Wednesday, January 29, 2014

പറയാന്‍മറന്നത്(മൂന്നാംഭാഗം)കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന നോവല്‍






അവധി കഴിഞ്ഞു വന്ന പ്രവൃത്തിദിവസവും പതിവുപോലെ എല്ലാവരും എത്തി. പക്ഷേ അലക്‍സിന്‍റെ സീറ്റൊഴിഞ്ഞു കിടന്നിരുന്നു. ഞാനിടയ്ക്കിടക്ക് ജോലിക്കിടയില്‍ അങ്ങോട്ടു നോക്കുന്നുണ്ടായിരുന്നു. ഒരു പതിനൊന്നു മണിയായപ്പോള്‍ വിയര്‍ത്തു കുളിച്ച് അലക്‍സ് വന്നുചേര്‍ന്നു. എന്തോ  പ്രശ്നമുള്ളതു പോലെ തോന്നി. ഞാന്‍ ഉച്ചക്കു മുമ്പായിട്ടു തന്നെ അലക്‍സിനടുത്തേക്കു ചെന്നു. താമസിച്ചതിന്‍റെ കാരണം തിരക്കി. അമ്മച്ചിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുകയാണെന്നു പറഞ്ഞു.
 അന്നും ഉച്ചക്കു് പതിവു പോലെ  അലക്സിന്‍റെടുത്ത് പോയിരുന്നു. പക്ഷെ അന്നയാള്‍ അമ്മച്ചിയുടെ അസുഖ കാര്യമാണ് മുഴുവന്‍ സമയവും പറഞ്ഞത്.  അയാളന്ന് ആകെ അസ്വസ്ഥനായിരുന്നു. അമ്മച്ചിയുടെ ചെറിയ അസുഖം പോലും അയാളെ വളരെധികം പ്രയാസപ്പെടുത്തുന്നുണ്ടായിരുന്നു. പിറ്റെന്ന് ഉച്ചക്ക് അലക്‍സ് എന്‍റെ സീറ്റിനരികിലേക്കു വരുകയായിരുന്നു. അമ്മച്ചിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആക്കിയതിനാല്‍ അയാള്‍ തലേന്നാളത്തെക്കാളും സന്തോഷവാനായിരുന്നു.
 അന്നയാള്‍ അയാളുടെ ആത്മകഥയുടെ ബാക്കി  കൂടി പറഞ്ഞു തുടങ്ങി.
 ജിജോയുടേയും ബന്നിച്ചന്‍റെയും പത്താംക്ലാസ്സ്  റിസള്‍ട്ടറിഞ്ഞു.ജിജോ എല്ലാ വിഷയത്തിനും ഒന്നാമതായി പാസ്സായിരിക്കുന്നു. ബന്നിച്ചന്‍ ഒരു വിഷയത്തിനു പോലും ജയിച്ചില്ല.
ബന്നിച്ചനെക്കാളും കൂടുതല്‍പ്രയാസം ജിജോവിനായിരുന്നു. വീണ്ടും ബന്നിച്ചന്‍ ഒരു പ്രാവശ്യം കൂടി ശ്രമം നടത്തി. പക്ഷേ ചേമ്പിലയില്‍ വീണ വെള്ളം പോലെ ബന്നിച്ചന്‍റെ തലയ്ക്കകത്തു നിന്നും പാഠങ്ങളൊന്നും തങ്ങിനില്‍ക്കാതെ ഒലിച്ചുപോയിരുന്നു.
 അത്തവണയും ബന്നിച്ചന്‍ തോല്‍ക്കുകയായിരുന്നു.

റോബര്‍ട്ടിന്‍റെ സ്വപ്നങ്ങള്‍ വഴികാണാതുഴറുന്ന യാത്രക്കാരനെപ്പോലെ ഹൃദയത്തില്‍
കിടന്നു  വട്ടം കറങ്ങി.

 അലക്‍സ് ഡിഗ്രിക്കു പഠിക്കുന്ന കോളേജിലാണ്  ജിജോവിനെ പ്രിഡിഗ്രിക്കു ചേര്‍ത്തത്.
 ബന്നിച്ചനില്ലാത്ത ആദ്യ ദിവസങ്ങള്‍ ജിജോവിന് കോളേജില്‍ പോകുവാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു. പിന്നെ പിന്നെ അവനത് അഡ്ജസ്റ്റു ചെയ്തു.

ഒരു വയറു വേദനയിലായിരുന്നു ആ തുടക്കം.  അലക്‍സിന്‍റെ പ്രിയപ്പെട്ട അനുജന്‍റെ മരണം  കവര്‍ ന്നെടുക്കാനൊരു ഹേതു. അസമയത്തു വന്നു കേറിയ കോമാളിയെ പോലെ...  .കരളിനെ ആക്രമിച്ച തീരാവ്യാധി. അങ്ങനെ അവറാച്ചന്റെ അഞ്ചു മക്കളില്ഏറ്റവും മിടുക്കനെ കര്ത്താവു നേരത്തെ തിരികെ വിളിച്ചു.

കര്‍ത്താവിന് കൂടുതല്‍ സ്നേഹമുള്ളവരെ കര്‍ത്താവ് തന്‍റെ അടുക്കലേക്ക് നേരത്തെ കൊണ്ടുപോകും എന്നു പറഞ്ഞ്     ജിജോവിന്‍റെ ജീവന്‍ പൊലിഞ്ഞപ്പോളെല്ലാവരും               സമാധാനിയ്ക്കാന്‍ ശ്രമിച്ചു. ജിജോവിന്‍റെ മരണംഅമ്മച്ചിയേക്കാളും അപ്പച്ചനെയാണ് കൂടുതല്‍ തളര്‍ത്തിയത്.
 പള്ളി സെമിത്തേരിയിലെ  ശവംനാറിപ്പൂക്കള്‍ പലപ്രാവശ്യം പൂത്തു കൊഴിഞ്ഞു.
 ജിജോയുടെ  ഒരു ഓര്‍മ്മ പുതുക്കലിന്‍റെ പിറ്റെന്നാണ് ബെന്നിച്ചന്‍റെ പപ്പ റോബര്‍ട്ട് അലക്‍സിനോട് അക്കാര്യം പറഞ്ഞത്.
 അയാളുടെ അകന്ന ബന്ധത്തിലുള്ള ആരോ ഒരാള്‍ അടുത്തിടെ വരുന്നുണ്ടെന്നും
ബന്നിച്ചനെ അയാള്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാമെന്നു് ഏറ്റിട്ടുണ്ടെന്നും. പക്ഷേ പിന്നീടു പറഞ്ഞ കാര്യം.....
താന്‍  പലദിവസങ്ങള്‍ അതിനെപ്പറ്റി തിരിച്ചും മറിച്ചും ചിന്തിച്ചു. എന്നിട്ടാണ് ആ ഉറച്ച തീരുമാനം എടുത്തത്. അതറിയാവുന്ന ഒരേ ഒരാള്‍ ജിന്‍സിമോള്‍ മാത്രമായിരുന്നു.

അന്നുച്ചക്കലത്തെ ലഞ്ച് ബ്രേക്ക് തീര്‍ന്നപ്പോള്‍ എനിക്ക്എന്തെന്നില്ലാത്ത വിഷമമായിരുന്നു. അലക്‍സിന്‍റെ ജീവിത നൌകയ്ക്കേറ്റ ഉലച്ചില്‍...പങ്കായമില്ലാത്ത തോണിപോലെ... കരകാണാതെ കാറ്റിലും കോളിലും  പെട്ട ഒരു പായ്ക്കപ്പല്‍.

