Wednesday, October 31, 2012

വിശ്വ മലയാള മഹോത്സവം ----- കഥ പറച്ചിലിന്‍റെ രസതന്ത്രം.


 


കഥയോടുള്ള അടങ്ങാത്ത ആവേശം ഒന്നുകൊണ്ടു മാത്രമാണ് കഥ പറച്ചിലിന്‍റെ രസതന്ത്രം അറിയാന്‍ വിശ്വ മലയാള മഹോത്സവത്തിന്‍റെ രണ്ടാം ദിവസം  തിരക്കിട്ട് ജോലിതീര്‍ത്ത്  അടുക്കളയോടു വിടപറഞ്ഞ് കൃത്യം പത്തരയ്ക്ക് തലസ്ഥാന നഗരിയിലെ വി.ജെ.ടി. ഹാളില്‍ എത്തിച്ചേര്‍ന്നത്.
പ്രശസ്ത കഥാകാരന്‍ അക്‍ബര്‍ കക്കട്ടിലിന്‍റെ സ്വാഗതം പറച്ചിലോടെയാണ് കഥപറച്ചിലിന്‍റെ രസതന്ത്രം  ഇന്ന് 31-10-12 ബുധനാഴ്ച  തുടങ്ങിയത്.
ഉത്ഘാടനം നടത്തിയത്   പ്രശസ്ത കഥാകൃത്ത് സേതു ആയിരുന്നു.
 കഥാകാരനായ അംബികസുതന്‍ മങ്ങാട് അദ്ദേഹത്തിന്‍റെ കഥ പറച്ചിലിന്‍റെ രസതന്ത്രം പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു.ഓരോ കഥയുടെ പിന്നിലും ഓരോ കഥയുണ്ടെന്നും കഥ ബോധ പൂര്‍വ്വവും യാദൃശ്ചികവുമായും സംഭവിയ്ക്കാമെന്നും അബോധത്തിന്‍റെ ഒറ്റപ്പെടല്‍എഴുത്തില്‍ നടക്കുന്നുവെന്നും പറഞ്ഞ് സമര്‍ത്ഥിച്ചു.
അതേ സമയം വി.ആര്‍.സുധീഷ് ഓര്‍മ്മയുടെ സംഗീതമായാണ്  കഥ എഴുത്ത് എന്നാണ് അഭിപ്രായപ്പെട്ടത്.വയലാറിന്‍റെ വരികളില്‍ കൂടിയും കഥ ജനിച്ച ഉദാഹരണം നിരത്തിക്കൊണ്ട്
അദ്ദേഹം പറഞ്ഞത് ഓരോ കഥയ്ക്കു പിന്നിലും ഓരോ സംഗീത അനുഭവമുണ്ടെന്നാണ്.
  തൊട്ടു പുറകേ പറഞ്ഞ  എം.രാജീവ് കുമാറിന്‍റെ അഭിപ്രായത്തില്‍ കഥയുടെ രസതന്ത്രം
ഒരു തയ്യല്‍ക്കാരന്‍റെ തുന്നലിനോടാണ്  സമാനപ്പെടുത്തിയത്. അതായത് ഒരു തയ്യല്‍ക്കാരന്‍
 പലഭാഗങ്ങള്‍ വെട്ടി തുന്നിച്ചേര്‍ത്ത് ആകൃതി വരുത്തുന്നതുപോലെ അദ്ദേഹം കഥയുടെ പല ഭാഗങ്ങള്‍
എഴുതി കൂട്ടി യോജിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നതെന്നാണ് പറഞ്ഞത്.
 കഥ ഒരു നിര്‍മ്മിതിയാണെന്ന്  രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തൊട്ടു പുറകേ കഥയുടെ രസതന്ത്രം വിവരിച്ച സുഭാഷ് ചന്ദ്രന്‍റെ അഭിപ്രായം ഒരിയ്ക്കലും കഥ നിര്‍മ്മിതി അല്ലെന്നും  കഥ സ്വാഭാവികമായി പിറവി എടുക്കുന്നും എന്നാണ് അഭിപ്രായപ്പെട്ടത്.  കഥാകാരന്‍ സാംസ്ക്കാരിക വൃക്ഷത്തിന്‍റെ ഓരോ ചില്ലയാണെന്നും കഥകള്‍ ആ ഓരോ ചില്ലയിലെ പൂവായിട്ടും ആണ് അദ്ദേഹം ഉപമിച്ചത്.
