിയ കുട്ടന്‍ വേലന്‍റെ മകന്‍ കൊച്ചു നാരായണന് പൂര്‍വ്വികരുടെ  ഒടി വിദ്യ പഠിച്ചെടുക്കാഞ്ഞ ദുഃഖം ഇപ്പോഴാണ് അനുഭവപ്പെട്ടത്.
കുട്ടിയായിരിക്കുമ്പോള്‍  അത്ഭുതം കൂറിയ കണ്ണുകളുമായി മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ അച്ഛമ്മ പറഞ്ഞ ഒടിയന്മാരുടെ കഥകള്‍ കേട്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു ദുരന്തം ഭാവിയില്‍ തന്നെ തേടിയെത്തുമെന്ന് ഒരിയ്ക്കലും വിചാരിച്ചിരുന്നില്ല. കൂത്താടി വേലന്‍റെ മകന്‍ കൂത്താടിയായി പറകൊട്ടി പാട്ടുകാരനായി  നാട്ടാരുടെ   നാവു ദോഷവും ശത്രുദോഷവും മാറ്റി നടക്കേണ്ടവനാകുമ്പോള്‍ ഒടിയനായി അപ്രത്യക്ഷനാകേണ്ട കാര്യമില്ലല്ലൊ.
 വിധി മറിച്ചാണു നിശ്ചയിച്ചത്.
ശാസ്ത്രത്തിന്‍റെ  ഏറ്റവും ആധുനികശാഖയായ  ജെനറ്റിക്‍എഞ്ചിനീയറിംഗിലെ  ഗവേഷണ പ്രമുഖനായിരുന്നിട്ടുംതാന്‍ രക്ഷപ്പെടാനുള്ള പഴുതിനുവേണ്ടി പൂര്‍വ്വികരുടെ മന്ത്രവിദ്യയിലും മായ വിദ്യയിലും ഒരു നിമിഷം മുങ്ങിതാന്നു. വെള്ളം കുടിച്ചു ചാകാന്‍ കൈകാലിട്ടടിയ്ക്കുന്നവന്‍ കച്ചി തുരുമ്പില്‍ പിടിക്കുന്നതുപോലെ....
ഇല്ല. തനിയ്ക്കിവിടുന്ന് രക്ഷപ്പെടാനാകില്ല...മനസ്സ് മസ്തിഷ്ക്കത്തോട് ഉറപ്പിച്ചു പറഞ്ഞു.
താനത്രയ്ക്ക വലിയ കുറ്റമാണോ ചെയ്തത്.?   അല്ല ഒരിയ്ക്കലുമല്ല .താന്‍ ചെയ്തതാണ് ശരി..അതുമാത്രമാണ് ശരി.
    ജെനിറ്റിക്‍ എഞ്ചിനീയറിംഗിലുള്ള അടങ്ങാത്ത ആവേശമാണല്ലൊ തന്നെ  ഇവിടെവരെയെത്തിച്ചത്.
 ഉത്പത്തിയെ സംബന്ധിച്ച ആദ്യത്തെ സംശയം തന്നില്‍ നിന്നു തന്നെയാണ് തുടങ്ങിയത്.

കറുത്ത വേലന്‍റെയും കറുത്തവേലത്തിയുടേയും മൂത്തമകന്‍ നാരായണന്‍ വെളുത്തതും ഇളയമകന്‍
കണ്ണന്‍ കറുത്തതും. അതില്‍ നിന്നായിരുന്നു തുടക്കം. എല്ലാം തിരിച്ചറിവായി തുടങ്ങിയ കാലത്ത് വേലകിടാത്തന്‍റെ മനസ്സില്‍ പൊട്ടിമുളച്ച ആദ്യത്തെ സംശയം. അതിന്‍റെ ഉത്തരം തെരയുകയാണ്ആദ്യംചെയ്തത്.   എല്ലാ  സംശയങ്ങളും ചോദിക്കുന്നതുപോലെ   അച്ഛമ്മയോടും അമ്മമ്മയോടും  അമ്മയോടുംഒക്കെയാണ്  മനസ്സില്‍ കുരുത്ത സംശയത്തിന് ഉത്തരം തേടിയത്.. പറകൊട്ടുന്ന കോലിട്ട് അച്ഛന്‍ തന്ന അടിയും അമ്മയുടെ  പരുഷം പറച്ചിലും കൂടിയായപ്പോള്‍ സംശയങ്ങളെല്ലാം ഇലഞ്ഞിമരച്ചുവട്ടില്‍ കുഴിച്ചിട്ട കുഴിപ്പാറപോലെ മനസ്സിലൊരിടത്ത് കുഴിച്ചിട്ടു.

സ്ലേറ്റും  കല്ലു പെന്‍സിലുമായി സര്‍ക്കാരു സ്ക്കൂളിലെ പടിയ്ക്കലെത്തുന്നതുവരെ വഴിയില്‍ കാണുന്നതെന്തും കൌതുകമായി തോന്നിയ നാരായണന്‍റെ മനസ്സെപ്പോഴും  പ്രകൃതിയിലലിഞ്ഞു നടക്കുകയായിരുന്നു.
കണ്ണില്‍ പെടുന്നതെല്ലാം.... പൂവും പുല്‍ച്ചാടിയും  മരവും   മരംചാടിയും... എല്ലാത്തിന്‍റെയും ജനിതക  രഹസ്യം അറിയാനുള്ള  അടങ്ങാത്ത ആകാംക്ഷ അവനോടൊപ്പം വളര്‍ന്നു വന്നു.

കറുത്ത വേലനും കറുത്ത വേലത്തിക്കും ജനിച്ച വെളുത്ത കുഞ്ഞിന്‍റെ  ജനിതക രഹസ്യം കണ്ടെടുക്കാന്‍   വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഭഗവാന്‍റെ തിരുസന്നിധിയില്‍ ഓത്തും മുറോത്തും പാടാന്‍ ചെന്ന കൂത്താടികള്‍. മുറോത്തു പാടിയ വേലത്തിയോട് ഏതോ തമ്പ്രാനു തോന്നിയ കമ്പം. പാണതൂപ്പില്‍  ഓതിയാല്‍ തീരാത്ത ശത്രുദോഷമായി വേലത്തിയുടെ വയറ്റില്‍ കുരുത്ത  കുഞ്ഞ് പാണപ്പഴം പോലെ ആരെയും മോഹിപ്പിച്ചു.
   
