ഉറങ്ങാന്‍ കിടക്കുമ്പോളെല്ലാം നന്ദന് മേനോന്റെ മനസ്സില്‍ തെളിഞ്ഞു വരുന്നത് ആ രൂപം മാത്രം. തെളിനീരുപോലത്തെ അവളുടെ കണ്ണുകളുടെ നിഷ്ക്കളങ്കത. വശ്യമായ ചിരി ”.അണ്ണാ”യെന്നു വിളിച്ചുകൊണ്ടുള്ള അവളുടെ വരവ് ഒരു പൂമ്പാറ്റയെ പ്പോലെയായിരുന്നു.ഉറങ്ങാനെത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.കണ്ണടയ്ക്കുമ്പോളെല്ലാം തെളിഞ്ഞുവരുന്നത് ആ രംഗങ്ങളാണ്.
പതിവു വിട്ട് ഗ്രാമപ്രദേശത്തു വന്ന് ചേക്കേറിയത് ഒരു വ്യത്യസ്തതയ്ക്കു വേണ്ടിയായിരുന്നു. ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫറായ തനിയ്ക്ക് വേണ്ട മെറ്റീരിയലൊക്കെ ആ ഗ്രാമത്തില്‍ ധാരാളമുണ്ടായിരുന്നു.എന്നും ഓരോ വഴിയെ സഞ്ചരിയ്ക്കും. കിട്ടുന്നതൊക്കെ ക്യാമറയിലാക്കും. പ്രൊസസ്സ് ചെയ്യുന്നതിനു വേണ്ടി പട്ടണത്തില്‍ ആഴ്ചയിലൊരിയ്ക്കല്‍ പോകും.വിദേശത്തുള്ള ചില കസ്റ്റമേഴ്സ് നല്ല വിലതരും.എന്നാലും തന്റ ആവശ്യങ്ങളുടെ കണക്കു ബുക്കില്‍ എന്നും ബാലന്‍സ് വട്ടപ്പൂജ്യമായിരുന്നു.
വീട്ടില്‍ ചെല്ലുമ്പോളെല്ലാം അമ്മയ്ക്കൊന്നേ പറയാനുള്ളു. അച്ഛന് വരുത്തിവെച്ച കടം. “പെണ്ണൊരുത്തി പ്രായമായിവരുന്നു. നീ ഈ ക്യാമറയും കൊണ്ട് നടന്നാലതിനെ കെട്ടിച്ചു വിടുന്നതെങ്ങിനെ. അതുകഴിഞ്ഞു വേണ്ടേ നിനക്കൊന്നിനെ...എനിയ്ക്കു വയ്യാതായും വരുന്നു.”
അച്ഛന്റ സ്ഥാനം കൂടി ചുമലിലേറ്റിയ തന്നിലുള്ള പ്രതീക്ഷ അമ്മയ്ക്ക് വളരെ ഉയരത്തിലായിരുന്നു.ക്യാമറയുടെ ഷട്ടറുകളില്‍ കണ്ണുടക്കി നിന്ന താന്‍.അതിന്റ സ്ക്രീനില്‍ തെളിഞ്ഞ വര്ണ്ണചിത്രങ്ങളേപ്പോലെയാകില്ല ജീവിതം എന്ന് മനസ്സിലാക്കാന്‍ വളരെ വൈകി.അമ്മ പറയുമ്പോളാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കുന്നത്.പ്രിന്റൌട്ടെടുത്ത പടങ്ങളെപ്പോലെ ദിവസങ്ങളും മാസങ്ങളും. പൊയ്ക്കൊണ്ടിരുന്നു.മനസ്സിലെ മങ്ങല്‍ ക്യാമറയിലെ സ്ക്രീനിനും ബാധിച്ചുവോ? അല്പം മങ്ങലേറ്റതുപോലെ..എപ്പോഴും ഒരേചിന്ത മാത്രം.അമ്മയുടെ വാക്കുകളുടെ ഫ്ലാഷുകള്‍. എങ്ങിനെയും പണമുണ്ടാക്കണം.
