Tuesday, July 12, 2011

ഒരു നിലവറപ്പുരാണം





മുപ്പത്തഞ്ചു വര്‍ഷത്തെ തൂപ്പു സര്‍വ്വീസും കഴിഞ്ഞ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്‍റ പടിയിറങ്ങുമ്പോള്‍ ചെല്ലമ്മ ഒരുപാടു നൊമ്പരങ്ങള്‍ തൂത്തു കൂട്ടിയ ഒരു ചവറുകൂന ഇട്ടിട്ടാണ് പോയത്. അതിനെല്ലാം അപ്പുറമായിട്ട്  പണിതീരാത്ത രണ്ടുമുറി വീടിന്‍റെ മുമ്പില്‍ ചോദ്യചിഹ്നം പോലെ നില്‍ക്കുന്ന ഒരുത്തിയോളമായ മൂന്നു പെണ്‍മക്കള്‍.ചെറിയ ചൂലില്‍തുടങ്ങി വലിയ ചൂലിലവസാനിച്ച മുപ്പത്തഞ്ചു വര്‍ഷത്തെ സര്‍വ്വീസ്.പിരിഞ്ഞു പോരുന്നതിനുമുമ്പ് ഒരു പ്യൂണെങ്കിലും ആകുമെന്ന വ്യാമോഹം വെറുതെയായിരുന്നു.തൊഴിലാളി നേതാക്കന്മാരും മാനേജുമെന്‍റം ആയി നടത്തിയ ഒത്തുകളിയില്‍ ആമോഹമെല്ലാം ചൂലിന്‍റെ പിടിപോലെ ഇറുക്കികെട്ടി മനസ്സിന്‍റെ കോണില്‍കുറ്റിച്ചൂലു തള്ളുന്നതുപോലെ തള്ളി   ഇറങ്ങിപ്പോന്നു.

ഇനിയുള്ള ജീവിതം എങ്ങിനെയെന്ന വലിയ ഒരു ചോദ്യ ചിഹ്നവും.ആകെ കിട്ടുന്നത് പി എഫിന്‍റ1300 രൂപാ കാശ് . പെന്‍ഷന്‍.അതും പിരിഞ്ഞു പോരുമ്പോള്‍ കിട്ടേണ്ട നല്ല തുക പെന്‍ഷന്‍ ഫണ്ടിലിട്ടിട്ട് വലിയ കുത്തക മുതലാളി കമ്പനികള്‍ക്ക്  കുറഞ്ഞ പലിശയ്ക്ക് കടം കൊടുത്തുകൊണ്ട്, പിടിച്ചു വെച്ചിരിക്കുന്ന തുകയുടെ ഒരംശം മാത്രം.

ഇല്ലെങ്കിലും  പലപ്പോഴായി ഊറ്റിയെടുത്തിട്ട് ബാക്കി പി.എഫില്‍ ഉണ്ടായിരുന്നത് വെറും ഇരുപത്തയ്യായിരം രൂപാ മാത്രം.സൊസൈറ്റിയിലെ പിടുത്തം ഒന്നരലക്ഷം ഉണ്ടായിരുന്നത് കഴിച്ചിട്ട് ബാക്കി   ഗ്രാറ്റുവിറ്റി ഒരു  ലക്ഷം ഉണ്ടായിരുന്നത് കൊണ്ട് ബ്ലേഡു നാണുവിന്‍റ കടം വീട്ടി.ആകെ ബാക്കിയുണ്ടായിരുന്നഇരുപത്തയ്യായിരം രൂപയില്‍മൂത്തവളെ കെട്ടിച്ചു വിട്ട വകയില്‍ തട്ടാന്‍ ചെല്ലപ്പന് ഒരു മാലയൊരുക്കിയതിന്‍റ ബാക്കി പൈസയും കൂടി  കൊടുത്തു കഴിഞ്ഞപ്പോള്‍  പിന്നെ പേഴ്സില്‍ ശേഷിച്ചത് കുറച്ചു ചില്ലറ മാത്രം.

ഹൃദ്രോഗിയായ ഭര്‍ത്താവ് ബസ് സ്റ്റാന്‍ഡില്‍ പോയിരുന്നാല്‍ ചിലപ്പോള്‍ ചെറിയലോഡു വല്ലതും  ഭാരക്കുറവുള്ളത് കിട്ടിയെങ്കിലായി. ഇല്ലെങ്കിലായി.ആകെയുണ്ടായിരുന്ന ഒരു വരുമാനമായിരുന്നു ഇന്നലത്തെ കൊണ്ട് നിലച്ചു പോയത്.  ചെല്ലമ്മയോര്‍ത്തു.  .ഒന്നുമില്ലെങ്കിലും എങ്ങിനെയെങ്കിലും തട്ടിമുട്ടി കഴിയാമായിരുന്നു.

മൂത്തവളെ പത്താം ക്ലാസ്സും കംപ്യൂട്ടറും പഠിപ്പിച്ചിട്ട് ഒരു പ്രയോജനവുമുണ്ടായില്ല. ഒരു കൊത്തന്‍ പണിക്കാരന്‍റ കൂടെ കെട്ടിച്ചു വിട്ടു.ദാരിദ്ര്യമില്ലാതെയവള്‍ കഴിയുന്നതറിയുമ്പോളലല്പ്പം ആശ്വാസം .അത്രമാത്രം.ബാക്കി മൂന്നുപേരും യഥാക്രമം 10.8,10 വെച്ച് പഠിത്തം നിര്‍ത്തി.'ശിപാര്‍ശയ്ക്ക്' ആളില്ലാത്തവരുടെ മക്കള്‍ എത്ര പഠിച്ചിട്ടും കാര്യമില്ലയെന്ന തന്‍റെ തന്നെ   നിയമസംഹിതയിലെ   വകുപ്പുള്‍  ഉള്‍ക്കൊണ്ടു കൊണ്ട്, ഏതു ക്ലാസ്സിലാണോ മക്കള്‍ തോല്‍ക്കുന്നത്,ആക്ലാസ്സുവെച്ച് ചെല്ലമ്മ  മക്കളുടെ ഓരോരുത്തരുടേയും  പഠിത്തം  നിര്‍ത്തി.ഒന്നിനേയെങ്കിലും പണിചെയ്യുന്നിടത്തേയ്ക്ക് ഉന്തിതള്ളിക്കേറ്റാമെന്നു വെച്ച 'പൂതി' മനസ്സില്‍ തകരുകയായിരുന്നു.ആണിനെ 'പെറാന്‍ 'വേണ്ടി ശങ്കരന്‍ നായരു ചെല്ലമ്മയെക്കൊണ്ട് 'പെറീപ്പിച്ച' പെണ്‍മക്കളെല്ലാം കാണാന്‍  സാമാന്യം  ഭേദപ്പെട്ടവരായിരുന്നു.

കുടുംബത്തിലാരും രാജാവിനെ മുഖം കാണിയ്ക്കാഞ്ഞതിന്‍റ ദുഃഖം ഇപ്പോള്‍ ചെല്ലമ്മയ്ക്ക് നല്ലവണ്ണം മനസ്സിനെ അലട്ടുന്നുണ്ട്. തിരുവിതാം കൂറിന്‍റെ മാനമുള്ള ചടങ്ങായ മുഖം കാണിച്ചു കിട്ടിയ ഭാരിച്ച സ്വത്തുവകകളുടെ ഉടമയായ  സരോജതങ്കച്ചിയുടെ  കൊച്ചുമകള്‍തന്‍റയതേപ്രായം   ജീവിതം ആസ്വദിക്കുന്നതു കാണുമ്പോള്‍ അങ്ങിനെയൊരു മുഖം കാണിയ്ക്കല്‍ നടത്താതിരുന്ന തന്‍റ തന്നെ മുന്‍ഗാമികളെ ചെല്ലമ്മ മനസ്സാല്‍പ്രാകിയരംവരുത്തി.
                                                      2  
                                                                                         
ചൂലുപിടിച്ചു തഴമ്പുപൊങ്ങിയ കൈവിരലുകളിലെ തഴമ്പിനെ തഴുകി  അയല്‍വക്കക്കാരുടെ ചെല്ലമ്മയക്കന്‍  നെടുവീര്‍പ്പിട്ടുകൊണ്ടിരുന്ന ആ സായാഹ്നത്തിലാണ് അപ്പുറത്തെ പൊരേലെ തങ്കി ഓടിക്കിതച്ചു കൊണ്ട് അങ്ങോട്ടേയ്ക്കു വന്നത്.അവളുടെ വരവിലെന്തോ പന്തികേടുള്ളതുപോലെ ചെല്ലമ്മയ്ക്കു തോന്നാതിരുന്നില്ല.

"നീയെന്തിരിനെടീ  ഓടിക്കിതയ്ക്കണത്  തങ്ക്യേ..."

"യ്യതു നീയ്യറിഞ്ഞില്ല്യേടി...ചെല്ലമ്മക്കാ.."

തങ്കി വിശദീകരിയ്ക്കാനുള്ള പുറപ്പാടിലാണ്.

"യെന്തിര്................." ചെല്ലമ്മ ക്കന്‍അറിയാന്‍ആകാംക്ഷപൂണ്ടു.

"അത് പൊന്നു തമ്പിരന്‍റ നെലവറേന്ന് നിതികിട്ടയ കാര്യവേ..."

"അതിപ്പം നീയ്യ് പറഞ്ഞിട്ടു വ്യേണാ  ഞ്യാനറിയാന്‍".

