Saturday, December 28, 2013

ഒരു പ്രതിഷേധ കുറിപ്പ് (മാതൃഭൂമിയുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളിലേയ്ക്കും അയച്ചത്)



2013 ഡിസംബര്‍  27ല്‍ മാതൃഭൂമി ദിന പത്രത്തില്‍വന്ന ഒരു വാര്‍ത്തയാണ്എന്നെ ഈ കത്തെഴുതുവാന്‍ പ്രേരിപ്പിച്ചത്.  വാര്‍ത്ത ഇങ്ങനെ.    ക്രിസ്മസ് ദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ടു കിടന്നമകനെ അമ്മ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. അപ്പോള്‍ തന്നെ ഇവര്‍ പോലീസിലെത്തി കീഴടങ്ങുകയും ചെയ്തു.
നൊന്തു പ്രസവിച്ച പെറ്റമ്മ  സ്വന്തം മകനെ കഴുത്തു ഞെരിച്ചു കൊല്ലാനുണ്ടായ സാഹചര്യം വാര്‍ത്തയില്‍ വിശദമായി പറയുന്നുണ്ട്. അതായത്  ദിവസ പണിക്കാരനായ മകന്‍  എന്നുംപതിവായി മദ്യപിച്ച് വന്ന് ബഹളമുണ്ടാക്കുമത്രെ. ക്രിസ്തുമസ് തലേന്ന് സന്ധ്യക്കും മദ്യപിച്ചു  ലക്കുകെട്ട് പടക്കം കത്തിച്ച്  അയാളുടെ തന്നെ നാലുവയസ്സായ മകന്‍റെ ദേഹത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നല്ലൊരു ദിവസമായിട്ടുപോലും സ്വസ്ഥത കെടുത്തിയ മകനെയാണ്   ആഅമ്മ കൊന്നത്.  ഇത് ന്യായീകരിക്കുകയല്ല.
ഒരു പെറ്റമ്മ അറ്റകൈയ്ക്കു നടത്തിയ കൊടും ക്രൂരത. എല്ലാവരും ക്രിസ്തുമസ്സ് വിളക്കും പടക്കവും ഒക്കെ പൊട്ടിച്ച് ആഘോഷിയ്ക്കുമ്പോള്‍ ആ നാലു വയസ്സുകാരന്‍റെ വീട്ടിലെ ക്രിസ്തുമസ്സ് എങ്ങിനെയായി തീര്‍ന്നു. ആ കുഞ്ഞ് വളര്‍ന്നു വരുമ്പോള്‍ ആരായി തീരും. അച്ഛന്‍റ സ്നേഹം കിട്ടാതെ  അച്ഛനെ കൊന്ന  കൊലയാളിയായ അമ്മുമ്മയുടെ കൊച്ചുമകനായിട്ട്സമുഹം ചാര്‍ത്തി  കൊടുക്കുന്ന മുദ്ര.
  അനാഥമായി തീര്‍ന്ന അമ്മയും രണ്ടു കുട്ടികളും.  .
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ല. മദ്യപാനം മൂലം എത്രയോ കുടുംബങ്ങളാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ ഇതൊന്നും കാണുന്നില്ലേ? അറിയുന്നില്ലേ.?
ബിവറേജസ് കോര്‍പ്പറേഷന്‍    മുക്കിനു മുക്കിനു    മദ്യക്കട തുറന്ന് വീടും നാടും മുടിക്കുന്ന മദ്യം വിറ്റ്
സര്‍ക്കാര്‍ ഖജനാവു വീര്‍പ്പിക്കുന്നു. ഒന്നുകില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിയ്ക്ക് ഒരു കണക്കു വെച്ചുകൂടെ ?  ഒരു റേഷന്‍ പോലെ മാസത്തില്‍ ഒരാള്‍ വാങ്ങുന്ന കുപ്പിക്ക് ഒരു നിയന്ത്രണം എങ്കിലും വെച്ചിരുന്നെങ്കില്‍ കിട്ടുന്ന പൈസയ്ക്കു മുഴുവനും
ഇങ്ങനെ കുടിച്ചു പെടുത്ത് വീട്ടില്‍ വന്നു ബഹളം വെച്ചുള്ള സ്വസ്ഥതക്കേടിന്  അല്‍പ്പം ആശ്വാസം കിട്ടിയേനെ.
  മറ്റൊരു കാര്യം മദ്യപിച്ചു വാഹനം ഓടിയ്ക്കുന്നവരെ പിടിയ്ക്കാന്‍ റോഡില്‍ ഊത്തുയന്ത്രം ഉള്ളതുകൊണ്ട് ഒട്ടുമുക്കാലും മദ്യപന്‍മാര്‍ ബാറില്‍ നിന്നും വീട്ടിലെത്താന്‍ ഇപ്പോള്‍ സര്‍ക്കാരു ബസ്സിനെയാണ്ആശ്രയിക്കുന്നത്. അതും വിനയായിരിക്കുകയാണ്. മദ്യത്തിന്‍റെ ഗന്ധവും പേറി അവരുടെ കേളികളും സഹിച്ച് സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് ശല്യമായിരിക്കുകയാണ്.   വനിതകള്‍ മാത്രം , വിദ്യാര്‍ത്ഥികള്‍ മാത്രം എന്ന് ബോര്‍ഡു വെയ്ക്കുന്നതുപോലെ  മദ്യപാന്‍മാര്‍ക്കുമാത്രം  ബോര്‍ഡുവെച്ച് ബസ്സിടുക. സര്‍ക്കാര്‍ഖജനാവു വീര്‍പ്പിക്കുന്ന അവര്‍ക്കു വേണ്ടി സര്‍ക്കാര്‍ ഇങ്ങനെയുള്ള സൌജന്യം കൂടി ചെയ്തു കൊടുക്കുക.
ഇതൊന്നുമല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികള്‍ വിശ്രമത്തിനായി  പണിതിരുന്ന കളിത്തട്ടുപോലുള്ള വിശ്രമ സങ്കേതങ്ങള്‍ മദ്യശാലയ്ക്കടുത്തെല്ലാം പണിതു കൊടുക്കുക. അപ്പോള്‍ കുപ്പി വാങ്ങി മോന്തിയിട്ട് കളിത്തട്ടില്‍ കേറി കളിനടത്തുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്തിട്ട്  കെട്ടിറങ്ങികഴിയുമ്പോള്‍
വീട്ടില്‍ പൊയ്ക്കൊള്ളും. ബസ്സിലെ കളി യാത്രക്കാര്‍ക്ക് കാണാതെയും ഇരിയ്ക്കാം. ഏതാണേലും ഖജനാവു വീര്‍പ്പിക്കുന്ന അവരേയും സര്‍ക്കാര്‍ പരിഗണിയ്ക്കേണ്ടെ? എല്ലാത്തിനും ഒരു മറുവശം കൂടി വേണ്ടെ?

Related Posts Plugin for WordPress, Blogger...