Sunday, April 29, 2012

തനിയാവര്‍ത്തനം




"സതിയേട്ടാ ..മറക്കരുത്.. ഞാനെല്ലാം എടുത്ത് ടെറസ്സിനു മുകളിലൊരുക്കി വെച്ചിട്ടുണ്ട്. മോളെ വിളിച്ചുണര്‍ത്തി ഇന്നു തൊട്ട് തുടങ്ങണം.. എന്നെങ്കിലെ പതിനാറു ദിവസം ശുദ്ധമായി ചെയ്തു തീര്‍ക്കാന്‍പറ്റുകയുള്ളു. സതിയേട്ടനും കൂടി കുളിച്ചിട്ട് അവളെ സഹായിക്കണം. "
ട്രെയിന്‍വിടുന്നതിനു മുമ്പ് മീര ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.
ഉണക്കലരി വേവിക്കാനിട്ട അടുപ്പിലെ കത്തുന്ന തീയുടെ കനലുപോലെ മനസ്സിലൊരു കനല്‍കത്തിയെരിയുകയായിരുന്നു. അതിലെ തീനാളത്തിന്‍റെ ആക്കം കൂട്ടിയതുപോലെ മോള്‍ ഗൌരിയുടെ ചോദ്യം.
"ഈ ഇരുപതാം നൂറ്റാണ്ടിലും അച്ഛന്‍ അമ്മയുടെ അന്ധ വിശ്വാസത്തിന് എന്തിനു കൂട്ടു നിന്നു. അച്ഛന്‍പറഞ്ഞതു കൊണ്ടു മാത്രമാണ് ഞാനിതിനു സമ്മതിച്ചത്. കേട്ടോ."
 മനസ്സിലെ വിങ്ങല്‍മറക്കുടയ്ക്കുള്ളിലൊളിപ്പിച്ചുകൊണ്ട് പറഞ്ഞു.
"   മോളെ. ചിലവിശ്വാസങ്ങള്‍മനസ്സിന് ശാന്തത കൈവരുത്തുന്നതാണെങ്കില്‍, അത് ചെയ്യുന്നതില്‍അച്ഛന്‍ തെറ്റൊന്നും കാണുന്നില്ല."

 മുറിച്ചുവെച്ച നാക്കിലയിലേക്ക്       വറ്റിച്ചുവെച്ച ഉണക്കലരി ചോറ്        കോരിയിടുന്നതിനു മുമ്പായി മോളോടു പറഞ്ഞു .

" മോളുടെ ചേച്ചിക്കു വേണ്ടി എന്ന് മനസ്സില്‍സങ്കല്‍പ്പിച്ച്  കോരിയിട്ട്  കാക്കയ്ക്കു വേണ്ടി മാറ്റി വെച്ചേക്കു മോളെ."

  ഗൌരി സംശയ ഭാവത്തില്‍  നോക്കുന്നതു കണ്ടപ്പോള്‍ സതീഷ് വ്യാകരണപ്പിശകുപറ്റിയ വരികളൊന്നു കൂടി തിരുത്തി.

 " കുടുംബത്തില്‍   എന്നോ മരിച്ചു പോയ ഒരു കന്നിച്ചാവിനു വേണ്ടിയെന്നാണ് ജോത്സ്യരു പറഞ്ഞത്. അതിപ്പോള്‍ജീവിച്ചിരുന്നെങ്കില്‍ ഗൌരി മോളുടെ  ചേച്ചിയാകാനുള്ള പ്രായമുണ്ടായിരുന്നേനെയെന്ന്. അതുകൊണ്ടാണ് അച്ഛന്‍....."
 വിട്ടുപോയ  വാചകം പൂര്‍ത്തീകരിയ്ക്കുവാനുള്ള ഉചിതമായ പദപ്രയോഗം തപ്പുന്ന പരീക്ഷാ ഹാളിലെ വിദ്യാര്‍ത്ഥിയെപ്പോലെ മനസ്സു പതറി.
അങ്ങകലെ എവിടെയോ ഇരുന്നു കരയുന്ന ബലിക്കാക്കയ്ക്കു വേണ്ടി നാക്കിലയിലെ ചോറ് ടെറസ്സിലൊരിടത്തുകൊണ്ട് വെച്ചിട്ട് മോളോടൊപ്പം താഴേയ്ക്കു പോരുമ്പോള്‍

  മനസ്സിലെ ഭാരത്തിന് അല്‍പ്പം അയവു വന്നതുപോലെ.

