Wednesday, February 22, 2012

ഗതിമാറി ഒഴുകിയ പുഴ: ഭാഗം-5


അന്ന് പ്രോജക്ടു ക്ലൈയ്ന്‍റിന് കൈമാറുന്നതോടു കൂടി ഒരു വര്‍ഷത്തെ അര്‍ച്ചനയുടെ കഠിനാദ്ധ്വാനത്തിന് അല്‍പ്പം  ശമനമായി. അടുത്തയാഴ്ചഞങ്ങള്‍ക്ക്  സാലറി ഹൈക്കിന്‍റെ സമയവുമായിരുന്നു. . പിറ്റേദ്ദിവസം പ്രോജക്ട് പാര്‍ട്ടി കംമ്പനി പ്ലാന്‍ചെയ്തിരുന്നത്   മദ്രാസ്സിലെ ഏറ്റവും വലിയ ഫൈവ്സ്റ്റാര്‍  ഹോട്ടലായ  ഹോട്ടല്‍ റോസ് ബൌളിലായിരുന്നു.അങ്ങിനെ എല്ലാം കൊണ്ടും   ഞങ്ങള്‍നല്ല ഹാപ്പി മൂഡിലായിരുന്നു.    പിറ്റേആഴ്ച  അര്‍ച്ചന  നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പും ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ശരവണാ ടെക്‍സ്റ്റയിലില്‍കയറി കുറച്ചു ഡ്രസ്സുകളും വാങ്ങി.രാത്രി വൈകിയാണെങ്കിലും മറീനാ ബീച്ചിലെ കാറ്റിന്‍റെ കുളിരു് നുകര്‍ന്ന്  പ്രോജക്ടിന്‍റെ ഇടയില്‍പറ്റിയ അബദ്ധങ്ങളുടെ കഥകളും പറഞ്ഞ് മണിക്കുറുകളോളം അവിടെയിരുന്നു.കയ്യിലെ വാച്ചില്‍ നോക്കുമ്പോളാണ് നേരം വളരെ വൈകിയെന്നു മനസ്സിലായത്. എന്‍റെ ടൂവീലറില്‍അവളെ പേയിംഗ് ഗസ്റ്റ് വീട്ടില്‍ കൊണ്ട്    ആക്കിയിട്ട് എനിക്ക് എന്‍റെ ഫ്ലാറ്റിലെത്തണമായിരുന്നു. എളുപ്പം തന്നെ ഞങ്ങള്‍തിരികെ പോകുവാന്‍വണ്ടി സ്റ്റാര്‍ട്ടാക്കിയപ്പോളാണ് അത് കാണുന്നത്.ചുറ്റിനും പരിചയമില്ലാത്ത മൂന്നു നാലുപേര്‍. അവര്‍വളരെ നേരം കൊണ്ടേ ഞങ്ങളെ വാച്ചു ചെയ്തു കൊണ്ട് അങ്ങകലെ ബീച്ചിലിരുന്നതായിരിക്കണം.. ചുറ്റിനും നിന്ന അവര്‍തമിഴിലെന്തൊക്കെയോ ചോദിച്ചു. അവസാനം അര്‍ച്ചനയെ കടന്നു പിടിച്ചപ്പോളാണ് അവരുടെ ഉദ്ദേശ്യം മനസ്സിലായത്ചെറുത്തു നിന്ന എന്നെ അവര്‍നല്ലവണ്ണം പ്രഹരിച്ചു. നിസ്സാഹയനായ ഞാനവിടെ കിടന്ന് വിളിച്ചു കൂവി. അപ്പോഴേക്കും അര്‍ച്ചനയെ അവര്‍കാറില്‍കയറ്റി കൊണ്ടുപോയി കഴിഞ്ഞിരുന്നു. ഓടിയെത്തിയ ബീച്ച് പട്രോള്‍ പോലീസ് വന്ന് എന്നെ ചോദ്യം ചെയ്യുകയായിരുന്നു. കംമ്പനിയുടെ ഐഡന്‍റിറ്റി കാണിച്ച എന്നെ പൊയ്ക്കൊള്ളുവാന്‍പറഞ്ഞു. പുറത്തറിഞ്ഞാലുള്ള കഥയോര്‍ത്ത് എന്‍റെ അടുത്ത സ്നേഹിതന്‍കന്നടക്കാരന്‍  ഭാസ്ക്കറിനെ  വിളിച്ചു. ഞാനും അവനും കൂടി ആ ബീച്ചു മൊത്തം രാത്രിയിലരിച്ചു പെറുക്കി. അപ്പോളാണ് അവന്‍പറയുന്നത് അവിടെയുള്ള പോലീസുകാരും ഉന്നതന്‍മാരും ഒക്കെ അറിഞ്ഞു കൊണ്ടു ചെയ്യുന്ന കച്ചവടമാണിതെന്ന്കരിംതിരി കത്തി അണഞ്ഞ വിളക്കുപോലെ ഞാന്‍ രാവെളുക്കുവോളം ആ കടപ്പുറത്ത് കുത്തിയിരുന്നു. എനിക്കു കൂട്ടിന് ഭാസ്ക്കറും.അങ്ങിനെ വെളുപ്പാന്‍കാലമായപ്പോള്‍ അങ്ങകലെ എവിടെ നിന്നോ ഒരു ഞരക്കം കേട്ടു. ഞങ്ങളതിന്‍റെ ഉറവിടം തിരക്കി ചെന്നപ്പോളാണ് പിച്ചി ചീന്തിയ ചെമ്പരത്തിപ്പൂവായി എന്‍റ അര്‍ച്ചന ബോധമില്ലാതെ കടല്‍തീരത്ത്.!