ആറ്റിന്തീരത്തു നിന്ന് സൂം ചെയ്ത് ഫോട്ടോയെടുക്കുകയായിരുന്നു ഒരുദിവസം.അക്കരെ നില്ക്കുന്ന പൊന്നിന്വയലേലകളെ സ്ക്രീനിലാക്കിയപ്പോളറിയാതെ വന്നുപെട്ടതായിരുന്നു ആ പൂമ്പാറ്റ. ഞൊടിയിടയ്ക്കുള്ളില്‍ അങ്ങകലെ മിന്നിമറഞ്ഞു. ക്യാമറയിലെ ഫ്ലാഷു പോലെ അവള്. പിറ്റെദിവസം പട്ടണത്തില്‍ ഫോട്ടോഷോപ്പിലിട്ട് മിനുക്കു പണികള്‍ നടത്തുമ്പോളാണ് റിന്റോ അതു ശ്രദ്ധിച്ചത്. വൈറ്റ് ബാലന്‍സ് അഡ്ജസ്റ്റുചെയ്യണ്ടാത്ത, ട്രൂകളറില്‍ വയലേലകളിലെ കതിരിനിടയില്‍ കതിരു പോലുള്ള പെണ്‍കുട്ടി. അവനാകാംക്ഷാപൂര്വ്വം തിരക്കി. “ഇതേതാണീ പൂമ്പാറ്റ?” അബദ്ധത്തില്‍ വന്നുപെട്ട കാര്യം അവനോടു പറഞ്ഞു. “എടാ അളിയാ, നീയീ ക്യാമറയും കൊണ്ടു നടന്നാലുണ്ടാക്കുന്നതിന്റെ നാലിരട്ടി ഉണ്ടാക്കാം ഈ പൂമ്പാറ്റയെ ക്കൊണ്ട്. കോടികള്‍ കൊയ്യാം നീ മനസ്സു വെച്ചാല്‍.” അവന്റ പരാധീനതകളറിയാവുന്ന കൂട്ടുകാരന് അവനെ വര്‍ണ്ണങ്ങള്‍ ചാലിച്ച ഒരു ചിത്രത്തിലൊതുക്കുവാന് അധികം പാടു പെടേണ്ടി വന്നില്ല.
തിരികെ ഗ്രാമത്തില്‍ വന്ന ഫ്രീലാന്ഡുകാരന്റ ക്യാമറയില്‍ ചിത്രങ്ങളൊന്നും ഒപ്പിയെടുക്കാനായില്ല. വര്‍ണ്ണച്ചിറകുള്ള ആ പൂമ്പാറ്റയെ വലയിലാക്കി ലക്ഷങ്ങള്‍ കൊയ്തെടുക്കുന്ന ചിന്തയായിരുന്നു മനസ്സില്‍ . അക്കരെ വയല്‍ വരമ്പിലൂടെ ക്യാമറയും തൂക്കി അവളെ നോക്കി നോക്കി ഒരു ദിവസം മുഴുവനും അലഞ്ഞു.നിരാശനായി മടങ്ങി.
പിറ്റേന്ന് വൈകുന്നേരം കടത്തുവഞ്ചിയില്‍ കയറി ക്യാമറയില്‍ സീനുകളൊപ്പി പോകുമ്പോള്‍ വഞ്ചിക്കാരന് ആരാധനാഭാവം.അയാള്‍ വാചാലനായി. “സാറിന് പരസ്യത്തിനു പടം എടുക്കാനാണേല്‍ അക്കരെ ഒരമ്പോറ്റി കൊച്ചൊണ്ടു സാറെ. വയറു നിറയെ ഭക്ഷണം കൊടുത്താല്‍ മതി. അവളു പോസു ചെയ്യും.സാറിനെ ദൈവം അനുഗ്രഹിയ്ക്കും”. വഞ്ചിക്കാരന്റ വള്ളിയില്‍ പിടിച്ചു മുകളില്‍ കയറി. അവളുടെ വീടു കണ്ടു പിടിച്ചു. അവള് തന്നെ . ക്യാമറ കള്ളം പറഞ്ഞതു പോലെ തോന്നി. ക്യാമറയിലെ സ്ക്രീനില്‍ കണ്ടതിനേക്കാള്‍ എത്രയോ സുന്ദരി. അടുത്തു കണ്ട പൂമ്പാറ്റ. വര്‍ണ്ണചിറകുകള്‍.ഇതുവരെ ഇത്ര ഭംഗിയുള്ള ഒരു സീനും ക്യാമറയിലൊപ്പിയെടുത്തിട്ടില്ല. അത്ര മനോഹരമായിരുന്നു.ഇടയ്ക്കിടയ്ക്ക് പട്ടണത്തില്‍ നിന്നും പരസ്യത്തിന് പടം എടുക്കാന്‍ ആള്ക്കാര് തേടിപ്പിടിച്ചു ചെന്നിരുന്നുയെന്നും മറ്റും രണ്ടാനച്ഛന് പറഞ്ഞു.അയാള്‍ പറഞ്ഞതൊന്നും കേട്ടില്ല. മനസ്സു നിറയെ ലക്ഷങ്ങളായിരുന്നു.