 വൈകിട്ടുവന്ന മീര ആദ്യം തിരക്കിയത് കാക്കയ്ക്ക് ചോറു വറ്റിച്ചു കൊടുത്തോ എന്നായിരുന്നു.  
നിരന്തരമായി മോള്‍ക്കു നേരിട്ട ഭാഗ്യക്കേട്. ഒരു മാര്‍ക്കിന് ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദത്തിന് റാങ്കു നഷ്ടപ്പെട്ടതും ഐ..എസ്സിന് പ്രിലിമിനറി കിട്ടി ഫൈനലും കിട്ടി ഇന്‍റെര്‍വ്യുവില്‍കിട്ടാതെ വീണ്ടും റിപ്പീറ്റു ചെയ്യേണ്ടി വന്നതുമുള്‍പ്പടെ മോളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന നിര്‍ഭാഗ്യത്തിന് പരിഹാരം കാണാനാണ്   ആരോ പറഞ്ഞ് ആ ജോത്സ്യനെതേടി അവള്‍തന്നെയും കൂട്ടി പുറപ്പെട്ടത്. കവിടി വാരി  മന്ത്രശുദ്ധി വരുത്തി അയാള്‍ രാശിപ്പലകയിലെ രാശികളിലേയ്ക്ക്   നിരത്തുമ്പോള്‍ തമാശയാണ് തോന്നിയത്. പക്ഷെ പിന്നീട്   ലഗ്നാലും ചന്ദ്രാലും കൂട്ടലും കിഴിയ്ക്കലും നടത്തി  ഭൂതവും ഭാവിയും പ്രവിചിച്ചപ്പോള്‍ എവിടെയൊക്കെയോ സത്യം നിഴലിച്ചു. അയാളുപറഞ്ഞ പരിഹാരക്രിയകളില്‍മനസ്സഭയം തേടി. മീര ഒന്നു കൂടി ഉറപ്പിച്ചു ചോദിച്ചു. ഇതോടു കൂടി  മോളുടെ ഭാഗ്യദോഷം എല്ലാം മാറുമോ. കുളത്തിലെ പായലുപോലെ ഒഴുക്കി മാറ്റുമ്പോള്‍ഒഴുകി മാറും . അയാള്‍പ്രവചിച്ചു.

"ചെറുതിലേ മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ ,കന്നിച്ചാവ്.. അതിന്‍റെ ആത്മാവ് നിങ്ങളുടെ മകളുടെ ഭാഗ്യത്തിനുമുകളിലൊരു പാടപോലെ നിഴലിയ്ക്കുന്നു.                പ്രായത്തിനനുസരിച്ചു വളര്‍ന്ന അനാഥപ്രേതം   ആശകളും     ആഗ്രഹങ്ങളും പൂര്‍ത്തികരിയ്ക്കാതെ   മകളുടെ ഉയര്‍ച്ചയില്‍തടസ്സം സൃഷ്ടിക്കുന്നു. "

 തിരികെ വീട്ടിലോട്ടു പോകുമ്പോള്‍  പിറ്റെ ദിവസം തൊട്ട് അയാളു പറഞ്ഞ പരിഹാര ക്രിയകള്‍ ചെയ്ത് ഗൌരി മോള്‍ക്കു നേരിട്ട നിര്‍ഭാഗ്യത്തിനെ തുടച്ചു മാറ്റാനുള്ള വെമ്പലിലായിരുന്നു മീരയുടെ മനസ്സ് .
അര്‍ത്ഥ സംപുഷ്ടമായ വരികള്‍ക്ക്   സംഭവിച്ചുപോയ ഒരു വ്യാകരണത്തെറ്റുപോലെ   വര്‍ഷങ്ങള്‍ക്കു മുമ്പു    ജീവിതത്തില്‍ സംഭവിച്ചുപോയ ഒരു തെറ്റ് മോളുടെ മേല്‍ നിര്‍ഭാഗ്യ  നിഴലായി വന്നതെങ്ങനെയെന്നു പിടികിട്ടാതെ  മനസ്സ് നീറിക്കൊണ്ടിരുന്ന താന്‍.
ഏഴര വെളുപ്പിനെണീറ്റ്          അതിവേഗത്തില്‍      വീട്ടിലെ എല്ലാജോലികളും തീര്‍ത്ത്
കാക്കയും പുള്ളും നിലത്തിറങ്ങുന്നതിനു മുമ്പ് അങ്ങകലെയുള്ള സര്‍ക്കാരാഫീസിലേയ്ക്ക് ജോലിയ്ക്കു പോകുമ്പോളും തന്‍റെയും മോളുടേയും എല്ലാക്കാര്യത്തിലും അവളുടെ  ശ്രദ്ധയുണ്ടായിരുന്നു. അങ്ങിനെയുള്ള അവളോട് തനിയ്ക്കൊരിയ്ക്കലും ആ സത്യം  പറയാന്‍ മനസ്സു തുറക്കാന്‍ തോന്നിയില്ല. അത് മണ്ണിനടിയില്‍കുഴിച്ചിട്ട ഒരു ചെപ്പിലെ ഭൂതത്തിനെപ്പോലെ എപ്പോഴും മനസ്സിലൊളിച്ചു വെച്ചിരുന്നു.

അന്നും പതിവു പോലെ അവളോര്‍മ്മിപ്പിച്ചു. ഇനി രണ്ടു ദിവസമേ ഉള്ളു. സതീഷേട്ടാ. മറക്കരുത്.

തിരിച്ചു വീട്ടിലോട്ട് വണ്ടിയോടിച്ചു വരുമ്പോളോര്‍ത്തു. ഇല്ല ഒരിയ്ക്കലും ഇതു താന്‍മറക്കുകയില്ല. എപ്പോഴും തന്‍റെ നെഞ്ചിലൊരു നീറ്റലായി കിടന്നിരുന്ന അവള്‍ക്കു വേണ്ടി ഇതു് മോളെക്കൊണ്ടു ചെയ്യിക്കുമ്പോള്‍ പിതൃ പിണ്ഡ സമര്‍പ്പണം നടത്തി കുളിച്ചു കേറിയ മനസ്സിന്‍റെ ആശ്വാസം അനുഭവിക്കുന്നത് മീരയ്ക്കറിയില്ലല്ല്ലോ.

. കൊതുമ്പു കീറി ചെറിയ  കഷ്ണങ്ങളാക്കി മോള്‍ക്കു കൊടുക്കുമ്പോള്‍ വീണ്ടും ബലിക്കാക്കയുടെ കരച്ചില്‍ .. അമ്മത്തൊട്ടിലില്‍   വര്‍ഷങ്ങള്‍ക്കു മുമ്പുകേട്ട  കരച്ചിലിന്‍റെ ദൈന്യം മനസ്സില്‍ പൊന്തി വന്നു....

