Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-1(2012 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കേരള കൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


കഥയുടെ അവസാന ഭാഗം എഴുതി തീര്‍ത്തില്ല. അതുവരെ എഴുതിയ  ഭാഗം പിഡിഎഫ് ഫയലാക്കി അവന് അയച്ചു കൊടുക്കുമ്പോള്‍  ഒരു സ്നേഹബന്ധത്തിന്‍റെ  പൊട്ടിപ്പോയ കാണാച്ചരടുകള്‍എവിടെ നിന്നെങ്കിലും കിട്ടുമെന്ന വ്യാമോഹമായിരുന്നു ഉള്ളില്‍നിറയെ.ആ കഥയുടെ അവസാനഭാഗം മാത്രമേ ഇനി പൂര്‍ത്തിയാക്കാനുള്ളു. അതവനു വിട്ടു കൊടുത്തു. അവനിവിടെ ഉള്ളപ്പോഴും കഥയുടെ ഡ്രാഫറ്റുള്‍പ്പടെ അവനെ കാണിച്ചായിരുന്നല്ലോ അഭിപ്രായം ആരാഞ്ഞിരുന്നത്. നല്ലൊരു ക്രിട്ടിക്കനെപോലെ  അവനഭിപ്രായം തരുമായിരുന്നു.താനെപ്പോഴും ആലോചിച്ചിട്ടുണ്ട്...ഇവന്‍സ്വന്തമായിട്ടൊന്നും എഴുതാത്തതെന്തേ?.
  ഈ കഥ അങ്ങനെയല്ല...അവന്‍റെ പക്കല്‍നിന്നും തനിയ്ക്കതറിയണം.ഈ കഥയുടെ പരിണാമം എങ്ങിനെയായിരുന്നെന്ന്.ഇല്ലെങ്കിലെങ്ങിനെ ആകണമെന്ന്.
അതിനു താന്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു ആ കഥ. അവന്‍ തന്നെ അതിന്‍റെ പരിണാമം എഴുതട്ടെ.അതാണു തനിക്കു വേണ്ടത്. തന്‍റെ പല കഥകളുടെയും അവസാനഭാഗങ്ങള്‍ അവന്‍തിരുത്തി എഴുതിത്തന്നിട്ടുണ്ട്. ഇതിലും അതുപോലെ ഒരു വെട്ടിത്തിരുത്ത് വേണമെങ്കിലായിക്കോട്ടെ.അതിനുവേണ്ടി എത്ര ദിവസം വേണമെങ്കിലും താന്‍കാത്തിരിക്കും.
  നിങ്ങള്‍ വായനക്കാര്‍ആകെ കണ്‍ഫ്യൂഷനിലായെന്നെറിയാം.ഒരു കഥയാകുമ്പോളങ്ങിനെയാണ്.വായനക്കാരെ ഇട്ടു വട്ടം ചുറ്റിക്കുക. അതാണല്ലോ കഥയുടെ ഒരിത്.തിരക്കു കൂട്ടേണ്ട. ഇതാ  അതു പറയാന്‍  പോകുകയാണ്നിങ്ങളോടതു പറയാന്‍  എന്റെ മനസ്സു തുടിക്കുന്നു. അതിനു മുമ്പ് അല്‍പ്പം കാര്യം........ആദ്യമായി ഈ അവന്‍ ആരാണെന്നറിയണ്ടേ..എന്റെ മകന്‍  വിനോദ്.
വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ  അവന്‍ തനിക്കു   പരിചയപ്പെടുത്തിയതാണവളെ. ഒരു സായാഹ്നത്തില്‍ മ്യൂസിയത്തിലെ റേഡിയോപാര്‍ക്കിലവനുമായി വെറുതെ കാറ്റു കൊള്ളുവാന്‍ പോയതാണ്. റേഡിയോവില്‍കൂടെ ഒഴുകി വന്ന പഴയ ഒരു സിനിമാഗാനം....കദളി..ചെങ്കദളി ..പൂവേണോ..അതില്‍ലയിച്ച് ഇരുന്നപ്പോളാണ് തന്നെ തോണ്ടിവിളിച്ചിട്ട് അവളെ നോക്കാന്‍പറഞ്ഞത്. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി. അമ്മയുടെ കൂടെ പോകുന്ന ഒരു പാവാടക്കാരി.മുഖത്തു വിരിഞ്ഞ നാട്ടുമുല്ലപ്പൂവു പോലുള്ള അവളുടെ ചിരി തന്‍റെ മനസ്സിലും പൂത്തുലഞ്ഞു.കൂടെ പഠിച്ചതാണോ...അതോ...ട്യൂഷനു പോയപ്പോളുള്ള കൂട്ടാണോ...അല്ല..ബസ് സ്റ്റോപ്പില്‍വെച്ചു കണ്ട പരിചയം..?  പിന്നെ.... തീയറ്ററില്‍  വെച്ചു കണ്ട പരിചയം.?  അല്ലാ..അമ്മയെന്തൊക്കെയാണീ ചോദിക്കുന്നത്.കൂടെ പ്പഠിക്കാനെന്താ ഞാന്‍ ബോയ്സിന്റെ മാത്രം  സ്ക്കൂളിലല്ലേ പഠിച്ചത്?" തന്‍റ ക്രോസ്സു വിസ്താരം കൂടിയപ്പോളാണ് അവനതോര്‍മ്മിപ്പിച്ചത്.തനിക്കു വീണ്ടുവിചാരം ഇത്തിരി കുറവാണെന്നല്ലേ അച്ഛനും മക്കളും പറയുന്നത്. ശരിയാണ്. താനും അതു ചിലപ്പോഴൊക്കെ സമ്മതിക്കും അതു കൊണ്ട് കൂടെ പഠിച്ചതാണോ എന്നുള്ള ചോദ്യം അപ്രസക്തം. പിന്നെ ട്യൂഷനു പോയപ്പോള്‍കണ്ടിട്ടുള്ളതാണ് പെമ്പിള്ളേരുമായിട്ടൊരു സൊള്ളല്‍. കൊണ്ടാക്കാനും വിളിക്കാനും ചെല്ലുമ്പോള്‍കാണും ചില കൂട്ടുകാരികളെ.. നിര്‍ ദ്ദോഷമായിട്ടുള്ള സൊള്ളലായതു കൊണ്ട് താനതങ്ങ് കണ്ണടച്ചു കൊടുക്കും. പക്ഷെ അപ്പോഴൊന്നും ഈ പാവാടക്കാരിയെ കണ്ടിട്ടേയില്ല.പിന്നെ എവിടെ വെച്ച് എപ്പോള്‍അവളുമായി അടുത്തു? ഉത്തരം കിട്ടാഞ്ഞിട്ട് മനസ്സില്‍ ആ ചോദ്യം കിടന്നു പിടച്ചു. അതെന്തുമാകട്ടെ . അന്നവള്‍എന്‍ജിനീയറിംഗിന് ഒന്നാം വര്‍ഷം.