വേലനും വേലത്തിയും നാട്ടാരുടെദോഷങ്ങളകറ്റി അരപ്പട്ടിണയും മുഴുപ്പട്ടിണിയുമായി മണ്‍മറഞ്ഞു.
കൂടെപ്പിറപ്പ് അച്ഛന്‍റെ തൊഴിലേറ്റെടുത്തു.
എല്ലാ ക്ലാസ്സിലും ഒന്നാമനായ  വേലന്‍ കൊച്ചുനാരായണന്‍.
 പഠിത്തത്തിലുള്ള കഴിവുകണ്ടാണ്  ക്ഷേത്രദര്‍ശനത്തിനു വന്ന ഒരു വല്യമ്പ്രാന്‍ പഠിപ്പിക്കാനുള്ള ചുമതലയേറ്റെടുത്തത് അതോ മുറോത്തുശിലുകള്‍ മനസ്സില്‍  മായാതെ കിടന്നിട്ടോ....
 മനസ്സിലെ അത്ഭുതം.... പ്രകൃതിയുടെ രഹസ്യം.... ജീവന്‍റെ രഹസ്യം, ചെടിയുടേയും മരങ്ങളുടേയും രഹസ്യം...,ജീനുകളുടെ  രഹസ്യം അറിയാനാണ് ജനറ്റിക്‍ എഞ്ചിനീയറിംഗിലേയ്ക്ക് തിരിഞ്ഞത്.
പന്ത്രണ്ടാം ക്ലാസ്സിലും   പ്രവേശന പരീക്ഷയിലും  തിളക്കമാര്‍ന്ന വിജയം    കരസ്ഥമാക്കിയ നാരായണന് ഐ.ഐ.റ്റി ഖരക്ക്പൂരില്‍ ഇഷ്ടവിഷയമായ ജനറ്റിക്‍ എന്‍ജിനീയറിംഗ് കിട്ടാന്‍ ഒരു പ്രയാസവും നേരിടേണ്ടി വന്നില്ല. അങ്ങനെ പറകൊട്ടി പാടി നടക്കേണ്ടവേലച്ചെറുക്കന്‍ ജനിതക രഹസ്യം തേടിയുള്ള യാത്രയിലായത് നാട്ടുകാരെയെല്ലാം അത്ഭുതപ്പെടുത്തി.
 അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ വന്ന ബഹുരാഷ്ട്ര കമ്പനിയായ സിഗ്മാ
കോര്‍പ്പറേഷന്‍റെ ഗവേഷണ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത നാരായണന് പിന്നീടുള്ള ഓരോ ചുവടു വെയ്പും നേട്ടത്തിന്‍റേതായിരന്നു. നാല്‍പ്പതു രാജ്യങ്ങളില്‍ ശാഖകളുള്ള  കമ്പനിയുടെ
ഗവേഷണ ലാബില്‍ കോശങ്ങളുടെയും ജീനുകളുടേയും ലോകത്ത് ചെലവിട്ട രാവുകളും പകലുകളും.
 ജീവന്‍റെ മാന്ത്രികകൊട്ടാരം കണ്ട് വിസ്മയപ്പെട്ട പകലുകളും രാത്രികളും.  ഒറ്റ കോശ ജീവി തൊട്ട് ഏകദേശം മൂന്നൂറുകോടി കോശങ്ങളുടെ ഉടമയായ മനുഷ്യന്‍റെ വരെ കോശ രഹസ്യം. അറിഞ്ഞ്  അത്ഭുതം പൂണ്ട നിമിഷങ്ങള്‍!  കോശത്തിന്‍റെ ഉത്തരവു കേന്ദ്രമായ ന്യുക്ലിയസ്സിന്‍റെകത്ത് അതി സൂഷ്മതയോടെ  പൈതൃകം സൂക്ഷിച്ചു കുറിച്ചു വെച്ചിരിക്കുന്ന ക്രോമോ സോമുകള്‍ . എത്ര സൂഷ്മതയോടെ അടുത്ത തലമുറകളിലേയ്ക്കു കൈമാറുവാനുള്ള രേഖകള്‍ പ്രകൃതി ഭദ്രമായി  കരുതി വെച്ചിരിക്കുന്നു.....
നാരായമുനയാല്‍ എഴുത്തോലയില്‍ പൂര്‍വ്വികര്‍ എഴുതിവെച്ചിരുന്ന പുരാരേഖകളേപ്പോലെ സുരക്ഷിതമായി !
 പരീക്ഷണശാലയിലെ  സൂക്ഷ്മദര്‍ശിനിയില്‍  കണ്ണുനട്ട്   പരീക്ഷണം നടത്തി കിട്ടുന്ന  ഓരോ കണ്ടെത്തലുകളില്‍ നിന്നും ഗവേഷണ വിദ്യാര്‍ത്ഥിയുടെ കഴിവുകള്‍ മനസ്സിലാക്കിയകമ്പനി
പ്രോത്സാഹനമായി  കണക്കില്ലാതെ നല്‍കിക്കൊണ്ടിരുന്ന ഡോളറുകള്‍.
ഗവേഷണത്തിനുള്ള പ്രബന്ധം അവതരിപ്പിച്ച്  ഡോക്ടറേറ്റ് നേടിയതിനൊപ്പം  വാരിക്കൂട്ടിയ അവാര്‍ഡുകളും അംഗീകാരങ്ങളും. അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍ നിന്നും നാലു ലക്ഷം യു.എസ്സ്. ഡോളറിന്‍റെ കരിയര്‍ അവാര്‍ഡു ലഭിച്ച ആദ്യത്തെ മലയാളി.
കിട്ടിയ അവാര്‍ഡു തുകയെല്ലാം നാട്ടില്‍ പാവപ്പെട്ട നാട്ടിന്‍പുറത്തുകാരുടെ സാമൂഹിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ചെലവാക്കിയപ്പോള്‍ വേലക്കിടാത്തന്‍റെ വെന്തു നീറിയ  മനസ്സില്‍ മകരക്കുളിരിലെ  തണുത്ത കാറ്റിന്‍റെ തലോടലേറ്റുവാങ്ങുകയായിരുന്നു.
ആദ്യമാദ്യം കമ്പനിയുടെ ആവശ്യം അനുസരിച്ച് ജീന്‍ തെറാപ്പി പ്രകാരം  മരുന്നുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കലായിരുന്നു .

പിന്നീട് ഗവേഷണത്തിന്‍റെഗതിമാറി. അതിനു കൂട്ടു നില്‍ക്കുവാന്‍ വിസമ്മതം പറഞ്ഞപ്പോളാണ് രക്ഷപ്പെടാനാകാത്ത  കെണിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നു മനസ്സിലായത്.

പറകൊട്ടി പാടി നടക്കുന്നവേലന്  ശബ്ദം നഷ്ടപ്പെടുമ്പോളുണ്ടാകുന്ന  മാനസികാവസ്ഥ.

 രോഗമില്ലാതെ മരുന്നുണ്ടാക്കി. മരുന്നു ചെലവാകാന്‍ രോഗം ഉണ്ടാകണമല്ലൊ.അങ്ങനെയാണു പിന്നെ രോഗം വിതയ്ക്കുവാന്‍ ജീന്‍ തെറാപ്പിയെ അടിസ്ഥാനപ്പെടുത്തി പുതിയപുതിയ വൈറസിനെ സൃഷ്ടിച്ചെടുക്കുവാന്‍ നിര്‍ബന്ധിതനായത്.
കമ്പനിയുടെ  ഏജന്‍സികള്‍ ഭരണസംവിധാനത്തിന്‍റെ ഒത്താശയോടെ  ലോകത്താകമാനമുള്ള വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള  പുതിയ ബിസിനസ്സ് തന്ത്രം.