 അനാഥനായ തന്‍റെ ഇഷ്ടവിനോദം ആയിരുന്നു ആ അനാഥാലയത്തിലെ കുട്ടികളെ സന്ദര്‍ശിക്കുന്നത്. പോകുമ്പോഴെല്ലാം അവര്‍ക്കുവേണ്ടി എന്തെങ്കിലും മധുര പലഹാരങ്ങളും കൊണ്ടു പോകുവാന്‍മറക്കുകയില്ല. മാമനായി.. ചേട്ടനായി അവരുടെ ഇടയില്‍നില്‍ക്കുമ്പോഴുള്ള സന്തോഷം. അവരോടൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങള്‍      അത് നിര്‍വ്വചിക്കുവാനുള്ള വാക്ക് ഒരു നിഘണ്ടുവിലും ഇല്ലായിരുന്നു. വര്‍ഷമേഘങ്ങളുടെ ഇടയ്ക്കു കിട്ടുന്ന വെയിലുപോലെ   തനിയ്ക്കത്രക്ക് സന്തോഷം തരുന്ന നിമിഷങ്ങളായിരുന്നു അത്. 

വയനാട്ടിലെ പള്ളിമേടയില്‍നിന്നും ഫിലിപ്പോസച്ചനോടു യാത്ര ചോദിച്ചു പോരുമ്പോള്‍അച്ചന്‍പറഞ്ഞ വാചകം: "അനാഥാലയത്തിനടുത്തു താമസിയ്ക്കണം. അനാഥത്വം വേട്ടയാടുന്ന അവരുടെ മുഖങ്ങള്‍ ദിവസവും കാണുംതോറും   നന്മചെയ്യാന്‍ അതു പ്രേരണയുണ്ടാക്കും.."

 കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജരായി പ്രൊമോഷന്‍ലഭിച്ച് പുതിയ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്ത അന്നാണ് ഗായത്രിയെ പരിചയപ്പെടുന്നത്. കമ്പനിയുടെ  എച്ച് ആര്‍ ഹെഡ്ഡിന്‍റെ ചുമതലയായിരുന്നു അവള്‍ക്ക്. വിദേശത്തു ജോലിയുള്ള അച്ഛനെയും അമ്മയെയും അകന്ന് , ചെറുതിലേ തന്നെ  കോണ്‍ വെന്‍റു സ്ക്കൂളില്‍പഠിച്ച  അവളും,
ആര്‍ക്കും വേണ്ടാത്ത...പൂജയ്ക്കെടുക്കാത്ത ഒരു കാട്ടുപൂവായി അമ്മയാലും അച്ഛനാലും ഉപേക്ഷിയ്ക്കപ്പെട്ട  അനാഥനായ താനും ചില കാര്യങ്ങളിലൊരേപോലെയായിരുന്നു. അച്ഛന്റയും അമ്മയുടേയും ചൂടും ചൂരും കിട്ടാതെ വളര്‍ന്ന കുഞ്ഞിക്കിളികള്‍.

അവളുടെ  തന്നിലേക്കുള്ള അടുപ്പം   അനാഥത്വത്തിന്‍റെ പേരിലുള്ള ഒരു അലിവായേ  താനത്  ആദ്യം കണക്കിലെടുത്തുള്ളു.പക്ഷേ പതുക്കെ പ്പതുക്കെ അവള്‍തന്നോട് കൂടുതലടുക്കുവാന്‍തുടങ്ങി.  അനാഥാലയത്തിലെ അന്തരീക്ഷത്തില്‍ നിന്നുള്ള  സഹാനുഭൂതിയും അലിവും മാത്രം പരിചയമുള്ള തനിയ്ക്ക്  അവളുടെ അനുരാഗചേഷ്ടകള്‍ സമ്മാനിച്ചത്  ആദ്യമായി സ്ത്രീ ശരീരത്തിനെ കണ്ട വിഭാണ്ഡക മുനിയുടെ  പുത്രന്‍ ഋഷ്യശൃംഗന്‍റെ മനോ നിലയായിരുന്നു.

