Sunday, November 25, 2012

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മാതൃത്വം വില്‍പനയ്ക്കോ


കുസുമം

പ്രിയപ്പെട്ട സംവിധായകന്‍……….————–, അഭിനേത്രി.. നിങ്ങള്‍ക്കൊരു തുറന്ന കത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരു പറഞ്ഞ് ഭൂമിയിലേക്കു പിറന്നുവീണ കുഞ്ഞിനെ  അമ്മയുടെ സൂതിപ്രക്രിയ വരെ ഉള്‍പ്പെടുത്തി അഭ്രപാകളിലാക്കാന്‍ ചിത്രീകരിച്ചത് ആ കുഞ്ഞിനോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയായിട്ടാണ് ഒരമ്മ എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും എനിയ്ക്കു പറയുവാനുള്ളത്.
വര്‍ഷങ്ങള്‍ക്കുമുന്‍പു് അടച്ചിട്ട മുറിയില്‍ സൂതി കര്‍മ്മിണിയുടെ മാത്രം മേല്‍നോട്ടത്തില്‍ വളരെ പവിത്രമായി ചെയ്തിരുന്ന ഒരു കര്‍മ്മമായിരുന്നു ഇത്. കാലം പുരോഗമിച്ചതോടെ ..ശാസ്ത്രം പുരോഗമിക്കുകയും   കുഞ്ഞിനും അമ്മയ്ക്കും    കൂടുതല്‍ പരിരക്ഷ  കിട്ടുവാനായി ഇപ്പോള്‍ ആശുപത്രിയിലെ പ്രസവമുറിയിലേക്കു മാറ്റുകയും ചെയ്തു. അപ്പോഴും പ്രസവം ഒരു തുറസ്സായസ്ഥലത്തല്ല  നടത്തുന്നത്.
നാളെ ഒരു കാലത്ത് സംവിധായകനും നടിയും  പ്രതിക്കൂട്ടിലാകുകയില്ലെന്ന് നിങ്ങള്‍ക്ക് പറയുവാന്‍ പറ്റുമോ?
ആ കുഞ്ഞ്  വലുതായി വരുമ്പോള്‍ കൂടെയുള്ള സഹപാഠികള്‍—‘  പ്രസവം വിറ്റു കാശാക്കിയ അമ്മയുടെ മകള്‍’ എന്നു പറഞ്ഞ് ആക്ഷേപിക്കുകയില്ലയെന്ന് നിങ്ങള്‍ക്ക് ഉറപ്പു പറയുവാന്‍ പറ്റുമോ?
ഹേ..പ്രിയപ്പെട്ട അഭിനേത്രി നിങ്ങളോട് ഒരു ചോദ്യം.
അമ്മയെന്ന രണ്ടക്ഷരത്തിന്‍റെ  പവിത്രത, നൈര്‍മ്മല്യം അതിനേപ്പറ്റി താങ്കള്‍ അല്‍പ്പമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഞാനെന്റെ കുഞ്ഞിന്റെ മനുഷ്യാവകാശം ലംഘിച്ചതായി തോന്നുന്നില്ല. ‘( നടി പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)
