Monday, February 7, 2011

പവര്‍കട്ട്

                                          

 പശുത്തൊഴുത്തിലെ ചാണകഗന്ധം ഇല്ലാത്ത, തയ്യല്‍ മെഷീന്‍റെ കട-കടാ-ശബ്ദം മുഴങ്ങാത്ത ദാരിദ്ര്യത്തിന്‍റ പേക്കോലങ്ങളില്ലാത്ത നാട്ടിലേയ്ക്കുള്ള യാത്രയില്‍ മനസ്സില്‍ കൂട്ടലിന്‍റയും കിഴിയ്ക്കലിന്‍റയും തിരക്കായിരുന്നു. ശമ്പളം പറഞ്ഞിരിയ്ക്കുന്നത് ലക്ഷങ്ങളിലാണ്. ആണ്ടില് മൂന്നരലക്ഷം.അപ്പോളൊരുമാസം മുപ്പതിനായിരം തികയില്ല.ബാങ്കിലെ ലോണും താമസവും ഭക്ഷണവും എല്ലാം കഴിച്ചുള്ള തുക വീട്ടിലക്കയച്ചാല്‍, അനുജന്‍റയും അനുജത്തിയുടെയും പഠിത്തത്തിന് ഉതകും.ട്രെയിന്‍ കയറ്റി യാത്രയാക്കുമ്പോള്‍ അചഛന്‍റ മുഖത്ത് വിഷമത്തിനേക്കാളും മുന്നിട്ടു നിന്നത് പ്രതീക്ഷയുടെ തിളക്കമായിരുന്നു. തയ്യല്‍ക്കാരന്‍ വാസൂന്‍റ മകള്‍  മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായതിന്‍റ തിളക്കം.

മുപ്പത്തി മുക്കോടി ദേവകളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ട്രെയിന്‍ കയറിയത്. ട്രെയിനിംഗ് പീരീഡിലെ  മാനസികപീഡനം  സീനിയറായ  അരവിന്ദ്  പറഞ്ഞത്. പൊതുവേ ഒന്നിനു പത്തു പറയുന്ന കൂട്ടത്തിലായതിനാല്‍ അവന്‍ പറഞ്ഞതൊന്നും ആരും കാര്യമായിട്ടെടുത്തില്ല.പക്ഷേ അവിടെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടന്ന് വേറെയും കൂട്ടുകാര്‍ പറഞ്ഞറിഞ്ഞു. അതൊക്കെയോര്‍ക്കുമ്പോള്‍ ഇത്രയും പ്രശസ്തിയില്ലെങ്കിലും ആ ബിഗ്രേഡ് കംമ്പനിയില്‍ ജോയിന്‍ ചെയ്താല്‍ മതിയെന്നു തോന്നിയതാണ്.

വിവേകിന്‍റ ശബ്ദം കേട്ടപ്പോഴാണ് ട്രെയിന്‍ ഇത്രയും ദൂരം പിന്നിട്ടെന്നു മനസ്സിലായത്. അവനുള്ളതു കൊണ്ട് ഒരു സുരക്ഷിതത്വബോധം. ഇല്ലെങ്കില്‍ , വീടും കോളേജും മാത്രമായി നടന്ന തനിയ്ക്ക് ഇതൊരു മരീചിക ആയിരുന്നേനെ.

എന്നാണ് അവനുമായി അടുത്തത്.പൊതുവേ പ്രോഗ്രാമിങ്ങില്‍ പുറകോട്ടായ തനിയ്ക്ക് കംപ്യൂട്ടര്‍ ലാബിലെ ഡി ബഗ്ഗിംങ്ങിലാണ് അവന്‍ സഹായത്തിനെത്തിയത്.ക്ലാസ്സില്‍ ടോപ്പറായ തനിയ്ക്ക് അവന്‍റ സഹായം സ്വീകരിച്ചപ്പോള്‍ അല്‍പം കുണ്ഠിതം തോന്നാതിരുന്നില്ല. അങ്ങിനെ ഡിബഗ്ഗിംങ്ങിനും  സിന്‍റാക്സ് എററിനും ഇടയില്‍..എപ്പോഴോ മനസ്സുകള്‍ തമ്മിലൊരു ഡികോഡിംഗ്...അത് തിരുത്താനാകാത്തവിധം  അടുത്തു പോയെന്ന് വളരെ വൈകിയാണ് മനസ്സിലായത്.

ആ മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ട്രെയിനിംഗ് സെന്‍റര്‍     സീനിയേര്‍സ് പറഞ്ഞിട്ടുകൂടി ഇത്രയും ആര്‍ഭാടം നിറഞ്ഞതാണെന്ന് അവര്‍ കരുതിയിരുന്നില്ല. അവരുടെ കണക്കു കൂട്ടലുകള്‍ക്കും എത്രയോ അപ്പുറമായിരുന്നു. ആ ക്യാംപസ്സ്. ആരോ പറഞ്ഞതുപോലെ ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണെന്ന് അവര്‍ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും  പറഞ്ഞു. അവിടെ  എന്തു കിട്ടും എന്നതിനേക്കാള്‍  കിട്ടാത്തത് എന്താണെന്നു ചോദിയ്ക്കുന്നതായിരിയ്ക്കും  ഉത്തമം.ഓരോ ദേശക്കാരുടെ  രുചിയ്ക്കനുസരിച്ചുള്ള   പല പല ഫുഡ് കോര്‍ട്ടുകള്‍.സിനിമ തീയറ്ററുകള്‍.ഹെല്‍ത്ത് ക്ലബ്ബുകള്‍. .വിവിധ തരത്തിലുള്ള ഗെയിംസ് .അങ്ങിനെയെല്ലാം. അയ്യായിരം ഏക്കറോളമുള്ള ആ ട്രെയിനിംഗ് സെന്‍റില്‍ ഓരോരുത്തര്‍ക്കും താമസിയ്ക്കാനുള്ള മുറികള്‍  പോലും പഞ്ച നക്ഷത്ര ഹോട്ടലിനെ വെല്ലുന്നതായിരുന്നു.ബഹുനിലക്കെട്ടിടങ്ങള്‍. അവ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. പല പല ബാച്ചുകളായി ട്രെയിനിംഗ്  നടന്നു കൊണ്ടേയിരിയ്ക്കുന്നു.

ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങള്‍  വെറുതെ അവിടമൊക്കെ ചുറ്റി നടന്നു കാണാനുള്ളതായിരുന്നു.വിവേകും ശാരികയും അവടെയൊക്കെ പറന്നു നടന്നു.. അവര്‍ക്കായി മാത്രം ദൈവം ഒരുക്കിയ ഒരു സ്വര്‍ഗ്ഗരാജ്യം. പണ്ട് ആദാമും ഹവ്വയും നടന്നതു പോലെ ആ സ്വര്‍ഗ്ഗരാജ്യത്തില്‍ അവര്‍ മാത്രം....

