Thursday, March 20, 2014

കഥവഴികള്‍






 
 ജീവിതഗന്ധിയായ കഥകളെഴുതി  പഴക്കവും തഴക്കവും വന്ന സര്‍ക്കാരു ഗുമസ്തനായ കഥാകാരന്‍റെ  ചിന്താധരണിയിലേക്ക് പെട്ടെന്നാണ് ആ ആശയം കടന്നു വന്നത്. ഇന്നുവരെ ആരും എഴുതാത്ത ഒരു കഥ എഴുതണം.
ആദ്യം ത്രെഡ്ഡാണ്കണ്ടു പിടിയ്ക്കേണ്ടത്.അതാണു പ്രയാസം.ആരും എഴുതാത്തതു വേണമല്ലൊ. ത്രഡ്ഡുകണ്ടുപിടിച്ചാല്‍ പിന്നെ എളുപ്പമാണ്. ക്രാഫ്റ്റ് അതെങ്ങിനേയും ശരിയാക്കാം. പിന്നെവേണ്ടത് മുഖവുരയായി കാടും പടപ്പും തല്ലി കുറച്ചു കൊച്ചു വര്‍ത്തമാനം.
അതും എളുപ്പമാണ്.
  നാരത്തില്‍ അയനം ചെയ്ത നാരായണന്‍റെയും, നീരിലെ അണ്ഡത്തില്‍നിന്നും സ്വയംഭൂവായ ബ്രഹ്മാവിന്‍റെ കഥയും ഒന്നും ഇന്നത്തെ  ആധുനിക യുഗത്തിനു ചേര്‍ന്നതല്ല.
കഥാബീജം തിരക്കി നഗരത്തിലെ മുക്കും മൂലയും എല്ലാം അലഞ്ഞു തിരിഞ്ഞു.
അങ്ങനെ ഏതോ ഒരു നിമിഷത്തില്‍  മഴയുടെ കൂടെവന്ന ആലിപ്പഴം പോലെ മനസ്സിലേക്കു വന്ന ഒരു ആശയത്തിനെ ഊട്ടി വളര്‍ത്തി ഒരു കഥ മെനഞ്ഞെടുത്തു.
കഥയെഴുതുവാന്‍ പതിവായി  കടല്‍ക്കരയെ ശരണം പ്രാപിക്കുന്ന കഥാകാരന്‍
എല്ലാ കഥകളും  എഴുതി തീര്‍ന്നാല്‍ ആദ്യം അഭിപ്രായം ആരായുന്നത് കടല്‍ക്കരയിലെ കപ്പലണ്ടികച്ചവടക്കാരനോടാണ്.വര്‍ഷങ്ങളായി കപ്പലണ്ടിയുടെ രുചിയില്‍ കഥകളെഴുതിയ അയാളുടെ കഥകളുടെ ആരാധകനായി അവനെ  മാറ്റിയത് കേവലം സത്യസന്ധനായ ഒരു നിരൂപകന്‍ മാത്രം ആയതുകൊണ്ടായിരുന്നില്ല.. കപ്പലണ്ടിക്കാരന്‍റെ അഭിപ്രായത്തിന് മുന്‍തൂക്കം കൊടുക്കുന്ന അയാളുടെ പല നല്ല കഥകളും കടലാസ്സില്ലാത്തപ്പോള്‍ കപ്പലണ്ടി പൊതിയാനുള്ള കടലാസ്സായി മാറുന്നത് കഥാകാരനറിയുന്നില്ലായിരുന്നു.