ഒരു നല്ല നീണ്ട കഥ പറഞ്ഞു തരുന്നതുപോലെ അലക്‍സ് അയാളുടെ   നേര്‍ ജീവിതം എന്‍റെടുക്കല്‍ പറയുമ്പോള്‍ ചുമടുതാങ്ങിയില്‍ ഭാരം ഇറക്കിവെച്ച ഒരു പഥികന്‍റെ മുഖത്തെ ആശ്വാസം ഞാന്‍ കണ്ടു.

എനിക്ക് ആ തീരുമാനം എന്തെന്നറിയാനുളള തിടുക്കമായിരുന്നു പിറ്റെന്ന് ഉച്ചവരെ. ഞാനത്   ഹര്‍ഷയോടു പറയുമ്പോള്‍ അവള്‍ക്കും ആകാംക്ഷയുണ്ടെന്ന് എനിക്കു മനസ്സിലായി. ഇപ്പോള്‍ എന്നെക്കാളും അലക്‍സിന്‍റെ ജീവിതത്തിലെ താളപ്പിഴകളറിയുവാന്‍ ഹര്‍ഷക്ക് ഔത്സുക്യം കൂടുന്നതുപോലെ. മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വിളിക്കാതെ തന്നെ ഹര്‍ഷ വൈകുന്നേരങ്ങളില്‍ വിളിക്കുകയും ചെയ്യും.

അങ്ങനെ പിറ്റെന്നു് ഓഫീസിലെത്തിയപ്പോള്‍ അലക്സിന്‍റെ കസേരയിലോട്ടാണ് ഞാനാദ്യം നോക്കിയത്. അലക്സ് കസേരയില്‍ നേരത്തെ തന്നെ ഇരിപ്പു പിടിച്ചിരുന്നു. ഞാനന്നല്‍പ്പം ലേറ്റായിരുന്നു.  ഹാജര്‍ ബുക്ക് സൂപ്രണ്ടിന്‍റെ മുമ്പിലായിരുന്നു. ഒപ്പിടാന്‍ ചെന്നപ്പോള്‍ അടുത്തമാസം മുതല്‍ പഞ്ചിംഗ് തുടങ്ങാന്‍ പോകുന്നു എന്നും അറ്റെ  ഡെന്‍സ് സിസ്റ്റത്തിന്‍റെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി എന്നും സൂപ്രണ്ട്
ഒരു മുന്നറിയിപ്പു പോലെ പറഞ്ഞു.

ഉച്ച വരെയുള്ള ജോലി തീര്‍ത്ത്  അന്ന് അല്‍പ്പം നേരത്തെ തന്നെ ഊണു കഴിച്ചിട്ട് അലക്സ് കാന്‍റീനില്‍ നിന്നും ഊണു കഴിഞ്ഞു വരുവാന്‍  വേണ്ടി കാത്തിരുന്നു.

Wednesday, January 22, 2014

പറയാന്‍ മറന്നത് (രണ്ടാംഭാഗം)--കേരളകൌമുദിയില്‍പ്രസിദ്ധീകരിച്ചു വരുന്നത്







2
പിറ്റേന്ന് അല്‍പ്പം നേരത്തെ ഊണു കഴിച്ച്  കാന്‍റീനില്‍ നിന്നും ഊണു കഴിഞ്ഞെത്തുന്ന അലക്സിനെ  പ്രതീക്ഷിച്ച് ഞാനിരിക്കുകയായിരുന്നു. അങ്ങനെ അയാള്‍ ആ പൊതികള്‍  ഒന്നൊന്നായി  പതുക്കെ അഴിച്ചു തുടങ്ങി.

പത്തു നാല്‍പ്പതു വര്‍ഷത്തിനു മുമ്പുള്ള   മധ്യ തിരുവതാം കൂറിലെ ഒരു സത്യക്രിസ്ത്യാനി     കുടുംബത്തിലേക്കാണ് അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയത്. പട്ടാള ജീവിതത്തിനു ശേഷം പലചരക്കു കച്ചവടം ഉപജീവനമാര്‍ഗ്ഗമാക്കിയ അവറാനും  അന്നമ്മയ്ക്കും  അഞ്ചു മക്കള്‍. ഏറ്റവും മൂത്തതായിരുന്നു അലക്‍സ്സ് .മിടുക്കനായിരുന്നു.  അലക്സിന്‍റെ ഇളയവരായി  നാലു പേരായിരുന്നു.ആന്‍റണി-ജിജോ-ജോമോള്‍--ജിന്‍സി.

മൂന്നാമനായിരുന്ന  ജിജോ പഠിത്തത്തില്‍ മാത്രമല്ല ഒന്നാമനായിരുന്നത്. പള്ളി ക്വയര്‍ ഗ്രൂപ്പിലെ മികച്ചൊരു പാട്ടുകാരനും കൂടിയായിരുന്നു.
 ജിജോയും തൊട്ടടുത്ത വീട്ടിലെ  റോബര്‍ട്ടിന്‍റെ മകന്‍ ബന്നിച്ചനും ഉറ്റ സുഹൃത്തുക്കളാ യിരുന്നു. അവരുടെ ജനനത്തീയതിപോലും ഒരേ ദിവസമായിരുന്നു എന്നതും രണ്ടുപേരേയും കൂടുതല്‍ അടുപ്പിച്ചു..