ആദ്യത്തെ ആഴ്ചതന്നെ ട്രെയിനിംഗ്.അതിന്‍റെ എല്ലാവിധ രൌദ്രഭാവത്തോടെയും തുടങ്ങിക്കഴിഞ്ഞു.വിവേകും ശാരികയും വെവ്വേറെ ബാച്ചിലാണ്. രാവിലെ എട്ടരയ്ക്കുതുടങ്ങുന്ന ട്രെയിനിംഗ്  ഉച്ചയ്ക്ക് പന്ത്രണ്ടര ഒരുമണി വരെ കാണും. ഉച്ചകഴിഞ്ഞ് അസൈന്‍ മെന്‍റാണ്.അതു കഴിഞ്ഞു സെല്‍ഫ് അസ്സെസ്സ്മെന്‍റ് ടെസ്റ്റ്. ഭൂമിയിലെ സ്വര്‍ഗ്ഗം ഇപ്പോളവര്‍ക്ക്  ഏറ്റവും വലിയ നരകമായിട്ടാണ് അനുഭവപ്പെടുന്നത്.

പരസ്പരം കാണാന്‍ തന്നെ പറ്റുന്നില്ല. എന്നും ടെസ്റ്റും അസൈന്‍ മെന്‍റും തന്നെ. ഭക്ഷണം തന്നെ നേരെ ചൊവ്വേ കഴിച്ചിട്ട്  ദിവസങ്ങളായി.ദൂരെ നിന്നും ഫുഡ്  കോര്‍ട്ടിന്‍റ ഭംഗി ആസ്വദിയ്ക്കാം. അതേപോലെ തീയറ്ററിന്‍റെയും കാര്യം.തൊടുന്നതെല്ലാം പൊന്നാകാന്‍ വരം കിട്ടിയ രാജാവിന്‍റ അനുഭവമായിരുന്നു,അതിലകപ്പെട്ട ആ ട്രെയിനികളനുഭവിച്ചത്...

ദൂരെ നിന്നും എല്ലാം കാണാം. അടുത്തേയ്ക്കെത്താന്‍  സമയമില്ല. ക്ലാസ്സ്, അസൈന്‍മെന്‍റ്,മൊഡ്യൂള്‍ ടെസ്റ്റ്.. ഘട്ടം ഘട്ടം ആയിട്ടുള്ള ട്രെയിനിംഗ്. അവസാനം ഒരു ഇന്‍റണല്‍ അസ്സെസ്സ്മെന്‍റ്   പരീക്ഷയും. ബിടെക്കിന്‍റെ 54 പേപ്പര്‍ ഒരുമിച്ചെഴുതിയാലും ഇത്രയും പ്രയാസം കാണുകയില്ലെന്ന് കുട്ടികള്‍ പരസ്പരം പറയുന്നുണ്ട്.
    
 ഇന്‍റണല്‍ അസ്സെസ്സ് മെന്‍റ്   പരീക്ഷയ്ക്ക് ആകെയുള്ള ചാന്‍സ് രണ്ട്. രണ്ടാമത്തെ ചാന്‍സില്‍ പരീക്ഷ പാസ്സായില്ലെങ്കില്‍ കമ്പനിയില്‍ നിന്നും പറഞ്ഞുവിടും. വളരെനിസ്സാരമായി.എച്ച്.ആറിന്‍റെ മുറിയില്‍  വിളിച്ചു വരുത്തി സ്വമേധയാ പിരിഞ്ഞു പോകുന്നു എന്നു പറഞ്ഞ് ഒപ്പിട്ടുമേടിയ്ക്കും. പ്രതീക്ഷകള്‍ നെയ്തു കൂട്ടി വന്ന  പറവകളില്‍ ചിലര്‍ തിരികെ വീട്ടിലോട്ടു പോകാതെ  നഷ്ടസ്വപ്നങ്ങളില്‍    നിരാശ പൂണ്ട്  സ്വര്‍ഗ്ഗരാജ്യത്തെ വെല്ലുന്ന ആ ട്രെയിനിംഗ് സെന്‍റിലെ  ഒറ്റപ്പെട്ട ബഹുനിലക്കെട്ടിടങ്ങളുടെ മുകളില്‍ നിന്നും ചിറകു പറിച്ചെറിയും.പുറംലോകം അറിയില്ല.എപ്പോഴും പാറാവു നടക്കുന്ന സെക്യൂരിറ്റികളിലാരെങ്കിലും കാണും.എല്ലാം പരമഗോപ്യം. അങ്ങിനെയുള്ള ദിവസങ്ങളില്‍   രാത്രിയില്‍ ഒരു പവര്‍ കട്ട്.ആരും കാണാതെ ശവം പുറത്തേയ്ക്ക്.

മകനോ മകള്‍ക്കോ  ഒരു പ്രേമനൈരാശ്യം .വീട്ടുകാര്‍ അഭ്യുഹങ്ങളില്‍ പരതും. ട്രെയിനികളെല്ലാം ഇന്‍ഡ്യയിലെ പല സ്ഥലങ്ങളില്‍ നിന്നും വന്നവര്‍. ആദ്യത്തെ ഇരുപതാഴ്ചകള്‍ അവരെ സംബന്ധിച്ച് എവറസ്റ്റു കീഴടക്കുന്ന പ്രതീതിയാണ്. അതിനിടയ്ക്ക് അവരവരുടെ ദുഃഖങ്ങള്‍ കൈമാറാന്‍ പോലും  സമയമില്ല.

ശാരികയും വിവേകും പരസ്പരം കാണുന്നതേയില്ല, മൊബൈലിന്‍റെ സ്പന്ദനങ്ങളില്‍ കൂടി അവര്‍ പരസ്പരം വല്ലപ്പോഴും സ്വപ്നങ്ങള്‍ കൈമാറി. ദുഃഖങ്ങള്‍ പങ്കുവെച്ചു.ശാരികയ്ക്ക് മൊഡ്യൂള്‍ ടെസ്റ്റില്‍  രണ്ട് ഡെഡ് മൊഡ്യൂളായിക്കഴിഞ്ഞു.അവളവനെ വിളിയ്ക്കുമ്പോള്‍ പറയും ..എടാ നീ എനിയ്ക്കുവേണ്ടി പ്രാര്‍ത്ഥിയ്ക്കണേയെന്ന്.അവളുടെ അത്രയും    മിടുക്കനല്ലായിരുന്നുവെങ്കിലും വിവേക്‍ ഒരുവിധം തട്ടി മുട്ടി എല്ലാം ജയിച്ചു കേറുന്നുണ്ടായിരുന്നു. വല്ലപ്പോഴും ഒരു ഞായറാഴ്ച തെക്കേഇന്‍ഡ്യക്കാരുടെ  ഫുഡ് കോര്‍ട്ടിലാണ് അവരുടെ സംഗമസ്ഥാനം.

