പെട്ടിയുടെ അടിയില്‍ വെച്ചിരുന്ന ആചെറിയ ഡപ്പയില്‍ തന്‍റ കണ്ണുകള്‍ ഉടക്കി .പതുക്കെ അതു തുറന്നു.ആ മഞ്ഞ നൂലില്‍ നോക്കിയിരുന്നപ്പോള്‍ മനസ്സ് പുറകോട്ടു പറന്നു.....
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍ വേസ്റ്റേഷന്‍. വെളുപ്പിനു നാലു മണി. ഗുരുവായൂര്‍ ചെന്നൈ എക്സപ്രസ്സ് ട്രെയിന്‍ വന്നു നിന്നു. സ്റ്റേഷന്‍റ പുറത്തോട്ടിറങ്ങി. എപ്പോഴും ഡിസ്പ്ളേയില്‍ ആ ചുവന്ന അക്ഷരങ്ങള്‍—യാത്രാമംഗളം- തെന്നി മാറുന്നത് തന്‍റ ഒരു കൌതുക കാഴ്ചയാണ്.
“ഹാപ്പി ജേര്‍ണി സതേണ്‍ റെയില്‍ വേ..”
പരിസരം മൊത്തം ആട്ടിന്‍പറ്റം പോലെ മനുഷ്യര്‍.കൂട്ടം കൂട്ടമായി കുത്തിയിരിക്കുന്നു. വെറും തറയില്‍.
കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനോടു
ചോദിച്ചു ,സംശയനിവാരണത്തിനായി.
“എവിടെ നിന്നാണ് ഇത്രയും ആള്‍ക്കാര്‍?”
“അതോ, അത് ബീഹാറികളാണ്.ഇവിടെ റോഡുപണിക്കു കൊണ്ടിറക്കിയിരിക്കുകയാണ്.”
അദ്ദേഹം തന്‍െറ സംശയരൂപത്തിലുള്ള നോട്ടം കണ്ടിട്ട് ബാക്കി കൂടി ചോദിക്കാതെ തന്നെ വിശദീകരിച്ചു.
“അവര്‍ക്കിവിടെ ഗള്‍ഫു പോലെയാണ്. കൂലിയുടെ പകുതി ഇടത്തട്ടുകാരായ ഏജന്‍റുമാര്‍ എടുത്താലും ബാക്കി കിട്ടുന്ന തുക അവിടെ കിട്ടുന്നതിന്‍റ മൂന്നിരട്ടി കിട്ടും.ഇപ്പോഴും വടക്കേ
ഇന്‍ഡ്യയിലൊക്കെ തുച്ഛമായ കൂലിയല്ലെ കൊടുക്കുന്നത്.” അദ്ദേഹത്തിന്‍റ വാക്കുകളില്‍
അതിന്‍റ പ്രതിഷേധം നിഴലിക്കുന്നതുപോലെ എനിക്കു തോന്നി.
തന്നെയവിടെ നിര്‍ത്തിയിട്ട് അദ്ദേഹം വണ്ടിയെടുക്കാന്‍ പോയി.
തന്‍റ ശ്രദ്ധ വീണ്ടും അവരിലേക്കു തിരിഞ്ഞു. കൂട്ടത്തില്‍ ഒരെണ്ണം മാത്രം ഒറ്റപ്പെട്ടു് മാറിയിരിക്കുന്നു.പാറിപ്പറന്ന മുടി. വെള്ളം കണ്ടിട്ടില്ലാത്ത ഉടുതുണി. എന്‍റ ശ്രദ്ധ മുഴുവന്‍
അവനിലേക്കു തിരിഞ്ഞു..
ഒരു പതിനേഴു വയസ്സ് കഷ്ടിച്ചു പ്രായം. നിഷ്ക്കളങ്കമായ മുഖം. നോട്ടം ദയനീയം. പതുക്കെ അവന്‍റ അടുത്തുചെന്നിരുന്നു.
അദ്ദേഹത്തിന്‍റ ഭാഷയില്‍ പറഞ്ഞാല്‍ “ഏതലവലാതിയെ കണ്ടാലും കുശലം തിരക്കും.”
