Wednesday, December 28, 2011

പുതു നാമ്പ്



വീണ്ടുമൊരു പുതുനാമ്പു
പൊട്ടിവിടരുവാന്‍
വെമ്പല്‍ പൂണ്ടു
നില്‍ക്കുന്നു കാലം.

എത്ര സമരങ്ങള്‍ക്കു സാക്ഷ്യം വഹിയ്ക്കണം
എത്ര പീഡനങ്ങള്‍ക്കു പശ്ചാത്തപിയ്ക്കണം
എത്ര നിഷ്ഠൂരമാം അറും കൊലകള്‍ക്കും
എത്ര  ദുരന്തങ്ങള്‍ക്കും കാതോര്‍ത്തിടേണം.

നല്ലൊരു പുതു നാമ്പു പൊട്ടിവിടര്‍ന്നിടട്ടെ!
നന്മയാകും മണം പരിലസിച്ചീടട്ടെ!
നല്ലൊരുദയമായ് മാറിടട്ടെയീവര്‍ഷം!
നല്ലതു മാത്രം ചിന്തിച്ചിടാം നമുക്കെന്നും.
  
എന്‍ പ്രിയ കൂട്ടുകാര്‍ക്കായ്

ആശംസതന്‍ പൂച്ചെണ്ടു  ഞാന്‍
ആത്മാര്‍ത്ഥമായ് അര്‍പ്പിച്ചിടട്ടെ!!

Thursday, December 1, 2011

നൂറ്റിയെട്ട്

              
അലറിവിളിച്ചുകൊണ്ടുള്ള അവന്‍റെ  പോക്ക് ആദ്യമാദ്യം  പരമേശ്വരമേനോനെ തെല്ല് അസ്വസ്ഥനാക്കാതിരുന്നില്ല.ഒന്നും രണ്ടുമല്ല.അഞ്ചെണ്ണമാണ്,തലങ്ങനേം വിലങ്ങനേം കിടന്നോടുന്നത്.സിറ്റിയുടെ ഹൃദയാന്തര്‍ഭാഗത്തായതിനാല്‍ എല്ലാചലനങ്ങള്‍ക്കും  ദൃക്സാക്ഷിയാകേണ്ടിവരുന്നു.ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍  പാലത്തിന്കുറുകെ അക്കരെ എത്താനായി പണിപ്പെട്ടോടുന്നവര്‍. ചിലപ്പോളവന്‍റ കരാളഹസ്തത്തില്‍‍‍നിന്നും രക്ഷപ്പെട്ടു എന്നുവരില്ല.തിരികെ വരുമ്പോളിത്രയും ആര്‍ഭാടം കാണില്ല.ശരം കുത്തിയില്‍വന്നു തിരിച്ചുപോകുന്ന മാളികപ്പുറത്തിനെപ്പോലെ.കൂക്കു വിളിയില്ല  ..മിന്നുന്ന വെട്ടമില്ലാതെ... ശോകമുകം.
   ആംബുലന്‍സ് 108 എന്ന മഹാപ്രസ്ഥാനം.മരണത്തിന്‍‍റ മണിമുഴക്കിയുള്ള അവന്‍റ പോക്ക് ആദ്യമാദ്യം  പരമേശര മേനോനെന്ന മേനോന്‍ ചേട്ടന് ഉള്ളിലൊരു ഭയം ജനിപ്പിക്കുമായിരുന്നു.പിന്നീടങ്ങോട്ട് ഒരിയ്ക്കലെങ്കിലും  ആ വിളി കേട്ടില്ലെങ്കിലാകെ ഒരസ്വസ്ഥത മേനോന്‍ ചേട്ടനനുഭവപ്പെട്ടു.തന്നെ രക്ഷിക്കാനുള്ള ഒരു രക്ഷകന്‍  ഇതുവഴിയെല്ലാം ജാഗരൂകനായ് ഓടുന്നതുപോലെ....
 ഭിത്തിയിലിരുന്ന ഭാര്യയുടെഫോട്ടോ മേനോന്‍  ചേട്ടനെ നോക്കി ഒന്നു ചിരിച്ചുവോ?എപ്പോഴും പറയാറുള്ള വാചകം കാതില്‍കിടന്നു മുഴങ്ങുന്നു.." മക്കളൊക്കെ അകലെ. അവര്‍ക്ക് നമ്മളൊരു ശല്യമാകരുത്... അവരവിടെ സുഖമായി ജീവിക്കട്ടെ. ഞാന്‍ പോയിക്കഴിഞ്ഞാല്‍ഇവിടെ തനിച്ചാകും...   അപ്പോളൊരു കൂട്ടു കണ്ടെത്തിയ്ക്കോണെ. മേനോന്‍ചേട്ടനു മനസ്സിലാകുന്നുണ്ടോ ഞാന്‍ പറയുന്നത്. ഒരു പുരുഷന് ഒരു കൂട്ടുവേണം. മരിക്കുന്നിടം വരെ."  പതിനഞ്ചു വര്‍ഷങ്ങള്‍.സരസു ഇല്ലാതെ കടന്നുപോയി.ആദ്യനാളുകളിലെ അങ്കലാപ്പ് ദിവസങ്ങള്‍ ചെന്നപ്പോള്‍  നേര്‍ത്തു നേര്‍ത്തു വന്നു.പിന്നെയതൊരുശീലമായി.അരിവെപ്പും തൂക്കലും വാരലും എല്ലാം.ഈ പട്ടണത്തിനെ വിട്ടു പോകുവാന്‍  മനസ്സു വന്നില്ല. ഇതിലെ ഓരോ മുടുക്കുകളും തന്റെ ജീവിതത്തിന്റെ
ഓരോ  ഓര്‍മ്മയുടെ  വഴിത്താരകളാണ്. താനും സരസുവുമായി  താണ്ടിയ വഴികളാണ്. ജീവിക്കുവാന്‍ വേണ്ടി...ജീവിപ്പിക്കുവാന്‍  വേണ്ടി...
മക്കളുടെ കൈയ്യ് പിടിച്ച് അവരെ സ്ക്കൂളിലാക്കിയ വഴികള്‍. അവര്‍ ശാഠ്യം പിടിക്കുമ്പോള്‍
ഞങ്ങളൊത്ത് സായാഹ്നത്തില്‍  അവരെ പാര്‍ക്കില്‍ കൊണ്ടുപോയ വഴികള്‍. അവരെ ഓണാഘോഷത്തിന് പ്ലോട്ടു കാണിക്കാന്‍ കൊണ്ടുപോയ വഴികള്‍. അവര്‍ക്ക് സുഖമില്ലാതെ വന്നപ്പോള്‍ ഡാക്ടറെ കാണിക്കാന്‍ കൊണ്ടുപോയ വഴികള്‍.വിരസമായ
വാര്‍ദ്ധക്യത്തില്‍ താനും സരസുവുമായി ചെറിയ ചെറിയ തമാശകള്‍ പറഞ്ഞ് രസിച്ചു നടന്ന വഴികള്‍.അങ്ങിനെ അങ്ങിനെ...
ജനിച്ച നാടിനെപോലെ തന്നെഇവിടെയും ഒരു ആത്മ ബന്ധമായി. ഇവിടം വിട്ട് തനിക്കു പോകുവാന്‍ കഴിയുകയില്ല. വിരസത തോന്നുന്നുമ്പോള്‍ ആ വഴികളിലേതിലെങ്കിലും കൂടെ താന്‍ നടക്കും. അപ്പോളാ ഓര്‍മ്മകള്‍ തന്നെ തഴുകി തലോടി കടന്നു പോകും.അതില്‍ കിട്ടുന്ന സുഖം ഇതെല്ലാം വിറ്റു പെറുക്കി അങ്ങു നാട്ടില്‍ ചെല്ലാന്‍ പറയുന്നവര്‍ക്കറിയില്ലല്ലോ.
ഇല്ലെങ്കില്‍   അകലെ കിടക്കുന്ന ബന്ധുക്കള്‍  നിര്‍ബന്ധിച്ചതാണ്.സരസുവിന്‍റ മരണത്തിനുശേഷം. പോകാന്‍  മനസ്സു വന്നില്ല.ഈ വീട്..അവളുടെ..ചിരികള്‍ക്കു ചിലമ്പണിഞ്ഞ വീട്, ദുഃഖങ്ങള്‍ക്കു സ്വാന്തനമേകിയ കൂട്....അവളുടെ നിശ്വാസങ്ങള്‍ക്കു  നിശബ്ദത നല്‍കിയ ഏട്..വിട്ടു പോകുവാന്‍  മനസ്സുവന്നില്ല.മരിയ്ക്കുന്നതു വരെ ഇവിടെ തന്നെ കൂടാനങ്ങു തീരുമാനിച്ചു.പട്ടണത്തിന്‍റ ഹൃദയഭാഗത്തുള്ള വീടായതിനാല്‍ എല്ലാത്തിനും സൌകര്യമുണ്ടായിരുന്നു.
അപ്രതീക്ഷിതമായിട്ടാണ് ആ തമിഴന്‍പയ്യനെ കണ്ടുമുട്ടിയത്. ഒരു പത്തു പതിനഞ്ചു വയസ്സ് കഷ്ടിച്ച്.  മാര്‍ക്കറ്റില്‍നിന്നു സാധനങ്ങളുമായി വീട്ടിലോട്ടുപോരുമ്പോള്‍ കൂടെ കൂടിയതാണ്. കൈയ്യിലിരുന്ന സഞ്ചിക്കു നല്ല ഭാരമുണ്ടായിരുന്നു.ഒരു സഹായം കിട്ടിയപ്പോളല്പം ആശ്വാസമായി.അവനു മലയാളം നല്ല വശമുണ്ടായിരുന്നു.അവനെ കണ്ടു മുട്ടിയപ്പോള്‍മുതല്‍ പരമേശ്വരമേനന് ഏകാന്തതയ്ക്ക് അല്‍പ്പം വിരാമമായതു പോലെ.നൂറ്റിയെട്ടിനോടു തോന്നിയ ഒരു പ്രതിപത്തി, അവനോടും തോന്നി തുടങ്ങി.ഒരു ദിവസം നൂറ്റിയെട്ടിന്‍റ മുഴങ്ങുന്ന കരച്ചില്‍ കേള്‍ക്കാതെ ഉറങ്ങിയാല്‍അന്നു മേനോന് ഒരു മനസ്വസ്ഥതയും ഉണ്ടാകില്ല. അതേപോലെ തന്നെ ആ തമിഴനെ കണ്ടില്ലേലും.മനസ്സിലവന്‍  കുടിയേറിയത് മേനോന്‍   പോലും അറിയാതെയായിരുന്നു.
വീട്ടിലെ അല്ലറ ചില്ലറ പണിയെല്ലാം തമിഴന്‍ ചെയ്തു തുടങ്ങി. പരമശ്വര മേനോന്‍റ മനം  കവരാന്‍  ചെറുക്കന്  അധികദിവസം വേണ്ടി വന്നില്ല. ശല്യമില്ലാത്ത..നീരൂറ്റാത്ത ആ ഇത്തിള്‍ക്കണ്ണി എന്നും മേനോനൊരാശ്വാസവുമായിരുന്നു. അവന്‍റ ഊരോ പേരോ അന്നു വരെ മേനോന്‍അന്വേഷിച്ചില്ല.എന്നാലന്ന്  അതു  തിരക്കാതിരിയ്ക്കാന്‍  മേനോന് കഴിഞ്ഞില്ല.
അന്നും നുറ്റിയെട്ടു പതിവു പോലെ ഏതോ ജീവനെ  മരണ വക്ത്രത്തില്‍നിന്നും രക്ഷപ്പെടുത്താനുള്ള വ്യഗ്രതയോടെ ഓടുകയായിരുന്നു.
അവന്‍റെ കീറിയ ഉടുപ്പുമാറ്റാനാണ് മേനോന്‍പഴയ ഉടുപ്പൊരെണ്ണം അവന് കൊടുത്തത്.അപ്പോഴാണ് അവന്‍റ കഴുത്തില്‍കറുത്ത ചരടില്‍ കെട്ടിയിട്ടിരുന്ന ആ ലോഹക്കഷണം മേനോന്‍റ ശ്രദ്ധയില്‍ പെട്ടത്.
കേരളത്തിലെ വടക്കന്‍ജില്ലയില്‍നിന്നുള്ള അമ്മ. തമിഴ് നാട്ടില്‍നിന്നുള്ള അച്ഛന്‍..വര്‍ഷങ്ങള്‍ക്കു മുമ്പ്  ശ്രീലങ്കയിലേയ്ക്ക് കുടിയേറിയത് . അവിടെ വേലുപ്പിള്ള പ്രഭാകരന്‍റ ശിഷ്യഗണത്തില്‍ പെട്ടത്.അവസാനം പുലിമടയെല്ലാം ശ്രീലങ്കന്‍ഗവണ്‍ മെന്‍റ് ബോംബിട്ടു തകര്‍ത്തപ്പോള്‍അവിടെ നിന്നും മത്സ്യബന്ധന ബോട്ടില്‍കുറച്ചു പുലിക്കുഞ്ഞുങ്ങള്‍, രക്ഷപ്പെട്ടപ്പോള്‍അതില്‍ പെട്ട ഒരെണ്ണം ഒറ്റപ്പെട്ടു.തള്ളയും തന്തയും നഷ്ടപ്പെട്ട പുലിക്കുഞ്ഞ്. കടത്തിണ്ണയില്‍അഭയം.കൂട്ടത്തില്‍കൂട്ടാതെ കൊത്തിയോടിയ്ക്കുന്ന തെരുവോരകാക്കകള്‍.പച്ചവെള്ളം കുടിച്ച് വിശപ്പുമാറ്റി നടക്കുമ്പോള്‍ ആണ്   പരമേശ്വര മേനോനെ കണ്ടുമുട്ടിയത്. പേര് സെന്തില്‍
.അവന്‍റെ കഴുത്തിലെ ആലോഹക്കഷണത്തില്‍  മേനോന്‍റ കണ്ണുകളുടക്കി.അയാളതിലൊരാഗ്രഹം പ്രകടിപ്പിച്ചു.വെറുതെ വേണ്ട  ചെറിയ.ഒരു തുക കൈപ്പറ്റിക്കൊണ്ട്.പുലിക്കുഞ്ഞിന് അതിശയം.അവനത് കൈമാറാന്‍തീരുമാനിച്ചു. ഒന്നും പകരംവേണ്ട.മേനോന്‍നല്ല സമയം നോക്കി.തിഥിയും കരണവും നോക്കി.പുലിക്കുഞ്ഞിന്‍റ കഴുത്തില്‍നിന്നും അത് ഊരിവാങ്ങി.ഭദ്രമായി വെച്ചു.സരസുവിന്റെ കുങ്കുമച്ചെപ്പില്‍.. ....          ഇപ്പോള്‍ മേനോനെന്തെന്നില്ലാത്ത സന്തോഷമായി.അയാള്‍നൂറ്റിയെട്ടിനെപ്പോലെ അതിനെയും സ്നേഹിച്ചു തുടങ്ങി.
സെന്തിലെന്നും  രാവിലെയെത്തും വൈകുന്നേരം വരെ അവിടെയൊക്കെ ചുറ്റിപ്പറ്റി നില്‍ക്കും.ചെറിയ ജോലികള്‍ ചെയ്ത് മേനോനെ സഹായിക്കും.വൈകിട്ടത്തെ വരെ ഭക്ഷണം കഴിച്ച്,പതിവു കടത്തിണ്ണയിലഭയം തേടും.
അകലെയുള്ള മക്കള്‍ അച്ഛന്റെ ആരോഗ്യകാര്യവും മറ്റു വിവരങ്ങളും ഫോണില്‍ കൂടി തിരക്കുന്നതില്‍  മത്സരംപോലെയാണ്. മാറി മാറി വിളിക്കും.
സെന്തിലിന്റെ കാര്യം അവരോടും പറഞ്ഞിട്ടുണ്ട്. വിളിക്കുമ്പോഴെല്ലാം രണ്ടു പേരും പറയുന്നത് ഒരേ കാര്യം. എത്രയും പെട്ടെന്ന് അവനെ    പറഞ്ഞു വിടണം. ഇന്നത്തെ കാലത്ത് ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളത്തില്ല. അതു കൊണ്ട് എത്രയും പെട്ടെന്നു തന്നെ പറഞ്ഞു വിടണം.
വര്‍ഷങ്ങള്‍കടന്നുപോയി.നൂറ്റിയെട്ടിന്‍റ ഓട്ടത്തിനു മാത്രം ഒരു വ്യത്യാസവുമില്ല.അവന്‍തലങ്ങനേം വിലങ്ങനേം ഓടി നിരവധി ജീവനുകളെ വീണ്ടും ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നു.പലതും ഈലോകത്തോടു വിടപറഞ്ഞു.മേനോന്‍റ ജീവിതത്തിനും പലമാറ്റങ്ങളും വന്നു.ഇപ്പോള്‍ പുലിക്കുഞ്ഞിന്‍റ സഹായമില്ലാതെ മേനോന് ജീവിതം തള്ളി നീക്കാന്‍പറ്റാത്ത അവസ്ഥയായി.മേനോന് കണ്ണിന്റെ കാഴ്ചയും നന്നെക്കുറഞ്ഞു.ഇനിയും ഇങ്ങനെ എത്ര നാള്‍ഇപ്പോള് വീട്ടിലെ പണി മുഴുവനും  സെന്തിലാണ് ചെയ്യുന്നത്. അവന്‍ മേനോന്റെ രുചിക്കനുസരിച്ച് ഭക്ഷണം പാകം ചെയ്യും.
തുണിയലക്കി കൊടുക്കും. വീടു വൃത്തിയാക്കും. മേനോന് മേലുകഴുകാനുള്ള വെള്ളം വരെ ചൂടാക്കി കുളിമുറിയില്  കൊണ്ടു വെച്ചിട്ടേ പോകുകയുള്ളു. മറ്റുള്ളവരെ ആശ്രയിക്കാന്‍  പൊതുവെ മടിയുള്ള മേനോന്    ഒരു തോന്നലുണ്ടായി.തനിയ്ക്കു നൂറ്റിയെട്ടിന്‍റ സേവനത്തിന്റെ ആവശ്യം   അടുത്തു വരുന്നതു പോലെ.. മേനോന്‍  വക്കീലിനെയും കൂട്ടിയാണ്   രജിസ്ട്രാറാഫീസിലോട്ട് പോയത്.. ബാങ്കിലും....
എല്ലാം ഭദ്രമാക്കി.തിരികെ വന്നു.പുലിക്കുഞ്ഞു മേനോനെയും കാത്ത് വഴിയിലോട്ട് കണ്ണുംനട്ട് നില്‍ക്കുന്ന കാഴ്ച മേനോന്‍റ കരളിലെവിടെയൊക്കെയോ ഒന്നുടക്കി.  നാളെത്തൊട്ട് വൈകിട്ട് കടത്തിണ്ണയില്‍കിടക്കാന്‍ പോകേണ്ടയെന്ന് അവനോടുപറഞ്ഞു.അതിന്റെര്‍ത്ഥം മനസ്സിലാക്കാനവന്‍പാടുപെടുന്നതു കണ്ടു.
സന്ധ്യ മയങ്ങി. മേനോന്‍അന്നാദ്യമായി ഭാര്യയുടെ ഫോട്ടോയില്‍ തൊട്ടുതൊഴുതു. നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നതുപോലെ..മേനോന്‍ ഫോണിന്‍റ അടുക്കലേയ്ക്കു ചെന്നു.  ആ  കൈ വിറക്കുന്നുണ്ടായിരുന്നു...  പതുക്കെ ഡയല്‍ ചെയ്തു..നൂ....റ്റി......യെട്ട്..........................
അതാ അവന്‍അലറിവിളിച്ചുകൊണ്ട് അടുക്കുന്നു...മേനോന്‍റ വീട്ടിനെ ലക്ഷ്യമാക്കി.....
  ഒഴിഞ്ഞ   കുങ്കുമച്ചെപ്പ്  നിലത്തു  കിടന്നുരുണ്ടു......
 108 അലറിവിളിച്ചു കൊണ്ട് പാഞ്ഞു.... ആത്മാവൊഴിഞ്ഞ കൂടും കൊണ്ട്   മക്കള്‍ വരുന്നതുവരെ ഭദ്രമായി     സൂക്ഷിക്കാനൊരിടം  തേടി......




