Wednesday, October 31, 2012

വിശ്വ മലയാള മഹോത്സവം ----- കഥ പറച്ചിലിന്‍റെ രസതന്ത്രം.


 


കഥയോടുള്ള അടങ്ങാത്ത ആവേശം ഒന്നുകൊണ്ടു മാത്രമാണ് കഥ പറച്ചിലിന്‍റെ രസതന്ത്രം അറിയാന്‍ വിശ്വ മലയാള മഹോത്സവത്തിന്‍റെ രണ്ടാം ദിവസം  തിരക്കിട്ട് ജോലിതീര്‍ത്ത്  അടുക്കളയോടു വിടപറഞ്ഞ് കൃത്യം പത്തരയ്ക്ക് തലസ്ഥാന നഗരിയിലെ വി.ജെ.ടി. ഹാളില്‍ എത്തിച്ചേര്‍ന്നത്.
പ്രശസ്ത കഥാകാരന്‍ അക്‍ബര്‍ കക്കട്ടിലിന്‍റെ സ്വാഗതം പറച്ചിലോടെയാണ് കഥപറച്ചിലിന്‍റെ രസതന്ത്രം  ഇന്ന് 31-10-12 ബുധനാഴ്ച  തുടങ്ങിയത്.
ഉത്ഘാടനം നടത്തിയത്   പ്രശസ്ത കഥാകൃത്ത് സേതു ആയിരുന്നു.
 കഥാകാരനായ അംബികസുതന്‍ മങ്ങാട് അദ്ദേഹത്തിന്‍റെ കഥ പറച്ചിലിന്‍റെ രസതന്ത്രം പറഞ്ഞു കൊണ്ട് തുടക്കം കുറിച്ചു.ഓരോ കഥയുടെ പിന്നിലും ഓരോ കഥയുണ്ടെന്നും കഥ ബോധ പൂര്‍വ്വവും യാദൃശ്ചികവുമായും സംഭവിയ്ക്കാമെന്നും അബോധത്തിന്‍റെ ഒറ്റപ്പെടല്‍എഴുത്തില്‍ നടക്കുന്നുവെന്നും പറഞ്ഞ് സമര്‍ത്ഥിച്ചു.
അതേ സമയം വി.ആര്‍.സുധീഷ് ഓര്‍മ്മയുടെ സംഗീതമായാണ്  കഥ എഴുത്ത് എന്നാണ് അഭിപ്രായപ്പെട്ടത്.വയലാറിന്‍റെ വരികളില്‍ കൂടിയും കഥ ജനിച്ച ഉദാഹരണം നിരത്തിക്കൊണ്ട്
അദ്ദേഹം പറഞ്ഞത് ഓരോ കഥയ്ക്കു പിന്നിലും ഓരോ സംഗീത അനുഭവമുണ്ടെന്നാണ്.
  തൊട്ടു പുറകേ പറഞ്ഞ  എം.രാജീവ് കുമാറിന്‍റെ അഭിപ്രായത്തില്‍ കഥയുടെ രസതന്ത്രം
ഒരു തയ്യല്‍ക്കാരന്‍റെ തുന്നലിനോടാണ്  സമാനപ്പെടുത്തിയത്. അതായത് ഒരു തയ്യല്‍ക്കാരന്‍
 പലഭാഗങ്ങള്‍ വെട്ടി തുന്നിച്ചേര്‍ത്ത് ആകൃതി വരുത്തുന്നതുപോലെ അദ്ദേഹം കഥയുടെ പല ഭാഗങ്ങള്‍
എഴുതി കൂട്ടി യോജിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നതെന്നാണ് പറഞ്ഞത്.
 കഥ ഒരു നിര്‍മ്മിതിയാണെന്ന്  രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ തൊട്ടു പുറകേ കഥയുടെ രസതന്ത്രം വിവരിച്ച സുഭാഷ് ചന്ദ്രന്‍റെ അഭിപ്രായം ഒരിയ്ക്കലും കഥ നിര്‍മ്മിതി അല്ലെന്നും  കഥ സ്വാഭാവികമായി പിറവി എടുക്കുന്നും എന്നാണ് അഭിപ്രായപ്പെട്ടത്.  കഥാകാരന്‍ സാംസ്ക്കാരിക വൃക്ഷത്തിന്‍റെ ഓരോ ചില്ലയാണെന്നും കഥകള്‍ ആ ഓരോ ചില്ലയിലെ പൂവായിട്ടും ആണ് അദ്ദേഹം ഉപമിച്ചത്.
