“മോന്‍ പോയി എളുപ്പം റെഡിയാക്.”
“പപ്പാ എപ്പം വരുമമ്മേ”
“നിന്നോടെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.അച്ഛാന്നു വിളിയ്ക്കണമെന്ന്.”
“റോണിന്‍റച്ഛന്‍ ഗള്‍ഫിലാണല്ലോ,അവന്‍ പപ്പാന്നാ വിളിയ്ക്കുന്നത്.”
“നീ വിളിയ്ക്കേണ്ട.അത്ര തന്നെ.നിന്‍റച്ഛന് അതിഷ്ടവുമല്ല.”
“വണ്ടീം കൊണ്ട് മാമന്‍ പോണില്ലേയമ്മേ”
“അച്ഛന്‍ തനിയെ ടാക്സി പിടിച്ചോണ്ടു വരാമെന്നാണു പറഞ്ഞത്. കൂടുതല്‍ പെട്ടി
കാണുമായിരിയ്ക്കും. "
“ അമ്മാ....ദാ..അച്ഛന്‍ വന്നു...”
“ ഇത്ര പെട്ടെന്നോ”
ദേവന്‍ വണ്ടിയില്‍ നിന്നും ഇറങ്ങി. ടാക്സിക്കാരനെ പറഞ്ഞുവിട്ടു. പൂമുഖത്തേയ്ക്കു കയറി.
“പെട്ടി രണ്ടെണ്ണമെയുള്ളോ.”
“അതെ”
“എന്നാല്‍ പിന്നെ ഞാന്‍ അനിയനെ വിടുമായിരുന്നല്ലൊ നമ്മുടെ വണ്ടിയും കൊടുത്ത്”
“അതിന്‍റ ആവശ്യമുണ്ടെന്നു തോന്നിയില്ല.”
“എന്താ,എന്തു പറ്റി ചേട്ടന്.ഒരു ക്ഷീണം പോലെ ..മുഖത്ത്.”
“ഒന്നുമില്ല. യാത്രയുടെതായിരിയ്ക്കാം.”
“നീ പോയി ചായ എടുക്ക്, ഞാനൊന്നു ഫ്രെഷാകട്ടെ.”
ദേവന്‍ കുളിമുറിയിലോട്ടു പോയി... മീര അടുക്കളയിലേയ്ക്കും.
അല്‍പം കഴിഞ്ഞ്, മീര ചായുയുമായി.
“ ദാ ചായ. ചേട്ടനെന്നാ പോണെ?എത്ര ദിവസത്തെ ലീവുണ്ട്?”
അയാളൊന്നു പരുങ്ങി.
“ഇനി ഞാന്‍ പോകുന്നില്ല.”
അവളുടെ ഹൃദയത്തില്‍ നിന്നും ഒരു ഏങ്ങല്‍..അവളറിയാതെ പുറത്തേയ്ക്കൊഴുകി
“ ങേ....... അപ്പോള്‍ ജോലി “
“ ഞാന്‍ പറഞ്ഞില്ലേ, നിന്നോടു പലപ്രാവശ്യം.അവിടെ ആള്‍ക്കാരെ പിരിച്ചു വിട്ടു കൊണ്ടിരിയ്ക്കുകയാണെന്ന്. എന്നെയും അങ്ങിനെ...” അയാള്‍ അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
“ പിരിച്ചു വിട്ടോ…? “
“ ആ..അതെ..”
“ ദൈവമേ, ഞാനന്നേ പറഞ്ഞില്ലേ ഇത്രയും വലിയ വീടു വെയ്ക്കേണ്ട യെന്ന് . ആ മൂത്ത ചെറുക്കനെ ഇത്രയും പൈസയും കൊടുത്ത് അഡ്മിഷനും വാങ്ങണ്ടായെന്ന് നിങ്ങളോടെത്ര പ്രാവശ്യം പറഞ്ഞു, നിങ്ങളു കേട്ടോ...ഇനിയെങ്ങനെ ഈവീടു വൃത്തിയാക്കും ജോലിക്കാരെയെങ്ങനെ നിര്‍ത്തും “
ഒറ്റ ശ്വാസത്തില്‍ മീര അവളുടെ ആവലാതി മൊത്തമായി ഇറക്കി വെച്ചു.
