Wednesday, June 6, 2012

കുരുന്നു മനസ്സിലെ വലിയഭാവന



ബുധന്‍  ജനനസമയത്തു് ഉച്ചസ്ഥനായി സ്വക്ഷേത്രത്തില്‍ വന്നുനിന്നതിന്‍റെ കടുപ്പം ഇത്രയും ശക്തമാണെന്ന് സര്‍ക്കാരു ഗുമസ്തനായ സുരേഷിനു മനസ്സിലായത്.മോളുടെ ആ ഒറ്റ ചോദ്യത്തില്‍നിന്നാണ്. വിദ്യാകാരകനായ ബുധന്‍റെ ജനനസമയത്തുള്ള ഉച്ചസ്ഥിതിമൂലം പഠിത്തവും കാര്യങ്ങളറിയുവാനുള്ള ജിജ്ഞാസയും അന്വേഷണത്വരയും കൂടുമെന്ന് ജോത്സ്യന്‍പറഞ്ഞപ്പോളാണ് കുറഞ്ഞപക്ഷം മോളെ ഒരു എന്‍ജിനീയറോ ഡാക്ടറോ അതുമല്ലെങ്കിലൊരു ഐ എ എസ്സു കാരിയോ ആക്കണമെന്നുള്ള മോഹം മൊട്ടിട്ടത്.

 ജനനസമയത്ത് ബുധന്‍ നീചഗ്രഹത്തിലായിരുന്നെങ്കിലും തട്ടിമുട്ടി    എല്ലാക്ലാസ്സിലും ജയിച്ചുകേറി തലസ്ഥാന നഗരിയിലൊരു സര്‍ക്കാരു സ്ഥാപനത്തില്‍ഗുമസ്തനായി കിട്ടിയ സുരേഷ് സാമാന്യം തരക്കേടില്ലാത്ത ഒരു വാടകവീട്ടിലാണ് ഭാര്യ സുഷമയോടും മോള്‍ ബിന്ദുവിനോടും ഒപ്പം കഴിയുന്നത്. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ സുരേഷിനു ഗുമസ്തപ്പണിയ്ക്കു കിട്ടുന്ന ശമ്പളമല്ലാതെ അഞ്ചു പൈസപോലും കിംബളം കിട്ടാത്ത  പുരാവസ്തു വകുപ്പിലായിരുന്നു  ജോലി. കിംബളം കിട്ടാത്ത സര്‍ക്കാരു വകുപ്പിലെ,   തലസ്ഥാന നഗരിയില്‍ താമസിയ്ക്കുന്ന   മറ്റുദ്യോഗസ്ഥരെപ്പോലെതന്നെ അത്യാവശ്യത്തിനു ലോണും , യാത്ര ചെയ്യാനൊരു ബജാജു സ്ക്കൂട്ടറും, വാടക വീടിനെ മോടി പിടിപ്പിക്കുവാന്‍ ഇന്‍സ്റ്റാളുമെന്‍റില്‍ കുറച്ചു ഫര്‍ണീച്ചറും ഒക്കെയുള്ള സെറ്റപ്പില്‍ സുരേഷ് നഗരത്തിലെ പേരുകേട്ട കോണ്‍ വെന്‍റു സ്ക്കൂളാണ് മോളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുത്തത്.

അപ്പോഴെല്ലാം സുരേഷിന്‍റ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളു. തനിയ്ക്കു പറ്റിയപോലെ ആകരുത്. തന്റെ കുട്ടിയ്ക്ക്. ശ്രദ്ധിയ്ക്കാതിരുന്നതു കൊണ്ടാണ്, താനിങ്ങനെ ആയത്. ഇല്ലെങ്കില്‍ നീച ഗ്രഹത്തിലുള്ള ബുധനായിരുന്നെങ്കിലും ഭാഗ്യകാരകനായ ഗുരുവിന്‍റെ നോട്ടം ഉണ്ടായിരുന്നതുകൊണ്ട് വേണമെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനൊരു സാധ്യത തള്ളിക്കളയുവാനാകുമായിരുന്നില്ല. എന്നാണ് മോളുടെ ജാതകമെഴുതിയ ജോത്സ്യരു പറഞ്ഞത്.  പക്ഷെ നേരാം വണ്ണം ശ്രദ്ധിയ്ക്കാതെ, ഒമ്പതു മക്കളിലൊരുവനായതിനാല്‍ ഇങ്ങനെയൊക്കെയായി. തന്‍റെ കുട്ടിയ്ക്കൊരിയ്ക്കലും അതുണ്ടാകരുത്.