ഇതുവരെ അവരുടെ ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞ്   രണ്ടു പ്രാവശ്യം അവിടെ പവര്‍ കട്ട് ആയി.ശാരിക അതിന്‍റ കിറുകൃത്യം കണക്കെടുത്തു. ഒന്ന് അവളുടെ അടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന മധുലിക -വടക്കേ ഇന്‍ഡ്യക്കാരി  അവള്‍എന്‍.ഐ.റ്റി പാസ്സ് ഔട്ട് ആയിരുന്നു. ആദ്യമേ  തന്നെ അവള്‍ ശാരികയോട് സൂചിപ്പിച്ചിരുന്നു.അവള്‍ രണ്ടാമത്തെ ബാച്ചുകാരിയായിരുന്നു.മൊഡ്യുള്‍ ടെസ്റ്റില്‍ തോറ്റതാണ്. മൂന്നാമത്തെ ഡെഡ് മൊഡ്യൂളിലാണ് കമ്പനിയില്‍ നിന്നും പുറത്താക്കിയത്.അങ്ങിനെയും പുറത്താക്കലുണ്ടത്രെ. അന്നു രാത്രി ആ ബഹുനിലകെട്ടിടത്തിന്‍റെ മുകളില്‍ നിന്നും അവളെടുത്തു ചാടി. നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം നിമിഷനേരം കൊണ്ട് അസ്തമിച്ചു.വീണ്ടും പവര്‍ കട്ട് വേണ്ടിവന്നത് നൂറ്റിപ്പതിന്നാലാം നമ്പര്‍ ഫ്ലാറ്റിലെ ഒരു  ഒറിസ്സാക്കാരന്‍ ട്രെയിനിയ്ക്കു വേണ്ടിയായിരുന്നത്രേ. അച്ഛന്‍റെയും അമ്മയുടെയും ഏകമകന്‍.അവന്‍ ആദ്യത്തെ ബാച്ചു കാരനായിരുന്നു.അവന്‍   തോറ്റത്  ഇന്‍റണല്‍ അസ്സെസ്സ്മെന്‍റ്   ടെസ്റ്റിലായിരുന്നു.ഐ.ഐ.റ്റി ക്കാരനായ അവന് ഇമേജ് നഷ്ടപ്പെട്ട വിഷമം താങ്ങാനായില്ല.

ആ ഞായറാഴ്ച ഫുഡ് കോര്‍ട്ടില്‍  കണ്ടു മുട്ടിയപ്പോള്‍ ശാരിക ആകെ വിഷാദമൂകയായിരുന്നു. അവള്‍   വിവേകിനോടു പറഞ്ഞു: “നാളെ തിങ്കളാഴ്ച മൊഡ്യൂള്‍ ടെസ്റ്റാണ് .ഇപ്പോള്‍ തന്നെ ഡെഡ് മോഡ്യൂള്‍   രണ്ടായിക്കഴിഞ്ഞു. നാളത്തെ കിട്ടിയില്ലെങ്കില്‍ കമ്പനിയ്ക്കു പുറത്താകും.പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.   നാളത്തെ പവര്‍ കട്ട്  എടാ എനിയ്ക്കുവേണ്ടിയായിരിയ്ക്കും. മരിച്ചു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സില്‍ ബാങ്കുലോണടയും. ജോലിയില്ലാതെ വീട്ടിലോട്ടു ചെന്നാലോ ?”

അവളുടെ വാക്കിലെ സിന്‍റാക്‍സ് എറര്‍ കണ്ടുപിടിയ്ക്കാന്‍ വിവേകിനായില്ല. അവനവളുടെ കണ്ണുനീര്‍ കര്‍ചീഫിലൊപ്പിയെടുത്തു. അവള്‍ക്കു ധൈര്യം കൊടുത്തു. എന്നാല്‍ ഒരു ഇരുപത്തി രണ്ടുകാരന്‍റെ ധൈര്യത്തില്‍ ബാങ്കിലെ ലോണടയുകയില്ലയെന്ന് ശാരികയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഏതോ സിനിമപ്പാട്ടിലെ  ഈരടിയെ ഓര്‍മ്മിപ്പിക്കുമാറ്  രാത്രി പകലിനോടെന്നപോലെ..അവള്‍ അവനോട് യാത്ര ചോദിച്ചു പിരിഞ്ഞു. അവന്‍ മനസ്സില്‍ കണക്കു കൂട്ടി.അവളില്ലാതെ ഒരു നിമിഷം പോലും അവന് ജീവിയ്ക്കുവാന്‍ സാധ്യമല്ല.അവള്‍ക്കു വേണ്ടി അങ്ങിനെയൊരു പവര്‍ കട്ട് ഉണ്ടാകുകയാണെങ്കില്‍ താന്‍   അഭയം തേടുന്നത്  അകലെയുള്ള സൂയിസൈഡ് പോയിന്‍റിലായിരിയ്ക്കും . നാളത്തെ പ്രഭാതത്തില്‍   നല്ലതു മാത്രം വരാന്‍ അവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.ഒന്നും അറിയാത്തതുപ്പോലെ..അല്ലെങ്കില്‍ എല്ലാം അറിഞ്ഞുകൊണ്ട് പ്രഭാതസൂര്യന്‍   പ്രസന്നവദനനായി  ഉദിച്ചുയര്‍ന്നു. അന്നത്തെ  പ്രഭാതരശ്മികള്‍ക്കുപോലും ചുട്ടുപൊള്ളുന്ന ചൂടായിട്ടാണ് വിവേകിനു തോന്നിയത്. അവന് ക്ലാസ്സിലിരുന്നിട്ട് ഒന്നും ശ്രദ്ധിയ്ക്കുവാന്‍ പറ്റുന്നില്ല.ശാരികയും അവളുടെ  പരീക്ഷയും മാത്രമായിരുന്നു അവന്‍റെ മനസ്സില്‍ .

വൈകുന്നേരമായി. അവന്‍ അവളെ വിളിച്ചു. അങ്ങേതലയ്ക്കല്‍ നിന്നും മറുപടി വന്നു. എല്ലാം ഈശ്വരന്‍റ കൈയ്യിലാണ്. ചിലപ്പോള്‍ കിട്ടിയേക്കും  എന്നാണവള്‍ പറഞ്ഞത്.ഏതായാലും  മൂന്നു നാലു മണിക്കൂറിനകം അറിയാം.അവള്‍ കിടന്ന് ഒന്നുറങ്ങാന്‍ പോകുകയാണെന്നും  ഫോണ്‍ ചെയ്യരുതെന്നും അവനോടു പ്രത്യേകം പറഞ്ഞു. ഓരോ മണിക്കൂറിനും കടന്നു പോകുവാന്‍ ഓരോ യുഗത്തിന്‍റ ദൈര്‍ഘ്യം അനുഭവപ്പെട്ടു വിവേകിന്. അവന്‍റ മനസ്സു കിടന്നുപിടയ്ക്കാന്‍ തുടങ്ങി. അവള്‍, എന്‍റെ ശാരിക, പരീക്ഷയില്‍ ജയിക്കുമോ? ഞാനീ അഗ്നി പരീക്ഷണത്തില്‍ വിജയിക്കുമോ?സമയം രാത്രി ഒമ്പതിനോടടുക്കുന്നു. അവളുടെ ഫോണ്‍വിളി പ്രതീക്ഷിച്ചിരുന്ന വിവേക്‌ നിരാശനായി. അവനോര്‍ത്തു. അവളൊരുപക്ഷേ പരീക്ഷ പാസ്സായിക്കാണില്ലേ.. . അവള്‍ പറഞ്ഞതുപോലെ തന്നെപ്പറ്റിയ്ക്കുമോ?അവന് തലയ്ക്കകത്ത് കടന്നല്‍  കൂടിളകിയതുപോലെ. ഒന്നു കിടക്കാമെന്നു കരുതി കട്ടിലിലേയ്ക്ക് ചരിഞ്ഞു.