നിമിഷങ്ങളുടെ ദൈര്‍ഘ്യത്തില്‍ മാഞ്ഞുപോകുന്ന കാര്‍ മേഘക്കീറിലെ മഴവില്ലു  കണ്ടപ്പോള്‍  തുള്ളിച്ചാടിയ  കുട്ടിയെപ്പോലെ സന്തോഷിച്ച ദിവസങ്ങള്‍...
വിലക്കപ്പെട്ട കനി തിന്നപ്പോള്‍അനാഥത്വം മറന്നു. ജീവിതം ആസ്വദിക്കാനും കൂടി ആണെന്നുള്ള ചിന്ത  മനസ്സില്‍നിറഞ്ഞു.   ഗായത്രിയുടെ രൂപത്തില്‍.  ദൈവം      തനിയ്ക്കുവേണ്ടി സൃഷ്ടിച്ച ഹവ്വാ. മനസ്സിലോര്‍ത്തു.
 പ്രണയം ദാമ്പത്യത്തിലേയ്ക്ക് കടന്ന ദിവസങ്ങളിലൊരു ദിവസം  ഗായത്രിയും കൂടി തന്‍റെ കൂടെ അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ കാണാന്‍വന്നിരുന്നു. അപ്പോള്‍കുട്ടികളെ കാണുന്നതിലും താല്‍പ്പര്യത്തോടെ അമ്മത്തൊട്ടിലിന്‍റെ പ്രവര്‍ത്തനം അറിയാനാണ് അവള് ജിജ്ഞാസ കാട്ടിയത്.
"അമ്മ തൊട്ടില്‍ഡിസൈന്‍ ചെയ്ത ആളിനെ സമ്മതിയ്ക്കണം. സേഫ് ആയി കുട്ടിയെ ഉപേക്ഷിച്ചിട്ടു പോരാം. അകത്ത് അലാറം അടിയ്ക്കുമ്പോള്‍അവര്‍വന്ന് എടുത്തു കൊണ്ട് പൊയ്ക്കോളുകയും ചെയ്യും." ഗായത്രി പറഞ്ഞ സുരക്ഷിതമായി ഉപേക്ഷിയ്ക്കാം എന്നുള്ളതിന്‍റെ അര്‍ത്ഥം പിന്നീടാണ് മനസ്സിലായത്.
ഗംഗാദേവിക്കു കൊടുത്ത വരം പോലെ...താനൊരു ശന്തനുവായി മാറിയെന്നുള്ളതും മനസ്സിലാക്കാന്‍  വളരെ വൈകിപ്പോയിരുന്നു.   അനാഥാലയത്തിലെ അനുസരണയും വിധേയത്വവും ജീവിതത്തില്‍നടപ്പാക്കിയപ്പോള്‍ എന്തുചെയ്താലും തിരിച്ചു ചോദിയ്ക്കാന്‍ പറ്റാത്തവിധം അവള്‍ തന്നിലവളുടെ അധികാരത്തിന്‍റെ ചങ്ങല മുറുക്കുകയായിരുന്നു.

 മോള്‍ ജനിച്ചപ്പോള്‍ അനുവാദമില്ലാതെ കയറി വന്ന ഒരു അനാവശ്യ വസ്തുവായാണ് അവള്‍ അതിനെ കണ്ടത്.. പക്ഷേ തനിയാവര്‍ത്തനം വരാതെ സ്നേഹം കൊടുത്ത് അവളെ വളര്‍ത്താനാണു താന്‍ മാനസ്സികമായി തയ്യാറെടുത്തത് . തന്‍റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു കൊണ്ടായിരുന്നു അവളുടെ തീരുമാനം......
    ചോറു പകര്‍ന്ന്  ഇലയിലിടുമ്പോഴുള്ള മോളുടെ ചോദ്യമാണ്ചിന്തയില്‍നിന്നും ഉണര്‍ത്തിയത്. "നാളേം കൂടി കഴിയുമ്പോളിനി അമ്മ അടുത്തതെന്താണാവോ കൊണ്ടു വരുന്നത്." മനസ്സിനെ അമ്മത്തൊട്ടിലിനരികെയുള്ള വീട്ടുവളപ്പില്‍നിര്‍ത്തിക്കൊണ്ട് മുഖത്തൊരു ചിരി വരുത്തി മോള്‍ക്കുത്തരം നല്‍കി..
ബലിക്കാക്കയുടെ വരവിന് കാത്തു നില്‍ക്കാതെ അവള്‍താഴേയ്ക്കു പോയി. തെങ്ങിന്‍തലപ്പിലിരുന്ന കാക്കവന്ന് താഴെ ഇലയിലിരുന്ന വറ്റ് ഒന്നൊന്നായി കൊത്തി തിന്നുമ്പോള്‍ അനാഥാലയത്തിന്‍റെ തിണ്ണയില്‍ മറ്റുള്ള കുട്ടികളോടൊപ്പം പാത്രത്തിലെ ചോറ് പെറുക്കിതിന്നുന്ന ഒരു കുഞ്ഞുമുഖം മനസ്സലേയ്ക്കോടിയെത്തി.
പ്രണയം ദാമ്പത്യത്തില്‍ നിന്നും പതുക്കെ പതുക്കെ വിടപറഞ്ഞു.
തേന്‍ നുകര്‍ന്നു കഴിഞ്ഞ് ഉപേക്ഷിച്ച പൂവുപോലെ വളരെ നിസ്സംഗയായി അവള്‍-- ഗായത്രീശ്രീനിവാസന്‍--   പറഞ്ഞത്. "അച്ഛനും അമ്മയും വിദേശത്തുള്ള കമ്പനിയില്‍ ജോലി ശരിയാക്കി വെച്ചിരിക്കുന്നു. നമ്മുടെ ഈ ഏര്‍പ്പാടൊന്നും  അവര്‍ക്കറിയില്ല. എനിയ്ക്ക് ഈ കുട്ടിയേയും കൊണ്ട് അങ്ങോട്ടു പോകുവാന്‍പറ്റുകയില്ല. എത്രയും പെട്ടെന്ന് ഒരു സൊല്യൂഷന്‍കണ്ടു പിടിയ്ക്കണം." കേട്ടപ്പോള്‍പുതിയൊരു മാര്‍ക്കറ്റിംഗ് തന്ത്രം കേട്ടപ്രതീതിയായിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യം പോലെ...വിറ്റഴിയ്ക്കുവാന്‍പറ്റാത്ത പ്രോഡക്റ്റ്. അവള്‍ക്ക് അതായി മാറി സ്വന്തം കുട്ടി.
പിന്നീടവള്‍തന്നെയാണ് പരിഹാരം നിര്‍ദ്ദേശിച്ചത്.  സാമൂഹ്യ ക്ഷേമത്തില്‍എംബിഏ എടുത്ത ഗായത്രീ ശ്രീനിവാസന്‍കണ്ടു പിടിച്ച പരിഹാരം...വളരെ നിസ്സാരമായി... അമ്മതൊട്ടിലിലെ സുരക്ഷിതത്വം.പ്രസവിച്ച കുട്ടിയെ ശന്തനുവിന്‍റെ മുമ്പില്‍ വെച്ചുതന്നെ ആറ്റിലേയ്ക്കെറിഞ്ഞ ഗംഗാദേവിയെയാണ് ഓര്‍മ്മവന്നത്.അന്നുവരെ വിധേയനായി നിന്ന തന്റെ പൌരുഷത്തിനേറ്റ മുറിവ്.    മനസ്സിലേറ്റ ആഘാതം . അല്‍പ്പസമയം താന്‍പൌരുഷം വന്ന ശന്തനുവായി മാറി.എട്ടാമത്തെ പുത്രനെയും നദിയിലെറിയുന്നതില്‍ നിന്നും വിലക്കിയ ശന്തനു. പരിഹാരം കാണാമെന്ന്  തന്നെ  അവളോടു  തറപ്പിച്ചു പറഞ്ഞു.
കൂരിരുട്ടില്‍ പഥികനു കിട്ടിയ ചൂട്ടുകറ്റ. വഴിയില്‍ വെച്ചു കെട്ടുപോയ പ്രതീതി. ഇരുളില്‍വഴിയറിയാതെ നിന്ന വഴിയാത്രക്കാരന് ആകെ ആശ്രയം വയനാട്ടിലെ പള്ളിമേടയിലായിരുന്നു. ഒരു അവധി ദിവസം ഫിലിപ്പോസച്ഛന്‍റെടുക്കല്‍ പോയി. അച്ഛന്‍പറഞ്ഞ പരിഹാരത്തിന് മനസ്സു തയ്യാറെടുത്തു.പറക്കമുറ്റിയ കിളിയുടെ കൂട് ഒഴിഞ്ഞു കിടന്നിരുന്നതിലേയ്ക്ക് ചിറകു മുളയ്ക്കാത്ത കുഞ്ഞിക്കിളിയെ മാറ്റാമെന്നുള്ളത്.
തിരികെ വന്നപ്പോള്‍വീടൊഴിഞ്ഞു കിടന്നിരുന്നു. മേശമേലുള്ള വരികളിലേയ്ക്ക് കണ്ണുകള്‍പായിച്ചു. സതീഷ്..നിങ്ങളുടെ കുട്ടിയെ നിങ്ങള്‍ക്കെന്നും കാണാം. ഞാന്‍ പോകുന്നു.മുറികളിലെവിടെയെങ്കിലും കുട്ടികാണുമെന്നു പ്രതീക്ഷിച്ചു.  പക്ഷെ അവള്‍അവളുടെ തീരുമാനം നടപ്പാക്കി കഴിഞ്ഞു എന്നുള്ളത് പിറ്റെ ദിവസം അനാഥാലയത്തിലെത്തിയപ്പോള്‍ മനസ്സിലായി.
 രാത്രി വൈകി എവിടെയോ കേട്ട  ചോരക്കുഞ്ഞിന്‍റെ കരച്ചിലാണ് ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയത്. പിറ്റെ ദിവസം ലീവെഴുതി കൊടുത്ത് കമ്പനിയില്‍നിന്നും പോകുമ്പോള്‍അവളോടൊപ്പം വിദേശത്ത് കുട്ടിയേയും കൊണ്ട് ആക്കിയിട്ടു വരുമെന്ന് ധരിച്ചസുഹൃത്തുക്കള്‍.