വികസ്വര രാജ്യങ്ങളിലെ ആദിവാസികളേയും ഗ്രാമീണരേയും കുട്ടികളേയും ഗിനിപ്പന്നികളാക്കി പരീക്ഷണം വിജയകരമാക്കുന്നതിന്‍റെ പിന്നില്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ ഒത്താശയും മരുന്നു കമ്പനിയ്ക്ക് ലഭിക്കുന്നുണ്ടെന്നുള്ള വിവരം കൂടെയുള്ള നീഗ്രോ സഹപ്രവര്‍ത്തകയാണ് ചോര്‍ത്തി തന്നത്. എമെല്‍ഡാ. അവളായിരുന്നു ആകെ ആശ്വാസവും.
മനസ്സ് കുറ്റ ബോധത്താല്‍ ആടി ഉലഞ്ഞു.. എപ്പോള്‍ വേണമെങ്കിലും പായ്മരം പൊട്ടിനടുക്കടലിലകപ്പെടുമെന്നുള്ള പായ്ക്കപ്പലിന്‍റെ  അവസ്ഥ. എങ്ങനേയും രക്ഷപ്പെടണമെന്നുള്ള ചിന്ത മനസ്സില്‍ വേരുറച്ചു.  ഇലഞ്ഞിമരച്ചുവട്ടില്‍ കുഴിച്ചിട്ട കുഴിപ്പാറ കിളിര്‍ത്തുവരാന്‍ കുട്ടിക്കാലത്ത് കാത്തിരുന്നതുപോലെ വൃഥാ കാത്തിരുന്നു .
സൂക്ഷ്മദര്‍ശിനിയുടെ കണ്ണുകളില്‍ കൂടി നോക്കി കണ്ടെത്തിയ കോശഘടനപോലെ....
എമെള്‍ഡായുടെ മനസ്സില്‍ പ്രതിഷ്ഠിച്ച രൂപം തന്‍റേതാണെന്നു കണ്ടെത്തിയപ്പോള്‍
ഇടയ്ക്കു കിട്ടുന്ന വിശ്രമവേളകള്‍  അവളോട്  മനസ്സിന്‍റെ പിരിമുറുക്കം പങ്കുവെച്ചു. എമെള്‍ഡാ തന്ന ധൈര്യത്തില്‍ പിടിച്ചു നിന്നു.
പരീക്ഷണശാലയില്‍ നിന്നും ലഭിയ്ക്കാത്ത പാഠം....എത്ര വലിയ ഗവേഷകനും മനസ്സു പങ്കുവെയ്ക്കാനാളില്ലെങ്കില്‍ വേരറ്റമഹാവൃക്ഷം കടപുഴകിവീഴുംപോലെ വീഴുമെന്നുള്ള  അവസാന പാഠവും പഠിച്ചു.
കണ്ടുപിടിത്തങ്ങളുടെ രേഖകള്‍ അപ്പോഴപ്പോള്‍ തന്നെ തന്നില്‍ നിന്നും മാറ്റിക്കൊണ്ടിരുന്നു. ഓരോ കണ്ടു പിടിത്തം കഴിയുമ്പോഴും  തനിയ്ക്കു തന്നിരുന്ന ലാബിലെ ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളായ യുസ്ബിയും മൊബൈലും വരെ മാറ്റിക്കൊണ്ടിരുന്നു.
പുതിയ പ്രോജക്റ്റു തരുമ്പോള്‍  അത്യന്താധുനിക സൌകര്യമുള്ള ലാബില്‍ സ്വന്തം മസ്തിഷ്കത്തിന്‍റെ മെമ്മെറി വരെ അനലൈസ് ചെയ്ത് രഹസ്യങ്ങളില്ല എന്ന് ഉറപ്പു വരുത്തി ! ലാബില്‍ നിന്നു വെളിയിലേയ്ക്കിറങ്ങുമ്പോഴും എല്ലാവിധമായ  കര്‍ക്കശമായ പരിശോധനകളും.

അടുത്ത പ്രോജക്‍റ്റ് കൈമാറുന്നതിനു മുന്‍പായി എമെള്‍ഡ ആ ഞെട്ടിപ്പിക്കുന്ന രഹസ്യംതന്നോടു പറഞ്ഞു. ഇന്‍ഡ്യയിലെ ഗ്രാമീണരെ പ്രത്യേകിച്ചും കേരളീയരെ  ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് അതെന്ന്.   ജനിതക പ്രക്രിയയുടെ താളക്രമം തെറ്റിക്കാനായി തന്നെക്കൊണ്ടുതന്നെപരീക്ഷണങ്ങള്‍ നടത്തി വികസിപ്പിച്ചെടുത്ത പുതിയ വൈറസ്.
ഏതു കാലാവസ്ഥയും തരണം ചെയ്ത് ലോകത്തിന്‍റെ മുക്കിലും മൂലയിലും ദേശാടനപ്പക്ഷികളെപ്പോലെ എത്തപ്പെടുന്ന  കേരളീയന്‍റെ  ജനിതക പ്രക്രിയയില്‍ വിസ്മയം പൂണ്ട് അതിനെ താളം തെറ്റിക്കാനുള്ള   പരീക്ഷണം.
വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നും ഗവേഷണം നടത്തി കണ്ടുപിടിച്ചു കഴിഞ്ഞു.
തന്‍റെ തന്നെ പേരിനെ ലോഭിപ്പിച്ച് പേരുകൊടുത്തു.നയേന്‍ .  നയേന്‍ വൈറസിനെ വിതയ്ക്കാനായി കണ്ടു പിടിച്ച പ്രദേശം. താന്‍ പൂത്തുമ്പിയേയും പുല്‍ച്ചാടിയേയും ഓലേഞ്ഞാലി പക്ഷിയേയും  ഓമനിച്ചു നടന്ന തന്‍റെ  കൊച്ചു ഗ്രാമം തന്നെ. തന്‍റെ അമ്മമ്മയും അച്ഛമ്മയും  ജീവിച്ചു മരിച്ച മണ്ണ്. നാവു ദോഷവും കണ്ണുദോഷവും ശത്രു ദോഷവും പറകൊട്ടിയകറ്റിയ തന്‍റെ അച്ഛന്‍റെ ശബ്ദ വീചികള്‍  അന്തരീക്ഷത്തില്‍ അലയടിച്ച നാട്. എല്ലാത്തിനും ഉപരിയായി പന്ത്രണ്ടു കളഭവവും പള്ളിപ്പാനയും  ഏറ്റ് നാടിനെ കാത്തു രക്ഷിക്കുന്ന ഭഗവാന്‍ പള്ളികൊള്ളുന്ന നാട്.

ദൌത്യംനിറവേറ്റാനായി തന്നെ തന്നെയാണ് നിയോഗിച്ചത്. പ്രതിഫലമോ കോടിക്കണക്കിനു ഡോളറും. അമേരിക്കന്‍ പൌരത്വം എടുത്ത ഡോ.കെ.കെ. നാരായണന്  പ്രത്യേകിച്ച്  ഇന്‍ഡ്യന്‍ ഗ്രാമത്തിനോട് പ്രതിപത്തി തോന്നേണ്ട ഒരു കാര്യവും ഉണ്ടെന്ന് സിഗ്മാ കോര്‍പ്പറേഷനെന്ന ബഹുരാഷ്ട്ര കമ്പനി സംശയിച്ചില്ല. പൈസയ്ക്കു വേണ്ടി എന്തും ചെയ്യുമെന്നു  ധരിച്ചിരിക്കുന്ന ദരിദ്ര നാരായണന്‍മാരുടെ നാട്ടില്‍ നിന്നു വന്ന  കീഴാളന് കോടികളുടെ ഡോളര്‍ പ്രതിഫലമായി കിട്ടുമ്പോള്‍ പെറ്റ നാടിനെ ഒറ്റിക്കൊടുക്കുന്ന യൂദാസ്സായി മാറുമെന്നു വിചാരിച്ച കമ്പനി മേലധികാരികള്‍.
ഓരോ തിരമാലയുടെ പിന്നിലുംസമുദ്രത്തിന്‍റെ സമ്പൂര്‍ണ സാന്നിധ്യമുണ്ടെന്നു പറഞ്ഞ സ്വാമി വിവേകാനന്ദന്‍റെ  വാക്കുകള്‍ കാതില്‍ മുഴങ്ങി.
ജന്മ സിദ്ധമായ ഒരു സംസ്കൃതിയുടെ ഉടമയായ താന്‍...മഹത്തായ വംശ പരമ്പരകളുടെ ഒരു കണ്ണിയാണെന്ന്  ഉറക്കെ വിളിച്ചു പറയാന്‍ തോന്നി..
നാടിന്  ദോഷം ചെയ്ത മകന്‍റെ മയ്യത്തു കാണാന്‍ പോലും  കൂട്ടാക്കാത്ത പെറ്റമ്മമാരുടെ ദേശസ്നേഹത്തിന്‍റെ കഥകളറിയാത്ത സായിപ്പിന്‍റെ കണക്കു കൂട്ടലുകളില്‍  പാരമ്പര്യത്തിനും
പൌരാണികത്വത്തിനും സ്ഥാനം ആകാശത്തെ അമ്പിളിക്കല പോലെ അങ്ങകലെ എവിടെയോ ആയിരുന്നു.
സംയമനം പാലിച്ച്  കരാറില്‍ ഒപ്പു വെയ്ക്കുമ്പോള്‍ കൈ വിറയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
ചോദിയ്ക്കാതെ തന്നെ സ്വിസ്ബാങ്കിലേക്ക് വന്‍ തുക നിക്ഷേപം.
നാട്ടിലേക്ക്  വിമാന ടിക്കെറ്റുടുത്ത് എല്ലാം ഭദ്രമാക്കി തന്ന കമ്പനി മേലധികാരികള്‍ .കൂടെ  സഹായിയായി കമ്പനിയില്‍ നിന്നും മറ്റു രണ്ടുപേരും. വൈറസടങ്ങിയ ബാഗ് അതീവ സുരക്ഷിതമായി പെട്ടിയിലിട്ടു സീലു ചെയ്തു. കുടിവെള്ളത്തില്‍ കൂടിയും വായുവില്‍ കൂടിയും മനുഷ്യ ശരീരത്തിലെത്തപ്പെടുന്ന വൈറസ്.
മൈക്രോ ഗുളികകളായി അവിടവിടെയായി ചിതറിയാല്‍ മതി. അതിനുള്ള ആള്‍ക്കാരെ നേരത്തെ തന്നെ  ഡോളറെറിഞ്ഞ്  സിഗ്മാ കോര്‍പ്പറേഷന്‍റെ  കേരളത്തിലെ ചാരന്മാര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. കഥയറിയാതെ ആട്ടം കാണുന്ന കുറെ മരപ്പാവകളെ.