എനിയ്കതെങ്ങനെ അമ്മയടുയടുക്കല്‍പറയണമെന്നറിഞ്ഞു കൂടാ...ഞാനും ഭാസ്ക്കറും കൂടി അവന്‍റെ ചേച്ചി ഡോക്‍ടറായി വര്‍ക്കു ചെയ്യുന്ന ഒരു ആശുപത്രിയില്‍അവന്‍റെ വണ്ടിയില്‍കൊണ്ടുപോയി. എത്രയും പവിത്രമായി അവള്‍അന്നുവരെ കാത്തു സൂക്ഷിച്ച അവളുടെ എല്ലാം ആ രാത്രിയില്‍രണ്ടോ അതില്‍കൂടുതലോ അധമന്‍മാര്‍പിച്ചിച്ചീന്തി...തീരെ അവശയായ അവളെ നോര്‍മലാക്കി എടുക്കാന്‍മരുന്നും ആശ്വാസവചനങ്ങളും പിന്നെ ഒരു സൈക്കിയാട്രിന്‍റെ സഹായവും എല്ലാം വേണ്ടിവന്നു. പതുക്കെ പതുക്കെ അവള്‍ സാധാരണനിലയിലേക്കു വന്നു.അത്രയും ദിവസം ഭാസ്ക്കറിന്‍റെ ചേച്ചിയുടെ വീട്ടിലായിരുന്നു അര്‍ച്ചന. സുഖമില്ലായെന്ന് പറഞ്ഞ് കംമ്പനിയില്‍ നിന്നും ലീവെടുത്തു. വീണ്ടും കംമ്പനിയില്‍ ജോയിന്‍ ചെയ്ത അവള്‍ എന്നില്‍നിന്നും കഴിയുന്നതും അകലാനുള്ള ശ്രമമായിരുന്നു. ഒരിയ്ക്കല്‍ പോലും പിന്നെയവള്‍  ബീച്ചില്‍വന്നിട്ടില്ല. കടലിന്‍റെ  തിരമാലകളുടെ  അലയടി കാണുന്നതു തന്നെ അവള്‍ക്കു ഭയമായിരുന്നു.

ഒഴുകിവന്ന പുഴയുടെ ഒഴുക്കു നിലച്ചതുപോലെയായി ഞങ്ങള്‍രണ്ടുപേരും. അടുത്ത പ്രോജക്ടുമായി  ഹൈദ്രബാദിലേക്കു പോകുന്ന അന്ന് വന്ന് അവളെന്നോടു യാത്ര പറഞ്ഞു. അവളുടെ മുഖത്തെ നിസ്സംഗഭാവം എന്നെ തളര്‍ത്തിക്കളഞ്ഞു. ഞാന്‍മൂന്നു നാലു ദിവസം ഓഫീസില്‍ പോകാതെ വീട്ടില്‍തന്നെ കഴിച്ചുകൂട്ടി. അപ്പോഴാണ് അമ്മയോട് ഇനി മേലില്‍അവളുടെ കാര്യം തിരക്കരുതെന്നു പറഞ്ഞത്. ഒരു പിടിവള്ളി കിട്ടാതെ ഞാന്‍ദിവസങ്ങള്‍തള്ളി നീക്കിയ സമയമായിരുന്നു അത്.
പിന്നീടു വന്ന അമ്മയുടെ കഥയും. എനിയ്ക്കാകെ ഭ്രാന്തു പിടിച്ചതുപോലെയായി.
ഇനി അമ്മ പറയൂ. എങ്ങിനെ വേണം അതിന്‍റെ അവസാന  ഭാഗം എഴുതി തീര്‍ക്കേണ്ടത്?,
എവിടെയൊക്കെയാണ് അതില്‍ വെട്ടി തിരുത്തേണ്ടത്?.