എപ്പോഴാണ് ഉറങ്ങിയത്? മുറിയിലെ ഏ.സിയുടെ മൂളല്‍ നിന്നപ്പോഴാണ് ചാടിയെണീറ്റത്..

അതെ--പവര്‍കട്ട്! അവന്നറിയാതെ നിലവിളിച്ചു: “അയ്യോ എന്‍റ ശാരിക.”ആരോടു പറയും? അവനതു ചിന്തിക്കാന്‍ പോലുമുള്ള കരുത്തില്ലായിരുന്നു.അവന്‍റ ഹൃദയം ഇതളുകള്‍ കൊഴിഞ്ഞ പൂവുപോലെയായി.. പതുക്കെ മുറിയ്ക്കു പുറത്തു കടന്നു. വന്യമായ ആവേശത്തോടെ  വെളിയില്‍ കടന്നു.ഇനിയുള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധിച്ചു വേണം . അവളെ അവസാനമായി കാണണം.ഗേറ്റിനരികില്‍ കാണുന്ന മരത്തിന്‍റ ചുവട്ടിലേയ്ക്ക് . ആരും അറിയാതെ ..രാത്രിയുടെ വിജനതയില്‍ ഒരു തേങ്ങുന്ന ഹൃദയം..

അതാ രണ്ടു മൂന്നു പേര്‍ താങ്ങിയെടുത്തു കൊണ്ട്  പുറത്തെ വണ്ടിയിലേയ്ക്.മണ്‍ ചിരട്ടയില്‍ ചുട്ട കളിയപ്പം പോലെ അവന്‍റ  സ്വപ്നങ്ങളുടെ മാലാഖ പുറത്തേയ്ക്ക്. അവന് അവിടെ കിടന്ന് ആര്‍ത്തട്ടഹസിയ്ക്കണമെന്നു തോന്നി.ഈലോകത്തോട്...എന്തിനവളെ വര്‍ണ്ണത്തേരിലേറ്റി കൊണ്ടുവന്ന് ഈ ചക്രവ്യൂഹത്തില്‍ പെടുത്തി...  പക്ഷെ തെളിവുകള്‍?  സാക്ഷികള്‍? തെളിവുകളില്ലാത്ത ലോകത്തിലേയ്ക്കു പോയവര്‍ മാത്രം --സാക്ഷികള്‍..തെളിവുകളും അവരോടെപ്പം ആ വ്യൂഹത്തിനുള്ളില്‍ ചുറ്റിക്കറങ്ങി നിലയില്ലാക്കയത്തിലേയ്ക്ക് മറഞ്ഞു.ബാക്കിയുള്ളത് തെളിവുകളില്ലാത്ത,പ്രതികരണ ശേഷിയില്ലാത്ത കുറെ സ്നേഹിയ്ക്കുന്ന ഹൃദയങ്ങള്‍ മാത്രം..  എന്തിനുവേണ്ടി? 

അവന്‍റെ കാലുകളറിയാതെ മുന്നോട്ടു നീങ്ങി. അപ്പുപ്പന്‍ താടിപോലെ   നീങ്ങിയ അവന്‍  അതാ അവിടെത്തി. അവന്‍  കണക്കു കൂട്ടി ഇനി നിമിഷങ്ങള്‍ മാത്രം മതി അവന് അവന്‍റ ശാരികയുടെ  അടുക്കലേയ്ക്ക് എത്തിച്ചേരാന്‍.അകലെയെവിടെയോ ഇരുന്ന് ഒരു രാപ്പാടി കരയുന്നു.ഉദിച്ചുയരാന്‍ പോകുന്ന പ്രഭാതത്തിനുള്ള മുന്നോടിയായി നീലാകാശത്ത് പെരുവനുദിച്ചു കഴിഞ്ഞു.

അവന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു..അടുത്ത ജന്മത്തിലെങ്കിലും ഒരേ കൂട്ടിലെ പക്ഷികളായി, കുഞ്ഞിച്ചിറകുള്ള കുഞ്ഞാറ്റ കിളികളുമായി പാറിപ്പറന്ന്   നടക്കാന്‍ ഈശ്വരന്‍ കനിയണേയെന്ന്.  അതാ..അതാ..അവന്‍റ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് മൊബൈല്‍ സ്പന്ദിയ്ക്കുന്നു...അവനത് വിശ്വസിക്കാന്‍ കഴിയുന്നില്ല.

ശാരികയുടെ ശബ്ദം “ഹലോ വി‍വേക്‍! ഞാന്‍ ഉറങ്ങിയെണീറ്റതിപ്പോ‍ള്‍ ,  ഈ പവര്‍കട്ട് എനിയ്ക്കുള്ളതല്ലാ”...

ആയിരം ചന്ദ്രന്മാരുടെ  നിലാവിന്‍റ   കുളിര്‍മ നല്കി  അവനില്‍ ആ പവര്‍ക്കട്ടിലൊരു വെളിച്ചം വിതറി. ഉത്തരം  കിട്ടാത്ത ഒരു ചോദ്യവും അവശേഷിപ്പിച്ചുകൊണ്ട് .... അപ്പോള്‍ അത്, ആ പവര്‍കട്ട് ആര്‍ക്കുവേണ്ടിയായീരുന്നു???
------------------------------------------------------------------------------------------------------------------
**ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥലങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ഇതിന് പ്രത്യക്ഷമായോ പരോക്ഷമായോ ജീവിച്ചിരിക്കുന്ന ആരുമായും  ബന്ധമില്ല.