.
രണ്ടു പേരും ഒരേ സ്ക്കൂളിലായിരുന്നു പഠിത്തവും. എപ്പോഴും ക്ലാസ്സിലൊന്നാം സ്ഥാനക്കാരനായി ജിജോ പാസ്സാകുമ്പോള്‍ ബെന്നി    തട്ടിമുട്ടി      പാസ്സാകുന്നതു തന്നെ ജിജോയുടെ അത്യധ്വാനം കൊണ്ടായിരുന്നു. അവന്‍റെ പഠിത്തം കഴിഞ്ഞുള്ള ബാക്കി സമയമത്രയും ബെന്നിയെ പഠിപ്പെച്ചെടുക്കുന്നതിലായിരുന്നു ശ്രദ്ധ.
തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന് യേശുദേവന്‍ പറഞ്ഞത്
അക്ഷരം പ്രതി അനുസരിച്ചതു പോലെയായിരുന്നു അവരുടെ ജീവിതം.
 ഇംഗ്ലണ്ടിലെ പൂര്‍വ്വികരുടെ കഥ അയവിറക്കി കഴിഞ്ഞിരുന്ന റോബര്‍ട്ടിന്‍റെ മനസ്സെപ്പോഴും ലണ്ടനിലെത്താനുള്ള വെമ്പലിലായിരുന്നു. എങ്ങിനേയും മോനെ പത്താം തരം പാസ്സാക്കി എടുക്കണം. തിരിച്ചെല്ലാം വിറ്റു പെറുക്കി ഭാര്യ ക്ലാരയും ആയി തെംയിസിന്‍റെ തീരത്തെവിടെയോ വേരറ്റു പോയ ബന്ധുക്കളുടെ അടുത്തേക്ക് പലായനം ചെയ്യണം.
പപ്പായുടെ ആഗ്രഹം ഇടയ്ക്കിടയ്ക്ക് ബന്നിച്ചന്‍ ജിജോയുടെ അടുക്കല്‍ പറയുമ്പോളെല്ലാം അവന്‍റെ കണ്ണില്‍ നിന്നും ഉരുണ്ടു വീഴുന്ന കണ്ണീര്‍ തുള്ളികള്‍ അവരു തമ്മിലുള്ള സ്നേഹ ബന്ധത്തിന്‍റെ നിദര്‍ശനമായിരുന്നു.
 കുരുത്തോല പെരുന്നാളും ഈസ്റ്ററും ക്രിസ്തുമസ്സും കടന്നു പോയതിനൊപ്പം അവറാച്ചന്‍റെ മക്കളും ബന്നിയും വലുതായിക്കൊണ്ടിരുന്നു.
 മാലാഖയെവെല്ലുന്ന സൌന്ദര്യം ഏറ്റവും ഇളയവളായ ജിന്‍സിമോള്‍ക്കായിരുന്നു.
ജോമോളാകട്ടെ അത്രയും സുന്ദരി അല്ലായിരുന്നുവെങ്കിലും അമ്മച്ചിയുടെ കൂടെ അടുക്കളപ്പണിക്കു സഹായിക്കുന്ന നല്ല ഒന്നാംതരം ഒരു പാചകക്കാരിയായിരുന്നു.
ബെന്നിച്ചനുള്‍പ്പടെ അവറാച്ചന് ആറു മക്കളാണെന്നായിരുന്നു നാട്ടുകാരുടേയും പറച്ചില്‍.
പത്താം ക്ലാസ്സു പരീക്ഷക്ക്  ജിജോയം ബന്നിച്ചനും ഒരുക്കം തുടങ്ങി.  റോബര്‍ട്ടിനൊപ്പം അലക്‍സിനും  ടെന്‍ഷനായി. ബെന്നിച്ചന്‍ പത്താം തരം ജയിക്കുമോ എന്നുള്ളതിലായിരുന്നു. അത്. അങ്ങനെ പരീക്ഷയുടെ ദിവസവും വന്നെത്തി. ഒന്നൊന്നായി പരീക്ഷയെല്ലാം കഴിഞ്ഞു. റോബര്‍ട്ട്സ്വപ്നങ്ങള്‍ നെയ്തെടുത്തു.
  മകന്‍ പാസ്സായി ലണ്ടനിലെത്തുന്നതും അവിടെ തന്‍റെ ബന്ധുക്കളുടെ കൂടെ ഒരു ഇംഗ്ലണ്ടുകാരനായി ശിഷ്ടജീവിതം കഴിയുന്നതും ഒക്കെ. പക്ഷെ ബന്നിച്ചന്‍റെ മനസ്സ് ജിജോയ്ക്കൊപ്പം തന്നെയായിരുന്നു


അലക്സിന്‍റെ ജീവിതത്തിന്‍റെ ഏടുകളൊന്നൊന്നായി മറിക്കുമ്പോള്‍   കേശവദേവിന്‍റെയോ പാറപ്പുറത്തിന്‍റെയോ ജീവിത ഗന്ധിയായ ഒരു കഥയിലൂടെ ഞാന്‍ സഞ്ചരിക്കുകയാണോ എന്നു തോന്നിപ്പോകുമായിരുന്നു.. ഓരോ ദിവസവും ലഞ്ചു ബ്രേക്കിന്‍റെ വിശ്രമസമയവും അവസാനിക്കുമ്പോള്‍ എനിക്ക് വിഷമമായിരുന്നു. അയാളുടെ ജീവിതത്തിലെ ചുഴിയും നുരയും എന്താണെന്നറിയാനുള്ള വെമ്പലായിരുന്നു മനസ്സിന്.
തങ്ങളുടെ   ഈ സംസാരം ദൂരെ നിന്നു വീക്ഷിച്ചിരുന്ന സഹപ്രവര്‍ത്തകര്‍ക്ക്  ഡൈനിംഗ്  ടേബിളിലെ ഗോസ്സിപ്പു ക്ലബ്ബില്‍ വിളമ്പാന്‍ ധാരാളം വിഷയമുണ്ടായിരുന്നു എന്നത് തനിക്കറിയാമായിരുന്നു. ദുഷ്ടന്‍റെ വായ അപരാധം വിഴുങ്ങുമെന്ന ബൈബിള്‍ വചനങ്ങളോര്‍ത്തു കൊണ്ട് സ്വയം സമാധാനിച്ചു. മറ്റൊരാളിനോട്  പറഞ്ഞപ്പോള്‍ അലക്‍സിന്‍റെ മനസ്സിലെ വിഷമം കുറച്ചു കുറഞ്ഞതായി തോന്നി.. ഓരോ പൊതിയും അഴിച്ച് മുന്നില്‍ നിരത്തുമ്പോള്‍  അലക്സിന്‍റെ മനസ്സ് ആശ്വസിക്കുക തന്നെയായിരുന്നു. എന്നെ പ്പോലെ തന്നെ അലക്‍സും ഓരോ ലഞ്ചു ബ്രേക്കിലെ ഇടവേളകള്‍ക്കായി കാത്തിരിക്കുന്നു എന്ന് അയാളുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. തന്‍റെ ദുഃഖം പങ്കു വെയ്ക്കാനുള്ള ഒരു അത്താണിയായി അയാള്‍ എന്നെ കണ്ടിരിക്കാം. ഉറകെട്ട ഉപ്പു പോലെ  ആയിരുന്ന അലക്സിന്‍റെ ഹൃദയത്തിനുണ്ടായ മാറ്റം എന്നെ വളരെയധികം സന്തോഷിപ്പിച്ചു.
എന്നും വൈകിട്ട് അന്നന്നത്തെ പുരോഗമനം ഞാന്‍ കൃത്യമായി ഹര്‍ഷയെ അറിയിച്ചു കൊണ്ടിരുന്നു.
അവള്‍ക്കും അലക്സിന്‍റെ ജീവിതത്തിനേറ്റ ആ ആഘാതം അറിയുവാന്‍ വെമ്പലുണ്ടെന്ന് എനിക്കു മനസ്സിലായി. ഒരു ദിവസം ഞാനവളോടു പറഞ്ഞു.
കണ്ണീര്‍പ്പാടത്തെ നനവു കണ്ട് മനസ്സലിയല്ലേയെന്ന്. അന്നവള്‍ മൌനം പൂണ്ടപ്പോള്‍  മനസ്സിലായി അവളുടെ ഹൃദയത്തിലും അലക്സ് ചലനങ്ങള്‍  സൃഷ്ടിച്ചിരിക്കുന്നു എന്ന്.
രസകരമായ ഞങ്ങളുടെ ഉച്ച സമയത്തെ കഥാ വേളകളായിരുന്നു  നഷ്ടപ്പെട്ടു കൊണ്ടിരുന്നതെങ്കിലും അലക്സിന്‍റെ മനസ്സിന് ഞാനെന്ന ശ്രോതാവിന്‍റെ സാമീപ്യം ഒരു പാടു സാന്ത്വനമേകി.
. ഉള്ളു നിറയെ കനല്‍ കടഞ്ഞെടുത്ത അനുഭവം  നീറി പുകയുമ്പോള്‍ മനുഷ്യന്‍ മറ്റൊരാളായി മാറുന്നു. അലക്‍സിനു പറ്റിയതും അതു തന്നെയായിരുന്നു.   അയാളുടെ പരുക്കന്‍ സ്വഭാവത്തിന്‍റെ അടിവേര് പതുക്കെ പതുക്കെ പിഴുതെറിയപ്പെടുകയായിരുന്നു.
അടുത്തുള്ള രണ്ടു ദിവസങ്ങളും അവധി ദിനങ്ങളായിരുന്നതിനാല്‍  രണ്ടു ദിവസത്തെ ലീവും കൂടി എടുത്ത് ഞങ്ങളുടെ കുടുംബം ഒരു പിക്‍നിക്കിന് പരിപാടി ഇട്ടു. ഞാനത് അലക്‍സിനോടു സൂചിപ്പിച്ചു. അലക്‍സ് എനിക്ക് ശുഭയാത്ര ആശംസിച്ചാണ് അന്നു വൈകുന്നേരം യാത്രയാക്കിയത്.