തൊട്ടു പുറകേ  പ്രശസ്ത കഥാകാരന്‍ സന്തോഷ് എച്ചിക്കാനത്തിന്‍റെ ഊഴമായിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ പന്തിഭോജനം എന്ന കഥയെഴുതാനുണ്ടായ കഥ പറഞ്ഞു കൊണ്ട്
ജാതീയതയെ കരിതേച്ച ആ കഥയിലെ രസതന്ത്രമാണ് വിവരിച്ചത്.
പിന്നീടു  രസതന്ത്രം വിവരിച്ചത് വത്സലന്‍ വാതുശ്ശേരി ആയിരുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അനുഭവങ്ങളുടെ ചരിത്രവല്‍ക്കരണമാണ് കഥയെഴുത്ത് എന്നാണ്.കഥയെഴുതുമ്പോള്‍ സൂക്ഷ്മ അനുഭവങ്ങള്‍ ഒന്നിനു പുറകേ ഒന്നായി കടന്നു വരുന്നു എന്നാണ്  പറഞ്ഞത്.
അവസാനമായി സദസ്സിന്‍റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഉത്ഘാടനം നടത്തിയ കഥാകൃത്ത് സേതുവും അദ്ദേഹത്തിന്‍റെ കഥയുടെ രസതന്ത്രം വിവരിച്ചു. നേരനുഭവത്തില്‍ കൂടിയും കേട്ടനുഭവത്തില്‍ കൂടിയും കഥയെഴുതാമെന്നുള്ള രസതന്ത്രമാണ് അദ്ദേഹം വിവരിച്ചത്. കേട്ടനുഭവത്തില്‍ കൂടിയുള്ള അദ്ദേഹത്തിന്‍റെ പ്രശസ്ത കഥ ജലസമാധിയുടെ രസതന്ത്രംവിവരിച്ചു.
     ഒരു സ്ത്രീയുടെ കഥയെഴുത്തിന്‍റെ രസതന്ത്രം കേള്‍ക്കാനാവാത്ത നിരാശ്ശയില്‍ വീണ്ടും
അടുക്കള തുറന്ന് ജോലി ആരംഭിച്ചപ്പോള്‍ കഥയെഴുതുന്ന സ്ത്രീകളെല്ലാം അടുക്കളയിലൊതുങ്ങിയാല്‍ മതിയെന്നുള്ള പുരുഷാധിപത്യത്തിന്‍റെ രസതന്ത്രം ആണ് മനസ്സിലേയ്ക്കു കടന്നു വന്നത്. അതിനോടൊപ്പം വിശ്വ മലയാള മഹോത്സവം ഉത്ഘാടനം ചെയ്യാനെത്തിയ നമ്മുടെ രാഷ്ട്രപതി
ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായവും----കേരളത്തില്‍ പൊതുരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നുള്ളത്.
  എല്ലാ വേദിയില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുകയും, തരം കിട്ടുമ്പോള്‍ ഏതവസരത്തിലും
എവിടെ വെച്ചും എങ്ങിനെയും പീഡിപ്പിക്കുന്ന പ്രവണത കൂടി വരുന്ന ഒരു കാഴ്ചയും അല്ലെ കണ്ടുവരുന്നത്. അതിന്‍റെ ഏറ്റവും അടുത്ത ഉദാഹരണമല്ലെ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോലും കഴിഞ്ഞ ദിവസം  നമ്മള്‍ കണ്ടത്.