"നീയ്യ് കാര്യമെന്തിരാന്നുവെച്ചാ പറഞ്ഞു തൊലയെന്‍റ തങ്ക്യേ..." ചെല്ലമ്മയ്ക്കു കലി കേറി.

"അതു നിതിയെടുത്ത് മാറ്റി,നെലവറ തൂത്തുവാരനെക്കൊണ്ട് മാസമുറ തെറ്റിയ ചൂദ്രച്ചി പെണ്ണുങ്ങളെ ആവിശോണ്ടെന്ന്  പത്രത്തിക്കണ്ടക്കാ..." തങ്കി വിശദീകരിച്ചു.

"എടീ തങ്ക്യേ.. നെനക്കു  പ്രാന്തായോ, എന്തിനെടിയേ... മാസമുറതെറ്റിയതിനെ? നെലവറേക്കൊണ്ട് പെറീപ്പിക്കാനോ?"

"ശ്ശോ.. നാക്കൊന്നു പെശകിയക്കാ.....മാസമുറ മാറിയ പെമ്പ്റന്നോത്തികളെ.പൊന്നു തമ്പിരാന്‍പള്ളി കൊള്ളുന്നതിന്‍റ അടീലല്ല്യേടീ യീ നെലവറ.ഭകവാന് ചുത്തോം വൃത്തീമായി കെടക്കാനുള്ളതല്ലീ.."

മുപ്പത്തഞ്ചു വര്‍ഷം തൂത്ത് നടുവൊടിഞ്ഞ ചെല്ലമ്മക്ക് വീണ്ടുമൊരു തൂപ്പു ജോലിയോട് ഒരാഗ്രഹവും  തോന്നിയില്ല. ചെല്ലമ്മ തങ്കിയോടു പറഞ്ഞു

"എന്‍റ തങ്ക്യേ..നീ തൊറപ്പേടെ കാര്യം പറയാണ്ടെ വല്ലടോം വീട്ടുപണിയൊണ്ടേപ്പറ.ഞാം പോം.. തൂത്തു തൂത്തു കൂറുക്കു വയ്യാണ്ടിരിക്കുമ്പം..." ചെല്ലമ്മ പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ തങ്കി രഹസ്യം കൈമാറി.

" അതല്ലെടീയക്കാ, നിനക്ക് കെട്ടിയ്ക്കാനെക്കൊണ്ട് മൂന്നു പെണ്ണ്.. .എനിയ്ക്ക് രണ്ടെണ്ണം. ഇത്രീം പൊന്നും പണ്ടോം രത്തോം മാണിക്യേം മരദഗോം ഒക്കെ കെടക്കണ നെലവറേല്ല്യേ... അതെടുത്ത് മാറ്റി തൂത്തു വൃത്ത്യാക്കി തിരിച്ചു കേറ്റാനെക്കൊണ്ട്... യെടിയ്യേ ഒരു മരതകം യല്ലെങ്കി ഒരു രത്തക്കല്ല് അതുമല്ലേലൊരു കസണം സ്വര്‍ണ്ണക്കട്ടി  തൊറപ്പേ തടഞ്ഞാ നമ്മുടെ പെമ്മക്കളേം കെട്ടിച്ചു് ബാക്കികൊണ്ട് സുഹായി കഴിയാനുള്ള വഹ കിട്ടും."

ചെല്ലമ്മയുടെ മനസ്സില്‍തങ്കിയെപ്പറ്റി ബഹുമാനം തോന്നി. തന്നെക്കായിലും പ്രായത്തിനിളയവളായ അവള്‍ക്കുള്ള ബുദ്ധിയില്‍മതിപ്പു തോന്നി. നാവില്‍നിന്നറിയാതെ പറഞ്ഞു.

"ശരിയാണെടീ തങ്ക്യേ പാക്യം തെളിയണതെപ്പോഴാണെന്നറിയാമ്പറ്റോ.."

ചെല്ലമ്മയുടെ പരാധീനത മുഴുവനും അറിയാവുന്ന തങ്കി  ബാക്കി കൂടി ചെല്ലമ്മയോടു പറഞ്ഞു,

"നീയിതാരോടും പറേണ്ടാക്കാ..കൂടുതലാളറിഞ്ഞാ നമ്മടെ ചാല്‍സു കൊറേം.നാളെ നമുക്കു രണ്ടാള്‍ക്കും കൂടി ഒരു നൂറിന്‍റ താളു കൊടുത്തും വെച്ച് ഡാക്കിട്ടരടടുക്കേന്ന് സര്‍പ്പിടിക്കറ്റു വാങ്ങി,പുതിയ ആപ്പീസു തൊറന്നെടത്ത് ചെന്ന് പേരു രജിസ്സറു ചിയ്യാം."

പിറ്റേന്നു കാലത്തു തന്നെ ചെല്ലമ്മക്കയും തങ്കിയും സിറ്റീന്ന് പത്തിരുപതു കിലോമീറ്ററകലെയുള്ള പത്മനാഭസ്വാമിക്ഷേത്രത്തിലോട്ട് വഴിയറിയാഞ്ഞിട്ട് 'കേട്ടു..കേട്ടു്.. എത്തിച്ചേര്‍ന്നു.

പൈങ്കുനി ഉത്സവത്തിന്‍റത്ര തിരക്കുണ്ടായിട്ടും തിക്കി തിരക്കി ക്യൂവിലധികം പുറകിലല്ലാതെ രണ്ടുപേരും കൂടി നില്‍പ്പു പിടിച്ചു.തങ്കി പരിസര നിരീക്ഷണം നടത്തി തുടങ്ങി. ക്രിക്കറ്റിന്‍റ കമെന്‍ട്രി പോലെ പറയാനും തുടങ്ങി.

"നീ നോക്കെടിയക്കാ, ആ ഇരിയ്ക്കുന്ന ആണാമ്പറോന്നാനാണ് പേരു രജിസ്സറു ചെയ്യുന്നത്.ആണ്ടാ കസ്സേലേം മേസ്സേടേം അടുത്തിരിയ്ക്കുന്ന കൊമ്പമീസ്സക്കാറന്‍."

ചെല്ലമ്മക്കന് തങ്കിയുടെ  റണ്ണിംഗ്  കമന്‍ററി ഇഷ്ടപ്പെടാത്തതുപോലെ മറുപടി കൊടുത്തു.

"വോ..ഞാങ്കണ്ടേ..."

തങ്കി വിടാനുള്ള ഭാവമില്ല. മുന്നൂറ്ററുപതു ഡിഗ്രിയും തല തിരിച്ചു കൊണ്ട് പരിചയക്കാരെ കണ്ടു പിടിച്ച തങ്കി വീണ്ടും തുടങ്ങി.ചെല്ലാമ്മാക്കന്‍റ ചെവിയിലോട്ട് കുശുകുശുത്തു.

"ദേടീ യക്കാ, ല്ലവള് കട്ടിള നാണീം അവടെ മതനിയാരും. കാളികള്.യെവളുമാര് പകവാന്‍റ നെലവറതൂക്കാമ്പോണുപോലും."

നാണീടെ നാക്കിന്‍റ നീളമറിയാവുന്ന ചെല്ലമ്മക്ക ഒരു സൂചന നല്‍കി.

"ദേണ്ടെ തങ്ക്യേ ഞാമ്പറഞ്ഞില്ലാന്നുവേണ്ട നീയിന്നവടെ കയ്യീന്‍റ തരിപ്പറീം.."

"അല്ലയക്കാ, കണ്ട ആണാമ്പിറന്നോമ്മാരടെ ഒക്കെ കൂടെ കെടന്നേച്ച്...ശ്ശൊ..ഭകവാന്‍റ നെലവറ തൂക്കാനെക്കൊണ്ട് വന്നേക്കുന്നു.യെങ്ങനെ പറയാണ്ടിരിക്കുമക്കാ..."

അതിലല്‍പ്പം പന്തികേടു തോന്നിയ ചെല്ലമ്മക്കന്‍തങ്കീടെ ചെവീലോട്ടാരഹസ്യം ഇട്ടു കൊടുത്തു.

"യെടീ തങ്ക്യേഅവറ്റേടെ കൂടെ കെടന്നവനാണെങ്കിലോ പേരു രജിസ്സറു ചെയ്യാന്‍ ഇരിയ്ക്കുന്ന ആ ആണാമ്പറോന്നോന്‍..യെങ്കി യ്യതിനു നീയെന്തിരു പറേം."

തങ്കിയ്ക്കുത്തരം മുട്ടിപ്പോയി. കുറച്ചു നേരം ഗോപുരത്തിന്‍റ മുകളറ്റത്തിരിക്കുന്ന പ്രതിമയുടെ മുഖത്തേയ്ക്കുറ്റു നോക്കിക്കൊണ്ടിരുന്ന തങ്കിയ്ക്ക് പരിസരബോധം വീണ്ടു കിട്ടിയപ്പോള്‍വീണ്ടും  ചുറ്റിനും  കണ്ണോടിച്ചു.പിന്നെയും തുടങ്ങി.

ആളെത്രയും കുറഞ്ഞിരുന്നാല്‍അത്രയും നല്ലതാണെന്ന  തങ്കിയുടെ മനസ്സിലെ കണക്കുകൂട്ടല്‍ പുറത്തു ചാടി.

