Wednesday, October 12, 2011

കഥയുടെ ത്രെഡും തേടി....



സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോന്നിട്ടാദ്യമായാണ് കഥയുടെ ത്രെഡ്ഡിനുവേണ്ടിയുള്ള ഈ യാത്ര-- ശങ്കരന്‍ മാഷോര്‍ത്തു.

സര്‍വ്വീസില്‍ നിന്നും പിരിഞ്ഞപ്പോള്‍ ശങ്കരന്‍ മാഷിന് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.  30 വര്‍ഷത്തെ അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്നതോ...അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകരുമായി പിരിയേണ്ടി വരുന്നതോ...അതുമല്ലെങ്കില്‍പഠിപ്പിക്കുന്ന കുട്ടികളുമായി നര്‍മ്മ സല്ലാപത്തിലേര്‍ പ്പെടാന്‍ പറ്റാത്തതോ  ഒന്നുമല്ല. എന്നാല്‍ ഇതൊക്കെ ഉണ്ടായിരുന്നു എങ്കിലും ശങ്കരന്‍മാഷിനെ ഇതൊന്നും ആയിരുന്നില്ല ഏറെ അലട്ടിയിരുന്നത്.ദിവസവും രാവിലെയും വൈകിട്ടും സര്‍ക്കാരുബസ്സിന്‍റെ പുറകിലെ സീറ്റില്‍ അരികുപിടിച്ച് പുറത്തേക്കു  നോക്കി കാഴ്ചകളും കണ്ടുള്ള ആ ഇരിപ്പ്. ഓടുന്ന ബസ്സില്‍ പുറത്തെ കാഴ്ചകളും കണ്ടിരിക്കുമ്പോള്‍ മനസ്സിലേയ്ക്കോടിവന്നു കയറുന്ന കനല്‍ക്കാറ്റുകള്‍..... മനസ്സങ്ങനെ പാറിപ്പറക്കും.മനസ്സില്‍ കൂടി നൂറായിരം ചിന്തകളൊഴുകിവരും.കുട്ടിക്കാലത്തു കളിച്ചുനടന്ന തൊടിയിലെ തുമ്പപ്പൂക്കളും,കാക്കപ്പൂക്കളും കാശിത്തുമ്പയും എല്ലാം മനസ്സിലേയ്ക്കോടിയെത്തും.അതുവരെ അവരെവിടെപ്പോയി ഒളിച്ചിരുന്നുവെന്ന് ശങ്കരന്‍മാഷിന്  ഒരു നിശ്ചയവുമില്ല. പൂത്തുമ്പിതൊട്ട് വര്‍ണ്ണ ചിറകുള്ള പൊന്മാന്‍ വരെ മനസ്സില്‍ വന്ന് വട്ടമിട്ടുപറക്കും. മനസ്സു നിറഞ്ഞവരെല്ലാം നിരന്നു കഴിയുമ്പോളാണ് കഥയുടെ ത്രെഡു കിട്ടുക. അങ്ങോട്ടു പോകുമ്പോള്‍ നടയാര്‍ വെട്ടത്തും  തിരിച്ചു വരുമ്പോള്‍ കുറത്തിതോടെ..കുറത്തിതോടെ...എന്നു കേള്‍ക്കുമ്പോഴുമാണ്  മനസ്സില്‍ വന്ന് വട്ടം കൂടി തത്തിക്കളിച്ചവരെല്ലാം ഓടിയൊളിച്ചു കഴിഞ്ഞ് തിരികെ ശങ്കരന്‍മാഷായി ഈ ലോകത്തിലേയ്ക്കിറങ്ങി  വരുന്നത്.

മറക്കാതിരിക്കാന്‍ അപ്പോള്‍തന്നെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പറിലേക്കു്  കോറിയിടും.രാത്രി ഏറെ വൈകിയാണെങ്കിലും അത്  ഡയറിയിലേക്കു പകര്‍ത്തിയൊരു ഡ്രാഫ്റ്റാക്കിയിടും.അതെപ്പോഴെങ്കിലും ഒരു കഥയായി രൂപാന്തരപ്പെടും. അതു വായിക്കുമ്പോള്‍ ശങ്കരന്‍മാഷനനുഭവിക്കുന്ന മാനസിക സംതൃപ്തി -അത് ഉപമിക്കുവാന്‍ മലയാള നിഘണ്ടുവിലൊന്നും വാക്കുകളില്ല. അതിനൊക്കെ അപ്പുറമായിരുന്നു. കണ്ടില്ലാപ്പെട്ട് നടന്ന് ,   പ്രതികരിക്കാനാകാതെ.., സമൂഹത്തിലെ തിന്മകളെ...  മനസ്സിലടിച്ചമര്‍ത്തിയിട്ടിരുന്ന്  തീതുപ്പുന്ന വാക്കുകളില്‍ കൂടി  കഥയുടെ രൂപത്തില്‍ പുറത്തേക്കു വരുത്തുമ്പോള്‍..ദഹിക്കാതെ വയറ്റില്‍ കിടക്കുന്നത് ഛര്‍ദ്ദിച്ചു വെളിയില്‍ കളയുന്നതിന്‍റെ ആശ്വാസമാണ് ശങ്കരന്‍ നായര്‍ എന്ന ശങ്കരന്‍ മാഷിന്  അനുഭവപ്പെടുക.
അതില്‍ സ്വന്തം അനുഭവവും മറ്റുള്ളവര്‍ ആശ്വാസത്തിനായി വന്നു പറയുന്നവയും ഒക്കെ പെടും. എല്ലാം മൂകമായി കേള്‍ക്കും. ' ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്' എന്ന ചിന്തയായിരിക്കും അപ്പോഴൊക്കെ.