ശരിയാണ്. പണ്ടുതൊട്ടേ തന്‍െറ യൊരു ബലഹീനതയാണ് . ഭിക്ഷക്കാരു വന്നാലും അവരുടെ ഊരും പേരും എല്ലാം ചോദിക്കും.എന്നിട്ടേ ഭിക്ഷ കൊടുക്കുകയുള്ളു.
ഇതങ്ങനെയല്ല... അവന്‍റ കണ്ണുകള്‍ , ...അതിലെ ദയനീയത... എന്നെ മാടിവിളിച്ചതാണ്.
ഹിന്ദിയില്‍ ചോദിച്ചു.
“ആപ് കാ നാം ക്യാഹെ ജീ.. ?
(പേരെന്ത്)
“ പങ്കജ് സിന്‍ഹാ..“
വീണ്ടും ഹിന്ദിയില്‍ ചോദ്യങ്ങള്‍ .---മറുപടികള്‍.
“വീട്ടില്‍ ആരൊക്കെ, സ്ഥലം എവിടെ.?”
“അമ്മ,രണ്ടു കുഞ്ഞനുജത്തിമാര്‍”
എല്ലാം ഒന്നൊന്നായി അവന്‍ പറഞ്ഞു. അങ്ങകലെ ബീഹാറിലെ ബഗുസാരി ജില്ലയിലെ മട്ടിഹാണി ഗ്രാമത്തില്‍.അഛന്‍ നേരത്തെ മരിച്ചു.പഠിത്തം ഏഴാംക്ലാസ്സായപ്പോള്‍ നിര്‍ ത്തേണ്ടി വന്നു. പിന്നീട് അമ്മയെയും രണ്ടു കുഞ്ഞുപെങ്ങന്മാരെയും നോക്കാനുള്ള ചുമതല അവന്‍റ ചുമലിലായി.
ഗോതമ്പു വയലുകളില്‍ കാളയ്ക്കു പകരം കലപ്പ പിടിക്കലായിരുന്നു ജോലി. കലപ്പ പിടിച്ചതിന്‍റ
തഴമ്പ് ആകൊച്ചു ചുമലുകളില്‍.
ഏജന്‍റു കൊടുത്ത ചെറിയ അഡ്വാന്‍സ് തുക അമ്മയെ ഏല്പിച്ചിട്ട് ഇങ്ങോട്ടു തിരിച്ചത്രെ! അനുജത്തിമാര്‍ഏഴിലും നാലിലും അവിടെ അടുത്തുള്ളസര്‍ക്കാര് സ്ക്കൂളില്‍ പഠിക്കുന്നു.
വണ്ടിയുടെ ഉച്ചത്തിലുള്ള ഹോണടി കേട്ടാണ്, അദ്ദേഹം വണ്ടിയും കൊണ്ട് നില്പു തുടങ്ങിയിട്ട്
സമയം ഇത്തിരിയായെന്ന് മനസ്സിലായത്.അവന് ഒരു ബൈ പറഞ്ഞ് ഓടി വണ്ടിയില്‍ കയറി.
“എല്ലാം ചോദിച്ചറിഞ്ഞോ?” അദ്ദേഹത്തിന്‍റ കമെന്‍റ്.
ഒരു ചിരിയില്‍ മറുപടി ഒതുക്കി. വണ്ടിയില്‍ ഇരുന്നപ്പോള്‍ മനസ്സ് അറിയാതെ പിറുപിറുത്തു
ക ഷ്ടം.എന്തൊരു വിധി.പഠിച്ചു നടക്കേണ്ട കുട്ടി.