"ഒട്ടു മുക്കാലും പേരു് നല്ല തണ്ടീം തടീമൊള്ള നെഗളത്തിമാരു് കള്ള സര്‍പ്പിടിക്കറ്റും കൊണ്ടാണക്കായെഴുന്നെള്ളീരിയ്ക്കുന്നെ. യെവറ്റക്കൊക്കെ മറ്റേപ്പണിയ്ക്കു പോയാപ്പോരീം. നുമ്മെപ്പോലുള്ള അപ്പാവിമാരടെ നെഞ്ഞത്തടിയ്ക്കാന്‍.അല്ല പിന്നെ..."

ഇത്തവണ ചെല്ലമ്മക്കന് ദേഷ്യം സഹിക്ക വയ്യാഞ്ഞ് തങ്കിയുടെ കാലിലിട്ടൊരു ചവിട്ടു കൊടുത്തു.അങ്ങിനെ ചെല്ലമ്മക്കന്‍റയും തങ്കിയുടെയും ഊഴം വന്നു.രണ്ടുപേരും പേരു രജിസ്ട്രരുചെയ്തു.തിരിച്ചു പോരുന്ന പോക്കിലല്‍പ്പം ഉറക്കെതന്നെ തങ്കി ആ സത്യം വെളിപ്പെടുത്തി.

"ഇരുപത്തഞ്ചു രൂഫാക്കാശ്ശ് വാങ്ങി ആ ആണാമ്പറോന്നോന്‍ മേസയ്ക്കകത്തിട്ടു. രശീതി തരാതെ..." തങ്കിയ്ക്ക് മനസ്സിലായി അതയാള്‍ ക്കെടുക്കാനാണെന്ന്. എന്നാലും നാലാളറിയട്ടെയെന്നു കരുതി.

                                                             3


നിധിയെല്ലാം ചാക്കിലും പെട്ടീലുമാക്കി കെട്ടി വെളിയിലിറക്കി നിലവറ തൂത്തു വാരി തിരികെ വെയ്ക്കാന്‍സുപ്രീം കോടതി ഉത്തരവിറക്കി. അപ്പോഴാണാ വാര്‍ത്ത വന്നത്. ഇന്‍ഡ്യയിലെ  ക്ഷേത്രങ്ങളില്‍വെച്ചേറ്റവും കൂടുതല്‍ സ്വത്തുള്ള ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വത്തിന്‍റ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ സംഘടനയായ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വന്നിരിയ്ക്കുന്നു.ലോക പൈതൃകമായിട്ടുള്ള ഈ വലിയ നിധിശേഖരം കേരളത്തിലെയെന്നല്ല ഇന്‍ഡ്യയുടെയും  മാത്രം  സംരക്ഷണച്ചുമതലയില്‍ വിട്ടു കൊടുക്കേണ്ട എന്നൊരു തീരുമാനവും പാസ്സാക്കിയിരിക്കുന്നു.അതുകൊണ്ട് ലോക പോലീസിനെയും കൂടി ഇറക്കി സംരക്ഷണച്ചുമതല അവരെയും കൂടി ഏല്പിക്കുകയും കൂടെ ഇന്‍ഡ്യയുടെ കുറച്ചു സെക്യൂരിറ്റികളേയും..ഇതിന്‍റ ചര്‍ച്ചക്കായി അമേരിക്കന്‍ പ്രസിഡന്‍റിന്‍റ നേതൃത്വത്തില്‍  ലോകനേതാക്കള്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തുന്നുയെന്ന്. അവസാനം അങ്ങിനെ യൊരു തീരുമാനത്തില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി സമ്മതിച്ചു. ലോക ബാങ്കിന്‍റയും കൂടി നിയന്ത്രണത്തിലായിരിയ്ക്കും നിധിയുടെ  സൂക്ഷിപ്പും  ക്രയവിക്രയവും.

ഒരു ദിവസം തങ്കി ഓടിക്കിതച്ചുകൊണ്ട് ചെല്ലമ്മക്കന്‍റടുത്തെത്തി.അവളോടി വരുമ്പോഴേ ചെല്ലമ്മയ്ക്കറിയാം എന്തെങ്കിലും പുതിയ വാര്‍ത്തയുമായി ആയിരിയ്ക്കും ആ വരവെന്ന്.അവള്‍  ചെല്ലമ്മക്കനെ കണ്ടപാടെ പറഞ്ഞു തുടങ്ങി.

"എടിയക്കാ നീയ്യറിഞ്ഞോ..പപ്പനാവ സ്വാമീടെ നിതി ലോക ബ്യാങ്കുകാറ് ഏറ്റെടുത്തെന്ന്."

"നീയെന്തിരിപ്പറയുന്നെ തെളിച്ചു പറപെണ്ണെ." ചെല്ലമ്മക്കനു സംശയമായി.

തങ്കിയ്ക്കുത്സാഹമായി.ചെല്ലമ്മക്കനവള്‍ വിശദീകരിച്ചു കൊടുത്തു.

"അതേയക്കാ ലോകബ്യാങ്കെന്നും പറഞ്ഞൊരു ബ്യാങ്കുണ്ടെരീ.എന്നുപറഞ്ഞാലമേരിക്കക്കാറ്.അതിലു നമ്മുടെ രാജ്യം കൊറേ പണം ബ്ലേഡിനെടുത്തിട്ടുണ്ടെരീ...അതിന്‍റ മൊതലും പലിശീം  ഒക്കെകൂടി കണക്കു കൂട്ടി  നമ്മുടെ പപ്പനാവസാമീടെ..പൊന്നുതമ്പുരാന്‍റ നിതീലേയ്ക്കാണവമ്മാരു് നോട്ടം ഇട്ടേക്കണേ..എന്‍റ ശ്രീപപ്പനാവാ അതവിടെയാരുമറിയാതിരുന്നെങ്കി ഇങ്ങനെ വല്ലതും സംബദിക്കുമാര്‍ ന്നോ.ഇപ്പം ലാ യെന്തിരവന്‍റ തമിശയം എല്ലാം തീര്‍ന്നു കാണുമോ യെന്തോ..സുപ്രീം കോടതിപേയി വന്നോന്‍റ. യെടിയക്കാ യെനിക്കു സഹിക്കാന്‍   വയ്യെടീ..ആ മരതകോം മ്യാണിക്യോം എല്ലാം എനി  സായിപ്പിന്‍റ കസ്സടീല്...   "

എന്നിരുന്നാലും ചെല്ലമ്മക്കന് ആശ മുഴുവനും അസ്തമിച്ചില്ല. അവര്‍ ആശയോടുകൂടി തങ്കിയോടു പറഞ്ഞു.

"എന്തിരാണേലും യെടി തങ്ക്യേ..നെലവറ തൂത്തുവാരണമല്ലോ.അതിലു നുമ്മളു രജിസ്സറു ചെയ്തിരിക്കയല്ലീ..."

തങ്കി ബാക്കി വാര്‍ത്ത കൂടെ ചെല്ലമ്മക്കനെ ധരിപ്പിക്കുവാനുള്ള ശ്രമത്തിലായിരുന്നു.അയല്‍പക്കത്തുള്ള ചന്ദ്രികയെന്ന ചന്ദ്രിയായിരുന്നു അന്നത്തെ ന്യൂസ് റിപ്പോര്‍ട്ടര്‍.

"അതല്ലാക്കാ, ചന്തിരി ചന്തേലു പോയേച്ചും വന്നപ്പം പറേണകേട്ടു മദാമ്മച്ചികളേം കൂടി തൂക്കാന്‍ കേറ്റണമെന്ന് അമേരിക്കക്കാറമ്മാരു് പറഞ്ഞെന്ന്.എല്ലാ രാശ്യക്കാറേം സംബന്ധിപ്പിയ്ക്കണമെന്ന് എന്തിരോ ഐക്യരാഷ്റക്കാരു പറഞ്ഞെന്ന്. ആ...എന്തിര് ഐക്യരാസ്സറം....."

നിലവറ തൂക്കാനുള്ള ദിവസം പേപ്പറില്‍ കണ്ടതും ചന്ദ്രി തന്നെയാണ് തങ്കിയോടു പറഞ്ഞത്.

                                                        4
                                                                          
  കോവിലിന്‍റ നടയില്‍ ചെന്ന് ചൂലു വാങ്ങാന്‍ ചെന്നപ്പോളാണ് തങ്കി അവളെ കണ്ടത്.ഉടനെ തന്നെ ചെല്ലമ്മയെ ഒരു തോണ്ടു തോണ്ടിപ്പറഞ്ഞു.

"അക്കാ നിങ്ങളു നോക്കീ...കീഴാറ്റൂരെ ശാന്തയല്ലീ ആ നിക്കണെ"

" അതിനു നിനക്കെന്തിരു വേണം തങ്കീ..നീ പകവാന്‍റ നടേ വന്നാലും പരദൂസണം പറയാതെ നിക്കില്ലയല്ലീ......"

  ചെല്ലമ്മക്കന്‍ ദേഷ്യത്തില്‍ തന്നെ തങ്കിക്കൊരു കൊട്ടു കൊടുത്തു.പക്ഷെ മനസ്സില്‍ വന്നതെല്ലാം പറഞ്ഞു കഴിഞ്ഞില്ലെങ്കില്‍ തങ്കിയ്ക്ക് സമാധാനം ആകുകയില്ല. അവള്‍ ബാക്കികൂടി പറഞ്ഞു തീര്‍ത്തു.