കൂടാതെ എല്ലാത്തിനും ഉപരിയായി നാടിന്‍റെ അഭിമാനമായി തിരിച്ചെത്തുന്ന കൂത്താടി കുട്ടന്‍ വേലന്‍റെ   മകന്‍ ...അമേരിക്കന്‍ നാഷണല്‍ ഫൌണ്ടേഷനലില്‍ നിന്നും കരിയര്‍ അവാര്‍ഡു വാങ്ങിയ ആദ്യത്തെ മലയാളി. കൊച്ചു നാരായണന്‍ എന്ന ഡോക്ടര്‍. കെ.കെ. നാരായണിന് നാടിന്‍റെ വക ഗംഭീര സ്വികരണവും. അനിയന്‍ കണ്ണന്‍ എല്ലാം  അപ്പോഴപ്പോള്‍ അറിയിച്ചു കൊണ്ടിരുന്നു. നാടിനെ ഒറ്റു കൊടുക്കുന്നതിന് മരുന്നു കമ്പനി തന്നെ സ്വീകരണവും ഒരുക്കിയിരിക്കുന്നു. ഒന്നും അറിയാത്ത അനിയന്‍റെ ആഹ്ളാദം ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ പ്രതിധ്വനിച്ചപ്പോള്‍
മറ്റൊരുഗവേഷണ പ്രബന്ധത്തിന്‍റെ അവസാന പേജുകളെഴുതി  തീര്‍ത്ത് പ്രബന്ധം അവതരിപ്പിക്കുവാന്‍ മനസ്സു തയ്യാറെടുക്കുകയായിരുന്നു.
അറിയാതെ മനസ്സില്‍ നിന്നും പണ്ട് അച്ഛമ്മ പാടിതന്ന  വായ്താരി പുറത്തേയ്ക്കു വന്നു.

ഏനിന്നലെ ....ചൊപ്പനം കണ്ടേ
കൂനനുറുമ്പണി  ചേര്‍ ന്നൊരാനയെ കൊന്നെന്ന്
ഏരേരീ ഏരേരി രക രേരീരേരോ....

കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എയര്‍ പോര്‍ട്ടില്‍ വന്ന് മംഗളം നേര്‍ന്ന് യാത്രയയ്ക്കുമ്പോള്‍
മനസ്സ്ജനിച്ച നാടിനെയും പിറന്നു വീണ ഓലക്കുടിലിനേയും വലം വെച്ച് ന്യൂയോര്‍ക്കിലെ  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരികെയെത്തി.
വിമാനം പൊങ്ങുവാന്‍ നിമിഷങ്ങള്‍ മാത്രമെയുള്ളു. മനസ്സ് ഒന്നു കൂടി തയ്യാറെടുത്തു. സീലു ചെയ്ത പെട്ടി
കൂടെ  അയച്ചസഹയാത്രികന്‍റെ കൈയ്യില്‍ ഭദ്രമാണ്.
എമെള്‍ഡയാണ് വിദഗ്ധമായി പൊതി തന്‍റെ പെട്ടിയിലേക്കു മാറ്റുവാന്‍ സഹായിച്ചത്. അമേരിക്കന്‍ ചാര സംഘടനയായ  സി.ഐ.എയുടെ  കൂടെ ജോലി ചെയ്ത പരിചയത്തില്‍ നിന്നു കിട്ടിയ പ്രായോഗിക ബുദ്ധി. വിമാനം വിടാന്‍ നിമിഷങ്ങള്‍ മാത്രം.അവസാനത്തെ യാത്രക്കാരനു വേണ്ടി തുടര്‍ച്ചയായ അനൌണ്‍സ്മന്‍റ്.
വിമാനത്താവളത്തിലെ ക്യാമറക്കണ്ണുകളില്‍ നിഴല്‍ പതിയാതിരിക്കുവാന്‍ കഴിവതും ശ്രമിച്ചു.
ടോയിലറ്റിലേക്കു പോയ നാരാണന്‍റെ ബാഗില്‍ നിന്നും പുറത്തേക്കുള്ള ജനല്‍വഴി വലിച്ചെറിഞ്ഞു പറത്തിയ വൈറസ്. അന്തക വൈറസ് ജനിച്ച  നാട്ടിലെ വായുവില്‍ തന്നെ പറന്നകന്നു.
എല്ലാം നിമിഷങ്ങള്‍ കൊണ്ട്  തീര്‍ത്തു. ദ്രുത വേഗത്തിലുള്ള കൈയ്യുടെ ചലനം. ചുണ്ടിലെ വന്ദേമാതരത്തിന്‍റെ ഈരടികള്‍ മനസ്സിനു കരുത്തു പകര്‍ന്നു
ചാരക്കണ്ണുകള്‍ പിന്‍തുടരുമെന്ന് എമെള്‍ഡാ സൂചിപ്പിച്ചിരുന്നു.പിടിച്ചു കഴിഞ്ഞാല്‍ കിട്ടാവുന്ന ശിക്ഷയുടെ ഏകദേശരൂപം മനസ്സില്‍ കണക്കു കൂട്ടിയിരുന്നു.
 വിമാനത്തില്‍ നിന്നും കൈയ്യാമം വെച്ച്.. വെളിയില്‍ വരുമ്പോഴേക്കും സി. എന്‍ എന്നില്‍ നിന്നും ന്യൂസ്  പുറപ്പെട്ട് എല്ലായിടവും വൈറസ് പോലെ പറന്നു........

ലോക പ്രശസ്ത മരുന്നു കമ്പനിയായ സിഗ്മ കോര്‍പ്പറേഷനിലെ  ഗവേഷണവിഭാഗത്തിന്‍റെ തലവനായ     ഡോ.കെകെ. നാരായണിനെ ഗവേ,ണ രഹസ്യങ്ങള്‍ വന്‍തുകയ്ക്ക് വില്‍ക്കുന്നതിനുവേണ്ടി  ഇന്‍ഡ്യയിലേക്ക്  കടക്കുവാന്‍ ശ്രമിക്കവേ  ന്യൂയോര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റു ചെയ്തു..........
വധശിക്ഷ തന്നെ ലഭിയ്ക്കത്തക്കവണ്ണം ചെയ്യാത്ത കുറ്റങ്ങള്‍ കുറേക്കൂടി തന്നിലേയ്ക്കാരോപിച്ചു.

