Monday, December 17, 2012

അല്‍പ്പം ശബരിമല വിശേഷം.




ശബരീശനെ ദര്‍ശനം കണ്ടു്  പറഞ്ഞാല്‍ നമ്മുടെ പാപം എല്ലാം തീര്‍ന്ന് മോക്ഷം കിട്ടും എന്നാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിട്ടുള്ളത്. മനസ്സിലെ ആഗ്രഹവവും എനിയ്ക്കൊപ്പം വളര്‍ന്നു. പ്രത്യേകിച്ചും ഒരു സ്ത്രീയായി ജനിച്ചു പോയതു കൊണ്ട് അന്നു തുടങ്ങി  മനസ്സില്‍ കൊണ്ടു നടന്ന ആഗ്രഹം ഈ കഴിഞ്ഞ പതിമൂന്നാം തീയതി സഫലമായി.

 എനിയ്ക്കു മനസ്സിലായത് ഒരു പക്ഷേ കൂടുതല്‍ പാപം ചെയ്യുന്നവരേ ആയിരിക്കും അയ്യപ്പനങ്ങോട്ടു ക്ഷണിയ്ക്കുന്നതെന്നാണ്. അതുപോലെ കഠിനമായ മല കയറ്റം. കിഴുക്കാം തൂക്കായ ആ മലയില്‍ കൂടി തലയില്‍ ചെറുതെങ്കിലും ഇരുമുടിക്കെട്ടിനകത്തെ  നെയ്ത്തേങ്ങയുടേയും അല്ലാത്ത തേങ്ങയുടേയും  അരി കര്‍പ്പൂരം മറ്റുള്ള പൂജാ സാധനങ്ങളുടേയും ഒരു ഭാരം. തോളില്‍ സഞ്ചിയ്ക്കകത്തെ  ചെറിയൊരു  ഭാരം. ഈ കേറ്റം കേറുമ്പോളെല്ലാം ഒരു  കയ്യ് തലയില്‍  ഇരുമുടിക്കെട്ടില്‍..അതുതാഴെ വീഴാതെ നോക്കണം.

 കൃത്യം രാത്രി 11 മണിയായപ്പോള്‍ പമ്പയില്‍ സ്നാനം നടത്തി മല കയറാന്‍ ആരംഭിച്ച ഞങ്ങള്‍ ഇരുന്നും കയറിയും വെളുപ്പിന് നാലുമണി നട തുറന്നപ്പോള്‍ ശബരിമലയിലെ നടപ്പന്തലില്‍ എത്തി. ഈ മണിക്കൂര്‍ കണക്ക് ഞങ്ങള്‍ക്ക് ഒട്ടും ക്യൂ നില്‍ക്കാതെ അങ്ങു നടന്നെത്തുവാന്‍ എടുത്ത സമയം മാത്രമാണ്. ഞാനും എന്‍റെ സഹോദരിയും നാല്പത്തി രണ്ടു വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ ഒരു പെരിയസ്വാമിയും ആയാണ് പോയത്. അദ്ദേഹത്തിന്  മലചവിട്ടാന്‍ ഒന്നര മണിക്കൂര്‍ മതിയെന്നാണ് പറഞ്ഞത്. ഏതായാലും അന്നു തിരക്കില്ലാതിരുന്നതിനാല്‍ പതിനെട്ടാം പടിക്കു താഴെ അരമണിക്കൂറെ നില്‍ക്കേണ്ടി വന്നുള്ളു. പതിനെട്ടാം പടിയില്‍ നമ്മുടെ പോലീസ് സേന എടുത്തു കയറ്റി മുകളിലെത്തിച്ചോളും. താഴത്തെ പടിതൊട്ട്  മുകളിലെ പടിവരെ അവര്‍ നില്‍ക്കുകയല്ലെ.
  അതുകഴിഞ്ഞ് ഫ്ലൈ ഓവര്‍ വഴി വലിയ തിരക്കില്ലാതെ അയ്യപ്പദര്‍ശനം നടത്തി.
  താഴെ എത്തിയപ്പോള്‍ വി . ഐ.പി മാരെ കൊണ്ടു പോകുന്ന വഴിയൊക്കെ കണ്ടു. അതു കണ്ടു കൊതിച്ചു നില്‍ക്കുമ്പോള്‍ അവിടെ  സന്നിധാനത്ത് ഭാഗവത പാരായണം നടത്തുന്ന ഒരു ഭക്ത മുഖാന്തിരം നേരെ പോയി മണിക്കൂറുകളോളം അയ്യപ്പന്‍റെനുഗ്രഹത്താല്‍  ദര്‍ശനം നടത്താനുള്ള ഭാഗ്യവും കിട്ടി.
 