60 comments:

  1. നാളത്തെ പവര്‍ കട്ട് എടാ എനിയ്ക്കുവേണ്ടിയായിരിയ്ക്കും. മരിച്ചു കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സില്‍ ബാങ്കുലോണടയും. ജോലിയില്ലാതെ വീട്ടിലോട്ടു ചെന്നാലോ ?”
    അവളുടെ വാക്കിലെ സിന്‍റാക്‍സ് എറര്‍ കണ്ടുപിടിയ്ക്കാന്‍ വിവേകിനായില്ല. അവനവളുടെ കണ്ണുനീര്‍ കര്‍ചീഫിലൊപ്പിയെടുത്തു. അവള്‍ക്കു ധൈര്യം കൊടുത്തു. എന്നാല്‍ ഒരു ഇരുപത്തി രണ്ടുകാരന്‍റെ ധൈര്യത്തില്‍ ബാങ്കിലെ ലോണടയുകയില്ലയെന്ന് ശാരികയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

    ReplyDelete
  2. കഥയിലെ സാങ്കൽപ്പിക കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു. ഈ സാങ്കൽപ്പിക കമ്പനിയുടെ പേരറിയാൻ താത്പര്യമുണ്ട്‌ :)

    കഥയുടെ പേർ ഏറ്റവും ഉചിതമായതാണ്‌.

    ReplyDelete
  3. വെറും സാങ്കല്‍പ്പികം മാത്രം എന്ന് എഴുതിയത് കൊണ്ട് കൊള്ളാം ...... സാങ്കല്‍പ്പികമാന് എങ്കിലും ഇത്തിരി കൂടി പോയി എന്ന് തോനുന്നു ..അതിശോയോക്തി ......

    പിന്നെ ചില ഇടതു ഒക്കെ ഒരു അവിയ്ക്ത്യത നിഴലിക്കുന്നു ...
    "ശാരിക" തന്നെ ആണ് ഇതിലെ കഥാപാത്രം എന്ന് അവസാനം ആണ് മനസിലവുനത് .....തുടകത്തില്‍ ഞാന്‍ എന്ന് മാത്രം എന്ന് പറയുന്നു ..(സ്വയം പറയുന്നു ) പിന്നെ ശാരികയില്‍ കൂടി പറയുന്നു .....

    ReplyDelete
  4. "സാങ്കല്‍പ്പികം" എന്ന് മുന്‍‌കൂര്‍ ജാമ്യം എടുത്തെങ്കിലും, ഇത് ഏതോ ഐ.ടി . കമ്പനിയെ പറ്റിയാണെന്ന് തീര്‍ച്ച... ( കുസുമത്തിന്റെ എല്ലാ കഥകളും ഏതോ അനുഭവം ഓര്‍ത്തു കൊണ്ടാണെന്ന് തോന്നാറുണ്ട് ) ...ഒരു ഐ.ടി. കമ്പനിയല്ല.. എല്ലാ ഐ.ടി. കമ്പനികളും ഇങ്ങനെ തന്നെ.. ജപ്പാനിലെ ആത്മഹത്യ പോലെ നമ്മുടെ കുട്ടികളെയും ഇത്തരം ഒരു ഭാവി കാത്തിരിക്കുന്നുണ്ടോ... നന്നായി അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  5. ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന യുവത്വം.പരീക്ഷയിൽ തോറ്റാൽ,പ്രേമനൈരാശ്യത്താൽ ഒക്കെ ആത്മഹത്യ ഒരു പരിഹാരമായിക്കാണുന്ന യുവത.കുടുംബത്തിനു മാത്രമല്ല അവരുടെ നഷ്ടം രാജ്യത്തിനു കൂടിയാകുന്നു.

    ഏതായാലും ഇവിടെ ശാരിക ആത്മഹത്യ ചെയ്തില്ല. നന്നായി.
    നല്ല പോസ്റ്റ്.ആശംസകൾ

    ReplyDelete
  6. ഈ കഥയില്‍ ഒരു വസ്തുതാ വിവരണത്തിന്റെ എലമെന്ടുണ്ട് ...വളരെ കഷ്ടപ്പെട്ട് ശേഖരിച്ച വിവരങ്ങള്‍..അത് ഏകദേശം യുക്തി സഹമായി ഒരു കഥയില്‍ സന്നിവേശിപ്പിച്ചു എഴുതിയിരിക്കുന്നു..കുസുമം ഇത് വരെ എഴുതിയ ശൈലിയേ അല്ല ഇത്..ഒരു നവീകരിച്ച ശൈലി..മൊത്തത്തില്‍ ആശയവും കഥയും എഴുത്തും കേമം ആയി ..:)

    ReplyDelete
  7. ആഹാ! വന്നല്ലോ..വനമാല!!
    നല്ല സൂപ്പര്‍ എഴുത്ത്. ഏതോ ഒരു അധോലോകത്ത് എത്തിപ്പെട്ട പ്രതീതി. ഇങ്ങനെയും സംഭാവിക്കാറുണ്ടോ?(സംഭവിക്കാതിരിക്കട്ടെ)
    നല്ല ശൈലി, ഒഴുക്കുള്ള എഴുത്ത്, നന്നായിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  8. ഇങ്ങനെ ഒരു വാര്‍ത്ത‍ നേരില്‍ കേള്‍ക്കുമ്പോള്‍ ഉണ്ടായ അതേ ഭീതി ഇത് വായിക്കുമ്പോഴും ..ഇങ്ങനെയും സംഭവിക്കാറുണ്ട് . ട്രെയിനിംഗ് കഴിഞ്ഞു ജോലിയില്‍ കയറുമ്പോഴും ... ഒരു ഫ്രണ്ട് പറഞ്ഞ സംഭവം ഓര്‍മ്മ വരുന്നു. ഒരു ദിവസം അവളുടെ കമ്പനിയില്‍ നട്ടുച്ചയ്ക്ക് ഒരാള്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി.വീണപ്പോഴേ എല്ലാം കഴിഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ സംഭവ സ്ഥലം എല്ലാം ക്ലീന്‍ ചെയ്തു അവര്‍ പഴയ പോലെ ജോലി തുടങ്ങി.ഇത് നടന്നത് കേരളത്തില്‍ തന്നെ .

    ReplyDelete
  9. കഥ വായിച്ചു.

    രണ്ടുമൂന്നു പോസ്റ്റുകളില്‍ സൌമ്യയെക്കുറിച്ച് വായിച്ചും സങ്കടത്തോടെയും രോഷത്തോടെയും അഭിപ്രായം പറഞ്ഞിട്ട് വരികയാണ്. പെട്ടെന്ന് സര്‍ഗസൃഷ്ടിയെപ്പറ്റി പറയാന്‍ മനം അനുവദിക്കുന്നില്ല. ആസ്വദിക്കാനും.

    ReplyDelete
  10. ഇങ്ങനെയൊക്കെ യദാര്‍ത്ഥത്തില്‍
    സംഭവിക്കുന്നുണ്ടാകും അല്ലെ.
    പറഞ്ഞ രീതി ഇഷ്ടപ്പെട്ടെങ്കിലും
    നിറഞ്ഞ ഭീതിയാണ് മനസ്സില്‍.

    ReplyDelete
  11. അതെ, തുടക്കത്തിലെ താന്‍ പിന്നെ ശാരികയാവുന്നു?.ഏതായാലും സങ്കല്പത്തിലെ നായികയ്ക്ക് യാതൊരു അപകടവും പറ്റിയില്ലല്ലോ? പടച്ചോന്‍ കാത്തു!