ആ ഒരു അവസരമാണ് ശങ്കരന്‍ മാഷിന്  നഷ്ടമായിരിക്കുന്നത്.ഇനിയെങ്ങനെ കഥയെഴുതും. ശങ്കരന്‍ നായര്‍ വിചാരിച്ചു. ഇതാരോടെങ്കിലും പറയാന്‍ പറ്റുന്ന കാര്യമാണോ...ആള്‍ക്കാര്‍ വട്ടെന്നല്ലേപറയൂ.സാധാരണ ആള്‍ക്കാര്‍ പറയുന്നത് പ്രകൃതിരമണീയമായസ്ഥലങ്ങള്‍, കായലോരങ്ങള്‍,കടല്‍തീരങ്ങള്‍..,ആളും ഒച്ചയും അനക്കവും ഒന്നുമില്ലാത്ത ഗ്രാമാന്തരീക്ഷം ഒക്കെയാകുമ്പോള്‍ അനര്‍ഗ്ഗളമായി കവിതയും കഥയും മനസ്സില്‍ കൂടി ഒഴുകിയെത്തുമെന്നാണ്. അത് പേനയുടെ തുമ്പില്‍കൂടി ഒഴുകിയെത്തുമ്പോള്‍ കഥാകാരന്‍  അനുഭവിക്കുന്നത്   ഒരു അവാച്യമായ ആനന്ദ അനുഭൂതിയായിരിക്കുമെന്നാണ്. എന്നാല്‍ ശങ്കരന്‍ മാഷിന്റെ  കാര്യമോ..എത്ര തിരക്കുള്ള ബസ്സിലാണെങ്കിലും ബസ്സിന്‍റെ അരികിലുള്ള സീറ്റില്‍ പുറത്തോട്ടു നോക്കിയിരിക്കാനൊരു ഇരിപ്പടം കിട്ടിയാല്‍ പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് വേറൊരു ലോകത്തിലായിരിക്കും ശങ്കരന്‍ മാഷ്.  
                                         
 പെന്‍ഷന്‍ പറ്റി പിരിഞ്ഞതോടു കൂടി കഥയെഴുത്തൊക്കെ കുറഞ്ഞുപോയി.

.അങ്ങിനെയിരുന്നിരുന്ന് ഒരു ദിവസം ശങ്കരന്‍ മാഷ് വിചാരിച്ചു ഒരു കഥയെഴുതണം.അതിനൊറ്റ വഴിയേയുള്ളു.കുറത്തിതോടിന്‍റെവിടെ  വന്ന് തിരിച്ചു പോകുന്ന ബസ്സിന്‍റെ സൈഡു സീറ്റിലിരുന്ന്  പഴയ സ്കൂളിന്‍റെവിടെ- നടയാര്‍ വെട്ടം വരെ-ഒന്ന് പോകുക.തിരിച്ച് ആബസ്സില്‍ തന്നെ തിരികെ വരിക.അങ്ങിനെയാണ് ആ ബസ്സില്‍ കയറി ഇരുപ്പുറപ്പിച്ചത്. പോക്കറ്റില്‍ പേനയും പേപ്പറും കരുതിയിരുന്നു.ഏറ്റവും പുറകില്‍ തന്നെ. സീറ്റുറപ്പിച്ചു. പുറത്തേക്കു നോക്കാന്‍ പരുവത്തില്‍. മനസ്സാകെ സന്തോഷത്തിലായിരുന്നു. എത്ര നാളായി ഒരു കഥയെഴുതിയിട്ട്. മാസങ്ങളായി. ഒരു കഥാകരനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വ സന്ദര്‍ഭമാണ്. മനസ്സിനു രുചിയാം വണ്ണം ഒരു കഥയെഴുതുകയെന്നുള്ളത്. ഒരു വിധത്തില്‍ പറഞ്ഞാലൊരു ആത്മ സാക്ഷാത്കാരമാണ്. അതിലനുഭവിക്കുന്ന നിര്‍വൃതി, സന്തോഷം അത് വേറൊന്നിലും ലഭിക്കുകയില്ല.ശങ്കരന്‍മാഷ് വിചാരിച്ചു. നല്ല കഥയെഴുതണമെങ്കില്‍......കവിതയെഴുതണമെങ്കില്‍... രണ്ടെണ്ണം പിടിക്കണം  എന്ന് ആധുനികന്മാര്‍ പറയുന്നത് ശുദ്ധ വങ്കത്തരമല്ലേ.... എന്തിന്? അവനവന്‍ ചെയ്യുന്നതിനെ ന്യായീകരിക്കുവാന്‍...ഇല്ലെങ്കിലും കഥയും കവിതയും എല്ലാം വരുമല്ലോ.. പിന്നെ അതിന്‍റെ മറവില്‍ നേരസ്ഥാന്മാരാകാന്‍ പൊളിവാക്കു പറഞ്ഞ് രക്ഷനേടാന്‍മാത്രം.

ബസ്സു പുറപ്പെട്ടു. ശങ്കരന്‍ മാഷ് പുറത്തേക്കു നോക്കിയിരുന്നു. മുഖത്തേയ്ക്കു കാറ്റടിക്കുന്നുണ്ട്.മനസ്സിലേക്കൊന്നും ഓടിവരുന്നില്ല. പൂതുമ്പിയും കാക്കപ്പൂവും കനല്‍ക്കാറ്റും ഒന്നും ഒന്നും. കുറേ നാളത്തെ ഇടവേള ആയതിനാലാകാം...ശങ്കരന്‍മാഷിന്‍റെ മനസ്സില്‍ നിന്നും അവയെല്ലാം അകന്നു പോയത്. ബസ്സില്‍ നല്ല തിരക്കും.ബസ്സിലെ തിരക്കു കണ്ട് ബസ്സിനുള്ളിലേയ്ക്കൊന്നു നോക്കിയപ്പോള്‍.........