പുതിയ കഥയുമായി  കപ്പലണ്ടി വില്‍പ്പനക്കാരന്‍റെ അരികിലേയ്ക്കാണ്ആദ്യം പോയത്.
വളരെ ശ്രദ്ധാപൂര്‍വ്വം ചുട്ടെടുത്ത കഥയെ നിശ്ശിതമായി വിമര്‍ശിച്ച കപ്പലണ്ടിക്കാരന്‍റെ മനസ്സിന്‍റെ ഉള്ളറകളില്‍ കിടന്ന സ്വാര്‍ത്ഥ താല്‍പ്പര്യം കഥാകാരനറിഞ്ഞില്ല.
വീണ്ടും കഥയുടെ മേച്ചില്‍ പുറം തേടി കടല്‍ക്കരയെശരണം പ്രാപിച്ചപ്പോളാണ്  അയാള്‍       അത്യന്താധുനിക കഥാകാരനായ പുതിയ സുഹൃത്തിനെ പരിചയപ്പെട്ടത്.
എഴുത്ത്   ആദായകരമായ ഒരു തൊഴിലാക്കിയിരുന്ന പുതിയ കഥാകൃത്തില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് കഥാകൃത്ത് അതൊന്നു പരീക്ഷിയ്ക്കുവാന്‍ തന്നെ തീരുമാനിച്ചു.
രണ്ടെണ്ണം പിടിച്ചിട്ട് ആ ലഹരിയില്‍ അനര്‍ഗ്ഗളമായികഥകളൊഴുകി വരുന്നത് . അന്നുവരെ മദ്യം തൊടാതിരുന്ന കഥാകൃത്ത്  പുതിയ രീതിയിലുള്ളകഥയെഴുതുവാനുള്ള അടങ്ങാത്ത അഭിനിവേശത്തില്‍ രണ്ടെണ്ണംപിടിക്കുവാന്‍ തന്നെ തീരുമാനിച്ചു.പിറ്റെ ദിവസം കുപ്പിയുമായി കടല്‍ക്കരയിലെത്തിയ കഥാകൃത്തിനെ അത്യന്താധുനികന്‍ സ്നേഹപ്രകടനത്തില്‍ മുക്കിയെടുത്തു.
പുതിയ ആശയ ദാതാവിനെ എങ്ങനെ തുരത്താമെന്നായി കപ്പലണ്ടിക്കാരന്‍റെ ചിന്ത.
തെറിച്ചുവയുള്ള കഥകള്‍ സ്ത്രൈണഭാവത്തിന്‍റെ നവരസങ്ങളില്‍ അലിയിപ്പിച്ച്  പെണ്ണവയവങ്ങളുടെ മുഴുപ്പിനെ എടുത്തു കാണിയ്ക്കത്തക്കവണ്ണം പുതിയകഥകളെഴുതുവാനുള്ള ബാല പാഠങ്ങള്‍ കഥാകാരനെ അയാള്‍ പഠിപ്പിച്ചെടുക്കുമ്പോള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പെറുക്കി പുതിയൊരു ബിസ്സിനസ്സിനും കൂടി  കപ്പലണ്ടിക്കാരന്‍ തുടക്കമിട്ടു കഴിഞ്ഞിരുന്നു.  കപ്പലണ്ടി പൊതിയാനുള്ള   കടലാസ്സിന്‍റെ ദൌര്‍ലഭ്യം നേരിട്ട മനോവിഷമംഅങ്ങനെ അയാള്‍ പരിഹരിച്ചു.
എഴുത്താണിയും കടലാസ്സും  ദുഃഖത്തോടെ  കഥാകൃത്തിന്‍റെ  ബാഗിനുള്ളിലിരുന്ന് പിറുപിറുത്തു.

ദിവസേന കടല്‍ക്കരയിലെ കഥാ ചര്‍ച്ചക്കു ശേഷം  മദ്യ ലഹരിയില്‍ വൈകിയെത്തുന്ന
കഥാകാരന്‍റെ  ദിനചര്യയിലുണ്ടായ താളപ്പിഴകള്‍ സശ്രദ്ധം മനസ്സിലാക്കിയ ഭാര്യ
എന്തുചെയ്യേണ്ടു എന്നറിയാതെ ചിന്താക്കുഴപ്പത്തിലായി.
അങ്ങനെ ഒരു രാത്രി കടല്‍ക്കരയില്‍ നിന്നും വീട്ടിലെത്തിയ ഭര്‍ത്താവിനെ വരവേറ്റത്
നോവലെഴുതാനുള്ള തയ്യാറെടുപ്പിലുള്ള ഭാര്യയെആയിരുന്നു. മുന്നില്‍ മദ്യക്കുപ്പിയും പേപ്പറും പേനയും ആയി ഇരിക്കുന്ന ഭാര്യ.
അയാള്‍ തല കുടഞ്ഞു.  കണ്ണുകള്‍ വലിച്ചു തുറന്നു    . ഒന്നു കൂടി നോക്കി. അതയാളുടെ ഭാര്യതന്നെയെന്ന് ഉറപ്പിച്ചു.
 പിറ്റെന്നു തൊട്ട് വീണ്ടും അയാള്‍ ജീവിതഗന്ധിയുള്ള കഥകളിലേയ്ക്കു തിരിഞ്ഞു.
അത്യന്താധുനികന്‍ കടല്‍ക്കരയില്‍ അടുത്ത ഇരയ്ക്കുവേണ്ടി കാത്തിരുന്നു...