പുറത്തെ കൂട്ടില്‍ നിന്നും ജയിലഴിക്കുള്ളിലേക്ക് കയറാനുള്ള അലാറം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ഗവേഷണ ലാബിലെ  മറക്കാനാവാത്ത ഓര്‍മ്മയായി എമെള്‍ഡാ...... അവതരിപ്പിക്കാനാകാത്ത പ്രബന്ധതാളുകളായി മനസ്സില്‍ പറന്നു നടന്നു.......
നയതന്ത്ര പരിരക്ഷലഭിയ്ക്കാത്ത ഗവേഷകന്‍. പാരമ്പര്യത്തിന്‍റെ രഹസ്യം തേടിപ്പോയ വേലക്കിടാത്തന്‍.    രോഗം മുളയ്ക്കാന്‍ വിത്തു വിതയ്ക്കുന്ന അദൃശ്യ കരങ്ങളെ തുറന്നു കാട്ടാനാകാതെ....
ഒരപസര്‍പ്പക കഥയിലെ നീരാളിയെപോലെ കാണാമറയത്ത് കരുക്കള്‍ നീക്കുന്ന കരങ്ങളുടെ  കപടത വിളിച്ചു പറയാനാകാതെ..... കുളിച്ചീറനായി പാനപ്പന്തലിനു മുമ്പില്‍പുറക്കളം കുരുതിക്കു കാത്തുകിടക്കുന്നപുറനാടിയെപ്പോലെ  ജയിലറയ്ക്കുള്ളില്‍ വിങ്ങുന്ന ഹൃദയത്തോടെ കാത്തു കിടന്നു.

Tuesday, September 23, 2014

വ്യാഴ ദൃഷ്ടി.(സമഷ്ടി ചെറുകഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കഥ)






കമ്പനിയുടെ പടിയ്ക്കല്‍ പ്രസവിച്ചു കിടക്കുന്ന പട്ടിയുടെ അടുത്തുകൂടെ പോയപ്പോള്‍
അതൊന്നു മുരണ്ടു. കുഞ്ഞുങ്ങളോടുള്ള കരുതല്‍. മൂന്നു പട്ടിക്കുഞ്ഞുങ്ങള്‍ തള്ളയുടെ മുലപ്പാല്‍ മത്സരിച്ചു വലിച്ചുകുടിക്കുന്നു.  എന്നാണ് അതു പ്രസവിച്ചത്? താന്‍ വരാതിരുന്നിട്ട് അഞ്ചു ദിവസമല്ലേ ആയുള്ളു. എന്നും ഗേറ്റിനരുകിലെ വാകയുടെചുവട്ടില്‍ ഗര്‍ഭാലസ്യത്തോടെ കിടക്കുന്ന ആ പെണ്‍ പട്ടിയെ മറികടന്നാണ് പൊയ്ക്കൊണ്ടിരുന്നത്. അവള്‍ക്കു കൊടുക്കാനും എന്തെങ്കിലും എന്നും ടിഫിന്‍  ബാഗില്‍ കരുതിയിരുന്നു. വാലാട്ടിക്കൊണ്ട് തന്നെ പ്രതീക്ഷിച്ചു നിന്നിരുന്ന അവള്‍. അവളുടെലക്ഷണം കണ്ടിട്ട് ഉടനെ പ്രസവിക്കുമെന്നു കരുതിയില്ല. ഇല്ലെങ്കിലും ലക്ഷണം കണ്ടിട്ട് ഒന്നും തീര്‍ച്ചപ്പെടുത്താനാകുകയില്ലയെന്ന് മനസ്സിലാരോ പറയുന്നതുപോലെ തോന്നി.
 പട്ടിയെയും കുഞ്ഞുങ്ങളേയും അറിയാതെ നോക്കിനിന്നുപോയി.  ഗായത്രിയുടെ വിളികേട്ടാണ്  തിരിഞ്ഞു നോക്കിയത്.
സുമാ, നീ....
അവളുടെ  നിന്നുപോയ വാചകം ഉചിതമായ ഉത്തരം കൊടുത്ത് പൂരിപ്പിച്ചു.
അതേ ഗായത്രി ഞാന്‍ ഇന്നു ജോയിന്‍ ചെയ്യുന്നു. ആകെ ഉണ്ടായിരുന്ന അഞ്ചു  കാഷ്വല്‍ ലീവായിരുന്നു. അത് ഒരുമിച്ചുകിട്ടാന്‍തന്നെ പ്രോജക്റ്റ് മാനേജരുടെകാലുപിടിയ്ക്കേണ്ടി വന്നു.
നോട്ടത്തിലൊരു ദയനീയത വരുത്തി അവള്‍ വൈകിട്ടു കാണാമെന്നു പറഞ്ഞ്
തൊട്ടടുത്ത മള്‍ട്ടിനാഷണല്‍ കമ്പനിയുടെ വിശാലമായ മുറ്റത്തേയ്ക്ക് ടൂവീലര്‍
ഓടിച്ചു പോയി.
പതിവിലും നേരത്തെ ചെന്ന തന്നെ കണ്ടപ്പോള്‍ പ്രോജക്റ്റ് മാനേജര്‍ക്ക് സന്തോഷമായി. ഹിന്ദിക്കാരനായ അമിതാബ് ചൌധരി. പകുതി ഹിന്ദിയിലും പകുതി ഇംഗ്ലീഷിലുമായി അയാളുടെ കുശലപ്രശ്നങ്ങള്‍.
സുമാ തും ബഹുത്  ടയേര്‍ഡ് ലഗ് രഹെ ഹെ . ആര്‍ യൂ ബീമാര്‍ ഹൈ?.
ജീ നഹീം. സര്‍.ഐ ആം ഓ.കെ.എന്തോ കള്ളം പറഞ്ഞതുപോലെ മനസ്സു കിടന്നു പിടച്ചു.
അഛാ. ആര്‍ യുവര്‍ മദര്‍  ബികെയിം നോര്‍മല്‍.അടുത്ത ചോദ്യം.
 പെറ്റമ്മയ്ക്ക് സീരിയസ്സാണെന്നും പറഞ്ഞ് കെഞ്ചിയിട്ടാണ് അവനവന് അര്‍ഹതപ്പെട്ട അവധി എടുക്കാനായത്. മുഖത്ത് ഭാവഭേദമൊന്നും വരുത്താതെ കഥകളിക്കാരന്‍റെ നടനചാതുരിയോടെ മന്ദഹാസം വരുത്തി അതിനും ഉത്തരം കൊടുത്തു.
 യെസ് സര്‍, ഷി യീസ് ആള്‍ റൈറ്റ്.
അഛാ..ദെന്‍  ട്രൈ  റ്റു ഫിനിഷ് ദ പ്രൊജക്റ്റ് വിത്തിന്‍ ദിസ് വീക്ക്
അനുകൂലഭാവത്തില്‍  തലയാട്ടിക്കൊണ്ട് ക്യുബിക്കിളിലേയ്ക്ക് പോകുമ്പോള്‍
പ്രോജക്റ്റു തിര്‍ത്തുകൊടുക്കുവാന്‍ രാത്രി വൈകി ഇരിയ്ക്കേണ്ട കാര്യം വ്യംഗ്യാര്‍ഥത്തില്‍ സുചിപ്പിച്ച ഹിന്ദിക്കാരന്‍റെ  ബിസ്സിനസ്സ് തന്ത്രം വ്യക്തമായി.