അതിനുത്തരം…. അതൊരു മിണ്ടാ പ്രാണി ആയി പോയില്ലേ… ആ കുഞ്ഞ് ഒന്നു വലുതാകട്ടെ. അപ്പോള്‍ ഇതിനുത്തരം കിട്ടും.
നമ്മള്‍ക്ക് ഭാരതീയര്‍ക്ക് ,പാശ്ചാത്യര്‍ പോലും ആദരിക്കുന്നതായ നമ്മുടേതായ ഒരു സംസ്ക്കാരമുണ്ടെന്നുള്ളത്   ഒരു പരമാര്‍ത്ഥമല്ലേ.നമ്മുടെ കുടുംബ ബന്ധങ്ങളെ അവര്‍ക്കു പോലും മതിപ്പായിട്ടാണ് കാണുന്നത്.അങ്ങനെയുള്ള ഒരു സംസ്ക്കാരത്തിന്‍റെ മൂല്യത്തകര്‍ച്ച ആണ് പ്രസവം കച്ചവടല്‍ക്കരിച്ചതിലൂടെ നിങ്ങള്‍ ചെയ്തിരിക്കുന്നത്.
ഒരു കുഞ്ഞ് ഏറ്റവും അധികം വിശ്വസിക്കുന്നത് അമ്മയെയാണ്. ഭ്രൂണമായി ഗര്‍ഭ പാത്രത്തില്‍ജനിയ്ക്കുമ്പോള്‍ തൊട്ട്. വളര്‍ന്നു്വലുതായി വരുമ്പോളും ആശ്രയിക്കുന്നത് അമ്മയിലാണ്. ആ വിശ്വാസം ആണ്  നഷ്ടപ്പെടുത്തിയിരിക്കുന്നത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും..ആ പരിതസ്ഥിതിയില്‍ നിന്നും ഭൂമിയിലേയ്ക്ക് ജാതയാകുമ്പോള്‍ പുതിയ പരിതസ്ഥിതിയിലേക്ക് പൊരുത്തപ്പെടുവാന്‍ യത്നിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ ക്യാമറയുടെ വെളിച്ചവും കൂടി കൊടുത്ത് ഷൂട്ടിംഗ് വസ്തുവായി യോനീ മുഖത്തു വെച്ചുതന്നെ ഇരയാക്കിയത് ഒട്ടും ന്യായീകരിയ്ക്കുവാന്‍ തോന്നുന്നില്ല.
ഈ ലോകം തിരിച്ചറിയേണ്ട ഒന്നാണ് മാതൃത്വം. . ( നടി. പറഞ്ഞതായി നവംമ്പര്‍ 23ന് ബ്രിട്ടീഷ് കൈരളിയില്‍ വന്ന വാര്‍ത്ത)..   അതിനുത്തരം..  പ്രസവം കാണിച്ചാണോ മാതൃത്വം അറിയിക്കേണ്ടത്?
അങ്ങിനെയെങ്കില്‍ ദാമ്പത്യ ബന്ധത്തിന്‍റെ കെട്ടുറപ്പു കാണിയ്ക്കുവാന്‍ കിടപ്പറ രംഗങ്ങള്‍ പച്ചയായി ഷൂട്ട് ചെയ്തു കാണിയ്ക്കുമോ?