ഛെ...താനെന്താണീ കാണുന്നത്.അതെങ്ങനെ പറയും..ആരോട് പറയും..  ശങ്കരന്‍ മാഷ് പിറുപിറുത്തു. ബസ്സിന്‍റെ പുറകിലത്തെ സീറ്റിന്‍റെ തൊട്ടു മുമ്പിലുള്ള സീറ്റിലിരിക്കുകയാണവള്‍. കഷ്ടിച്ച് ഒരു പന്ത്രണ്ടു പതിമൂന്നു വയസ്സു പ്രായം.ഏതോസ്ക്കൂളില്‍ പഠിക്കുന്നത്. യൂണിഫോമിലാണ്. തലമുടി പകുത്തു കെട്ടിവെച്ചിരിക്കുന്നു.തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുകയാണ്. അതിന്‍റെ തൊട്ടു പിന്നില്‍ ഏകദേശം  മധ്യവയസ്ക്കാനായൊരാള്‍...കുട്ടിയുടെ മുതുകിനോടു ചേര്‍ന്നു നിന്നുകൊണ്ട്.....കുട്ടി ഇടയ്ക്ക് അയാളെ നോക്കി എന്തോ പറഞ്ഞു.   ശങ്കരന്‍ മാഷിന്‍റെ മനസ്സില്‍ കൂടി ഒരു കനല്‍ക്കാറ്റു ചീറിയടിച്ചുഅടുത്ത നിമിഷം  മനസ്സു പറഞ്ഞു ശങ്കരന്‍മാഷേ..... വേണ്ടാ..വേണ്ടാ.. മുണ്ടുമടക്കിക്കുത്തണ്ടാ....പഴയ തിളയ്ക്കുന്ന   19-20  പ്രായമല്ലായിപ്പോള്‍. ഇപ്പോള്‍ വയസ്സ് അറുപതു കഴിഞ്ഞു. പണ്ടത്തെ പേരുകേട്ട കോളേജു വരാന്തയുമല്ല.ഇത് സര്‍ക്കാരു ബസ്സാണ്.മര്യാദയ്ക്ക് കണ്ടില്ലാപ്പെട്ടവടിരുന്നോ.അതാ നല്ലത്. കാഴ്ചയില്‍ മാന്യനെന്നു തോന്നുന്ന അയാള്‍ കൊച്ചുമോളുടെ പ്രായമുള്ള പെങ്കൊച്ചിന്‍റെ മുതുകത്ത് എന്തേലും ചെയ്തു രസിച്ചു നില്കട്ടെ.

ഒരു നിമിഷം....ശങ്കരന്‍മാഷ് പഴയ ശങ്കര്‍- നാല്പതു വര്‍ഷത്തിനു മുന്‍പുള്ള ശങ്കര്‍.സി.ആയി മാറിപ്പോയി...
പണ്ട് ബി.എ.മലയാളം വിഭാഗത്തിലെ ശങ്കര്‍.സി....പ്രിഡിഗ്രിക്ക് കൂടെപ്പഠിച്ച ലതികയെ തൊട്ടടുത്ത് സര്‍ക്കാരു മെഡിക്കല്‍ കോളേജില്‍ റാഗിംങ്ങെന്ന ഓമനപ്പേരില്‍ തലമുടി മുറിച്ചുവിട്ടപ്പോള്‍,കൂട്ടുകാരെയും കൂട്ടി മെഡിക്കല്‍ കോളേജു വളപ്പില്‍ കയറി റാഗിംങ്ങ് വീരന്മാരെഅടിച്ചു നിലംപരിശാക്കിയ വീറുള്ള ശങ്കര്‍.സി ആയി മാറിപ്പോയി.ചാടിയെണീറ്റ ശങ്കര്‍.സി.അയാളുടെ ചെകിട്ടത്തടിച്ച ശബ്ദം കേട്ട് സര്‍ക്കാരു ബസ്സിന്‍റ വീലുകള്‍, എ.ബി.എസ്സ് എഞ്ചിന്‍  ഘടിപ്പിച്ച മാരുതി സ്വിഫ്റ്റിന്‍റെ വീലു പോലെ  ഝടുതിയില്‍ നിന്നു.

കണ്ടക്ടറും ഡ്രൈവറും എല്ലാം ചാടിയിറങ്ങി.മാന്യനും ചാടി താഴെയിറങ്ങി. ആള്‍ക്കാരന്തം വിട്ട് തിക്കിത്തിരക്കി  താഴോട്ടിറങ്ങുന്നു.

കണ്ടക്ടര്‍ ആക്രോശിച്ചു." എന്താ..എന്തുപറ്റി.എന്താണിവിടെ പിടീം വലീം അടീമൊക്കെ."

ഓഫീസില്‍ പോകേണ്ടവരും,ആശുപത്രീലെത്തേണ്ടവരും കോളേജില്‍ പോകേണ്ട കുട്ടികളും സ്കൂള്‍കുട്ടികളും,ചന്തയ്ക്കു പോകേണ്ടവരും എല്ലാം ഒന്നുപോലെ മുറുമുറുത്തുകൊണ്ട്
ശങ്കരന്‍ മാഷിന്‍റെ നേരേ തിരിഞ്ഞു.പേപിടിച്ച ഒരു തെരുവുപട്ടിയുടെ നേരെ കല്ലെറിയാന്‍ നില്‍ക്കുന്നതുപോലെ ശങ്കരന്‍ മാഷിന്‍റെ നേരെ അത്രയും ക്രോധം പൂണ്ട കണ്ണുകള്‍ ഒരുമിച്ച്.

എവിടുന്നൊക്കെയോ ഒരേ ശബ്ദം വന്നാ കാതുകളിലലയടിച്ചു.

"ഓരോന്നു  രാവിലെ വലിഞ്ഞു കേറും മനുഷനെ മിനക്കെടുത്താന്‍."

കണ്ടക്ടര്‍ രണ്ടുപേരേയും വിളിച്ചു."എന്താണു സംഭവം?"

"അത്..അത്..ഞാനെങ്ങനെ സാറിനോടു പറയും.ഇയാള്‍...ഈ മാന്യന്‍....ആ കൊച്ചുകുട്ടിയെ..."ശങ്കരന്‍ മാഷ് വസ്തു നിഷ്ഠമായി കാര്യം ധരിപ്പിക്കുവാന്‍ തുനിഞ്ഞു.

"കൊച്ചു കുട്ടിയെ ഞാനെന്തു ചെയ്തെന്നാ താന്‍ പറയുന്നത്." മാന്യന്‍.

"അതെ എന്തുചെയ്തെന്നാ.." തങ്ങള്‍ക്കുണ്ടായ അസൌകര്യത്തില്‍ ദേഷ്യം പൂണ്ട് കുറേപ്പേരും കൂടി മാന്യന് ഒത്താശ പിടിച്ചു.