Friday, November 11, 2011

ഒരു കാക്കപ്പുരാണം




 വാഹനങ്ങളുടെ ഹോണടിയില്ല. പക്ഷെ എല്ലാം നിര നിരയായി കിടക്കുന്നതുകാണാം. എന്തു ചിട്ടയോടെ. എന്താണേലും ഈ സ്ഥലം തിരഞ്ഞെടുത്തത് എന്തു കൊണ്ടും നല്ലതായി. ആണ്‍ കാക്ക പെണ്‍കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു. പെണ്‍ കാക്ക ആദ്യം പറഞ്ഞപ്പോള്‍ തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടതല്ല ഈ സ്ഥലം. പക്ഷെ അതുകഴിഞ്ഞാണ് അതിന്‍റ പ്രായോഗിക വശത്തെപ്പറ്റി താന്‍ ചിന്തിച്ചത്. രാപകലില്ലാതെ പോലീസ് കാവലുണ്ട്. കള്ളനെ പേടിയ്ക്കേണ്ട. സിറ്റിയുടെ കണ്ണായ ഭാഗം. ഹോട്ടലുകളുടെ നടുക്കായതിനാല്‍  ആഹാരം ഇഷ്ടം പോലെ. മരങ്ങളുടെ ചില്ലയിലും അല്ലഅതുകൊണ്ടു മരം വെട്ടുമ്പോള്‍ കിടക്കേടം നഷ്ടപ്പെടുമെന്ന ഭീതിയും വേണ്ട.  മഴ വന്നാലൊട്ടു നനയത്തും ഇല്ല. കറന്‍റു പോകുമെന്ന പേടി വേണ്ട. സന്ധ്യയായാല്‍ നല്ല പകലുപോലെയുള്ള വെട്ടം. കുഞ്ഞുവാവകളുണ്ടായാല്‍   മറ്റുള്ള പക്ഷികളുടെ ഒരു ശല്യവുമില്ല.

എന്തെല്ലാം കാണാം. മനുഷ്യരുടെ വിവിധ മുഖങ്ങള്‍.

  നഷ്ട സ്വപ്നങ്ങളും പേറി ചിലരു പോകുന്നതു കാണുമ്പോള്‍  ചെന്നാ തലയിലിട്ടൊരു ഞോണ്ടു ഞോണ്ടാന്‍ തോന്നും. എന്തിനിത്ര ദുഃഖിച്ചിവര്‍ നടക്കുന്നു.ചില പിള്ളേര്‍ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍ തോന്നും അവര്‍ മാത്രമേയുള്ളു ഈ ലോകത്തിലെന്ന്. ഏറ്റവും രസം മധ്യവയസ്സായ ഭാര്യയും ഭര്‍ത്താവും കൂടി പോകുന്നതു കാണുമ്പോളാണേ..ഭര്‍ത്താവ് ഒരു മൈല്‍ ദൂരെയും ഭാര്യ അതിനു  പുറകേയും. അപ്പോളായിരിക്കും അതിനു തൊട്ടു പുറകേ ഒരു യുവ മിഥുനങ്ങള്‍ പരിസരം പോലും നോക്കാതെ കെട്ടിപ്പിടിച്ചോണ്ടു പോകുന്നത്. അപ്പോള്‍ ഞാനെന്‍റ കോങ്കണ്ണു വെച്ചൊന്നു ചെരിച്ചു നോക്കും. എന്നിട്ടു വിചാരിക്കും ഇടയ്ക്കുവെച്ച് തമ്മിതല്ലിപ്പിരിഞ്ഞില്ലെങ്കില് പത്തിരുപത്തഞ്ചു വര്‍ഷം കഴിയുമ്പം ഇങ്ങനെ ഒരു മൈല്‍ ദൂരത്തേലും നടക്കുമല്ലോയെന്ന് അങ്ങിനെ യിരിക്കുമ്പോള്‍ ചില കഥാപാത്രങ്ങളെ കാണാം.നല്ല ഡീസന്‍റായി  കോട്ടും സൂട്ടും ഒക്കെയിട്ട്  ആ ഹോട്ടലിനകത്തേക്കു കേറുന്നതു കാണാം. തിരിച്ചുവരുമ്പം നാലുകാലേല് ആടിയാടി. ചിലത് ആ റോഡരികത്തെ ഓടേല് ചത്തതുപോലെ കെടക്കുന്ന കാണാം. ഒന്നു കെട്ടറിങ്ങിക്കഴിയുമ്പോള്‍ തപ്പിപിടിച്ചെണീറ്റു പോകുന്നതും കാണാം. ചില കഥാപാത്രങ്ങളീ വകുപ്പില്‍ തന്നെയുള്ളത് ആ കാണുന്ന മാടക്കടേക്കേറി ആരും കാണാതെ അതിന്‍റ പുറകുവശത്തിരിക്കുന്ന തള്ളേടെ കൈയ്യീന്ന് ഒരു പുഴുങ്ങിയ മുട്ടേം വാങ്ങി കടിച്ചു കടിച്ച് മാടക്കടേലെ ഗ്ലാസ്സു മൊത്തുന്നതു കാണാം. ആ കക്ഷികളു നല്ല പൂസായി നിക്കുമ്പം കൈയ്യിലെ മൊട്ടേടെ ബാക്കി റാഞ്ചിക്കൊണ്ടു ഞാനൊരു പോക്കു പോകും.

 ചില പാതിരാത്രിക്കാണു രസം ചില ആശാന്മാരു വീട്ടില് പെമ്പറന്നോത്തികളേം ഇട്ടേം വെച്ച് ചില നാറ്റക്കേസുകളേം കൊണ്ട് മുടുക്കിലോട്ടു കേറുന്നതുകാണാം. അപ്പോ ഞാന്‍ വിചാരിക്കും എവറ്റയൊക്കെ മനുഷനായിട്ടെന്തിനാ ജനിച്ചതെന്ന്. ഞങ്ങളു പക്ഷികളാണേലും ചില നിബന്ധനകളൊക്കെ ഞങ്ങക്കും ഉണ്ടേ.ഇങ്ങനെ തോന്നിവാസം നടക്കാന്‍ ഞങ്ങളു പോകത്തില്ല. ആ അതൊക്കെ പോട്ടെ. ഞാനെവിടാണെന്നിതുവരെ പറഞ്ഞില്ലാല്ലൊ നിങ്ങളോട്. ഞാന്‍ സിറ്റിയുടെ നടുക്ക്. എന്നു പറഞ്ഞാല്‍ കേരള സംസ്ഥാനത്തിന്‍റ തലസ്ഥാന നഗരിയിലെത്രയും പ്രധാനപ്പെട്ട ഒരു ട്രാഫിക്ക് സിഗ്നലിന്‍റ സോളാര്‍ പാനലിന്‍റ അടിയിലാണേ താമസം. ഇവിടെ നിര നിര ആയി കിടക്കുന്ന ഈ വണ്ടികളെല്ലാം കണ്ടിട്ട് എന്‍റ പ്രിയതമ എന്നോടു ചോദിക്കുവാണേ ചേട്ടാ മനുഷേര് എത്ര നന്നായിട്ട് ഈ ട്രാഫിക്ക് സിഗ്നലിന്‍റ നിയമങ്ങളനുസരിക്കുന്നെന്ന്. അപ്പോള്‍ ഞാനവളോടു പറഞ്ഞു. ഇല്ലെങ്കിപ്പെണ്ണേ അവരു വിവരമറിയും. കൂട്ടിമുട്ടി ചോരക്കളമാകുമെന്ന്. ജീവന്‍ പോണകേസായതുകൊണ്ട് എല്ലാം ഇങ്ങനെ അച്ചടക്കത്തോടെ കിടക്കുവാണെന്ന്. അപ്പോളവളെന്നോടൊരു മറു ചോദ്യം എല്ലാ നിയമങ്ങളും ഇതേപോലെ പാലിക്കാതിരുന്നാ ജീവനെടുക്കുന്നതാണേല് ഈ മനുഷേമ്മാര് അനുസരിക്കുമോയെന്ന്. എന്‍റ മാളോരെ എനിക്കതിനവള്‍ക്കു  കൊടുക്കാനുത്തരമില്ലാരെന്നേ.. നിങ്ങളുതന്നെ പറഞ്ഞ് കൊടുക്ക്.


Wednesday, October 12, 2011

കഥയുടെ ത്രെഡും തേടി....



സര്‍വ്വീസില്‍ നിന്നും പിരിഞ്ഞു പോന്നിട്ടാദ്യമായാണ് കഥയുടെ ത്രെഡ്ഡിനുവേണ്ടിയുള്ള ഈ യാത്ര-- ശങ്കരന്‍ മാഷോര്‍ത്തു.

സര്‍വ്വീസില്‍ നിന്നും പിരിഞ്ഞപ്പോള്‍ ശങ്കരന്‍ മാഷിന് ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളു.  30 വര്‍ഷത്തെ അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിക്കുന്നതോ...അല്ലെങ്കില്‍ ഇഷ്ടപ്പെട്ട സഹപ്രവര്‍ത്തകരുമായി പിരിയേണ്ടി വരുന്നതോ...അതുമല്ലെങ്കില്‍പഠിപ്പിക്കുന്ന കുട്ടികളുമായി നര്‍മ്മ സല്ലാപത്തിലേര്‍ പ്പെടാന്‍ പറ്റാത്തതോ  ഒന്നുമല്ല. എന്നാല്‍ ഇതൊക്കെ ഉണ്ടായിരുന്നു എങ്കിലും ശങ്കരന്‍മാഷിനെ ഇതൊന്നും ആയിരുന്നില്ല ഏറെ അലട്ടിയിരുന്നത്.ദിവസവും രാവിലെയും വൈകിട്ടും സര്‍ക്കാരുബസ്സിന്‍റെ പുറകിലെ സീറ്റില്‍ അരികുപിടിച്ച് പുറത്തേക്കു  നോക്കി കാഴ്ചകളും കണ്ടുള്ള ആ ഇരിപ്പ്. ഓടുന്ന ബസ്സില്‍ പുറത്തെ കാഴ്ചകളും കണ്ടിരിക്കുമ്പോള്‍ മനസ്സിലേയ്ക്കോടിവന്നു കയറുന്ന കനല്‍ക്കാറ്റുകള്‍..... മനസ്സങ്ങനെ പാറിപ്പറക്കും.മനസ്സില്‍ കൂടി നൂറായിരം ചിന്തകളൊഴുകിവരും.കുട്ടിക്കാലത്തു കളിച്ചുനടന്ന തൊടിയിലെ തുമ്പപ്പൂക്കളും,കാക്കപ്പൂക്കളും കാശിത്തുമ്പയും എല്ലാം മനസ്സിലേയ്ക്കോടിയെത്തും.അതുവരെ അവരെവിടെപ്പോയി ഒളിച്ചിരുന്നുവെന്ന് ശങ്കരന്‍മാഷിന്  ഒരു നിശ്ചയവുമില്ല. പൂത്തുമ്പിതൊട്ട് വര്‍ണ്ണ ചിറകുള്ള പൊന്മാന്‍ വരെ മനസ്സില്‍ വന്ന് വട്ടമിട്ടുപറക്കും. മനസ്സു നിറഞ്ഞവരെല്ലാം നിരന്നു കഴിയുമ്പോളാണ് കഥയുടെ ത്രെഡു കിട്ടുക. അങ്ങോട്ടു പോകുമ്പോള്‍ നടയാര്‍ വെട്ടത്തും  തിരിച്ചു വരുമ്പോള്‍ കുറത്തിതോടെ..കുറത്തിതോടെ...എന്നു കേള്‍ക്കുമ്പോഴുമാണ്  മനസ്സില്‍ വന്ന് വട്ടം കൂടി തത്തിക്കളിച്ചവരെല്ലാം ഓടിയൊളിച്ചു കഴിഞ്ഞ് തിരികെ ശങ്കരന്‍മാഷായി ഈ ലോകത്തിലേയ്ക്കിറങ്ങി  വരുന്നത്.

മറക്കാതിരിക്കാന്‍ അപ്പോള്‍തന്നെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന പേപ്പറിലേക്കു്  കോറിയിടും.രാത്രി ഏറെ വൈകിയാണെങ്കിലും അത്  ഡയറിയിലേക്കു പകര്‍ത്തിയൊരു ഡ്രാഫ്റ്റാക്കിയിടും.അതെപ്പോഴെങ്കിലും ഒരു കഥയായി രൂപാന്തരപ്പെടും. അതു വായിക്കുമ്പോള്‍ ശങ്കരന്‍മാഷനനുഭവിക്കുന്ന മാനസിക സംതൃപ്തി -അത് ഉപമിക്കുവാന്‍ മലയാള നിഘണ്ടുവിലൊന്നും വാക്കുകളില്ല. അതിനൊക്കെ അപ്പുറമായിരുന്നു. കണ്ടില്ലാപ്പെട്ട് നടന്ന് ,   പ്രതികരിക്കാനാകാതെ.., സമൂഹത്തിലെ തിന്മകളെ...  മനസ്സിലടിച്ചമര്‍ത്തിയിട്ടിരുന്ന്  തീതുപ്പുന്ന വാക്കുകളില്‍ കൂടി  കഥയുടെ രൂപത്തില്‍ പുറത്തേക്കു വരുത്തുമ്പോള്‍..ദഹിക്കാതെ വയറ്റില്‍ കിടക്കുന്നത് ഛര്‍ദ്ദിച്ചു വെളിയില്‍ കളയുന്നതിന്‍റെ ആശ്വാസമാണ് ശങ്കരന്‍ നായര്‍ എന്ന ശങ്കരന്‍ മാഷിന്  അനുഭവപ്പെടുക.
അതില്‍ സ്വന്തം അനുഭവവും മറ്റുള്ളവര്‍ ആശ്വാസത്തിനായി വന്നു പറയുന്നവയും ഒക്കെ പെടും. എല്ലാം മൂകമായി കേള്‍ക്കും. ' ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്' എന്ന ചിന്തയായിരിക്കും അപ്പോഴൊക്കെ.

ആ ഒരു അവസരമാണ് ശങ്കരന്‍ മാഷിന്  നഷ്ടമായിരിക്കുന്നത്.ഇനിയെങ്ങനെ കഥയെഴുതും. ശങ്കരന്‍ നായര്‍ വിചാരിച്ചു. ഇതാരോടെങ്കിലും പറയാന്‍ പറ്റുന്ന കാര്യമാണോ...ആള്‍ക്കാര്‍ വട്ടെന്നല്ലേപറയൂ.സാധാരണ ആള്‍ക്കാര്‍ പറയുന്നത് പ്രകൃതിരമണീയമായസ്ഥലങ്ങള്‍, കായലോരങ്ങള്‍,കടല്‍തീരങ്ങള്‍..,ആളും ഒച്ചയും അനക്കവും ഒന്നുമില്ലാത്ത ഗ്രാമാന്തരീക്ഷം ഒക്കെയാകുമ്പോള്‍ അനര്‍ഗ്ഗളമായി കവിതയും കഥയും മനസ്സില്‍ കൂടി ഒഴുകിയെത്തുമെന്നാണ്. അത് പേനയുടെ തുമ്പില്‍കൂടി ഒഴുകിയെത്തുമ്പോള്‍ കഥാകാരന്‍  അനുഭവിക്കുന്നത്   ഒരു അവാച്യമായ ആനന്ദ അനുഭൂതിയായിരിക്കുമെന്നാണ്. എന്നാല്‍ ശങ്കരന്‍ മാഷിന്റെ  കാര്യമോ..എത്ര തിരക്കുള്ള ബസ്സിലാണെങ്കിലും ബസ്സിന്‍റെ അരികിലുള്ള സീറ്റില്‍ പുറത്തോട്ടു നോക്കിയിരിക്കാനൊരു ഇരിപ്പടം കിട്ടിയാല്‍ പിന്നെ ഒരു മണിക്കൂര്‍ നേരത്തേക്ക് വേറൊരു ലോകത്തിലായിരിക്കും ശങ്കരന്‍ മാഷ്.  
                                         
 പെന്‍ഷന്‍ പറ്റി പിരിഞ്ഞതോടു കൂടി കഥയെഴുത്തൊക്കെ കുറഞ്ഞുപോയി.

.അങ്ങിനെയിരുന്നിരുന്ന് ഒരു ദിവസം ശങ്കരന്‍ മാഷ് വിചാരിച്ചു ഒരു കഥയെഴുതണം.അതിനൊറ്റ വഴിയേയുള്ളു.കുറത്തിതോടിന്‍റെവിടെ  വന്ന് തിരിച്ചു പോകുന്ന ബസ്സിന്‍റെ സൈഡു സീറ്റിലിരുന്ന്  പഴയ സ്കൂളിന്‍റെവിടെ- നടയാര്‍ വെട്ടം വരെ-ഒന്ന് പോകുക.തിരിച്ച് ആബസ്സില്‍ തന്നെ തിരികെ വരിക.അങ്ങിനെയാണ് ആ ബസ്സില്‍ കയറി ഇരുപ്പുറപ്പിച്ചത്. പോക്കറ്റില്‍ പേനയും പേപ്പറും കരുതിയിരുന്നു.ഏറ്റവും പുറകില്‍ തന്നെ. സീറ്റുറപ്പിച്ചു. പുറത്തേക്കു നോക്കാന്‍ പരുവത്തില്‍. മനസ്സാകെ സന്തോഷത്തിലായിരുന്നു. എത്ര നാളായി ഒരു കഥയെഴുതിയിട്ട്. മാസങ്ങളായി. ഒരു കഥാകരനെ സംബന്ധിച്ചിടത്തോളം ഇതൊരു അപൂര്‍വ്വ സന്ദര്‍ഭമാണ്. മനസ്സിനു രുചിയാം വണ്ണം ഒരു കഥയെഴുതുകയെന്നുള്ളത്. ഒരു വിധത്തില്‍ പറഞ്ഞാലൊരു ആത്മ സാക്ഷാത്കാരമാണ്. അതിലനുഭവിക്കുന്ന നിര്‍വൃതി, സന്തോഷം അത് വേറൊന്നിലും ലഭിക്കുകയില്ല.ശങ്കരന്‍മാഷ് വിചാരിച്ചു. നല്ല കഥയെഴുതണമെങ്കില്‍......കവിതയെഴുതണമെങ്കില്‍... രണ്ടെണ്ണം പിടിക്കണം  എന്ന് ആധുനികന്മാര്‍ പറയുന്നത് ശുദ്ധ വങ്കത്തരമല്ലേ.... എന്തിന്? അവനവന്‍ ചെയ്യുന്നതിനെ ന്യായീകരിക്കുവാന്‍...ഇല്ലെങ്കിലും കഥയും കവിതയും എല്ലാം വരുമല്ലോ.. പിന്നെ അതിന്‍റെ മറവില്‍ നേരസ്ഥാന്മാരാകാന്‍ പൊളിവാക്കു പറഞ്ഞ് രക്ഷനേടാന്‍മാത്രം.