തന്‍റെ കുഞ്ഞിന്‍റെ കരച്ചില്‍   വേട്ടയാടിക്കൊണ്ടിരുന്നു.  . പതുക്കെ അനാഥാലയത്തിന്‍റെ പരിസരത്തുനിന്നും താമസം മാറി. മനസ്സിലെ കാറും കോളും കൊടുങ്കാറ്റായി മാറി. അപ്പോളാണ് അവളെ വീണ്ടും കാണുവാന്‍ വെമ്പല്‍ പൂണ്ടത്.        പിന്നീടു കാണുമ്പോള്‍ അനാഥത്വം വേട്ടയാടുന്ന തികഞ്ഞ ഒരു അനാഥക്കുട്ടിയായി അവള്‍ മാറിക്കഴിഞ്ഞിരുന്നു.   നെറ്റിയിലെ മറുകാണ് തിരിച്ചറിയുവാന്‍സഹായിച്ചത്.കുറച്ചു മുതിര്‍ന്ന കുട്ടികള്‍ പേരു വിളിക്കുന്നതു കേട്ടാണ് അവളുടെ പേര് നന്ദിത എന്നാണെന്നു മനസ്സിലായത്. താനിട്ട പേര്  ബിന്ദു.  എന്നിലലിഞ്ഞുചേര്‍ന്നു.   വീണ്ടും പതിവു സന്ദര്‍ശകനായി. നന്ദിതയ്ക്കു വേണ്ടി പുതിയ ഉടുപ്പെടുക്കുമ്പോള്‍അതേ പ്രായത്തിലുള്ള എല്ലാക്കുട്ടികള്‍ക്കും ഒരേപോലെ എടുത്തു. അച്ഛാ എന്നു വിളിയ്ക്കേണ്ട അവള്‍മറ്റുള്ള കുട്ടികളെപ്പോലെ മാമാ എന്നു വിളിയക്കുമ്പോളുണ്ടാകുന്ന നൊമ്പരം മനസ്സിലൊതുക്കി.
എല്ലാവര്‍ഷവും അവളുടെ പിറന്നാളു ദിവസം കുട്ടികള്‍ക്കു സദ്യ നടത്താന്‍ ബിന്ദുവിന്‍റെ പേരില്‍ പൈസ അടയ്ക്കുമ്പോള്‍   കഥയറിയാതെ ആട്ടം കാണുന്ന      സൂപ്രണ്ട് ,വിദേശത്തുള്ള തന്‍റെ മോള്‍ക്ക്  പിറന്നാളാശംസകള്‍ നേരും. ആ ദിവസം കമ്പനിയിലെ തിരക്കു മാറ്റിവെച്ച് അവരോടൊപ്പം പിറന്നാളുണ്ണുവാന്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണം...  നാക്കിലയുടെ മുമ്പിലെ വിഭവ സമൃദ്ധമായ സദ്യക്കു മുമ്പില്‍    പിറന്നാളാശംസകള്‍ നേരാന്‍ പഠിപ്പിച്ചു വെച്ചിരിക്കുന്ന അനാഥക്കുഞ്ഞുങ്ങളോടൊപ്പം  മാമന്‍റെ ബിന്ദുമോള്‍ക്ക്    ഹാപ്പി ബര്‍ത്തഡേ ഉരുവിടുന്ന  നന്ദിത...വാക്കുകള്‍കൂട്ടിപ്പറയാനറിയാത്ത തന്‍റെ മകള്‍... 
 അനാഥാലയത്തിലെ  ബിന്ദുമോളുടെ സുഖ വിവരവും തിരക്കിക്കൊണ്ട്    ഇടയ്ക്കെപ്പോഴോ ഗായത്രിയുടെ ഒരു മെയില്‍. . സാമൂഹ്യ ക്ഷേമത്തില്‍ഉന്നത വിദ്യാഭ്യാസം നേടിയ  എച്ച്. ആര്‍മാനേജരുടെ മനോ നില. വിശ്വാമിത്രന്‍റെ തപം മുടക്കിപ്രസവിച്ച കുഞ്ഞിനെ നിഷ്ക്കരുണം മാലിനീതീരത്ത് ഉപേക്ഷിച്ച് ദേവലോകത്തേയ്ക്കു പോയ അപ്സര കന്യകയുടെ പിന്‍ഗാമികളിലൊരുവള്‍.