ദിവസങ്ങള്‍ കടന്നു പോയി.യാന്ത്രികമായ ജീവിതം.മക്കള്‍ അകലെ...ഓഫീസ് .വീട്.ഒരുദിവസം
ഓഫീസ് വണ്ടി കിട്ടാതെ വന്നപ്പോള്‍ ഓട്ടോ പിടിച്ച് സിറ്റി ബസ് പിടിക്കാന്‍ പോയതാണ്. വഴിയരികില്‍ കുഴിയെടുക്കുന്ന ജീവികളെ ഓട്ടോയിലിരുന്ന് വെറുതെ പരതി.പെട്ടെന്നാണ് ആ ദൈന്യതയാര്‍ന്ന കണ്ണുകളില്‍ തന്‍റ കണ്ണുകള്‍ ഉടക്കിയത്. യാദൃശ്ചികം എന്നേ പറയേണ്ടു.. സംശയിച്ചതുപോലെ അവന്‍ തന്നെ. പിക്കാസും മണ്ണുമായി മല്‍പ്പിടുത്തം നടത്തുന്നു
ഓട്ടോ നിര്‍ത്തിച്ചു..മനസ്സിലോര്‍ത്തു
ഏതായാലും താമസിച്ചു.ഇനി പതുക്കെ പോകാം.
.
“പങ്കജ്..” വിളിച്ചു. അവന്‍ തലപൊക്കി.അടുത്തുചെന്നു. നിനക്കെന്നെ മനസ്സിലായോയെന്ന് അവന്‍റ ഭാഷയില്‍ ചോദിച്ചു.
“ഭയ്യാ, ആപ് ഹംകോ പഹചാന്‍താഹെ ക്യാ?”
അവന്‍റ കണ്ണിലൊരു തിളക്കം.മാനത്തെ അമ്പിളിക്കലപോലെ ഒരു വിടര്‍ന്ന ചിരി.
“ജീഹാം ദീദീ.”
(ആ ചേച്ചീ)
അതെ. അവന്‍ എന്നെ അംഗീകരിച്ചു. അവന്‍റ ദീദീ.
ശരിയാണ്. അവന്‍ കുഞ്ഞനിയനെപ്പോലെ തന്‍റ മനസ്സ് കവര്‍ന്നവനാണ്.അറിയാതെ ഒരു വാത്സല്യം മനസ്സില്‍ നിറഞ്ഞു.അവന്‍റ കണ്ണുകള്‍ അവിടെയൊക്കെ പരതുന്നു. ഏജന്‍റ് അവിടെ എവിടെയെങ്കിലും കാണും.ഞാന്‍ മനസ്സിലാക്കി.
എവിടെ താമസിക്കുന്നെന്നും ,ബാക്കി കാര്യങ്ങളൊക്കെ തിരക്കി.ഒരു ടെന്‍റ് ദൂരെ ഒരു വെളിമ്പ്രദേശത്ത് അവന്‍ കാട്ടിത്തന്നു. കുറെ ടെന്‍റുകള്‍ വേറെയും.എനിക്ക് ഒരുപാടു സന്തോഷമായി അവന്‍റ താമസ സ്ഥലം കണ്ടു പിടിച്ചതില്‍. അകലെ നിന്ന് അതാ ഏജന്‍റ് നടന്നു വരുന്നു. അയാള്‍ തന്നെ ഓടിക്കാനുള്ള പുറപ്പാടിലാണ്. ജോലിയ്ക്ക് തടസ്സം സൃഷ്ടിച്ചതില്‍.ഞാനവനോട് പിന്നീടു കാണാമെന്ന് പറഞ്ഞ് എളുപ്പം സ്ഥലം വിട്ടു.
വീണ്ടും പകലുകള്‍ രാത്രികള്‍ക്ക് വഴിമാറി കടന്നുപൊയ്ക്കൊണ്ടിരുന്നു.അവനിപ്പോള്‍
കുഴിയെടുക്കുന്നത് സിറ്റിയില്‍ നിന്നും കുറച്ചകലെയാണ്.താമസ സ്ഥലം പഴയതു തന്നെ.ഞാന്‍ ഓഫീസു വിട്ടാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഭയ്യായെ കാണാന്‍, അവന്‍റ കൂടാരത്തില്‍ പോകുക പതിവാക്കി. എന്നും എന്‍റ കയ്യില്‍ അവനു തിന്നാന്‍ കൊടുക്കാന്‍ ഒരു പൊതി ഞാന്‍ കരുതിയിരിക്കും. ചിലപ്പോള്‍ സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞായിരിക്കും അവന്‍റ വരവ്. തന്നെ കാണുമ്പോള്‍ അകലെ നിന്നുതന്നെ ദീദീ യെന്നു വിളിച്ച് ഓടിയെത്തും. തനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ അവനുമായി ആശയവിനിമയം നടത്തി.