ബസ്സു പുറപ്പെട്ടു. ശങ്കരന്‍ മാഷ് പുറത്തേക്കു നോക്കിയിരുന്നു. മുഖത്തേയ്ക്കു കാറ്റടിക്കുന്നുണ്ട്.മനസ്സിലേക്കൊന്നും ഓടിവരുന്നില്ല. പൂതുമ്പിയും കാക്കപ്പൂവും കനല്‍ക്കാറ്റും ഒന്നും ഒന്നും. കുറേ നാളത്തെ ഇടവേള ആയതിനാലാകാം...ശങ്കരന്‍മാഷിന്‍റെ മനസ്സില്‍ നിന്നും അവയെല്ലാം അകന്നു പോയത്. ബസ്സില്‍ നല്ല തിരക്കും.ബസ്സിലെ തിരക്കു കണ്ട് ബസ്സിനുള്ളിലേയ്ക്കൊന്നു നോക്കിയപ്പോള്‍.........

ഛെ...താനെന്താണീ കാണുന്നത്.അതെങ്ങനെ പറയും..ആരോട് പറയും..  ശങ്കരന്‍ മാഷ് പിറുപിറുത്തു. ബസ്സിന്‍റെ പുറകിലത്തെ സീറ്റിന്‍റെ തൊട്ടു മുമ്പിലുള്ള സീറ്റിലിരിക്കുകയാണവള്‍. കഷ്ടിച്ച് ഒരു പന്ത്രണ്ടു പതിമൂന്നു വയസ്സു പ്രായം.ഏതോസ്ക്കൂളില്‍ പഠിക്കുന്നത്. യൂണിഫോമിലാണ്. തലമുടി പകുത്തു കെട്ടിവെച്ചിരിക്കുന്നു.തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരുമായി വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുകയാണ്. അതിന്‍റെ തൊട്ടു പിന്നില്‍ ഏകദേശം  മധ്യവയസ്ക്കാനായൊരാള്‍...കുട്ടിയുടെ മുതുകിനോടു ചേര്‍ന്നു നിന്നുകൊണ്ട്.....കുട്ടി ഇടയ്ക്ക് അയാളെ നോക്കി എന്തോ പറഞ്ഞു.   ശങ്കരന്‍ മാഷിന്‍റെ മനസ്സില്‍ കൂടി ഒരു കനല്‍ക്കാറ്റു ചീറിയടിച്ചുഅടുത്ത നിമിഷം  മനസ്സു പറഞ്ഞു ശങ്കരന്‍മാഷേ..... വേണ്ടാ..വേണ്ടാ.. മുണ്ടുമടക്കിക്കുത്തണ്ടാ....പഴയ തിളയ്ക്കുന്ന   19-20  പ്രായമല്ലായിപ്പോള്‍. ഇപ്പോള്‍ വയസ്സ് അറുപതു കഴിഞ്ഞു. പണ്ടത്തെ പേരുകേട്ട കോളേജു വരാന്തയുമല്ല.ഇത് സര്‍ക്കാരു ബസ്സാണ്.മര്യാദയ്ക്ക് കണ്ടില്ലാപ്പെട്ടവടിരുന്നോ.അതാ നല്ലത്. കാഴ്ചയില്‍ മാന്യനെന്നു തോന്നുന്ന അയാള്‍ കൊച്ചുമോളുടെ പ്രായമുള്ള പെങ്കൊച്ചിന്‍റെ മുതുകത്ത് എന്തേലും ചെയ്തു രസിച്ചു നില്കട്ടെ.

ഒരു നിമിഷം....ശങ്കരന്‍മാഷ് പഴയ ശങ്കര്‍- നാല്പതു വര്‍ഷത്തിനു മുന്‍പുള്ള ശങ്കര്‍.സി.ആയി മാറിപ്പോയി...
പണ്ട് ബി.എ.മലയാളം വിഭാഗത്തിലെ ശങ്കര്‍.സി....പ്രിഡിഗ്രിക്ക് കൂടെപ്പഠിച്ച ലതികയെ തൊട്ടടുത്ത് സര്‍ക്കാരു മെഡിക്കല്‍ കോളേജില്‍ റാഗിംങ്ങെന്ന ഓമനപ്പേരില്‍ തലമുടി മുറിച്ചുവിട്ടപ്പോള്‍,കൂട്ടുകാരെയും കൂട്ടി മെഡിക്കല്‍ കോളേജു വളപ്പില്‍ കയറി റാഗിംങ്ങ് വീരന്മാരെഅടിച്ചു നിലംപരിശാക്കിയ വീറുള്ള ശങ്കര്‍.സി ആയി മാറിപ്പോയി.ചാടിയെണീറ്റ ശങ്കര്‍.സി.അയാളുടെ ചെകിട്ടത്തടിച്ച ശബ്ദം കേട്ട് സര്‍ക്കാരു ബസ്സിന്‍റ വീലുകള്‍, എ.ബി.എസ്സ് എഞ്ചിന്‍  ഘടിപ്പിച്ച മാരുതി സ്വിഫ്റ്റിന്‍റെ വീലു പോലെ  ഝടുതിയില്‍ നിന്നു.

കണ്ടക്ടറും ഡ്രൈവറും എല്ലാം ചാടിയിറങ്ങി.മാന്യനും ചാടി താഴെയിറങ്ങി. ആള്‍ക്കാരന്തം വിട്ട് തിക്കിത്തിരക്കി  താഴോട്ടിറങ്ങുന്നു.

കണ്ടക്ടര്‍ ആക്രോശിച്ചു." എന്താ..എന്തുപറ്റി.എന്താണിവിടെ പിടീം വലീം അടീമൊക്കെ."

ഓഫീസില്‍ പോകേണ്ടവരും,ആശുപത്രീലെത്തേണ്ടവരും കോളേജില്‍ പോകേണ്ട കുട്ടികളും സ്കൂള്‍കുട്ടികളും,ചന്തയ്ക്കു പോകേണ്ടവരും എല്ലാം ഒന്നുപോലെ മുറുമുറുത്തുകൊണ്ട്
ശങ്കരന്‍ മാഷിന്‍റെ നേരേ തിരിഞ്ഞു.പേപിടിച്ച ഒരു തെരുവുപട്ടിയുടെ നേരെ കല്ലെറിയാന്‍ നില്‍ക്കുന്നതുപോലെ ശങ്കരന്‍ മാഷിന്‍റെ നേരെ അത്രയും ക്രോധം പൂണ്ട കണ്ണുകള്‍ ഒരുമിച്ച്.

എവിടുന്നൊക്കെയോ ഒരേ ശബ്ദം വന്നാ കാതുകളിലലയടിച്ചു.

"ഓരോന്നു  രാവിലെ വലിഞ്ഞു കേറും മനുഷനെ മിനക്കെടുത്താന്‍."

കണ്ടക്ടര്‍ രണ്ടുപേരേയും വിളിച്ചു."എന്താണു സംഭവം?"

"അത്..അത്..ഞാനെങ്ങനെ സാറിനോടു പറയും.ഇയാള്‍...ഈ മാന്യന്‍....ആ കൊച്ചുകുട്ടിയെ..."ശങ്കരന്‍ മാഷ് വസ്തു നിഷ്ഠമായി കാര്യം ധരിപ്പിക്കുവാന്‍ തുനിഞ്ഞു.

"കൊച്ചു കുട്ടിയെ ഞാനെന്തു ചെയ്തെന്നാ താന്‍ പറയുന്നത്." മാന്യന്‍.

"അതെ എന്തുചെയ്തെന്നാ.." തങ്ങള്‍ക്കുണ്ടായ അസൌകര്യത്തില്‍ ദേഷ്യം പൂണ്ട് കുറേപ്പേരും കൂടി മാന്യന് ഒത്താശ പിടിച്ചു.

ഒറ്റപ്പെട്ട പറവയെ കൊത്തിയോടിക്കാന്‍ കൂട്ടം കൂടി ഞോണ്ടുന്ന കാക്കകൂട്ടത്തിനെ പോലെ അവിട വിടെ നിന്ന് ശങ്കരന്‍ മാഷിനെ നോക്കി യാത്രക്കാര്‍ ചീത്ത വിളിക്കുന്നു. തിരക്കേറെയുള്ള കുറച്ചുപേര്‍ അതുവഴിവന്ന ഓട്ടോയ്ക്ക് കൈകാണിച്ചു കയറി രക്ഷപ്പെട്ടു.

ശങ്കരന്‍ മാഷ് വീണ്ടും കണ്ടക്ടറെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

"അതു സാര്‍..ഇയാള്‍ ആ കൊച്ചുകുട്ടിയുടെ ചുമലില്‍ ഇയാളുടെ .....കൊണ്ടു വെച്ച് ...നിന്നു."

അതു കേട്ട് കണ്ടക്ടര്‍ തെളിവെടുപ്പിനായി  അടുത്ത തീരുമാനമെടുത്തു.

"കുട്ടിയോടു ചോദിക്കാം."

"കുട്ടി ഇങ്ങുവരൂ."

അടുത്ത നിന്ന അല്‍പ്പം മുതിര്‍ന്ന കുട്ടി അവളെ മാറ്റി നിര്‍ത്തി എന്തോ അടക്കം പറഞ്ഞു.

കുട്ടി   പന്തം കണ്ട പെരുച്ചാഴിയെപ്പോലെ  വന്നു   നിന്നു.

"മോളെ  ഈ അങ്കിള്‍  എന്തെങ്കിലും  ചെയ്തോ" കണ്ടക്ടര്‍.

മനസ്സിലുള്ളതു പുറത്തു പറയാന്‍പറ്റാത്ത വിഷമത്തില്‍ കുട്ടി വിക്കി വിക്കിപ്പറഞ്ഞു.

"ഇ...ല്ല..ഒന്നും ചെയ്തില്ല. ബല്ലടിയ്ക്കാന്‍ സമയമായി.സ്ക്കൂളില്‍ പ്പോണം."

"ദേ...സാറു കണ്ടോ..ഇയാളെന്നെ മനഃപ്പൂര്‍വ്വം നാറ്റിക്കാന്‍.....ആള്‍ക്കാരുടെ മധ്യത്തില്‍....ഇയാളെ ഞാന്‍..."   

അവിടെ ഉന്തും തള്ളുമായി. വിജയശ്രീലാളിതനായ മാന്യന്‍ നിരപരാധിത്തം തെളിയിക്കാന്‍ വീറോടെ  ഒന്നു പൊരുതി. പാവം ശങ്കരന്‍ മാഷ് അറിയാതെ കിട്ടിയ തള്ളില്‍ പിടച്ചു താഴെ വീണു.

" ആ...എല്ലാവരും കേറ്..കേറ്."കണ്ടക്ടര്‍ പറഞ്ഞു.

എല്ലാവരും ലക്ഷ്യസ്ഥാനത്തെത്താനുള്ള തിടുക്കത്തില്‍ ചാടിക്കയറി.

കണ്ടക്ടര്‍ ഡബിള്‍ ബല്ലടിച്ചു..വണ്ടി പോലീസ് സ്റ്റേഷനിലേക്കു പോകട്ടെയെന്ന്   ഉറക്കെയൊരു പറച്ചിലും.മാന്യന്‍റെ ശരിക്കുള്ള പിടിപാട് അപ്പോഴാണ് ശങ്കരന്‍ മാഷ് മനസ്സിലാക്കിയത്.അയാള്‍ മാറി നിന്ന് ഫോണ്‍ ചെയ്തതിന്‍റെ  പൊരുളപ്പോഴാണറിഞ്ഞത്.

ബസ്സ് പോലീസ് സ്റ്റേഷന്‍റെ വാതുക്കല്‍ കൊണ്ടു നിറുത്തി. കണ്ടക്ടര്‍ മുമ്പെയും ശങ്കരന്‍ മാഷുംമാന്യനും പിന്നിലുമായി  ഇറങ്ങി. ബാക്കി കുറേപ്പേര്‍ അകത്തും പുറത്തുമായി നിന്നു.കണ്ടക്ടര്‍ അകത്തു കയറി കാര്യം പറഞ്ഞു.എസ്സ്.ഐ വെളിയിലിറങ്ങി ചോദിച്ചു.

"അതു കണ്ടവരാരെങ്കിലും ഉണ്ടോ"

ആരും ശങ്കരന്‍മാഷിന്‍റെ കാഴ്ചക്ക് സാക്ഷ്യം പറയാന്‍ മുന്നോട്ടു വന്നില്ല. ഇരയായ കുട്ടിപോലും.

"അടിച്ചതു കണ്ടവര്‍" വീണ്ടും ഇന്‍ സ്പെക്ടരുടെ ചോദ്യം.

അടുത്തു നിന്നവരെല്ലാം കണ്ടു. ഇയാള്‍ അയാളെ തല്ലുന്നത്.

ശങ്കരന്‍ മാഷ് പതറിയില്ല...  മനസ്സിലെ കനല്‍ക്കാറ്റ് ആഞ്ഞടിച്ചു. തീപ്പൊരി പാറുന്ന കാറ്റ് . മുഖം തുടുത്തു ചുമന്നു. ശങ്കരന്‍മാഷ്   ഗര്‍ജ്ജിച്ചു.

"ശരിയാണ് തല്ലി, ഇനിയും ഇങ്ങനെ ആരെങ്കിലും കുട്ടികളോട് വേണ്ടാതീനം കാണിച്ചാല്‍ ഇനിയും തല്ലും. .അതെന്‍റെ കടമയാണ്. ഞാനെന്‍റെ കടമചെയ്യും. അവസാന ശ്വാസംവരെയും..."

"ഇയാള്‍ക്കെന്താ ഭ്രാന്താണോ" ഇന്‍സ്പെക്ടര്‍.

ഹെഡ് കോണ്‍സ്റ്റബിള്‍  എഫ്.ഐ.ആര്‍ തയ്യാറാക്കി. മുന്നൂറ്റി ഇരുപത്തി മൂന്നാം വകുപ്പു പ്രകാരം കൈയ്യേറ്റം ചെയ്തതിനും  ഇരുന്നൂറ്റി തൊണ്ണൂറാം വകുപ്പു പ്രകാരം പൊതുജനശല്യത്തിനും ശങ്കരന്‍ മാഷുടെ പേരില്‍ കേസ്സു ഫയല്‍ ചെയ്തു.അച്ഛന്‍ പോലീസ് സ്റ്റേഷനിലായ വിവരമറിഞ്ഞ് ഗസറ്റഡ് ഉദ്യോഗസ്ഥരായ മകള്‍ രാധികയും മരുമകന്‍ രാജൂനായരും എത്തിച്ചേര്‍ന്നു.

പരിസര ബോധം പോലുമില്ലാതെ രാജൂനായര്‍ പൊട്ടിത്തെറിച്ചു.

"അച്ഛനിതെന്തിന്‍റെ കേടായിരുന്നു.രാവിലെ ബസ്സില്‍ വലിഞ്ഞു കേറി...എവിടേലും പോണേല്‍ ഞങ്ങളോടു പറയരുതായിരുന്നോ...എവിടാണെന്നു വെച്ചാല്‍ ഞങ്ങള്‍ കാറില്‍ കൊണ്ടു പോകില്ലേ...മനുഷേരെ നാണം കെടുത്താന്‍ ഓരോരോ ജോലി വയസ്സു കാലത്ത്.."

നാണമില്ലാത്ത മാന്യന്‍ ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു പോയ കടംകഥയോര്‍ത്ത് ശങ്കരന്‍ മാഷുടെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു.

അതു കേട്ടു കൊണ്ടു നിന്ന മകളുടെ മുഖം വിവര്‍ണ്ണമാകുന്നത് ശങ്കരന്‍ മാഷ് കണ്ടു.രാജുനായര്‍ വെളിയിലോട്ടിറങ്ങി.

രാധിക അച്ഛന്‍റെടുക്കല്‍ ചെന്നു."അച്ഛാ.. അമ്മയെ കല്യാണം കഴിച്ചിട്ടിന്നുവരെ അച്ഛന്‍  ഒരു അടിപിടിക്കേസിനും പോയിട്ടില്ലെന്നാണെന്‍റെ അറിവ്.ഇന്നച്ഛനെന്താ സംഭവിച്ചത്.എന്നോടു പറയൂ....അച്ഛനെ സ്നേഹിക്കുന്ന അച്ഛന്‍റെ മോളോട്..." രാധികയ്ക്ക് വാക്കുകള്‍ മുഴുമിപ്പിക്കുവാനായില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ശങ്കരന്‍ മാഷിന്റെ മുഖം കാര്‍ മേഘം കൊണ്ടു മൂടിയ നീലാകാശം പോലെയായി   മാഷ്   പറഞ്ഞു.

"അതു ഞാനെങ്ങിനെ മോളോടു പറയും.അത്രയും പേരും എനിയ്ക്കെതിരായിരുന്നു.ആ കുട്ടിയുള്‍പ്പടെ.മോളോര്‍ക്കുന്നുവോ മോളു സ്ക്കൂളില്‍ പഠിച്ചിരുന്ന സമയത്ത് ഒരു ദിവസം   ബസ്സില്‍ കയറി വന്നിട്ട് മോള്‍ അമ്മയോടു രഹസ്യം പറഞ്ഞതും പിറ്റെ ദിവസം അമ്മ മോള്‍ക്ക് ഒരു സൂചി തന്നു വിട്ടതും...ഒരു നിമിഷം ഞാന്‍ ആ കുട്ടിയില്‍ നിന്നെ ക്കണ്ടുപോയി...എന്‍റെ രാധികക്കുട്ടിയെ....പിന്നെയച്ഛന്‍ ഒന്നും ഓര്‍ത്തില്ല.അതാണ്  അച്ഛന്‍ അയാളെ......."

ധീരനായ ശങ്കരന്‍മാഷിന്‍റകണ്ണില്‍ നിന്നും അന്നുവരെ ......അമ്മ മരിച്ചിട്ടു പോലും കാണാത്ത കണ്ണുനീരു് രാധികക്കുട്ടി കണ്ടു.അണമുറിയാത്തപ്രവാഹം.