ഒറ്റപ്പെട്ട പറവയെ കൊത്തിയോടിക്കാന്‍ കൂട്ടം കൂടി ഞോണ്ടുന്ന കാക്കകൂട്ടത്തിനെ പോലെ അവിട വിടെ നിന്ന് ശങ്കരന്‍ മാഷിനെ നോക്കി യാത്രക്കാര്‍ ചീത്ത വിളിക്കുന്നു. തിരക്കേറെയുള്ള കുറച്ചുപേര്‍ അതുവഴിവന്ന ഓട്ടോയ്ക്ക് കൈകാണിച്ചു കയറി രക്ഷപ്പെട്ടു.

ശങ്കരന്‍ മാഷ് വീണ്ടും കണ്ടക്ടറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

"അതു സാര്‍..ഇയാള്‍ ആ കൊച്ചുകുട്ടിയുടെ ചുമലില്‍ ഇയാളുടെ .....കൊണ്ടു വെച്ച് ...നിന്നു."

അതു കേട്ട് കണ്ടക്ടര്‍ തെളിവെടുപ്പിനായി  അടുത്ത തീരുമാനമെടുത്തു.

"കുട്ടിയോടു ചോദിക്കാം."

"കുട്ടി ഇങ്ങുവരൂ."

അടുത്ത നിന്ന അല്‍പ്പം മുതിര്‍ന്ന കുട്ടി അവളെ മാറ്റി നിര്‍ത്തി എന്തോ അടക്കം പറഞ്ഞു.

കുട്ടി   പന്തം കണ്ട പെരുച്ചാഴിയെപ്പോലെ  വന്നു   നിന്നു.

"മോളെ  ഈ അങ്കിള്‍  എന്തെങ്കിലും  ചെയ്തോ" കണ്ടക്ടര്‍.

മനസ്സിലുള്ളതു പുറത്തു പറയാന്‍പറ്റാത്ത വിഷമത്തില്‍ കുട്ടി വിക്കി വിക്കിപ്പറഞ്ഞു.

"ഇ...ല്ല..ഒന്നും ചെയ്തില്ല. ബല്ലടിയ്ക്കാന്‍ സമയമായി.സ്ക്കൂളില്‍ പ്പോണം."

"ദേ...സാറു കണ്ടോ..ഇയാളെന്നെ മനഃപ്പൂര്‍വ്വം നാറ്റിക്കാന്‍.....ആള്‍ക്കാരുടെ മധ്യത്തില്‍....ഇയാളെ ഞാന്‍..."   

അവിടെ ഉന്തും തള്ളുമായി. വിജയശ്രീലാളിതനായ മാന്യന്‍ നിരപരാധിത്തം തെളിയിക്കാന്‍ വീറോടെ  ഒന്നു പൊരുതി. പാവം ശങ്കരന്‍ മാഷ് അറിയാതെ കിട്ടിയ തള്ളില്‍ പിടച്ചു താഴെ വീണു.

" ആ...എല്ലാവരും കേറ്..കേറ്."കണ്ടക്ടര്‍ പറഞ്ഞു.

എല്ലാവരും ലക്ഷ്യസ്ഥാനത്തെത്താനുള്ള തിടുക്കത്തില്‍ ചാടിക്കയറി.

കണ്ടക്ടര്‍ ഡബിള്‍ ബല്ലടിച്ചു..വണ്ടി പോലീസ് സ്റ്റേഷനിലേക്കു പോകട്ടെയെന്ന്   ഉറക്കെയൊരു പറച്ചിലും.മാന്യന്‍റെ ശരിക്കുള്ള പിടിപാട് അപ്പോഴാണ് ശങ്കരന്‍ മാഷ് മനസ്സിലാക്കിയത്.അയാള്‍ മാറി നിന്ന് ഫോണ്‍ ചെയ്തതിന്‍റെ  പൊരുളപ്പോഴാണറിഞ്ഞത്.

ബസ്സ് പോലീസ് സ്റ്റേഷന്‍റെ വാതുക്കല്‍ കൊണ്ടു നിറുത്തി. കണ്ടക്ടര്‍ മുമ്പെയും ശങ്കരന്‍ മാഷുംമാന്യനും പിന്നിലുമായി  ഇറങ്ങി. ബാക്കി കുറേപ്പേര്‍ അകത്തും പുറത്തുമായി നിന്നു.കണ്ടക്ടര്‍ അകത്തു കയറി കാര്യം പറഞ്ഞു.എസ്സ്.ഐ വെളിയിലിറങ്ങി ചോദിച്ചു.

"അതു കണ്ടവരാരെങ്കിലും ഉണ്ടോ"

ആരും ശങ്കരന്‍മാഷിന്‍റെ കാഴ്ചക്ക് സാക്ഷ്യം പറയാന്‍ മുന്നോട്ടു വന്നില്ല. ഇരയായ കുട്ടിപോലും.

"അടിച്ചതു കണ്ടവര്‍" വീണ്ടും ഇന്‍ സ്പെക്ടരുടെ ചോദ്യം.

അടുത്തു നിന്നവരെല്ലാം കണ്ടു. ഇയാള്‍ അയാളെ തല്ലുന്നത്.

ശങ്കരന്‍ മാഷ് പതറിയില്ല...  മനസ്സിലെ കനല്‍ക്കാറ്റ് ആഞ്ഞടിച്ചു. തീപ്പൊരി പാറുന്ന കാറ്റ് . മുഖം തുടുത്തു ചുമന്നു. ശങ്കരന്‍മാഷ്   ഗര്‍ജ്ജിച്ചു.

"ശരിയാണ് തല്ലി, ഇനിയും ഇങ്ങനെ ആരെങ്കിലും കുട്ടികളോട് വേണ്ടാതീനം കാണിച്ചാല്‍ ഇനിയും തല്ലും. .അതെന്‍റെ കടമയാണ്. ഞാനെന്‍റെ കടമചെയ്യും. അവസാന ശ്വാസംവരെയും..."