"അല്ലയക്കാ    അവടെ മാപ്പിള വേലചെയ്തോണ്ടുവരുന്നതും കൊണ്ട് വേവിച്ചു പെറുക്കി കൊടുക്കാനെക്കൊണ്ട്...നുമ്മുടെ വായി മണ്ണിടാനെ...യെവക്കിപ്പം കുഞ്ഞോ കുട്ട്യോയൊണ്ടോ നുമ്മെപ്പോലെ കെട്ടിച്ചു വിടാനെക്കൊണ്ട്..മരടി..."

" നീ വായടക്കീ...മിണ്ടാണ്ടിരിയെന്‍റ തങ്ക്യേ..."

മക്കളില്ലാത്ത വിശേഷണോം കൂടി ചേര്‍ന്ന മരടി ശാന്ത ചെല്ലമ്മയേയും കൂടി തല്ലുമെന്നുറപ്പായപ്പോള്‍ ചെല്ലമ്മ തങ്കിയെ നിലയ്ക്കു നിര്‍ത്തി.തങ്കിയും ചെല്ലാമ്മക്കനും കൂടി ഡ്രസ്സൊക്കെ മാറി.ഉള്ളതിലേയ്ക്കേറ്റവും നല്ലത്അലക്കി തിരുമ്പി വെളുപ്പിച്ച 'പേശ'  ഒരു രണ്ടാം മുണ്ടുമിട്ട് ചൂലു കൊടുക്കിന്നിടത്ത് ചെന്നു. . തിരുനടയില്‍ ചെന്നു. മനസ്സുരുകി കണ്ണുമടച്ചു നിന്ന് പ്രാര്‍ത്ഥിച്ചു.അല്‍പ്പം ഉച്ചത്തിലായോന്നൊരു സംശയം.

"പൊന്നു തമ്പിരാനെ ശ്രീപപ്പനാവാ...അഞ്ഞൂറു കിലോ സ്വര്ണ്ണക്കതിരിലോരു. കതിര് അല്ലെങ്കി ഒരു രത്തം അതുമല്ലെങ്കി ആ സരപ്പൊളി മാല്യെന്നടന്ന ഒരു ഭാകം ......ഏതെങ്കിലും അടിയങ്ങടെ തൊറപ്പേ തടയണേ എന്‍റ പകവാനേ..അടിയങ്ങളെ കൈവിടരുതേ ശ്രീപപ്പനാവാ..." രണ്ടുപേരും ഒരേപോലെയാണ് പ്രാര്‍ത്ഥിച്ചത്. ഒരുമിച്ച്. രണ്ടുപേരുടെയും ആവശ്യത്തിന്‍റ അതിരു് ഒന്നു തന്നെയായിരുന്നു.മനഃമുരുകി പ്രാര്‍ത്ഥിച്ചു. ചൂലുവാങ്ങിപണ്ടത്തെ തൂപ്പുകാരിയായിരുന്നപ്പോളത്തെ ഓര്‍മ്മ ഓടിയെത്തിചെല്ലമ്മക്കന്‍റമനസ്സിലേയ്ക്ക്. ചെല്ലമ്മക്കന്‍ചൂലുതൊട്ടു തലയില്‍ വെച്ചു. പണിയായുധം അതേതാണേലും തൊട്ട് മൂര്‍ധാവില്‍ വെയ്ക്കണം അതാണു ചെല്ലമ്മക്കന്‍റ നിയമം. ചൂലാണേലും കോടാലിയാണേലും വണ്ടീടെ വളയമാണേലും,പേനയാണേലും. ചെല്ലമ്മ തങ്കിയോടു പറഞ്ഞു.  "പെണ്ണേ തൊറപ്പ തൊട്ട് തലേ വെയ്ക്കീ..."

 തങ്കി അനുസരിച്ചു. മദാമ്മമാരേം സെറ്റും മുണ്ടുമെല്ലാം ഉടുപ്പിച്ചു. ബ്യൂട്ടി പാര്‍ലറില്‍ നിന്നും  പ്രത്യേകം    ആള്‍ക്കാരെ  ഗവണ്മെന്‍റു ചിലവില്‍ വരുത്തിയിരുന്നത്രേ!അവര്‍ തൂക്കാന്‍ വന്നെങ്കിലും സര്‍ക്കാരിന്‍റ അതിഥികളാണത്രേ!

'മദാമച്ചികളു' മുമ്പേം 'ചൂദ്രച്ചികളു' പുറകേമായി അകത്തോട്ടു കയറി. ചുറ്റിനും പോലീസുകാരും കമാണ്ടോകളും ആയി ക്ഷേത്രം നിറയെ ആള്‍ക്കാര്‍.തങ്കി ചെല്ലമ്മയെ തോണ്ടി കുശു കുശുത്തു.

"യെടിയക്കാ എനിയ്ക്ക് പ്യേടിയാകണീ കമണ്ടകളെ കണ്ടിട്ട്."

ചെല്ലമ്മക്ക ധൈര്യം കൊടുത്തു.

"നീയ്യ് പ്യേടിക്കാണ്ടെ പോകടീതങ്ക്യേഞാനില്ലേ നെന്‍റ കൂടെ.ഒരു കാര്യം നീ ഓര്‍ത്തോണം നെലവറ തൊറപ്പയ്ക്കടിയ്ക്കുമ്പം എല്ലാ ചൊവരും അടിച്ചു തൂക്കണം. താഴെ ചവറില്‍ കിണ്ടിക്കിണ്ടി നോക്കിക്കോണം.വല്ലതും കിട്ടിയാ അവിടെ കെടന്ന് ബഹളം വെച്ച് വിളിച്ചു കൂവല്ലീ...നുവരെ പോഡീസിനകത്തോട്ട് ഇട്ടേക്കണം.ഞാമ്പറയിണ നീയ്യ് കേക്കണൊണ്ടോടിയ്യേ...."

 തങ്കിയുടെ ശ്രദ്ധ മദാമ്മമാരിലേക്കു തിരിഞ്ഞത് ചെല്ലമ്മക്കന്‍ കണ്ടു.

"ശരിയക്കാ... നിങ്ങളു പറയീ..... ലവള് ആ മതാമ്മച്ചീടെ ഇംഗ്രീസെ അക്കന്‍ ക്യേട്ടോ....എന്തിരിംഗ്രീശാണക്കാ..ഇങ്ങനേം ഇംഗ്രീശോ..നുമ്മളും അഞ്ചിക്കേറീപ്പം മൈ നെയിമും ഒക്കെ പടിച്ചില്ലീ..യെവറ്റ പേരു ചോദിച്ചത് ഞാമ്പറയട്ടേ..യുവര്‍ നേം പീസ്.ഇങ്ങനേം ഇംഗ്രീസോ..."

ചെല്ലമ്മക്ക പറഞ്ഞതൊന്നും തങ്കി കേട്ടില്ലെന്നുറപ്പായപ്പോള്‍ ഒരു ഡോസു തങ്കിയ്ക്ക് കൊടുത്തു.

"നീയെന്തിരിന് അവറ്റേടെ വായിനോക്കണെ.നെനക്കു പറഞ്ഞജ്യോലി ചെയ്യാംപൂവ്വാന്നുള്ളേന്...അവളു മതാമ്മച്ചീടെ മൂലത്തി നോക്കാമ്പോണുപോലും.നട മുന്നോട്ട്".

അങ്ങനെ' തൊറപ്പ' പട നരസിംഹ മൂര്‍ത്തീടെ മുമ്പില്‍ക്കൂടി ആദ്യമിറങ്ങിയത് പണ്ടാരവകനിലവറ എ യിലെ ഭൂഗര്‍ഭ അറയിലേയ്ക്കാണ്.

'തൊറപ്പേം' പിടിച്ചോണ്ട് ഭഗവാന്‍റ മുമ്പിച്ചെന്ന് ഒന്നുകൂടി ചെല്ലമ്മക്കന്‍   മനമുരുകി  പ്രാര്‍ത്ഥിച്ചു.

"എന്‍റ ശ്രി പപ്പനാവാ... മൂന്നു പെണ്ണു പൊര നിറഞ്ഞു നിക്കുവാണെഎന്തിരെങ്കിലും തൊറപ്പ  വെച്ചു കിണ്ടുമ്പം തടയണേ..പകവാനെ. ഒന്നിനെയെങ്കിലും കെട്ടിച്ചു വിടാനെക്കൊണ്ടായാ അത്രീം പാരം കൊറേവല്ലോ." ചെല്ലമ്മക്കന്‍റ  കണ്ണില്‍ നിന്നടര്‍ന്നു വീണ കണ്ണീരുകണ്ട് തങ്കിയ്ക്കു സഹിച്ചില്ല.തങ്കിയും കൂടെപ്പറഞ്ഞു.

"ശരിയാണു പകവാനെ. എനിയ്ക്കു കിട്ടീല്ലേലും അക്കനേലും ഒരു മരതകോ..മാണിക്യേ .തൊറപ്പേ തടയണേ. അവളേലും രക്ഷപ്പെട്ടു പോകട്ടീ..എനിയ്ക്കു തമ്മസമാണേ."

പതുക്കെപ്പതുക്കെ നെലവറയിലോട്ട് 'മദാമ്മച്ചി'കളുടെ പിറകേ 'ചൂദ്രിച്ചി'കളോരോരുത്തരം ഇറങ്ങി. കമാണ്ടോകളും. കൂടെയിറങ്ങി. ചെല്ലമ്മക്കന്‍ തങ്കിയുടെയടുക്കല്‍ പറഞ്ഞു.