Wednesday, January 15, 2014

പറയാന്‍ മറന്നത്.( ഒന്നാം ഭാഗം)--ഈ ആഴ്ച തൊട്ട് കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരുന്നു.








1
 ഞാന്‍ വിചാരിച്ചു. അതയാള്‍ പറയാന്‍ മറന്നു പോയതായിരിക്കാമെന്ന്. പക്ഷെ പിന്നെ പിന്നെ മനസ്സിലായി അതയാള്‍ മനഃപ്പൂര്‍വ്വം പറയാതിരിക്കുകയാണെന്ന്. ഒളിക്കുമ്പോളറിയാനുള്ള താല്പര്യം കൂടുമെന്നു പറയുന്നതുപോലെ ജിജ്ഞാസ,ദിവസങ്ങള്‍ ചെല്ലുംന്തോറും എനിക്ക് കൂടിക്കൂടി വന്നു. പക്ഷെ ഒറ്റയടിക്ക് അതയാളോട് ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു.

പൊതുവേ  എല്ലാവരും പറയുന്നതു പോലെയുള്ള ഒരു ധൈര്യമൊന്നും എനിക്കില്ല.

ഒരാളെ പുറമെ കാണുന്നതു വെച്ചു വിലയിരുത്തന്നത് മഹാ മണ്ടത്തരമാണെന്ന് അയാളുടെ കഥകേട്ടപ്പോളാണ് എനിക്കു മനസ്സിലായത്. ഏതൊരാളേയും പുറമേ നിന്നു നോക്കി കാണുന്നതു പോലെയല്ല അവരുമായി കൂടുതല്‍ അടുക്കുമ്പോള്‍.

എന്‍റെ സെക്‍ഷനില്‍ അയാള്‍ സ്ഥലം മാറി വരുമ്പോള്‍ എല്ലാവരും  അയാളില്‍ നിന്നും അകന്നു നില്‍ക്കുന്നതു പോലെയാണ് എനിക്കു തോന്നിയത്. അയാള്‍ വരുന്നതിനു മുന്‍ പേ  അയാളുടെ ഇരട്ടപ്പേര് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നുള്ളത്  ഒരു ചെവിയില്‍ നിന്നും മറു ചെവിയിലേക്ക് തത്തിക്കളിച്ചുപോയി.
പൊതുവേ  ഉച്ചയൂണു സമയത്തെ  സര്‍ക്കാരു ജീവനക്കാരുടെ ഡൈനിംഗ്  ടേബിളിലെ ഗോസ്സിപ്പു ക്ലബ്ബിലെ അംഗമല്ലാത്തതുകൊണ്ട് എനിക്ക് അങ്ങനെയുള്ള വാര്‍ത്തകള്‍ ഒന്നും കിട്ടാറും ഇല്ലായിരുന്നു. ഞാനതൊട്ട് അറിയാനും ശ്രമിച്ചിരുന്നില്ല.
ഒറ്റനോട്ടത്തില്‍ തന്നെ ഗൌരവക്കാരനായിരുന്നു അലക്സ്. ഒരു തിങ്കളാഴ്ച ദിവസമാണ് അയാള്‍  ഞങ്ങളുടെ സെക്‍ഷനില്‍ വന്നു ജോയിന്‍ ചെയ്തത്. സീനിയര്‍ അക്കൌണ്ടന്‍റായിരുന്ന അലക്സിന്‍റെ ജോലിയെപ്പറ്റി എല്ലാവര്‍ക്കും നല്ല മതിപ്പായിരുന്നു.
ഉച്ചയൂണു സമയത്തെ ഒഴിവു വേളകളില്‍ മറ്റുള്ളവര്‍ റിക്രിയേഷന്‍ റൂമിലെ ക്യാരംസ് ബോര്‍ഡിന്‍റെ കരുക്കളിലും  റോഡരികത്തെ  മരച്ചുവട്ടിലും സമയം പോക്കുമ്പോള്‍ അലക്സ് ബാഗില്‍ കരുതി വെച്ചിരിക്കുന്ന പുസ്തകത്താളുകളിലൂടെ സഞ്ചരിക്കുന്നതു കാണാമായിരുന്നു.
വായന ഹരമായിരുന്നതു കൊണ്ടാകാം എനിക്കയാളോട് കൂടുതല്‍ ബഹുമാനം തോന്നിയത് . വായനയുടെ ലോകത്തില്‍ അയാള്‍ കടല്‍ കടന്നു സഞ്ചരിക്കുമ്പോള്‍ ഞാനെപ്പോഴും നാട്ടു വഞ്ചി തുഴയുകയായിരിക്കും. ആംഗലേയ സാഹിത്യത്തില്‍ പുറകോട്ടായ എനിക്ക് അയാള്‍  പേരുകേട്ട ഇംഗ്ലീഷെഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചു രസിക്കുന്നതു കാണുമ്പോള്‍ ഒരു തരം ആരാധനയായിരുന്നു.
അങ്ങനെ ഒരു ദിവസം   ഇംഗ്ലീഷെഴുത്തുകാരനായ  കാഫ്ക്കയുടെ ഒരു കഥ അറിയാനാണ് ഞാനയാളെ സമീപിച്ചത്. ഒരു കൊച്ചു കുട്ടിക്കു കഥ പറഞ്ഞു തരുന്ന ലാഘവത്തോടെ അയാളാ കഥ പറഞ്ഞു തന്നപ്പോള്‍ ശരിക്കും  എനിക്ക് അയാളോടുള്ള ബഹുമാനത്തിന്‍റെ മാറ്റുകൂടിയെന്നു തന്നെ പറയാം.
അങ്ങനെ ഉച്ചയൂണു സമയത്തെ ഒഴിവു വേളകള്‍ ഞങ്ങള്‍ക്ക് കഥാ വേളകളായി മാറുകയായിരുന്നു. പുസ്തകത്തിലുള്ള   അയാളുടെ     അഗാധമായ പാണ്ഡിത്യം എന്നെ വിസ്മയിപ്പിച്ചു.

തോമസ് ഹാര്‍ഡിയും അഗതാക്രിസ്തിയും ഷേക്ക്സ്പിയറും ഒക്കെ അയാളില്‍  കൂടി
എന്‍റെ  പരിചയക്കാരായി  മാറിയപ്പോള്‍ എനിക്ക് അലക്സിനോടുള്ള ബഹുമാനം  
ഇരട്ടിച്ചു.
  ഞങ്ങളു തമ്മിലുള്ള പരിചയം പതുക്കെ പതുക്കെ അയാളുടെ ജീവിതത്തിന്‍റെ ഏടുകള്‍ തുറക്കുവാന്‍ വഴി തെളിക്കുകയായിരുന്നു.  സെക്‍ക്ഷനിലെ സഹ ജീവനക്കാരുടെ അത്ഭുതം കൂറുന്ന മിഴികളുടെ അര്‍ഥം വായിച്ചെടുക്കുവാന്‍ എനിക്ക് ലേശം പോലും ബുദ്ധിമുട്ടില്ലായിരുന്നുവെങ്കിലും മനസ്സാക്ഷിയില്‍ മാലിന്യം പുരളാത്ത എനിക്ക് അതൊക്കെ നിസ്സാരമായിരുന്നു.
അങ്ങനെ ഒരു ദിവസം ലീവിലായിരുന്ന ഞാന്‍ പിറ്റെ ദിവസം ചെന്നപ്പോള്‍   അവധിയെടുത്തതിന്‍റെ കാര്യം തിരക്കി   അയാള്‍ എന്റെ അടുത്തു വന്നു.അത് അയാളുടെ പേഴ്സണല്‍ ജീവിതത്തിലേക്ക് തുറക്കാനുള്ള ഒരു താക്കോലായി ഞാന്‍ ഉപയോഗിച്ചത്   തികച്ചും അറിയുവാനുള്ള ആഗ്രഹം കൊണ്ടു തന്നെയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന പോലെ കഴിയുന്ന ആ മനുഷ്യന്‍റെ  ജീവിതത്തിലെന്തൊക്കെയോ സംഭവിച്ചിരിക്കുന്നുയെന്നും അതിന്‍റെ ആഘാതത്തില്‍ ഒരു തുരുത്തിലെ കണ്ടല്‍ക്കാടുപോലെ ഒറ്റപ്പെട്ടുപോയ ആ മനുഷ്യന്‍റെ ഉള്ളറകളിലെന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നും എനിക്കു മനസ്സിലായി.