പിന്നീടെപ്പോഴോ മാനസാന്തരം വന്ന മേനക .. മറ്റൊരുവന്‍റെ ഭാര്യയായിക്കഴിഞ്ഞ്, സ്വന്തം കുഞ്ഞിനെ കാണുവാന്‍..........  ഉര്‍വ്വരത നഷ്ടപ്പെട്ട സ്വന്തം ഗര്‍ഭപാത്രത്തിലിനി ഒന്നും കുരുത്തു വരുകയില്ലയെന്ന് മനസ്സിലായ ദിവസം ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്നവണ്ണം ബിന്ദുമോളെ കാണാന്‍അനാഥാലയത്തിലേയ്ക്ക്  സമ്മാനപ്പൊതികളുമായി എത്തി.
വാതുക്കല്‍  അവളെ പ്രതീക്ഷിച്ചു നിന്ന തന്‍റെ പുറകേ യാന്ത്രികമായി ചലിച്ച അവളുടെ കാലുകള്‍നടന്നു ചെന്നത് തൊട്ടടുത്ത ശ്മശാനത്തിലേയ്ക്കായിരുന്ന. ഒരു മണ്‍കൂനയുടെ മുകളിലെ ശവം നാറിച്ചെടിയുടെ പൂക്കളുടെ തണലില്‍അനാഥത്വം വേട്ടയാടുന്ന രണ്ടു  കണ്ണുകള്‍ തങ്ങളെ ദൈന്യതയോടെ നോക്കുന്നതുപോലെ തോന്നി.

ഗൌരി മോളുടെ ശബ്ദമാണ് പരിസരബോധം ഉണര്‍ത്തിയത്.
 " നോക്കൂ അച്ഛാ...ഇന്നു ബലിക്കാക്ക ഇവിടെ കാത്തിരിക്കുകയായിരുന്നു. "
മനസ്സിനു കിട്ടിയ ഈ സമാധാനം പതിനാറു ദിവസവും ...  ബിന്ദു മോളുടെ ഓര്‍മ്മകള്‍...ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്‍കാനാണെങ്കില്‍ അതൊരു വിശ്വാസമായി മാറുമോ?

ഉത്തരം നല്‍കാനാര്‍ക്കു കഴിയും? ....

22 comments:

  1. ...ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്‍കാനാണെങ്കില്‍ അതൊരു വിശ്വാസമായി മാറുമോ?