"നീയെന്‍റൂടി കൂടെ പിറകി പമ്മി നിന്നോളണെ തങ്കി. ഞാമ്പറഞ്ഞില്യാന്നു വേണ്ട..അനന്തന്‍റ പുറത്താണെ സാമീടെ സയനം."

"യെന്തിരക്കാ നിങ്ങളെന്നെ പ്യേടിപ്പിക്കണേ.."

"ഞാന്‍ നിന്‍റൂടൊന്നു സൂചിപ്പിച്ച്യെന്നെയുള്ളേ..."

ഓരോരുത്തര്‍ക്കും തൂക്കാനുള്ളത് കാമാണ്ടോകള് വീതിച്ചു കൊടുത്തു'മദാമ്മച്ചി'കള്‍ക്ക് ഭൂഗര്‍ഭ അറയിലേ  സ്വര്‍ണ്ണ രാശികളിരുന്നിടം. കരിങ്കല്‍ ഭിത്തിയിലെ അറകള്‍ 'ചൂദ്രിച്ചി'കള്‍ക്ക് അല്ലാതുള്ള അറകള്‍. എല്ലാം  പങ്കിട്ടു  കൊടുത്തു. എല്ലാവരും തൂപ്പാരംഭിച്ചു.കമാണ്ടോകള്‍ കറങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കു തൂക്കുന്ന പെണ്ണുങ്ങളെ തട്ടലും മുട്ടലും നടത്തുന്നും ഉണ്ട്. കുറേ തൂത്തു കഴിഞ്ഞപ്പോള്‍ തങ്കി ക്ഷീണിച്ചു. പക്ഷെ മുപ്പത്തഞ്ചു വര്‍ഷത്തെ തൂപ്പു 'ജ്യോലീ'ലുള്ള  പരിചയം ചെല്ലമ്മക്കനെ തളര്‍ത്തിയില്ല. തങ്കി വിളിച്ചു കൂവി.
"യെടിയേ ചെല്ലമ്മക്കാ..എനിയ്ക്കു തൂത്തു തൂത്തു കുറുക്കൊടിഞ്ഞു.. മണ്ടേം പൊളക്കൊന്നു.നിനക്കു വല്ലതും തടഞ്ഞോട്യേയക്കാ... കരിങ്കല്ലിന്‍റ ഇടേലൊക്കെ കുത്തീം പ്നാറ്റീം തൂത്തു നോക്കി. ഒന്നും ഇതുവരെ തടഞ്ഞില്ല... യക്ക നിനക്കു വല്ലതും.. എനിയ്ക്കൊരു തമിശയം അതു കൊണ്ടാണേ..നേരത്തെയക്കനൊന്നു കിണ്ടുന്ന കണ്ടേപ്പം. ഇത്തിരി വെള്ളങ്ങളെങ്കിലും കുടിച്ചേം വെച്ച് യെനി തൊടങ്ങീരുന്നെങ്കി..യവറ്റേടെ  ഭാശേം വസമില്ലല്ലോ...ശ്രീ പപ്പനാവാ..ഇത്തിരി വെള്ളങ്ങളെങ്കിലും   ചോദിക്കാനെക്കൊണ്ട്.....   "

നിനക്കിപ്പം യെന്തിരു വേണം. ഇത്തിരി വെള്ളം തന്ന്യേ. നീ തമാസാനപ്പെടു തങ്ക്യേ.... ."  ചെല്ലമ്മക്കന്‍   ഹിന്ദിക്കാരന്‍ കമാണ്ടയോട് ഒരു കാച്ചു കാച്ചി.

"പാനി   ....വേണം." 

കൂടെ കൈ കൊണ്ട് ഒരാങ്ഗ്യോം അതും കാണിച്ചു. വെള്ളം കുടിക്കുന്ന പോലെ. .പണ്ട് കമ്പനിയില്‍ ഹിന്ദിക്കാരു വന്നപ്പം ചെല്ലമ്മക്കന്‍ പഠിച്ച ഒരേ ഒരു വാക്ക് മറക്കാതെ ഇത്രയും നാള്‍ തഴുകി തലോടി യിട്ടിരുന്ന വാക്കു കൊണ്ട് ഇപ്പോള്‍ കാര്യം സാധിച്ചു. കമാണ്ടോ എവിടുന്നോ ഒരു കുപ്പി വെള്ളം കൊണ്ടുവന്നു. തങ്കിയ്ക്കതിശയം. തങ്കി യുടെ വാക്കുകളില്‍ കൂടെ അതു പുറത്തു വന്നു.

"അക്കാ നിങ്ങളു കേമത്തി തന്നീ..ഹിന്ദീമറീം യല്ലീ..."

ഹിന്ദിക്കാരന്‍ കമാണ്ടോ കൊണ്ടുവന്ന വെള്ളം ഒറ്റവലിയ്ക്ക് മുഴുവനും തങ്കി കുടിച്ചു.വീണ്ടും തൂപ്പു തുടങ്ങി.കൂടെ ഒരു പറച്ചിലും.

" ഒന്നും കിട്ടിയില്ലേലും പപ്പനാവ സാമീടെ നെലവറ തൂക്കാനെക്കൊണ്ടുള്ള പാക്യം ഉണ്ടായല്ലീ ..യല്ലേയക്കാ.."

കുപ്പിയുടെ അടിയിലുണ്ടായിരുന്ന ഒരിറ്റു വെള്ളം ചെല്ലമ്മക്കനും ഊറ്റിക്കുടിച്ചു. വൈകുന്നിടം വരം തൂത്തു. അതിനിടയില്‍‍ തങ്കി കരിങ്കല്ലു ഭിത്തിയിലുള്ള അറയിലോട്ടെന്നെത്തി നോക്കി. അപ്പോഴാണാ കാഴ്ച കണ്ടത്. ഒന്നേ നോക്കിയുള്ളു. തപ്പിതടഞ്ഞ് ചൂലുമായിട്ടോടുന്ന തങ്കിയുടെ പുറകെ ചെല്ലമ്മക്കനും കാര്യ മറിയാതെ എടുത്തു വെച്ചോടി..

പോകുന്ന പോക്കില്‍ തങ്കീടെ വായില്‍ നിന്നാണ് ചെല്ലമ്മ കാര്യമറിഞ്ഞത്. "യെടിയക്കാ  പകവാനെ കൊടചൂടിയ്ക്കണ അനന്തന്‍ വിഷോം ചീറ്റിക്കൊണ്ട് മദാമ്മച്ചികളുടെ നേരെ നിക്കണത് ഞാനൊന്നേ നോക്കിയൊള്ളേ... എന്തിരിനെടീ പകവാന് കമാണ്ടോകള്....ഫണോം വിരിച്ച് നിക്കണ ആ നിപ്പ്...കാണേണ്ട ക്യാഴ്ച തന്നി....

 ഒള്ള നിതിയെല്ലാം ലോക ബ്യാങ്കു കാറ് കൊണ്ടു പോയി.  ബാക്കിയുള്ളതെങ്കിലും തൊറക്കാതെ അവിടെ കെടന്നാ അതെങ്കിലും കാണും.  പകവാന്‍റ നിതീം പോയി....   ഒള്ള കമാണ്ടോകളെ കേറ്റി  ചുത്തോം വൃത്തീം അതും പോയി..പണമില്ലാത്തവന്‍ പിണമാണെന്നാണല്ലോ പഴമക്കാറ്‍ പറേണത്. എന്‍റ ശ്രീ പപ്പനാവാ, അതു മനുഷേരാണേലും ദൈവങ്ങളാണേലും..".

                                                    5               
                                                                                                                                                     
അനന്തന്‍റ ഫണത്തിനടിയില്‍ പള്ളി കൊള്ളുന്ന ഭഗവാന്‍റ മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ന്നു.സദാ ഭഗവാന്‍റ മുഖം ദര്‍ശിക്കുന്ന അനന്തന് ഭഗവാന്‍റ മുഖത്തു വിടരുന്ന എല്ലാ ചിരിയും നല്ല പരിചയമാണ്. കോപം വന്നാലും ഭഗവാന്‍ ചിരിക്കും . സന്തോഷം വന്നാലും ചിരിക്കും. ഭൂമിയിലെ സകല കൊള്ളരുതായ്മയും കണ്ടാല്‍ ഭഗവാന് മുഖത്തു ചിരി മാത്രമേ ഉള്ളു. പക്ഷേ ഇതൊരു പരിഹാസ ചിരിയാണ്. അനന്തന്‍ കാര്യം തിരക്കി.

"ഭഗവാനെ  മുഖത്തെ ഈ ചിരിയുടെ അര്‍ത്ഥമെന്താണെന്നു പറഞ്ഞാലും."

" നീ കാണുന്നില്ലയോ അനന്താ ....ഇവിടെ കാണുന്ന കോലാഹലമൊക്കെ."

" ഓ ഈ നിലവറ പുരാണമോ ഭഗവാനെ?"

" അതെയതെ. നിലവറ പൊളിക്കുന്നു, രാശിയെണ്ണുന്നു. എനിയ്ക്കു ഭക്ഷണം വെയ്ക്കുന്ന പാത്രത്തിന്‍റ കണക്കെടുക്കുന്നു.എന്തിനു പറയാന്‍ ഞാന്‍ കഞ്ഞി കുടിയ്ക്കുന്ന പാത്രത്തിന്‍റ വരെ കണക്കെടുക്കുന്നതു നീ കാണുന്നില്ലയോ അനന്താ. ആ ചെല്ലമ്മയും തങ്കിയെയും പോലെ പാവങ്ങള്‍ക്ക് കുറച്ചു കൊടുക്കാമെന്നു വെച്ചാലും ഇടത്തട്ടുകാരു നല്ലൊരു വിഹിതം എടുത്തിട്ടല്ലേ അവരുടെ കൈയ്യിലെത്തു."