അവന്‍റെ മെയില്‍വായിച്ച്   കണ്ണിലിരുട്ടു കയറിയതു പോലെ ആയി. കുറച്ചു തണുത്ത വെള്ളവും കുടിച്ച് .കുറേ നേരം  അകത്ത് കട്ടിലില്‍ പോയി കിടന്നു. അറിയാതെ ഒന്നു മയങ്ങി...............
     ഹൈദ്രബാദിലെ റെയില്‍വേസ്റ്റേഷനിലൂടെ താന്‍ നടക്കുന്നു. ഓട്ടോക്കാരന്‍റടുക്കല്‍എങ്ങിനെയെങ്കിലും സ്ഥലം പറഞ്ഞു കൊടുത്തു..ഫാബ് സിറ്റി...ലാഡ് ബസ്സാറിനടുത്തുള്ള
......................................... അവന്‍ തന്നെ കൃത്യമായും ഒരു ബഹു നില കെട്ടിടത്തിന്‍റെ മുമ്പില്‍..............................പേരുള്ളത്. കൊണ്ടു നിര്‍ത്തി. ഓട്ടോ കൂലി കൊടുത്ത് അവനെ പറഞ്ഞയച്ചു കഴിഞ്ഞ്.റിസപ്ക്ഷനില്‍  ചെന്ന് പേരു പറഞ്ഞു..അര്‍ച്ചന വാര്യര്‍.....   എന്നോട് റിസപ്ഷനിസ്റ്റ് വെയിറ്റു ചെയ്യുവാന്‍പറഞ്ഞു. അല്‍പ്പസമയം കഴിഞ്ഞു. നനഞ്ഞൊട്ടിയ പീലികളുമായി...ചിറകുവിരിച്ചാടുവാന്‍കഴിയാത്ത ഒരു മയില്‍ പേട നടന്നടുക്കുന്നതുപോലെ അര്‍ച്ചന അടുത്തുവന്നു.
തന്നെക്കണ്ട അവള്‍ ഒരു പൊട്ടിക്കരച്ചിലോടെ തന്‍റെ മേലേക്കു ചാഞ്ഞു...ആരോ തന്നെ തട്ടി വിളിച്ചു. അതോ എന്തോ ശബ്ദം കേട്ടതോ... മയക്കത്തില്‍നിന്നും ഉണര്‍ ന്നെങ്കിലും  ആസ്വപ്ന കാഴ്ചകള്‍  മനസ്സില്‍തങ്ങിനിന്നു. അതിലൊരു മണ്‍ചിരാതിന്‍റെ വെളിച്ചം ....  ചെറിയ ഒരു ആശ. ചിലപ്പോളങ്ങനെയാണ്.ചില കാര്യങ്ങള്‍..ഒരിക്കലും സോള്‍വു ചെയ്യാന്‍പറ്റില്ല എന്നു വിചാരിക്കുന്ന കാര്യങ്ങളായിരിക്കും ഏതെങ്കിലും ഒരു മാര്‍ഗ്ഗം തെളിഞ്ഞു വരും. അതിലങ്ങു പരിഹരിച്ചു പോകും.ഇതും അതുപോലെ……..മനസ്സിലൊരു ആശയുടെ തിരി നാളം കത്തിത്തുടങ്ങി……
അത്തവണത്തെ ഓഫീസ് ടൂറ് ഹൈദ്രബാദിലുള്ളതിന് തന്‍റെ പേരെഴുതിയേക്കാന്‍ സെക്രട്ടറിയുടെ അടുക്കല്‍പറഞ്ഞു. അഡീഷണല്‍ സെക്രട്ടറി ബാല ഗംഗാധറിന്
വിസ്മയം.  എന്തുപറ്റി ഇത്തവണ ഇന്ദിര സാര്‍  ടൂറു പോകുവാന്‍സമ്മതിച്ചത്?