"ഇയാള്‍ക്കെന്താ ഭ്രാന്താണോ" ഇന്‍സ്പെക്ടര്‍.

ഹെഡ് കോണ്‍സ്റ്റബിള്‍  എഫ്.ഐ.ആര്‍ തയ്യാറാക്കി. മുന്നൂറ്റി ഇരുപത്തി മൂന്നാം വകുപ്പു പ്രകാരം കൈയ്യേറ്റം ചെയ്തതിനും  ഇരുന്നൂറ്റി തൊണ്ണൂറാം വകുപ്പു പ്രകാരം പൊതുജനശല്യത്തിനും ശങ്കരന്‍ മാഷുടെ പേരില്‍ കേസ്സു ഫയല്‍ ചെയ്തു.അച്ഛന്‍ പോലീസ് സ്റ്റേഷനിലായ വിവരമറിഞ്ഞ് ഗസറ്റഡ് ഉദ്യോഗസ്ഥരായ മകള്‍ രാധികയും മരുമകന്‍ രാജൂനായരും എത്തിച്ചേര്‍ന്നു.

പരിസര ബോധം പോലുമില്ലാതെ രാജൂനായര്‍ പൊട്ടിത്തെറിച്ചു.

"അച്ഛനിതെന്തിന്‍റെ കേടായിരുന്നു.രാവിലെ ബസ്സില്‍ വലിഞ്ഞു കേറി...എവിടേലും പോണേല്‍ ഞങ്ങളോടു പറയരുതായിരുന്നോ...എവിടാണെന്നു വെച്ചാല്‍ ഞങ്ങള്‍ കാറില്‍ കൊണ്ടു പോകില്ലേ...മനുഷേരെ നാണം കെടുത്താന്‍ ഓരോരോ ജോലി വയസ്സു കാലത്ത്.."

നാണമില്ലാത്ത മാന്യന്‍ ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു പോയ കടംകഥയോര്‍ത്ത് ശങ്കരന്‍ മാഷുടെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു.

അതു കേട്ടു കൊണ്ടു നിന്ന മകളുടെ മുഖം വിവര്‍ണ്ണമാകുന്നത് ശങ്കരന്‍ മാഷ് കണ്ടു.രാജുനായര്‍ വെളിയിലോട്ടിറങ്ങി.

രാധിക അച്ഛന്‍റെടുക്കല്‍ ചെന്നു."അച്ഛാ.. അമ്മയെ കല്യാണം കഴിച്ചിട്ടിന്നുവരെ അച്ഛന്‍  ഒരു അടിപിടിക്കേസിനും പോയിട്ടില്ലെന്നാണെന്‍റെ അറിവ്.ഇന്നച്ഛനെന്താ സംഭവിച്ചത്.എന്നോടു പറയൂ....അച്ഛനെ സ്നേഹിക്കുന്ന അച്ഛന്‍റെ മോളോട്..." രാധികയ്ക്ക് വാക്കുകള്‍ മുഴുമിപ്പിക്കുവാനായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ശങ്കരന്‍ മാഷിന്റെ മുഖം കാര്‍ മേഘം കൊണ്ടു മൂടിയ നീലാകാശം പോലെയായി   മാഷ്   പറഞ്ഞു.

"അതു ഞാനെങ്ങിനെ മോളോടു പറയും.അത്രയും പേരും എനിയ്ക്കെതിരായിരുന്നു.ആ കുട്ടിയുള്‍പ്പടെ.മോളോര്‍ക്കുന്നുവോ മോളു സ്ക്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം   ബസ്സില്‍ കയറി വന്നിട്ട് മോള്‍ അമ്മയോടു രഹസ്യം പറഞ്ഞതും പിറ്റെ ദിവസം അമ്മ മോള്‍ക്ക് ഒരു സൂചി തന്നു വിട്ടതും...ഒരു നിമിഷം ഞാന്‍ ആ കുട്ടിയില്‍ നിന്നെ ക്കണ്ടുപോയി...എന്‍റെ രാധികക്കുട്ടിയെ....പിന്നെയച്ഛന്‍ ഒന്നും ഓര്‍ത്തില്ല.അതാണ്  അച്ഛന്‍ അയാളെ......."

ധീരനായ ശങ്കരന്‍മാഷിന്‍റകണ്ണില്‍ നിന്നും അന്നുവരെ ......അമ്മ മരിച്ചിട്ടു പോലും കാണാത്ത കണ്ണുനീരു് രാധികക്കുട്ടി കണ്ടു.അണമുറിയാത്തപ്രവാഹം.

രാധികയോര്‍ത്തു ---അമ്മയോട് അന്നു താന്‍ പറഞ്ഞ സ്വകാര്യം അമ്മ അച്ഛനു കൈമാറിയത് ഇന്നാണല്ലോ താനറിയുന്നത്..അറിയേണ്ട കാര്യം അമ്മ അച്ഛനെ അറിയച്ചതു കൊണ്ടാണല്ലോ അച്ഛനിലെ ഇന്നത്തെ ശരി തനിയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചത്...

ജാമ്യമെടുക്കാന്‍ വക്കീലുമായി രാജുനായര്‍ വന്നത് ,അച്ഛന്‍റെ ശരി മനസ്സിലാക്കിയ മകള്‍ പറയുന്നത്  കേട്ടു കൊണ്ടാണ് .

"വകുപ്പു 323-- പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചാലും ഈ മോള്‍ക്കച്ഛന്റെ പേരിലഭിമാനമേയുള്ളു അച്ഛാ...അച്ഛന്‍റെ മോളായി ജനിച്ചതില്‍."

അതുകേട്ട  രാജു നായരും വക്കീലും  മുഖത്തോടു മുഖം നോക്കി  നിന്നുപോയി.

അങ്ങിനെ ശങ്കരന്‍ മാഷിന് ഒരു പുതിയ ത്രെഡ്..അടുത്ത സമെന്‍സുവരെ.....