അവനവളുമായി അടുത്തു.ഒരു വാര്യത്തിക്കുട്ടി. നല്ല ചന്തമുള്ള വാര്യത്തിക്കുട്ടി. അര്‍ച്ചന. തനിയ്കിഷ്ടമായി. അറിയപ്പെടുന്ന ഒരു  സര്‍ക്കാരുദ്യോഗസ്ഥന്‍റെ മകള്‍.അമ്മ കലാസ്നേഹിയായ ഒരു നല്ല വാരസ്യാര് വീട്ടമ്മ. വീട്ടില്‍ഒരു സംഗീതക്ലാസ്സ് നടത്തുന്നു.    കൂടപ്പിറപ്പ് ഒരേ ഒരു അനിയന്‍മാത്രം.ഒരു മിടുക്കന്‍പയ്യന്‍. അവളെക്കാളും രണ്ടു വയസ്സിനിളയവന്‍. ദാനവ്.
എല്ലാം കൊണ്ടും കൊള്ളാം. ഒരു നായരു ചെറുക്കന് ഒരു വാര്യത്തിക്കുട്ടി ചേരും. ജാതിയിലല്‍പ്പം കൂടിയതാണെങ്കിലും എങ്ങിനെയെങ്കിലും അഡ്ജസ്റ്റു ചെയ്യാം.
മനസ്സില്‍കണക്കു കൂട്ടി.   മനസ്സില്‍സമാധാനം കണ്ടെത്തി. മുത്തശ്ശിയെ സംബന്ധം കൂടിയത്  ഒരു നമ്പൂതിരി മുത്തശ്ശനല്ലേ. അപ്പോള്‍ഇതും ആകാം.അവനെപ്പോലെ തന്നെ താനും അവളുമായി ചങ്ങാത്തത്തിലായി. വല്ലപ്പോഴും തന്നെയും അവള്‍വിളിക്കും. ഒരു ദിവസം സൂത്രത്തിലവളുടെ നാളു ചോദിച്ചു. അവള്‍നാളു പറഞ്ഞു. കാര്‍ത്തിക. അല്‍പ്പ സ്വല്‍പ്പം നാളും പക്കവും ഒക്കെ കൂട്ടിക്കിഴിച്ച് നോക്കാനറിയാവുന്ന താന്‍അവന്‍റെ നാളുമായി വെറുതെ ഒന്നു ഒത്തു  നോക്കി. നാളു തമ്മില്‍ ചേരും. മനസ്സിനൊന്നു കൂടി സമാധാനമായി.അവന്‍ഇതിനിടയില്‍  പെങ്ങള്‍ക്കും അവളെ  പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു.
ഒരു ദിവസം അവന്‍ ചോദിച്ചു അമ്മയെന്തു പറയുന്നു എന്ന്. അവളെ  സ്വീകരിക്കാ‌നായി, വലുതുകാലുവെച്ച് അവള്‍അകത്തോട്ടു കേറുമ്പോള്‍  കൊടുക്കുവാനായി    കത്തിച്ച നിലവിളക്കും ,അവളെ ഉഴിഞ്ഞകത്തു കേറ്റുവാന്‍ കുഞ്ഞോട്ടുരുളിയില്‍ കലക്കിയ  അരത്ത വെള്ളവും മനസ്സിന്റെ ഒരു  കോണില്‍ഒരുക്കി വെച്ചിരിക്കുന്നത് അവനുണ്ടോ അറിയുന്നു. അതു പുറത്തു കാട്ടാതെ ഞാനവനോടു പറഞ്ഞു." എന്തു പറയാന്‍...അച്ഛനെന്തു പറയുമെന്നാണു നിന്റെ വിചാരം?"
അപ്പോള്‍ അവന്‍തിരിച്ച് തന്നോട് അതു തന്നെ ചോദിച്ചു. "അമ്മയെന്തു പറയുന്നു.?"