   ആദ്യമായല്ല ഹൈദ്രബാദിലേയ്ക്കു പോകുന്നത്വര്‍ഷങ്ങളുടെ മങ്ങിയ ഒരോര്‍മ്മയുണ്ട്. കല്യാണം കഴിഞ്ഞ നാളുകളില്‍ ഹൈദ്രബാദും സെക്കന്‍ഡ്രാബാദും .

 ഹൈദ്രാബാദിന്‍റെ ' ഗ്ലോബല്‍ ഐക്കണ്‍ആയ   ചാര്‍മിനാര്‍ കോട്ടയും ഒക്കെ ഒരു നിമിഷം മനസ്സില്‍ കൂടി ഒരു മിന്നലാട്ടം നടത്തി. ഒരുകാലത്ത്   കോഹിനൂര്‍ രത്നത്തിന്‍റെ ഇരിപ്പിടമായിരുന്ന ഗോല്‍ഘണ്ട ഫോര്‍ട്ട് അന്ന് രണ്ടുപേരും കൂടി അനായാസം കയറി ,   അന്ന് പൊളിഞ്ഞ കോട്ടയുടെ  ഒരു കല്ലിലിരുന്ന് ജീവിതം കെട്ടി പൊക്കി കോട്ടയാക്കുന്നതിന്‍റെ അടിത്തറ പാകിയത് ഇന്നലത്തേപോലെ ഓര്‍ക്കുന്നു. പിന്നീട് യാഥാര്‍ത്ഥ്യങ്ങളോട് അടുക്കുമ്പോളാണ് കോട്ടകളെല്ലാം   തകര്‍ന്നടിയുന്ന വെറും ചീട്ടു കൊട്ടാരം മാത്രമാണെന്നറിയുന്നത്.
 വെണ്ണക്കല്ലില്‍ തീര്‍ത്ത ബിര്‍ളാ മന്ദിരവും , ഷാലാര്‍ ജംഗ് മ്യൂസിയവും ഒക്കെമനസ്സില്‍ മായാതെ കിടക്കുന്നു.
  ഹൈദ്രബാദ് റെയില്‍വേസ്റ്റേഷനില്‍ കോണ്‍ ഫെറന്‍സ് കോഡിനേറ്റര്‍ ധനുഷ്  റിസീവ് ചെയ്യാന്‍  വന്നിട്ടുണ്ടായിരുന്നു. ഗസ്റ്റ് ഹൌസ് വരെ അദ്ദേഹം കൂട്ടിനു വന്നു.പിറ്റേ ദിവസം രാവിലെ മീറ്റിംഗിനു വരുമ്പോള്‍ കാണാമെന്നും പറഞ്ഞ് ധനുഷ് പോയി. അന്നു ഞായറാഴ്ച ഒരു പകല്‍ മുഴുവനും തനിക്ക്  തന്‍റ ഉദ്ദേശ്യത്തിനു വേണ്ടി  വിനിയോഗിക്കാമായിരുന്നു. ഗസ്റ്റ്ഹൌസില്‍ നിന്നും ഒന്നു ഫ്രെഷപ്പാകാനുള്ള സമയം മാത്രമേ എടുത്തുള്ളു. അന്നത്തെ പകല്‍ തനിയ്ക്കുവേണ്ടി മാത്രം ഉള്ളതുപോലെ തോന്നി. താന്‍ വന്ന ഉദ്ദേശ്യം. അതാണു പ്രധാനം. എങ്ങിനെയും അര്‍ച്ചനയുമായി കണ്ടു മുട്ടണം. പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു. സ്ഥലം പറഞ്ഞു. ലാഡ് ബസ്സാറിന്    പിന്നിലുള്ള     ഹൈടെക്‍സിറ്റിക്കടുത്തുള്ള ഗംഗോത്രി.ഓട്ടോക്കാരന്‍ കൃത്യമായും തന്നെ ആ ബഹുനിലക്കെട്ടിടത്തിന്‍റ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തി. ഗംഗോത്രി. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. സ്വപ്നത്തില്‍ കണ്ട റിസപ്ഷനിസ്റ്റില്ലായിരുന്നു. പകരം ഒരു ഹിന്ദിക്കാരന്‍ സെക്യൂരിറ്റി. ആരെ കാണണമെന്നു തിരക്കി.