 അന്നു വൈകിട്ട് വീട്ടില്‍ ചെന്നപാടെ എന്‍റെ പ്രിയപ്പെട്ട സ്നേഹിത ഹര്‍ഷ..എന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരി എന്നു തന്നെ വേണമെങ്കില്‍ പറയാം. അവളോട് ഞാനക്കാര്യം പറഞ്ഞു. ആദ്യമായി അയാള്‍ എന്‍റെടുത്തു വന്ന് ലീവെടുത്ത കാര്യം തിരക്കിയത്. അവള്‍ എന്നെയൊന്ന് കളിയാക്കുകയും ചെയ്തു. വിശ്വാമിത്രന്‍റെ തപസ്സിളക്കിയോ എന്ന് ചോദിച്ചു കൊണ്ട്. എന്നിട്ട് ഇതും കൂടി കൂട്ടി ചേര്‍ത്തു. പെണ്ണേ എന്നാണ് അയാളുടെ വായീന്ന് മേടിക്കുന്നതെന്നു കൂടി നോക്കിക്കോ. കരുതിയിരുന്നോ എന്നും.

പിറ്റേ ദിവസം ഉച്ചയൂണു കഴിഞ്ഞ് ഞാനയാളുടെ സീറ്റിനെതിര്‍ വശം ഇട്ടിരുന്ന കസേരയില്‍ പോയിരുന്നു.നല്ലൊരു പുഞ്ചിരി   എനിക്കു സമ്മാനിച്ച അയാള്‍ക്ക് ചിരിക്കാനറിയാമല്ലോയെന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. ആ ചിരിയുടെ ഓളത്തിലലിഞ്ഞിരുന്ന അയാളോട് ഞാന്‍ പതുക്കെ വീട്ടു കാര്യങ്ങള്‍ എടുത്തിട്ടു. എന്‍റെ
ഭര്‍ത്താവിന്‍റെയും കുട്ടിയുടേയും ഒക്കെ കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞ് അയാളുടെ കുടുംബത്തിനെ പറ്റി ചോദിച്ചു.

മധ്യവയസ്സായിട്ടും ഒറ്റയാനായി കഴിയുന്ന അയാളുടെ മനസ്സു തുറന്നപ്പോള്‍
ഒരു ഉരുള്‍ പൊട്ടലിന്‍റെ ബാക്കി പത്രത്തില്‍ നദിയിലടിഞ്ഞു കൂടിയ പാറക്കഷണങ്ങള്‍ പോലെ അയാളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കുറെ കയ്പേറിയ യാഥാര്‍ത്ഥ്യങ്ങളുടെ പൊതി എന്‍റെ മുമ്പില്‍ നിരത്തി വെച്ചു. അതില്‍ ഒരു തരിപോലും മധുരിക്കുന്നത് കണ്ടെത്താനാകാഞ്ഞ തനിക്ക് അയാളുടെ പരിക്കന്‍ സ്വഭാവത്തിന്‍റെ ഏകദേശ  കാരണം മനസ്സിലായി.

അന്നത്തെ ലഞ്ചു ബ്രേക്കിന്‍റെ സമയം കഴിഞ്ഞതിനാല്‍ ഞാനെന്‍റെ സീറ്റിലേക്കു പോയി. പിറ്റെ ദിവസം ഉച്ചയൂണു കഴിഞ്ഞ് ഓരോ പൊതിയായി തുറക്കാം എന്നുള്ളത് മനസ്സില്‍ കണക്കു കൂട്ടി.
അന്നും പതിവു പോലെ വീട്ടില്‍ ചെന്നിട്ട് ആദ്യം ഹര്‍ഷയെയാണ് വിളിച്ചത്. കാര്യം പുരോഗമിക്കുകയാണല്ലോ എന്ന് അവളൊരു കമന്‍റും തന്നു.
 ശരിക്കു പറഞ്ഞാല്‍ പിറ്റെ ദിവസം ഉച്ചയൂണു കഴിഞ്ഞുള്ള സമയമെത്തുവാന്‍ ഞാന്‍ കാത്തിരുന്നു.

