Thursday, August 16, 2012

ഓണം വന്നേ...



ഓണത്തപ്പന്‍വരവുണ്ടേ
ഓണം കേറാ മൂലയിലെല്ലാം
ഓണക്കിളിയുടെ വരവുണ്ടേ..
ഓണപ്പൂവിന്‍പരിമണംമുണ്ടേ...

കണ്ണുപൊത്തിക്കളി  സാറ്റുകളി
തുമ്പിതുള്ളിക്കളി ഊഞ്ഞാലാട്ടം
അടിച്ചോടിപ്പിടുത്തം  അരങ്ങു തകര്‍ക്കും
 തലപ്പന്തു കളിയുടെ തരികിടയുണ്ടേ.

ഇരുത്തം വന്നൊരു ഇട്ടൂലിക്കളിയും
ഇനിയെങ്ങും കാണാത്ത കുടമൂത്തുകളിയും.
പഴമക്കാരുടെ പകിടകളിയും
ഓണക്കളികളിലൊന്നാമതാണേ.

ഓണത്തപ്പനെ വരവേല്‍ക്കാന്‍
തച്ചനൊരുക്കും വള്ളത്തേലൊരു
വള്ളംകളിയുടെ ആര്‍പ്പുണ്ടേ.
വള്ള സദ്യക്കൊരു വിളിയുണ്ടേ.

ഓണക്കോടിയുടുത്തു  കുട്ടികള്‍
മുറ്റം നിറയെപ്പൂക്കളമിട്ടേ.
മുത്തശ്ശി കച്ച മുറുക്കിയുടുത്തു
 നടുമുറ്റത്തൊരു  വിളക്കുവെച്ചു.

വിളക്കുചുറ്റി വളകിലുക്കി
വടക്കം പാട്ടിന്റെ ഈരടിപാടി.
ചുവടുവെച്ചൊരു  കളിതുടങ്ങി.
കുമ്മിയടിപ്പാട്ടു പാടിക്കൊണ്ട്

തിരുവാതിരക്കളി തിരുവോണത്തിന്
തനതായൊരു കളിയാണല്ലോ..
തത്തിമി തകതിമി തത്തൈയ്യം പാടി
പാടിക്കളിക്കു കൂട്ടുകാരെ.

Saturday, August 4, 2012

അഭിനവ രാവണന്‍മാര്‍ (31-7-2012 ദേശാഭിമാനി പത്രത്തിന്‍റ സ്ത്രീഎന്നപംക്തിയില്‍ പ്രസിദ്ധീകരിച്ചത്)




 