Thursday, October 18, 2012

വിഷുപ്പുലരിയിലെ ഓണപ്പൂവ് (ഈ ആഴ്ചത്തെ മാധ്യമം ആഴ്ചപ്പതിപ്പില്‍ -- 15-10-12ല്‍ പ്രസിദ്ധീകരിച്ചത്)




അത്തവണയും പതിവു പോലെ ഓണത്തിരക്കിനിടയിലാണ് ഓണക്കോടി എടുക്കുവാന്‍ ജൌളിക്കടയില്‍ പോയത്. എല്ലാവര്‍ഷവും തിരക്കു തുടങ്ങുന്നതിനു മുന്‍പ് പോകണമെന്നു വിചാരിക്കുമെങ്കിലും അത് പ്രാവര്‍ത്തികമാക്കുവാന്‍ ഇന്നു വരെ പറ്റിയിട്ടില്ല. നഗരത്തിലെ വര്‍ണ്ണ മനോഹരമായ തുണിക്കടകളിലൂടെ കയറിയിറങ്ങി  പോകുന്നത് വേറൊരു രസം തന്നെയാണ്. ഒരു മായാലോകത്ത് അകപ്പെട്ടതുപോലെ.....
 ബോണസ്സോ അഡ്വാന്‍ സ്സോ കിട്ടുന്ന തുകയത്രയും തുണിക്കടകളുടേയും പലവ്യജ്ഞനക്കടകളുടേയും പച്ചക്കറിവ്യാപാരികളുടേയും പണപ്പെട്ടിയിലാക്കി കടന്നുപോകുന്ന ഓണക്കാലം.
  പൂവിളിയില്ലാതെ..തുമ്പപ്പൂവില്ലാതെ..മുക്കുറ്റിയും വയല്‍പ്പൂവുമില്ലാതെ...കണ്ണാന്തളിപ്പൂവിന്‍റെ കവിളില്‍ തലോടാത്ത നഗരത്തിലെ അത്തപ്പൂക്കളങ്ങള്‍..   ..നാടും നഗരവും കണ്ട് അടുത്ത ദേശത്തുനിന്നും എത്തുന്ന ബന്തിപ്പൂവും അരളിപ്പൂവും ജമന്തിയും കൊണ്ട് പൂക്കളം തീര്‍ക്കുന്ന നഗരത്തിലെ ഓണം.. . 

 മറവിയുടെ ഏതോ കോണില്‍ നിന്ന് ഒരു തേങ്ങലോടെ തലപൊക്കിയ ഒരോര്‍മ്മ.
ചാണകം മെഴുകിയ  പൂക്കളത്തില്‍  വായ്ക്കുരവയുടെ  അകമ്പടിയോടെ ഇടുന്ന  അത്തപ്പൂക്കളം..മുത്തശ്ശിയുടെ മധുര മന്ത്രധ്വനി..അത്തം തുടങ്ങിയുള്ള ഒരുക്കം.. തിരുവോണ പുലരിയിലേക്ക്... മുപ്പറക്കുട്ടയില്‍  ചെത്തിയും മന്ദാരവും കോളാമ്പിയും ചെമ്പരത്തിയും നിറച്ച് കൊണ്ടുവന്ന് ഈര്‍ക്കിലിയില്‍ കോര്‍ത്ത്  വാഴപ്പിണ്ടിയലങ്കരിച്ച് പൂവട പിണ്ടിച്ചുവട്ടിലൊളിപ്പിച്ച് .. തിരുവോണം  പുലരുന്നതിനു മുന്‍പ് പൂമാറ്റുവാന്‍ ചെണ്ട ചേങ്കില മേളത്തോടെ വന്ന് , വില്ലും ശരവുമായി പൂവട കുത്തി ആര്‍പ്പു വിളിയോടെ എറിയുമ്പോള്‍  അതു് എത്തിപ്പിടിക്കുന്ന കൈകള്‍...
 എല്ലാം  ഓര്‍മ്മ ചെപ്പിലാക്കിയ മധുരസ്മരണകള്‍.