Wednesday, January 8, 2014

വേരുകള്‍ തേടി








 തിരക്കില്ലാത്ത പ്രഭാതം. ഒരുപാട് ഓടി ത്തളര്‍ന്ന് എഞ്ചിന്‍ തണുക്കുന്ന ഒരു തീവണ്ടി പോലെ അയാള്‍ ...പ്രഭാകരവര്‍മ്മ. കട്ടിലില്‍ആശ്വാസത്തോടെ കിടന്നു. ചാര്‍ട്ടര്‍ ചെയ്ത  വിമാനത്തിലെ യാത്രകള്‍ . ഹോട്ടലില്‍ നിന്ന് ഹോട്ടലിലേക്ക് ഉള്ള താമസം.എന്നും പലമുഖങ്ങള്‍ . യൂണിവേഴ്സിറ്റികളില്‍ നിന്നും യൂണിവേഴ്സിറ്റികളിലേയ്ക്കും ക്ലാസ്സുമുറികളില്‍ നിന്നും ക്ലാസ്സു മുറികളിലേയ്ക്കും ക്ഷണിയ്ക്കപ്പെട്ട് പായുന്ന  മനഃശ്ശാസ്ത്ര അദ്ധ്യാപകന്‍.   വിസിറ്റിംഗ് പ്രൊഫസ്സറായി ഓരോ യൂണിവേഴ്സിറ്റിയില്‍ നിന്നും കൈപ്പറ്റുന്ന ഡോളറിന്‍റെ ഭാരത്തിനൊപ്പം മനസ്സില്‍ അശാന്തിയുടെ കനവും കൂടിവന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലെഎട്ടു കോടി  ജനങ്ങളില്‍ ഒരുവനായി മനസ്സിലെ  ഉള്ളറകളിലെ അശാന്തിക്ക് ആശ്വാസംതേടി അപ്പാര്‍ട്ടുമെന്‍റിലെ കിടക്കയില്‍ കിടക്കുമ്പോള്‍ എല്ലാത്തിനോടും എന്നന്നേക്കുമായി വിടപറഞ്ഞ്. ശാന്തി തേടിയുള്ള ഒരു യാത്രയുടെ ഒരുക്കത്തിന് മനസ്സില്‍ കളം ഒരുക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ശക്തി കൂടിയ നഗരത്തിലെ ജനങ്ങളുടെ മാനസ്സിക അരാജകത്വം.ഏറ്റവും സമ്പന്നമായ രാജ്യത്തില്‍ മനസ്സമാധാനത്തിന്  ദാരിദ്ര്യം അനുഭവിക്കുന്ന ജനവിഭാഗം.
നൈജീരിയയില്‍  കോളേജ് അധ്യാപകനായിരുന്ന ദിനേശ് വര്‍മ്മയ്ക്ക് കൂടെ ജോലിചെയ്തിരുന്ന ഇറ്റാലിയന്‍ വനിത നൊറീന്‍ ഡിസ്സൂസ്സയെ തന്‍റെ ജീവിത പങ്കാളിയാക്കിയപ്പോള്‍  നഷ്ടമായത് മാമ്പള്ളി കൊട്ടാരത്തില്‍  വിഷ്ണുസഹസ്ര നാമവും ലളിതാ സഹസ്രനാമവും ഉരുവിട്ട പൂജാമുറിയും പഠിപ്പുരയുള്ള ഇല്ലത്തിന്‍റെ നടുത്തളത്തില്‍ കോസടിയില്‍ വിശ്രമിക്കുന്ന അച്ഛനായ    ദിനകര വര്‍മ്മയേയും. പുളിയിലക്കര നേര്യതും മന്‍മലു മുണ്ടിലും ശ്രീത്വം തുളുമ്പിനിന്ന  പ്രിയപ്പെട്ട അമ്മയേയും ഒക്കെയായിരുന്നു.
പിന്നീട് എപ്പോഴൊക്കെയോ നഷ്ടപ്പെട്ടു പോയതെല്ലാം തിരിച്ചു പിടിക്കുവാനുള്ള  മനസ്സിന്‍റെ  പിടച്ചില്‍.
 മകന്‍ ജനിച്ചപ്പോള്‍ പേരിടുന്നതിനുള്‍പ്പടെ വാശി പിടിച്ച  ദിനേശ് വര്‍മ്മ. മകന്‍ പ്രഭാകര വര്‍മ്മയോടൊത്ത് നൊറീനോട് വിടപറയുമ്പോള്‍ ആ മനസ്സില്‍ മുഴുവനും നഷ്ടപ്പെട്ടുപോയ ഗായത്രീ മന്ത്രങ്ങള്‍ വീണ്ടെടുക്കുന്ന ചിന്തയായിരുന്നു..
അന്യനാട്ടില്‍ മകന് ഉപനയനം നടത്തി പൂജാ മന്ത്രങ്ങള്‍ ഉരുവിട്ടു പഠിപ്പിച്ചെടുക്കുമ്പോള്‍
നൊറീന്‍ ഡിസൂസ്സ അടുത്ത കൂട്ടിനൊപ്പം കൂടു കൂട്ടി പാര്‍പ്പു തുടങ്ങിക്കഴിഞ്ഞിരുന്നു.

ഒരു നേര്‍ത്ത തിരശ്ശീലയുടെ മറവില്‍ നിന്നെണ്ണവണ്ണംഅച്ഛന്‍റെ വീടും പരിസരവും മനസ്സിലെവിടെയോ പറ്റിപ്പിടിച്ചു കിടക്കുന്നു. ചെറുതിലേ മുത്തച്ഛനേയും മുത്തശ്ശിയേയും കാണിയ്ക്കാന്‍ കൊണ്ടുപോയ ഒരോര്‍മ്മ. മുത്തച്ഛനേക്കാളും ഒരുപാട് വയസ്സിനിളപ്പമുള്ള മുത്തച്ഛന്‍റെ പെങ്ങള്‍. ചെറിയമ്മ എന്ന് അച്ഛന്‍ വിളിക്കുന്നതു കേട്ടാണ് താനും അതേറ്റു വിളിച്ചത്. പാര്‍വ്വതി ചെറിയമ്മ. വിരിഞ്ഞു വരുന്ന നന്ത്യാര്‍വട്ടപ്പൂവിനെപ്പോലെ നിന്നത് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഇല്ലത്തിന്‍റെ വടക്കേ മൂലയ്ക്കു നിന്ന കുളത്തില്‍ നിന്നും പറിച്ചു തന്ന ആമ്പല്‍ പൂവിന്‍റെ നിറം മനസ്സില്‍ മായാതെ കിടക്കുന്നതു പോലെ.മുറ്റത്തും പറമ്പിലുമായി  ഓടി നടന്ന പട്ടു പാവാടക്കാരി.പാര്‍വ്വതി ചെറിയമ്മ. പൂ തുമ്പിയേയും പൂമ്പാറ്റയേയും പിടിച്ചുതന്ന്,  തൊട്ടപ്പോള്‍ നാണിച്ചു കൂമ്പുന്ന തൊട്ടാവാടിയിലയുടെ നാണം കാട്ടിതന്ന്..കദളിക്കായയുടെ കരിനീല നിറം വായിലാക്കി നാക്കുനീട്ടി കരിനീലിയക്ഷിയായി തന്നെ പേടിപ്പിച്ചു പൊട്ടിച്ചിരിച്ച പാര്‍വ്വതി ചെറിയമ്മ.
അടുക്കളയിലെ പാചകക്കാരന്‍ നീഗ്രൊ വംശജനായ അഡേര്‍ സമയം ഓര്‍മ്മപ്പെടുത്തിയപ്പോളാണ്. നേരം വെളുത്തിട്ടും  പതിവു നടത്തത്തിനു പോയില്ലല്ലോ എന്നോര്‍ത്തത്.ഒരു ദിവസം എല്ലാത്തിനും അവധികൊടുത്ത് അലസ്സമായി കിടന്നു.ചിന്തകളെ കടിഞ്ഞാണില്ലാതെ തുറന്നു വിട്ടുകൊണ്ട്.
മകനെ മനശ്ശാസ്ത്രജ്ഞനാക്കാന്‍ അച്ഛന്‍ തന്നെയാണ് മുന്‍ കൈ  എടുത്തത്. അശാന്തി തേടിയുള്ള  മനസ്സിന് സ്വാന്തനം ഏകി ഡോളറുകള്‍ എണ്ണി വാങ്ങാന്‍ പറ്റിയ ജോലി.പഠിത്തം കഴിഞ്ഞ് ജീവിത പങ്കാളിയുമായിതിരികെ എത്തിയ മകനോട് ഒന്നും ചോദിക്കുവാന്‍അച്ഛന്‍റെ  നാക്കു ചലിയ്ക്കാതിരുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍ ചെയ്ത തെറ്റ് മകന്‍ആവര്‍ത്തിച്ചതില്‍ മനസ്സിലെ കൊടുങ്കാറ്റിന്‍റെ തീവ്രത പുറത്തു കാട്ടാതിരിക്കാനും  കൂടിയായിരുന്നു.
 ശേഷിപ്പുകളൊന്നും ബാക്കിയില്ലാതെ  അപകടമരണത്തില്‍  ക്രിസ്റ്റീന തന്നെ വിട്ടു പോകുമ്പോള്‍ പുത്രന്‍റെ പുത്രന്‍ ശേഷക്രിയ ചെയ്യാനില്ലല്ലോ എന്ന ദുഃഖം  അച്ഛനെ ഏറെ അലട്ടിയിരുന്നു.
ഗായത്രീ മന്ത്രവും വിഷ്ണു സഹസ്ര നാമവും ഒക്കെ വലിച്ചെറിഞ്ഞ് മനസ്സിന്‍റെ ഉള്ളറകളിലെ ഉന്മാദത്തിന്‍റെ ഉറവയിലടിഞ്ഞു കൂടിയ പരലുകളെ വിശകലനം ചെയ്യുമ്പോള്‍ മറ്റൊന്നും ചിന്തിക്കാനില്ലായിരന്നു. മുത്തച്ഛന്‍റെ മരണത്തിനു പോയ അച്ഛന്‍ തിരികെ വരാതിരുന്നപ്പോള്‍ ഒന്നു കൂടി സൌകര്യമായതു പോലെ തോന്നി.
പകലു ക്ലാസ്സുമുറിയിലെ മനഃശ്ശാസ്ത്ര അദ്ധ്യാപകന്‍ രാത്രിയില്‍ സ്വന്തം മനസ്സിന്‍റെ സമാധാനത്തിന് പബ്ബുകളിലഭയം തേടി.