ആത്മഗതമെന്നവണ്ണം ദേവന്‍ പറഞ്ഞു
“ദൈവം ഒരു വഴി കാണിച്ചു തരും”
അവളകത്തേയ്ക്കു പോയി..
അല്പം കഴിഞ്ഞു .
“ മീരാ, ഞാന്‍ അമ്മയെയും അച്ഛനെയും കണ്ടിട്ടു വരാം. “
“ശരി ചേട്ടാ , പോയിട്ടു വരൂ..” അവളുടെ പറച്ചിലില്‍ ഒരു കരച്ചിലിന്‍റ അലകളടങ്ങിയിരുന്നു.ദേവനോര്‍ത്തു. ജോലിയില്ലാതെ രണ്ടു മാസം നന്നേ പണിപ്പെട്ടു. ഒന്നു തപ്പി പിടിയ്ക്കാന്‍ .നടന്നില്ല.അറ്റകൈയ്ക്കാണ് തിരികെ പോരാമെന്നു വെച്ചത്. അച്ഛനും അമ്മയും വര്‍ഷങ്ങളായി ചേട്ടന്‍റ കൂടെയാണ് .താനും അനുജത്തിയും ചേട്ടനും. തന്‍റ വരുമാനത്തില്‍ നിന്നും ഒരു വിഹിതം ചേട്ടന്‍റ പേരിലയയ്ക്കും. ഗവണ്മെന്‍റുദ്യോഗസ്ഥനായ ചേട്ടന്‍റ ചിലവില്‍ അച്ഛനുമ്മയും കഴിയുകയും വേണ്ടയെന്ന ഉദ്ദേശവും അതിലുണ്ടായിരുന്നു.അവരുടെ മക്കളും പഠിയ്ക്കുകയല്ലേ.
നാലു പറമ്പിട കഴിഞ്ഞാല്‍ ചേട്ടന്‍റ വീടായി. അവിടെ നിന്നും അര ഫര്‍ ലോങ്ങു മാറി അനുജത്തിയും. എല്ലാവരും അടുത്തടുത്തായതിനാല്‍ അച്ഛനുമമ്മയ്ക്കും സന്തോഷമാണ്.
മുറ്റത്തെത്തിയപ്പോഴേ അമ്മയും അച്ഛനും തന്നെ സ്വീകരിയ്ക്കാന്‍ വന്നു കഴിഞ്ഞു.
ചേട്ടന്‍ ഓഫീസില്‍ പോകാനൊരുങ്ങുകയായിരുന്നു. കുശല പ്രശ്നങ്ങള്‍..ഒക്കെ കഴിഞ്ഞു.
പ്രതീക്ഷിച്ചതുപോലെ ചേട്ടന്‍റ ചോദ്യവും
“ ഇനിയെന്നാണ് തിരികെ പോകുന്നത് “
വീണ്ടും പരുങ്ങല്‍
“ഇനി... ഇനി...പോകുന്നില്ല.”
ചേട്ടന്‍റെ മുഖം വ്യക്തമായി കാണാന്‍ പറ്റുന്നില്ല.
അമ്മയുടെയും അച്ഛന്‍െറയും മുഖം ഒന്നു കൂടി പ്രകാശമാനമായി.
“ ഹാവൂ. സമാധാനമായി….” അമ്മ
“ മരിച്ചു കഴിഞ്ഞാല്‍ മോര്‍ച്ചറിയില്‍ കിടക്കേണ്ടല്ലോ “ അച്ഛന്‍
ചേട്ടന്‍ അകത്തേയ്ക്കു പോയി. അല്പം കഴിഞ്ഞ് ചേട്ടത്തിയുമായി തിരികെ വന്നു.
“ദേ ചായകുടിയ്ക്കു.” ചേട്ടത്തി.
“നിന്നെ ഞാന്‍ ഫോണ്‍ ചെയ്യാനിരിയ്ക്കുകയായിരുന്നു.എനിയ്ക്കു ചിലപ്പോള്‍ ട്രാന്‍സഫര്‍ കാണും. അമ്മയും അച്ഛനും ഇനി നിന്‍റ കൂടെ നില്‍ക്കട്ടെ കുറച്ചുനാള്‍ “
ഒന്നും പറഞ്ഞില്ല.