രാധികയോര്‍ത്തു ---അമ്മയോട് അന്നു താന്‍ പറഞ്ഞ സ്വകാര്യം അമ്മ അച്ഛനു കൈമാറിയത് ഇന്നാണല്ലോ താനറിയുന്നത്..അറിയേണ്ട കാര്യം അമ്മ അച്ഛനെ അറിയച്ചതു കൊണ്ടാണല്ലോ അച്ഛനിലെ ഇന്നത്തെ ശരി തനിയ്ക്കു മനസ്സിലാക്കാന്‍ സാധിച്ചത്...

ജാമ്യമെടുക്കാന്‍ വക്കീലുമായി രാജുനായര്‍ വന്നത് ,അച്ഛന്‍റെ ശരി മനസ്സിലാക്കിയ മകള്‍ പറയുന്നത്  കേട്ടു കൊണ്ടാണ് .

"വകുപ്പു 323-- പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചാലും ഈ മോള്‍ക്കച്ഛന്റെ പേരിലഭിമാനമേയുള്ളു അച്ഛാ...അച്ഛന്‍റെ മോളായി ജനിച്ചതില്‍."

അതുകേട്ട  രാജു നായരും വക്കീലും  മുഖത്തോടു മുഖം നോക്കി  നിന്നുപോയി.

അങ്ങിനെ ശങ്കരന്‍ മാഷിന് ഒരു പുതിയ ത്രെഡ്..അടുത്ത സമെന്‍സുവരെ.....


Tuesday, September 20, 2011

എന്‍ കളുത്തുപോലെ വാ..നിന്‍ കളുത്തും




  എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞു. അവസാനം താനും കഴിച്ചു. ഇന്നിനി ഈ അക്ഷയപാത്രത്തില്‍ നിന്നും ഒന്നും ലഭിക്കുകയില്ലഅല്‍പ്പം വിശ്രമിക്കാം എന്നത്തേയും പോലെ ആ  വൃക്ഷത്തണലിലാകട്ടെ.  കാമ്യകവനത്തിലെ  വൃക്ഷരാജന്റെ തണലേറ്റിരുന്ന പാഞ്ചാലിയുടെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്‍റ പദന്യാസം ഏറ്റു വാങ്ങിയ ദ്രുപദ രാജധാനിയുടെ തൊടികളിലും തന്‍റ പൊട്ടിച്ചിരികളുടെ അലയൊലികള്‍ അമ്മാനമാടിയ രാജകൊട്ടാരത്തിന്‍റ അന്തപ്പുരങ്ങളിലേക്കും ചിറകടിച്ചു പറന്നു.
പതിനാറു ദിവസത്തെ നീണ്ട സ്വയംവരാഘോഷം.ഒരു രാജകുമാരിക്കും കിട്ടാത്ത അസുലഭാവസരം. ഉത്സവമായിരുന്നു എല്ലായിടവും. രാജ്യം മൊത്തം ഉത്സവലഹരിയില്‍.എവിടെയും ആട്ടവും പാട്ടും മാത്രം.വിശിഷ്ട ഭോജ്യങ്ങള്‍... കൊട്ടാരത്തില്‍ തോഴിമാരുടെ കളിയാക്കലുകള്‍ എല്ലാദിവസവും സ്വയംവരത്തിനെന്നതുപോലെ അണിയിച്ചൊരുക്കും. അപ്പോഴെല്ലാം എന്തു സന്തോഷിച്ചിരുന്നു.എന്തു ഉത്സാഹമായിരുന്നു. ലോകത്തിലേയ്ക്കും വെച്ച് ഏറ്റവും ഭാഗ്യവതി ഈ കൃഷ്ണ ആണെന്ന ഒരു അഹം ഭാവവും ഉള്ളിലുണ്ടായിരുന്നതായി ഇപ്പോള്‍ തോന്നുന്നു. പതിനാറാമത്തെ ദിവസം സര്‍വ്വാഭരണ വിഭൂഷിതയായി ജേഷ്ഠന്‍ ധൃഷ്ടദ്യുമ്നന്‍റെ കൈ പിടിച്ച് തോഴിമാരുടെ അകമ്പടിയോടുകൂടി നൂറു നൂറു സ്വപ്നങ്ങളില്‍ നെയ്തുകൂട്ടിയ മോഹവും മനസ്സില്‍ പേറി,കൈയില്‍ വരണമാല്യവുമായി സ്വയംവരപ്പന്തലില്‍   വന്ന് നിന്നത് .. ..അതെല്ലാം വര്‍ഷ മേഘങ്ങളില്‍ നിന്നും പതിച്ച മുത്തു മണികള്‍ പോലെയാണല്ലോ വീണുടഞ്ഞത്. മനസ്സില്‍ നിന്നും വന്ന നെടുവീര്‍പ്പില്‍ ദുഃഖം ഉള്ളിലൊതുക്കി വീണ്ടും മനസ്സു് പുറകോട്ടു തന്നെ പാഞ്ഞു...
  രാജാക്കന്മാരെ ഓരോരുത്തരെയായി ജേഷ്ഠന്‍ പരിചയപ്പെടുത്തുമ്പോളെല്ലാം ഇതിലാരാണ്--ദ്രുപദരാജാവിന്‍റെ പുത്രിയായ ഈ കൃഷ്ണയെ പാണീഗ്രഹണം ചെയ്യുന്നതെന്ന അഹം ഭാവമായിരുന്നോ അന്ന്. എല്ലാ പെണ്‍ കൊടിയെയും പോലെ തന്‍റെ സൌന്ദര്യത്തിലൂറ്റം കൊണ്ടിരുന്ന കൃഷ്ണ അങ്ങിനെ ചിന്തിച്ചാല്‍ തന്നെ അതിലല്‍ഭുതപ്പെടാനൊന്നും ഇല്ലായിരുന്നല്ലൊ.അങ്ങിനെയായിരുന്നല്ലോ ആ സ്വയംവരാഘോഷം. ജേഷ്ഠന്‍റെ വാക്കുകളിപ്പോഴും കാതില്‍ മുഴങ്ങുന്നതുപോലെ......."  ജേഷ്ഠന്‍റെ പ്രിയമുള്ള അനുജത്തി ...കൃഷ്ണേ....ലോകപ്രശസ്തരായ ഈ ക്ഷത്രിയ രാജാക്കന്മാരെല്ലാം നിന്നെ കല്യാണം കഴിയ്ക്കാനാഗ്രഹിച്ചു വന്നവരാണ്. ഇതിലാരാണോ യന്ത്രക്കിളിയെ താഴെ വീഴ്ത്തുന്നത്,ആ രാജാവിനെ നീ വരിയ്ക്കണം."
പിന്നീടുള്ള ആ കാത്തു നില്‍പ്പ് അതായിരുന്നു  ഏറെ  ദുസ്സഹം.അച്ഛനായ ദ്രുപദരാജാവിന്‍റെ കടന്നകൈ ആയിട്ടേ അതിനെ കണക്കാക്കുവാന്‍ മനസ്സു സമ്മതിക്കുന്നുള്ളു.ഇപ്പോഴും. ആകാശത്തില്‍ നിന്നു കറങ്ങുന്ന ഒരു യന്ത്രവും അതിന്‍റെയുള്ളിലായുള്ള കൃത്രിമക്കിളിയും....എപ്പോഴും കറങ്ങുന്ന യന്ത്രത്തില്‍ അമ്പുകള്‍ കടന്നുപോകുന്ന ചെറിയ സുഷിരങ്ങള്‍.വില്ലില്‍ ഞാണ്‍ കെട്ടി മുറുക്കി  അഞ്ചു ബാണങ്ങളൊരേ സമയത്ത് എയ്ത് കിളിയെ വീഴ്ത്തണം.
ചേട്ടനോടൊട്ടി നിന്ന് അന്ന്  സദസ്സിലേയ്ക്കൊന്നു കണ്ണോടിച്ചപ്പോള്‍ കണ്ടത് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു തന്നെ നില്‍ക്കുന്നു. ഒരു ഭാഗത്ത് ദുര്യോധനാദികള്‍.കവചകുണ്ടലങ്ങളിട്ട കര്‍ണ്ണനുള്‍പ്പടെ
.. ഒരുഭാഗത്ത് വിപ്രന്‍മാര്‍. മറ്റൊരുഭാഗത്ത് ദൂരെ ദേശങ്ങളില്‍ നിന്നെത്തിയ രാജാക്കന്മാരും പിന്നെ സ്വയംവരം വീക്ഷിക്കുവാന്‍ വന്നവരും. അതില്‍ കൃഷ്ണനും ബലരാമനുംഅര്‍ജ്ജുനനും കൂട്ടരേയും കാണാതിരുന്നത് .... അവരെവിടെയാണ്. അച്ഛന്‍ യന്ത്രക്കിളിയെ ഉണ്ടാക്കിയതു തന്നെ അര്‍ജ്ജുനനെ ഉദ്ദേശിച്ചാണല്ലോ.
എത്ര ദുഷ്ക്കരം. ആര്‍ക്കെങ്കിലും   ജയിക്കാന്‍ പറ്റുമോ ഇത്ര പ്രയാസ്സമേറിയ  ഈ മത്സരം. ലോക സഞ്ചാരിയായ ആ വിപ്രന്‍ പറഞ്ഞത് ഒന്നുകില്‍ അര്‍ജ്ജുനന്‍ അല്ലെങ്കില്‍ കര്‍ണ്ണന്‍ ഇവര്‍ക്കല്ലാതെ ആര്‍ക്കും ഇതു ജയിക്കാന്‍ കഴിയുകയില്ലെന്നല്ലേ..
പക്ഷെ അര്‍ജ്ജുനനെവിടെ . ചേട്ടന്‍ പരിചയപ്പെടുത്തിയില്ലല്ലോ...
വരണമാല്യവും പിടിച്ചു കൊണ്ട് അന്നെത്രനേരമാണ് താന്‍ നിന്നത്. ഓരോരുത്തരം വന്ന് ദയനീയമായി പരാജയപ്പെട്ടു പോകുന്ന കാഴ്ച...അല്‍പ്പം പരിഹാസത്തോടെയല്ലേ താനന്നത് വീക്ഷിച്ചത്.
പിന്നീടു കര്‍ണ്ണന്‍ വന്നത് .വില്ലു കുലച്ച് ജയിക്കുമെന്നുറപ്പുണ്ടായിരുന്നു.
അപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ "സൂത പുത്രനെ വരിക്കുകയില്ല" അതുകേട്ടു തലയും കുമ്പിട്ടു പോയ കര്‍ണ്ണന്‍റെ ക്രുദ്ധമായ നോട്ടം.തന്നെ ദഹിപ്പിക്കുവാന്‍
പോകുമാറ് തീഷ്ണതയുള്ളതായിരുന്നു.
അതിന്‍റ പകരമായിട്ടല്ലേ..കൌരവ സദസ്സില്‍ പണയപണ്ടമായി നിന്ന തന്നെ  അയാള്‍ പരുഷ വാക്കുകള്‍--ഒരു സ്ത്രീക്ക് ഒരു ഭര്‍ത്താവിനെയേ    ദേവന്മാര്‍ വിധിച്ചിട്ടുള്ളു. ഇവളാകട്ടെ പലര്‍ ക്കുമുള്ളവളാകയാല്‍ കുലടതന്നെ.-- പറഞ്ഞാക്ഷേപിച്ചത്..ചാരത്തില്‍ നിന്നും ജ്വലിക്കുന്ന തീക്കട്ടപോലെ അയാളുടെ വാക്കുകളുടെ  തീഷ്ണത തന്റെ ഉള്ളില്‍ ഇപ്പോഴും  നീറി പുകഞ്ഞു കൊണ്ടിരിക്കുന്നു.
അവസാനം എല്ലാവരും  നിരാശരായി.രംഗം മിക്കവാറും ശാന്തമായപ്പോള്‍ തന്‍റയുള്ളില്‍ നിന്നൊരു തീയാണാളിയത്..ഇതും പിടിച്ചുകൊണ്ട് ഈ ജന്മം മുഴുവനും ഇങ്ങനെ തന്നെ നില്‍ ക്കേണ്ടി വന്നാലെന്തുചെയ്യും. അപ്പോഴാണല്ലോ വിപ്ര സമൂഹത്തിന്‍റെ മധ്യത്തിലിരുന്ന  മുനി കുമാരന്‍ വന്നതും,ആ ദിവ്യതേജസ്വി നിമിഷാര്‍ധം കൊണ്ട് യന്ത്രക്കിളിയെ താഴെയിട്ടതും..ആ വില്ലാളി വീരനെ എന്താഗ്രഹത്തോടു കൂടിയാണ് വരണമാല്യം ചാര്‍ത്തിയത്.
അവസാനം വിപ്രനു പുത്രിയെ നല്‍കിയെന്നും പറഞ്ഞ്  സ്വയംവരപ്പന്തലില്‍ നടന്ന യുദ്ധം.അച്ഛനെ ആക്രമിക്കാന്‍ തുനിഞ്ഞത്. യന്ത്രക്കിളിയെ വീഴ്ത്തിയപോലെ ആ മുനികുമാരന്‍ എല്ലാവരേയും തോല്‍പ്പിച്ചോടിച്ച് തന്‍റ കൈയ്യും പിടിച്ച് സഹോദരന്മാരോടൊപ്പം അമ്മയുടെ അടുത്തെത്തിയപ്പോള്‍ പറഞ്ഞ വാക്കുകള്‍..തന്‍റ കാതുകളിലതിപ്പോഴും മുഴങ്ങുന്നു...യുധിഷ്ഠിരന്‍ പറഞ്ഞ വാക്കുകള്‍....        ."അമ്മേ ഭിക്ഷ കൊണ്ടു വന്നിട്ടുണ്ട്..." മനസ്സിലിപ്പോഴും  നീറ്റലുണ്ടാക്കുന്ന  വാചകം...അല്‍പ്പം മുമ്പുവരെ അച്ഛന്‍റെയും അമ്മയുടെയും പ്രിയപുത്രിയായ രാജകുമാരി...ലാളിച്ചോമനിച്ചു വളര്‍ത്തിയവള്‍..ജേഷ്ഠന്‍റ കുഞ്ഞനുജത്തിയായി ഇരുന്നവള്‍,മത്സരം നടത്തി ജയിച്ച ആളിനെ സ്വയംവരം ചെയ്തവള്‍ ..എങ്ങിനെ ഭിക്ഷ കിട്ടിയതാകും.
 പഞ്ച പാണ്ഡവരുടെ അമ്മ   അപ്പോള്‍....ഒന്നും നോക്കാതെ മുറിക്കുള്ളിലിരുന്ന പറഞ്ഞ ആ ഒറ്റ വാചകത്തിന്‍റെ കച്ചിതുരുമ്പില്‍ പെട്ട് തന്‍റ ജീവിതം മാറിപ്പോയത്.അതും മനസ്സിലിരുന്ന് ഇപ്പോഴും നീറിപ്പുകയുന്നു. --പകുത്തഞ്ചുപേരും കൂടി എടുത്തോളാന്‍-- തന്‍റെ മനസ്സിലെ വികാരം മനസ്സിലാക്കാതെ...ഒരു സ്ത്രീയുടെ മനോവ്യാപാരത്തിനടിമപ്പെട്ട് പറഞ്ഞ പൊളിവാക്കിനെ ആധാരപ്പെടുത്തി, അഞ്ചു പേര്‍ക്കും കൂടി പാണീഗ്രഹണം നടത്തി പുത്രിയെ പ്പറഞ്ഞുവിടാന്‍ അച്ഛനെ നിര്‍ബന്ധിച്ചപ്പോള്‍ നിസ്സാഹയനായ തന്‍റ പിതാവ് പുത്രിയെ രക്ഷിക്കാന്‍ പറഞ്ഞ ന്യായങ്ങള്‍--ഒരുത്തിക്ക് പല ഭര്‍ത്താക്കന്മാരാകാമെന്ന് ഒരിടത്തും വിധിച്ചിട്ടില്ലെന്ന് പറഞ്ഞു നോക്കി. വിദ്വജ്ജനങ്ങള്‍ ഒരിക്കലും അധര്‍മ്മം ചെയ്യരുതെന്ന് കെഞ്ചിപ്പറഞ്ഞപ്പോള്‍,വ്യാസമുനി കൃഷ്ണയുടെ മുജ്ജന്മ കഥകള്‍--മൌദ്ഗല്യ മുനിയുടെ പത്നിയായ നളായണിയുടെ കഥ--  പറഞ്ഞ് വീണ്ടും അവരുടെ വാദത്തില്‍ തന്നെ ഉറച്ചു നിന്നു.
നിസ്സാഹായനായ തന്റെ ജേഷ്ഠന്‍  ധൃഷ്ടദ്യുമ്നന്‍  പറഞ്ഞു കെഞ്ചിയത്  അനുജന്‍ ജേഷ്ഠന്റെ 
പത്നിയെ അമ്മയെപ്പോലെ കാണമമെന്നല്ലേ വിധി ?അപ്പോള്‍ അഞ്ചു സഹോദരന്‍മാര്‍ക്ക്
ഒരുവള്‍ എങ്ങിനെ പത്നിയാകും?
 അതിനും മറുപടിയുണ്ടായിരുന്നു.
പുരാണത്തിലെ ഏഴു മുനിമുഖ്യന്മാരുടെ പത്നി ജടിലയുടെ കഥപറഞ്ഞ്   ധര്‍മ്മ പുത്രരാകട്ടെ അത്   ന്യായീകരിക്കുകയാണ് ചെയ്തത്.ഈ കൃഷ്ണയുടെ മാനസികനില മനസ്സിലാക്കുവാന്‍ ആരു മില്ലായിരുന്നു. ഇല്ലെങ്കില്‍ തന്നെ അബലകളായ സ്ത്രീക്ക് വരുത്തി തീര്‍ക്കുന്നതെല്ലാം വന്നു ഭവിക്കുന്നതായിട്ടും ബാക്കിയെല്ലാം വിധിയെയും പഴിചാരാം. അതുമല്ലെങ്കില്‍ മുജ്ജന്മത്തിന്‍റ കച്ചിത്തുരുമ്പില്‍ പിടിച്ചും നടപ്പിലാക്കി തീര്‍ക്കുകയല്ലേ ചെയ്തിരിക്കുന്നത്....
അങ്ങിനെ മനസ്സില്ലാ മനസ്സോടെ തന്റെ പിതാവായ ദ്രുപദരാജാവിനെക്കൊണ്ട് അഞ്ചുപേര്‍ക്കും        പാണീഗ്രഹണം നടത്തിച്ചു.
ഭിക്ഷകിട്ടിയതെന്താണെന്നു നോക്കാന്‍  വരാതെ പകുത്തഞ്ചുപേരും കൂടി എടുത്തു കൊള്ളാന്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചത് എന്തായിരുന്നു.
ഭര്‍ത്താവിന്റെ വംശ സന്തതിക്കുവേണ്ടി ഉല്പ്പാദിപ്പിക്കപ്പെട്ട പാണ്ഡവര്‍..
യമധര്‍മ്മന്റെ പുത്രനായ ധര്‍മ്മപുത്രര്‍വായു പുത്രനായ ഭീമസേനന്‍, ഇന്ദ്രന്റെ പുത്രനായ അര്‍ജ്ജുനന്‍..അങ്ങിനെയുള്ള പാണ്ഡു പുത്രരഞ്ചുപേരും. തന്നെയെന്തുകൊണ്ട് ആ അഞ്ചുപേരുടേയും ഭാര്യയാക്കി ? അതൊരു ചോദ്യചിഹ്നമായി മനസ്സിലന്നുതൊട്ട് കിടക്കുകയാണ്. എന്നിട്ടോ...ആപല്‍ ഘട്ടങ്ങളിലെല്ലാം  കേശവനായിരുന്നു തുണ. അഞ്ചു വില്ലാളി വീരന്മാരുടെ മുമ്പില്‍ നിര്‍ത്തി കൌരവ സദസ്സില്‍ വെച്ച്  ഉടുതുണി അഴിച്ചു മാറ്റിയപ്പോഴും ... വേറെയാരും ഈ പഞ്ചാലിയുടെ കണ്ണു നീരു കണ്ടില്ല.ആ ആപല്‍ബാന്ധവനല്ലാതെ.