ആറു വയസ്സുകാരി ബിന്ദുമോളുടെ ഒന്നാം ക്ലാസ്സിലെ ഹോം വര്‍ക്കുകളും പാഠങ്ങളും ഒക്കെ കൈകാര്യം ചെയ്യാന്‍തക്കവണ്ണം  അക്ഷരജ്ഞാനമുള്ള ഭാര്യ സുഷമ ജോലിയില്ലാത്തതിനാല്‍  വായ്ക്കു രുചിയാം വണ്ണം വച്ചു വിളമ്പികൊടുക്കുന്ന ഒരു ഉത്തമ കുടുംബിനി കൂടി ആയിരുന്നു. ജോലിയുള്ള ഭാര്യമാരെപ്പോലെ,ഭര്‍ത്താക്കന്മാരെ വകവെയ്ക്കാതെയുള്ള  താന്‍പോരിമയൊന്നും കാണിയ്ക്കാത്തതിനാല്‍ സ്വസ്ഥതയാര്‍ന്ന ഒരു കുടുംബ ജീവിതം നയിച്ചു വരുകയായിരുന്നു  പുരാവസ്തു വകുപ്പിലെ ലോവര്‍ഡിവിഷന്‍ക്ളാര്‍ക്കായ സുരേഷ്.
 ലോകപരിചയം വലുതായില്ലാത്തവളാണ് സുഷമയെങ്കിലും ഭര്‍ത്താവ് തലയില്‍ പൊങ്ങാത്ത ഡൊണേഷനും കൊടുത്ത് കൊച്ചിനെ കോണ്‍വെന്‍റു സ്കൂളിലാക്കാന്‍തുനിഞ്ഞപ്പോഴെ പറഞ്ഞതാണ് കൊക്കില്‍ കൊള്ളുന്നതെ കൊത്താവുള്ളു, അണ്ണാനാനയോളം വാപൊളിയ്ക്കരുത് എന്നൊക്കെ. അപ്പോഴെല്ലാം സുരേഷ് സുഷമയോടു പറയുന്ന ഒരേയൊരു കാര്യം " നീ ജനിച്ച ആ ഓണം കേറാ മൂലയിലല്ല മോളു വളരാന്‍ പോകുന്നത്. കേരളത്തിന്റെ തലസ്ഥാന നഗരിയാണ്. നീവളര്‍ന്നതു പോലെയുമല്ല അവളെ ഞാന്‍വളര്‍ത്താനും ഉദ്ദേശിയ്ക്കുന്ന"തെന്നാണ്.
 വീടിനു പുറത്ത് അധികം സഹവാസമില്ലാത്ത ഭാര്യയെപ്പറ്റി സുരേഷിന് വലുതായൊന്നും പറയാനില്ലായിരുന്നുവെങ്കിലും ഒന്നാംക്ലാസ്സില്‍ പഠിയ്ക്കുന്ന മോളെപ്പറ്റി നാവിലേറെ പറയാനുണ്ട്.എന്തിനു പറയുന്നു, ഓരോദിവസവും സ്ക്കൂളില്‍ നിന്നും വന്നുകഴിഞ്ഞാല്‍ പിന്നെ റോഡില്‍ കണ്ട  വണ്ടിയുടെ കാര്യവും കാറിന്‍റെ മോഡലുകളും എന്നുവേണ്ട ഓരോ കുട്ടിയുടേയും വീട്ടിലുള്ള ടീവിയുടെ വലുപ്പവും അവരുടെ വീട്ടിലെ ഫ്രിഡ്ജിന്‍റെ ബ്രാന്‍ഡ് നയിമും ഒക്കെയാണ്  മോള്‍ചര്‍ച്ച ചെയ്യുന്നത്.
.   അപ്പോഴൊക്കെ സുരേഷിന് മോളെപ്പറ്റി എന്തെന്നില്ലാത്ത അഭിമാനമാണ്.എന്തെങ്കിലും ഭാര്യ ഇടയ്ക്കു കയറിപ്പറഞ്ഞാലുടനെ  സുരേഷ്  വീണ്ടും പറയും,"നീ വളര്‍ന്നതുപോലൊന്നുമല്ല സുഷമേ ഇപ്പോഴുള്ള  കുട്ടികള്‍ വളരുന്നത്. നീ വളര്‍ന്ന കാലവുമല്ല.അവളെല്ലാം കണ്ടും കേട്ടും വളര്‍ന്നു വരട്ടെ.എന്നെങ്കിലേ ഇക്കാലത്തു ജീവിക്കാന്‍ പറ്റുകയുള്ളു.
   സുഷമ വിചാരിയ്ക്കും. ശരിയാണ്. തനിയ്ക്കാ കുഗ്രാമത്തില്‍ വളര്‍ന്നതിന്‍റെ എല്ലാ പോരായ്മയും ഉണ്ട്. ആകപ്പാടെ ആ ഇട്ടാവട്ടം സ്ഥല പരിചയമേ ഉണ്ടായിരുന്നുള്ളു.ആള്‍ക്കാരോടു വര്‍ത്തമാനം പറയാന്‍ തന്നെ ഭയമായിരുന്നു. വീട്ടിലങ്ങനെ അടക്കി ഒതുക്കി വളര്‍ത്തിയതിന്‍റെ ഗുണമാണെന്നാണ് മുത്തശ്ശിപറയാറ്. ആണുങ്ങള്‍ ഏഴയല്‍വക്കത്തു കൂടെ പോയാലുടനെ മുത്തശ്ശി  അവയവം പോലെ കൂടെ കൊണ്ടു നടക്കുന്ന വടിയുമായി എത്തും. പെണ്‍പിള്ളേരെയെല്ലാം അകത്തു കയറ്റും. രണ്ടമ്മമാര്‍ക്കും കൂടി അഞ്ചു പെണ്ണായിരുന്നു ആ വീട്ടില് . മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പേരുദോഷം കേള്‍പ്പിക്കാതെ ഓരോരുത്തരെയായി ഓരോരുത്തരുടെ കൈയ്യിലേല്‍പ്പിച്ചു.കല്യാണം കഴിച്ചു കഴിഞ്ഞാണ് നല്ലവണ്ണം ഒരുങ്ങുന്നതു തന്നെ.പഠിയ്ക്കുന്ന കാലത്ത് ദോശക്കല്ലിന്‍റെ അടിയിലിരിക്കുന്ന കരിതൊട്ട് ഒന്നു കണ്ണെഴുതുകയോ പൊട്ടുതൊടുകയോ മറ്റോ ചെയ്താല്‍ പിന്നെ പൊടിപൂരമായി. നീയേതവനെ കാണിയ്ക്കാനാടീ പൊട്ടും തൊട്ടിറങ്ങിയിരിക്കുന്നതെന്നും ചോദിച്ചോണ്ടുള്ള മുത്തശ്ശിയുടെ അടിയെ പേടിച്ചാരും ആ സാഹസത്തിനു മുതിരില്ലായിരുന്നു.

നടപ്പിനും എടുപ്പിനും എല്ലാം നിബന്ധനകളുണ്ടായിരുന്നു . പെണ്‍ കുട്ടികള്‍ കാലു കവച്ചു വെച്ചു നടന്നുകൂടാ..അടുപ്പിച്ചുവെച്ചേ നടക്കാവൂ..ദേഹം ഒതുക്കിയേ നടക്കാവൂ. നെഞ്ചു തള്ളി പെമ്പിള്ളേരു നടന്നുകൂടാ.. അതുകൊണ്ട് വീട്ടിലെ പെമ്പിള്ളേര്‍ ക്കെല്ലാവര്‍ക്കും വീട്ടിനകത്തു നടക്കുമ്പോളൊരു കൂനും കാണുമായിരുന്നു. പുറത്തോട്ടിറങ്ങുമ്പോളാണ് ആ കൂന് നിവരുന്നത്.