    ReplyDelete
  12. വായിച്ചു,പേടിച്ചു....

    ReplyDelete
  13. നല്ല കഥ, ഇത് കഥയുടെ ചായം കുറച്ചാൽ വാസ്തവമാണെന്ന് അറിയാവുന്ന ഒരു മാഷാണ് ഞാൻ, സോഫ്റ്റ് വെയർ ഇൻഡസ്റ്റ്റി തരുന്ന പിരിമുറുക്കങ്ങൾ, എന്നും പ്രതീക്ഷിക്കുന്ന ടെർമിനേഷൻ പേപ്പർ, ബെഞ്ചിലിരിക്കുന്നയാളുടേ നിസ്സഹായത ഒക്കെ കുട്ടികൾ പറയാറുണ്ട്! പക്ഷേ ഈ വ്യവസായത്തിന്റെ വെല്ലുവീളികൾ ഏറ്റെടുത്ത് മുന്നോട്ടു പോകുന്നവരേയും കണ്ടിട്ടുണ്ട്. കഥ ശുഭമായതു നന്നായി!

    ReplyDelete
  14. നല്ല കഥ പുതുമയായി തോന്നി അവസാനം നായിക മരിക്കുമെന്ന് കരുതി ടെന്‍ഷനായി പിന്നീട് സന്തോഷിച്ചു

    ReplyDelete
  15. ഐ ട്ടി കമ്പനികളിലെ പിരിമുറുക്കങ്ങൾ ശരിക്കും ഒരു അധോലോകത്തിൽ വന്ന് പെട്ട പോലെയാണ്...
    ഇത്തരം കമ്പനികൾ നമ്മുടെ യുവരക്തങ്ങളുടെ സകലമാന കഴിവുകളും,വീര്യവും പരമാവുധി സമയത്തിനുള്ളിൽ ഊറ്റിയെടുക്കും...!

    നവീന രീതിയിൽ പറഞ്ഞവസാനിപ്പിച്ച ഈ നല്ല കഥക്ക് ഒരഭിനന്ദനം കേട്ടൊ വനമാല

    ReplyDelete
  16. Sabu M H
    MyDreams
    മനോഹര്‍ കെവി
    moideen angadimugar
    റിയാസ് (മിഴിനീര്‍ത്തുള്ളി)
    രമേശ്‌അരൂര്‍
    appachanozhakkal
    lakshmi
    ajith
    ~ex-pravasini*
    Mohamedkutty മുഹമ്മദുകുട്ടി
    nikukechery
    ശ്രീനാഥന്‍
    സാബിബാവ
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
    . എല്ലാവരോടുമായി..
    ശരിക്കും കുറെ കാര്യങ്ങളുടെ വെളിച്ചത്തില്‍ എഴുതിയതാണ്.അറിഞ്ഞപ്പോള്‍,കുറെ ഡേറ്റാകള്‍ തേടിപ്പിടിച്ചു. ശരിക്കും മനസ്സു പിടഞ്ഞു.ആരെയെങ്കിലും ഒക്കെ ഒന്നറിയിക്കണമെന്ന് തോന്നി. അതുകൊണ്ട് ഈ കഥയെഴുതി.നമ്മുടെ കുഞ്ഞുങ്ങളനുഭവിക്കുന്ന ടെന്‍ഷന്‍.അവരെ ഊറ്റിപ്പിഴിയുകയാണ് എല്ലാവരോടും നന്ദി.

    ReplyDelete
  17. ഒരു സാങ്കൽ‌പ്പിക കഥ എന്ന രീതിയിൽ,വളരെ നന്നായി എഴുതിയിരിക്കുന്നു ട്ടോ...

    ReplyDelete
  18. ജീവിച്ചരിക്കുന്നവരുമായോ മരിച്ചവരുമായോ ബന്ധമുണ്ടായാലും ഇല്ലെങ്കിലും ഈ കഥയ്ക്ക്‌ ഈ ആധുനിക കാലവുമായി മുറിച്ചു മാറ്റാനാവാത്ത ബന്ധമുണ്ട്. നന്നായി പറഞ്ഞു. ശരിക്കും ഈ യുഗത്തിന്റെ നടുവില്‍ നിന്ന് ചീന്തിയെടുത്ത ഒരു ഏട്

    ReplyDelete
  19. ഇത് തീവ്രമാണ്.
    ഈ ടെൻഷൻ സഹിയ്ക്കുന്നവരെ ധാരാളമായി നമുക്ക് ചുറ്റും കാണുന്നുണ്ട്.

    എഴുത്ത് വളരെ നന്നായി വരുന്നുവെന്ന് പറയുമ്പോൾ സന്തോഷമുണ്ട്.

    എല്ലാ അഭിനന്ദനങ്ങളും.......

    ReplyDelete
  20. ഐ.ടി. ജീവിതത്തിനോട് ഒട്ടിനില്‍ക്കുന്ന കഥ. അഭിനന്ദനങ്ങള്‍

    ReplyDelete
  21. ചേച്ചി, പുതിയ തലമുറയുടെയും പുതിയ ലോകത്തിന്റെയും കഥയാണ്‌ ചേച്ചി പറഞ്ഞിട്ടുള്ളത്. കടുത്ത മത്സരത്തിന്റെ കടുത്ത വ്യാമോഹത്തിന്റെ ഈ കാലഘട്ടത്തില്‍ ഇതൊരു സങ്കല്പീക കഥയല്ല. പല താളത്തില്‍ വ്യത്യസ്ത വിഷയങ്ങള്‍ എഴുതുന്ന ചേച്ചിക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  22. "എന്നാല്‍ ഒരു ഇരുപത്തി രണ്ടുകാരന്‍റെ ധൈര്യത്തില്‍ ബാങ്കിലെ ലോണടയുകയില്ലയെന്ന് ശാരികയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു". കൊള്ളാം ചേച്ചീ...

    ReplyDelete
  23. മിക്കവാറും ഐടി കമ്പനികള്‍ ഇങ്ങിനെയൊക്കെ തന്നെ. അതില്‍ പെട്ട് ജീവിക്കാന്‍ പഠിക്കുന്നവര്‍ ജീവിതത്തില്‍ വിജയിക്കുന്നു. കഥയുടെ അവസാനം വളരെ നന്നാക്കി. ടെന്ഷനുകളില്‍ പിടഞ്ഞു നിയത്രണം വരെ വിട്ട് പോകാവുന്ന അവസ്ഥകളിലേക്ക് തള്ളിവിടുന്ന ഇത്തരം നിരവധി മേഖലകള്‍ തന്നെ ഉണ്ടെന്നാണ് തോന്നുന്നത്.
    എഴുത്തിന്റെ പുതിയ രീതി ഇഷ്ടായി.

    ReplyDelete
  24. syntax error എല്ലാം മാറി ഒടുവില്‍ പ്രോഗ്രാം compile ആയല്ലോ. അതു നന്നായി!