രണ്ടു മൂന്നു പടങ്ങള്‍ പല പോസുകളിലെടുത്തു.അഡ്വാന് സെന്ന രീതിയില്‍ ഒരു ചെറിയ തുക കൊടുത്തു. പടവും കൊണ്ട് പിറ്റേന്നു തന്നെ പട്ടണത്തില്‍ പോയി. പൂമ്പാറ്റയുടെ മലര്‍വാടി കണ്ടു പിടിച്ച വിവരവും ക്യാമറയിലെ പടങ്ങളും അവനു കാട്ടിക്കൊടുത്തു. നാടന്‍ തുമ്പികളെക്കൊണ്ട് കല്ലെടുപ്പിച്ചിരുന്ന അവന് വര്‍ണ്ണശബളമായ പൂമ്പാറ്റയെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
പഴക്കവും തഴക്കവും വന്ന ഒരു കളിക്കാരനെ പ്പോലെ എല്ലാ കളികളും അവന് പഠിപ്പിച്ചു.
പിന്നീടുള്ള ഓരോ ചുവടുവെയ്പും റിന്റോയുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു.അവളുമായി കൂടുതലടുക്കുക.കൂടെക്കൂടെ അക്കരയ്ക്കു പോയി.ഉദ്യാനത്തിലെ പൂക്കളുടെ മണം നുകരാനും പതുക്കെ തേന്‍ നുകരാനും ശലഭത്തിനെ പഠിപ്പിച്ചെടുത്തു.ഇക്കരയ്ക്കുള്ള താവളവും അവളെ കാണിച്ചു കൊടുത്തു.മനസ്സിലെ ലക്ഷങ്ങള്‍ മറയിലൊതുക്കി.അവളോടു സ്നേഹമഭിനയിച്ചു. കാണാത്ത ഉദ്യാനങ്ങളുടെയും നുകരാത്ത തേനിന്റെയും കഥപറഞ്ഞു കൊതിപ്പിച്ചു. ഗ്രാമത്തിലെ നിഷ്കളങ്കയായ പാവാടക്കാരി അതെല്ലാം പാടെ വിശ്വസിച്ചു.അണ്ണാ യെന്നു വിളിച്ചു കൊണ്ട് പൂത്തുമ്പിയേപ്പോലെ ആടിപ്പാടി നടന്നു.
കന്നിക്കൊയ്തിനു സമയമായപ്പോള്‍ റിന്റോ തന്ന ശക്തിയുള്ള മൂവി ക്യാമറ അവള് കാണാതെ മുറിയില്‍ ഫിറ്റു ചെയ്തു..... എല്ലാ ഷോട്ടുകളും നന്നായി പകര്‍ത്തി. ശലഭം നുകര്‍ന്ന തേനിന്റ സ്വാഭാവികത മുഴുവനും ഭംഗിയായി ക്യാമറക്കണ്ണുകളൊപ്പിയെടുത്തു. പിറ്റേന്നു തന്നെ റിന്റോയുടെ അടുക്കലേയ്ക്കോടി. ക്യാമറയില്‍ നിന്നും സിഡിയിലേയ്ക്ക്.അവിടെനിന്നും വിദേശത്തേയ്ക്ക്.തിരിച്ചു പകരം ഡോളറുകളൊഴുകി.