പരിമിതമായ ആവശ്യങ്ങളുടെ പട്ടിക മാത്രമേ സുരേഷിന്‍റെ മുമ്പിലും  കല്യാണശേഷം സുഷമയ്ക്കു നിരത്തുവാനും ഉണ്ടായിരുന്നുള്ളു.ഒന്നുകിലൊരു പേന്‍ ചീപ്പോ...ഒരു കണ്‍ മഷിക്കൂടോ അല്ലെങ്കിലൊരു പൈങ്കിളി വാരികയോ..അങ്ങനെ സുരേഷിന്‍റെ മാസ ബഡ്ജറ്റില്‍ വളരെ കുറച്ചു മാത്രമേ ആ ഇനത്തില്‍ വകകൊള്ളിയ്ക്കുവാനുണ്ടായിരുന്നുള്ളു. സുരേഷിനും അതാശ്വാസമായിരുന്നു.ഭര്‍ത്താവിന്‍റെ എല്ലാകാര്യവും നോക്കുന്ന..വലിയ ആവശ്യങ്ങളൊന്നും ഇല്ലാത്ത ചെലവുചുരുക്കുന്ന ഭാര്യമാരെ എല്ലാഭര്‍ത്താക്കന്മാരും ഇഷ്ടപ്പെടുന്നതുപോലെ സുഷമയെയും  സുരേഷിന് ഏറെ ഇഷ്ടമായിരുന്നു.പക്ഷേ  മുത്തശ്ശിയുടെ ഭാഷയില്‍ പറഞ്ഞാല്‍     ബിന്ദുമോളുടെയടുത്ത് സുരേഷിന്‍റെ ഒരു പയറ്റും നടക്കത്തില്ലായിരുന്നുയെന്നുള്ളതൊരു പച്ചപ്പരമാര്‍ഥം. ചെറിയ കുട്ടിയാണെങ്കിലും അവളുടെ ആശ്യങ്ങളായിരുന്നു സുരേഷിന്‍റെ പേഴ്സിനെ   പൊലിയൊഴിഞ്ഞ കളം പോലെയാക്കി തീര്‍ക്കുന്നതും മാസവസാനമാകുമ്പോള്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനായ സുഹൃത്ത്, സേവ്യറുടെയടുക്കല്‍ നിന്നും കടം വാങ്ങേണ്ടി വരുന്നതും.അപ്പോഴെല്ലാം സുഷമയ്ക്കു പറയാനൊന്നേ ഉണ്ടായിരുന്നുള്ളു. കുട്ടികളെ വരവറിഞ്ഞുവേണം വളര്‍ത്താനെന്ന്. സുരേഷ് തിരിച്ചു പറയുന്നത് പണ്ടത്തെ കാലമല്ല. നീവളര്‍ന്ന സാഹചര്യമല്ല………..
സ്ക്കൂളില്‍ പോയി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ബിന്ദുമോള്‍ സുഷമ കേട്ടിട്ടുപോലുമില്ലാത്ത        ഹാം ബര്‍ഗ്ഗറും,ചിക്കന്‍ സിക്സ്റ്റിഫൈവും , പിസ്റ്റായും ഒക്കെ ഉണ്ടാക്കി കൊടുക്കാനാവശ്യപ്പെട്ടു തുടങ്ങി. നാട്ടുമ്പുറത്തെ ഇഡ്ഡലിയും ദോശയും ഇലയപ്പവും കൊഴുക്കട്ടയും ഒക്കെ തിന്നും കേട്ടും പരിചയമുണ്ടായിരുന്ന സുഷമയ്ക്ക് അതൊരു പുതിയ അറിവായിരുന്നു. ഇങ്ങനെ പേരുള്ള പലഹാരമുണ്ടെന്നുള്ളത്. കൂടെയുള്ള കൂട്ടുകാരൊക്കെ കഴിയ്ക്കാനതൊക്കെയാണ് കൊണ്ടുചെല്ലുന്നതെന്നായിരുന്നു മോളുടെ പരാതി. സുരേഷ്  നഗരത്തിലെ  കടകളില്‍ നിന്നും വല്ലപ്പോഴും ബിന്ദുമോള്‍ക്ക് നഗരത്തിലെ പുതിയ പുതിയ ആഹാരസാധനങ്ങല്‍ ടിഫിന്‍ ബോക്സിലാക്കി കൊടുത്തുവിടും.    അപ്പോഴൊക്കെ പണ്ട്  കൊതിമൂത്ത് പെന്‍സില്‍ വാങ്ങാന്‍ കൊടുത്ത പൈസകൊണ്ട് വാസുവിന്‍റെ ചായക്കടയില്‍നിന്നും  ഉണ്ണിയപ്പം വാങ്ങി തിന്നതിന്     കടപ്പലാരം മേടിച്ചു തിന്നെന്നും പറഞ്ഞ്. മുത്തശ്ശിയുടെ കൈയ്യില്‍ നിന്നും കിട്ടിയ അടിയുടെ  വേദന  എവിടെയൊക്കെയോ തരിക്കുന്നതായി സുഷമയ്ക്കനുഭവപ്പെട്ടു.
മറ്റുള്ള കുട്ടികളുടെ മുമ്പില്‍ തന്‍റെ മോള്‍ ഒട്ടും പിന്നിലായിക്കൂടെന്ന് സുരേഷിനു നിര്‍ബന്ധമായിരുന്നു