നഗരത്തിലെ ഏറ്റവും നല്ല തുണിക്കടയില്‍ തന്നെയാണ് അത്തവണയും കേറിയത്.  കുടുംബത്തിലെ എല്ലാവര്‍ക്കും ഓണക്കോടി എടുത്തു. ഇനി ചിന്നുമോള്‍ക്കാണ് ഒരു ഉടുപ്പെടുക്കാനുള്ളത്. മകളുടെ മകള്‍ക്കാണ്. എല്ലാവര്‍ഷവും തിരുവോണപ്പിറ്റന്നേ അവരെത്തുകയുള്ളു.ഞങ്ങള്‍ക്ക് ഓണം വരുന്നതും അപ്പോഴാണ്. ചിന്നുമോള്‍ക്ക് ഉടുപ്പെടുക്കുവാന്‍ എന്നെയാണ് അദ്ദേഹം ഏല്‍പ്പിച്ചത്.  ഇഷ്ടം ഉള്ളത് എടുക്കത്തക്കവണ്ണം കടയിലെ ഹാംഗറുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഉടുപ്പുകള്‍ നോക്കി നോക്കി ചെന്നപ്പോളാണ് അവളെ ഞാന്‍ കാണുന്നത്. എന്നെപ്പോലെ തന്നെ ഉടുപ്പെടുക്കുവാന്‍ എത്തിയതാണവളും അച്ഛനും അമ്മയും .  ഏകദേശം ചിന്നുമോളുടെ അതേപ്രായം.
 ഒറ്റ നോട്ടത്തിലാരേയും വശീകരിക്കുന്ന കുരുന്ന്.  പേരു പറഞ്ഞു.മായക്കുട്ടി.

.  ഉടുപ്പുകളോരോന്നും എടുത്ത് ദേഹത്തു വെച്ചു നോക്കും  ഇഷ്ടപ്പെടാതെ തിരികെ ഇടും.
വീണ്ടും അടുത്തതില്‍ കയറിപിടിക്കും. പലപ്പോഴും ഞാനെടുക്കുന്ന ഉടുപ്പുകളിലെല്ലാം അവളുടെയും പിടുത്തം വീഴും. അതിഷ്ടപ്പെടാതെ അവളുടെ അച്ഛന്‍ ഇടക്കിടക്ക് ദേഷ്യപ്പെടുന്നും ഉണ്ട്. ഏഴെട്ടു വയസ്സുള്ള അവളുടെ ആ തിരച്ചില്‍  എനിക്കു നല്ല വണ്ണം ഇഷ്ടപ്പെട്ടു.
അവസാനം എന്‍റെ തിരച്ചില്‍ മാറ്റി വെച്ച് ഞാനവള്‍ക്കും കൂടി ഉടുപ്പു തിരഞ്ഞെടുക്കുവാന്‍ നിര്‍ബന്ധിതയായി.