 രാവണന്‍   സീതയെ      തോളത്ത്    എടുത്തിട്ടുകൊണ്ട്    പുഷ്പകവിമാനത്തില്‍കയറ്റി    ലങ്കയിലേക്കു കൊണ്ടുപോയ ചിത്രങ്ങള്‍കണ്ടിട്ടുണ്ട്.
 അതിനു സമാനമായ ഒരു സംഭവമാണ് കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്ത് സിറ്റിയുടെ നടുക്ക്  കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്  നടന്നത്.
 തലസ്ഥാന നഗരിയിലെ ഹൃദയഭാഗത്തുള്ള    ഒരു റോഡില്‍ കൂടി പട്ടാപ്പകല്‍ കൂട്ടുകാരികളുമായി ട്യൂഷനു പോയി തിരികെ വന്ന ഒരു സ്ക്കൂള്‍  വിദ്യാര്‍ത്ഥിനിയെ  ആണ്     ഒരു  അന്യസംസ്ഥാനക്കാരന്‍ തോളിലെടുത്തിട്ടുകൊണ്ട്  തട്ടിക്കൊണ്ടുപോകാന്‍ തുനിഞ്ഞത്.
ഇവിടെയുള്ളവരുടെ പീഡനം കണ്ടിട്ടായിരിക്കാം ഇപ്പോള്‍ അന്യസംസ്ഥാനക്കാരും കേരളത്തിലെ പെണ്‍കുട്ടികളെ ആക്രമിക്കാന്‍ തുനിയുന്നത്.
പതിമൂന്നര ലക്ഷത്തോളം അംഗസംഖ്യ ഉള്ള ഇവര്‍ എവിടെ നിന്നു വന്നെന്നോ എവിടേക്ക് പോകുന്നെന്നോ നമ്മുടെ ഭരണാധികാരികള്‍ ശ്രദ്ധിക്കാതെയിരിക്കുന്നത് ഗുരുതരമായ പ്രത്യാഘതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് നിസ്സംശയം പറയട്ടെ.
 പണ്ടൊന്നുമില്ലാത്തവിധം സ്ത്രീകളുടെ നേരെയുള്ള അതിക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണല്ലോ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയില്‍ എന്തു കുറ്റം ചെയ്താലും ഊരി പുറത്തു വരുവാനുള്ള പഴുതുകളേറെയുണ്ടല്ലൊ.
ഞാനൊക്കെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്ക്കൂളും കോളേജും ഒക്കെ കഴിഞ്ഞ് സന്ധ്യമയങ്ങി ബസ് സ്റ്റോപ്പില്‍ വന്നിറങ്ങിയാല്‍ ഒരു പേടിയും ഇല്ലാതെ  നടവഴിയില്‍ കൂടി വീട്ടില്‍ നടന്നെത്തുന്ന പതിവായിരുന്നു. അഥവാ അല്‍പ്പം കൂടി ഇരുട്ടായാല്‍ ചുറ്റിനും നോക്കും പരിചയമുള്ള  ഏതെങ്കിലും സഹോദരന്മാര്‍ റോഡിലെവിടെയെങ്കിലും ഉണ്ടോയെന്ന്. ഉണ്ടെങ്കില്‍ അവരോടു ചോദിക്കും ഒന്നു വീടുവരെ കൊണ്ടാക്കുമോ എന്ന്.  അമ്മ പെറ്റ ആങ്ങളമാരെക്കാളും സുരക്ഷിതമായിട്ട് അവര്‍ വീട്ടില്‍ കൊണ്ടുവന്നാക്കും. ഇതില്‍ അല്‍പ്പം പോലും അതിശയോക്തിയില്ല. തികച്ചും സത്യമാണ്. പക്ഷെ ഇന്നത്തെ ഈ മാറിയ പരിതസ്ഥിതിയില്‍  ഒരാളിനേയും വിശ്വസിക്കുവാന്‍ പറ്റാതെയായിരിക്കുന്നു.
 പഴയ നാടും സ്ഥലങ്ങളും ഒക്കെ തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ മനുഷ്യരുടെ മനസ്സാണ് മാറിപ്പോയത്. ഇപ്പോഴത്തെ വാര്‍ത്താ മാധ്യമങ്ങളുടെയും ടീവി ചാനലിന്‍റയും  അതിപ്രസരവും  മനുഷ്യ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. ടീവിയില്‍ ഒരു സെന്‍സര്‍ഷിപ്പും ഇല്ലാതെ   സ്ത്രീ ശരീരത്തിനെ വെച്ചുള്ള പരസ്യങ്ങളും മറ്റുള്ള സീരിയലുകളും സിനിമയും ഒക്കെ ഇതിനൊരു നിര്‍ണ്ണായക ഘടകങ്ങളാണെന്ന് എടുത്തു പറയട്ടെ. അതേപോലെ തന്നെ വെട്ടും കുത്തും ഒക്കെയുള്ള സിനിമയുടെ അതിപ്രസരവും.
പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി സ്ക്കൂളുകളില്‍ കരാട്ടെ ക്ലാസ്സുകളോ അടിതടയോ ഒക്കെ പാഠ്യ പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയാല്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഒരുപരിധിവരെ രക്ഷനേടാനാകുമായിരിയ്ക്കാം.
സൌമ്യാ വധക്കേസിലെ ഗോവിന്ദചാമിമാരെ രക്ഷിക്കാന്‍ വന്നതുപോലെ      ഈ അഭിനവ രാവണന്മാരെയും  രക്ഷപ്പെടുത്തിയെടുക്കുവാന്‍  പിന്നണിയില്‍ ഏറെ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് എടുത്തു പറയട്ടെ.
 ഇങ്ങനെ പോകുകയാണെങ്കില്‍   നമ്മുടെ പെണ്‍കുട്ടികള്‍ക്ക് കേരളത്തിലെ നടവഴിയും റോഡും ഒക്കെ അന്യമാകുവാന്‍ പോകുന്ന കാലം അതി വിദൂരമല്ല.     അവര്‍ ഒരുകാലത്ത് പറയുമായിരിക്കും നമ്മുടെ അമ്മയും അമ്മുമ്മയും ഒക്കെ ഇതുവഴി ഒറ്റക്കു നടന്നു പോയ ഒരു കാലമുണ്ടായിരുന്നു എന്ന്.             അങ്ങനെ  ഭാവിയില്‍ പറയാന്‍  ഇടവരാതിരിക്കട്ടെ!!
Related Posts Plugin for WordPress, Blogger...