Thursday, November 8, 2012

അടുക്കളയില്‍ കൂടി അഭിസാരത്തിലേക്ക്.( ഒക്ടോബര്‍ രണ്ടിന് ദേശാഭിമാനി-സ്ത്രീയില്‍ പ്രസിദ്ധീകരിച്ചത്).



   ബ്രിട്ടീഷ് കൈരളിയില്‍ ഈയിടെ ഒരു വാര്‍ത്ത  വന്നു. ---വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍
ഒരു മ്യൂസിയം  തുടങ്ങിയിരിക്കുന്നു. ഇവിടെയെങ്ങുമല്ല. ലോകത്തിലെ വന്‍കിട മുതലാളിത്ത രാഷ്ട്രമെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കയിലെ നെവാഡയിലാണ് ഈ മ്യൂസിയം തുറന്നിരിക്കുന്നത്. നാല്‍പ്പതു വര്‍ഷം മുമ്പ് പ്രവര്‍ത്തനമാരഭിച്ച ചെറി പാച്ച് എന്ന വേശ്യാലയമാണ് ഇപ്പോള്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍അക്ഷരാര്‍ത്ഥത്തില്‍ സഹതാപമാണ് തോന്നിയത്.

 കുറച്ചു മാസങ്ങള്‍ക്കു മുമ്പ് സിറ്റിയിലെ ഒരു അനാഥാലയത്തിന്‍റ വാതുക്കല്‍ ഓട്ടോ കാത്തു നില്‍ക്കുമ്പോഴാണ് എന്നെപ്പോലെ തന്നെ അനാഥാലയത്തില്‍  കുട്ടികള്‍ക്ക് മധുര പലഹാരങ്ങളുമായി വന്നിട്ട് പുറത്ത് ഓട്ടോ കാത്തു നില്‍ക്കുന്ന ആ സ്ത്രീയെ കാണാനിടയായത്. അവളെ ഞാന്‍ ലീന എന്നു വിളിക്കട്ടെ. ഒറ്റ നോട്ടത്തില്‍ തന്നെ അവളെ തിരിച്ചറിയുന്ന വിധമായിരുന്നു ലിനയുടെ വേഷ ഭൂഷങ്ങള്‍ . പെട്ടെന്ന് വന്ന ഓട്ടോയില്‍ ഞാന്‍ കൈകാണിക്കുകയും കേറാന്‍ തുടങ്ങിയപ്പോള്‍ കൂടെ കേറട്ടെ എന്ന് എന്നോടു ചോദിക്കുകയും ചെയ്തു. എനിക്കു പോകേണ്ട വഴിതന്നെ ആയതിനാല്‍  ഞാന്‍ സമ്മതിച്ചു. കൂടെയുള്ള സഹയാത്രികയെ തിരിച്ചറിഞ്ഞ ഓട്ടോക്കാരന്‍റെ കണ്ണാടിയില്‍ കൂടിയുള്ള നോട്ടം  അല്‍പ്പം പിശകായിരുന്നെങ്കിലും  ലീനയുടെ തറപ്പിച്ചുള്ള നോട്ടം അയാളെ മര്യാദക്കാരനാക്കി.
 ലീനയെയും കൂടി ഓട്ടോയില്‍ കയറ്റിയതിന്‍റെ ചാരിതാര്‍ത്ഥ്യം ആ മുഖത്തു നിഴലിച്ചു. സ്റ്റോപ്പെത്തുന്നതിനു മുമ്പ് അവളെ ഇറക്കിയാല്‍ മതിയെന്നും. ഇല്ലെങ്കിലവളുടെ കൂടെ ഞാനിറങ്ങിയാല്‍ എനിക്കതു നാണക്കേടാകുമെന്നും ലീന പറഞ്ഞു. കിട്ടുന്നതിന്‍റ ഓഹരി അനാഥാലയത്തിനുകൂടി കൊടുക്കുന്ന ആ നല്ല മനസ്സിനെ ഞാനൊരുപാടുബഹുമാനിച്ചു. ഏതാണേലും ഒരുമിച്ചു തന്നെ ഇറങ്ങിയ ഞാന്‍  അടുത്തു കണ്ട ചെറിയ പാര്‍ക്കിന്നരുകിലേക്ക് മാറി നില്‍ക്കാമെന്നു പറഞ്ഞതനുസരിച്ച്  ലീന എന്‍റെ കൂടെ വന്നു. ഞാനവിടെ കണ്ട ഒരു സിമന്‍റു ബഞ്ചിലിരുന്നു. ഒപ്പം അവളും.  വളരെ സ്നേഹത്തില്‍ തന്നെ ഞാന്‍ ചോദിച്ചു തുടങ്ങി. ഈ ജോലി ചെയ്യുന്നതിലെ അരുതായ്ക.  അവളുടെ മറുപടിയില്‍ ശരിക്കും പറഞ്ഞാലെന്‍റ ഉത്തരം മുട്ടിപ്പോയി എന്നു തന്നെ പറയാം.