തൊട്ടു പുറകേ  പ്രശസ്ത കഥാകാരന്‍ സന്തോഷ് എച്ചിക്കാനത്തിന്‍റെ ഊഴമായിരുന്നു. അദ്ദേഹത്തിന്‍റെ തന്നെ പന്തിഭോജനം എന്ന കഥയെഴുതാനുണ്ടായ കഥ പറഞ്ഞു കൊണ്ട്
ജാതീയതയെ കരിതേച്ച ആ കഥയിലെ രസതന്ത്രമാണ് വിവരിച്ചത്.
പിന്നീടു  രസതന്ത്രം വിവരിച്ചത് വത്സലന്‍ വാതുശ്ശേരി ആയിരുന്നു.അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ അനുഭവങ്ങളുടെ ചരിത്രവല്‍ക്കരണമാണ് കഥയെഴുത്ത് എന്നാണ്.കഥയെഴുതുമ്പോള്‍ സൂക്ഷ്മ അനുഭവങ്ങള്‍ ഒന്നിനു പുറകേ ഒന്നായി കടന്നു വരുന്നു എന്നാണ്  പറഞ്ഞത്.
അവസാനമായി സദസ്സിന്‍റെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ഉത്ഘാടനം നടത്തിയ കഥാകൃത്ത് സേതുവും അദ്ദേഹത്തിന്‍റെ കഥയുടെ രസതന്ത്രം വിവരിച്ചു. നേരനുഭവത്തില്‍ കൂടിയും കേട്ടനുഭവത്തില്‍ കൂടിയും കഥയെഴുതാമെന്നുള്ള രസതന്ത്രമാണ് അദ്ദേഹം വിവരിച്ചത്. കേട്ടനുഭവത്തില്‍ കൂടിയുള്ള അദ്ദേഹത്തിന്‍റെ പ്രശസ്ത കഥ ജലസമാധിയുടെ രസതന്ത്രംവിവരിച്ചു.
     ഒരു സ്ത്രീയുടെ കഥയെഴുത്തിന്‍റെ രസതന്ത്രം കേള്‍ക്കാനാവാത്ത നിരാശ്ശയില്‍ വീണ്ടും
അടുക്കള തുറന്ന് ജോലി ആരംഭിച്ചപ്പോള്‍ കഥയെഴുതുന്ന സ്ത്രീകളെല്ലാം അടുക്കളയിലൊതുങ്ങിയാല്‍ മതിയെന്നുള്ള പുരുഷാധിപത്യത്തിന്‍റെ രസതന്ത്രം ആണ് മനസ്സിലേയ്ക്കു കടന്നു വന്നത്. അതിനോടൊപ്പം വിശ്വ മലയാള മഹോത്സവം ഉത്ഘാടനം ചെയ്യാനെത്തിയ നമ്മുടെ രാഷ്ട്രപതി
ശ്രീ.പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അഭിപ്രായവും----കേരളത്തില്‍ പൊതുരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നുള്ളത്.
  എല്ലാ വേദിയില്‍ നിന്നും സ്ത്രീകളെ അകറ്റി നിര്‍ത്തുകയും, തരം കിട്ടുമ്പോള്‍ ഏതവസരത്തിലും
എവിടെ വെച്ചും എങ്ങിനെയും പീഡിപ്പിക്കുന്ന പ്രവണത കൂടി വരുന്ന ഒരു കാഴ്ചയും അല്ലെ കണ്ടുവരുന്നത്. അതിന്‍റെ ഏറ്റവും അടുത്ത ഉദാഹരണമല്ലെ തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ പോലും കഴിഞ്ഞ ദിവസം  നമ്മള്‍ കണ്ടത്.