 തന്‍റെ എല്ലാ കാര്യത്തിനും അനുഭവപ്പെട്ട തടസ്സം. അത് ജോലിയിലും കടന്നു കൂടി. അതിനു തലേ വര്‍ഷംവരെ തൂത്തെടുത്തുകൊണ്ടു പോയ കമ്പനികള്‍.തന്‍റെ ഊഴമായപ്പോള്‍ അപ്രതീക്ഷിതമായി വന്നു പെട്ട റെസ്സിഷന്‍. ഒറ്റ കമ്പനിയും ആ കോളേജിലോട്ട് എത്തി നോക്കിയില്ല.
ഫ്രെഷേഴ്സിന് മാത്രം ഡിമാന്‍റുള്ള സമയത്തു പാസ്സായി മൂന്നു വര്‍ഷമായിട്ടും  തനിക്ക് ജോലിയൊന്നും തരപ്പെടാതെയായതിന്‍റെ പരിഹാസപാത്രമായി മാറിയത് അമ്മയായിരുന്നു. പുറം ലോകം എത്തിനോക്കാതെ വീടിനകത്ത് ഒതുങ്ങി കൂടിയ തന്നെക്കാളും അമ്മയാണ് മോള്‍ക്കു ജോലി കിട്ടാത്തതിന്‍റെ പരിഹാസം ഏറ്റു വാങ്ങേണ്ടി വന്നത്.
അടിച്ചുതളിക്കാരിയുടെ മകള്‍ വല്ല ടീടീസിക്കും പോകാതെ എന്‍ജിനീയറിംഗിനു ചേര്‍ന്നു പഠിക്കുവാന്‍ പോയപ്പോള്‍ മുതല്‍  കുത്തുവാക്കുകള്‍ കൊണ്ട് ഏറു തുടങ്ങിയതാണ്.
എന്‍റെ ഭാരതിയമ്മേ നിങ്ങക്ക് വേറെ ജോലിയൊന്നുമില്ലായിരുന്നോ . ആ പെണ്ണിനെ വല്ല ട്രെയിനിംഗിനോ മറ്റോ വിടാനുള്ളതിന് എഞ്ചിനീയറാക്കാന്‍ പോകണ്ട വല്ല ആവശ്യമുണ്ടോയിരുന്നോ?
 പഠിക്കാനുള്ള ഫീസിന് വല്ലവരുടേയും മുമ്പില്‍ ചെന്ന് കൈ നീട്ടേണ്ട എന്നു കരുതിയാണ്  ആകെയുണ്ടായിരുന്ന നാലുസെന്‍റു പുരയിടത്തിന്‍റെയും ഓടിട്ട വീടിന്‍റെയും കൂടി പ്രമാണം തൊട്ടടുത്ത പൊതുമേഖലാ ബാങ്കില്‍ പണയം വെച്ചിട്ട് വിദ്യാഭ്യാസവായ്പ തരപ്പെടുത്തിയത്.
പാസ്സായിഇറങ്ങിയാല്‍ ഉടനെ കിട്ടുന്ന ജോലിയില്‍ ഒന്നരലക്ഷം കടം വലിയ പ്രയാസമില്ലാതെ വീട്ടി തീര്‍ക്കാം എന്ന കണക്കു കൂട്ടലുകളാണ് ഗ്രഹണ സമയത്തെ ചന്ദ്രനെപ്പോലെ അസ്തമിച്ചു പോയത്. എല്ലാം തകിടം മറിഞ്ഞു. പഠിയ്ക്കാനായി വാങ്ങിയ കംപ്യൂട്ടറില്‍ ഫെയ്സ്ബുക്ക് അക്കൌണ്ട് തുറന്ന് തന്നനം പാടി ഇരുന്ന് സമയം പോക്കി. അമ്മ അയല്‍പക്കത്തെ  തറവാടികളുടെ വീട്ടില്‍  അടിച്ചു തളിച്ചു കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തില്‍ ഒതുങ്ങിയ രണ്ടു വയറുകളുടെ വിശപ്പ്.

അകാലത്തില്‍ യാത്രയായ നിര്‍മ്മാണ തൊഴിലാളിയായിരുന്ന അച്ഛന്‍റെ പടത്തിനു മുമ്പില്‍ ചെന്ന് അമ്മ കരഞ്ഞു പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമാകാം ഫെയ്സ് ബുക്ക് അക്കൌണ്ടിലെ തന്‍റെ ഫോട്ടോയുടെ സൌന്ദര്യത്തില്‍  എണ്ണപ്പാടത്ത് പണിയുള്ള ഒരു ഡിപ്ലോമക്കാരന്‍ കണ്ണു നട്ടത്. ചാറ്റിംഗില്‍ കൂടി ഫെയ്ക്ക് ഐ.ഡി. അല്ലെന്ന് ഉറപ്പിച്ച ശേഷമാണ് വടക്കേ മലബാറുകാരനായ അനൂപ് അച്ഛനേയും അമ്മയേയും കല്യാണ ആലോചനയ്ക്കു പറഞ്ഞു വിട്ടത്.
    സ്ത്രീധനമൊന്നും വാങ്ങാതെ ഉറപ്പിച്ച കല്യാണം. കുറച്ചു സ്വര്‍ണ്ണവും ആരും അറിയാതെ അനൂപ് കൂട്ടുകാരന്‍റെടുക്കല്‍ കൊടുത്തുവിട്ടതും കണ്ടപ്പോളാണ് ഈശ്വരന്‍ കൈയയച്ച് സൌന്ദര്യം തന്നതിന്‍റെ ഗുണം മനസ്സിലായത്. അടുത്തവീട്ടിലെ  പാറുവമ്മുമ്മ പറഞ്ഞതിന്‍റെ പൊരുളും അപ്പോള്‍  മനസ്സിലായി.---രാഘവന്‍ പോയങ്കിലെന്താ നിന്‍റെ മോളെ കണ്ടാലേഴാം കടലിനക്കരെ നിന്നും രാജകുമാരന്‍ വന്ന് കൊത്തിക്കൊണ്ടു പോം.
ബാങ്കു മാനേജരുടെ അടുക്കല്‍ പോയി കരഞ്ഞു പറഞ്ഞ് വീടിന്‍റെയും
പറമ്പിന്‍റെയും ആധാരത്തിനു ബാക്കി കൂടി കിട്ടാവുന്നതും വാങ്ങി എങ്ങനെയെങ്കിലും അമ്മകല്യാണം നടത്തി. എഞ്ചിനീയറു പെണ്ണിനെ ഡിപ്ലോമക്കാരന്‍ അടിച്ചെടുത്തു എന്നു പറഞ്ഞ് സമാധാനം കണ്ടെത്തി നാട്ടുകാര്‍.
 ഒരു മാസത്തെ ലീവു കഴിഞ്ഞ് അനൂപ് യാത്രയായി.
മനസ്സില്‍ കെട്ടിപ്പൊക്കിയസ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ല. എണ്ണപ്പാടത്തിന്‍റെ വര്‍ണ്ണങ്ങളില്‍ മതിമയങ്ങിയിരുന്നാല്‍ വീടിന്‍റെ ലോണടയില്ലെന്നു ബോദ്ധ്യമായി.
അടിച്ചു തളിക്കാന്‍ വീടുകളില്‍ പോകാതെ അനൂപ് അയക്കുന്ന പരിമിതമായ തുകയില്‍
രണ്ടുവയറു കഴിഞ്ഞു കൂടി.