ഒരേ പത്നിയില്‍  രമിക്കുന്നവര്‍ തമ്മില്‍ പിണങ്ങുകയില്ലയെന്ന മനശ്ശാസ്ത്രം ആയിരുന്നുവോ ആ അമ്മയുടെ മനസ്സില്‍ ഉണ്ടായിരുന്ന കണക്കു കൂട്ടല്‍.  മക്കളിലുള്ള അമിത വാത്സല്യം എന്നേ അതിനെ നിര്‍വ്വചിക്കുവാന്‍  ഈ പാഞ്ചാലിക്കു കഴിയുന്നുള്ളു.
                                           അതോ...
അഗ്രഹാരത്തിലെ ഇടനാഴിക്കുള്ളില്‍ തലമുണ്ഡനും ചെയ്തിരിക്കുന്ന വിധവയുടെ മനോ നിലയോ...    എന്‍ കളുത്തുപോലെ വാ നിന്‍ കളുത്ത് എന്നപോലെ...

Friday, September 2, 2011

ഓണം വന്നേ...


മുറ്റത്തൊരു നല്ല പൂക്കളം ഇട്ടേയ്
ചെത്തിയും മന്ദാരോം ചേമന്തിയും.
കാക്കോത്തിപ്പൂവോ, കണ്ണാരം പൊത്തിപ്പൊത്തി
കൈതപ്പു കൊണ്ടൊരു കൈത്താലം തീര്‍ത്തു.
മുക്കൂറ്റിപ്പൂവും മൂക്കുത്തിയിട്ടേയ്
മഞ്ഞപ്പട്ടുടുത്തു മൈലാഞ്ചിയിട്ടേയ്.

അലക്കി തേച്ചൊരു തുമ്പക്കുടവും
അലുക്കിട്ടൊരുങ്ങിയൊരരളിപ്പൂവും
അക്കരെ നിന്നെത്തും അതിഥിപ്പൂക്കളും
ഇക്കരെ നിക്കണ മഞ്ഞക്കോളാമ്പിയും
മാവേലി മന്നനെ വരവേല്‍ക്കാന്‍
മൊഞ്ചത്തിലൊരു നല്ല പൂക്കളമിട്ടേയ്..
കസ്തൂരിപ്പൊട്ടും തൊട്ട് കൈകൊട്ടിപ്പാട്ടു പാടി
കത്തുന്ന വിളക്കേന്തി കാത്തു നിന്നു.
മാവേലി മന്നനെ കാത്തു നിന്നു.
മറ്റാരും കാണാതെ മഞ്ഞക്കിളിവന്ന്
മാവേലി മന്നന്‍റ കാരിയം ചൊല്ലി...
വഴിയില്‍ നേര്‍വഴി വന്നൊരു മാവേലി
മതിമറന്നോടുന്ന മാളോരെ കണ്ടേ..
അയ്യയ്യോ മതിമറന്നോടുന്ന മാളോരെക്കണ്ടേ..




ക്യൂവിന്‍റ ഓരത്ത്പ്പതുങ്ങിനിന്നു
ബോട്ടിലൊരെണ്ണം കക്ഷത്തിലാക്കി.
വാട്ടറും ഇല്ലാതെ സോഡായും ഇല്ലാതെ
അമൃതെന്നു കരുതി അറിയാതെ മോന്തി
മാവേലി പൂസായി വഴിയില്‍ കിടന്നേ
പാവം മാവേലി പൂസായി വഴിയില്‍ കിടന്നേ..
കുയിലമ്മ പാടി...കൂവിപ്പാടി...
മാവേലിമന്നന്‍റ കാലം വന്നേ..
മാനുഷരെല്ലാരും ഒന്നുപോലെ..
ആഹാ മാനുഷരെല്ലാരും നാലു കാലില്‍
ഇപ്പോള്‍ മാനുഷരെല്ലാരും നാലു കാലില്‍



Friday, July 29, 2011

ആമാടപ്പെട്ടിയും കതിര്‍മാടവും

               

           
                                1a      

എക്സ്റ്റീരിയര്‍
നേരം രാവിലെ.ഒരു ഗ്രാമപ്രദേശത്തെ ഗള്‍ഫുകാരന്‍റെ ധാടിയിലും മോടിയിലുള്ള,,. പറമ്പില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്.ഗള്‍ഫു പണത്തിന്‍റെ എല്ലാ മോടികളും ആവീട്ടിലും പരിസരത്തും കാണാം.
                                      b

ഇന്റീരിയര്‍. രാവിലെ
വീടിന്‍റെ അടുക്കള ഭാഗം. വലിയ അടുക്കള. എല്ലാ ആധുനിക സജ്ജീകരണങ്ങളും.( ഗ്യാസ്, ഫ്രിഡ്ജ്, ഓവന്‍)  .അടുക്കളയില്‍ വീട്ടുകാരി-മീര.സുന്ദരി
പ്രായം 35നും 40നും ഇടയില്‍. നല്ല  വിലകൂടിയ     നൈറ്റിയാണ് വേഷം.
അവരുടെ ഇളയ മകന്‍  .10നു12നും ഇടയില്‍പ്രായം.വീട്ടിലെ വേഷം.നിക്കര്‍ .അമ്മയുടെ പുറകിലായി അടുക്കളയില്‍ കറങ്ങി നടക്കുന്നു. മീര ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കില്‍ .
ജോലി ചെയ്യുന്നതിനിടയില്‍ മീര
മോന്‍ പോയി എളുപ്പം റെഡിയാക്.
പപ്പാ എപ്പം വരുമമ്മേ”  മകന്‍
കുട്ടിയെ നോക്കാതെ ജോലിയുടെ ഇടയില്‍ മീര
നിന്നോടെത്ര പ്രവശ്യം പറഞ്ഞിട്ടുണ്ട് അച്ഛാന്നു വിളിയ്ക്കണമെന്ന്.
റോണിന്‍റെച്ഛന്‍ ഗല്‍ഫിലാണല്ലോ.അവന്‍  പപ്പാന്നാ വിളിക്കുന്നത്.മകന്‍
പയ്യന്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നു.
മീര ഇത്തവണ തിരിഞ്ഞു നോക്കിക്കൊണ്ട്.അല്‍പ്പം ദേഷ്യത്തില്‍ .
നീ വിളിയ്ക്കേണ്ട. അത്ര തന്നെ.നിന്റെച്ഛന് അതിഷ്ടവുമല്ല.
പയ്യന്‍ അടുക്കളയില്‍ നിന്നും സിറ്റൌട്ടിലേയ്ക്ക് നടക്കുന്നു.നടക്കുന്നതിനിടയില്‍ .അല്‍പ്പം ഉറക്കെ
വണ്ടീം കൊണ്ട് മാമന്‍ പോണില്ലെയമ്മേ.
മീര തിരിഞ്ഞു നോക്കാതെ ജോലിയ്ക്കിടയില്‍ തന്നെ.
അച്ഛന്‍ തനിയെ ടാക്സി പിടിച്ചോണ്ടു വരാമെന്നാണ് പറഞ്ഞത്.കൂടുതല്‍ പെട്ടി കാണുമായിരിയ്ക്കും”.
                                 2.

     കുട്ടി സിറ്റൌട്ടില്‍  എത്തി       എക്സ്റ്റീരിയര്‍
തുറന്നിട്ടിരിയ്ക്കുന്ന ഗേറ്റ്.
. അപ്പോള്‍ ഗേറ്റു കടന്ന് മുറ്റത്തേയ്ക്ക് ഒരു ടാക്‍സി വന്നു നില്‍ക്കുന്നു.
അതില്‍ നിന്നും 40- 45 നും ഇടയ്ക്കുള്ള ഒരു സുമുഖന്‍ ഇറങ്ങി.ദേവന്‍.പാന്‍റും ഷര്‍ട്ടുമാണ് വേഷം.
പയ്യന്‍ സന്തോഷത്തോടെ ഉറക്കെ അമ്മേ ,ദാ അച്ഛന്‍ വന്നു.അതും പറഞ്ഞ് ഓടി ദേവന്‍റെടുക്കലേയ്ക്ക്.




ഇത്ര പെട്ടെന്നോ.മീര അതും പറഞ്ഞ് തിരക്കിട്ടു വെളിയിലേയ്ക്കു വരുന്നു.

ദേവന്‍ കുട്ടിയെ ഒന്നു തലോടി. ഡ്രൈവര്‍ തുറന്നു കൊടുത്ത ഡിക്കിയില്‍ നിന്നും രണ്ടു ഗള്‍ഫു പെട്ടികള്‍ പുറത്തെടുക്കുന്നു. ടാക്സികൂലി കൊടുത്ത് വണ്ടിക്കാരനെ വിടുന്നു.
ദേവന്‍റെ മുഖം വ്യക്തമാകുന്നു. മീരയും ദേവനും പരസ്പരം നോക്കുന്നു. ദേവന്‍റ  മുഖത്ത് യാത്രയുടെ ക്ഷീണം. സന്തോഷമില്ലായ്മ.കുട്ടി പെട്ടിയെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ദേവന്‍ ഒരു പെട്ടി, മീര അടുത്ത പെട്ടി.എടുത്ത് സിറ്റൌട്ടില്‍ വെയ്ക്കുന്നു.
മോനു സ്ക്കൂളില്‍ പോകണ്ടെ.എളുപ്പം റെഡിയാക്. പെട്ടി തുറന്നിട്ട്   അച്ഛന്‍ മിഠായി    എടുത്തു തരാം. മോനോട് ദേവന്‍
കുട്ടി അകത്തേക്ക് ഓടിപ്പോകുന്നു.

                                                3.a

ഇന്റീരിയര്‍.  രാവിലെ.                                   
ബെഡ് റൂം. വൃത്തിയും വെടിപ്പുമുള്ള കട്ടില്‍. വിരികള്‍.ചുവരലമാരകള്‍. ഒരു സൈഡില്‍ ഭിത്തിയില്‍ നല്ലൊരു പെയിന്‍റിംഗ്. സാമാന്യം വിസ്താരമുള്ള മുറി.അറ്റാച്ചഡ് ബാത്ത്റും.

വലിയ ജനാലകള്‍.വിലകൂടിയ കര്‍ട്ടന്‍  വാതിലിനും  ജനലിനും.
മീര പെട്ടിയില്‍ നോക്കിയിട്ട്.നിരാശ സ്വരത്തില്‍
പെട്ടി രണ്ടെണ്ണമെയുള്ളോ
അതെ”.ദേവന്‍ .
എന്നാല്‍ പിന്നെ  ഞാന്‍ അനിയനെ വിടുമായിരുന്നല്ലൊ. നമ്മുടെ വണ്ടിയും കൊടുത്ത്. മീര.
അതിന്‍റ ആവശ്യമുണ്ടെന്നു തോന്നിയില്ല.അല്‍പ്പം വിഷമത്തോടെ ദേവന്‍ .

അവള്‍ അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കി.ഒരു സംശയത്തില്‍ , അയാളുടെ കൈ പിടിച്ചു കൊണ്ട്..
എന്താ..എന്തു പറ്റി ചേട്ടന്.ഒരു ക്ഷീണം പോലെ ...മുഖത്ത്.
ഒന്നുമില്ല. യാത്രയുടെ തായിരിയ്ക്കും. ദേവന്‍ . അയാളുടെ സ്വരത്തിലൊരു പരുങ്ങല്‍ നിഴലിയ്ക്കുന്നുണ്ട്.
അയാള്‍ പതുക്കെ അവളുടെ കൈ വിടുവിച്ചു കൊണ്ട്
നീ പോയി ചായയെടുക്ക്.ഞാനൊന്നു ഫ്രെഷാകട്ടെ.ദേവന്‍ .
മീര അടുക്കളയിലേയ്ക്ക് പോകുന്നു.
കുട്ടി  ഉത്സാഹത്തില്‍ കടന്നു വരുന്നു. സ്ക്കൂള്‍ യൂണിഫോം.വേഷം.                               .
കണ്ണാ, ദാ അച്ഛന്‍ മോനു കൊണ്ടു വന്ന മിഠായി.
ദേവന്‍ പെട്ടി തുറന്ന് മിഠായി പായ്ക്കറ്റ് എടുത്തു കൊടുക്കുന്നു. കുട്ടി റ്റാ റ്റാ പറഞ്ഞു കൊണ്ട് ഓടുന്നു.
ദേവന്‍ പാന്‍റും ഷര്‍ട്ടും മാറി. ഒരു ലുങ്കി ചുവരലമാരയില്‍ നിന്നും എടുത്തുടുക്കുന്നു. പാന്‍റും ഷര്ട്ടും കഴുകാനായി ഇടുന്ന കൂടയില്‍ നിക്ഷേപിക്കുന്നു.കുളിമുറിയില്‍ കയറുന്നു.
                                               3b.
 ദേവന്‍ കുളി കഴിഞ്ഞ്. ഡൈനിംഗ് ഹാളിലേയ്ക്കു വരുന്നു. ലുങ്കിയാണ്  ഉടുത്തിരിയ്ക്കുന്നത്.   തല തോര്‍ത്തു വെച്ച് തുടച്ചു കൊണ്ടാണു വരുന്നത്. മീര ചായയുമായി കടന്നു വരുന്നു. വലിയ ഡൈനിംഗ് ടേബിള്‍ . 6 കസേര ചുറ്റിനും ഇട്ട വലിയ റൌണ്ട് ടേബിള്‍ . രണ്ടു ചുവരിലും രണ്ടു പെയിന്‍റിംഗ്. ഒരു സൈഡില്‍ വാഷ് ബേസിന്‍ . സൈഡില്‍ വൃത്തിയുള്ള ചെറിയ ടവ്വല്‍ .ഒരു വശത്ത് ക്രോക്കറി ,ഷെല്‍ഫില്‍ ഡിന്നര്‍ സെറ്റ്. കപ്പും സാസറും തുടങ്ങിയവ.
ദേവന്‍ ചെയറിലിരിയ്ക്കുന്നു.മീര ചായ കൊടുക്കുന്നു.മീരയും തൊട്ടടുത്തിരിക്കുന്നു.
ചേട്ടനെന്നാ പോണെ?എത്ര ദിവസത്തെ ലീവുണ്ട്?”
അയാളൊന്നു പരുങ്ങുന്നു.പതുക്കെപ്പറയുന്നു.
ഇനി ഞാന്‍ പോണില്ല.
മീര അരുതാത്തതു കേട്ടതുപോലുള്ള പരിഭ്രമത്തില്‍
ങേ....അപ്പോള്‍ ജോലി..
ദേവന്‍ അല്‍പ്പം നീരസത്തില്‍
ഞാന്‍ നിന്നോടു പല പ്രാവശ്യം സൂചിപ്പിച്ചിട്ടില്ലേ,ആള്‍ക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിക്കുകയാണെന്ന്.എന്നെയും  അങ്ങിനെ....ദേവന്‍ ഒന്നു നിര്‍ത്തി.
മീര ഒന്നു കൂടി പരിഭ്രമത്തില്‍
പിരിച്ചു വിട്ടോ?”
ആ..അതെ. ദേവന്‍ വളരെ വിഷമത്തില്‍ പറഞ്ഞുനിര്‍ത്തി.
കുറച്ചു നേരത്തേയ്ക്ക് രണ്ടുപേരും ഒന്നും മിണ്ടുന്നില്ല.
മീര താടിയ്ക്ക് കൈയ്യും കൊടുത്ത് വിഷമിച്ചിരിക്കുന്നു. ദേവന്‍ ചായ കുടിച്ചു തീര്‍ന്നു.മീര സങ്കടവും ദേഷ്യവും കൂടി കലര്‍ന്ന ഒരു മാനസ്സികാവസ്ഥയില്‍, ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കുന്നു.
ദൈവമേ, ഞാനന്നേ പറഞ്ഞതാണ് ഇത്രയും  വലിയ വീടു വെയ്ക്കേണ്ടാന്ന്. ആ മൂത്ത ചെറുക്കന്
ഇത്രയും  പൈസേം കൊടുത്ത് admission ഉം വാങ്ങേണ്ടെന്ന്.നിങ്ങളോടെത്ര പ്രാവശ്യം പറഞ്ഞു.നിങ്ങളു കേട്ടോ?. ഇനിയെങ്ങനെ ഈ പട പണ്ടാരം വീടു വൃത്തിയാക്കും?.ജോലിക്കാരെയെങ്ങനെ നിര്‍ത്തും.
ദേവന്‍ വിഷമിച്ച് താഴോട്ടു നോക്കിയിരിക്കുന്നു. ആത്മഗതമെന്നവണ്ണം വിഷമത്തില്‍ പറയുന്നു.
ആ....ദൈവം ഒരു വഴി കാണിച്ചു തരും.
രണ്ടു മൂന്നു സെക്കന്‍റെു കൂടി മീര ആ ഇരുപ്പിലിരുന്നിട്ട് ദേവന്‍ കുടിച്ചു വെച്ച ചായഗ്ലാസ്സുമായി അകത്തേയ്ക്കു പോകുന്നു.ദേവന്‍ വീണ്ടും രണ്ടു സെക്കന്‍റു കൂടി ഇരുന്നിട്ട് അല്‍പ്പം ഉറക്കെ അകത്തേയ്ക്കു നോക്കി പ്പറയുന്നു.
മീരാ... ഞാന്‍ അച്ഛനേം അമ്മേം കണ്ടിട്ടു വരാം..
അവള്‍ അകത്തു നിന്നും മറുപടി പറയുന്നു.
ശരി ചേട്ടാ, പോയിട്ടു വരൂ.
അവളുടെ പറച്ചിലില്‍ ഒരു കരച്ചിലിന്റെ അലകളടങ്ങിയിരുന്നു.
കൊച്ചാത്തീടടുക്കലും കൂടി കേറീട്ടേ വരൂ. ദേവന്‍
അതിനു മറുപടിയില്ല.
                              4

ദേവന്റെ bed room.വേറെ മുണ്ടും ഷര്‍ട്ടും എടുത്ത് ധരിയ്ക്കുന്നു.തലയെല്ലാം വൃത്തിയാക്കി,ഡ്രസ്സു ചെയ്ത് ദേവന്‍  പുറത്തേയ്ക്കു പോകുന്നു.
                                                  5
എക്സ്റ്റീരിയര്‍

  ഗേറ്റു കടക്കുന്ന ദേവന്‍. മുണ്ടു മടക്കി കുത്തിക്കൊണ്ട് ഒരു നാട്ടുമ്പുറത്തുകാരന്റെ തനിമയില്‍   ഇടവഴിയില്‍  കൂടി മുന്നോട്ടു നടന്നു നീങ്ങുന്നു.
                                                    6.
    നാട്ടുവഴി.എതിരേ ഒരു പരിചയക്കാരന്‍ .അല്പം പ്രായക്കൂടുതല്‍ .  ദേവന്‍ ചിരിച്ചു കൊണ്ട് നില്ക്ക്കുന്നു. നാരായണേട്ടന്‍.
വയസ്സ് 65നു മുകളില്‍ ,വേഷം മുണ്ടും ഒരു തോര്ത്തും.
അല്ലാ ദേവനെപ്പോളെത്തി,നാരായണേട്ടന്‍.
ഞാന്‍ രാവിലേ വന്നു.ദേവന്‍

അച്ഛനേം അമ്മേം കാണാനിറങ്ങിയതാ.അല്ലേ?” നാരായണേട്ടന്‍
അതേ..പെങ്ങടടുക്കലും ഒന്നുകേറണം. ദേവന്‍

പെങ്ങളു വലിയ പറമ്പി തന്നെയോ താമസിയ്ക്കുന്നേ. നാരായണേട്ടന്‍
അതെയതെ... അതവരു വെച്ച വീടല്ലിയോ ദേവന്‍
എല്ലാവരും അടുത്തടുത്തായതു കൊള്ളാം. നാരായണേട്ടന്‍
നിഷ്ക്കളങ്കമായ അടുത്തചോദ്യം.
അച്ഛനുമമ്മയ്ക്കും ചെലവിനുള്ളതു വല്ലോം കൊടുക്കുന്നുണ്ടോ?..അല്ലാ വെറുതെ ചോദിച്ചതാണേ.ചേട്ടന്റെ കൂടെയല്ലിയോ നിക്കുന്നെ.അതുകൊണ്ടു ചോദിച്ചൂന്നെയുള്ളേ. നാരായണേട്ടന്‍
ഉണ്ടല്ലോ.നല്ലൊരു തുക അയച്ചു  കൊടുക്കുന്നുണ്ട്. ചേട്ടന്റെ  ഒരാളിന്റെ ശമ്പളമല്ലേ അവിടുള്ളൂ. ദേവന്‍
എങ്കി പിടീന്ന് ചെല്ല്.ഞാനാ വയലു വരെ പോകാനിറങ്ങീതാ..തെക്കെ കോട്ടിലെ കൃഷ്ണനേം  കൂട്ടണം.പാടത്ത് വെള്ളം കേറ്റണം. നാരായണേട്ടന്‍
                                                      7.