അര്‍ച്ചനാ വാര്യര്‍. അയാള്‍ പേരിന്‍റെ വാലുമാത്രം കോണിപ്പടിയില്‍ പകുതി വരെ കയറി നിന്നുകൊണ്ട് പറയുന്നതു കേട്ടു.
" വാര്യര്‍...   ജല്‍ദി  ആയിയെ ബേഠീ....ഏക്‍ വിസിറ്റര്‍‌ ഹെ".
ബാക്കിയെല്ലാം സ്വപ്നത്തിലേ പോലെ തന്നെയായിരുന്നു.
അല്‍പ്പസമയം കഴിഞ്ഞു. നനഞ്ഞൊട്ടിയ പീലികളുമായി...ചിറകുവിരിച്ചാടുവാന്‍കഴിയാത്ത ഒരു മയില്‍ പേട നടന്നടുക്കുന്നതുപോലെ അര്‍ച്ചന അടുത്തുവന്നു.തന്നെക്കണ്ട അവള്‍ ഒരു പൊട്ടിക്കരച്ചിലോടെ തന്‍റെ മേലേക്കു ചാഞ്ഞു...
അമ്മയെക്കണ്ട സന്തോഷമാണോയെന്ന് സെക്യൂരിറ്റിക്കാരന്‍ ഹിന്ദിയില്‍ ചോദിച്ചു. അതെയെന്നുത്തരവും പറഞ്ഞു.അല്‍പ്പം കഴിഞ്ഞപ്പോള്‍  ഒന്നു ശാന്തമായി. അവളോട് ഫ്രെഷായി തന്‍റ കൂടെ പുറത്തോട്ട് വരുവാനാവശ്യപ്പെട്ടു.അവളൊരു കൊച്ചു കുട്ടിയെ പോലെ അനുസരിച്ചു. അന്നു മുഴുവന്‍ താനും അവളുമായി  ഗോല്‍ഘണ്ട ഫോര്‍ട്ടും ചാര്‍മിനാര്‍ കോട്ടയും ഒക്കെയായി കറങ്ങി നടന്നു.പഴയ പ്രസരിപ്പൊന്നും അവളില്‍ കണ്ടില്ല. പഴയ അര്‍ച്ചനയുടെ ജീവസ്സറ്റ ഒരു പ്രതിബിംബം പോലെയാണ് തനിയ്ക്ക്  തോന്നിയത്. വിഷമം പുറത്തുകാട്ടാതെ വാതോരാതെ പലതിനെപ്പറ്റിയും താന്‍ സംസാരിച്ചു കൊണ്ടിരുന്നു. അങ്ങിനെ പണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞങ്ങള്‍..ഞാനും ഭര്‍ത്താവും കൂടി  സ്വപ്നങ്ങള്‍ നെയ്ത് കോട്ട കെട്ടിരസിച്ച് ഇരുന്ന ആ കല്ലില്‍... അത് കണ്ടുപിടിയ്ക്കുവാനൊരു പ്രയാസവും നേരിട്ടില്ല.... ആനയുടെ ആകൃതിയായിരുന്ന ആ പാറയെ ആനപ്പാറ എന്നാണു വിളിച്ചിരുന്നത്.അതില്‍ ചെന്നിരുന്നു. ആപൊട്ടിപ്പൊളിഞ്ഞ കോട്ട ഒരു മാറ്റവുമില്ലാതെ.. അതേപോലെ തന്നെ നിലനില്‍ക്കുന്നു. അതിലിരുന്ന തനിയ്ക്ക് വന്ന മാറ്റം കണ്ട് ആ കല്ലിന്‍റെയുള്ളിലൊരു നാവുണ്ടായിരുന്നെങ്കില്‍  ആ നാവില്‍നിന്നതറിയാമായിരുന്നല്ലോയെന്ന്  വെറുതെ ആശിച്ചുപോയിഅവിടെയിരുന്നാണ്. താന്‍ അര്‍ച്ചനയ്ക്ക് അഹല്യാമോക്ഷത്തിന്‍റ കഥ പറഞ്ഞു കൊടുത്തത്. ആസക്തി പൂണ്ട ഇന്ദ്രന്‍  ഗൌതമമുനിയുടെ വേഷം പൂണ്ട് വന്ന് അഹല്യയെ പ്രാപിച്ചതും. കുളിയ്ക്കാന്‍ പോയി തിരിച്ചു വന്ന മഹര്‍ഷിവര്യന്‍ നിരപരാധിയായ  അഹല്യയെ  പാഷാണമായി തീരാന്‍ ശപിച്ചതും അതു