ഇനി അല്‍പ്പം കാര്യ വിചാരം.
നമ്മള്‍  കെട്ടു നിറയ്ക്കുന്നത് നെയ്ത്തേങ്ങ പുഴുക്കലരി, ഉണക്കലരി, കര്‍പ്പൂരം, ചന്ദനത്തിരി വാവര്‍ക്ക് അരി കുരുമുളക് തുടങ്ങിയ പൂജാ സാധനങ്ങളാണ്. അതില്‍ പുഴുക്കലരി എന്നു പറയുന്നത് നമ്മള്‍ ചോറു വെയ്ക്കുന്ന അരിയാണ്. അതിന് ഇപ്പോള്‍ 42 രൂപാ വിലയാണ്. നമ്മള്‍ ശബരിമലയില്‍  ഇതു നിക്ഷേപിക്കുന്നസ്ഥലത്ത് ടണ്‍ കണക്കിന് അരിയാണ് വന്നു നിറയുന്നത്. അത് വന്‍കിട കച്ചവടക്കാര്‍ക്ക് കിലോയ്ക്ക് 8രൂപ 50 പൈസയ്ക്ക്  കൊടുക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.സന്നിധാനത്ത് ക്ഷീണിച്ചു ചെല്ലുന്ന ഭക്ത ജനങ്ങള്‍ക്ക് വെറും പച്ചരി വെച്ചത് കുറച്ചു പയറും വേവിച്ചിട്ട കഞ്ഞി അയ്യപ്പ സേവാസംഘത്തിന്‍റ കൃപയാല്‍ കിട്ടുന്നു. അതു കഴിച്ചതു കൊണ്ടാണ് ഇതെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. അവര്‍ക്കു പോലും ഈ അരി കൊടുക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

 ഇനി പച്ചരിയിലേയ്ക്കു വരാം നമ്മള്‍ കെട്ടിനകത്തു നിറയ്ക്കുന്ന പച്ചരി സന്നിധാനത്ത്  കൊടുക്കേണ്ടത് ഒരു കൌണ്ടറില്‍ കൊടുത്താല്‍ നമുക്ക് അപ്പോള്‍ തയ്യാറാക്കിയ കട്ടി പയസം കിട്ടും.  അതു നമുക്ക് ഭക്ഷിയ്ക്കാം.
ബാക്കി പച്ചരി നമ്മള്‍ മാളികപ്പുറത്തമ്മയ്ക്കായിട്ട് അവിടെ കൊണ്ടു കൊടുക്കും. അവിടെ ഒരു വലിയ ചെമ്പിലാണ് ഇതു നിക്ഷേപിക്കുന്നത്. അവിടെ ചെയ്യുന്നത് ടണ്‍ കണക്കിന് ഇത് വെറും നാലു രൂപ അറുപതു പൈസയ്ക്ക്  അരിപ്പൊടി തയ്യാറാക്കുന്ന കുത്തക കമ്പനിയിലേയ്ക്കാണ് പോകുന്നതെന്നാണ്  അവിടെയുള്ള ദേവസ്വം ജീവനക്കാര്‍ പറഞ്ഞത്.
 പിന്നെ നമ്മള്‍ കൊണ്ടു പോകുന്ന കര്‍പ്പൂരം ചന്ദനത്തിരി ബാക്കി സാധനങ്ങളെല്ലാം കൂടി ഒരൂ ഫര്‍ണസില്‍ വേയ്സ്റ്റ് ആയിട്ട് അങ്ങ് അകലെ കത്തിച്ച് പുക കുഴലിലൂടെ പുക വരുന്നതാണ് കാണാന്‍ കഴിഞ്ഞത്. നാട്ടില്‍ കടകളില്‍ കിടക്കുന്ന കര്‍പ്പൂരം ചന്ദനത്തിരിയും ഒക്കെ  ഭക്തിയോടെ ഇരുമുടി കെട്ടിനകത്തിട്ട് കൊണ്ടു ചെല്ലുന്നത് അല്‍പ്പം പോലും അവിടുത്തെ ആവശ്യത്തിന് എടുക്കുന്നില്ലല്ലോയെന്ന് ഓര്‍ത്ത് വിഷമിച്ചു.

പിന്നെ ഒന്നിനു പോകുന്നതും രണ്ടിനു പോകുന്നതും കുളിയും കച്ചവടല്‍ക്കരിക്കുന്നത്
 കുളിയ്ക്കുന്നതിന് പതിനഞ്ചു രൂപാ
 മൂത്രം ഒഴിക്കുന്നതിന് മൂന്നു രൂപാ
 ഇതാണ് റേറ്റ്. ഏതെങ്കിലും പ്രൈവറ്റു പാര്‍ട്ടിയുടേതാണെന്നു കരുതി പൈസവാങ്ങുന്നയാളിനോട് ചോദിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍റേതാണെന്നും അവരു ലേലത്തില്‍ പിടിച്ചിരിക്കുകയാണെന്നും ആണ് അറിയാന്‍ കഴിഞ്ഞത്.