അങ്ങനെ  വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂമ്പാറ്റച്ചിറകിന്‍റെ ഭംഗിയുള്ള ആ ഉടുപ്പ് തുണിക്കൂമ്പാരത്തിനിടയില്‍ നിന്നും മായക്കുട്ടി തപ്പിയെടുത്തു. അവളുടെ അച്ഛനും അമ്മക്കും അത് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ലെങ്കിലും കുട്ടികളുടെ ഇഷ്ടത്തിന് വിലകല്‍പ്പിക്കണമെന്ന് ഞാനും കൂടി മായക്കുട്ടിക്കു വേണ്ടി റെക്കമന്‍റു ചെയ്തു.  വാക്കുകളിലൊതുക്കാന്‍ പറ്റാത്ത സന്തോഷം മായക്കുട്ടിയുടെ മുഖത്ത്  നിറഞ്ഞു നിന്നു.
  ആ ഓണക്കോടിയും ഇട്ട്  അങ്ങകലെയുള്ള അമ്മ വീട്ടിലേക്കോ അച്ഛന്‍ വീട്ടിലേക്കോ പോയി അപ്പുപ്പനേയും അമ്മുമ്മയേയും ഒക്കെ  പുത്തനുടപ്പു കാണിക്കുന്നതായിരിക്കാം അപ്പോള്‍  ആ കുരുന്നു
 മനസ്സിലോടിയെത്തിയത്.
അധികം താമസിയാതെ ഞാന്‍ ചിന്നുമോള്‍ക്കും ഒരുടുപ്പെടുത്തു. ബില്ലടച്ചു കഴിഞ്ഞ് സാധനം വാങ്ങുവാന്‍ കുറേ സമയം  കാത്തിരിക്കേണ്ടിയും വന്നു. അപ്പോഴും മായക്കുട്ടിയുടെ സാമീപ്യം വിരസതയില്ലാതെ സമയം പോക്കുവാന്‍ ഉപകരിച്ചു. കടയില്‍ നിന്നും സാധനം വാങ്ങി   തിരികെ   പോരുമ്പോള്‍ അത്രയും സമയം പാറിക്കളിച്ച ആ പൂമ്പാറ്റയെ വിട്ടു പോരുവാന്‍ മനസ്സ് വിസമ്മതിച്ചു,.
 ഉത്രാടത്തിന്‍റെന്ന് രാവിലെ  ഓണക്കോടി  എടുത്ത് ഒന്നു നോക്കാമെന്നു വിചാരിച്ചു. തുണികളൊന്നൊന്നായി പകല്‍ വെളിച്ചത്തില്‍ കാണുമ്പോഴെ അതിന്‍റെ ശരിക്കുള്ള നിറവും ഭംഗിയും ഒക്കെ  ആസ്വദിക്കാനാവു.  എല്ലാം നോക്കി കഴിഞ്ഞു. ഇനി ചിന്നുക്കുട്ടിയുടെ ഉടുപ്പ് ഒന്നു നോക്കാം. പൊതിഞ്ഞിരുന്ന കവര്‍ പതുക്കെ പൊട്ടിച്ചു . ഉടുപ്പു പുറത്തെടുത്തു.

അയ്യോ!  എന്താണീ  കാണുന്നത് ?

അഗാധമായ ഒരു കൊക്കയിലേക്ക്  എടുത്തെറിയപ്പെട്ടതുപോലെതോന്നി. ഒരു പാടു പ്രതീക്ഷയോടെ..സന്തോഷത്തോടെ....ആയിരം പൂത്തിരികത്തിച്ച മുഖ പ്രസാദത്തോടെ..മായക്കുട്ടി തിരഞ്ഞെടുത്ത ആ കുഞ്ഞുടുപ്പ് തന്‍റെ തുണികളുടെ കൂട്ടത്തില്‍ ! ചിന്നുക്കുട്ടിക്കു മേടിച്ച ഉടുപ്പു കാണാനും ഇല്ല. അതു തമ്മില്‍ മാറിപ്പോയെന്ന്  മനസ്സിലായി.