പതുക്കെ പതുക്കെ കരകയറുവാന്‍ തുടങ്ങി.കണക്കുബുക്കിലെ പൂജ്യത്തിന്റെ സ്ഥാനത്ത് ബാലന്‍സു വന്നു തുടങ്ങി.ബിസ്സിനസ്സുകാരനായ അച്ഛന് പോയപ്പോള്‍ വരുത്തിവെച്ച കടമെല്ലാം ഒന്നൊന്നായി വീട്ടി. അനുജത്തിയെ നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയച്ചു.ചെറിയ പടവുകള്‍ കയറി മുകളിലെത്തിയ പര്വ്വതാരോഹകന് പിന്നീടു മോഹം കൊടുമുടി കീഴടക്കാനായിരുന്നു.അതിനുള്ള വഴികളെല്ലാം സ്വന്തമായി തന്നെ കണ്ടെത്തി.റിന്റോയെ കൂട്ടു പിടിച്ചില്ല. കൊടുമുടി കയറുന്നതിന്റെ അവകാശം മറ്റൊരാള്‍ക്കും പങ്കിടാന്‍ ഒരിയ്ക്കലും ആഗ്രഹിച്ചില്ല.
അടുത്ത ലക്ഷ്യം അവളെ സ്വന്തമാക്കിയെടുക്കുകയായിരുന്നു. വര്ണ്ണശലഭത്തിനെ കൂടയ്ക്കുള്ളിലാക്കി കച്ചവടക്കണ്ണോടെ കടത്തുക. അവളുടെ അച്ഛനു കൊടുത്ത പണം. ഒരു വിധത്തില്‍ പറഞ്ഞാല്‍ അഴകുള്ള അവളുടെ ചിറകിന്റ വിലയുടെ ചെറിയ ഒരംശം.വെറുതെ പേരിന് ഒരു താലി. ഗ്രാമത്തിലെ ദേവീക്ഷേത്രത്തില്‍ വെച്ച്. എട്ടും പൊട്ടും തിരിയാത്ത നാട്ടുമ്പുറത്തെ പാവം പെണ്ണ്.എല്ലാം കണ്ണുമടച്ചു വിശ്വസിച്ചു.അണ്ണാ എന്നു നീട്ടി വിളിച്ചു കൊണ്ട് പൂച്ചക്കുട്ടിയെപ്പോലെ തൊട്ടുരുമ്മി പുറകെ. ഫ്രീലാന്റുകാരന്റ ക്യാമറയുടെ കണ്ണുകളില്‍ വന്യദൃശ്യങ്ങള് മാത്രം.ഇപ്പോളവിടെ ചാരുതയാര്‍ന്ന പ്രകൃതി ദൃശ്യങ്ങള്‍ക്കു സ്ഥാനമില്ല. അതിലെ ഫ്ലാഷുകള്‍ക്ക് കത്തിജ്ജ്വലിയ്ക്കുന്ന സൂര്യ താപം.
ആദ്യമായി പട്ടണം കണ്ടപ്പോഴുണ്ടായ അവളുടെ അമ്പരപ്പ്.നന്ദന് മേനോന്റ കൈകളിലിറുക്കിപ്പിടിച്ചുകൊണ്ട് അവള്‍നടന്നത്.
എല്ലാം രഹസ്യമായിരുന്നു.പട്ടണത്തിലെ വാടകമുറിയില്‍ പാര്‍പ്പിച്ചു. അവള്‍ക്കു വന്ന ഭാഗ്യത്തിലവള് എന്നും നാട്ടിലെ ദേവിയോട് നന്ദി പറയും. ശീതീകരിച്ചമുറിയില്‍ അവളുമൊത്തു കഴിയുമ്പോള്‍ മനസ്സിലെ കണക്കു കൂട്ടലുകള്‍ പിഴയ്ക്കാതെയിരിക്കാന് ശ്രദ്ധിച്ചു. പക്ഷേ മനസ്സിന്റ ഉള്ളറകളിലെവിടെയോ ഒരു നീറ്റല്‍.തോന്നലായിരിയ്ക്കാം.എന്നു സമാധാനിച്ചു.ബോംബെയിലുള്ള കൂട്ടുകാരന് മുഖാന്തിരമാണ് ഏജന്റു വിലയുറപ്പിച്ചത്.ലക്ഷങ്ങള്‍ . ചുവന്ന തെരുവിലേയ്ക്ക്. ഹണിമൂണെന്നും പറഞ്ഞാണ് കൊണ്ടുപോയത്.