 ഒന്നാംക്ലാസ്സില്‍ കൂടെയുള്ള കുട്ടികളെല്ലാം ബെന്‍സുകാറിലും കോണ്ടസ്സായിലും സ്ക്കോഡായിലും ഒക്കെയാണ് ചെല്ലുന്നതെന്നു  മോളു വന്നു പറയുമ്പോള്‍ സുരേഷ് മോളെ സമാധാനിപ്പിയ്ക്കും. നമുക്കും പൈസയുണ്ടാകുമ്പോള്‍   കാറൊക്കെ വാങ്ങാം.അതുവരെ നമുക്കീ സ്കൂട്ടറു മതി.അവര്ക്ക് മൂന്നുപേര്‍ക്കും യാത്രചെയ്യാനതൊരു നല്ല വാഹനമാണെന്നും സിറ്റിയില്‍ യാത്രചെയ്യുവാന്‍ വളരെ സൌകര്യമാണെന്നും ഒക്കെ പറയും.പക്ഷെ അപ്പോളടുത്ത ആവശ്യം പരുവപ്പെടുത്തി പുറത്തോട്ടെടുത്തിടുന്ന മകളുടെ മുമ്പില്‍ അതിനു മറുപടി തപ്പി പിടിയ്ക്കാനുള്ള ശ്രമത്തിലായിരിക്കും സുരേഷ്.അങ്ങിനെയാണ് ടൂവിലറാണെങ്കില്‍ ജോണിയുടെ പപ്പ വാങ്ങിയതുപോലെ ഒരു പള്‍സറെങ്കിലും വാങ്ങിക്കൂടെ അച്ഛനെന്ന് മകള്‍ വളരെ ലാഘവത്തോട ചോദിച്ചത്. പോരാത്തതിന്  സുരേഷിന്‍റെ സ്ക്കൂട്ടറിന്‍റെ മോഡലും പഴയതാണെന്നു പറഞ്ഞ് മോള്‍ അവളുടെ വിജ്ഞാനം വെളിപ്പെടുത്തി സുരേഷിനെ ഒന്നുകൂടി വിലയിരുത്തി.

ഒരു ഒന്നാം ക്ലാസ്സുകാരി ഈ വണ്ടിയുടെ പേരുകളും മോഡലുമെല്ലാം എങ്ങിനെ മനസ്സിലാക്കിയെന്നായിരുന്നു സുരേഷപ്പോള്‍ തലപുകഞ്ഞാലോചിച്ചതു്.
എന്നും മോളു വന്ന് പേപ്പറെടുത്ത് ആകാംക്ഷയോടെ വായിക്കുമ്പോള്‍ അവളുടെ  ആകാംക്ഷയെ പ്രോത്സാഹിപ്പിക്കുന്ന സുരേഷ് , മോളോട് വണ്ടിയുടെ പേരും മോഡലുമൊക്കെ എവിടെനിന്നറിഞ്ഞെന്നു ചോദിയ്ക്കുമ്പോള്‍ അവളെടുത്ത വായിലേ പറഞ്ഞത്..  ഈ അച്ഛനെന്തിരു തിരുമണ്ടനാ..പേപ്പറിലുള്ള പരസ്യമൊന്നും അച്ഛന്‍ കാണാറില്ലേ...എന്ന ചോദ്യമായിരുന്നു. മകളുടെ വിജ്ഞാനദാഹം കണ്ടോയെന്ന് സുഷമ ചോദിച്ചപ്പോള്‍ സുരേഷിന് അതിനും ഉത്തരം നല്‍കാനുണ്ടായിരുന്നു. നീയെന്താണേലും അതു പോലും നോക്കുന്നില്ലല്ലോ; ഭാവിയിലവളൊരു വലിയ മാര്‍ക്കറ്റിംഗ് മാനേജരായി തീരില്ലായെന്ന് ആരു കണ്ടു.?
സ്കൂളില്‍ പോയി ഒന്നാം വര്‍ഷം തീരാറായപ്പോഴാണ് കോളിളക്കമുണ്ടായ ആ വാര്‍ത്ത വെണ്ടയ്ക്കായക്ഷരത്തില്‍ പേപ്പറില്‍ മുന്‍ പേജില്‍തന്നെ  വന്നത്.അത്തരത്തിലുള്ള  ആദ്യത്തെ വാര്‍ത്ത എല്ലാവരും വായിച്ചാഘോഷിച്ചു. അതെല്ലാവരുടെ മനസ്സിലും തങ്ങി നില്‍ക്കത്തക്കവണ്ണമാണ്, വാര്‍ത്താ മാധ്യമങ്ങളെല്ലാം അവതരിപ്പിച്ചത്. കുറച്ചു നാളത്തേയ്ക്ക് ചാനലുകാര്‍ക്കും ഒരു വിരുന്നായിരുന്നു.പിന്നെ പിന്നെ അതൊരു സ്ഥിരം വാര്‍ത്തയായി. അതുകൊണ്ട് എക്സ്ക്ലൂസീവിലിടം പിടിയ്ക്കാതെ ചരമ പേജിന്‍റെ മുക്കിലും മൂലയിലുമൊക്കെ ഇടം പിടിച്ചു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ബിന്ദുമോളച്ഛനോടു ചോദിച്ചു. ഏറ്റവും വിലകുറഞ്ഞ കാറിനെത്ര രൂപയാകുമെന്ന്. മോളുടെ അന്വേഷണ ത്വര വളര്‍ന്നു വരട്ടെയെന്നു കരുതി ഏറ്റവും വലിയ കാറിന്‍റെ തുടങ്ങി ഏറ്റവും ചെറിയ കാറായ നാനോ കാറിന്‍റെ വരെ പേരും വിലയും അതുണ്ടാക്കുന്ന കമ്പനിയുടെ പേരും അതിന്റ എം.ഡി മാരുടെ പേരു വിവരം വരെ സുരേഷ്  ബിന്ദുമോള്‍ക്ക് പറഞ്ഞു കൊടുത്തു. എല്ലാ അസ്സസറീസും കൂട്ടി ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയുണ്ടെങ്കില്‍ നമുക്കൊരു നാനോകാറു സ്വന്തമാക്കാമെന്നും സുരേഷ് ബിന്ദുമോളോടു പറഞ്ഞു.അപ്പോള്‍ വെറും ആറു വയസ്സുകാരി മകള്‍ വീണ്ടും അച്ഛന്‍റെ അജ്ഞതയെ ചൂണ്ടിക്കാട്ടി." അയ്യേ...ഈ അച്ഛന് ഒന്നും അറിയില്ല.ഇന്നാളല്ലേ ടീവിയില്‍ അതിന്‍റെ വില വീണ്ടും കൂട്ടിഒരു ലക്ഷത്തി അറുപത്തയ്യായിരം രുപയാക്കീന്നു പറഞ്ഞത്?  ഇത്തവണയും സുരേഷ് മോളുടെ ടീവീ വാര്‍ത്തയിലുള്ള  അവഗാഹം കണ്ട് അത്ഭുതപ്പെട്ടു.
അന്ന് അത്യധികം ഉത്സാഹത്തോടെയാണ് ബിന്ദുമോളച്ഛന്‍റെടുക്കലെത്തിയത്.അവള് ഉത്സാഹത്തോടെ  പറഞ്ഞുതുടങ്ങി." അച്ഛാ.. അപ്പോള്‍ രണ്ടു ലക്ഷം കിട്ടിയാല്‍ ഒരു ലക്ഷത്തി അറുപത്തയ്യായിരം രുപയ്ക്ക്  നമുക്കൊരു  നാനോകാറും ബാക്കി മുപ്പത്തയ്യായിരം രൂപയില്‍ ഇരുപത്തയ്യായിരം രൂപയ്ക്ക് ഒരു ലാപ്ടോപ്പും മോള്‍ക്കു മേടിച്ചു കഴിഞ്ഞ് ബാക്കി പതിനായിരം രൂപയ്ക്ക് അമ്മയ്ക്കൊരു ഫ്രിഡ്ജും വാങ്ങി കൊടുക്കാം." മോളുടെ കണക്കിലുള്ള കിറു കൃത്യത കണ്ട് സുരേഷ് അമ്പരുന്നു.അപ്പോള്‍  സുരേഷിന്‍റെ മനസ്സില്‍ വീണ്ടും ഒരു സന്ദേഹം ... ഇനി മോളു വല്ല ഗണിതശാസ്ത്രജ്ഞയെങ്ങാനു മായിതീരുമോ? തന്‍റെ എന്‍ജിനീയര്‍,ഡാക്ടര്‍, ഐ.എ.എസ്സ് സ്വപ്നം തകര്‍ന്നടിയുമോ.. ?