കഴിഞ്ഞ്  രാമപാദത്താല്‍   ശാപ മോക്ഷം കിട്ടിയ  അഹല്യ , വീണ്ടും മഹര്‍ഷിവര്യനുമായി ജീവിതത്തിലേയ്ക്ക് തിരിച്ചു പോയതും ഒക്കെ. ഞാന്‍ അര്‍ച്ചനയോട് ആ കഥ  തിരികെ തനിയ്ക്കു പറഞ്ഞു തരുവാനാവശ്യപ്പെട്ടുഅവളുടെ നാവില്‍ കൂടി അതു താന്‍ കേള്‍ക്കാനാഗ്രഹിച്ചു. അവളാക്കഥയെ എത്രമാത്രം ഉള്‍ ക്കൊണ്ടു എന്നറിയാന്‍.അവള്‍ വീണ്ടും കഥമുഴുവനും ഒട്ടും വിടാതെ ഒരു കൊച്ചു കുട്ടിയെപോലെ  പറഞ്ഞു. ഒരു വാരസ്യാര് കുട്ടിയ്ക്ക് അവളുടെ മുത്തശ്ശി പറഞ്ഞ് അതെല്ലാം ഹൃദിസ്ഥമാണെന്ന് തനിയ്ക്കറിയാവുന്ന സത്യം മറച്ചു വെച്ചാണ്, പുതിയതായി കേള്‍ക്കുന്ന പോലെ താനവള്‍ക്കാ കഥ പറഞ്ഞു കൊടുത്തതും. അവളെക്കൊണ്ട്  തിരിച്ച്  പറയിച്ചതും.
        കഥ പറഞ്ഞ് തന്നെ കേള്‍പ്പിച്ചു കഴിഞ്ഞ് താനവളോട് ചോദിച്ചതിതായിരുന്നു. ഇന്ദ്രന്‍ കള്ള വേഷം കെട്ടി വന്ന് അഹല്യയുടെ ചാരിത്ര്യം കവര്‍ന്നത് ആരുടെ കുറ്റമാണ്. അഹല്യ അതില്‍ പങ്കാളിയാണോ... ചോദ്യത്തിന്‍റ അര്‍ഥം മനസ്സിലാക്കിയ അവള്‍ വീണ്ടും ഒരു പൊട്ടിക്കരച്ചിലോടെയാണ് "ഒരിയ്ക്കലും അല്ലാ..." എന്നു് പറഞ്ഞത്. അവളുടെ ഹൃദയത്തിലെ ദുഃഖം മൊത്തമായി ആ കരച്ചിലില്‍ കൂടി പുറത്തേയ്ക്കൊഴുകിയ നിമിഷമായിരുന്നു അത്തിളച്ചു മറിഞ്ഞു കിടന്ന അവളുടെ മനസ്സിലെ വിഷമം മുഴുവന്‍ ലാവ പോലെ പുറത്തേയ്ക്കു ബഹിര്‍ഗമിച്ചു.    അന്ന്  അവളെ തിരികെ ഹോസ്റ്റലിലാക്കി ഗസ്റ്റ് ഹൌസിലേയ്ക്കു പോകുമ്പോള്‍, മനസ്സില്‍
നിന്നാ ചോദ്യം പുറത്തേക്കു വന്നു. ര്‍ച്ചനാ, നിനക്കുവേണ്ടി എന്റെ മനസ്സിലൊരുക്കിവെച്ചിരിക്കുന്ന നിലവിളക്കെന്നെങ്കിലും പുറത്തെടുത്ത് കത്തിയ്ക്കാനാകുമോ..... എന്റെ മനസ്സിലെ      കുഞ്ഞോട്ടുരുളിയില്‍ ഞാന്‍ കലക്കി വെച്ചിരിക്കുന്ന അരത്തവെള്ളം വെച്ച് എന്നെങ്കിലും നിന്നെ ഉഴിഞ്ഞകത്തു കേറ്റാനൊക്കുമോ...

തുടര്‍ന്നു വായിക്കുവാന്‍ ഇവിടെ ക്ലിക്കുക

അടിക്കുറിപ്പ്


ഈ കഥയ്ക്ക് ഏഴു ഭാഗങ്ങളുണ്ട് ലിങ്കില്‍ ക്ലിക്കിയാല്‍ ഓരോ ഭാഗങ്ങളും വായിക്കാം

ഭാഗം 1
ഭാഗം 2
ഭാഗം 3
ഭാഗം 4
ഭാഗം 5
ഭാഗം 6
ഭാഗം 7   

No comments:

Post a Comment

Related Posts Plugin for WordPress, Blogger...