ഹോട്ടലില്‍ വന്നുകിടന്നു.പിറ്റെ ദിവസമാണ് തിരികെ നാട്ടിലോട്ടു ട്രെയിന്‍. മനസ്സിലെ നീറ്റലിന്റ തീവ്രത കൂടിക്കൂടി വന്നു.ഒരു പാവം പെണ്‍കുട്ടിയെ കുരുതി കൊടുത്തതിന്റെ ചോരക്കറ കൈകളില്‍....തോന്നലായി വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി.
കിടന്നുറങ്ങുവാന്‍ കണ്ണടയ്ക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്. ആ രൂപം മാത്രം. തെളിനീരുപോലത്തെ അവളുടെ കണ്ണുകളുടെ നിഷ്ക്കളങ്കത. വശ്യമായ ചിരി.”അണ്ണാ”യെന്നു വിളിച്ചു കൊണ്ടുള്ള അവളുടെ വരവ്.ഉറങ്ങാനെത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല.കണ്ണടയ്ക്കുമ്പോളെല്ലാം തെളിഞ്ഞുവരുന്നത് ആരംഗങ്ങളാണ്.
“ എടാ,നീയെന്റെ മകന് തന്നെയോ? നിന്നെയാണല്ലോ ഞാന്‍ പത്തുമാസം വയറ്റിലിട്ടു നൊന്തു പെറ്റത്....നിനക്കു പണമുണ്ടാക്കാനായി കണ്ടു പിടിച്ച വഴി.ആ പാവം പെണ്‍കുട്ടിയെ നീ...”
ഞെട്ടിയുണര്‍ന്നു..മരിച്ചുപോയ അമ്മയുടെ സ്വരം.എപ്പോഴാണുറങ്ങിയത്? മനസ്സില്‍ കഠാര കുത്തിയിറക്കിയ വാക്കുകള്‍.എങ്ങിനെയോ നേരം വെളുപ്പിച്ചു.ബാഗിലിരുന്ന പണവുമായി നേരെ ഏജന്റിന്റെ അടുക്കലേയ്ക്കോടി. തിരികെ അവളെ വാങ്ങാന്‍.ജീവന് വേണേല്‍ തിരികെ പൊയ്ക്കൊള്ളാന്‍ പറഞ്ഞു.
തിരികെ ട്രെയിന്‍ കയറി നാട്ടിലോട്ടു പോന്നു.ട്രെയിനിന്റെ ബോഗികള്‍ മുന്നോട്ടു കുതിയ്ക്കുമ്പോള്പിന്നോട്ടൊഴുകിയ ചിന്തകള്‍ . മനസ്സിലെ നീറ്റലിന്റ തീവ്രത കുടിക്കൂടി വന്നു. ഒരു പാവം പെണ്‍കുട്ടിയെ കുരുതി കൊടുത്തതിന്റ ചോരക്കറ... സാരമില്ല... വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി.
പഴയ ഫ്രീലാന്ഡു ക്യാമറ സോണി 2200 പിടിച്ചിരുന്ന കൈകളിലിപ്പോള്‍ ഡിവിക്യാം ഹൈക്വാളിറ്റി സോണി പി.വി.177
ഫ്രീലാന്റുകാരന്റെ സിനിമയിലെ ക്യാമറാമാനായതിനു പിന്നിലുള്ള കുതിച്ചു കയറ്റം,പാവം എട്ടും പൊട്ടും തിരിയാത്ത നിഷ്കളങ്കയായ കുട്ടിയുടെ വിലയിലായിരുന്നു.അടിവെച്ചടിവെച്ചുള്ള കയറ്റം.ലോകം അറിയുന്ന ക്യാമറാമാന്.കോടികള്‍ കൊയ്തെടുത്തപ്പോഴുംഉള്ളിന്റെയുള്ളില് ഒരു പിടച്ചില്‍ അത് ഇടയ്ക്കിടയ്ക് കൂടി വന്നു. വലുതാകാതിരിയ്ക്കാന് ശ്രമിച്ചു.പക്ഷേ അതവിടെ കിടന്നു നീറി.പലപ്പോഴും പുകഞ്ഞു വെളിയില്‍ വന്നു തുടങ്ങി. മൂടല്‍മഞ്ഞിന്റെ ആവരണമാണെന്ന് വൃഥാപറഞ്ഞു സ്വയം സമാധാനി പ്പിച്ചു.മനസ്സിനെ.