ഭഗവാനെ അടിയനെന്തു ചെയ്യണം. പറയൂ. ഈ അഞ്ചു തലയും വെച്ച് വിഷം തുപ്പി ഒന്നൂതട്ടെ.ഇവറ്റകളൊക്കെ പറപറക്കും.

"വേണ്ടാ അനന്താ...ഒന്നുകില്ലേലും  നാരായണ മന്ത്രം ജപിയ്ക്കാത്ത ഇവന്മാരുടെ നാവില്‍കൂടി സദാസമയവും  ഇപ്പോളെന്‍റെ പേരല്ലെ വരുന്നത്.ലോകം മുഴുവന്‍ പത്മനാഭസ്വാമീ..പത്മനാഭസ്വാമീ.. എന്നല്ലേയിപ്പോള്‍ സംസാരം.അങ്ങിനെയെങ്കിലും പുണ്യം കിട്ടട്ടെ!പിന്നെ കുറച്ചു നാളത്തേയ്ക്കെങ്കിലും വാര്‍ത്താപ്രാധാന്യം, 2 ജീ സ്പെക്ട്രോം, ലോക്പാലും സ്ത്രീ പീഡനോം ഒക്കെ പോയിട്ട് എന്‍റെ പിന്നാലെയായല്ലോ."


"അതെ ഭഗവാനെ അതു നല്ല കാര്യം.അടിയനൊന്നേ പറയാനുള്ളു ഭഗവാനെ. ഇത് ഇത്രയും നാളും നമ്മള്‍ കാത്തു സൂക്ഷിച്ചു. ഇനിയോ.. അതോര്‍ക്കുമ്പോള്‍ മാത്രമേ അടിയനു സങ്കടമുള്ളു.  നമ്മള്‍ ഈയിടെയും കണ്ടതല്ലെ .....ബ്രിട്ടണിലെ രാജകുമാരന്‍ വില്ല്യമിന്‍റ വിവാഹ ഘോഷയാത്രയ്ക്ക് പണ്ട് ഇന്‍ഡ്യാ മഹാരാജ്യത്തിന്‍റ തലസ്ഥാനത്തിരുന്ന്, അവിടെനിന്നും കടത്തിക്കൊണ്ടു പോയ രത്നാലങ്കാരിതമായ രഥത്തില്‍ കറുത്ത കുതിരകളെയും പൂട്ടി അവിടുത്തെ രാജാവും രാജ്ഞിയും എഴുന്നെള്ളിപോകുന്നത്...അതേപോലെ തന്നെ മയൂര സിംഹാസനത്തിന്‍റ കാര്യവും.ഇതെല്ലാം ഓര്‍ക്കുമ്പോള്‍....."


"അതെ അനന്താ..നീ വളരെ ശരിയാണു പറഞ്ഞത്...ഇപ്പോള്‍ ഇത് ഒരുമാതിരി വേലിയേലിരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടതുപോലെയല്ലേ..അതിവിടുത്തെ മന്ദബുദ്ധികള്‍ ചിന്തിയ്ക്കാഞ്ഞതെന്തേ..."


"പിന്നെ എനിയ്ക്കൊരു സങ്കടമേയുള്ളു. ക്യാമറകള്‍, സ്കാനറുകള്‍ ,മെറ്റല്‍ ഡിറ്റക്ടറുകള്‍ ഉള്‍പ്പടെയുള്ള നിരീക്ഷണ സംവിധാനം... രാത്രിയുടെ വിജനതയില്‍‍....അതിന്‍റ ഏകാന്തതയില്‍..ഇറങ്ങി പുറത്ത്   ലക്ഷ്മീദേവിയുമായി  സ്വൈര സവാരി നടത്തിക്കൊണ്ടിരുന്ന എനിയ്ക്ക്,അതിന് തടയിട്ടു കൊണ്ടുള്ള ഈ കമാന്‍റോകളുടെ യും പോലീസിന്‍റയും ഒക്കെ നില്‍പ്..ഒരു അസൌകര്യം ആണെന്നു പറയാതെ വയ്യ.ആ നെലവറ തൂക്കാന്‍ വന്ന തങ്കിയും ചെല്ലമ്മയും  പറഞ്ഞതു പോലെ ' നിലവറയിലെ നിതിയും പോയി ചുത്തോം വൃത്തീം അതും പോയി...'            കലി കാല വൈഭവം........"       

കുറിപ്പ്:  തൊറപ്പ - ചൂല്,  കാളി - ലൈംഗിക തൊഴിലാളി, മൂലം - ആസനം    

50 comments:

  1. യെടിയ്യേ ഒരു മരതകം യല്ലെങ്കി ഒരു രത്തക്കല്ല് അതുമല്ലേലൊരു കഷണം സ്വര്‍ണ്ണക്കട്ടി തൊറപ്പേ തടഞ്ഞാ നമ്മുടെ പെമ്മക്കളേം കെട്ടിച്ചു് ബാക്കികൊണ്ട് സുഹായി കഴിയാനുള്ള വഹ കിട്ടും."

    ReplyDelete
  2. വേറിട്ടൊരു ചിന്ത , താഴെകിടയില്ലുള്ള ചിലര്‍ ഈ വാര്‍ത്ത‍ കേട്ടപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ തന്ന്യവും ചിന്തിച്ചിരിക്കുക

    ReplyDelete
  3. വായിക്കാന്‍ ഇത്തിരി കഷ്ട്ടപെട്ടു ഈ തിരുനോന്തരം ഭാഷ ....കൊള്ളാം ,,കുറച്ചു നീണ്ടു പോയി

    ReplyDelete
  4. കൂടുതലാളറിഞ്ഞാ നമ്മടെ ചാൻ‍സു കൊറേം.

    ReplyDelete
  5. വായിക്കാനെനിക്കു മനസ്സില്ല.കൂറച്ചാക്കി കാര്യം എഴുതിയാല്‍ വായിക്കാം.ഞാന്‍ വലിയ ആളാ....



    മലയാളം അറിയാത്തവര്‍ക്ക് വേണ്ടി.
    kshmikkanam pinne vaayichollam, theerchayayum.enthenkkilum ezhuthaathepokan thonnunilla

    ReplyDelete
  6. ശ്രീ പദ്മനാഭന്റെ നിസ്സഹായ അവസ്ഥ അദ്ദേഹത്തിന്റെ ചിന്തകളിലൂടെ നര്‍മ്മം കലര്‍ത്തി പറഞ്ഞു..തിരുവന്തോരം ശൈലിയില്‍ ചെല്ലമ്മയെയും തന്കിയെയും അവതരിപ്പിച്ചത് നന്നായി..ചില സ്ഥലങ്ങളില്‍ ആ ശൈലി വിട്ടു പോയില്ലേ എന്നൊരു സംശയം..ഹിഹി..എന്നാലും കൊള്ളാം...അവരുടെ നോവുകള്‍ മനസ്സില്‍ നൊമ്പരം ഉണര്‍ത്തി ...ആശംസകള്‍

    ReplyDelete
  7. നമ്മള്‍ ആലപ്പുഴ ക്കാര്‍ക്ക് തിരുവനന്തോരം പാഷേം വഴങ്ങും അല്ലീ കുസുമാക്കാ ..പഗവാന്റെ നെലവറ ലെ നിതി കണ്ടു ഓരോരുത്തംമാര് കെടന്നു പോളക്കണ പോളപ്പ് കണ്ടാ എന്റെ തള്ളെ
    തോനെ കസ്റ്റം തോന്നും അക്കാ ..എന്തരു നു? ഇതെല്ലാം ?
    ----------------------
    അക്ക പിന്നെ എഴുത്തുകള് ജ്യാരായിരിക്കണ് ,,തോനെ ഇസ്ട്ടപ്പെട്ടു ..:)

    ReplyDelete
  8. ചേച്ചി, കുമ്പിട്ടു നമിച്ചു. ചേച്ചിയെ പിടിച്ചാ കിട്ടാതായി. ഏത് വിഷയവും എത്ര ഭംഗിയായാണ് അവതരിപ്പിക്കുന്നത്‌. ഇതെന്തര്?

    ReplyDelete
  9. ""പൊന്നു തമ്പിരാനെ ശ്രീപപ്പനാവാ...അഞ്ഞൂറു കിലോ സ്വര്ണ്ണക്കതിരിലോരു കതിര് അല്ലെങ്കി ഒരു രത്തം അതുമല്ലെങ്കി ആ സരപ്പൊളി മാല്യെന്നടന്ന ഒരു ഭാഗം.... ഏതെങ്കിലും അടിയങ്ങടെ തൊറപ്പേ തടയണേ എന്‍റ പകവാനേ..അടിയങ്ങളെ കൈവിടരുതേ ശ്രീപപ്പനാവാ..."" പൊളപ്പന്‍ എഴുത്തുകള് തന്നെ... :)

    ReplyDelete
  10. കുസുമംജീ,തിരോന്തോരം ഭാഷ കലക്കി..പാവങ്ങളുടെ വിഹ്വലതകള്‍ അസ്സലായി അവതരിപ്പിച്ചു..ചില ഇടങ്ങളില്‍ പുന്നപ്ര ഭാഷയും കേറിയോ എന്നൊരു സംശയം..എന്നാലും അവതരണം ഗംഭീരം..