    ReplyDelete
  25. ഫ്രൊഫഷണലുകളെക്കുറിച്ചു നല്ല ഫ്രൊഫഷണല്‍
    ടച്ചുള്ള കഥ , കൊള്ളാം .

    ReplyDelete
  26. കുഞ്ഞൂസ് (Kunjuss) ..സന്തോഷം കുഞ്ഞൂസെ.
    Salam..നമുക്കു ചുറ്റും ഇപ്പോള്‍ നടക്കുന്നത്
    Echmukutty .വളരെ സന്തോഷം കൂട്ടുകാരി.
    ബിഗു ..നന്ദി ബിഗു
    ഭാനു കളരിക്കല്‍ ..കോംപ്ളിമെന്‍റിന് ഒരുപാടു സന്തോഷം
    ആളവന്‍താന്‍ ...ശരിയല്ലേ..നായികപറഞ്ഞത്?

    പട്ടേപ്പാടം റാംജി ..അതെ റാംജീ..ഈ തലമുറ അനുഭവിക്കുന്ന ടെന്‍ഷന്‍ ഒന്നു വരച്ചു കാട്ടിയതാണ്.
    പ്രദീപ്‌ പേരശ്ശന്നൂര്‍ ..thank u pradeep

    zephyr zia..ആ proyram compile ആക്കി.

    ജയിംസ് സണ്ണി പാറ്റൂര്‍ ..ഒരുപാടു സന്തോഷം

    ReplyDelete
  27. ഈ ഐ.ടി.കഥ കൊള്ളാം.വാങ്ങുന്ന ശമ്പളത്തിനു മയപ്പെടുത്താൻ കഴിയുന്നതിലേറെ പിരിമുറുക്കം പല കമ്പനികളും അവർക്കു കൊടുക്കുന്നു.

    ReplyDelete
  28. കഥ പറയാനുള്ള കഴിവ്‌ പ്രശംസനീയം.

    ReplyDelete
  29. കഥ വിവരണാത്മകം ആയിപ്പോയതിനാൽ ഒരു ശില്പഭദ്രതയില്ലായ്മ തോന്നി. പ്രമേയത്തിന്റെ പ്രത്യേകത കൊണ്ട് ഒരു പരിധിവരെ അതു ക്ഷന്തവ്യമാണെന്നും വരാം.

    ആശംസകൾ.

    ReplyDelete
  30. നല്ല പോസ്റ്റ്

    ReplyDelete
  31. sreee
    the man to walk with
    khader patteppadam
    പള്ളിക്കരയില്‍
    Jishad Cronic

    എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റ സന്തോഷം അറിയിക്കുന്നു.

    ReplyDelete
  32. എനിക്കുമുണ്ടായിരുന്നു ഇത് പോലെ ഒരു സാഹചര്യത്തില്‍ ജീവിതം ഹോമിച്ച കൂട്ടുകാരി.പഠിത്തത്തില്‍ എന്നും മുന്നില്‍ നിന്ന അവള്‍ പതറിയത് ഇത് പോലൊരു ട്രെയിനിങ്ങില്‍ ആയിരുന്നു.
    ഇപ്പോഴും അവളുടെ വീട്ടുകാര്‍ വിചാരിക്കുന്നത് ഞാന്‍ കാരണമാ അവള്‍ അങ്ങനെ ചെയ്തതെന്ന്

    ReplyDelete
  33. പ്രോഫ്സ്നാല്‍ സ്റ്റോറി

    ReplyDelete
  34. ഐ ടി യെ ചുറ്റി നില്‍ക്കുന്ന കഥ ആയതു കൊണ്ടും ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയതു കൊണ്ടും മാത്രം ചിലത് കുറിക്കട്ടെ.കഥ ഇഷ്ടമായി.ടെവെലോപ്മെന്റ്റ് പ്രൊജക്റ്റ്‌ കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഒരു സുഹൃത്തിന്റെ ഓര്‍മ്മയില്‍ നിന്ന് കൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത്.ഏതു ജോലിയും പോലെ തന്നെ ആണ് സോഫ്റ്റ്‌വെയര്‍ എങ്ങിനീര്ടെ ജോലിയും.ഒരു മത്സരത്തില്‍ പെടാനും ജീവിതം ജോലി മാത്രം ആക്കി തീര്‍ക്കാനും എളുപ്പം ഇവിടെ കഴിയും.നമ്മുടെ ഗോവെര്‍മെന്റ്റ് ജോലികളില്‍ ഇല്ലാത്ത ഒരു പന്തയം ഇവിടെ ഉണ്ടെന്നുള്ളത് നേരാണ്.എങ്കിലും എന്ത് വേണമെന്ന് തീരുമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.ഏണിപ്പടികള്‍ കയറി വാശിയോടെ മുന്‍പോട്ടു പോകേണ്ടവര്‍ക്ക് അങ്ങനെയും,ജീവിതവും ജോലിയും ഒന്നിച്ചു കൊണ്ട് പോകേണ്ടവര്‍ക്ക് അങ്ങനെയും ആകാം ..

    പിന്നെ ട്രെയിനിംഗ് സമയത്തെ സംഘര്‍ഷങ്ങള്‍.ഞങ്ങള്‍ടെ ഇടയില്‍ ട്രെയിനിംഗ് സമയത്തിന് ഒരു ഓമന പേരുണ്ട്.പൈഡ് ഹണിമൂണ്‍.ബി ടെക് കാലത്തെ വെല്ലുന്ന ഒന്നും ആ സമയത്ത് പഠിക്കേണ്ടി വരുന്നില്ല എന്നാണ് എന്റെ ഓര്‍മ്മ.അടുത്ത കാലത്ത് മാധ്യമങ്ങളും ജനങ്ങളും ഒന്ന് പോലെ പറയുന്ന ഒന്നുണ്ട് ഐ ടി ക്കാര്‍ക്ക് ജീവിതമില്ല.പണം മാത്രമേ ഉള്ളു.അവിടെ എന്നും സംഘര്‍ഷങ്ങള്‍ ആണ്.കൂടുതല്‍ വിവാഹ മോചനം അവിടെ ആണ് എന്നൊക്കെ.സത്യത്തില്‍ അതൊക്കെ നമ്മള്‍ വ്യക്തികളെ ആശ്രയിച്ചിരിക്കുന്നു.അതിനു profession മായി അത്ര കടുത്ത ബന്ധം ഒന്നുമില്ല.ഒരു ഡോക്ടര്‍ടെ ജീവിതവും തിരക്കുകളും ഒന്നും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ക്ക് ഇല്ല.