അവന് എഴുതാനും വായിക്കാനും അറിയാം. വീട്ടിലെ വിവരങ്ങള്‍ അറിയാന്‍ അവന് അതിയായ ആഗ്രഹമുണ്ടെന്ന് മനസ്സിലായി. ഒരുദിവസം ഒരു പേനയും കുറച്ചു പേപ്പറും കവറും ഒക്കെയായിട്ടാണ് ചെന്നത്. അവന് അമ്പിളി മാമനെ കിട്ടിയ സന്തോഷമായിരുന്നു. കത്തെഴുതി കൈയ്യില്‍ തന്നു.അഡ്രസ്സും പറഞ്ഞു തന്നു.മറുപടിക്കായി സ്വന്തം അഡ്രസ്സും അകത്തു വെച്ചു.താന്‍ തന്നെ കത്തു പോസ്റ്റു ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍റ വീട്ടില്‍ നിന്നും അനുജത്തി എഴുതിയ മറുപടി വന്നു.. അതുവായിച്ച് അവന്‍ ഒരുപാടു സന്തോഷിച്ചു.
ആ എഴുത്തു കുത്തുകള്‍ അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു.ഒപ്പം താനും അവനും അവന്‍റ കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധവും.എഴുത്തില്‍ എപ്പോഴും ഒരുവരി ഹിന്ദിയില്‍ എനിക്കും കാണും. “ദീദിക്കു സുഖമാണോ?”
അവന്‍റ അമ്മയും അനുജത്തിമാരുമായിപ്പോലും താന്‍ മാനസ്സികമായി ഒരുപാടടുത്തുകഴിഞ്ഞു.
അവന്‍ കുറെശ്ശേ തന്നില്‍ നിന്നും മലയാളം വശത്താക്കി ത്തുടങ്ങി.
ഒരു ദിവസം അദ്ദേഹം ഒഫീഷ്യല്‍ ടൂറു പോയ ദിവസം, ജോലികഴിഞ്ഞ് അവനെയും കൂട്ടി ഞാന്‍ വീട്ടിലെത്തി.ഗേറ്റില്‍ നിന്നും അകത്തോട്ട് വിളിച്ചിട്ട് അവന്‍ കയറുന്നില്ല.ആകെ പരിഭ്രമം.
“വേണ്ടാ ദീദീ ഞാന്‍ ഇവിടെ നിന്നോലാം.” അവന്‍ മലയാളത്തില്‍ പറഞ്ഞൊപ്പിച്ചു.
താന്‍ അവന്‍റ കൈയ്യില്‍ ബലമായി പിടിച്ചു വലിച്ചു വീട്ടില്‍ കൊണ്ടുവന്നിരുത്തി. സോഫായില്‍ പകുതി ഇരുന്നു ഇരുന്നില്ല എന്ന പരുവത്തില്‍. അവന്‍ പറഞ്ഞു, അവന്‍റ നാട്ടില്‍ ജന്മികള്‍ക്കാണ് ടെറസ്സു വീടെന്നും, അതിന്‍റ മുറ്റത്തേ അവരെ നിര്‍ത്തുകയുള്ളു എന്നും അകത്തേക്കു കേറുവാന്‍ അനുവാദമില്ലായെന്നും മറ്റും.
അവന് ഇഷ്ടം പോലെ ഭക്ഷണം കൊടുത്തു.അവനായി വാങ്ങി വെച്ചിരുന്ന ഒരു പാന്‍റും ഷര്‍ട്ടു കൊടുത്തു. അവന്‍റ കണ്ണില്‍ ആയിരം തിരിയുള്ള കല്‍വിളക്കു തെളിച്ച വെളിച്ചം. അതിന്‍റ
പ്രകാശം തന്‍െറ മനസ്സില്‍ നിറഞ്ഞു. അവന്‍ പറഞ്ഞു...