രണ്ടു പേരും രണ്ടു ദിശയിലേയ്ക്ക് നടന്നു നീങ്ങുന്നു
                                           8.
       സമയം രാവിലെ .     എക്സ്റ്റീരിയര്‍
 
സാമാന്യം തരക്കേടില്ലാത്ത ഒരു ടെറസ്സു വീട്.വിശാലമായ മുറ്റം. മുറ്റത്തേയ്ക്കു കടക്കുന്ന ദേവന്‍.
ദേവനെക്കണ്ട് നല്ല സന്തോഷത്തോടു കൂടി സ്വീകരിയ്ക്കാന്‍ വരുന്ന അച്ഛനുമ്മയും.സിറ്റൌട്ടില്‍
നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങി വരുന്നു.അച്ചന്.ഒരു75നും 80നുമിടയ്ക്ക് പ്രായം.അമ്മയ്ക്ക് 65നം 70നുമിടയ്ക്ക് പ്രായം.
അച്ചന്‍ വെള്ള  മുണ്ടും പഴയ മുറിക്കയ്യന്‍ ബനിയനും വേഷം.അവര്ക്ക്. മകനെ കണ്ടതിലുള്ള അത്യധികം ആഹ്ളാദം മുഖത്തു കാണാം .ക്യാമറ മൂവ് ചെയ്ത് സിറ്റൌട്ടിലേയ്ക്ക്.
         .മൂന്നുപേരും സിറ്റൌട്ടിലെ സെറ്റിയിലിരിക്കുന്നു.
അകത്തു നിന്നും 50 തിനോടടുത്ത പ്രായമുള്ള ദേവന്റെ ചേട്ടന്‍  ഒരു മുറിയില്‍ നിന്നും കടന്നു വരുന്നു.ഓഫീസില്‍  പോകാനുള്ളവേഷം. പാന്റും ഷര്‍ട്ടും.
കുശലപ്രശ്നങ്ങള്‍ ചെറുതായിട്ട് നടത്തുന്നു.അല്‍പ്പം തിരക്ക് ചേട്ടനുണ്ട്.
"ഇനിയെന്നാണ് തിരികെ"ചേട്ടന്‍.
വീണ്ടും ഒരു പരുങ്ങലില്‍ വിട്ടു വിട്ട് ഉത്തരം.
"ഇനി..ഇനി..പോകുന്നില്ല."
ചേട്ടന്‍റ മുഖം മ്ലാനമായി.അമ്മയുടെയും അച്ഛന്‍റയും മുഖം ഒന്നുകൂടി പ്രകാശമാനമായി.
"ഹാവൂ..സമാധാനമായി..." അമ്മ
"മരിച്ചാപ്പിന്നെ മോര്‍ച്ചറീ കിടക്കേണ്ടല്ലോ..." അച്ഛന്‍
ചേട്ടന്‍ തിരക്കിട്ട്  അകത്തേയ്ക്കു പോകുന്നു.

അല്‍പ്പം കഴിഞ്ഞ്  ചേട്ടത്തിയുമായി തിരികെ വരുന്നു.അവര്‍ സാരിയാണ് വേഷം.ജോലിയില്ലാത്ത വീട്ടമ്മ.സാമാന്യം സുന്ദരി.42-45വയസ്സു പ്രായം.കൈയ്യില്‍ ചായഗ്ലാസ്സ്.രണ്ടുപേരും കൂടി എന്തോ ആലോചിച്ചുറപ്പിച്ചപോലെയുള്ള മുഖഭാവം.
"ദേ, ചായകുടിയ്ക്ക്..അനിയാ.."ചേട്ടത്തി.
ദേവന്‍ ചായ വാങ്ങി കുടിയ്ക്കുന്നു.
"നിനക്കു ഞാന്‍ ഫോണ്‍ ചെയ്യാനിരിക്കയായിരുന്നു. നീ വന്നതു നന്നായി.എനിയ്ക്കു ചിലപ്പോളൊരു ട്രാന്‍സഫര്‍  കണ്ടേക്കും.അമ്മയുമച്ഛനും ഇനി കുറച്ചു നാള്‍ നിന്‍റ കൂടെ നില്‍ക്കട്ടെ."ചേട്ടന്‍ .
ദേവന്‍ ഒന്നും പറയുന്നില്ല. അര്‍ത്ഥഗര്‍ഭമായി ഒന്നു ചിരിയ്ക്കുക മാത്രം ചെയ്തൂ.
അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കുന്നു.പതിയെ എണീയ്ക്കുന്ന ദേവന്‍ .
"പിന്നെ വരാം.."ചേട്ടനോടായി പറഞ്ഞിട്ടു പതുക്കെ വിഷമത്തോടെ എണീയ്ക്കുന്നു. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേട്ടത്തിയെയും നോക്കീട്ട് വെളിയിലേയ്ക് ഇറങ്ങുന്നു.നാലുപേരുടെയും മുഖത്ത് വിഷമം നിഴലിയ്ക്കുന്നുണ്ട്.
                                           9
മുറ്റത്തിറങ്ങി നടവഴിയിലൂടെ നടന്നു നീങ്ങുന്ന ദേവന്‍ . നടവഴിയുടെ അങ്ങേയറ്റം വരെ ക്യാമറ.

                                           10

സമയം രാവിലെ. ഇന്റീരിയര്‍                                                              

അടുത്ത ടെറസ്സു കെട്ടിടം.സിറ്റൌട്ടില്‍ നിന്നും അകത്തോട്ടുള്ള കതകെല്ലാം തുറന്നു കിടക്കുന്നു. ദേവന്‍ നേരെ അടുക്കളയില്‍ പ്രവേശിയ്ക്കുന്നു.അവിടെനിന്നും.   നോക്കുമ്പോള്‍ പുറകിലെ
വിശാലമായ പറമ്പ്. ക്യാമറ അങ്ങോട്ട്. തേങ്ങയിട്ടുകോണ്ടിരിയ്ക്കുന്നതു കാണാം.പറമ്പിലൊരു മൂലയ്ക്ക് നില്‍ക്കുന്ന അനുജത്തി കൊച്ചാത്തി(ചെല്ലപ്പേര്).   പ്രായം 30നും 35നും മധ്യേ. നൈറ്റിയാണ് വേഷം.       അനുജത്തിയുടെ ഭര്‍ത്താവിന് 40തിനടുപ്പിച്ചു പ്രായം. വേഷം മുണ്ടും ഷര്ട്ടും. ഇസ്തിരിയിട്ടത്. പുറത്തു പോകാനുള്ള തയ്യാറെടുപ്പിലുള്ള വേഷം.   കൊച്ചാത്തി തിരിഞ്ഞു നോക്കുമ്പോള്‍ ദേവനെ കാണുന്നു.
ഒരുപാടു സന്തോഷത്തില്‍ വീട്ടിലോട്ട് നടത്തവും ഓട്ടവും അല്ലാത്തപോലെ ചെല്ലുന്നു.അതിനിടയില്‍ തന്നെ ദേവന്‍റ അടുത്തെത്തുമ്പോള്‍ പറയുന്നു.

"ആഹാ...ആരോടും പറയാതെ ചേട്ടനിങ്ങെത്തിയോ?" കൊച്ചാത്തി.
പുറകെ അനുജത്തിയുടെ ഭര്‍ത്താവ്  സുകുമാരനും കടന്നു വരുന്നു.

                                          1 1

ഇന്റീരിയര്‍. രാവിലെ.
                             ഡ്രായിഗ് റൂം മൂന്നുപേരും കസേരകളില്‍ ഇരിയ്ക്കുന്നു.                       

"അളിയനെപ്പോയെത്തി.കടയിലോട്ടു പോകാനൊരുങ്ങുംമ്പം ദേ,തേങ്ങാവെട്ടാനാളു വന്നു.പിന്നേ അതും കൂടി കഴിഞ്ഞിട്ട് പോകാമെന്നു വെച്ചു."സുകുമാരന്‍
"രാവിലെയെത്തി.അച്ഛനേം അമ്മേം കാണാനിറങ്ങിയതാ.അപ്പം കരുതി നിങ്ങളേം കൂടി കണ്ടിട്ടു പോകാമെന്ന്."ദേവന്‍.
"ആ ...അപ്പം അനിയത്തിയോടു സ്നേഹം ഉണ്ട്..." തമാശയില്‍ സുകുമാരന്‍   പറയുന്നു. മൂവരും ചിരിയ്ക്കുന്നു.
"അതുപിന്നില്ലാതിരിയ്ക്കുമോ..അവളു ഞങ്ങടെ ഒരേയൊരു കൊച്ചാത്തിയല്ലിയോ.."ദേവന്‍ .വീണ്ടും മൂവരും കൂടിചിരിയ്ക്കുന്നു.
"കുട്ടികളൊക്കെ" ദേവന്‍ .
"അവരെപ്പൊഴേ പോയി." കൊച്ചാത്തി.
"എന്നാണു തിരികെസുകുമാരന്‍ .
ദേവന്‍റ മുഖത്ത് സന്തോഷം മാഞ്ഞ് മ്ലാനത പടര്‍ന്നു. ഒന്നു പരുങ്ങി, നിര്‍ത്തി നിര്‍ത്തി പതുക്കെപ്പറയുന്നു.
"ഒന്നും തീരുമാനിച്ചില്ല.ചിലപ്പൊഴേ പോകു."ദേവന്‍
"അതെന്താ ചേട്ടാ.."കൊച്ചാത്തി അല്‍പ്പം ഉത്കണ്ഠയോടെ
"അവിടിപ്പം പണ്ടത്തേപ്പോലൊന്നും അല്ല. എല്ലാരേം പറഞ്ഞു വിട്ടോണ്ടിരിക്കുവാ.."ദേവന്‍ വി,ഷമത്തോടെ പറഞ്ഞു നിര്‍ത്തി.
സുകുമാരന്‍ എല്ലാം കേട്ടു കൊണ്ട് വിദൂരതയില്‍ നോക്കിയിരിയ്ക്കുന്നു. മുഖത്ത്  നിസ്സംഗഭാവം. "വരൂ..അകത്തേയ്ക്കു പോകാം. ചേട്ടന്‍ കാപ്പി കുടിച്ചില്ലെങ്കില്‍ കുടിയ്ക്കാം."കൊച്ചാത്തി.
മൂവരും എഴുന്നേറ്റു ഡൈനിംഗ് റൂമിലേയ്ക്ക്  നടക്കുന്നു..
                                                  12

      ഇന്റീരിയര്‍. രാവിലെ                                                

ഡൈനിംഗ് റൂം. ദേവനൊറ്റയ്ക്ക് ബ്രേക്ക്ഫാസ്ററ് കഴിയ്ക്കുന്നു.എന്തോ ആലോചിച്ചു കൊണ്ടാണ് കഴിയ്ക്കുന്നത്  മുഖം മ്ലാനമാണ്.  .അടുത്തുള്ള മുറിയിലാണ് അനുജത്തിയും ഭര്‍ത്താവും.അവരുടെ സംഭാഷണ ശകലങ്ങള്‍ ദേവന്‍ കേള്‍ക്കുന്നു
"വലിയ സല്‍ക്കാരമൊന്നും വേണ്ട ആങ്ങളയ്ക്ക്. ജോലി നഷ്ടപ്പെട്ടിങ്ങു പോന്നതാ...."
ഇതുകേട്ട ദേവന്‍ പെട്ടെന്ന് കാപ്പി കുടി നിര്‍ത്തി വാഷ് ബെസിനില്‍ കൈകഴുകി പുറത്തേയ്ക്കിറങ്ങുന്നു.
                                           13
എക്സ്റ്റീരിയര്‍   രാവിലെ.
സ്പീഡില്‍ ആ വീട്ടിലെ വേലി കടന്ന് വഴിയില്‍ കൂടി പോകുന്ന ദേവന്‍ .
             
                                           14A
ഇന്റീരിയര്‍.  സമയം ഉച്ചയോടടുക്കാറായി.
ദേവന്‍റെ വീട്.സിറ്റൌട്ടിലോട്ടു കടക്കുന്ന ദേവന്‍ .മീര ദേവനെ പ്രതീക്ഷിച്ച് സിറ്റൌട്ടില്‍ തന്നെയിരിക്കുന്ന മീര.
 "എല്ലാരേം  കണ്ടോ ചേട്ടാ."മീര.അവളുടെ സംഭാഷണത്തില്‍ പതിവില്‍ കവിഞ്ഞ സ്നേഹം നിഴലിയ്ക്കുന്നുണ്ട്.
"കണ്ടു."ദേവന്‍ വിഷമത്തില്‍.
"എന്തുപറഞ്ഞെല്ലാരും." മീര ആകാംക്ഷയോടുകൂടി.

"എന്തു പറയാന്‍" ദേവന്‍ നിരാശയും വിഷമവും കലര്‍ന്ന ടോണില്‍ തുടരുന്നു
"എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നുമാത്രം .എന്നാണ് തിരികെ പോകുന്നത്."
ദേവന്‍റ സംഭാഷണത്തില്‍ നിന്നും അയാള്‍ ആകെ തകര്‍ന്നിരിയ്ക്കുന്നു എന്നു മീര മനസ്സിലാക്കുന്നു. അവള്‍ അതില്‍ നിന്നും ഭര്‍ത്താവിനെ മാറ്റിയെടുക്കാനുള്ള ദൃഢ നിശ്ചയത്തോടെ,
ചാരി വെച്ചിരുന്ന കോസടി(ചാരു കസേര) നിവര്‍ത്തിയിടുന്നു.എന്നിട്ട് വളരെ സ്നഹത്തില്‍  കസേരയിലിരിയ്ക്കുന്ന ദേവന്‍റ കൈപിടിച്ച്
"വരൂ ചേട്ടാ..ചേട്ടന്‍ ദേ ഇവിടെ കിടന്ന് അല്‍പ്പം റെസ്റ്റെടുക്ക്. എല്ലാം ശരിയാകും.ഞാനില്ലേ കൂടെ..."  വളരെ സ്നഹത്തില്‍  മീര

ആ വര്‍ത്തമാനത്തില്‍ ദേവന്‍റ മുഖം അല്‍പ്പം പ്രസന്നമാകുന്നു.അയാള് ഒന്നു ചിരിച്ചു.വന്ന് കോസടിയില്‍ കിടന്നു.
മീര അകത്തേയ്ക്കു പോയി.അല്‍പ്പം കഴിഞ്ഞ് ഒരു ഗ്ലാസ്സുമായി വന്നു. ദേവനു കൊടുക്കുന്നു.
ദേ നാരങ്ങാവെള്ളംമീര.
 ദേവനതു വാങ്ങി കുടിയ്ക്കുന്നു.
മീര കിടക്കുന്ന ദേവന്‍റെ തലയില്‍ തലോടുന്നു. ഒരു സ്നഹ പ്രകടനം.  വീണ്ടും ദേവന്‍കുടിച്ചു വെച്ച ഗ്ലാസ്സുമായി അകത്തേയ്ക്കു പോകുന്നു.ദേവന്‍
ഉറങ്ങുന്നില്ല. എന്നാല്‍ കണ്ണടച്ചു കിടക്കുന്നു.
                                             B

ചിന്താധീനനായ ദേവന്‍ . എന്നാലും എന്തൊക്കെയോ തീരുമാനങ്ങളെടുത്തതിന്റെ ഒരു ആത്മവിശ്വാസം മുഖത്ത് നിഴലിയ്ക്കുന്നുണ്ട്. എന്തോ മനസ്സിലെ തീരുമാനങ്ങളില്‍    അറിയാതെ എന്തോ പറഞ്ഞു.
                                               c
                     മീര കടന്നു വരുന്നു.
                     "ചേട്ടനാരോടാ.."മീര ആകാംക്ഷാപൂര്‍വ്വം.
               "ഇവിടെയാരുമില്ലല്ലോ."ദേവനല്‍പ്പം സന്തോഷത്തില്‍. തലയാട്ടിക്കൊണ്ട്  പറയുന്നു.
  ", ഞാന്‍ചില തീരുമാനങ്ങളൊക്കെയെടുത്തു."ദേവന്‍ .
"ഞാനും കൂടിയൊന്നു കേക്കട്ടെ..സാറെ"മീര തമാശമട്ടില്‍

നീ പോലുമറിയാതെ ,ഹംസക്കാടെ ഉപദേശപ്രകാരം ഒരു അഞ്ചു ലക്ഷം  NRI യില് ഇട്ടിട്ടുണ്ട്.അ
തു കൊണ്ടു മൂത്തവന്റെ പഠിപ്പു തീരും. പിന്നെ.. ദേവന്‍
പിന്നെ... മീര
"നിന്‍റ പുഞ്ചവയലില്‍ ഞാന്‍ കൃഷിചെയ്യാന്‍ തീരുമാനിച്ചു".ദേവന്‍
"അയ്യയ്യോ....മാനം ഇടിഞ്ഞു വീഴുമോ...അതോ കാക്ക മലന്നു പറക്കുമോ.." മീര ഒരുപാടു സന്തോഷത്തില്‍ ചിരിച്ചോണ്ട്.
 