ലോണടയ്ക്കണമെങ്കില്‍ ഒരു ജോലി തരപ്പെടുത്താതെ പറ്റില്ലെന്നു വന്നപ്പോഴാണ് തലസ്ഥാന നഗരിയിലെ  കമ്പനി സമുച്ചയങ്ങളുടെ  പറുദീസയില്‍ കയറിയിറങ്ങി എല്ലാ കമ്പനികളുടെ ബോക്‍സിലും കൊണ്ട് ബയോഡേറ്റ നിക്ഷേപിച്ചത്.
വീടിന്‍റെ ആധാരം ബാങ്കിലാണെന്നുള്ള വിവരം അമ്മയ്ക്കും തനിക്കും മാത്രമറിയാവുന്ന രഹസ്യം. ഒരു ജോലി അത്യാവശ്യമായി വന്നു.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ മുതല്‍  കൂടിക്കാഴ്ചയ്ക്ക് വിളിച്ചു തുടങ്ങി. തണുത്ത മുറിയിലെ കറങ്ങുന്ന കസേരകളില്‍ ഇരുന്നുകൊണ്ടുള്ള ഇന്‍റെര്‍വ്യൂ ബോര്‍ഡിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കി. അവസാനത്തെ രണ്ടു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ് നെഗറ്റീവ് മാര്‍ക്ക് വീണത്. മൂന്നാമത്തെ കമ്പനിയുടെയും സര്‍ട്ടിഫിക്കറ്റു വെരിഫിക്കേഷനൊക്കെ കഴിഞ്ഞു. ഇന്‍റെര്‍വ്യൂ പാനലിന് നല്ല തൃപ്തിയായി.
 അടുത്ത ചോദ്യം എച്ചാറിന്‍റെതായിരുന്നു.മറ്റുള്ള കമ്പനിക്കാര്‍ ചോദിച്ച അതേ ചോദ്യം.

അവസാനത്തെ ചോദ്യത്തിന്  നെഗറ്റീവ മാര്‍ക്ക് വീഴാതിരിക്കാന്‍ മനഃപൂര്‍വ്വം കളമൊന്നു മാറ്റി ചവിട്ടാന്‍ തന്നെ തീരുമാനിച്ചു..

 ആര്‍ യൂ മാരീഡ്
നാട്ടുകാരുടേയും വീട്ടുകാരുടേയും മുന്നെവെച്ച് നാലാളറിഞ്ഞു കഴിച്ച കല്യാണം. ധൈര്യ സമേതം പറഞ്ഞു.
എസ്സ്.. .

എച്ചാറിന്‍റെ മുഖത്ത് മ്ലാനത. അനുബന്ധ ചോദ്യവും തൊട്ടു പുറകേ.
ആര്‍ യൂ കാരിയിംഗ്.
നോ..
ബാങ്കു ലോക്കറില്‍ ഇരിക്കുന്ന ജപ്തി നോട്ടീസുവന്ന കിടപ്പാടത്തിന്‍റെ ആധാരമായിരുന്നു
മനസ്സിലപ്പോള്‍.
ഒന്നു കൂടി വിശദീകരിച്ചു. ഹി ഈസ് ആന്‍ എന്‍ ആര്‍ ഐ.
കമ്പനി മേധാവികളുടെ മുഖം പ്രസന്നമായി.
ഒരു വര്‍ഷത്തേയക്ക് പേടിയ്ക്കണ്ടയെന്നും ഇനി ഒരു വര്‍ഷം കഴിഞ്ഞേ വരുകയുള്ളു എന്നും അവര്‍ മനസ്സില്‍ കണക്കു കൂട്ടി. കോഡിംഗും ഡികോഡിംഗുമായി രാവും പകലും വ്യത്യാസമില്ലാതെ നുകത്തില്‍ കെട്ടിയ കാളപോലെ ഉഴുതു മറിപ്പിക്കാനുള്ള യന്ത്രം. മനസ്സു പിറുപിറുത്തു.
ചൂരിദാറിന്‍റെ ചുരുക്കുകളില്‍   മൂന്നുമാസം പ്രായമായ വയറ്റിലെ കുട്ടിയെ ഒളിപ്പിച്ചു. അതി ജീവനത്തിനായി ഒരു കള്ളം.
 കോളേജിലെതന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ഗായത്രിപറഞ്ഞാണ്   ആ നഗ്നസത്യങ്ങളറിഞ്ഞത്.
ജോയിന്‍ ചെയ്യുമ്പോള്‍  കല്യാണം കഴിക്കുന്നതേ അനുവദനീയമല്ല  .കഴിച്ചാല്‍ കുട്ടികളായി ലീവായി പിന്നെ പ്രോജക്റ്റു വൈകും. അങ്ങേയറ്റത്തുള്ള ക്ലൈയന്‍റിന് ഇവിടുത്തേ പെണ്‍കുട്ടികള്‍ കല്യാണം കഴിക്കുന്നതും പ്രസവിക്കുന്നതും ഒന്നും വിഷയമല്ല.
അതുകൊണ്ട് കല്യാണംകഴിച്ചതും ഗര്‍ഭിണികളും ആയ ഉദ്യോഗാര്‍ത്ഥികളെ കഴിവതും കമ്പനികള്‍ ജോലിയ്ക്കെടുക്കുകയില്ലത്രെ!
പ്രതീക്ഷിച്ചിരിക്കാതെ ഒരു ദിവസം ജോലിക്കുള്ള ഓര്‍ഡര്‍ കിട്ടി. പിറ്റെ ദിവസം ജോയിന്‍ ചെയ്തു.
വയറ്റില്‍ വളരുന്ന കുട്ടിയെ ശ്രദ്ധിക്കുന്നതും മനസ്സ് സന്തോഷമായി ഇരിക്കുന്നതും ഒക്കെ പറഞ്ഞ് അനൂപിന്‍റെ മെയില്‍ ദിവസം പ്രതി വരുന്നത് മിക്കപ്പോഴും വായിക്കാന്‍ തന്നെ സമയം കാണില്ല. ശരീര വലുപ്പവും ചൂരിദാറിന്‍റെ ഷേപ്പും വയറ്റിലെ കുട്ടിയെമറച്ചു.  രാവിലെ ചെന്നിരുന്നാല്‍ രാത്രിവരെയുള്ള ഒരേ ഇരുപ്പും.  വൈകിയെത്തുന്ന മകളെ സഹതാപത്തോടെ നോക്കുന്ന അമ്മ. എന്നാലും ബാങ്കിലെ ലോണടയുമ്പോള്‍
മനസ്സിനാശ്വാസം. മൂന്നുമാസത്തെ മെറ്റേണിറ്റി ലീവിന്‍റെയും കുറച്ചു ദിവസത്തെ ചൈല്‍ഡ് കെയര്‍ ലീവിന്‍റെയും ഒക്കെ കാര്യം പറഞ്ഞ് അനൂപിനെ സന്തോഷിപ്പിച്ചു.
പത്തു മാസത്തേയ്ക്ക് ആകെകിട്ടുന്ന അഞ്ചു കാഷ്വല്‍ ലീവ്. അമ്മയേയും കൂട്ടി ഗൈനക്കോളജിസ്റ്റിന്‍റെടുക്കല്‍ പോയി കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു. ഒരു നോര്‍മല്‍ പ്രസവം ആകാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു. കമ്പനിഗേറ്റിലെത്തുമ്പോള്‍ അവശതകളെല്ലാം ഓടിഒളിയ്ക്കും.ചൂരിദാറിന്‍റെ ഷാളില്‍ ശരീരത്തിനു വന്ന മാറ്റം ഒളിപ്പിക്കുകയും ചെയ്യും.