ഏജന്‍റു നല്‍കുന്ന ശമ്പളം പകുതിമാത്രം.പകുതി ഇടനിലക്കാര്‍ക്കുള്ളതാണ്. അത് ആഴ്ചയിലൊരിയ്ക്കല്‍ വീട്ടില്‍ എത്തിക്കും.അമ്മ മട്ടിഹാണിയില്‍ ഒരു കൂര തട്ടികൂട്ടുകയാണ്.
. അടുത്ത പൂജയ്ക്ക് നാട്ടില്‍ പോകണമെന്നും പറഞ്ഞു.
“ദീദി കൂടെ വരുമോ?” അവന്‍റ നിഷ്ക്കളങ്കമായ ചോദ്യം.താന്‍ നിരാശപ്പെടുത്തിയില്ല.
“ഒരു ദിവസം വരും. നിന്‍റയമ്മ ബസന്തിയെ കാണാന്‍. നിന്‍റ സഹോദരിമാര്‍ കാജലിനെയും
ബാദലിനെയും കാണാന്‍.. ഒരുദിവസം ദീദീ വരും....” അവനെ യാത്രയാക്കി.
വീണ്ടും ദിവസങ്ങള്‍ കടന്നുപോയി. താന്‍ ഏജന്‍റിന്‍റ നോട്ടപ്പുള്ളിയായി.
അവനുമായിട്ടുള്ള കൂടിക്കാഴ്ച അയാള്‍ക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ലയെന്ന് തനിക്കു മനസ്സിലായി. അതുകൊണ്ട് അവന്‍റ അടുത്തേക്കുള്ള പോക്കുവരവിന്‍റ കാലയളവു കൂട്ടി.. അങ്ങിനെയിരിക്കെ ഒരു ദിവസം വീണഅടും അവന്‍റ ടെന്‍റില്‍ ചെന്നു.അന്നവന് അത്യധികം ഉത്സാഹം ആയിരുന്നു.തന്നെ അകത്തു കൊണ്ടുപോയി ഒരു പായില്‍ ഇരുത്തി..
ദീദീ കണ്ണടയ്ക്കാന്‍ അവന്‍ പറഞ്ഞു. പറഞ്ഞതുപോലെ ഞാന്‍ കണ്ണടച്ചു. തന്‍റ വലതുകൈയില്‍
എന്തോ അവന്‍ കെട്ടുന്നു.ഞാന്‍ പതുക്കെ കണ്ണുതുറന്നു.അതെ , അവന്‍ അവന്‍റ ദീദിക്ക് സാഹോദര്യത്തിന്‍റ പ്രതീകം,.ഒരു മഞ്ഞച്ചരട്....കെട്ടുകയായിരുന്നു. അവന് അത് സ്വര്‍ണ്ണ നൂലിനെക്കാള്‍വിലപിടിപ്പുള്ളതാണെന്ന് അവന്‍റ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു.അന്ന്
“രക്ഷാബന്ധന്‍ദിനമായിരുന്നു.”. താന്‍ അവന് പതിവായി കൊടുക്കാറുള്ള മധുരപലഹാരങ്ങള്‍.
കൊടുത്തു. അന്ന് ഞങ്ങള്‍ രണ്ടുപേരും കൂടി അതുപങ്കിട്ടു.
ദിവസങ്ങള്‍ വീണ്ടും കടന്നുപോയി.കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു.ജപ്പാന്‍കുടിവെള്ളത്തിന്‍റ
കുഴിയെടുക്കല്‍ ഏകദേശം തീരാറായി. കുഴിയെടുക്കുന്നിടത്തൊന്നും കാണാഞ്ഞിട്ടാണ് ഞാന്‍ അവന്‍റ ടെന്‍റിലേക്ക് പോയത്.അതിനകത്തേക്ക് നോക്കി.അതാ അവിടെ മൂടിപ്പുതച്ച് അവന്‍ കിടക്കുന്നു. താന്‍ അകത്തു കയറി വിളിച്ചു.