താനവനോടു പറഞ്ഞു..."ഞാനെന്തു പറയാന്‍. എല്ലാം വിധിയാണ്. വിധിപോലെയേ വരൂ...ഇപ്പോളതൊന്നും ആലോചിക്കാന്‍സമയം ആയില്ല. ആകുമ്പോളാകട്ടെ......"  താനൊരു അര്‍ദ്ധവിരാമം കൊടുത്തു.അവന്‍റെ കൂട്ടുകാര്‍ പോലും
 അവനോടു പറയുമായിരുന്നു....ഇങ്ങനെയൊരു അമ്മയെ നിനക്കു കിട്ടിയല്ലോ..ഞങ്ങള്‍ക്കസൂയ തോന്നുന്നു എന്നൊക്കെ.കുട്ടികളെ കൂടുതല്‍ നിയന്ത്രിക്കാന്‍ പോയാല്‍ അത് വിപരീതഫലമേ ചെയ്യൂ എന്നുള്ള ഒരു മനശ്ശാസ്ത്രമാണ്   താനാ സമീപനത്തില്‍ പ്രയോഗിച്ചത്. രണ്ടു മനസ്സുകള്‍ തമ്മില്‍ യോജിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുവാനെടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റായി കാണുവാന്‍ പാടില്ല. പക്ഷേ അത് അവരവര്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍ക്കും കുടുംബ പശ്ചാത്തലത്തിനും യോജിച്ചതും കൂടി ആയില്ലെങ്കില്‍ ഭാവിയില്‍   ഒരിക്കലും വിളക്കി യോജിപ്പിക്കാനാകാത്ത വിധം  കണ്ണികളറ്റുപോകാനിടയുള്ളതുകൊണ്ട് നേരത്തെ തന്നെ മക്കള്‍ക്ക് ഒരു മുന്‍കരുതലെന്നവണ്ണം ഉദാഹരണസഹിതം പറഞ്ഞു കൊടുത്തിരുന്നു.