എന്തായാലും സുരേഷ് തിരിച്ചു ചോദിച്ചു. "അപ്പോള്‍ മോളെ  എവിടെയാ രണ്ടു ലക്ഷം രൂപാ?"

വര്‍ത്തമാന പത്രത്തിലെ അക്ഷരങ്ങളുടെ നിഴലിലെ അര്‍ത്ഥമറിയാതെ...പൊരുളറിയാതെ...കാതലറിയാതെ പൈസയുടെ മായക്കാഴ്ചയിലൊഴുകിയ
കുഞ്ഞു മനസ്സില്‍നിന്നും സന്തോഷത്തോടെ വന്ന വാക്കുകള്‍


" അത് അച്ഛാ, എന്നെ പീഡനത്തിനിരയാക്കാനാരേയെങ്കിലും......."
സുരേഷിന്‍റെ ഉള്ളില്‍ കൂടി ഒരു വെള്ളിടി വെട്ടി. മഴയില്ലാത്ത വെള്ളിടി.
അതു കേട്ടുകൊണ്ടാണ് സുഷമ അടുക്കളയില്‍ നിന്നും ഓടിവന്നത്. "എന്താടീ.... എന്താ നീയിപ്പറഞ്ഞത്?"
കൊച്ചുന്നാളിലേ പുളിവാറു കൊണ്ടടിമേടിച്ചു ശീലിച്ച സുഷമയ്ക്ക് മോള്  പറഞ്ഞത് സഹിയ്ക്കാന്‍ പറ്റിയില്ല. തിരിച്ചും മറിച്ചും ഇട്ടു തല്ലിയ കുട്ടിയുടെ കൈയ്യില്‍ നിന്നും തെറിച്ചുവീണ പേപ്പര്‍ തുണ്ടിലേക്ക് സുഷമയുടെ കണ്ണുകള്‍ പാഞ്ഞു; അതിലെഴുതിയവരികളിലേയ്ക്കും.   പീഡനത്തിനിരയായ കുട്ടിക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരിയ്ക്കുന്നു.

അടികൊണ്ടന്തം വിട്ടു നിന്ന കുട്ടിയെ  സമാധാനിപ്പിക്കാനുള്ള വാക്കുകള്‍ തേടുകയായിരുന്നു സുരേഷിന്റെ മനസ്സപ്പോള്‍……….

38 comments:

  1. “പീഡനത്തിനിരയായ കുട്ടിക്ക് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചിരിയ്ക്കുന്നു.”

    ReplyDelete
  2. ഞെട്ടി.അക്ഷരാർത്ഥത്തിൽ ഞെട്ടി. ഇന്നത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയല്ലേ ചിന്തിക്കൂ...പീഡനങ്ങൾ വിനോദമാവുകയും...പത്ര,ദൃശ്യ മാദ്ധ്യമങ്ങളിൽ പീഡനകഥകൾ ചാകരയാകുമ്പോൾ..... സഹോദരീ ഇത് ഭാവന മാത്രമാകണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം...അല്ലേ?

    ReplyDelete
    Replies
    1. ഭാവന ആകട്ടെ. അടുത്ത തലമുറ ഇതിലേക്കായിരിക്കും. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍... ഇതിനൊന്നും ഒരു വില കല്‍പ്പിക്കാത്ത കാലത്തിലേക്കായിരിക്കും നമ്മുടെ പോക്ക്.

      Delete
  3. കഥയിലെ അച്ഛനും അമ്മയും ജീവിക്കുന്നത് എണ്‍പതുകളില്‍ ആണല്ലോ ചേച്ചി. ഇന്നത്തെ ഏത് ഓണം കേറാ മൂലയില്‍ ആണ് കാറും ഫ്രിഡ്ജും ഒക്കെ ഇല്ലാത്തത്. എണ്‍പതുകളില്‍ ജീവിക്കുന്ന ഒരു സര്‍ക്കാര്‍ ഗുമസ്തനും അയാളുടെ ഭാര്യയും മുത്തശ്ശിയും ഒക്കെ ആണ് കഥയില്‍. കഥയില്‍ കാലത്തിന്റെ ചോര്‍ച്ച മൊത്തം കഥയുടെ ഉദ്ദേശം നഷ്ട്ടമാക്കി. ചേച്ചി പറയാന്‍ ഉദ്ദേശിക്കുന്ന ആധിയോട് പങ്കുചേരുന്നു. ആശംസകള്‍.