അച്ഛനുമമ്മയും മുഖത്തോടു മുഖം നോക്കി..
പിന്നെ വരാമെന്നു പറഞ്ഞിറങ്ങി.
അളിയന്‍ പോകുന്നതിനു മുന്‍പ് എത്തണം. അല്പം വേഗത്തില്‍നടന്നു. അളിയന് ടൌണില്‍ ജൌളിക്കടയാണ്. അയാളോര്‍ത്തു. അവിടുത്തെ സ്വീകരണം എങ്ങിനെയാവുമോ ആവോ..
പൂമുഖത്താരേം കണ്ടില്ല. കതകു തുറന്നു കിടക്കുന്നു..പതുക്കെ അകത്തു കയറി.
അവളെവിടെ. ഓ..അതാ, രണ്ടു പേരുമുണ്ട്. പറമ്പില്. തേങ്ങയിടുകയാണെന്നു തോന്നുന്നു.
“ങാഹാ , ആരോടും പറയാതെ ചേട്ടനിങ്ങെത്തിയോ?”
“ അളിയനെപ്പൊ എത്തി, കടയിലോട്ടു പോകാനൊരുങ്ങുമ്പോളാണ് തേങ്ങാവെട്ടാനാളു വന്നത്. “
“ രാവിലെയെത്തി. അച്ഛനെയും അമ്മയേയും കാണാനിറങ്ങിയപ്പോള്‍ വിചാരിച്ചു. ഇവിടേം കൂടി കേറിയിട്ടു തിരികെ പോകാമെന്ന്.”
“ എന്നാണ് തിരികെ “
വീണ്ടും അടുത്ത പരുങ്ങല്‍.
“ഇനി ചിലപ്പോഴെ പോകൂ”
“അതെന്താ ചേട്ടാ”
“അവിടെ ഇപ്പോള്‍ എല്ലാവരെയും പറഞ്ഞു വിട്ടു കൊണ്ടിരിയ്ക്കുകയാണ്.”.
“വരൂ. അകത്തേയ്ക്കു പോകാം.ചേട്ടന്‍ കാപ്പി കുടിച്ചില്ലെങ്കില്‍ കുടിയ്ക്കാം.”
ബ്രേക്ക്ഫാസ്റ്റ് കഴിയ്ക്കുന്നതിനിടയിലാണ് അകത്തെ സംഭാഷണം കേട്ടത്.
“ വലിയ സല്‍ക്കാരമൊന്നും വേണ്ട ആങ്ങളയ്ക്ക്.ജോലി നഷ്ടപ്പെട്ടിങ്ങു പോന്നതാ..”
മുഴുവനും കഴിയ്ക്കാന്‍ നിന്നില്ല.കൈ കഴുകി. എളുപ്പം വീട്ടിലോട്ടു തിരിച്ചു.
ഭാര്യയുടെ ചോദ്യം. “എല്ലാവരെയും കണ്ടോ?”
“കണ്ടു.”
“എന്തു പറഞ്ഞു.”
“എന്തു പറയാന്‍”
“എല്ലാവര്‍ക്കും അറിയേണ്ടത് ഒരു കാര്യം മാത്രം..എന്നാണ് തിരികെ പോകേണ്ടത്”
മരുഭൂമിയിലെ മണലു പോലെ മനസ്സ് ഊഷരമായിരിയ്ക്കുന്നുവെന്ന് അവള്‍ക്കു മനസ്സിലായി.
“ചേട്ടന്‍ അല്പം വിശ്രമിയ്ക്കൂ “ അവള്‍ കോസടി നിവര്‍ത്തിയിട്ടു. അതില്‍ ചാരി കിടന്നപ്പോള്‍ അല്പം ആശ്വാസം തോന്നി..മീര അടുത്തു വന്നു.അവളുടെ സാന്ത്വന വചനങ്ങള്‍ പുതിയ ഒരു കുളിര്‍കാറ്റു വീശിയതുപോലെ....മനസ്സു നല്ലവണ്ണം തണുത്തു.