42 comments:

  1. പ്രതികരിക്കാനാകാതെ.., സമൂഹത്തിലെ തിന്മകളെ... മനസ്സിലടിച്ചമര്‍ത്തിയിട്ടിരുന്ന് തീതുപ്പുന്ന വാക്കുകളില്‍ കൂടി കഥയുടെ രൂപത്തില്‍ പുറത്തേക്കു വരുത്തുമ്പോള്‍..ദഹിക്കാതെ വയറ്റില്‍ കിടക്കുന്നത് ഛര്‍ദ്ദിച്ചു വെളിയില്‍ കളയുന്നതിന്‍റെ ആശ്വാസമാണ് ശങ്കരന്‍ നായര്‍ എന്ന ശങ്കരന്‍ മാഷിന് അനുഭവപ്പെടുക.

    ReplyDelete
  2. പൊതു സ്ഥലങ്ങളില്‍ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ നമ്മില്‍ ഭൂരിപക്ഷം പേരും കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. പ്രതികരണ ശേഷി നഷ്ടപെട്ട സമൂഹത്തിനു നേരെ കഥ ഒരു ചോദ്യമാകുന്നു. പ്രസക്തമാണീ കഥ ചേച്ചി.

    ReplyDelete
  3. അസുഖം മാറാന്‍ കയ്പ്പുള്ള ഗുളിക അല്പം മധുരത്തില്‍ കലര്‍ത്തി തന്നത് പോലായി ഈ കഥ. നല്ല സന്ദേശം ഉണ്ടെങ്കിലും മന:പൂര്‍വ്വം ഒരു കഥാ സന്ദര്ഭത്തിലേക്ക് വലിച്ചു കൊണ്ട് വന്നത് ഫീല്‍ ചെയ്തു . ആദ്യഭാഗം നന്നായി .:)

    ReplyDelete
  4. ഇഷ്ടപ്പെട്ടു.
    നല്ല പോസ്റ്റ്‌ ആണ്.
    ഇക്കാലത്ത് നല്ലത് ചെയ്യുന്നവന്‍ അവസാനം
    പഴി കേള്‍ക്കേണ്ടി വരും.
    കഥ രസകരമായി.

    ReplyDelete
  5. പ്രതികരിയ്ക്കുമ്പോൾ ഇതൊക്കെയുണ്ടാകണമല്ലോ, അതാണല്ലോ എല്ലാവരും ഒന്നും കണ്ടില്ല കേട്ടില്ല എന്നാകുന്നത്......

    ReplyDelete
  6. തന്റെ അമ്മക്കോ സഹോദരിക്കോ മകള്‍ക്കോ അല്ലാത്ത കാലത്തോളം പ്രതികരിക്കുന്നതെന്തിന് എന്ന സമൂഹ മനോഭാവം നന്നായി എഴുതി ചേച്ചീ... മുകിലിന്റെ ലേഖനം ഈ കഥയോടൊപ്പം ചേര്‍ത്തു വായിക്കപ്പെടേണ്ടതാണ്....

    (കമെന്റ് ബോക്സില്‍ പോസ്റ്റ് ലിങ്ക് കൊടുക്കുന്നത് നല്ല പ്രവണതയല്ല എന്നറിയാം.ഈ ലിങ്കിന്റെ പ്രസക്തി കണ്ടറിഞ്ഞ് ക്ഷമിക്കുമല്ലോ...)

    ReplyDelete
  7. ഇപ്പോള്‍ പ്രതിഭാഗം ചേരാനാണ് തിരക്ക്...എങ്കിലല്ലേ കയ്യില്‍ വല്ലതും തടയൂ...ഉദാഹരണത്തിന് സൌമ്യ വധക്കേസിലെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ തമ്മിലുള്ള തല്ല് നോക്കുക..അത് കൊണ്ട് പ്രതികരണം സമയവും കാലവും ഒക്കെ നോക്കി ആയാല്‍ നല്ലത്..കാരണം അമ്മയെ തല്ലിയാലും രണ്ടഭിപ്രായം ഉണ്ടാവും...കാലം അങ്ങനെ ഒക്കെ ആയിപ്പോയി...ആശംസകള്‍..

    ReplyDelete
  8. കുഞ്ഞൂസ് പറഞ്ഞപോലെ, വേണ്ടപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രം പ്രതികരിക്കുക എന്ന മനോഭാവമാണിന്ന് കൂടുതല്‍ ആളുകള്‍ക്കും ! ഇത്തരം അവസരങ്ങളില്‍ പലപ്പോഴും അനുഭവിച്ച സ്ത്രീ പോലും മിണ്ടാതിരിക്കുന്നത് കൊണ്ടാവും സഹായിക്കാന്‍ മനസുള്ളവരും കൂടി പലപ്പോഴും പിന്‍വലിയുന്നത്‌ !!
    കഥ ഇഷ്ടായിട്ടോ..

    ReplyDelete
  9. ഭാനു കളരിക്കല്‍

    രമേശ്‌ അരൂര്‍

    Manoj vengola

    Echmukutty

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

    കുഞ്ഞൂസ് (Kunjuss)

    SHANAVAS
    Lipi Ranju

    പ്രിയപ്പെട്ട് കൂട്ടു കാരെ നമ്മുടെ സര്‍ക്കാരു ബസ്സില്‍ നടന്ന നടക്കുന്ന ഇനിയും നടക്കാനിരിക്കുന്ന കാര്യമാണ് ഇതിന്‍റ ത്രെഡ്.
    കുഞ്ഞൂസു തന്ന ലിങ്കില്‍ മുകില്‍ പറഞ്ഞതു പോലെ ഒട്ടു മുക്കാലും അമ്മമാര്‍ തന്നെ കൈകാര്യം ചെയ്യും.കാരണം പഴമക്കാര്‍ പറയുന്നതുപോലെ വീട്ടിലെ ആണുങ്ങളെ കൊലക്കു കൊടുക്കാന്‍
    പറ്റുകയില്ലല്ലോ.
    ഞാനൊരു കാര്യം ഉറപ്പിച്ചു പറയുന്നു. കേരളത്തിലാണ് ഇങ്ങനെയുള്ള അതിക്രമങ്ങള്‍ കൂടുതലും.
    ഇതില്‍ വന്ന് നല്ല അഭിപ്രായമിട്ട എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  10. vaayichu kusumam.

    inganeyokkeyaanu sambavikkunnathu. ennitum, prathikarikkunna manushyar undu. athaanu aaswaasam. nammude lokam athraiku cheethayalla ennoke aalochichu samadhanikkan sramikunnu manassu.

    ee vishayathilenkilum oru maatam vannirunnenkil ennu aagrahikunnu.