    ReplyDelete
    Replies
    1. ഭാനുകളരിക്കൽ ഈ ലേഖനം ശരിക്കും വായിക്കാതെയാണു അഭിപ്രായം പറഞ്ഞിരിക്കുന്നത്

      Delete
    2. This comment has been removed by the author.

      Delete
  4. ചന്തു നായര്‍
    മാഷേ...ആദ്യം വന്ന് അഭിപ്രായമിട്ടതില്‍ സന്തോഷം..
    bhanu kalarickal
    പ്രിയപ്പെട്ട ഭാനു,
    അതു വെറും തോന്നല്‍ മാത്രമാണേ... എപ്പോഴെങ്കിലും നാട്ടില്‍ വരുകയാണെങ്കില്‍ ഇതൊന്നും ഇല്ലാതെ ജീവിതം തുടങ്ങുന്ന സര്‍ക്കാരു ഗുമസ്തരെ കാണിച്ചു തരാം...തീര്‍ച്ചയായും... പിന്നെ നേരിട്ട് അറിയുകയും ചെയ്യാം...

    പിന്നെ എന്‍റ കഥയില്‍ ഞാനുദ്ദേശിക്കുന്നത് ഇപ്പോഴത്തെ ഉപഭോഗ സംസ്ക്കാരത്തിന്‍റ ഒരു ഉദാഹരണം മാത്രം...കൊച്ചു കുട്ടികളുടെ മനസ്സില്‍ പോലും ഇപ്പോഴത്തെ പരസ്യത്തിന്‍റ സ്വാധീനമാണ്.
    ഇപ്പോഴും ഒരു സര്‍ക്കാരു ഗുമസ്തന്‍ വന്ന് ജീവിതം തുടങ്ങുന്നത് ഇതൊന്നുമായിട്ടല്ല ഭാനു. സിറ്റിയില്‍ വരുന്ന ഒരാളിന് വാടകതന്നെ 5 ആയിരം തൊട്ട് 6ആയിരം വരെ കാണും. ഒരു CLERK ന് കിട്ടുന്ന ശംബളം എത്രയാണെന്നു വല്ല നിശ്ചയവുമുണ്ടോ? കിംബളം കിട്ടാത്ത ഒരു CLERK ജീവിതം തുടങ്ങുന്നത് നല്ല ഞെരുങ്ങിതന്നെയാണ് ഇപ്പോഴും.അങ്ങിനെയുള്ള ഒരു കഥാനായകനെയാണ് ഞാന്‍ ചിത്രീകരിച്ചിരിക്കുന്നത്.
    അഭിപ്രായം തുറന്നെഴുതിയതില്‍ സന്തോഷിക്കുന്നു.

    ReplyDelete
  5. ബിന്ദുമോളങ്ങിനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നുവച്ച് ഇത്തരം വാര്‍ത്തകള്‍ മറച്ചുവയ്ക്കാനോ ആഗോളവത്കരണത്തിന്റെ പ്രവണതകളെ ചെറുക്കാനോ നാം അശക്തരാണ്. പിന്നെ പീഡനം. അതിലൊന്നും വലിയകാര്യമില്ലെന്നുചിന്തിക്കുന്ന പുത്തന്‍തലമുറയുടെ കാര്യമോര്‍ക്കുമ്പോള്‍ വെറുതെ ഞെട്ടിയിരിക്കാനേ നമുക്കു കഴിയൂ. ഈ കൊച്ചുകേരളത്തിലെ ഞങ്ങളുടെ തൃശ്ശൂര്‍ ജില്ലയിലെ ഒരു വിദ്യാലയത്തില്‍ (ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്ന് വാലുണ്ട് സ്കൂളിനൊപ്പം.) എങ്ങിനെ കോണ്ടംസ് ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുന്നുവെന്ന് കേട്ടു. "അപകടമുണ്ടാവാതിക്കാനാണത്ര!"
    പിന്നെ മറ്റൊരു കാര്യം. ആസ്ട്രേലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു കോടി വീതം നഷ്ടപരിഹാരമെന്ന വാര്‍ത്തവന്നപ്പോള്‍ മരിക്കുകയാണെങ്കില്‍ ആസ്ട്രേലിയക്കാരന്റെ വെടികൊണ്ട് മരിക്കണമെന്ന മെസ്സേജി പ്രചരിച്ചിരുന്ന നാടല്ലേ. ആനിലക്ക് ബിന്ദുമോളെ കുറ്റം പറയാനാവില്ല.

    ReplyDelete
  6. ശ്രീജിത്ത്...
    ആ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു

    ReplyDelete
  7. തികച്ചും കാലികമയ ഒരു തീം!!..
    പതിയെ..പടിപടിയായി..
    ക്ലൈമാക്സിലേയ്ക്കു എത്തിയപ്പോഴേയ്ക്കും ശരിയ്ക്കും പൊള്ളുന്ന ആനുകാലിക യാഥാര്‍ത്ഥ്യം!!
    എല്ലാ ആശംസകളും!!

    ReplyDelete
    Replies
    1. ജോയ് പാലയ്ക്കല്‍ കഥ ശരിക്കും ഇഷ്ടപ്പെട്ടതറിഞ്ഞതില്‍ സന്തോഷമുണ്ട്.

      Delete
  8. സുഖത്തിനുള്ള പണമാണ് ആവശ്യം. അതെങ്ങിനെയും ഉണ്ടാക്കണം. അതിനു സ്വീകരിക്കുന്ന വഴിയും ന്യായവും യുക്തിയും ഒന്നും ഇന്ന് ഒരുത്തര്‍ക്കും പ്രശ്നമാവാത്ത കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. അത് എല്ലാ വിഭാഗത്തിലേക്കും പടര്‍ന്നിരിക്കുന്നു, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ തരം തിരിവില്ലാതെ.

    ReplyDelete
    Replies
    1. ശരിയാണ് റാജീ..പണമില്ലാത്തവന്‍ പിണമാണ്..

      Delete
  9. കാലത്തിനു നേര്‍ക്ക്‌ പിടിച്ച കണ്ണാടി... !