ഒരുദിവസം ആത്മ സംഘര്‍ഷം കടലിലെ തിരമാലകള്‍ പോലെ ആഞ്ഞടിച്ചു തീരത്തു വന്ന് തല്ലിത്തകര്‍ന്നു.മനസ്സിന്റെ മണല്‍ത്തിട്ട പാടെ ഇടിഞ്ഞു തിരയെടുത്തു. അന്ന് പതിവിലും കൂടുതല്‍ മദ്യപിച്ചു.മനസ്സിലെ സുനാമിതിരയൊതുക്കാന്.
പ്രശസ്ത ക്യാമറാമാന്റെ ക്യാമറായിലെ ജാലവിദ്യ ലോകം മുഴുവനും അറിഞ്ഞു തുടങ്ങി.നന്ദന് മേനോന്റെ ക്യാമറാഷട്ടറുകള്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങള്‍! ഒപ്പം ഫ്രീലാന്‍ഡുകാരന്റെ പണ്ടത്തെ ജാലവിദ്യ ക്യാമറ തുരുമ്പിച്ചു പൊടിഞ്ഞു മനസ്സിന്റ അടിയില്‍ ഒരു തീരാശാപം പോലെ നീറി..നീറി...
പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍.ജുഹൂ കടപ്പുറത്ത്.ചിത്രീകരണം തുടങ്ങി.നായകനെയും നായികയെയും കാണുന്നതിനായിരുന്നില്ല,ആളുകള്‍ തടിച്ചു കൂടിയത്.ക്യാമറയില്‍ വര്‍ണ്ണപ്രപഞ്ചം സൃഷ്ടിച്ച് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ക്യാമറാ മാനെ കാണാന്‍.ഒരുവശത്തുകൂടി ഓട്ടോഗ്രാഫുമായി കോളേജു പറവകള്‍ കൂട്ടത്തോടെ.
ചിത്രീകരണവേളയില്‍........പി.വി.177 ക്യാമറയില്‍ പെട്ടെന്നു പതിഞ്ഞരൂപം.ആള്‍ക്കാരെ തള്ളി മാറ്റി ലൊക്കേഷനിലേയ്ക്ക് തള്ളിക്കയറിയത്...പെട്ടെന്നു തന്നെ കട്ട് പറഞ്ഞു സംവിധായകന്.വിഭ്രാന്തിയില്‍ പ്പെട്ട് ക്യാമറാമാന് അറിയാതെ അവളുടെ പേരു വിളിയ്ക്കുന്നു. “നന്ദന”..ചതിക്കുഴിയിലാക്കാന്‍ തിരഞ്ഞെടുത്ത തന്ത്രങ്ങളില്ഒന്ന്. അന്ന് പുതിയ പേരിട്ടത്.നന്ദനും—നന്ദനയും. “എന്താണു സാര്‍ എന്തുപറ്റി?”..എല്ലാവരും ഓടിയടുത്തു.”ഒന്നുമില്ല…..ആഭ്രാന്തി”.ആരൊക്കെയോ ഓടിച്ചു വിടുന്നതു കണ്ടു.പെട്ടെന്നു വന്ന ഷോക്ക്.അന്ന് ചിത്രീകരണം തുടരാനായില്ല.മനസ്സിന്റെ ഷട്ടറുകള്‍ തുറന്നു തന്നെയിരുന്നു. ചിത്രങ്ങള്‍ ഒന്നും പതിയുന്നില്ല. ലെന്‍സില്‍ എല്ലാം ബ്ളാങ്ക് ഇമേജ് .ഏതോ അസിസ്റ്റന്റു പയ്യന്മാര് പറയുന്നതുകേട്ടു.റെഡ്സ്ട്രീറ്റില്‍ നിന്നും ചാടിപ്പോന്നതാണ്.പക്ഷെ കൂടെ സഹവസിച്ചവരെ യൊക്കെ കണ്ടാല്‍ നല്ലവണ്ണം അറിയും.അപ്പോള്‍ തലയ്ക്കൊരു കുഴപ്പവുമില്ല.മലയാളവും ഹിന്ദിയും കലര്‍ത്തി അസഭ്യം പുലമ്പും.