" ഇതു രണ്ടുമില്ലെങ്കിലും. ഞാനെടുത്ത ഉറച്ച തീരുമാനമാണെ." ദേവന്‍ തികഞ്ഞ ആത്മ വിശ്വാസത്തില്‍ .
"വരൂ! ഇപ്പം വന്നു ചോറുണ്ണ്.എന്നിട്ടാകട്ടെ കൃഷിയൊക്കെ." മീര   കളിയാക്കിക്കൊണ്ട്  സ്നേഹം കലര്‍ന്ന    ശൃംഗാരത്തോടെ ദേവന്‍റ കൈയ്യും പിടിച്ചോണ്ടകത്തേയ്ക്കു പോകുന്നു


                                                 15
രാവിലെ  പത്തു മണി.     ദേവന്‍റ  വീട്ടു വരാന്ത. .നാരായണേട്ടന്‍ കടന്നു വരുന്നു. 65നും 70നും ഇടയ്ക്കു പ്രായംഒന്നാന്തരം ഒരു കൃഷിക്കാരന്‍ വരാന്തയിലിരുന്ന മീരയും ദേവനും എഴുന്നേല്‍ക്കുന്നു.മൂന്നുപേരും വീണ്ടും ഇരിയ്ക്കുന്നു.
               "നീ ചില തീരുമാനോക്കെ എടുത്തൂന്നറിഞ്ഞല്ലോ ദേവാ..." നാരായണേട്ടന്‍ സന്തോഷത്തില്‍ .
             
നാരായണേട്ടനും മീരയും അങ്ങോട്ടുമിങ്ങോട്ടും നോക്കി ചിരിയ്ക്കുന്നു.അവരുടെ ചിരിയില്‍ നിന്നും മീര നാരയണേട്ടനോട് എല്ലാം  പറഞ്ഞതാണെന്നു മനസ്സിലാക്കിയ ദേവന്‍ .

"   ശ്ശെടാ..ഇതുകൊള്ളാമല്ലോ  ഇത്രയെളുപ്പം അതു പത്ര വാര്‍ത്തയായോ." തമാശ്ശയായി ദേവന്‍

"നീ ഒട്ടും വിഷമിയ്ക്കെണ്ടടാ മോനെ, ഞങ്ങടെ കൂടെ കൂട്.വിവരങ്ങളൊക്കെ മീര പറഞ്ഞു.എല്ലാത്തിനും ചങ്കൂറ്റം വേണം.പിന്നെ ഇവളേപ്പോലൊരു ഭാര്യേം.നീയെന്തിനു പിന്നെപേടിയ്ക്കണം." നാരായണേട്ടന്‍ .
  മൂന്നു പേരും ചിരിയ്ക്കുന്നു.
                                           16
ഇന്റീരിയര്‍. രാവിലെ.                                    .
ഒരു പൊതു മേഖലാ ബാങ്ക്.രാവിലെ 10 മണി. കസ്റ്റമേഴ്സ് ഒറ്റയ്ക്കും തെറ്റയ്ക്കും വന്നു തുടങ്ങുന്നതേയുള്ളു മാനേജരുടെ ക്യാബിന്‍ .മാനേജരുടെ എതിര്‍ വശത്തെ സീറ്റില്‍
ദേവനും നാരായണേട്ടനും ഇരിയ്ക്കുന്നു. മാനേജര്‍-- 50തിനു മുകളില്‍പ്രായം. എക്സിക്യൂട്ടീവ് ഡ്രസ്സ്.

 കൃഷിയിറക്കാനുള്ള ലോണിനെപ്പറ്റിയാണ് സംസാരം.

"ഞങ്ങള്‍ പ്രവാസികള്‍ക്കു വേണ്ടി ഒരുപാടു പദ്ധതികള്‍ തുടങ്ങീട്ടുണ്ട്.ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്.മി;ദേവന്‍ ധൈര്യമായി തുടങ്ങിക്കോളു.എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാം." മാനേജര്‍
"thank you sir" ദേവന്‍ മാനേജര്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുത്ത്    സന്തോഷത്തോടെ പിരിയുന്നു.

                                             17
എക്‍സ്റ്റീരിയര്‍. സമയം  വൈകുന്നേരം, നാലുമണികഴിഞ്ഞു.ദേവന്‍റ വീട്ടു മുറ്റം.മീരയുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ഗ്രാമീണ ഭാവം ഉണര്‍ന്നു. ഇപ്പോള്‍ മീര അവളുടെ പാടത്തു കൃഷിചെയ്യാനുള്ള ദേവന്‍റ  തീരുമാനത്തില്‍ അതീവ സന്തുഷ്ടയാണ്. അവളുടെ ബാല്യകാലം കൃഷിയിലധിഷ്ഠിതമായതായിരുന്നു.  അതു തിരിച്ചു കൈവരുന്നതിന്‍റ ഉത്സാഹം മുഴുവനും അവള്‍ക്കിപ്പോഴുണ്ട്. മീര സാരിയും ബ്ലൌസും വേഷം. ദേവന്‍ മുണ്ടും ഷര്‍ട്ടും.  . അവര്‍ കൃഷി വയല്‍ കാണാനുള്ള
പുറപ്പാടാണ്.
മീര ഒരുപാടുത്സാഹത്തില്‍ ദേവനോട്
"എന്നാ പോകാം ചേട്ടാ"മീര
"ഓ.. വലിയ ഉത്സാഹമാണല്ലോ ശ്രീമതിയ്ക്ക്."ദേവന്‍  മീരയെ കളിയാക്കിക്കൊണ്ട്.
"ആ..എന്‍റ ഉത്സാഹം ചേട്ടനറിയില്ലേ പണ്ടേ ആറും തോടും പുഞ്ചവയലു കാണാനും ഒക്കെ എനിയ്ക്കിഷ്ടമാണെന്നറിയാമല്ലോ."മീര
"അതെയതെ" ദേവന്‍ വീണ്ടും കളിയാക്കിക്കൊണ്ട്
"നിന്നെ ഞാന്‍ ആദ്യം കാണുന്നതു തന്നെ ആ പാടത്തെ വരമ്പത്തു വെച്ചല്ലെ.അച്ഛന്‍റ കൈയ്യില്‍ തൂങ്ങിക്കൊണ്ട്."ദേവന്‍
" അതൊന്നും മറന്നില്ല ഇപ്പഴും."മീര
" അതൊക്കെ എളുപ്പം മറക്കാന്‍ പറ്റുമോ "ദേവന്‍ .  രണ്ടു പേരും പൊട്ടിച്ചിരിയ്ക്കുന്നു.
രണ്ടു പേരും ഉറക്കെ ചിരിച്ചു ചിരിച്ച് വീടിന്‍റ  പുറത്തെ നടവഴിയിലേയ്ക്കിറങ്ങി നടന്നു തുടങ്ങുന്നു.കുറച്ചു ദൂരം അവരെ പിന്‍തുടരുന്ന ക്യാമറ.
വഴിയില്‍ പശുക്കളെ യൊക്കെ മേയാന്‍ കെട്ടിയിരിയ്ക്കുന്നതു കാണിയ്ക്കാം.വല്ലത്തില്‍  പുല്ലും  ചുമന്നു പോകുന്ന ഒരാള്‍.

                                                   18
വൈകുന്നേരം. നീണ്ടു പരന്നു കിടക്കുന്ന പുഞ്ച വയല്‍. നോക്കെത്താ ദൂരത്തോളം. അകലെ അവിടവിടെ ആള്‍ക്കാരുടെ അവ്യക്ത രൂപങ്ങള്‍ കാണാം.     അരികിലുള്ള വലിയ ചിറയില്‍ നിന്നു കൊണ്ട് വയല്‍  ദേവനും മീരയും വീക്ഷിയ്ക്കുന്നു.പതുക്കെ വയലിന്‍റ  ഇട വരമ്പിലോട്ട് രണ്ടു പേരും ഇറങ്ങുന്നു. നടന്നു നടന്ന് കൃഷി ചെയ്യാതെ കളകേറി മൂടി കിടക്കുന്ന ഒരു വയലിന്‍റ  അരികില്‍ രണ്ടുപേരും നില്‍ക്കുന്നു.ബാക്കിയുള്ള നിലങ്ങളെല്ലാം വൃത്തിയായി വിത്തു വിതയ്ക്കാന്‍ പരുവത്തില്‍ ഒരുക്കിയിട്ടിരിയ്ക്കുന്നു.അതിരു നിര്‍ണ്ണയിക്കുന്ന ദേവനും മീരയും.
മീര ആങ്ങളയുടെ ഒരുക്കിയിട്ടിരിയ്ക്കുന്ന നിലം കാണിച്ചു കൊടുക്കുന്നു.
മീര കൈ ചൂണ്ടിക്കൊണ്ട്.
"ദാ, നോക്കിയ്ക്കേ ഇതാണവന്‍റ വീതം. തൊട്ടടുത്ത് എന്‍റേതാ. "മീര സീരിയസ്സായി
"ദേ ചേട്ടാ, ഇതു തെക്കെയതിര്, "മീര
വീണ്ടും കൈ വടക്കോട്ടു ചൂണ്ടി
"ദേ ,അതു വടക്കേയതിരു്."മീര
"ഇനി കിഴക്കും പഠിഞ്ഞാറും ചേട്ടനു കണ്ടു പിടിയ്ക്കാമല്ലോ..."  മീര   ഒരു നീട്ടില്‍ പറഞ്ഞു നിര്‍ത്തുന്നു.
"ശരി മീരാ.. നോക്കട്ടെ."ദേവന്‍ സീരിയസ്സായി.
ഒന്നു കൂടി രണ്ടു പേരും വരമ്പത്തു കൂടി നടന്നു വയലു നോക്കീട്ട് തിരികെ പോകാനായി നടന്നു തുടങ്ങുന്നു. നേരം സന്ധ്യയോടടുക്കുന്നു. അങ്ങകലെയുള്ള വയല്‍ വരമ്പത്തെ വീടുകളില്‍ വിളക്കു കത്തിച്ചു തുടങ്ങി. ഒരുപറ്റം കിളികള്‍ ആകാശത്തിലൂടെ വേഗത്തില്‍ പറന്നു പോകുന്നു. കൂടണയാന്‍ .                 



                                                19
      സമയം രാവിലെ.                                 
ദേവന്‍റെ വീട്. ഇന്‍റീരിയര്‍ . ദേവന്‍ രാവിലെ കുളിച്ചു റെഡിയായി.കൈലിയും ഷര്‍ട്ടുമാണ് വേഷം. തോളത്ത് ഒരു തോര്‍ത്തും. ഒന്നാം തരം ഒരു നാട്ടുമ്പുറ കൃഷിക്കാരന്‍റ ലുക്ക്.  ഡൈനിംഗ് ടേബിള്‍.    രാവിലത്തെ കാപ്പി കുടിയ്ക്കുന്നു. തൊട്ടരികില്‍ മോന്‍ സ്ക്കൂള്‍ യൂണിഫോമില്‍ .കാപ്പി കഴിയ്ക്കുന്നു. ദോശയാണ് പലഹാരം. മീര അകത്തു നിന്നും ചുട്ടു കൊണ്ടിടുന്നുണ്ട്. അത്ര വില കൂടിയതല്ലാത്ത ഒരു നൈറ്റിയാണു വേഷം.

"മോന്‍ വയറു നിറച്ച് കഴിയ്ക്ക്."ദേവന്‍
കുട്ടി ഒരു പാടു വിഷമത്തില്‍
"അച്ഛനിനി തിരികെ ദുബായിപ്പോകുന്നില്ലേ..മോന് കളിപ്പാട്ടോം ഫോറിന്‍ മുട്ടായീം ഒന്നും കിട്ടില്ലേ ഇനിം." കണ്ണന്‍.
"അച്ചനിവിടാണേലും മോനിതെല്ലാം കിട്ടും."ദേവനല്‍പ്പം വിഷമത്തില്‍ .
കുട്ടി സന്തോഷത്തില്‍
"എങ്കി അച്ഛനിനി ഒരിയ്ക്കലും പോവണ്ട. എനിയ്ക്കതാണിഷ്ടം."കണ്ണന്‍ .
മീര കടന്നു വരുന്നു. ഒരു കെയ്യില്‍  ചട്ടുകത്തില്‍ ദോശ ദേവന്റെ പാത്രത്തിലിടുന്നു.
കുട്ടി കൈ കഴുകി പോകുന്നു. പുറത്ത് സ്കൂള്‍ വാനിന്‍റ ഹോണടി.

"ഇന്നല്ലേ പാടത്ത് പണി തുടങ്ങുന്നത്"മീര ദേവനോടായി
ദേവന്‍ കൈ കഴുകി തോര്‍ത്തില്‍ തുടച്ചുകൊണ്ട്
" അതെയല്ലോ, എന്താ കൂടെ വരുന്നോ"ദേവന്‍ കളിയാക്കുന്ന സ്വരത്തില്‍, തല ആട്ടിക്കൊണ്ട്.
.
"അല്ലാ ഞാന്‍ ചോദിച്ചെന്നേയുള്ളേ.കാവിഭഗോതിയ്ക് ഇന്നു നാഴിയരിപ്പായസ്സം കഴിപ്പിയ്ക്കുന്നുണ്ടേ."മീര
"എന്നാ ഞാനിറങ്ങട്ടെ മീരാ" ദേവന്‍ .
"ശരിയേട്ടാ, പോയിവരൂ"മീര
മീര ദേവനെ അനുഗമിച്ചു കൊണ്ട് ഡൈനിംഗ് ഹാളില്‍ നിന്നും വരാന്ത വരെ. ദേവന്‍ പോകുന്നതും നോക്കി നില്‍ക്കുന്നു.
                                              20-a
എക്‍സ്റ്റീരിയര്‍ .സമയം രാവിലെ. വീണ്ടും പുഞ്ച വയല്‍ .നിലം ഉഴുതു മറിയ്ക്കുന്നു. ട്രാക്‍റ്റര്‍ .ദേവനും നാരായണേട്ടനും  കൃഷ്ണേട്ടനും (  . 65നും 70നും ഇടയ്ക്കു പ്രായംഒന്നാന്തരം ഒരു കൃഷിക്കാരന്‍ )    വരമ്പത്തുണ്ട്. വേറെ കുറച്ചു കാണികളും.
വേഷം. ദേവന്‍ കൈലി,ഷര്‍ട്ട് , തലേല്‍ തോര്‍ത്ത് കെട്ടിയിരിയ്ക്കുന്നു. നാരായണേട്ടനും കൃഷ്ണേട്ടനും മുണ്ടും ബനിയനും തോര്‍ത്തും. തോര്‍ത്തു തോളത്താണ്. രണ്ടുപേരുടെയും.
    "മണ്ണിനും പെണ്ണിനും എപ്പഴാ ഭാഗ്യം വന്നു കേറുന്നേന്നു പറയാന്‍ പറ്റുമോ."കൃഷ്ണേട്ടന്‍ .
   " അതേയതേ...  ദേ, ഇപ്പതന്നെ നോക്കിയ്ക്കേ.ഈവയലിന്‍റ കാര്യമെടുത്തേ എത്ര നാളു കെട്ടു കഴിയാത്ത പെണ്ണിനെ പോലെ കിടന്നതാ. ഇപ്പഴാ ഇതിനു യോഗം തെളിഞ്ഞത്.നാരായണേട്ടന്‍ .പറഞ്ഞു ചിരിയ്ക്കുന്നു. മറ്റവരും ചിരിയുടെ കൂടെ ചേരുന്നു.
                                                  b

എക്‍സ്റ്റീരിയര്‍ . അടുത്ത ദിവസം രാവിലെ. വയലില്‍ വിത്തിടുന്നു. ചെറിയ വട്ടിയില്‍ എല്ലാ പണിക്കാരുടെയും ദേവന്‍റെ കൈയ്യിലും മുളച്ച വിത്ത്. പാടത്ത് വിതയ്ക്കുന്നു. വയലില്‍ നാല് ആണാള്‍ .അവരുടെ വേഷം വെറും കയിലി.തലയില്‍ എല്ലാവരും തോര്‍ത്തു കെട്ടിയിട്ടുണ്ട്.അവരുടെ കൂടെ ദേവനും .വയലിലെ ചെളി വെള്ളത്തില്‍. വിത്തിനു നനവുകിട്ടാന്‍ മാത്രം അല്‍പ്പം വെള്ളം വയലില്‍ .നാരായണേട്ടനും കൃഷ്ണേട്ടനും ഉപദേശങ്ങളും കൊടുത്തോണ്ട് കരയില്‍ . വെയിലുകൊള്ളാതിരിയ്ക്കാന്‍ രണ്ടുപേരും കുട പിടിച്ചിട്ടുണ്ട്. അവരു വരമ്പത്തു നിന്നു പറയുന്നതിനൊക്കെ ഉത്തരം. ജോലിചെയ്തുകൊണ്ടു തന്നെ പാടത്തുള്ളവര്‍ പറയുന്നു.
കൃഷ്ണേട്ടന്‍ പണിക്കാരോടായി
"വിത്തെല്ലാം മുളച്ചു തുടങ്ങീട്ടാണോ"
"ആ..അതെല്ലോ."ഒരു പണിക്കാരന്‍ .
"മുളച്ച വിത്ത് മൂന്നാം പക്കം. ഞാറാകൂന്നാ.."നാരായണേട്ടന്‍ .
"ചാലു കീറി വെള്ളം വീത്തണം."കൃഷ്ണേട്ടന്‍ .
"വളമൊക്കെ ജൈവവളം മതി.കേട്ടോ." കൃഷ്ണേട്ടന്‍ .
"നല്ല ചാണോപ്പൊടീം ചാമ്പലും ഒക്കെയായി." നാരായണേട്ടന്‍ .
"അതെയതെ.ഞങ്ങളു ചെയ്യുമ്പോലെയൊക്കെ നീയും ചെയ്താ മതി." നാരായണേട്ടന്‍.
" ഇപ്പഴത്തെ ഈ പരിഷ്ക്കാരോന്നും നമുക്കുവേണ്ടേ..വേണ്ട.രാസോളോം,വെഷമരുന്നും."ഒരു പണിക്കാരന്‍ .
"നല്ല പുകേല കഷായോണ്ടെങ്കി നല്ല ഒന്നാം തരം കീടനാശിനിയായി."മറ്റൊരു പണിക്കാരന്‍.
"എല്ലാം നിങ്ങളു പറേമ്പോലെ.നമുക്കതൊക്കെതന്നെ ചെയ്യാം.നിങ്ങളാണെന്‍റ ഗുരുക്കന്മാര്‍.വേണ്ടതെല്ലാം എനിയ്ക്കുപറഞ്ഞു തരണം.ഏസീടെ തണുപ്പും കൊണ്ടോണ്ടുള്ള പണിയെ ഇതുവരെ എനിയ്ക്കു വശോണ്ടാരുന്നുള്ളു.ഇനിയാണിതൊക്കെ പഠിയ്ക്കേണ്ടത്." ദേവന്‍ . എല്ലാരും അതു കേട്ടു പൊട്ടിച്ചിരിയ്ക്കുന്നു     


                                           C
ഒരു ചാറ്റല്‍മഴ. അതിനോടൊപ്പം ഒരു ഞാറു നടീല്‍ പാട്ടിന്റെ ഈരടികള്‍. മഴ വലിയ മഴയില്‍ തീരുന്നതിനോടൊപ്പം പാട്ടിന്റെ ഈരടികളവസാനിയ്ക്കുകയും, ഞാറ് വലുതായി
കതിരു വരാറാകുന്ന നെല്‍  ചെടിയായി  വളര്‍ന്നതും  കാണിയ്ക്കുന്നു.