അധികം താമസിയാതെ ആ ഉടുപ്പുമായി ഒരു ഓട്ടോ പിടിച്ച് വാങ്ങിയ കടയില്‍ പോയെങ്കിലും വല്ലപ്പോഴും തുണി മേടിക്കുവാന്‍ വരുമെന്നല്ലാതെ അവരുടെ ബാക്കി കാര്യങ്ങളൊന്നും ആ കടക്കാര്‍ക്കും അറിയില്ലായിരുന്നു.
കുറേ നേരം ഒഴുക്കു നഷ്ടപ്പെട്ട അരുവിപോലെ നിന്നു. പിന്നെ ഒരു തീരുമാനത്തിലെത്തി.
 ചിന്നു ക്കുട്ടിക്കു  വേറൊരു ഉടുപ്പു വാങ്ങി.  എന്‍റ ഫോണ്‍ നംമ്പരിനൊപ്പം മായക്കുട്ടിയുടെ ഉടുപ്പും കടയിലേല്‍പ്പിച്ചിട്ട്  വീട്ടിലേക്കു പോരുമ്പോള്‍ നിരാശയിലുള്ള ഒരു കുഞ്ഞു ഹൃദയത്തിന്‍റെ തേങ്ങലെവിടെ നിന്നോ എന്‍റെ കാതുകളില്‍ വന്നടിയുന്നതുപോലെ തോന്നി.
 പ്രതീക്ഷകളും സന്തോഷങ്ങളും ഒക്കെ സമ്മാനിച്ച് ഓണം കടന്നുപോയി. ഓണദിവസങ്ങളില്‍ വന്ന ഫോണ്‍ വിളികളിലൊന്നെങ്കിലും മായക്കുട്ടിയുടേതാകുമെന്ന എന്‍റെ പ്രതീക്ഷ വെള്ളത്തില്‍ വരച്ച വരപോലെ ആയിരുന്നു. ചിങ്ങം കഴിഞ്ഞു. കന്നിയും തുലാമും എല്ലാം ഒന്നിനു പുറകേ ഒന്നായി കടന്നുപോയി. ഇടക്കെപ്പോഴോ സിറ്റിയില്‍ പോയപ്പോള്‍ ആ കടയില്‍ വെറുതെ കേറി. പഴയ ഉടുപ്പിന്‍റെ പരിചയം പുതുക്കി. കടക്കാരന്‍ പറഞ്ഞു. അവര്‍ പിന്നീടു വന്നില്ലെന്നം ആ ഉടുപ്പു തിരികെ കൊണ്ടു പോയ്ക്കൊള്ളാനും. അതു തിരികെ വാങ്ങി കൊണ്ടു പോരുവാന്‍ എന്‍റെ മനസ്സനുവദിച്ചില്ല. ഒരുപക്ഷേ ചിന്നു മോള്‍ക്ക് അതു പാകമായേക്കാം അടുത്ത വിഷുവിനാണ് ഇനി ചിന്നുമോള്‍ ഞങ്ങളെ കാണാന്‍ വരുന്നത്. അപ്പോഴും അവള്‍ക്ക് പുത്തനുടുപ്പും വിഷുക്കൈ നീട്ടവും ഒക്കെ കൊടുക്കണം. എന്നിരുന്നാലും മായക്കുട്ടിക്കു വാങ്ങിയ ആ ഉടുപ്പ് അവിടെ തന്നെ ഇരിക്കട്ടെ എന്ന് ഞാനവരോടുപറഞ്ഞു.
 മാസങ്ങള്‍ കടന്നുപോയി.  സമൃദ്ധിയുടെ നിറവാര്‍ന്ന കണിക്കൊന്നകള്‍ മേട വിഷുവിന്‍റെ വരവേല്‍പ്പിനായി പൂത്തു തുടങ്ങി. മനസ്സിലും കണിക്കൊന്നപൂത്ത നിറവുണര്‍ന്നു. ചിന്നുക്കുട്ടി വരും. അവള്‍ക്കു വേണ്ടി കണിയൊരുക്കുന്നതിന്‍റെയും പുത്തനുടുപ്പെടുക്കുന്നതിന്‍റേയും ഒരുക്കങ്ങള്‍ മനസ്സിന് ഉണര്‍ വേകി. മുറ്റത്തെ കൊന്ന നിറയെ മൊട്ടായി. അവിടവിടെയായി ഒന്നു രണ്ടു കുല പൂത്തു.