മനശ്ശാസ്ത്രത്തില്‍‍ തന്‍റേതായ ചികിത്സാ രീതികള്‍ പരീക്ഷിച്ച് വിജയത്തിലേക്കുള്ള നെട്ടോട്ടം ഓടുമ്പോള്‍ അങ്ങകലെ മാമ്പള്ളിക്കൊട്ടാരത്തിലെ വെളിച്ചം കേറാത്ത അകത്തളങ്ങളില്‍ അച്ഛന്‍റെ അന്ത്യശ്വാസം ലയിച്ചുകഴിഞ്ഞിരുന്നു.എപ്പോഴും കണ്ണില്‍ ദാരിദ്ര്യത്തിന്‍റെ പേക്കോലങ്ങളുടെനാടായിമാത്രം കണ്ട തനിയ്ക്ക് ശേഷക്രിയയിലും ബലിയിലുമുള്ള വിശ്വാസം പഴയ  പുസ്തകങ്ങള്‍ കരണ്ടു തിന്ന വെണ്‍ചിതലുപോലെ മാറിപ്പോയിരുന്നു.ജനിച്ച നാട്ടില്‍ അച്ഛന്‍റെ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിക്കുമ്പോള്‍ ചേതനയറ്റ ജഡം ഒരു നോക്കു കാണാന്‍  വരാതിരുന്ന  മകന്‍‍‍റ മനഃശ്ശാസ്ത്രം തിരഞ്ഞ് ഒരു ആത്മാവ് അനന്തതയിലലഞ്ഞു നടന്നു.
സിഗ്മെന്‍റെ് ഫ്രഡ്ഡിന്‍റെ സൈക്കോ അനാലിസിസ് കീറി മുറിച്ചു ക്ലാസ്സെടുക്കുമ്പോളാണ് പ്രതീക്ഷിച്ചിരിക്കാതെ ആ ചോദ്യം കൊളംബിയാ യൂണിവേഴ്സിറ്റി സൈക്കോ അനാലിസിസ്  ഗവേഷണ സ്ഥാപനത്തിലെ  ഗ്ല്ലാഡിസ്സ് എന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും
നേരിടേണ്ടിവന്നത്.


  ഇന്‍‍ന്ത്യന്‍ വംശജനെ സൂചിപ്പിക്കുന്ന പേര്. തെറ്റിദ്ധരിച്ച വിദേശി വിദ്യാര്‍ത്ഥി.  കുരുക്ഷേത്രയുദ്ധത്തില്‍ ആയുധം വെച്ചു കീഴടങ്ങിയ അര്‍ജ്ജുനനെ വീണ്ടും യുദ്ധസന്നദ്ധനാക്കാന്‍ കൃഷ്ണന്‍ പ്രയോഗിച്ച മനഃശ്ശാസ്ത്രം ഏതു വിഭാഗത്തില്‍ പെടുത്താം എന്നുള്ളത്.
ബോസ്റ്റണ്‍ ഗ്രാജേറ്റ് സ്ക്കൂള്‍‍ ഓഫ് സൈക്കോ അനാലിസിസില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ദിനേശ് വര്‍മ്മയ്ക്ക് ഏറ്റ കനത്ത ആഘാതം. കുരുക്ഷേത്രവും  കൃഷ്ണനും അര്‍ജ്ജുനനും ദരിദ്ര നാരായണന്മാരുടെ രാജ്യത്തെ ഇതിഹാസത്തിന്‍റെ ഏടുകളിലെ അപരിചിതര്‍. കുരുക്ഷേത്രവും ഗന്ധമാദനവും കൈലാസവും എല്ലാം  അപരിചിതത്വം. ആര്‍ക്കും വേണ്ടാത്ത സംസ്ക്കൃത ശ്ലോകങ്ങളിലെ കഥാപാത്രങ്ങള്‍.ഇവിടെ ഗ്ലാഡിസ്സ് എന്ന മദാമ്മക്കുട്ടിയ്ക്ക്സംശയനിവാരണം.
ആയുധം വെച്ചു കീഴടങ്ങിയയോദ്ധാവിനെപ്പോലെ ഗ്ലാഡിസ്സിന്‍റെ മുമ്പില്‍ കീഴടങ്ങുകയായിരുന്നു. ഇന്‍ന്ത്യന്‍‍ പുരാണവും ഇതിഹാസത്തിന്‍റെയും ബാല പാഠങ്ങള്‍ പോലും അറിയാത്ത  വംശജന്‍.അന്നാദ്യമായി തന്നോടു തന്നെ തോറ്റുപോയതായി അറിഞ്ഞു. പരിണാമ സിദ്ധാന്തം അറിയാത്ത ജീവശാസ്ത്രജ്ഞനെപ്പോലെ...ഇരുള്‍ മൂടിയ വനസ്തലിയിലൊറ്റപ്പെട്ടതുപോലെ.  ഇന്‍ഡ്യന്‍ വേദാന്തത്തിന്‍റ ബാല പാഠങ്ങള്‍ മനസ്സിലാക്കിയത് ഗ്ലാഡിസ്സില്‍ നിന്നായിരുന്നു.

എല്ലാം ഇട്ടെറിഞ്ഞിട്ടുള്ള  യാത്ര.മനസ്സിലൊരു ലക്ഷ്യം മാത്രം.തന്‍റെ ജീനിന്‍റെ ഉറവിടം തേടിയുള്ള യാത്ര.അച്ഛന്‍റെ പഴയഫയലുകളില്‍ നിന്നുമുള്ള റൂട്ടുമാപ്പും ആയി യാത്രതിരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‍സിയില്‍ നേരെ പോയത് അകവൂരില്ലത്തെ വേദാന്ത പഠന ക്ലാസ്സിലേയ്ക്കായിരുന്നു. ഒരു വിധത്തില്‍ ഇന്‍ഡ്യയെ കണ്ടെത്തലു തന്നെയായിരുന്നു.വേദസാരാംശവും പുരാണേതിഹാസങ്ങളിലും മനസ്സ് സഞ്ചരിച്ചപ്പോള്‍ സമ്പന്നമായ ഇന്‍ഡ്യന്‍ പൈതൃകത്തിലഭിമാനം ഉണ്ടായി.
സരസ്വതീയാമത്തില്‍ അഷ്ടോത്തരിയുടേയും അഘമര്‍ഷണ മന്ത്രത്തിന്‍റെയും പൊരുളറിഞ്ഞ ദിനങ്ങള്‍. പുരുഷാര്‍ത്ഥങ്ങളുടെ അര്‍ഥ വ്യാപ്തി വിശകലനം ചെയ്ത നാളുകള്‍....
ദരിദ്ര നാരായണന്‍മാരുടെ സമ്പന്നത ഒളിഞ്ഞു കിടക്കുന്ന ഖനി. വേദവും പുരാണവും ഇതിഹാസവും.മറ്റൊരിടത്തും ഇല്ലാത്ത ഈ ഖനി.ഖനനം ചെയ്യാനറിയാത്തഖനിതൊഴിലാളികളെപ്പോളെ ഉറങ്ങുന്ന ജനം.അവരിലെ അജ്ഞതയില്‍ മനം നൊന്തു.
എവിടേയും കൊടി തോരണങ്ങളിലെ നിഴലുതേടി പരക്കംപായുന്ന മനുഷക്കോമരങ്ങള്‍.ഇതുവരെ പഠിച്ചമഃനശ്ശാസ്ത്രത്തിലൊന്നും തളച്ചിടാന്‍ പറ്റാത്ത
മനുഷ്യ മനസ്സുകള്‍.ഫ്രാഡ്സിന്‍റെ അനാലിസിസിനെപ്പോലും കടത്തി വെട്ടുന്ന ഉന്മാദാവസ്ഥയില്‍ പരക്കം പായുന്ന മനുഷ്യര്‍.