ഇത് പമ്പ തുടങ്ങിയുള്ള ബിസ്സിനസ്സാണ് ഈ മൂത്രക്കച്ചവടം. എന്നു തന്നെ പറയാം അയ്യപ്പനെ കാണാന്‍ പോകുന്നഭക്തര്‍ക്ക് വേണ്ടി ഇത്രയും കോടി വരുമാനം കിട്ടുന്ന
ദേവസ്വം ബോര്‍ഡിന് ഫ്രീ ആയിട്ട് പ്രാധമിക ആവശ്യത്തിനുള്ള സൌകര്യം ഒരുക്കി കൊടുത്തു കൂടാത്തതെന്തുകൊണ്ടാണ്. വൃത്തിയുടേതായിരിയ്ക്കാം  പറയുന്ന ന്യായം.. പൈസയില്ലാതെ വന്ന ഒരു തമിഴ് മാളികപ്പുറത്തിനെ  നിര്‍ദ്ദയമായി മൂത്രമൊഴിക്കാന്‍ സമ്മതിയ്ക്കാത്തതു കണ്ടുനിന്നത് വളരെ വേദനയുണ്ടാക്കി. ഞാന്‍ മൂന്നുരൂപാ കൊടുത്തു് അവരെ മൂത്രമൊഴിക്കാന്‍ കടത്തി വിട്ടു.. അതു കണ്ടതു കൊണ്ടാണ് ഇതൊന്ന് എഴുതാമെന്ന് തീരുമാനിച്ചത്. വൃത്തിയായിട്ട് കുളിമുറിയും കക്കൂസും ഒക്കെ അതേ പോലെ ശംബളം കൊടുത്ത് മേല്‍ നോട്ടത്തിന് ആളെയും വെച്ചാല്‍  നടക്കും. വൃത്തിയുടെ കാര്യം പറഞ്ഞ് ഒഴിയുന്നത് ശരിയല്ല. ഇത് ഒരുമാതിരി അയ്യപ്പന്‍ മാരുടെ മൂത്രവും മലവും വിറ്റ് ദേവസ്വം ബോര്‍ഡ്  കൊള്ളയടിക്കുന്ന ഏര്‍പ്പാടായാണ് എനിയ്ക്ക് തോന്നിയത്.ഇതിനെതിരെ ഞാന്‍  ശക്തമായി പ്രതികരിയ്ക്കുന്നു

സന്നിധാനത്തെ സെക്യൂരിറ്റിസംവിധാനവും മറ്റും ഏറെ പ്രശംസ പിടിച്ചു പറ്റുന്നതാണ്. അതേപോലെ അവരുടെ പെരുമാറ്റവും.
നടപ്പന്തലൊക്കെ ഒന്നു കൂടി വൃത്തിയാക്കാനുള്ള സംവിധാനം എടുത്താല്‍ അയ്യപ്പന്‍മാര്‍ക്ക് അറയ്ക്കാതെ ഇരുന്നു വിശ്രമിയ്ക്കാമായിരുന്നു എന്നു തോന്നി.
 എന്താണേലും ഇത്രയും മലയുടെ മുകളിലിരിയ്ക്കുന്ന അയ്യപ്പനേയും തൊട്ടടുത്തിരിക്കുന്ന വാവരേയും  കണ്ടു വണങ്ങുന്ന ഏതൊരാളുടേയും മതഭ്രാന്ത് മനസ്സില്‍ നിന്നും മാറ്റിയാണ് മണികണ്ഠസ്വാമി മലയിറക്കി താഴോട്ടു വിടുന്നതെന്ന് നിസ്സശയം പറയാം.
വാവരുടെ നടയില്‍ കാണിയ്ക്കയിട്ട് അരിയും കുരുമുളകും അര്‍പ്പിച്ച് മുസ്ലീം പൂജാരി തലയില്‍ഭസ്മമിട്ട് പൂജാമന്ത്രങ്ങള്‍ ചൊല്ലി നമ്മളെ യാത്രയാക്കുമ്പോളാണ് അയ്യപ്പന്‍റെ അനുഗ്രഹം യാഥാര്‍ത്ഥ്യമാകുന്നതായി അനുഭവപ്പെട്ടത്.

  മത വിലക്കുകളൊന്നും ഇല്ലാത്ത....എല്ലാ മതവിഭാഗക്കാര്‍ക്കും  പോകാവുന്ന ശബരിമലയിലേയ്ക്ക് ആയുസ്സില്‍ ഒരിയ്ക്കലെങ്കിലും പോകുന്നത് ഒരു അനുഭവം തന്നെയാണ് എന്നെടുത്തു പറയട്ടെ!!!
Related Posts Plugin for WordPress, Blogger...