    ReplyDelete
  2. കഥക്ക് ഭാവുകങ്ങൾ...ജോത്സ്യന്മാരുടെ ജൽപ്പന്നങ്ങൾക്ക് മുമ്പിൽ എന്നും നമ്മൾ,നിസഹായർ...ഒരു കുഞ്ഞിക്കാൽ കാണാൻ എന്തുമാത്രം പണവും സമയവും നഷ്ടപ്പെടുത്തി.നാലുകെട്ടും പടിപ്പുരയുംഉണ്ടായിരുന്ന തറവാട്ടിന്റെ പൊളിച്ചെഴുത്തിൽ വീടിനു പിന്നിലുണ്ടായിരുന്ന സർപ്പക്കാവ് അമ്മാവൻ മാറ്റി മറ്റൊരിടത്താക്കി.വന്മരങ്ങൾ മുറിച്ച് മാറ്റി. പിന്നീട് ആ പരമ്പും,അമ്മാവന്റെ മകളും എനിക്ക് സ്വന്തമായപ്പോൾ,വർഷങ്ങൾ താണ്ട്ഇയിട്ടും കുഞ്ഞ് പിറക്കാത്തത് സർപ്പദോഷമാണെന്ന് ജോതിഷികൾ വിധി എഴുതിയപ്പോൾ പരിഹാര കർമ്മങ്ങളൂടെ പേമാരി വർഷിച്ചപ്പോഴും സങ്കടപ്പെട്ടില്ലാ..മണ്ണാറശാലയിൽ ആയില്ല്യം നാളിൽ മേൽ വസ്ത്രമില്ലാതെ ഒറ്റമുണ്ടുടുത്ത് ഞാനും,മുണ്ടും നേരി യതുമണിഞ്ഞ് അവളും..ഉരുളിയും പിടിച്ച് നടക്കുമ്പോൾ നാദസ്വരക്കാരന്റെ മുഴലിൽ നിന്നും ഉതിർന്ന് വീണ ശിവരഞ്ചിനിയുടെ ശോക രാഗം എന്നെയും അവളെയും കരയിപ്പിച്ചു.തിരിച്ച് കാറോടിക്കുമ്പോൾ ഞാൻ പറഞ്ഞു...ഇല്ലാ ഇതിലേക്കായി ഇനി ഒരു അമ്പലത്തിലും ഒരു ജോത്സയന്മാരുടെ അടുത്തും ഞാൻ വരില്ലാ...ഇപ്പോഴും അകന്ന് നിൽക്കുന്ന ആ കുരുന്നിനെത്തേടി മനസ്സ് സഞ്ചരിക്കുന്നു,കിട്ടില്ലാ എന്നുള്ള ഉറപ്പുണ്ടായിട്ടും.......... ഈ കഥ വല്ലാതെ മനസ്സിനെ ഉലച്ചു...അറിയാതെ മിഴികൾ തുളുമ്പി...ആണല്ലേ കരയാൻ പാടില്ലല്ലോ....അല്ലേ......... താങ്കളുടെ കഥയുടെ അവസാന വരിക്ക് എനിക്ക് ഉത്തരം നൽകാൻ ക്ഴിയും അന്ധവിശ്വാസങ്ങൾ വിസ്വാസങ്ങളായി മാറില്ലാ...എന്റെ അനുഭവത്തിൽ...മറ്റുഌഅവർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാകാം.... ഈ നല്ല കഥക്കെന്റെ ഭാവുകങ്ങൾ..............

    ReplyDelete
    Replies
    1. ആദ്യമായി വന്ന് വളരെ നല്ല അഭിപ്രായമിട്ട മാഷിനെ നന്ദി അറിയിക്കട്ടെ

      Delete
  3. ഇത് പോലെ ഉള്ള ചോദ്യം സാമൂഹിക പ്രധാനമുള്ള ചോദ്യം തന്നെ ...എന്നിരുന്നാലും കഥയില്‍ ഒരു അരക്ഷിതാവസ്ഥ ഫീല്‍ ചെയ്യുന്നു ....അത് വായനയുടെ രസം കൊല്ലുന്നു..

    ReplyDelete
    Replies
    1. താങകളുടെ വിലയേറിയ അഭിപ്രായത്തെ മാനിക്കുന്നു.

      Delete
  4. കഥയില്‍ മൊത്തത്തില്‍ ഒരു കുഴഞ്ഞുമാറിയല്‍ എനിക്കും വായനയില്‍ അനുഭവപ്പെട്ടു. ഒരുപക്ഷെ കണ്ട അനുഭവം എല്ലാം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതാകാം. അന്ധവിശ്വാസങ്ങള്‍ വിശ്വാസങ്ങള്‍ ആയി മാറും എന്നെനിക്ക് തോന്നുന്നില്ല. അന്ധവിശ്വാസങ്ങള്‍ അവസാനമെന്കിലും തിരിച്ചറിയുക ആയിരിക്കും സംഭവിക്കുക.

    ReplyDelete
  5. ഈ തനിയാവര്‍ത്തനം തുടരാതിരിക്കട്ടെ...
    നല്ല കഥയ്ക്ക് ഭാവുകങ്ങള്‍ ...

    ReplyDelete
  6. വിശ്വാസമാണോ,അതോ അന്ധ വിശ്വാസമാണോ നമ്മൾ കൂടുതൽ അനുഷ്ട്ടിക്കേണ്ടത്

    ReplyDelete
  7. കഥ വളരെ ഇഷ്ടപ്പെട്ടു. അന്ധവിശ്വാസങ്ങളല്ലേ , വിശ്വാസങ്ങളായി ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്.. രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെ ഏതാണ്ട് ഇല്ലാതായി, ഈ ആധുനിക കാലത്ത്.. ആശംസകളോടെ,

    ReplyDelete
  8. ചിലയിടങ്ങളില്‍ വ്യക്തത കുറഞ്ഞു എന്ന് തോന്നിയെങ്കിലും നല്ല കഥ

    ReplyDelete
  9. മനസ്സിനെ സ്പര്‍ശിച്ചു ചേച്ചി....
    കഥ എനിക്കിഷ്ടപ്പെട്ടു. ചേച്ചിയുടെ മറ്റു കഥകളുടെ ശൈലിയില്‍ നിന്നും വിഭിന്നമല്ല ഈ കഥയുടെ ശൈലിയും.