15 comments:

  1. കളത്രം പ്രയോഗിച്ച പ്രതിവിധിയാണ്‌ ഉഗ്രം. വീട്ടമ്മയുടെ നിശബ്ദമായ ഉഗ്രാട്ടഹാസമാണ്‌ യഥാര്‍ത്ഥത്തില്‍ കണവന്‍ കഥാകൃത്ത്‌ കേള്‍ക്കുകയുണ്ടായത്‌. ഇനി അയാള്‍ ചെന്ന്‌ കപ്പലണ്ടി വാങ്ങിക്കൊറിച്ചു കൊണ്ട്‌ കടല്‍പ്പുറത്തിരുന്ന്‌ തിര എണ്ണട്ടെ. നമുക്ക്‌ ദീര്‍ഘാശംസകള്‍ നേരാം!

    ReplyDelete
  2. കഥകള്‍ ജീവനുള്ളവ ആകട്ടെ.. അത് കപ്പലണ്ടി പൊതിയനുള്ളവയല്ല, ഒരു കടലിനെ തന്നെ ഉള്‍ക്കൊള്ളുന്നത് ആകട്ടെ..

    സിമ്പിള്‍ സ്റ്റോറി.. ആശംസകള്‍..

    ReplyDelete
  3. കുസുമം ആർ പുന്നപ്ര എന്ന എഴുത്തുകാരിയിൽ നിന്ന് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞുകൊള്ളട്ടെ...

    ReplyDelete
  4. ഒരു ചിരി സമ്മാനിച്ച നല്ല കഥ..ആശംസകൾ

    ReplyDelete
  5. കഥ വായിച്ചു...

    ReplyDelete
  6. ടീച്ചർ മനോഹരമായിരിക്കുന്നു ഈ കഥാവതരണം
    ഭാര്യയുടെ പ്രതികരണം നന്നേ ഫലിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ!
    സ്ത്രീകൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു പുരുഷന്മാർ, പ്രത്യേകിച്ചും കഥാ തന്തുക്കൾ
    കണ്ടെത്താൻ ഇത്തരം പുതു മാർഗ്ഗങ്ങൾ തേടുന്ന പുരുഷന്മാർ ജാഗ്രതൈ!
    ചിരിക്കാനും ചിന്തിക്കാനും വക നല്കി ഈ ചെറു കഥ
    ആശംസകൾ

    ReplyDelete
  7. പുതുമ മാത്രം തേടുമ്പോള്‍ ഇങ്ങിനേയും ചിലതൊക്കെ വേണ്ടിവരും.
    എന്തായാലും അയാള്‍ക്ക് പിന്നേം പുതിയത് കിട്ടി അല്ലെ?
    ഒരു നിലക്ക് പഴയത് തന്നെ പുതിയത്.

    ReplyDelete
  8. veendum oru katha vaayichathil valare santhosham..

    ReplyDelete
  9. മുള്ളിനെ മുള്ള് കൊണ്ട് എടുക്കുകയാണ് അല്ലെ ...കഥ കൊള്ളാം ക്രാഫ്റ്റ് പഴയത് തന്നെ ..

    ReplyDelete
  10. വിഷയത്തില്‍ പുതുമ തോന്നിയില്ല. കഥ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.

    ReplyDelete
  11. കുസുമം ചേച്ചീടെ മറ്റൊരു കുസുമം!
    നന്നായിട്ടുണ്ട് അവതരണം. സിമ്പിള്‍ വെരി സിമ്പിള്‍ !

    ReplyDelete
  12. എഴ്ത്തുകാരുടെ ഓരോ പങ്കപ്പാട്‌ നൊക്കണേ..
    ഇതും ഒരു പുതുമ തേടിയുള്ള യാത്ര തന്നെ.

    ReplyDelete
  13. പാവം കഥാകൃത്ത്...

    ReplyDelete
  14. ഇഷ്ടമായി .ബ്ലോഗിലെ കഥയെഴുത്തു് തുടരണം

    ReplyDelete
  15. ലാളിത്യമുള്ള കഥ. ആദ്യഭാഗങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു. ത്റെഡ് അന്വേഷണവും കപ്പ്ലണ്ടിക്കാരനും ഒക്കെ നന്നായി. മധ്യഭാഗം..അതായത് പുതിയ അതിഥിയുടെ വരവ് കഥയുടെ ഗതിയെ മാറ്റി. അവസാനഭാഗം അത് മറ്റൊന്നായിരുന്നെങ്കില്‍ ഒരുപക്ഷെ...കഥ ഗംഭീരമാകുമായുന്നു എന്ന് തോന്നീട്ടൊ. ഇപ്പൊ നന്നായില്ല എന്നല്ല പറഞ്ഞത്...ചിലപ്പോള്‍ ഇതിനെക്കാള്‍ ഗംഭീരമാക്കാന്‍ ഈ കഥാകാരിക്ക് സാധിക്കുമായിരുന്നു എന്ന് തോന്നിയെന്ന് മാത്രം....

    ReplyDelete

Related Posts Plugin for WordPress, Blogger...