    ReplyDelete
  11. mottamanoj

    MyDreams

    Kalavallabhan

    sankalpangal

    സീത*
    രമേശ്‌ അരൂര്‍
    ഭാനു കളരിക്കല്‍
    Lipi Ranju
    SHANAVAS

    കൂട്ടുകാരെ സന്തോഷം. അല്‍പ്പം വലുതായിപ്പോയി.ക്ഷമീ..
    പിന്നെ കഥയിലെ ഒന്നാം ഭാഗം പച്ചപ്പരമാര്‍ത്ഥം. അങ്ങിനെയുള്ള പാവങ്ങളുള്ള ഈ നാട്ടില്‍..ഇത്രയും നിധി. ഒരു കൊത്തനു പോലും സ്ത്രീധനമായി 25ഉം അതിനുമേലേം ചോദിച്ചു വാങ്ങുന്നവരാണ് ഇവിടെയുള്ളവര്‍. ഏറ്റവും കൂടുതല്‍ കേരളത്തില്‍ സ്ത്രീധനം ചോദിച്ചു വാങ്ങുന്ന സ്ഥലം തിരുവനന്തപുരമാണ്.
    പിന്നെ ഇവിടെ രാജാവിനെ മുഖം കാണിച്ചുസ്വത്തു കിട്ടിയ നായന്മാര്‍(ശൂദ്രര്‍) നല്ല സാമ്പത്തിക സ്ഥിതിയിലാണ്. അല്ലാതെയുള്ളവര്‍ താഴെക്കിടയില്‍ തൂപ്പുജോലിയും വീടുകളിലെ അടുക്കളപ്പണിയുമായി നടക്കുന്നവര്‍. അവര്‍ക്കു സൌന്ദര്യവും കുറവാണ്. ഇതെല്ലാം ഒന്നു വരച്ചു കാട്ടുവാന്‍ എഴുതിയ കഥയാണ്.

    ReplyDelete
  12. വായിച്ച് തീര്‍ന്നപ്പളെക്കും വെള്ളങ്ങള് കുടിച്ച് !!
    ന്നാലും എഴുത്തുകള് പൊളപ്പന്‍

    ReplyDelete
  13. പപ്പേട്ടന്റെ ഗതികേട്കള് ബോഞ്ചിവെള്ളങ്ങള് കുടിപ്പിക്കുന്നപ്പോലെ ചെല്ലക്കിളി വെച്ച് കാച്ചീട്ടുണ്ടല്ലൊ

    ReplyDelete
  14. കഥ അസ്സലായി...തിരുവനന്തപുരം വിട്ടു പോന്നിട്ട് എട്ടു വര്‍ഷമായി..ആ ശൈലി ചിരിപ്പിച്ചു..മനുഷ്യന്‍ ആണേലും ദൈവമാണെങ്കിലും പണമില്ലേല്‍ പിണം..കടം വാങ്ങി മുടിയുന്ന സര്‍ക്കാരുള്ള,ദാരിദ്ര്യം കൊണ്ട് മാനം വില്‍ക്കുന്ന,കടം വീട്ടാന്‍ കര്‍ഷകര്‍ കയറെടുക്കുന്ന നാട്ടിലെ പ്രഭുവായ തമ്പുരാന്‍...വിഷയവും കഥയും ഏറെ ഇഷ്ടമായി

    ReplyDelete
  15. ആ നിധിയിൽ നിന്നും ഒരു അഞ്ച് ലക്ഷം എനിക്ക് കിട്ടിയിരുന്നെങ്കിൽ............? “അല്ലെ ചെല്ലക്കിളി വെള്ളങ്ങളൊക്കെ കുടിച്ചോ” എന്നും പറഞ്ഞ് നടക്കാമായിരുന്നു. സുരാജ് വെഞ്ഞാറന്മൂട്മായിട്ട്.

    ReplyDelete
  16. ഇസ്മായില്‍ കുറുമ്പടി (തണല്‍)
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    ശ്രീദേവി
    sm sadique

    കൂട്ടുകാരെ ഞാനും ഇപ്പോള്‍ തിരോന്തോരത്ത് സാമസിക്കുന്ന ഒരു ചൂദ്രച്ചിയാണെ. എനിയ്ക്കിപ്പോള്‍ ഇവിടുത്തെ ഭാശേം വേശോം ഒക്കെ നന്നായി വഴങ്ങും.

    ReplyDelete
  17. കുസുമം :നല്ല പോസ്റ്റ്‌ രസകരമായ അവതരണം ഭാഷയുടെ വശം അത്രപിടിയില്ലാത്ത കാരണം വായിച്ചുമനസ്സിലാക്കാന്‍ അല്പം പ്രയാസം തോന്നി ...

    ReplyDelete
  18. ഓ... തിരോന്തരം ഫാഷകള്.. തന്നെ.. തന്നെ.
    എല്ലാവരും കൂടെ പപ്പനാവനെ കഷ്ടത്തിലാക്കരുതേ.......

    ReplyDelete
  19. വാ..എന്ത്വരു പറയാന്‍ ! ടീച്ചറെ കഥകള് എഴുതി അങ്ങ് തിരോന്തോരം വരെ എതിയല്ല് !

    കൊള്ളാം കേട്ടാ..

    ReplyDelete
  20. അത് കലക്കി..കറന്റ് എഫയര്‍ കേറ്റി കഥയക്കിയല്ലോ..നന്നായി..

    ReplyDelete
  21. ‘അനന്തശയനനായ ശ്രീപത്മനാഭനാണെ സത്യം, ഈ സ്വത്തുക്കളൊക്കെ അന്യരാജ്യക്കാരുടെയോ അഴിമതിക്കാരുടെയോ സ്വാധീനത്തിൽപ്പെട്ടാൽ, സർവ്വനാശമായിരിക്കും ഉണ്ടാവുക’. ഭാഗ്യഹീനരും അശരണരുമായ അഗതികൾക്കും വേണ്ടി, സ്വന്തം സുഖഭോഗങ്ങൾ വെടിഞ്ഞ്, രാജപ്രമുഖന്മാർ സ്വരുക്കൂട്ടിയ സ്വത്താണല്ലോയിത്. ഈ കഥയിലെ പെണ്ണുങ്ങളെപ്പോലെ, കോടതിയും പോലീസും ഭരണക്കാരും വിചാരിച്ചേ മതിയാകൂ. എല്ലാം നമ്മുടെ നാടിന്റെ നന്മയ്ക്കാകട്ടെ. ഭഗവാന്റെ ഉദ്ദേശലീലാവിലാസങ്ങൾ ആരുകണ്ടു..?

    ReplyDelete
  22. വിജയലക്ഷ്മി
    ponmalakkaran | പൊന്മളക്കാരന്‍
    Villagemaan
    smitha adharsh

    വി.എ || V.A
    നന്ദി സുഹൃത്തുക്കളെ.നിങ്ങളുടെ നല്ല അഭിപ്രായത്തിന്

    ReplyDelete
  23. ആ.. അപ്പോള്‍ പദ്മനാഭാനെയും വിട്ടില്ല.. നന്നായി എഴുതിയിരിക്കുന്നു.. അവിടത്തെ കാര്യങ്ങള്‍ നല്ല വണ്ണം കണ്ടു മനസ്സിലാക്കിയ ഒരു പ്രതീതിയുണ്ട്.. ഇനി കഥയിലെ ഭാഷ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  24. YOU have a good style of writing, my loving friend..This tops high ..my hearty congratulation..May Shri Padmanabhan bless you to get gold and diamonds in the field of literature...

    ReplyDelete
  25. എന്റെ ശ്രീ പദ്മനാഭാ നിന്നെ നീ തന്നെ കാത്തോണേ...അപ്പൊ നമ്മള്‍ ആലപ്പുഴ കാര്‍ക്കും തിരോന്തോരം ഫാഷ വഴങ്ങും അല്ലെ..??

    ReplyDelete
  26. കുസുമേച്ചി...
    ഈ തിരോന്തരം ഭാഷ കലക്കീട്ടോ...
    മാത്രമല്ല ആലോചിച്ചാലോചിച്ച് കണ്ടെത്തിയ ഈ ഭാവന അടിപൊളി....!!
    അഭിനന്ദനങ്ങൾ...

    ReplyDelete
  27. INTIMATE STRANGER

    വീ കെ
    നന്ദി സുഹൃത്തുക്കളെ

    ReplyDelete
  28. പത്മനാഭന്റെ കളികള്‍ :)

    ReplyDelete
  29. എത്ര രസകരമായിട്ടാണ് എഴുതിയിരിക്കുന്നത്.
    ഒരല്‍പ്പം നീണ്ടു.എന്നിട്ടും മുഴുവനും
    വായിച്ചിട്ടേ വിട്ടുള്ളൂ...

    ReplyDelete
  30. ഈശ്വരാ ഇത് വായിക്കാന്‍ പെട്ട പാട്
    തോനെ ഫുദ്ദിമുട്ടി കേട്ടാ
    സംഗതികള് കിടിലന്‍ തന്നെ അക്കാ
    തിരുവനന്തോരം ഫാഷക്കിടെ തമാശകള്‍ കുറെ ചോര്‍ന്നു പോയോന്നൊരു സംശയങ്ങള്‍
    :)

    ReplyDelete
  31. ഇത് ഗംഭീരമായിരിയ്ക്കുന്നു. വായിയ്ക്കാൻ വൈകിയല്ലോ എന്ന സങ്കടം മാത്രമേയുള്ളൂ.
    അഭിനന്ദനങ്ങൾ. എഴുത്ത് ഇങ്ങനെ ഗംഭീരമായി കാണുമ്പോൾ വലിയ ആഹ്ലാദം തോന്നുന്നു.