    ReplyDelete
  11. യാത്രകള്‍ എല്ലാവരും ഇഷ്ടപ്പെടുന്നത് അത് എന്ടെങ്ങിലുമൊക്കെ തരുന്നതുകൊണ്ടാണ് .കഥയോ ,കവിതയോ ,ബിസിനെസ്സ് ആശയമോ, ഓര്‍മയോ ,മറവിയോ, ....എന്ടയാലും മാഷിനു ഒരു കേസും മാധതിനു ഒരു കഥയും .എന്‍ട് സംഭവിച്ചാലും എനിക്കൊന്നുമില്ല .

    ReplyDelete
  12. സി. പി.

    മുകിൽ

    മാനത്ത് കണ്ണി //maanathukanni
    പ്രിയപ്പെട്ട കൂട്ടുകാരെ നിങ്ങളുടെ നല്ല അഭിപ്രായത്തിന് ഒരുപാടു സന്തോഷം.

    ReplyDelete
  13. എനിക്കും ഒരു യാത്ര പോവണം ,ഒരു ബസ്സ്‌ യാത്ര ...വല്ല ത്രെടും കിട്ടുമോ എന്ന് നോക്കണം .....അതെ ഇത് പോലെ തന്നെ ബസ്സില്‍ നിന്ന് കിട്ടിയ കഥ ആണോ ഇത് ?

    ReplyDelete
  14. ഇപ്പൊ എങ്കില്‍ ഒരേ ഫോണ്ടില്‍ എഴുതിരിക്കുന്നു .......നന്നായിരിക്കുന്നു .....

    ReplyDelete
  15. ഡിയര്‍ കുസുമം.. കഥ മനസ്സിരുത്തി വായിച്ചു. കഥ എന്ന നിലക്ക് നല്ല നിലവാരം പുലര്‍ത്തി. അഭിനന്ദനങ്ങള്‍. നാടകീയത കൊണ്ടുവരവുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അത് നന്നായി ഉപയോഗിച്ചില്ല എന്ന ഒരു പരാതി എനിക്കുണ്ട്.

    ReplyDelete
  16. കഥയല്ലിത് , പൊതുസമൂഹത്തിൽ നിന്നും പറിച്ച് കീറിയ ഒരേട്. അവസാനം കണ്ണുകളെ നനയിപ്പിച്ചു.

    ReplyDelete
  17. kanakkoor
    താങ്കളുടെ വിലയേറിയ അഭിപ്രായം മാനിക്കുന്നു.


    sm sadique
    നല്ല അഭിപ്രായത്തിന് നന്ദി സാദിഖ്

    ReplyDelete
  18. വരാനല്പം വൈകി...കഥ മനസിലെന്തു വികാരമുണ്ടാക്കിയെന്നു പറയ്യൻ വയ്യാ.. ശങ്കരന്മാഷെപ്പോലുള്ളവർ അനിവാര്യമാണു ഇന്നത്തെ സമൂഹത്തിൽ...രാധികയുടെ അഭിപ്രായത്തോട് പിന്തുണ പ്രഖ്യാപിക്കുന്നു മനസ്സ്...ആശംസകൾ

    ReplyDelete
  19. നന്നായി ചേച്ചി.
    ഒരു യഥാർത്ഥ സംഭവം പോലെ.
    ആദ്യപകുതി ഇല്ലെങ്കിലും കഥ പറഞ്ഞു പോകാമായിരുന്നില്ലേ എന്നു തോന്നുന്നു..കഥയ്ക്ക്‌ ഒരു യാത്രയുടെ ആവശ്യം മാത്രമെ ഉള്ളൂ :)

    കല്ലുകടികൾ:
    "എ ബി എസ്സ്‌ എഞ്ചിൻ ഘടിപ്പിച്ച മാരുതി സ്വിഫ്റ്റിന്റെ വീലു പോലെ.."
    കഥാവസാനം മകൾ വകുപ്പൊക്കെ പറഞ്ഞുള്ള ആ സംഭാഷണം.
    മറ്റൊന്ന് ഇങ്ങനെ ഒരു സംഭവം നടന്നാൽ, ബസ്സ്‌ യാത്രക്കാരെല്ലാം ആ 'മാന്യന്റെ' കൂടെ നിൽക്കുമോ, അടി കൊടുത്ത ശങ്കരൻ മാഷിന്റെ കൂടെ നിൽക്കുമോ?
    രണ്ടാമത്തേതിനല്ലേ സാദ്ധ്യത കൂടുതൽ? ആർക്കിട്ട്‌ രണ്ടെണ്ണം കൊടുക്കാം എന്നു നോക്കി നടക്കുന്നവരല്ലേ മലയാളികൾ?
    അവസാനത്തെ വാചകം - ശങ്കരൻ മാഷിനു ത്രെഡ്‌ കിട്ടി എന്നുള്ള കാര്യം.. അതു കഥയുടേയും, വിഷയത്തിന്റേയും ഗൗരവം ചോർത്തി കളയുന്നുവോ എന്നു സംശയം.

    'അടുത്ത സമൻസ്‌' എന്നു വായിച്ചപ്പോൾ എവിടെ ആദ്യത്തെ സമൻസ്‌ എവിടെ എന്നറിയാൻ വീണ്ടും വായിക്കേണ്ടി വന്നു :)

    ReplyDelete
  20. ഉജ്ജ്വലമായ സാമൂഹ്യബോധം....
    അല്‍പം കൂടി ഒതുക്കി പ്പറഞ്ഞിരുന്നുവെങ്കില്‍ കഥയും ഉജ്ജ്വലമാകുമായിരുന്നു.
    എന്തായാലും,
    ഏറെ വൈകി എണ്റ്റെ അഭിനന്ദനങ്ങളും

    ReplyDelete
  21. ശങ്കരൻ മാഷിനെപ്പോലുള്ളവർ നാട്ടിൽ ധാരാളമുണ്ടെങ്കിലും പിന്തുണ കിട്ടുമോയെന്ന ഭയത്താലും ഒറ്റപ്പെടുമെന്ന ശങ്കയാലും ആരും ധൈര്യപ്പെടില്ല.
    നീതിബോധം എല്ലാവർക്കും ഒരുപോലെയല്ല...!
    ആശംസകൾ...