അര്‍ജ്ജുനനെ വിഷാദ രോഗത്തില്‍ നിന്നും നല്ലൊരു കൌണ്‍സിലറായി സൈക്കോ അനാലിസിസ് ചെയത് തിരിച്ച് യുദ്ധ സന്നദ്ധനാക്കിയതിന്‍റെ മനഃശ്ശാസ്ത്രം വിവരിക്കുന്ന ഭഗവത് ഗീതയില്‍ക്കൂടി മനസ്സ് മുങ്ങാംകുഴിയിട്ട് നീന്തി തുടിച്ചപ്പോളാണ്
ബോസ്റ്റണ്‍ ഗ്രാജൂവേറ്റ് സ്ക്കൂളില്‍ നിന്നും പഠിയ്ക്കാത്ത എത്രയോ മനഃശ്ശാസ്ത്ര വിഷയങ്ങളാണ് ഈ ദരിദ്ര രാജ്യത്ത് സമ്പന്നമായആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഒളിഞ്ഞിരിക്കുന്നു എന്നു മനസ്സിലായത്.
എടുത്താലും എടുത്താലും തീരാത്തത്ര മുത്തുകളും രത്നങ്ങളും കൊണ്ട്സമ്പന്നമായ ഖനിപോലെയുള്ള പുരാണേതിഹാസങ്ങള്‍‍. മനസ്സില്‍ ആദ്യമായിപശ്ചാത്താപം തോന്നിയനിമിഷങ്ങള്‍.
 അവിടെ നിന്നും തിരിക്കുമ്പോള്‍  മനസ്സില്‍ കുറിച്ച അടുത്ത ലക്ഷ്യം..
വേരുകള്‍ തേടിയുള്ള യാത്ര.
ഭൂമിക്കുവന്ന മാറ്റങ്ങള്‍‍ . എവിടേയും കോണ്‍ക്രീറ്റു സൌധങ്ങള്‍ .
മൂടല്‍ മഞ്ഞു മൂടിയ ഭൂപ്രദേശം കണക്ക് ഓര്‍മ്മകളുടെ താഴ്വാരത്ത് ചിതറി കിടക്കുന്ന
കുറച്ച് ഓര്‍മ്മകള്‍ മാത്രം ..... കല്‍പ്പടവു കെട്ടിയ  ആമ്പല്‍ക്കുളവും പറമ്പും.പശുത്തൊഴുത്തും കിളിച്ചുണ്ടന്‍മാവും വൈയ്ക്കോല്‍ തുറുവും ഒക്കെയുള്ള ഭൂപ്രദേശം തേടിയുള്ള തീര്‍ത്ഥ യാത്ര.എല്ലാം വൃഥാവിലായ വ്യര്‍ത്ഥചിന്തയും പേറി  ആ വലിയ ഫ്ലാറ്റു സമുച്ചയത്തിന്‍റെ മുമ്പില്‍ നിരാശ്ശനായി  വഴിയമ്പലത്തിലെ വഴിയാത്രക്കാരനെപ്പോലെ നില്‍ക്കുമ്പോളാണ് ദൈവദൂതനെപ്പോലെ അയാള്‍ പ്രത്യക്ഷപ്പെടുന്നത്. അപരിചിതത്വം നിഴലിച്ച നോട്ടത്തിലെറിഞ്ഞ ചൂണ്ടയില്‍ കൊരുത്ത ഇരപോലെ. വീട്ടുപേരും ആളിന്‍റെ പേരും പറഞ്ഞപ്പോള്‍ അയാളുടെ പുറകേ ചെല്ലുവാനായി പറഞ്ഞു.നടന്നു നടന്ന്  ഒരു പൊളിഞ്ഞു വീഴാറായ ഓലപ്പുരയുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. അകത്തോട്ടു നോക്കി ഉറക്കെ വിളിച്ചു പാറൂച്ച്യേ. ദാ ഒരാള്.
കൂനിക്കൂടിയ മനുഷരൂപം. മുഖത്ത് സൂക്ഷിച്ചു നോക്കി. പഴയരൂപത്തിന്‍റെ നിഴല്‍‍ .നേരെ നില്‍ക്കാനായി വടിയുടെ സഹായം. പഴയ പാവാടക്കാരിയുടെ കൊലുസ്സിട്ട കാലില്‍ നിറയെനീരു വന്നു വീര്‍ത്ത്. കാലിലേയ്ക്കു നോക്കുന്നതു കണ്ടപ്പോള്‍ വാതനീരിന് കഷായം കുടിയ്ക്കുന്ന കാര്യം പറഞ്ഞു. ആളിനെ തിരിച്ചറിയാനായി മുഖത്തു സൂക്ഷിച്ചു നോക്കിയപ്പോളാണ് കൊച്ചൊടപ്പറന്നവന്‍റെ മകന്‍ ഉണ്ണിക്കുട്ടനാണെന്നു പറഞ്ഞത്.വിശ്വസിയ്ക്കാനാകാതെ പകച്ചു നിന്നു.പിന്നെ ഒരു തേങ്ങലായിരുന്നു.
ഏതോ സാമൂഹ്യ സംഘടനവഴി വെളിരാജ്യത്തുള്ള ആരിലോ നിന്ന് മാസംതോറും വരുന്ന സഹായധനത്തില്‍ ജീവിതം തള്ളി നീക്കുന്നവൃത്താന്തം ഒരു കഥപോലെ പറഞ്ഞു തീര്‍ത്തു.  അതിന്‍റെ പങ്കുപറ്റി ജീവിക്കുന്ന മറ്റൊരു അഗതിയും. അകത്തെ പുകയടുപ്പ് ഊതി കലങ്ങിയ കണ്ണമായി വന്ന  പെണ്‍കുട്ടി. അതിഥിയെഇരുത്താനായി കൊണ്ടുവന്ന പ്ലാസ്റ്റിക്‍സ്റ്റൂളിലിരിക്കുമ്പോള്‍  ഇങ്ങോട്ടു പോരുമ്പോള്‍ അലസ്സമായി ബാഗിലിട്ടിരുന്ന കവറില്‍ നിന്നും തപ്പിയെടുത്ത മലയാളി ഫ്രണ്ട്സ് ഗ്രൂപ്പിന്‍റെ സ്പോണ്‍സര്‍ വിവരങ്ങളില്‍ കണ്ണോടിയ്ക്കുകയായിരുന്നു. പാര്‍വ്വതിയമ്മ..എണ്‍പത്തൊന്നു വയസ്സ്.പോത്തച്ചേരില്‍ വീട്.കിഴക്കേ കല്ലട..കേരള..
സ്പോണ്‍സര്‍ --അനോനിമസ്.
Related Posts Plugin for WordPress, Blogger...