ലീന എന്നോടു പറഞ്ഞത് ഇപ്രകാരമായിരുന്നു. ചേച്ചി ഞാനൊരു ലൈംഗിക തൊഴിലാളിയാണെന്ന് അഭിമാനത്തോടു കൂടി പറയുന്നു. അതിന്‍റ പങ്കാണ് ഇപ്പോള്‍ ആ അനാഥ കുട്ടികള്‍ക്കും കൂടി കൊടുത്തത്. അതാകണമെന്നു വെച്ചല്ല  ഞാന്‍ ജനിച്ചത്. പതിനഞ്ചാമത്തെ വയസ്സില്‍ കഴിക്കാനാഹാരത്തിനും ഉടുക്കാന്‍ വസ്ത്രത്തിനും വേണ്ടി ഒരു വലിയ വീട്ടിലെ അടുക്കളയിലെ അടുക്കള തൊഴിലാളിയായിട്ടായിരുന്നത്രേ തുടക്കം. അവിടുത്തെ  വീട്ടുകാരി ഇല്ലാത്ത സമയത്ത് വീട്ടുകാരനാണ് ബാല്യം മാറാത്ത അവളെ ആദ്യമായി ഇരയാക്കിയത്.  ആവര്‍ത്തനങ്ങള്‍ തുടര്‍ന്നതിനോടൊപ്പം വെളിയില്‍ പറഞ്ഞാല്‍ അവിടെ നിന്നും പറഞ്ഞു വിടുമെന്ന ഭീഷണിയും. കുറച്ചു നാള്‍ എല്ലാം സഹിച്ചു നിന്നു. എങ്ങനെയോ വീട്ടുകാരിക്ക് സംശയം തോന്നിയപ്പോള്‍
കൊണ്ടു വന്നാക്കിയ ഏജന്‍റിനെ വിളിച്ചു വരുത്തി പറഞ്ഞു വിട്ടു. വീട്ടിലെ പ്രാരാബ്ദം അടുത്ത വീട്ടിലേക്കുള്ള പ്രയാണത്തിന്  നിര്‍ബന്ധിതയാക്കി. അങ്ങനെ വീടു വീടാന്തരം കയറിയിറങ്ങി ജോലി ചെയ്യുന്നതിനൊപ്പം പലയിടത്തും അടുക്കളതൊഴിലിനുള്ള കൂലിയില്‍  ലൈംഗിക തൊഴിലും  കൂടി ചെയ്യേണ്ടി വന്നു. പിന്നീട് സ്വയം തന്നെ ഒരു തീരുമാനത്തിലെത്തിയതാണത്രേ  . അടുക്കള തൊഴിലിലെ കൂലിയില്‍ ലൈംഗിക  തൊഴിലും കൂടി ചെയ്യുന്നതിലും  ലാഭമായി  അവള്‍    കണ്ടത് ഒരു ലൈംഗിക തൊഴിലാളി ആയി സ്വയം മാറുകയെന്നതായിരുന്നു.
അങ്ങനെ ഒരു തീരുമാനം എടുത്തതിലെ ശരി എന്താണെന്നു ചോദിച്ചപ്പോളവള്‍ പറഞ്ഞത് ഒരു തെറ്റും ചെയ്യാത്ത അവളെ ചീത്തയാക്കിയിട്ട് ആ കുറ്റം മുഴുവനും അവളില്‍ മാത്രം ഒതുക്കിയെന്നാണ്. അതിലും ശരിയായിട്ട് അവള്‍ക്കു തോന്നിയത് പരസ്യമായ ശരീരം വില്‍പ്പനയാണെന്നാണ്.
അവള്‍ പറഞ്ഞതിലെ ശരിയും തെറ്റും ഞാനൊന്നു വിശകലനം ചെയ്തു. ശരിയാണ്  പലവീടുകളിലും വീട്ടു ജോലിക്കു വരുന്ന ജോലിക്കാരെ ഇതേപോലെ ലൈംഗിക ചൂഷണം ചെയ്യുകയും എന്നിട്ട് "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്നു പറഞ്ഞു നടക്കുന്ന മാന്യന്‍മാരെയും  കാണാന്‍സാധിക്കും. "തൊണ്ട പഴുത്താല്‍ ഇറക്കുകയല്ലേ നിവൃത്തിയുള്ളു" എന്നു കരുതി ഒട്ടു മുക്കാലും വീട്ടുകാരികളിതു ക്ഷമിക്കുകയും ചെയ്യുന്നു.
വേശ്യാ വൃത്തിയെ കുറിച്ച് പഠിക്കാന്‍ ഇവിടേയും ഒരു മ്യൂസിയം തുടങ്ങിയാല്‍ ഇതൊക്കെ അതിലുള്‍പ്പെടുത്താമായിരുന്നു എന്ന്  ബ്രിട്ടീഷ് കൈരളിയിലെ ആ വാര്‍ത്ത വായിച്ചപ്പോള്‍   തോന്നി..

Related Posts Plugin for WordPress, Blogger...