    പിന്നെ അഭിരുചി മറ്റു പലതിലും ആയിട്ടും കിട്ടുന്ന പണത്തെ ഓര്‍ത്തു ഇതില്‍ വന്നു പെടുന്നവര്‍ക്ക് ഇതൊരു ബാലി കേറാ മല ആകുന്നുണ്ട്.ഓരോ തവണയും നാട്ടില്‍ എത്തുമ്പോള്‍ കേള്‍ക്കുന്ന സ്ഥിരം പല്ലവികള്‍ ആണ് ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
    ചേച്ച്യുടെ കഥ ഇഷ്ടമായി കേട്ടോ..

    ReplyDelete
  35. nalla vaayana thannathinu nandi.avatharanam kemam

    ReplyDelete
  36. പഞ്ചാരക്കുട്ടന്‍ ..വിഷമം തോന്നുന്നു. അതു കേട്ടിട്ട്.

    ReplyDelete
  37. ayyopavam
    സന്തോഷം
    jayarajmurukkumpuzha.thank u

    സുജിത് കയ്യൂര് വളരെ സന്തോഷം മാഷേ..

    Sreedevi ..അനുഭവങ്ങളഉടെ വെളിച്ചത്തിലെഴുതിയ അനുജത്തിക്ക് എന്‍റ സന്തോഷം അറിയിക്കട്ടെ.
    February 13, 2011 9:27 PM

    ReplyDelete
  38. ഇതത്ര സാങ്കല്‍പ്പിക കഥയായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. ലക്ഷങ്ങള്‍ ബാധ്യത ചെറു പ്രായത്തില്‍ തന്നെ കുട്ടികളുടെ തലയില്‍ കയറ്റി വെക്കുന്ന മാതാപിതാക്കള്‍ തന്നെ ഉത്തരവാദികള്‍. ഇങ്ങനെയുള്ള കുട്ടികള്‍ വളര്‍ന്നാല്‍ മാതാപിതാക്കളെ വൃദ്ധ സദനത്തിലേക്ക് വിടുന്നു എന്ന് പറഞ്ഞും നാം തന്നെ കരയണം. കഥയില്‍ സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്തി. വളരെ നന്നായി.

    ReplyDelete
  39. വന്നിട്ടുണ്ടായിരുന്നു...

    ReplyDelete
  40. അവന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു..അടുത്ത ജന്മത്തിലെങ്കിലും ഒരേ കൂട്ടിലെ പക്ഷികളായി,
    കുഞ്ഞിച്ചിറകുള്ള കുഞ്ഞാറ്റ കിളികളുമായി പാറിപ്പറന്ന് നടക്കാന്‍ ഈശ്വരന്‍ കനിയണേയെന്ന്.

    ...വഴികള്‍ വളരെ വളരെ കുറവുതന്നെ!!!

    നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  41. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ ഒരുപാട് പേരുമായുള്ള സാദൃഷ്യം സ്വാഭാവികം മാത്രം - നല്ല കഥ

    ReplyDelete
  42. കഥയില്‍ സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്തി. അവസാനഭാഗം നെഞ്ചിടിപ്പ് കൂട്ടാന്‍
    സഹായിച്ചു.വളരെ നന്നായി.

    ReplyDelete
  43. സൂപ്പർ കഥ; സൂപ്പർ അവതരണം!
    വളരെ ഇഷ്ടപ്പെട്ടു.
    ചേച്ചീ, അഭിനന്ദനങ്ങൾ!

    ReplyDelete
  44. Shukoor
    താന്തോന്നി/Thanthonni
    Joy Palakkal ജോയ്‌ പാലക്കല്‍
    കെ.എം. റഷീദ്
    lekshmi. lachu
    jayanEvoor

    പ്രിയപ്പെട്ട എന്‍റ കൂട്ടുകാരെ നിങ്ങളുടെ എല്ലാം പ്രോത്സാഹനം കൊണ്ടാണ് എന്നിലെ കഥാകാരി വളരുന്നത്. ഞാന്‍ അതിനെന്നും നിങ്ങളോടു കടപ്പെട്ടിരിയ്ക്കുന്നു.

    ReplyDelete
  45. കഥകളെല്ലാം ഒന്നല്ലെങ്കില്‍ മറ്റുവിധത്തില്‍ സാങ്കല്പികം തന്നെയല്ലേ? വളരെ മനോഹരമായിരിക്കുന്നു. വായനാസുഖവും...........

    greetings from trichur

    ReplyDelete
  46. യാദൃശികമായാണ് രമ്യാആണ്‍റ്റണിയുടെ ബ്ലോഗില്‍ എത്തിയത്.അവിടം വായിച്ചു കണ്ണുകലങ്ങി വരുന്ന വഴിയാണ്.അപ്പോഴിതാ ഇവിടെയൊരു വനമല കഥ ....സസ്പെന്‍സ് നിറഞ്ഞ വരികള്‍....ശരിക്കും കരയിപ്പിച്ചു

    ReplyDelete
  47. ഐ ടി പാര്‍ക്കുകളിലെ വര്‍ണമനോഹരതക്കപ്പുറം ഇങ്ങിനെയുമൊരു ഇരുണ്ട വശമോ?
    ശരിക്കും ഞെട്ടി..
    അവതരണം ഭംഗിയായിരിക്കുന്നു.

    ReplyDelete
  48. ജെ പി വെട്ടിയാട്ടില്‍..മാഷേ എല്ല കഥയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്‍പ്പം ആത്മാംശം കാണും
    അതിരുകള്‍/മുസ്തഫ പുളിക്കൽ..സന്തോഷം ഇവിടെ കന്നി വിസിറ്റര്‍
    mayflowers ..പലകാര്യങ്ങളിലും ആഴ്ന്നിറങ്ങുമ്പോളെ നമ്മള്‌‍ കാര്യങ്ങളറിയൂ..

    ReplyDelete
  49. അവതരണം ഭംഗിയായിരിക്കുന്നു.
    അഭിനന്ദനങ്ങൾ

    ReplyDelete
  50. ഐ.ടി. മേഖലയില്‍ പണ്ടത്തെപ്പോലെ തൊഴില്‍ സുരക്ഷിതത്വം ഇന്നില്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് മാനസിക പിരിമുറുക്കം കൂടുതലാണ്‌.`പുതിയ കാലഘട്ടത്തിന്റെ കഥ വളരെ നന്നായി പറഞ്ഞു. ചേച്ചി, നല്ല അവതരണം.

    ReplyDelete
  51. ഹാവൂ, സമാധാനമായി.
    ഒറ്റ ശ്വാസത്തിലാണ്‌ വായിച്ചു തീർത്തത്. പുതുമയുള്ള കഥ.

    ReplyDelete
  52. പിന്നെയും എത്തി, ഇത്തവണ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ...

    നല്ല എഴുത്തുകളുമായി കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ.

    ReplyDelete
  53. ബെഞ്ചാലി

    Vayady


    പട്ടേപ്പാടം റാംജി
    Kalavallabhan

    അനില്‍കുമാര്‍ . സി.പി
    സന്തോഷം കൂട്ടുകാരെ .നിങ്ങളുടെ അഭിനന്ദനങ്ങള്‍ക്ക് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...