പ്രോജക്റ്റു മാനേജരുടെ സംശയംകലര്‍ന്ന നോട്ടം ഇടയ്ക്കിടയ്ക്ക് അലോസരപ്പെടുത്തി.
അയാള്‍ എന്തെങ്കിലും മനസ്സിലാക്കിയോ?
അയാളടുത്തേക്കു വരുമ്പോളെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള
പേപ്പറ്     കൈയ്യില്‍  തനിക്കു തരാന്‍‍ ഉണ്ടോ   എന്നാണ് നോക്കുന്നത്.
കഴിവതും നേരത്തെ വന്ന് താമസിച്ചു പോകുന്നതുകൊണ്ട് നാഭീ നാളത്തില്‍ ചേക്കേറിയിരിക്കുന്ന  അതിഥിയെആരും അറിഞ്ഞിട്ടും ഇല്ല എന്നാണ് തന്‍റെ വിശ്വാസം.
ഇയാള്‍ക്ക് വല്ലതും പിടികിട്ടിയോ ആവൊ. ധൈര്യം ചോര്‍ന്നു പോകാതെ അയാളെ കാണുമ്പോളെല്ലാം ഒരു ഗുഡ്മോണിംഗും ഒക്കെ പറഞ്ഞ് ഒന്നു കൂടി ഉല്ലാസവതിയായി
അഭിനയിച്ചു കൊണ്ടിരുന്നു.
അകലെയുള്ള ഒരു ആശുപത്രിയാണ് പ്രസവത്തിനായി ഉദ്ദേശിച്ചത്.ഒരു കാരണവശാലും കമ്പനിയിലെ ആരും അറിയരുത്.
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ആരും അറിയാതെ ഒളിച്ചിരുന്നവന്‍ പുറത്തു വന്നു.മൊത്തം അഞ്ചു കാഷ്വല്‍ ലീവില്‍ പ്രസവവും മുലയൂട്ടലും എല്ലാം കഴിഞ്ഞ് വന്നവരവിലാണ് ഗായത്രിയെ കണ്ടത്.
മാറിടം വിങ്ങി ടോയിലറ്റില്‍ പോയി മുലപ്പാല്‍ പിഴിഞ്ഞു കളയുമ്പോള്‍
കുപ്പിപാലിലെ നിപ്പിള്‍ വായിലിരിക്കുന്ന മോന്‍റെ നിസ്സാഹയമായ നിഷ്ക്കളങ്കമായ മുഖം മുന്നില്‍ തെളിഞ്ഞു വരും. പിഞ്ചുകുഞ്ഞിന്‍റെ കളങ്കമില്ലാത്ത മുഖത്തിനെ മറികടന്നു കിടപ്പാടം നഷ്ടപ്പെടുന്നവേദന മുന്‍പിലെത്തി.
കണ്ണില്‍കൂടി ഒഴുകിയിറങ്ങുന്നകരളിന്‍റെ പിടച്ചില്‍ മായ്ക്കാന്‍ വാഷ് ബേസിനെ ശരണം പ്രാപിക്കുക പതിവായിരുന്നു.
ഒരുദിവസം മുഖം കഴുകിയിട്ടു വന്നപ്പോള്‍ പ്രോജക്‍റ്റു മാനേജര്‍ ചൌധരിയുടെ മുന്‍പില്‍ പെട്ടുപോയി.
ശരം തൊടുത്തു വിട്ടപോലെയുള്ള അയാളുടെചോദ്യത്തിന് ഉത്തരം തപ്പി പിടിയ്ക്കാന്‍ അല്‍പ്പം പ്രയാസപ്പെട്ടു.
 ക്യാ തും രോ രഹെ ഹൊ? വാട്ട് ഹാപ്പെന്‍റ് ടു യൂ സുമാ?
കണ്ണില്‍ പൊടി വീണെന്ന് കള്ളം പറഞ്ഞു രക്ഷപ്പെട്ടു.
തൊട്ടകലെയുള്ള ക്യാബിനുകളിലെ ഹിന്ദിക്കാരു  പെണ്‍കുട്ടികളുമായി കഴിവതും അകലം പാലിച്ചു നിന്നു. കാണുമ്പോള്‍ ഒരു ചിരിയിലൊതുക്കി.   കംപ്യൂട്ടര്‍ ലാംഗ്യേജുകളുമായുള്ള മല്‍പ്പിടുത്തത്തില്‍ തൊട്ടടുത്തിരിക്കുന്നവരേപോലും ശ്രദ്ധിക്കുവാന്‍ പറ്റാത്തത് ഒരു വിധത്തിലനുഗ്രഹമായെന്നു തോന്നി.
ഒരുദിവസം വൈകുന്നേരം തന്നെ നോക്കികൊണ്ട് അമ്മ വരാന്തയില്‍ നില്‍ക്കുകയായിരുന്നു.
കണ്ടപാടെ മോന്‍റെ ജാതകം എഴുതിച്ചെന്നു പറഞ്ഞു. വിശേഷപ്പെട്ടജാതകമാണു പോലും. ഗജകേസരിയോഗമാണത്രെ!
 കുട്ടിയുടെ അമ്മയുടെ ജാതകവശാല്‍ കളത്രകാരകനായ ശുക്രനുമേല്‍ നീചഗ്രഹമായ ശനിയുടെ നോട്ടം  പതിച്ചിരിക്കുന്നത്രേ. അതുകൊണ്ടുള്ള ബാലാരിഷ്ടതയാണുപോലും ഇപ്പോളനുഭവിക്കുന്നത്. പത്തു ദിവസമായ പിഞ്ചു കുഞ്ഞിന്‍റെ ജാതകം എഴുതി ആശ്വാസം കണ്ടെത്തുന്ന അമ്മയുടെ  നിസ്സാഹായവസ്ഥ.
മനസ്സു പറഞ്ഞു. ശരിയായിരിക്കാം. അനുഭവിച്ചു തീര്‍ക്കട്ടെ.
പിറ്റേന്ന് പ്രോജക്റ്റിലെ ഒരു മൊഡ്യൂളിനു പറ്റിയ  എറര്‍  ഡിബെഗ്ഗു ചെയ്തുകൊണ്ടിരുന്നപ്പോഴാണ്  ഞാറ്റുവേല മഴപോലെ   വല്ലപ്പോഴും വന്നും പോയുമിരുന്ന ടീം മാനേജര്‍  കുമാര്‍ അപ്രതീക്ഷിതമായി  സീറ്റിനരുകിലേക്കു വന്നത്. കൈയ്യില്‍ ഒരു കവറും. താന്‍ ഭയന്നു കൊണ്ടിരുന്ന നിമിഷം.  ചൌധരി പണി പറ്റിച്ചിരിക്കുന്നു.പിരിച്ചുവിടലിന്‍റെ പേപ്പറായിരിക്കും. അയാളെല്ലാം മനസ്സിലാക്കിയിരിക്കുന്നു. മനസ്സു പിടച്ചു. കണ്ണിലിരിട്ടു കയറുന്നതുപോലെ... കൈ വിറച്ചുകൊണ്ട് കവര്‍ വാങ്ങി. മന്ദബുദ്ധിയേപ്പോലെ അയാളുടെ മുഖത്തു തന്നെ നോക്കി നിന്നു പോയി.
ഞാനും ഒരു അമ്മയുടെ  മുലപ്പാല്‍ കുടിച്ചാണ് വളര്‍ന്നത്. നിങ്ങളുടെ പ്രയാസം എനിക്കു മനസ്സിലാക്കാന്‍ പറ്റും.  എല്ലാംഅറിയാമായിരുന്ന ചൌധരിയും എന്നോടൊപ്പം നിന്ന് മാനേജുമെന്‍റില്‍ തനിക്കുവേണ്ടി വാദിച്ചു.       കുമാറിന്‍റെ വായില്‍ നിന്നും പ്രവഹിച്ച തെളിനീരുറവപോലത്തെ വാക്കുകളാണ് സ്ഥലകാലബോധം തിരിച്ചുതന്നത്.
പ്രസവാവധി അനുവദിച്ചുകൊണ്ട് കംമ്പനി മേധാവി ഒപ്പിട്ട ഉത്തരവ്.
വീട്ടിലെത്തി കുഞ്ഞിനെ വാരിയെടുത്ത് ഉമ്മയില്‍ പൊതിയുമ്പോള്‍ അമ്മയോടു പറഞ്ഞു.
കളത്രകാരകനുമേല്‍  ശുഭ ഗ്രഹമായ   വ്യാഴത്തിന്‍റെ  ദൃഷ്ടി പതിച്ചിരിക്കുന്നു!
Related Posts Plugin for WordPress, Blogger...