    ReplyDelete
  10. രചന നല്ല നിലവാരം പുലര്‍ത്തി, പ്രമേയത്തില്‍ പുതുമ വരുത്താനുള്ള ശ്രമത്തില്‍ കൊണ്ടുവന്ന ചില വളച്ചു കേട്ടലുകള്‍ വയനയ്ക്കിടെ തെല്ല് കണ്ഫുഷന്‍ ഉണ്ടാക്കുന്നുവോ എന്ന് സംശയമില്ലാതില്ല.

    ആശംസകള്‍!

    ReplyDelete
  11. ഇഷ്ടമായി ഈ കഥ .. ശ്രീമതി കുസുമകുമാരിയുടെ മുന്‍പ് വായിച്ച കഥകള്‍ വെച്ച് നോക്കുമ്പോള്‍ ഒന്ന് കൂടി ഒതുക്കി പറയാമായിരുന്നില്ലേ എന്ന് തോന്നി ...
    ജീവിതത്തില്‍ അന്ധവിശ്വാസങ്ങള്‍ വിശ്വാസങ്ങള്‍ പോലെ തന്നെ നില നില്‍ക്കുന്നു.
    പലരും അത് വെച്ച് മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നു ..
    മന്ത്രവാദിയും, ജോല്‍സ്സ്യനും എല്ലാം ആ ഗണത്തില്‍ പെടും.
    അന്ധവിശ്വാസങ്ങളെ വിശ്വാസങ്ങള്‍ ആയി കാണാതെ അവയെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുക ..

    ആശംസകള്‍

    ReplyDelete
  12. കഥ എനിക്കിഷ്ടായി ചേച്ചി ...!
    നല്ല കഥ ..!!

    ReplyDelete
  13. ഓരോ അന്ധ വിശ്വാസവും ഓരോ ഓര്‍മ്മകള്‍ നല്‍കാനാണെങ്കില്‍ അതൊരു വിശ്വാസമായി മാറുമോ?
    അസ്സലായിരിക്കുന്നു...വാക്കുകളുടെ പ്രയോഗഭംഗി അതിമനോഹരം തന്നെ കുസുമം.കഥയും നന്നയിരിക്കുന്നു.
    മനസ്സിനു സമധാനം തരുന്ന എല്ലാ വിശാസങ്ങളോടും എനിക്ക് ഇഷ്ടമാണ്

    ReplyDelete
  14. hridayasparshi aayi, othiri ishttamayi...... blogil puthiya post....... CINEMAYUM, PREKSHAKANUM AAVASHYAPPEDUNNATHU....... vaayikkane............

    ReplyDelete
  15. ഞാന്‍ ഇത് കാണാതെ പോയല്ലോ...ഹൃദയത്തില്‍ സ്പര്‍ശിച്ച അവതരണം..
    കഥ നന്നായി വായിക്കുമ്പോള്‍ കഥാ പാത്രങ്ങള്‍ ഒപ്പം ഉണ്ട്...അവ മനസ്സിനെ
    കുത്തി നോവിക്കുന്നുമുണ്ട്..

    ചില മാനുഷിക വ്യാപാരങ്ങളെ പച്ച ആയി അവതിരിപ്പിച്ചിട്ടുണ്ട്..ആ വികാരം
    നന്നായി വായനയില്‍ ഉള്‍ക്കൊള്ളാനും സാധിച്ചു..സാമൂഹ്യ പരിഷ്കരണന
    ബിരുദവും പ്രായോഗിക ജീവിതവും വരച്ചു കാട്ടുന്ന വൈരുധ്യം ആ കഥാപാത്രത്തെ
    നന്നായി കാണിച്ചു തന്നു...

    കുറെ കാര്യങ്ങള്‍ ഒന്നിച്ചു പറഞ്ഞു പോയ വഴിയില്‍ ചില കുറവുകള്‍ വന്നു..അത്
    എഴുത്തിന്റെ ശൈലി ആയി തന്നെ കണ്ടാല്‍ നല്ല ഒരു കഥ..അഭിനന്ദനങ്ങള്‍.. ‍

    ReplyDelete
  16. ഇതിലഭിപ്രായമിട്ട് എന്നെ പ്രോത്സാഹിപ്പിച്ച എന്‍റ നല്ല സുഹൃത്തുക്കളെ,
    vincent,
    jayaraj,
    ushasree,
    kochumol,
    venugopal,
    joseph,
    khaadu,
    pradeep,
    sumesh vasu,
    shanavas,
    muralee,
    kunjus,
    ramji,
    നിങ്ങളോട് എന്‍റ സന്തോഷം പങ്കുവെയ്ക്കട്ടെ.

    ReplyDelete
  17. അന്ധ വിശ്വാസങ്ങളില്‍ ഉലയുന്ന ജീവിതം അവതരണം നന്നായി നീളം കൂടി എന്ന് തോന്നുന്നു.എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  18. കഥ നന്നായി. നല്ല ഒരു പ്രമേയം . എങ്കിലും ഇതിലും ഭംഗിയാക്കാമായിരുന്നു എന്ന് ഒരു അഭിപ്രായം ഉണ്ട് . സംഭവങ്ങള്‍ ചിട്ടയായി അടുക്കി വെക്കാതിരുന്നതാണോ കാരണം എന്ന് അറിയില്ല .
    പലപ്പോഴും വായിച്ചിടത്തേക്ക് തിരികെ ചെല്ലേണ്ടിവന്നു.
    തുടര്‍ന്ന് എഴുതുമല്ലോ ? will see again

    ReplyDelete
  19. നല്ല ഇഷ്ടമായി ചേച്ചീ. 🥰

    ReplyDelete

Related Posts Plugin for WordPress, Blogger...