    ReplyDelete
  10. പ്രിയ ചേച്ചി,
    ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ ഞെങ്ങി ഞെരുങ്ങിയുള്ള ജീവിതം എനിക്ക് മനസ്സിലാക്കാം. പക്ഷേ നിലവിലുള്ള ഉപഭോഗ സംസ്ക്കാരം, ചേച്ചിയുടെ കഥയിലെ അച്ഛനമ്മമാരെ (6 വയസുള്ള കുട്ടി എങ്കില്‍ 28വയസ്സുള്ള അമ്മയും 35 വയസുള്ള അച്ഛനും എന്നു കരുതു) ബാധിച്ചിട്ടില്ല, എന്നു പറയുമ്പോള്‍ അതിലൊരു കല്ല്‌ കടിയുണ്ട്. പ്രത്യേകിച്ചും അമ്മയെ ചിത്രീകരിച്ചപ്പോള്‍ ചേച്ചി അതില്‍ ചേച്ചിയെ തന്നെ ആണ് വരച്ചു വെച്ചത്. അല്ലാതെ ഇന്ന് 28വയസ്സുള്ള ഒരു അമ്മയെ അല്ല. അതാണ്‌ ഞാന്‍ എണ്പതുകളുടെ മണം കഥയില്‍ ഉണ്ട് എന്നു പറഞ്ഞത്.
    ചേച്ചിയുടെ കഥകള്‍ കഥക്കു വേണ്ടിയുള്ള കഥയല്ല എന്നു ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് ചേച്ചിയുടെ കഥകള്‍ വായിക്കാന്‍ സന്തോഷവും ഉണ്ട്.
    ഈ തുറന്ന സംവാദത്തിനും സ്നേഹത്തിനും ഒരുപാട് നന്ദിയോടെ

    ReplyDelete
    Replies
    1. നന്ദി ഭാനു..വീണ്ടും വന്നതിനും ഈ അഭിപ്രായത്തിനും

      Delete
    2. ഭര്‍ത്താവ് ഒരു ഗുള്‍ഫുകരനയിടും വീട്ടില്‍ ഒരു ഫ്രിഡ്ജ്‌ ഓ ഒരു നല്ല ടി വി യോ ഇല്ലാത്ത ഒരു വീട്ടിലെ ആളാണ് ഞാന്‍ എന്തിനു ഒരു ചോരാത്ത ഒരു മുറി?? ഭാനുവിന്റെ വീട്ടില്‍ ഇതെല്ലാം ഉണ്ടോ?? എന്തിനു സ്വന്തം മക്കള്‍ മുന്നുനേരം വേണ്ട ഒരു നേരം ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാത്ത എത്രയോ അച്ഛന്മാരുണ്ടാവും ഇന്നു ലോകത്ത്???സ്വന്തം സുഘങ്ങളി മാത്രം മുഴുകി കൊച്ചുവയില്‍ വല്യ വര്‍ത്താനം പാറുന്ന എത്രയോ പേര്‍??

      Delete
  11. ഒന്നാം വര്ഷം തീരാറായി എന്ന് പറയുന്ന പരാഗ്രഫ് ഒന്നും മനസിലായില്ല പക്ഷെ അവസാനം എന്താണ് അത് എന്ന് അറിയുന്നുവെങ്കിലും ആ പരഗ്രഫിന്റെ യുക്തി പിടികിട്ടുന്നില്ല ...അത് വേറെ ഒരു രീതിയില്‍ എഴുതി ഫലിപ്പിച്ചുവെങ്കില്‍ കുറച്ചു കൂടി നന്നാവുമായിരുന്നു ...
    പിന്നെ കാലം മാറിയത് അറിഞ്ഞില്ല എന്ന് തോന്നുന്നു ..

    ReplyDelete
    Replies
    1. സ്ക്കൂളിലെ ആദ്യത്തെ വര്‍ഷം എന്നാണ് സുഹൃത്തേ എഴുതിയിരിക്കുന്നത്.

      Delete
  12. നമ്മുടെ പരിമിതികളില്‍ നിന്ന് അത് മക്കളെ പറഞ്ഞു മനസ്സിലാക്കി ആ പരിമിതികളൂമായി അവരെ ഇണക്കി വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ കഥ വായിച്ചു മുന്നേറുമ്പോള്‍ തന്നെ ഈ കുഞ്ഞ് മാതാപിതാക്കള്‍ക്ക് ഒരു ഷോക്ക്‌ കൊടുക്കും എന്ന് മനസ്സില്‍ കരുതിയിരുന്നു. പക്ഷെ അത് ഈ രൂപത്തില്‍ ആയിരിക്കുമെന്ന് കരുതിയില്ലെന്നു മാത്രം. ജീവിതത്തില്‍ തങ്ങള്‍ക്കു ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് പരിതപിച്ചു ഒറ്റയടിക്ക് മക്കളെ അത്യുന്നതങ്ങളില്‍ എത്തിക്കണം എന്നു കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഈ കഥ. തികച്ചും കാലികം.

    ശ്രീമതി കുസുമകുമാരിക്ക് ഇപ്പോള്‍ ഭാഗ്യകാരകനായ ഗുരുവിന്റെ നോട്ടമുള്ള സമയം ആണെന്ന് തോന്നുന്നു :-)

    ആശംസകള്‍

    ReplyDelete
    Replies
    1. മാഷേ..സന്തോഷം...
      ഗുരുവിന്‍റ നോട്ടം ലഘുവായിട്ടുണ്ടെന്നു തോന്നുന്നു.

      Delete
  13. വ്യത്യസ്ത തലത്തില്‍ വളര്‍ന്ന ( വളര്‍ന്നുവന്നതും , വളര്‍ത്തുന്നതും ) അമ്മയേയും മകളെയും ആണ് കാണാന്‍ സാധിച്ചത് .... !
    നമുക്ക് നേടാന്‍ സാധിക്കാത്ത കാര്യം മക്കളില്‍ കൂടെ നേടാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ ആണ് കൂടുതലും ...!എന്നാലും ഇരുന്നിട്ട് കാലു നീട്ടുന്നതല്ലേ നല്ലത് ,അല്ലേല്‍ വിവരം അറിയും ....!
    ഇപ്പോഴുള്ള കുട്ടികള്‍ക്ക് ബുദ്ധി കൂടുതലാണ് ചേച്ചി അവര്‍ പറയുന്നത് കേട്ട് അത്ഭുതത്തോടെ നിന്നിട്ടുണ്ട് ഞാനും ...!!