    (ഫുൾസ്റ്റോപ് കഴിഞ്ഞിട്ട് ഒരു സ്പേസ് വിട്ട് എഴുതിയാൽ വാചകങ്ങൾ കുറച്ചു കൂടി ഭംഗിയാവാൻ സാദ്ധ്യത കാണുന്നു.)

    ReplyDelete
  22. Sabu M H
    സാബുവിന്‍റ വിശകലനം നന്നായി ഇഷ്ടപ്പെട്ടു.
    സുരേഷ്‌ കീഴില്ലം
    സന്തോഷം സുരേഷ്. ഒരുപാടു നല്ല അഭിപ്രായം തന്നതിന്
    വീ കെ
    നന്ദി വീ.കെ. ശ്രദ്ധിക്കാം

    ReplyDelete
  23. ചേച്ചി നല്ല കഥ ,ഇന്ന് പ്രതികരിക്കുന്നവന്‍ ഒറ്റപെടും, അത് വളരെ ഭംഗിയായ് പറഞ്ഞു ,

    ReplyDelete
  24. നന്നായിരിക്കുന്നു.. ഓടുന്ന ബസ്സിന്റെ സൈഡില്‍ പിരകിലെകോടുന്ന മരണങ്ങളെ നോക്കിയിരിക്കുന്നതിനേക്കാള്‍ സുഖമുള്ള മറ്റെന്തു പരിപാടിയുണ്ട് പടച്ചോന്റെ ദുനിയാവില്‍? നന്നായി ചേച്ചീ... നന്നായി പറഞ്ഞു

    ReplyDelete
  25. സാമൂഹ്യപ്രസക്തിയുള്ള കഥ , ചേച്ചീ.

    അഭിനന്ദനങ്ങൾ!

    ReplyDelete
  26. ജിത്തു

    ആസാദ്‌

    jayan Evoor
    എന്‍റ ഈ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു.

    ReplyDelete
  27. പ്രതികരിക്കലും ഇപ്പോള്‍ വെറും ഒരു പ്രഹസനമായിരിക്കുന്നു.

    ReplyDelete
  28. സമൂഹത്തിന്റെ മനോഭാവം നന്നായി പ്രതിഫലിച്ച പോസ്റ്റ്‌.
    ശങ്കരന്‍ മാഷെപ്പോലുള്ള ആള്‍ക്കാര്‍ എന്ത് കൊണ്ടാണ് വിരളമാകുന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.
    വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിടാന്‍ ആരും ഇഷ്ട്ടപ്പെടുകയില്ലല്ലോ.

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ഗൌരവമേറിയ ഒരു സാമൂഹ്യ വിഷയം വളരെ നന്നായി തന്നെ എഴുതി .
    ഈ രോഗം ഇന്നത്തെ സമൂഹത്തില്‍ പടര്‍ന്നു കയറുകയാണ് . പ്രതികരിച്ചവന്‍
    ഊരാകുരുക്കിലാകും .. അല്ലെങ്കില്‍ ആക്കും
    ബ്ലോഗ്ഗില്‍ വന്നത് കൊണ്ട് ഇവിടെയെത്തി . ഫോളോ ചെയ്തിട്ടുണ്ട് .
    ഇനിയും വരാം
    ആശംസകളോടെ ... (തുഞ്ചാണി)

    ReplyDelete
  31. Vp Ahmed
    mayflowers
    മാനവധ്വനി
    വേണുഗോപാല്‍
    ഇവിടെ വന്ന് നല്ല അഭിപ്രായമിട്ടതിന് നന്ദി

    ReplyDelete
  32. ഇപ്പോൾ കണ്ണും കാതും തുറന്നു നടക്കാനാവുമോ ? ത്രെഡ്ഡുകൾ മാത്രമല്ലേ മുന്നിലുള്ളത്.

    ReplyDelete
  33. വൈകിയാണ് വായിക്കുന്നത്...

    ഒരു കഥയെന്നതിലുപരി, സാമൂഹ്യ പ്രടിബദ്ദടയുള്ള വിഷയം നനായി എഴുതി... പലരെയും പ്രതികരിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണ്...

    ആശംസകള്‍...

    ReplyDelete
  34. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ എസ്.കെ പൊറ്റക്കാടിന്റെ ചില വിചിത്ര രീതികളെപ്പറ്റി മുമ്പൊരിക്കല്‍ കേട്ടത് ഓര്‍ത്തു... അദ്ദേഹം കഥാബീജം തേടി വെറുതെ ബസ് യാത്ര നടത്തുമായിരുന്നത്രേ... പക്ഷേ അന്ന് എസ്.കെ കണ്ട കാഴ്ചകള്‍ അല്ലല്ലോ പുതിയ കാലത്തെ കഥയെഴുത്തുകാരന് ത്രെഡ് ആയി ലഭിക്കുന്നത്... സമൂഹത്തിനും അതിന്റെ മൂല്യബോധത്തിനും വന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും ലഭിക്കുന്ന ത്രഡിലും നിഴലിക്കും... ചേച്ചി അതുകൂടി ഭംഗിയായി ഇവിടെ പറയാതെ പറഞ്ഞല്ലോ എന്ന് തോന്നി....

    തടസമില്ലാതെ വായിക്കാന്‍ പറ്റുന്നു എന്നതാണ് ചേച്ചിയുടെ എഴുത്തിന്റെ പൊതു സ്വഭാവം.ആ സിദ്ധി ഇവിടെയും പ്രകടമാവുന്നു...

    ReplyDelete
  35. kadha valare nannaayi...
    aarude okkeyo anubhavangal aavum..

    ReplyDelete

Related Posts Plugin for WordPress, Blogger...