“ഞാനില്ലേ കൂടെ” അതില്‍ നിന്നും കിട്ടിയ ധൈര്യത്തിന് അളവില്ലായിരുന്നു.
അവളു പോലുമറിയാതെ N.R.I അക്കൌണ്ടില്‍ ഒരു നാലു ലക്ഷം രൂപ ഇട്ടിട്ടുണ്ടായിരുന്നു. അടുത്ത സുഹൃത്തായ ഹംസക്കുട്ടിയുടെ ഉപദേശമായിരുന്നു അതിനു പിന്നില്‍.അതിപ്പോളൊരാശ്വാസമായി. ദേവന്‍ മനസ്സില്‍ കണക്കു കൂട്ടി. മകന്‍റ പഠിത്തം അതില്‍ തീരുമായിരിയ്ക്കും. ഇളയവന്‍ ചെറുതാണല്ലോ.അത്ര കണ്ട് ആശ്വാസം.
ഭാര്യയുടെ സ്വത്തു വേണ്ടായെന്നും പറഞ്ഞ് നോക്കാതെ കളകേറികിടക്കുന്ന ഒരേക്കര്‍ പുഞ്ചവയല്‍കിടപ്പുണ്ട്..ഒരുറച്ച തീരുമാനം എടുത്തു.
അടുത്ത വീട്ടിലെ നാരായണേട്ടനാണ് ധൈര്യം പകര്‍ന്നു തന്നത്.
“ നീ വിഷമിയ്ക്കെണ്ടേടാ മോനെ, ഞങ്ങടെ കൂടെ കൂട്.”
പിറ്റെ ദിവസം തന്നെ അടുത്തുള്ള പൊതുമേഖലാ ബാങ്കില്‍ പോയി..മാനേജരെ ക്കണ്ടു.
“ സാറു തുടങ്ങിയ്ക്കോ.” മാനേജര്‍.
“ഞങ്ങള്‍ , പ്രവാസികള്‍ക്കു വേണ്ടി പ്രത്യേക പല പദ്ധതികളും തുടങ്ങിയിട്ടുണ്ട്. എല്ലാവിധ സഹായങ്ങളും ലഭ്യമാക്കാം.”
അന്നുവരെ കണ്ടിട്ടില്ലാത്ത പുഞ്ചപ്പാടം. മീരയെയും കൂട്ടിയാണ് പോയത്. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു..എപ്പോഴും പുഞ്ചപ്പാടവും തോടും ആറും ഒക്കെ അവള്‍ക്ക് ഹരമായിരുന്നല്ലോ.
കുട്ടിക്കാലത്തെ കൊയ്തു കഥകള്‍ പറഞ്ഞ് അവള്‍ കൂടെ നടന്നപ്പോള്‍ വയലെത്തിയതറിഞ്ഞില്ല.
അവളുടെ ആങ്ങളയുടെ വയലിനോടു ചേര്‍ന്നായതിനാല്‍ അതിരു തിരക്കി നടക്കേണ്ടി വന്നില്ല.
ആരെയും കൂട്ടു പിടിച്ചില്ല. തനിയെ തന്നെ എല്ലാം.. കൃഷ്ണേട്ടനും നാരായണേട്ടനും വേണ്ട ഉപദേശങ്ങള്‍ തന്നു. ബാങ്കു തന്ന വായ്പാ സഹായവും.
എല്ലാത്തിനും കൂടെ നിന്നു..
നിലം ഉഴുതുമറിച്ചു. വിത്തിട്ടു.കള പറിച്ചു. വളമിട്ടു. എല്ലാത്തിനും കൂടെ കൂടി..
മണ്ണിനോടു മല്ലിട്ടു.മണ്ണിന്‍റ മണമറിഞ്ഞു. മണ്‍ വെട്ടീടെ കരുത്തറിഞ്ഞു. നെല്ലു കതിരിട്ടപ്പോള്‍
മനസ്സില്‍ ഞാറ്റടിപ്പാട്ടിന്‍റ ഈണം മുഴങ്ങി.
അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറഞ്ഞതു പോലെയായിരുന്നു അവള്‍ തന്‍റ പ്രിയതമ. ബാങ്കിലെ ലോണില്‍ ഒരു കറവ പശു. പാല്‍ കച്ചവടം തകൃതിയായി.കൂടെ കുറെ കോഴികളും. എല്ലാം കൊണ്ടും തന്‍റ വീട് സമ്പന്നമായതു പോലെ തോന്നി.
അച്ഛനുമമ്മയും വന്നു. അവര്‍ക്കിതില്‍പരം സന്തോഷമില്ല.
അച്ഛനറിയാതെ പറഞ്ഞു പോയി.”മോനെ ,നമ്മുടെ വീടിന് ആ പഴയ കുടുംബത്തിന്‍റ പ്രതാപമെല്ലാം തിരിച്ചു കിട്ടിയതുപോലെ “
നെല്ലു വിളഞ്ഞു. കൊയ്തടുക്കാറായി. കൃഷ്ണേട്ടനും നാരായണേട്ടനും വരമ്പത്തു വന്നു.
“ഇത്തവണ നീ തന്നെ ഒന്നാമന്‍ “ നാരായണേട്ടന്‍
“ നൂറ്റിക്കു നൂറു മേനി. “ കൃഷ്ണേട്ടന്‍
അതിന്നര്‍ത്ഥം പിടികിട്ടാതെ ദേവന്‍ വാ പൊളിച്ചു നിന്നു.
“അത് നീയ്യ് കൊയ്തു പൊലിയിടുമ്പോള്‍ മനസ്സിലാകും.എല്ലാ അര്‍ത്ഥം അവിടെ കാണാം. “ കൃഷ്ണേട്ടന്‍
മീരയ്ക്കും കാണണം വിളഞ്ഞ നെല്‍പ്പാടം. ഒരു ദിവസം അവളെയും കൂട്ടി വരമ്പത്ത്.
“ഇതെത്ര മേനീന്നാ കൃഷ്ണേട്ടന്‍ പറഞ്ഞത്” മീര
അതോ, അത്..അത്.. ദേവന്‍ അവളുടെ കവിളുകള്‍ കൈ കുമ്പിളിലൊതുക്കി. പതുക്കെ ആകവിളില്‍ തന്‍റ ചുണ്ടുകള്‍ ചേര്‍ത്തു. പതുക്കെ പ്പറഞ്ഞു.” ഇവിടെ നൂറുക്കു നൂറ്റൊന്നു മേനീന്ന് ഞാന്‍
പറയുന്നു. നിന്‍റ മനസ്സ്. നിന്‍റ മനസ്സാണ് ഈകാണുന്നത്. നിന്‍റ വട്ടി നിറയെ ഞാന്‍
ആദ്യത്തെ പതം....ഇതാ നിനക്കു മാത്രമായി...”
“ എന്നെ വീണ്ടും ജീവിതത്തിന്‍റ പച്ചപ്പിലേയ്ക്കു കൊണ്ടു വന്ന നിന്‍റ മനസ്സ്.അവിടെയാണ്
നൂറ്റിക്കു നൂറു മേനി വിളഞ്ഞിരിയ്ക്കുന്നത്."
വരമ്പത്തു കൂടി നടന്നു വന്ന പഴയ ചങ്ങാതി സുബൈര്‍
“ഇതാരാ, ഈ നില്‍ക്കുന്നത്. കെട്ടിയോനും കെട്ടിയോളും കൂടി ഈ വരമ്പത്ത് എന്തെടുക്കുന്നു. നീയെന്നാ വന്നത് ദേവാ, ഞാനറിഞ്ഞില്ലല്ലോ.....”
“ ഞാന്‍ വന്നിട്ട് കുറച്ചു നാളായി.”
“ ഇനിയെന്നാ മടക്കം”
“ഞാന്‍ മടങ്ങിപ്പോയല്ലോ”
“ ഇതെന്താപ്പാ നിനക്ക് ഭ്രാന്തു പിടിച്ചോ..”
“ ഇല്ല സുബൈറെ ഞാന്‍ മടങ്ങപ്പോയി. എന്‍റ മണ്ണിലേയ്ക്ക്, എന്‍റ പാരമ്പര്യത്തിലേയ്ക്ക്
ഞാന്‍ മടങ്ങി പ്പോയി…..!!”