6 comments:

  1. സ്ത്രീകളെ അകറ്റി നിര്‍ത്തുക എന്നതിലധികം പൊതുവേ ഗദ്യ സാഹിത്യത്തില്‍ സ്ത്രീകളുടെ എണ്ണക്കുറവും ശ്രദ്ധേയമാണ്. ഇവിടെ മാത്രമല്ല പാശ്ചാത്യ സാഹിത്യത്തിലും. എന്തായാലും കഥ പറച്ചിലിന്റെ രസതന്ത്രം നല്ല ഒരു അനുഭവമായി എന്ന് കരുതുന്നു

    ReplyDelete
  2. എല്ലാരസതന്ത്രങ്ങള്‍ക്കുമപ്പുറം മുന്‍കൂട്ടി തയ്യാറാക്കിവെച്ചൊരു മിശ്രിതമുണ്ടായിരിക്കും, നിശ്ചിതാനുപാതത്തില്‍..., ചേര്‍ക്കുന്നവന്‍റെ ചേരുവകളില്‍ മാറ്റം വരട്ടേയെന്നാശിക്കാം.

    കഥപറച്ചിലിന്‍റെ രസത്രന്ത്രം നല്ലൊരു അനുഭവമായിരിന്നിരിക്കുമല്ലേ...?

    ReplyDelete
  3. അനുഭവങ്ങളും പ്രതിഭയും ഒത്തുചേരുമ്പോള്‍ എഴുത്ത് എന്ന പ്രതിഭാസം സംഭവിച്ചിരിക്കും. ഉള്ളില്‍ പ്രതിഭയുടെ ഉള്‍ ലാവ ഇളകിമറിയുന്നവര്‍ക്ക് അത് പ്രകാശിപ്പിച്ചേതീരു. പ്രശസ്ത ചിത്രകാരനായ പിക്കാസോയോട് ഒരിക്കല്‍ ചോദിച്ചു താങ്കളുടെ കൈകാലുകള്‍ ബന്ധിച്ച്‌ തടവറയില്‍ ഇട്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന്. എന്റെ നാവ് സ്വതന്ത്രമാണല്ലോ, നാവുകൊണ്ട് ചിത്രം വരക്കുമെന്ന് അദ്ദേഹം മറുപടി കൊടുത്തു. മലാല തന്നെ മറ്റൊരു ഉദാഹരണമാണ്. ഇത്രയേറെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന പാകിസ്ഥാനില്‍ ആണ് മലാല പിറന്നു വീണത്‌.

    പ്രതിഭയ്ക്ക് ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.

    ReplyDelete
  4. കഥയുടെ രസതന്ത്രം വളരെ ബോധിച്ചു. ഓരോരുത്തർക്കും ഓരോ രീതിയാണ് സ്വീകരിക്കുന്നത്. എന്നാൽ പ്രത്യേക ഒരു ചട്ടക്കൂട് ഇല്ലെന്നു ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നു.എല്ലാവരിലും കഥയെഴുതാനായി അനുഭവത്തിന്റെ ഒരു ലാഞ്ചന ഉണ്ടു താനും. മുഴുവൻ പേരുടെയും പ്രസംഗം കേൾക്കാൻ കഴിയാത്തതിൽ നല്ല നഷ്ടബോധം തോന്നുന്നു.
    ഇതിവിടെ പകർന്നു തന്നതിന് വളരെ നന്ദി കുസുമേച്ചി.

    ReplyDelete
  5. നല്ല ഒരു കളരിയായിരുന്നല്ലോ
    ഈ കഥാരസതന്ത്രം ..അല്ലേ

    ReplyDelete

Related Posts Plugin for WordPress, Blogger...