പകലുകള്‍രാത്രികള്‍ക്ക് വഴിമാറിപ്പൊയ്ക്കൊണ്ടിരുന്നു. കേരളത്തിലെ പ്രശസ്തമായ രണ്ടെന്‍ജിനീയറിംഗ് കോളേജില്‍നിന്നും രണ്ടുപേരും പാസ്സ് ഔട്ട് ആയി.  അവസാന സെമസ്റ്റര്‍പരീക്ഷക്കു മുമ്പുതന്നെ    ക്യാംപസ് സെലക്‍ഷന്‍കിട്ടി. ലോകത്തിലെ മുന്‍നിരയില്‍നില്‍ക്കുന്ന രണ്ടു മള്‍ട്ടി നാഷണല്‍കമ്പനികളില്‍.   വിനോദിന് ചെന്നൈയിലും അര്‍ച്ചനക്ക് ഹൈദ്രബാദിലും. രണ്ടുപേരും ജോയിന്‍  ചെയ്തു.മെയിലില്‍കൂടിയും മൊബൈലില്‍കൂടിയും മക്കളുടെ സാമീപ്യം അനുഭവിച്ചുകൊണ്ടിരുന്നു.വല്ലപ്പോഴും ചാറ്റിംഗ് ചെയ്യുന്ന കൂട്ടത്തില്‍അര്‍ച്ചനക്കും ഒരു ഹായ് പറഞ്ഞു പോകുമായിരുന്നു. പുതിയ സ്ഥലങ്ങളിലെ വിശേഷങ്ങളെല്ലാം അര്‍ച്ചന തന്നോടു പറഞ്ഞു. ഒറ്റപ്പെട്ടതു പോലെ തോന്നുന്നു എന്നും   ട്രെയിനിംഗ് കഴിഞ്ഞാലുടനെ    ചെന്നൈയിലേക്ക്  ട്രാന്‍സഫറിന് കൊടുക്കുവാന്‍  പോകുകയാണെന്നും പറഞ്ഞു.
ഓണവും വിഷുവും ദീപാവലിയും കടന്നുപോയി. വിനോദ് വന്നും പോയും ഇരുന്നു. ചിലപ്പോള്‍ചില അവധിക്ക് അവര്‍രണ്ടുപേരും അഡ്ജസ്റ്റുചെയ്തായിരിക്കും വരുന്നത്.അതാരും അറിയുക പോലുമില്ല.അങ്ങിനെ വന്ന ഒരു ദീപാവലി അവധിക്കാണ്   വേഷം മാറി കറുത്ത കണ്ണടയും ഓവര്‍ കോട്ടുമൊക്കെയിട്ട്  അവളുടെ വീടിന്‍റെ ഇടവഴിയിലിട്ട്പടക്കം പൊട്ടിക്കാന്‍ പോയത്.വീട്ടില്‍നിന്നും ജാക്കിച്ചാന്‍റെ വേഷത്തില്‍ പോകുന്നതെങ്ങോട്ടാണെന്നു ചോദിച്ചപ്പോളാണ് ആളറിയാതെ അവളുടെ വീടിന്‍റെ ഇടവഴിയില്‍സന്ധ്യക്ക് അവളുടെ അനിയനുമായി ദീപാവലി ആഘോഷിക്കാനുള്ള പുറപ്പാടാണെന്നറിഞ്ഞത്. പത്തു കൂടു പൂത്തിരി കത്തിച്ചതിനു തുല്യമായിരുന്നു .താനും അവനും കൂടി അന്ന് ചിരിച്ച ചിരി.


മുറ്റത്തെ തൈമാവ് ഒരു പ്രാവശ്യം കൂടി പൂത്തു തളിര്‍ത്തു. അങ്ങിനെയിരിക്കെ ഒരു ദിവസം അവന്‍വിളിച്ച കൂട്ടത്തില്‍പറഞ്ഞു. "അമ്മേ...അമ്മയോട് ഞാനൊരു കാര്യം പറയാന്‍  പോകുകയാണ്ഇനി മേലില്‍അമ്മ അര്‍ച്ചനയുമായി  ഒരു കമ്മ്യൂണിക്കേഷനും  പോകരുത്.ഞാനും അവളുമായും ഇനി ഒരു ബന്ധവുമില്ല." വെള്ളിടി വെട്ടാന്‍ പോകുന്നതുപോലെ ഒരു കൊള്ളിയാന്‍ മനസ്സില്‍കൂടി    മിന്നി മറഞ്ഞു.അത് തലച്ചോറിലെവിടെയൊക്കെയോ ചെന്ന് അഞ്ചാറു കുടുക്കം ഉണ്ടാക്കി .ഇതെന്തു സംഭവിച്ചു, ഇവനിങ്ങനെ പറയാന്‍?. തിരിച്ച് അങ്ങോട്ടു ചോദിക്കുന്നതിനു മുമ്പുതന്നെ അടുത്ത വാചകം തന്‍റെ കാതില്‍വന്നലച്ചു."ഇതിന്‍റെ കാരണമൊന്നും ഇനി അമ്മ എന്നോടു തിരക്കേണ്ട. ഇതിവിടെവച്ചവസാനിപ്പിച്ചു എന്നു മാത്രം."
  പൊതുവേ  അവന്‍റെ തീരുമാനങ്ങള്‍  പാറപോലെ ഉറച്ചതായതിനാല്‍ ഇതിന്‍റെ കാര്യവും അങ്ങിനെ തന്നെയാകുമോ എന്നൊരു ഭയം  വേട്ടയാടാന്‍ തുടങ്ങി.താനവന്‍റെ അടുത്ത വരവിനായി കാത്തിരുന്നു.  

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്

ഈ കഥകയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

Related Posts Plugin for WordPress, Blogger...