“പങ്കജ്.”
..”ദീദീ...ദീദീ..” അവന്‍െറ അവശതയാര്‍ന്ന സ്വരം
അടുത്തു ചെന്നു.തൊട്ടു നോക്കി.പൊള്ളുന്ന ചൂട്. എനിക്കു മനസ്സിലായി . ഡങ്കിപ്പനി സിറ്റിയില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്. ഉടനെ എന്തെങ്കിലും ചെയ്യണം തനിയ്ക്ക്
ഉത്തരവാദിത്തം എടുക്കാന്‍ പറ്റില്ലല്ലൊ. കൂട്ടു തൊഴിലാളികളുടെ അടുക്കലേക്ക്
ചെന്നു.അവര്‍ ഏജന്‍റിന്‍റടുക്കല്‍ അന്നു കാലത്തു തന്നെ പറഞ്ഞിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.അയാള്‍ അല്പം അകലെ മാറി നില്ക്കുന്നുണ്ടായിരുന്നു. താന്‍ ചെന്ന്
അയാളോട് കാര്യം പറഞ്ഞു.
“നിങ്ങളുടെ ആരാ അവന്‍” അയാളുടെ ചോദ്യം ഒരു കൊടുങ്കാറ്റുപോലെ..എന്‍റ മനസ്സില്‍
വീണ്ടും..വീണ്ടും .. ആഞ്ഞടിച്ചു ഞാനൊരാത്മ പരിശോധന നടത്തി . ശരിയാണ്.തന്‍റ ആരാ അവന്‍.
ഞാന്‍ അവന്‍റ ദീദീ എന്നു പറയാമോ ? പറ്റില്ല. തന്‍െറയും അവന്‍റേയും മാത്രം ബന്ധം.
പണ്ട് സ്ക്കൂളില്‍, പ്രാര്‍ത്ഥന കഴിഞ്ഞു ചൊല്ലുന്ന പ്രതിജ്ഞയിലെ ഒരു വരി മനസ്സില്‍ കിടന്നു
പിടയ്ക്കുന്നു.
“എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.”
എന്‍റ മനസ്സിലൊരു ചോദ്യം പൊന്തി. അതിവിടെ ഇയാളോടു പറയാമോ?
താന്‍ പറഞ്ഞു “അവന് നല്ല പനിയുണ്ട്.എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കണം. ഇല്ലെങ്കില്‍..”
തനിക്കത് പൂരിപ്പിക്കുവാന്‍ വാക്കുകള്‍ കിട്ടിയില്ല.
അയാളതു പൂരിപ്പിച്ചു.വളരെ നിസ്സാരമായി.
“കൂടിവന്നാല്‍ അവനങ്ങു ചാകുമായിരിക്കും.”
അയാള്‍എത്ര ലാഘവത്തോടെ പറഞ്ഞു.
“ചത്താല്‍”.താ ന്‍. ചോദിച്ചു.
“മെഡിക്കല്‍ കോളേജിലെ പിള്ളേര്‍ക്ക്”. അയാളൊന്നു നിര്‍ത്തി വീണ്ടും തുടര്‍ന്നു...
“അനാഥ ശവം, അല്ലാതെ ഇതിനെയൊക്കെ പിടിച്ചോണ്ടു വന്നിടത്ത് ശവമെത്തിക്കാന്‍ പറ്റുമോ
എന്‍റ പെങ്ങളേ.” അയാളുടെ സംസാരത്തിന്‍റ പരിഹാസച്ചുവ എന്നെ തളര്‍ത്തി.നല്ലവണ്ണം മദ്യപിച്ചിരുന്ന അയാള്‍ ദേഷ്യത്തോടെ പറഞ്ഞു നിര്‍ത്തി.
“നിങ്ങളു തനിയെ പോകുമോ ,അതോ ഞാനോടിയ്ക്കണോ..”