    ReplyDelete
    Replies
    1. കൊച്ചുമോള്‍..
      വ്യത്യസ്തമായ അഭിപ്രായങ്ങളെഴുതുമ്പോളാണ് കഥയുടെ കാതലറിയുവാന്‍ എഴുതിയ ആള്‍ക്ക് സാധിക്കുന്നത്.
      സന്തോഷം. ഈ വരവിനും അഭിപ്രായത്തിനും.

      Delete
  14. എന്നും പെണ്ണിനു രക്ഷാകവചം ആയിരുന്ന മുത്തശ്ശിമാരെല്ലാം ഇന്നെവിടെ?????.പീഡനം പോലും ധനസമ്പാദത്തിനുള്ള വഴിയായി കാണുന്ന ഒരു കാലം...ആരാണ് ഇതിനെല്ലാം ഉത്തരവാദികൾ???
    എഴുത്ത് പതിവുപോലെതന്നെ ഗംഭീരം....

    ReplyDelete
    Replies
    1. അതേ ഉഷശ്രീ...വയസ്സായവര്‍ ഒരു രക്ഷാ കവചം തന്നെയാണ്. പക്ഷെ സമൂഹം ആ കവചങ്ങളെ ആര്‍ക്കും വേണ്ടാത്തതാക്കി..വൃദ്ധ സദനങ്ങളിലാക്കുവാന്‍ തത്രപ്പെടുന്നതു കാണുമ്പോള്‍ ഒരു കാര്യം മറന്നുപോകുന്നു. അനുഭവസമ്പത്തില്‍ കൂടി അവര്‍ അടുത്ത തലമുറക്ക് പകര്‍ ന്നു കൊടുക്കേണ്ട നല്ല കാര്യങ്ങളാണ് പുതിയ തലമുറക്ക് നഷ്ടമാകുന്നത്. പഴയ ഉടുപ്പും നടപ്പും ഉള്‍പ്പടെ..

      Delete
  15. കാലം മാറുകയാണ്... നമ്മുടെ പൂര്‍വികറം നമ്മളെ കണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ടാവാം. ഓരോ തലമുറയും മുന്‍തലമുറയെ അപേക്ഷിച്ച് ഒരുപാട് മുന്‍പില്‍ തന്നെയാവും. അത് ഉള്‍കൊള്ളാന്‍ കഴിയണം നമുക്കും.

    ReplyDelete
  16. ഇത് വരാന്‍ ഇരിക്കുന്ന, അല്ലെങ്കില്‍ പടി വാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ദുരന്തം.. എല്ലാം ആഘോഷമാക്കുന്ന ഈ കാലത്ത് ഇതും നമുക്ക് ആഘോഷിക്കാം.. നമ്മുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി..

    ReplyDelete
    Replies
    1. ഈ വരവിനും അഭിപ്രായത്തിനും നന്ദി മാഷേ.

      Delete
  17. ബുദ്ദിയുടെ കാര്യത്തിൽ ഇപ്പോഴത്തെ കുട്ടികൾ വളരെ മുമ്പിൽ തന്നെ, പക്ഷെ വിവേകവും തിരിച്ചറിമൊക്കെയുണ്ടൊ എന്നതാണു പ്രശനം.....

    നമുക്കു കൊക്കിലൊതുങ്ങതു മാത്രം കൊത്താൻ ശ്രമിക്കാം... നല്ലകഥ.. ആശംസകൾ

    ReplyDelete
    Replies
    1. നമുക്കു കൊക്കിലൊതുങ്ങതു മാത്രം കൊത്താൻ ശ്രമിക്കാം...ശരിയാണ് നമുക്കു കൊക്കിലൊതുങ്ങതു മാത്രം കൊത്താൻ ശ്രമിക്കാം... നല്ല അഭിപ്രായത്തിന് സന്തോഷം

      Delete
  18. വളരെ സുന്ദരമാ വശ്യമാ എഴുത്ത് .... സ്നേഹാശംസകള്‍

    ReplyDelete
  19. കാലികപ്രസക്തിയുള്ള എഴുത്ത് പതിവുപോലെ നന്നായി...

    ReplyDelete
  20. ചേച്ചി എഴുത്ത് വായിച്ചു
    കുട്ടികള്‍ ഇന്ന് പത്രങ്ങളിലും , ടെലിവിഷനിലും കാണുന്ന
    ഇത്തരം വാര്‍ത്തകള്‍ , അതെ പറ്റി ചിലപ്പോള്‍ കുട്ടികള്‍ ചോദിക്കുന്ന
    സംശയങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയാറില്ല

    ReplyDelete
  21. എത്ര ബുദ്ധിയുണ്ടെന്നു പറഞ്ഞാലും ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് പീഡനത്തിന്റെ അർത്ഥം മനസ്സിലാകുമെന്നു പറഞ്ഞാൽ...! എന്തോ ഒരു യോജിപ്പില്ലായ്മ തോന്നി. കഥയിൽ ചോദ്യമില്ലന്നറിയാം. അതുകൊണ്ട് ഞാൻ ചോദിക്കുന്നില്ല. വിഷയം നന്നായി അവതരിപ്പിച്ചു. അവനവന്റെ കൊക്കിലൊതുങ്ങുന്ന രീതിയിൽ കുട്ടികളെ വളർത്തുന്നതു തന്നെയാണ് കുട്ടികൾക്കും അഛനമ്മമാർക്കും നല്ലത് എന്നു തന്നെയാണ് എന്റേയും നിഗമനം.
    ആശംസകൾ...

    ReplyDelete
    Replies
    1. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

      Delete
  22. മനുഷ്യന് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ കഥ പറഞ്ഞു . . . കഥയിലെ കാര്യവും !!

    ReplyDelete

Related Posts Plugin for WordPress, Blogger...