    ReplyDelete
  32. ഇതിത്രയും എങ്ങനെ ടൈപ്പ്‌ ചെയ്തു എന്നതാണത്ഭുതം!

    സത്യം പറയാമല്ലോ, തിരുവന്തോരം കാർക്കെ ഇതു മുഴുവനായിട്ട്‌ മനസ്സിലാവുകയുള്ളൂ!.
    തൂത്തുവാരാൻ അങ്ങനെ ഒരു പരസ്യം പത്രത്തിൽ കൊടുത്തിരുന്നോ?. അതോ ഈ നർമ്മഭാവനയ്ക്കായി മാത്രം എഴുതിയതാണോ ?.

    പോസ്റ്റ്‌ നു ഏറ്റവും നല്ലത്‌ wide format ആണ്‌. ചിലയിടത്ത്‌ font size മാറി വരുന്നു. 'വരമൊഴി' ഉപയോഗിക്കൂ.

    'മാപ്പിള' എന്നു പറയുമോ ? 'കെട്ട്യോൻ' - അങ്ങനെയാ പറയുന്നതെന്നു തോന്നുന്നു..

    കഥയെ പറ്റി:
    ഭഗവാനെ ചേർത്തുള്ള കഥയെ കുറിച്ച്‌ ഞാൻ ഒരക്ഷരം പോലും പറയില്ല. അതങ്ങനെയാണ്‌. കാരണം ഒന്നും ചോദിക്കരുത്‌!.

    ReplyDelete
  33. നിശാസുരഭി---അതെയതെ എന്നെക്കൊണ്ട് ഇതെഴുതിച്ചതും പത്മനാഭന്‍റ
    കളിയായിരിക്കാം

    മനോജ്‌ വെങ്ങോല --താങ്കള്‍ എന്‍റ ബ്ലോഗിലാദ്യമായാണ്. സന്തോഷം. ഈ വിലയേറിയ അഭിപ്രായത്തിന്.
    റശീദ് പുന്നശ്ശേരി--താങ്കളും ഇവിടെ ആദ്യം. കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷിക്കുന്നു.

    Echmukutty.--എച്ചും കുട്ടി എന്‍റ പ്രിയ കൂട്ടുകാരിയെ കണ്ടില്ലല്ലോയെന്നു ഞാനോര്‍ത്തു.സന്തോഷം
    Sabu M H--എനിയ്ക്ക് ഒരുപാടിഷ്ടമുള്ള ഒരു ക്ഷേത്രമാണ് ശ്രീ പത്മനാഭ സ്വാമിക്ഷേത്രം. ഏകദേശം രണ്ടു വര്‍ഷത്തോളം അതിന്‍റടുക്കല്‍ ഒരു ഹോസ്റ്റലില്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും പോകും. അവിടെ ആ കരിങ്കല്‍ തിണ്ണയില്‍ വൈകിട്ടത്തെ കാറ്റും കൊണ്ടുള്ള ഇരിപ്പ് മനസ്സില്‍ നിന്നും മായുന്നില്ല.
    എത്ര ശാന്ത സുന്ദരമായിരുന്നു. ഇപ്പോഴോ.... എല്ലാം കൊണ്ടും വിഷമം ആയപ്പോളിങ്ങനെ ഒന്നെഴുതിയതാ... തുപ്പുകാരെയൊന്നും വിളിച്ചില്ല. എന്‍റ ഭാവനയാ. ആദ്യത്തെ തൂപ്പുകാരി സത്യവും.
    jayarajmurukkumpuzha--- നന്ദി ജയരാജ്

    ReplyDelete
  34. Sabu M H--ഇവിടെ ലോക്കല്‍സ് ഭര്‍ത്താവിന് മാപ്പിള എന്നു പറയും. 20
    വര്‍ഷം ആയി ഇവിടെയുള്ള സാദാ ആള്‍ക്കാരുമായി എനിയ്ക്ക് നല്ല ചങ്ങാത്തമുണ്ടേ...

    ReplyDelete
  35. ഏറെ ഇഷ്ടമായി ...

    ReplyDelete
  36. ചേച്ചി ..നര്‍മ്മം നന്നായി രസിച്ചു ..തിരുവനന്തപുരം ഭാഷ സുരാജു വെഞാരമൂടില്‍ കൂടിയാണ് ഞാന്‍ ആദ്യം കേള്കുനത് ഒരു സിനിമയില്‍...ആ സ്ലാന്ഗ് എനിക്ക് നല്ല ഇഷ്ടാ ..അത് കൊണ്ട് അതേ രസത്തില്‍ തന്നേ വായിച്ചു ...കഥ ഒഴുക്കുന്ടെകില്‍ നീളം കൂടിയാലും കുഴപ്പമില്ല ...

    ReplyDelete
  37. സുജിത് കയ്യൂര്‍
    faisalbabu
    കൂട്ടുകാരെ ഒരുപാടു സന്തോഷം ഇതിഷ്ടപ്പെട്ടതില്‍

    ReplyDelete
  38. കുസുമം : ഈ കഥ ഒരുപാടിഷ്ടപ്പെട്ടു . ആദ്യമേ വായിച്ചിട്ടുണ്ട് .അഭിപ്രായവും പോസ്റ്റ്‌ ചെയ്‌തിരുന്നു.

    ReplyDelete
  39. ഇത് ആദ്യം വായിച്ച് രസിച്ചിട്ടുണ്ട് കേട്ടൊ കുസുമംജി
    വീണ്ടും അഭിനന്ദനങ്ങൾ....

    ReplyDelete
  40. ചേച്ചീ... നമിക്കുന്നു ഈ എഴുത്തിനു മുന്നില്‍.... അനായാസമായ കയ്യടക്കവും ഭാഷാപ്രയോഗവും ഒറ്റയിരുപ്പിനു കഥ വായിക്കാന്‍ പ്രേരിപ്പിച്ചു. കഥ മാസികയില്‍ വന്നതിനു അഭിനന്ദനങ്ങള്‍ ...


    ഓ.ടോ: ഇവിടെ ഞാന്‍ നേരത്തേ ഈ കഥ പോസ്റ്റ് ചെയ്ത സമയത്ത് ഇട്ടിരുന്ന കമന്റ്‌ കാണുന്നില്ലല്ലോ....

    ReplyDelete
  41. ഹോ ..ഞാന്‍ ഇപ്പോഴാ ഇത് വായിച്ചതു.നാട്ടില്‍ പോയപ്പോള്‍ പോസ്റ്റ്‌
    ചെയ്തത് ആവും അതാ കാണാത്തത്....
    എന്‍റെ ചേച്ചി ഈ തിരോന്തരം കാര് നമ്മളെ 'പെടുത്തി'
    കളഞ്ഞു.ഇതിനു അവിടെ എന്താണാവോ അര്‍ഥം?ക്ഷമിക്കണേ
    അല്പം നീണ്ടു പോയെങ്കിലും വായന നന്നായി ആസ്വദിച്ചു....
    അഭിനന്ദനങ്ങള്‍....

    വളരെ നന്നായി അവതരിപ്പിച്ച ആശയം..അതിനാണ്
    അഭിനന്ദനം...

    ReplyDelete
  42. ഹായ് .. ഇതൊരു സന്തോഷ വാര്‍ത്തയാണല്ലോ... അഭിനന്ദനങ്ങള്‍ ... കഥ പോസ്റ്റ്‌ ചെയ്തപ്പോള്‍ വായിച്ചു അഭിപ്രായം ഇട്ടിരുന്നുട്ടോ ...

    ReplyDelete
  43. അവതരണം ഗംഭീരം അഭിനന്ദനങ്ങൾ....

    ReplyDelete
  44. വിജയലക്ഷ്മി
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
    കുഞ്ഞൂസ്(Kunjuss)
    Lipi Ranju

    ente lokam

    nanmandan

    വീണ്ടും വന്ന് എനിക്കു പ്രോത്സാഹനം തന്ന എന്‍റ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് എന്‍റ സന്തോഷം അറിയിക്കട്ടെ

    ReplyDelete
  45. അഭിനന്ദനം മികച്ച കഥക്കും
    കഥയില്‍ വന്നതിനും

    ReplyDelete
  46. ജയിംസ് സണ്ണി പാറ്റൂര്‍
    thank u

    ReplyDelete
  47. ഞങ്ങള്‍ മലബാറുകാര്‍ക്ക് തിരുവിതാംകൂര്‍ സ്ലാങ്ങു തന്നെ പ്രശ്നമാണ്... തിരുവനന്തപുരം സ്ലാങ്ങിന്റെ കാര്യം പറയാനുമില്ല... എന്നാലും ചേച്ചി., സമയമെടുത്ത് പതിയെ വായിച്ചു മനസിലാക്കി... അപ്പോള്‍ ഈ കഥ ഇങ്ങിനെ തന്നെയാണ് എഴുതേണ്ടത് എന്നു തോന്നി.... കഥ മാസികയില്‍ വന്ന ഈ കഥക്ക് കൂടുതല്‍ വായന കിട്ടിക്കാണുമല്ലോ... അഭിനന്ദനങ്ങള്‍...

    ReplyDelete

Related Posts Plugin for WordPress, Blogger...