ഒരു വണ്ണാത്തിക്കിളി വന്ന് കൊന്നയുടെ ചില്ലയിലെല്ലാം ചാടിക്കളിച്ച് പറന്നു പോയി. ചിന്നുക്കുട്ടി വന്നാലവള്‍ക്ക്  വണ്ണാത്തിക്കിളിയെ കാണിച്ചു കൊടുക്കാമെന്നാശിച്ചു..വിഷുവിന് ഇനി  ഒരാഴ്ചയേയുള്ളു. മനസ്സില്‍ കണക്കു കൂട്ടി. ചിന്നുക്കുട്ടിക്ക് ഉടുപ്പെടുക്കണം. ഇത്തവണ  ഓണത്തെപ്പോലെ അബദ്ധം പറ്റരുത്.. ഉടുപ്പെടുക്കുവാന്‍ പോകാനൊരുങ്ങിയ അന്നു കാലത്താണ് മകളുടെ ഫോണ്‍ വന്നത്. ഇത്തവണ വിഷുവിന് വരാന്‍ പറ്റുകയില്ല.
മുറ്റത്തെ കണിക്കൊന്നപ്പൂവെല്ലാം ഒന്നോടെ കരിഞ്ഞു പോയതുപോലെ..... സമൃദ്ധിയുടെ നിറവുകളില്‍ നിഴലു വീണിരിക്കുന്നു. ആശയെല്ലാം അസ്തമിച്ചു.
വിഷുപ്പുലരി പിറന്നു വീണു. കണിയൊരുക്കുവാന്‍ കണിക്കൊന്ന പറിച്ചില്ല. വണ്ണാത്തിക്കിളി വന്ന് തത്തിക്കളിച്ചു പറന്നുപോയി. ചിന്നുക്കുട്ടിക്കുവേണ്ടി പറന്നു വന്നതുപോലെ. രാവിലെ കാപ്പികുടി കഴിഞ്ഞു. രണ്ടുപേരും വിഷമിച്ചിരിക്കുമ്പോളാണ് ഒരു ഫോണ്‍ വന്നത്. ഒരു വിരുന്നുകാരാണെന്നു പറഞ്ഞു. വീട്ടിലേക്കുള്ള വഴിയും ചോദിച്ചറിഞ്ഞു.
ആരായിരിക്കും പറയാതെ വരുന്ന     ഈ വിരുന്നുകാര്‍ ?      അറിയാനാകാംക്ഷയായി. ആരായിരുന്നാലും  വിരുന്നുകാര്‍ക്ക് കൊടുക്കുവാനല്‍പ്പം പായസമുണ്ടാക്കാമെന്നു വിചാരിച്ചു. വിഷുവുമായി വരുന്നതല്ലേ..  .  പായസം ഉണ്ടാക്കുന്നതിരക്കിലേര്‍പ്പെട്ടു. ചെയ്യാനൊരു ഉത്സാഹവുമായി. നല്ലോരു ദിവസമായിട്ട് ആരെങ്കിലും വരാനുണ്ടല്ലോയെന്നത്. .

സിറ്റൌട്ടിലിരുന്ന് അദ്ദേഹം വിളിച്ചു. ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച!

ആറുമാസത്തിനു മുമ്പ്  ഗര്‍ത്തത്തില്‍ വീണ മനസ്സ് ഇതാ കൊടു മുടിയിലെത്തിയിരിക്കുന്നു.
ഒരു പൂമ്പാറ്റ വിഷുക്കണിയായി തന്‍റെ കൊന്നച്ചുവട്ടില്‍...മുഖത്ത് നിറഞ്ഞ പാല്‍പുഞ്ചിരിയുമായി മായക്കുട്ടിയും അച്ഛനും അമ്മയും മുറ്റത്ത്. വര്‍ണ്ണരാജികളുടെ ആ ഉടുപ്പും ഇട്ടുകൊണ്ട്.. ..ഒരു കണിക്കൊന്നപ്പൂവിന്‍റെ നിറവാര്‍ന്ന പുഞ്ചിരി തനിക്കു സമ്മാനിച്ചുകൊണ്ട്...
Related Posts Plugin for WordPress, Blogger...