ഹോട്ടലിലേയ്ക്ക് വിശ്രമത്തിനായി പോന്നു. മനസ്സു നീറിപ്പുകയുന്നു. കിടന്നുറങ്ങാന്ശ്രമിച്ചു.തെളിഞ്ഞു വരുന്നത് ആ രൂപത്തിന്റെ വിവിധഷോട്ടുകള് മാത്രം. മാറി..മാറി..അഭ്രപാളികളില്‍ ....പാറിപ്പറന്ന മുടി..കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍....പടര്‍ന്ന എണ്ണഛായയിലെ വികൃതമാക്കപ്പെട്ട വര്‍ണ്ണച്ചിറകുകള്‍..നീരൂറ്റിയെടുത്ത ഉടല്..കുഴിഞ്ഞൊട്ടിയ കണ്ണുകള്‍..
ജൂഹുവില്‍ നിന്നും ലൊക്കേഷന്‍ ഗോവയിലേയ്ക്കു മാറ്റുവാന്‍ സംവിധായകനെ ശുപാര്‍ശ ചെയ്തു.ഷോട്ടെടുക്കുവാന് പറ്റിയ ലൊക്കേഷനല്ലെന്നു കള്ളം പറഞ്ഞു.എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടണം.ഇല്ലെങ്കില്‍ ലോക പ്രശസ്തനായ ക്യാമറാ മാന്റെ പൂര്‍വ്വ കഥയുടെ ഫ്ലാഷുകള്‍ മിന്നിമറഞ്ഞാലോ.?.....ആകപ്പാടെ മനസ്സിന്റെ താളം തെറ്റുന്നതു പോലെ...മനസ്സാക്ഷി പറയുന്നു..”ഇതിലാര്‍ക്കും പങ്കില്ല.നിനക്കുമാത്രം...നീയാണാ പൂമ്പാറ്റയുടെ വര്‍ണ്ണച്ചിറകുകള്‍ അരിഞ്ഞു തള്ളിയത്...നീ...നീമാത്രം...”
വാതിലില്‍ ആരോ മുട്ടുന്നു..ആകെ പരിഭ്രമം..തുറക്കണോ വേണ്ടയോ? ആരായിരിയ്ക്കും?
വീണ്ടും മുട്ടുന്നു...ശരീരത്തിനു ഭാരം നഷ്ടപ്പെടുന്നതുപോലെ.കണ്ണില്‍ ഇരുട്ടു കയറുന്നു.
റൂം ബോയ് കൊണ്ടു വെച്ചിരുന്ന വെള്ളം ഒറ്റവലിയ്ക്കകത്താക്കി. അല്പം കൂടി ശക്തിയില്‍
കതകില്‍ മുട്ടുന്നു.പതുക്ക ധൈര്യം സംഭരിച്ച് കതകു തുറന്നു..അതാ മുന്നില്‍..
ചിറകു നഷ്ടപ്പെട്ട ശലഭം..പുഴുവായി..മുന്നില്‍ കിടന്നു പിടയ്ക്കുന്നു....ആര്‍ത്തലച്ച് തന്നെ വിഴുങ്ങാന്‍ ഇരമ്പി വരുന്ന തിരമാല....ഷേക്കായ ചിത്രം പോലെ നന്ദന് മേനോന്റെ തലച്ചോറിലൊരു
മിന്നല്‍പ്പിണര്‍... എഡിറ്റു ചെയ്യാന്‍ പറ്റാത്ത ചിത്രം ക്യാമറയില്‍ പതിഞ്ഞിരിയ്ക്കുന്നു......