                                                21
ദേവന്‍റെ വീട്. രാവിലെ. എക്‍സ്റ്റീരിയര്‍. പുറകു വശം. ഒരു പുതിയ പശുത്തൊഴുത്ത്. കോഴിക്കൂട്, എല്ലാം കാണാം.തൊഴുത്തില്‍രണ്ടു കറവപ്പശുക്കളും ക്ടാക്കളും. കോഴിക്കൂടില്‍
നിറയെ കോഴികള്‍.മീര--വീട്ടിലിടുന്ന നൈറ്റി വേഷം. ദേവന്‍  കൈലി മാത്രം.മീര കാലിത്തൊഴുത്തില്‍  പശൂന് തീറ്റയും വെള്ളവും ഒക്കെ കൊടുക്കുന്നു. ദേവന്‍ തൊഴുത്തിന്‍റ അടുക്കലേയ്ക്ക് കടന്നു ചെല്ലുന്നു.സ്നേഹത്തോടെ പറയുന്നു.
"അണ്ണാറക്കണ്ണനും തന്നാലായത്." ദേവന്‍ പറഞ്ഞിട്ട് ചിരിച്ചുകൊണ്ട് തുടരുന്നു.
"നീ ആളു കേമിതന്നെ. ഞാന്‍ സമ്മതിച്ചു തന്നിരിയ്ക്കുന്നു.ആ മാനേജരുടെ പരിചയത്തില്‍, ബാങ്കിലെ ലോണീന്ന് എന്തെല്ലാം ഒപ്പിച്ചു.കോഴി പശു."ദേവന്‍
"എന്താ കണ്ട്ട്ട് കുശുമ്പു വരുന്നോ. ഞാന്‍ കിറു കൃത്യമായി ലോണടയ്ക്കുന്നുണ്ടേ.."മീര തമാശമട്ടില്‍ പറയുന്നു.
"ദേ ഇതു കണ്ടോണ്ട് തെക്കേപ്പുരയ്ക്കലെ ശാന്തേം പോയി മുട്ടീട്ടൊണ്ടേ ബാങ്കില്." മീര.

"അതെയോ...കൊള്ളാമല്ലോ..അങ്ങിനെ പെണ്ണുങ്ങക്കെല്ലാം നീയിപ്പൊ മോഡലായി അല്ലേ..കൊള്ളാമല്ലൊ ശ്രീമതി.."ദേവന്‍. രണ്ടുപേരും. ഉറക്കെ ചിരിച്ചു രസിയ്ക്കുന്നു.
അച്ഛനുമമ്മയും മോനും അങ്ങോട്ടു വരുന്നു. മൂവരും വീട്ടില്‍ നില്‍ക്കുന്ന വേഷം.അമ്മ സെറ്റും മുണ്ടും. അച്ഛന്‍ ഡബിളും തോര്‍ത്തും. കൈ ചെറിയ ബനിയനും.മോന്‍ നിക്കറ്.അച്ഛനുമമ്മയും ഒരുപാടു സന്തോഷത്തില്‍
"മോനെ, നമ്മുടെ വീടിന്  ആ പഴയ കുടുംബത്തിന്‍റെ പ്രതാപമെല്ലാം തിരിച്ചു കിട്ടിയതുപോലെ" അച്ഛന്‍
ശരിയാണച്ഛാ,".ദേവന്‍
"അച്ഛന്‍ പ്രതാപി കുട്ടന്‍പിള്ളയായി."ദേവന്‍ .
എല്ലാവരും  ചിരിയ്ക്കുന്നു.
                                             
                                                      22

എക്‍സ്റ്റീരിയര്‍. വീണ്ടും പുഞ്ച വയല്‍.സമയം രാവിലെ.ഞാറു് വലുതായി. കതിരിടാറായ നെല്‍       ചെടി.    ദേവനും,കൃഷ്ണേട്ടനും നാരായണേട്ടനും കൂടിവരമ്പു ചുറ്റി നടന്ന്
കൃഷി നോക്കി കാണുന്നു.എല്ലാപാടത്തിന്‍റയും ഒരു ദൂരകാഴ്ച ക്യാമറയില്‍ കാണിയ്ക്കുന്നു.എല്ലാം പച്ച പരവതാനി വിരിച്ചതുപോലെ കിടക്കുന്നു,
വേഷം. ദേവന്‍- കയിലിയും. ഷര്‍ട്ടും തോര്‍ത്തും.
നാരായണേട്ടനും, കൃഷ്ണേട്ടനും കയ്യ് അല്‍പ്പമുള്ള ബനിയനും, മുണ്ടും തോര്‍ത്തും.
"രണ്ടാം വളോം കൂടി അധികം താമസിയാണ്ട് ചേറണം കേട്ടോ ദേവാ.."നാരായണേട്ടന്‍ .
"ശരി നാരായണേട്ടാ." ദേവന്‍.
"എന്നിട്ട് ആ കളേം കൂടങ്ങു പറിപ്പിച്ചു കള."നാരായണേട്ടന്‍
"രണ്ടാഴ്ചയ്ക്കകം കൊടം വരേണ്ട നെല്ലാണേ."കൃഷ്ണേട്ടന്‍,
"അതെ യതെ.." നാരായണേട്ടന്‍
വീണ്ടും കുറച്ചു നേരം കൂടി നിന്ന ശേഷം പിരിയുന്നു. എല്ലാവരും തിരികെ പോകുന്നു.

                                                      23
ദേവന്‍റ വീട്. ഇന്‍റീരിയര്‍ . അച്ഛനും അമ്മയും ദേവനും സിറ്റൌട്ടിലിരിയ്ക്കുന്നു. അച്ഛന്‍ കോസടിയിലാണ്. അച്ഛന്റെ വേഷം മുണ്ടും. തോര്ത്തും.
അമ്മ  സെറ്റും മുണ്ടും.വീട്ടിലിടുന്നത്. ദേവന്‍ കൈലിയും ഒരു തോര്ത്തും.
" പാടത്തു വളമൊക്കെയിട്ടോ  ദേവാ.."അച്ഛന്‍ .
"ഇട്ടച്ഛാ... നാരായണേട്ടനും കൃഷ്ണേട്ടനും ഉള്ളതുകൊണ്ട് അതൊക്കെ സമയാ സമയങ്ങളില്‍ അങ്ങു നടക്കുന്നുണ്ടേ."ദേവന്‍
"എന്തുചെയ്യാം. ഇതൊക്കെ അറിഞ്ഞോണ്ടിവിടിരിക്കാമെന്നല്ലാതെ വന്നു സഹായിക്കാനൊട്ടും പറ്റുന്നില്ലല്ലോ യെന്‍റ മോനെ, നിനക്കാവശ്യം വന്നപ്പോള്‍ ...എത്ര കേറിയിറങ്ങിയ പാടമാ.."ദേവന്‍റച്ഛന്‍ വിഷമത്തില്‍
"അതിനെന്താ അച്ഛാ..അച്ഛനെപ്പോലെ തന്നെ എല്ലാ ഉപദേശോം തന്ന് അവരെല്ലാം എന്റെ കൂടെയുണ്ടേ"ദേവന്‍

                                24

  ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞു. കലണ്ടറില്‍ . പേജുകള്‍ മറിയുന്നത് കാണിയ്ക്കാം.എക്‍സ്റ്റീരിയര്‍ .  പുഞ്ചപ്പാടം.സമയം വൈകുന്നേരം.   മൊത്തത്തില്‍ എല്ലാ വയലിന്‍റയും ഒരു ഷോട്ടു കാണിയ്ക്കുന്നു.നെല്ല് വിളഞ്ഞു പാകമായി. മുഴുവനും പൊന്നിന്‍ കതിര്‍മണികള്‍ കൊണ്ട് നിറഞ്ഞ  വയല്‍ . നല്ല വിളവുള്ള പാടം. കൊയ്ത് അടുക്കാറായത്.  മൂന്നുപേരും പാടത്തിന്‍റ   വരമ്പത്തുണ്ട്. അങ്ങകലെ പാടത്തെ വരമ്പുകളില്‍ ഒറ്റയ്ക്കും തെറ്റയ്ക്കും  വിളവു നോക്കാന്‍ വന്നു നില്‍ക്കുന്നവരെ ലോംഗ്ഷോട്ടില്‍ കാണിയ്ക്കാം.
 ദേവന്‍ കൈലിയും ഷര്‍ട്ടും വേഷം. നാരായണേട്ടനും കൃഷ്ണേട്ടനും പതിവു വേഷം-ബനിയനും  തോര്‍ത്തും.

"ചിങ്ങത്തി  പുത്തരിച്ചോറുണ്ണാം അല്ലേ ദേവാ.." നാരായണേട്ടന്‍ .
ദേവന്‍റ മുഖത്ത് നിറഞ്ഞ സംതൃപ്തി. മറുപടിയായി ഒരു ചിരി മാത്രം.
"ഇത്തവണ ദേവാ...നീ തന്നെ ഒന്നാമന്‍."കൃഷ്ണേട്ടന്‍.
"നൂറ്റിക്കു നൂറു മേനി" കൃഷ്ണേട്ടന്‍.
ദേവന്‍  അതിന്‍റ അര്‍ത്ഥം കിട്ടാതെ വായും പൊളിച്ച് അവരെ നോക്കിക്കൊണ്ടു നില്‍ക്കുന്നു.
"എടാ, കൊയ്തു പൊലിയാകട്ടെ അപ്പം നിനക്കു മനസ്സിലാവും അപ്പറഞ്ഞതിന്‍റ അര്‍ത്ഥം."നാരായണേട്ടന്‍.
"ഏനുണ്ടോ വെയം തീണ്ടി പരിശയം എന്ന് പണ്ടാരോ പറഞ്ഞപോലാ ഇത്. ഗള്‍ഫുകാര്‍ക്ക് വിളവിന്‍റ മേനി പറഞ്ഞാ എങ്ങട്ടു മനസ്സിലാകാനാ."കൃഷ്ണേട്ടന്‍ .
അതും പറഞ്ഞ് ഉറക്കെ ചിരിയ്ക്കുന്നു.ദേവനും നാരായണേട്ടനും ചിരിയില്‍ കൂടെ ചേരുന്നു. മൂവരും തിരികെ വീട്ടിലോട്ടു നടക്കുന്നു.
                                                             25
സമയം വൈകുന്നേരം.  ദേവന്‍റ വീട്.  ഇന്‍റീരിയര്‍.വീടിന്‍റ സിറ്റൌട്ടില്‍ കോസടിയില്‍ ദേവന്‍റ അച്ഛന്‍ കിടക്കുന്നു.അമ്മ അടുത്ത് കസേരയിലിരിയ്ക്കുന്നു. അരപ്ലേസു പോലുള്ള സ്ഥലത്ത് ദേവനും ഇളയകുട്ടിയും മീരയും ഇരിയ്ക്കുന്നു. അച്ഛന്‍  മുണ്ടും  ബനിയനും, അമ്മ സെറ്റ്, ദേവന്‍ -കൈലി , തോര്‍ത്ത്. മീര-നൈറ്റി.
മോന്‍ -ബര്‍മൂടാ നിക്കറ്.
"നൂറ്റിക്കു നൂറു മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്.ഇത്തവണ ഞാനാണത്രേ ഫസ്റ്റടിക്കാന്‍ പോണത്. എനിയ്ക്കായിരിക്കും ഏറ്റവും നല്ല കര്‍ഷകനുള്ള കര്‍ഷക മിത്ര അവാര്‍ഡ് എന്നാണവരു പറയുന്നത്." എല്ലാവരോടുമായി ദേവന്‍.
" ഹാവൂ എന്‍റ കാവിഭഗോതീ...രക്ഷിച്ചു."അമ്മ.
" നീ ആദ്യായി കൃഷിയിറക്കീട്ട് നല്ല വിളവു കിട്ടീല്ലോ.അതുതതന്നെ ഭാഗ്യം."അച്ഛന്‍ .
"എനിയ്ക്കും ഒന്നു കണ്ടാക്കൊള്ളാമെന്നുണ്ട്. വിളഞ്ഞു കിടക്കുന്ന നെല്‍പ്പാടം.നമ്മുടെ വയലിങ്ങനെയൊന്ന് കാണണമെന്ന് എന്തൂരം ആഗ്രഹിച്ചു ഞാന്‍, ഭഗോതി അതിനു കാത്തല്ലോ." മീര.
"ഞാനും വരും " കുട്ടി ഒരുപാടുത്സാഹത്തില്‍ .
"അതിനെന്താ, എല്ലാരേം കൊണ്ടുപോം.മോനിപ്പം പോയി പഠിയ്ക്ക്.ഓണപ്പരീക്ഷ വരികല്ലേ."ദേവന്‍.

                                                      26-a
വീണ്ടും പുഞ്ച വയല്‍ .സമയം വൈകുന്നേരം.മീരയും ദേവനുംമാത്രം വയല്‍ വരമ്പത്ത്. ദേവന്‍ മുണ്ടും ഷര്‍ട്ടും. മടക്കി കുത്തിയ മുണ്ട്.മീര ചൂരിദാര്‍ .
"ഇതെത്ര മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്"മീര  നെല്‍പ്പാടത്തു നോക്കി സന്തോഷവും അത്ഭുതവും കലര്‍ന്ന സ്വരത്തില്‍ ദേവനോടായി.
അതോ, അത്..അത്..”  ദേവന്‍   .അവളുടെ  കൈ പിടിച്ച്  അടുക്കലേയ്ക്കു ചേര്‍ത്തു നിര്‍ത്തി.
. കൃഷ്ണേട്ടന്‍  പറഞ്ഞത് വയലില്‍  നൂറ്റിക്കു നൂറുമേനിയെന്ന് പക്ഷേ ഇവിടെ നൂറുക്കു നൂറ്റൊന്നു മേനീന്ന് ഞാന്‍  പറയുന്നു. നിന്റെ ആ നിറഞ്ഞ മനസ്സ്. ആ മനസ്സാണ് ഈ കാണുന്നത്." ദേവന്‍ അവളോട് ഒരുപാടു സ്നേഹത്തില്‍

എന്നെ വീണ്ടും ജീവിതത്തിന്റെ പച്ചപ്പിലേയ്ക്കു കൊണ്ടു വന്ന നിന്റെ മനസ്സ്.അവിടെയാണ്
നൂറ്റിക്കു നൂറു മേനി വിളഞ്ഞിരിയ്ക്കുന്നത്. ദേവന്‍ വീണ്ടും അവളോട്.

"നിന്റെ വട്ടി നിറയെ ഞാന്‍ ആദ്യത്തെ പതം....ഇതാ നിനക്കു മാത്രമായി... ദേവന്‍ പതുക്കെ
പരിസരം വീക്ഷിച്ച ശേഷം  അവളുടെ കവിളില്‍  തന്റെ ചുണ്ടുകള്‍ ചേര്‍ത്തു.

അവര്‍    ചിറയിലേയ്ക്കു നടന്നു കയറി.
                                              26-b
 വീണ്ടും ചിറയില്‍ നിന്നു കൊണ്ട് എല്ലാ വയലും ഒരു വിഹഗ വീക്ഷണം നടത്തുന്നു.മീര നാണിച്ച് ദേവനില്‍ ഒരു കള്ള നോട്ടം എറിയുന്നു. ചിറയുടെ അങ്ങേയറ്റത്തു നിന്നും നടന്നടുക്കുന്ന ദേവന്‍റ പഴയ ചങ്ങാതി സുബൈര്‍ .ദേവന്‍റ  അതേ പ്രായം. ഇടത്തോട്ടുടുത്തിരിക്കുന്ന മുണ്ട്. വെള്ള ജുബ്ബ. തലയില്‍ തൊപ്പി. താടി. നെറ്റിയില്‍ നിസ്ക്കാര തഴമ്പ്.പഴയ ചങ്ങാതിയെ ഒരുപാടു നാളു കൂടി കണ്ട സന്തോഷം മൊത്തം മുഖത്തു കാണാം. അടുത്തെത്തുന്നതിനു മുമ്പുതന്നെ വര്‍ത്തമാനം പറഞ്ഞു തുടങ്ങുന്നു.

"ഇതാരാ ഈ നിക്കുന്നെ.കെട്ടിയോനും  കെട്ടിയോളും കൂടി ഈ വരമ്പത്തെന്തു ചെയ്യുന്നപ്പാ..നീയെന്നാ വന്നെ ദേവാ, ഞാനറിഞ്ഞീല്ലല്ലോ..." സുബൈര്‍ .
മൂവരും ചിരിയ്ക്കുന്നു.
"ഞാന്‍ വന്നിട്ട് കുറച്ചു നാളായല്ലോ സുബൈറെ" ദേവന്‍ .ചങ്ങാതിയെ കണ്ട സന്തോഷം മുഖത്തുണ്ട്.
" ഇനിയെന്നാ മടക്കം." സുബൈര്‍ .
"ഞാന്‍ മടങ്ങിയല്ലോ സുബൈറെ...." ദേവന്‍ ചിരിച്ചു കൊണ്ട്.
"  പടച്ചോനെ..ഇതെന്താപ്പാ.. നിനക്കു   പിരാന്തു പിടിച്ചോ.." സുബൈര്‍ .
   മൂന്നു പേരും ഉറക്കെ ചിരിയ്ക്കുന്നു.
"ഇല്ല,സുബൈറേ...ഞാന്‍ മടങ്ങി. എന്‍റെ മണ്ണിലേയ്ക്ക്,എന്‍റ പാരമ്പര്യത്തിലേയ്ക്ക് ഞാന്‍ മടങ്ങിയെത്തി.ദേവന്‍ ഗൌരവത്തില്‍.

മീരയും ദേവനും  സുബൈറും വിളഞ്ഞ നെല്‍പ്പാടത്തിനെ നോക്കി സന്തോഷത്തോടെ നില്‍ക്കുന്നു. അകലെ ഒരു കൊയ്തു പാട്ടിന്‍റ ഈരടികള്‍ . 
പാട്ടവസാനിയ്ക്കുന്നതോടുകൂടി ദേവന്‍റ വീടിന്റെ ഉമ്മറത്ത് കെട്ടിതൂക്കിയിട്ടിരിക്കുന്നൊരു  നല്ല കതിര്‍മാടത്തിന്റെ closeup ല്‍     ടൈറ്റില്‍ കാണിച്ച്  അവസാനിപ്പിക്കുന്നു.


Related Posts Plugin for WordPress, Blogger...