താന്‍ അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പനിക്കുള്ള ഗുളികകളും ഒരു കുപ്പി വെള്ളവും വാങ്ങി വീണ്ടും അവന്‍റ കൂടാരത്തിലേക്കു ചെന്നു. ആളനക്കം കേട്ടപ്പോള്‍ അവനു മനസ്സിലായി താന്‍ വീണ്ടും ചെന്നു എന്ന്.
അവന്‍റടുത്തിരുന്നു.. അവന്‍ വെള്ളം ചോദിച്ചു. ഞാന്‍ കുപ്പിയുടെ അടപ്പു തുറന്ന് പതുക്കെ വെള്ളം അവന്‍റ വായിലേയ്ക്ക് ഒഴിച്ചു കൊടുത്തു.
അവന്‍ ദീദീ....എന്നു വിളിച്ചുകൊണ്ട് തന്‍റ കൈകളിറുകെ പിടിച്ചു.
“ഭയ്യാ..”താന്‍ മറ്റെ കൈകൊണ്ട് അവന്‍റ തലയില്‍ പതുക്കെ തലോടി..നിമിഷങ്ങള്‍ കടന്നുപോയി...
തന്‍റ കണ്ണുകളില്‍ നിന്നും വീണ ബാഷ്പ കണങ്ങള്‍
അവന്‍റ മുഖത്ത് ചിന്നിചിതറി.അതവന്‍റ മനസ്സില്‍ കുളിരേകിയോ..? ..
പതുക്കെയെണീറ്റു. വഴിനീളെ ജോലിയ്ക്കു പറ്റാത്ത മാടുകളെ കൂട്ടം കൂട്ടമായി അറക്കാന്‍ കൊണ്ടു പോകുന്ന കാഴ്ച കണ്ടു...
അസുഖം കൂടുതലായ അവനെ തിരിച്ചവന്‍റ നാട്ടിലോട്ട് വിടുകയാണെന്ന് ഞാനറിഞ്ഞു.
പിറ്റേന്ന് കാലത്ത് റെയില്‍ വേ സ്റ്റേഷനില്‍ അവന്‍റ കണ്ണുകള്‍ തനിയ്ക്കവേണ്ടി പരതുന്നു. താന്‍
ഓടി എത്തി. ഇനി നിമിഷങ്ങള്‍ മാത്രം.. അവന്‍ കംപാര്‍ട്ടുമെന്‍റിലെ അഴികള്‍ക്കിടയിലൂടെ തന്നെ വിളിച്ചു...ദീദീ.....അവസാനമായി..താനവന്‍റ അടുത്തുചെന്നു. ആകൈകള്‍ എന്‍റടുത്തേയ്ക്കു
നീണ്ടു. രാഖിയുടെ നുലിഴകളില്‍ അതുപരതി...ഞാനാവിരലുകളില്‍..എന്‍റ കുഞ്ഞനിയനോ..അതോ..എന്‍റ മോനോ..ഒരു മുത്തം..ഒരു ചക്കരമുത്തം..
ദൈന്യതയാര്‍ന്ന് ക്ഷീണിച്ച അവന്‍റ കണ്ണുകളില്‍ ജ്വലിച്ച പ്രകാശത്തിന് ആയിരം
സൂര്യന്‍മാരെ തോല്പിക്കുവാനുള്ള തേജസ്സു താന്‍ കണ്ടു..
അവനെയും വഹിച്ചുകൊണ്ടു തീവണ്ടി മുന്നോട്ടു നീങ്ങി..അപ്പോഴും ഞാനാ ചെമന്ന അക്ഷരങ്ങളോര്‍ത്തു.
..
"ഹാപ്പി ജേണി ഈസ്റ്റേണ്‍ റെയില്‍ വേ !"
തിരിച്ചു വീട്ടിലേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ പണ്ട് പറഞ്ഞു പതിഞ്ഞ വാചകം
തികട്ടി വന്നു
“എല്ലാ ഇന്‍ഡ്യാക്കാരും എന്‍റ സഹോദരീ സഹോദരന്‍മാരാണ്.”